ന്യായപ്രമാണം

ന്യായപ്രമാണം

ദൈവത്തിന്റെ വിശുദ്ധഹിതം സമ്പൂർണ്ണമായി വെളിപ്പെടുത്തിയ ന്യായപ്രമാണം സമഗ്രമായിരുന്നു. ഒന്നും കൂട്ടിച്ചേർക്കുവാൻ ആവശ്യമില്ലാത്തവിധം ധാർമ്മികവും പൌരസംബന്ധവും മാർഗ്ഗീയവും ആയ എല്ലാ നിയമങ്ങളും ന്യായപ്രമാണം ഉൾക്കൊള്ളുന്നു. 613 കല്പനകൾ ഉൾക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു വിഭാഗങ്ങളുണ്ട്. ഒന്ന്; കല്പനകൾ: ഇവ ധാർമ്മിക നിയമങ്ങളാണ്. (പുറ, 20:1-17). രണ്ട്; വിധികൾ: ഇവ സിവിൽ നിയമങ്ങളാണ്. ദേശത്ത് ജീവിക്കുമ്പോൾ പൌരജീവിതത്തിന്റെ ക്രമീകരണത്തിന് ഇവ അനുസരിക്കേണ്ടതാണ്. (പുറ, 21:1-24:11). മൂന്ന്; ആരാധനാ നിയമങ്ങൾ: (പുറ, 24:12-31:18). 

I. ധാർമ്മികനിയമങ്ങൾ 

എക്കാലത്തുമുള്ള ഏതു മനുഷ്യനും അനുസരിക്കുവാൻ കടപ്പെട്ടതാണ് ധാർമ്മിക നിയമങ്ങൾ. ശരിയും തെറ്റും വിവേചിക്കുന്നത് ദൈവിക നിയമമനുസരിച്ചാണ്. പത്തു കല്പന രണ്ടു കല്പലകകളിലാണു എഴുതപ്പെട്ടത്. ഒന്നാമത്തേതിൽ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ, 20:3-11), രണ്ടാമത്തേതിൽ സഹമനുഷ്യരോടുള്ള കടപ്പാടുകളും (പുറ, 20:12-17) വ്യക്തമാക്കുന്നു. പത്തു കല്പനകളുടെയും സാരാംശം ക്രിസ്തു രണ്ടു കല്പനകളിലായി സംഗ്രഹിച്ചു പറഞ്ഞു. “അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ എതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കുടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈരണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.” (മത്താ, 22:35-40). 

II. സാമൂഹിക നിയമങ്ങൾ 

എല്ലാ കല്പനകളുടെയും അടിസ്ഥാനമാണ് പത്തു കല്പന. പത്തുകല്പന നല്കിയശേഷം അവയുടെ പ്രയുക്തി തുടർന്നുള്ള ഭാഗങ്ങളിൽ വ്യക്തമായി വെളിപ്പെടുത്തി. രാഷ്ട്രീയം, പൌരസംബന്ധം, നീതിനിർവ്വഹണപരം എന്നിങ്ങനെയുള്ള നിയമങ്ങൾ നിയമപുസ്തകത്തിലും (പുറ, 20:23-23:33) വിശുദ്ധിയുടെ പ്രമാണങ്ങളിലും (ലേവ്യ, 17-26 അ) ആവർത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്. 

1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങൾ: യഹോവയാണ് രാജാവ്; ന്യായാധിപനും ന്യായദാതാവും യഹോവ തന്നെയാണ്. (യെശ, 33:22). ദൈവത്തിൽ നിന്നാണ് രാജാധികാരം ഭൗമിക ഭരണാധിപന്മാർക്കു ലഭിക്കുന്നത്. മനുഷ്യരുടെ രാജത്വത്തിന്മേൽ യഹോവ വാഴുകയും തനിക്കിഷ്ടപ്പെട്ടവർക്കു അതു നല്കുകയും ചെയ്യുന്നു. (ദാനീ, 4:25,35, 7:13-14). യിസായേലിന് രാജാവിനെ തിരഞ്ഞടുക്കുന്നത് യഹോവയാണ്. വിജാതീയൻ രാജാവാകാൻ പാടില്ല. രാജാവു കുതിരകളെ വർദ്ധിപ്പിക്കുകയോ അനേകം ഭാര്യമാരെ എടുക്കുകയോ അധികം വെള്ളിയും പൊന്നും സമ്പാദിക്കുകയോ ചെയ്യാൻ പാടില്ല. ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു രാജാവ് സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ പാരായണം ചെയ്യുകയും അതിലെ വചനങ്ങളും ചട്ടങ്ങളും അനുസരിക്കുകയും വേണം. (ആവ, 17:14-20).

2. സൈനികനിയമങ്ങൾ: യുദ്ധം യഹോവയ്ക്കുളളതാണ്. യുദ്ധത്തിനു പോകുന്നതിനു മുമ്പു സൈന്യത്തെ ശുദ്ധീകരിക്കണം. (സംഖ്യാ, 21:15, 2ദിന, 20:15, 1ശമൂ, 21:1-6). സൈന്യത്തിൽ ചേരുന്ന പ്രായം 20 വയസ്സാണു. (സംഖ്യാ, 1:2-3, 26:1-4). ലേവ്യർ സൈന്യസേവനം അനുഷ്ഠിക്കേണ്ടതില്ല. (സംഖ്യാ, 1:47-49). ഭീരുവും പുതിയ വീടു പണിത് ഗൃഹപ്രവേശം നടത്താത്തവനും, വിവാഹനിശ്ചയം കഴിഞ്ഞ് ഭാര്യയെ പരിഗ്രഹിക്കാത്തവൻ വിവാഹശേഷം ഒരുവർഷം യുദ്ധത്തിനു പോകേണ്ടതില്ല. (ആവ, 20:5-8, ന്യായാ, 7:3). പാളയത്തിൽ സ്ത്രീകൾക്കു ചെല്ലാൻ അനുവാദമില്ല. ആവർത്തനം 7:1-ൽ പറഞ്ഞിട്ടുള്ള ഏഴുജാതികളുടെ പട്ടണങ്ങളിൽ ഒന്ന് ആക്രമിച്ചാൽ അവയിലെ നിവാസികളെ ഒക്കെയും ശപഥാർപ്പിതമായി കൊല്ലേണ്ടതാണ്. (ആവ, 20:15-17, യോശു, 11:1-14, ആവ, 2:32-34). ഈ ഏഴുജാതികളുടെ പട്ടണങ്ങളല്ലെങ്കിൽ പട്ടണത്തിനടുത്തു ചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയണം. അവർ കീഴടങ്ങിയാൽ അതിലെ നിവാസികളെ ഊഴിയവേലക്കാരായി എടുക്കാം. അവർ കീഴടങ്ങിയില്ലെങ്കിൽ പട്ടണം നിരോധിച്ചു് പുരുഷന്മാരെ ഒക്കെയും കൊല്ലണം. സ്ത്രീകളെയും കുട്ടികളെയും സമ്പത്തും കൊള്ളയായി എടുക്കാം, (ആവ, 20:10-14). ഫലവൃക്ഷങ്ങളെ ഒരിക്കലും നശിപ്പിക്കരുതു. (ആവ, 20:19-20). 

3. പൗരത്വം: എല്ലാ യിസ്രായേൽ പുരുഷന്മാരും സഭയിൽ അംഗങ്ങളാണ്. ഷണ്ഡനോ ഛിന്നലിംഗനോ, കൗലടേയനോ, അമ്മോന്യനോ, മോവാബ്യനാ യിസായേല്യസഭയിൽ പ്രവേശിച്ചുകൂടാ. ഏദോമ്യനെയും മിസ്രയീമ്യനെയും വെറുക്കുവാൻ പാടില്ല. മൂന്നാം തലമുറയായി മിസ്രയീമ്യനു ജനിക്കുന്ന മക്കളെ യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കാം. (ആവ, 23:18(. അന്യനെയും പരദേശിയെയും സംബന്ധിച്ചുള്ള വ്യക്തമായ കല്പനകൾ ഉണ്ട്. മൂന്നു വിധത്തിലുള്ള പരദേശികളാണുളളത്: പരിച്ഛേദനം ചെയ്തവർ, അഗ്രചർമ്മികൾ, പരിച്ഛേദനം ചെയ്യാതെ താത്ക്കാലികമായി പാർക്കുന്നവർ. അവരെ ഒരിക്കലും ക്ലേശിപ്പിക്കുവാൻ പാടില്ല. (പുറ, 22:21, 23:9, ലേവ്യ, 19:33-34, ആവ, 24:17). പരിച്ഛേദനം കഴിഞ്ഞ പരദേശികൾ പെസഹ ആചരിക്കുകയും (പുറ, 12:48-49, സംഖ്യാ, 9:14), യാഗം അർപ്പിക്കുകയും ചെയ്യണം. (സംഖ്യാ, 15:14-16). താനേ ചത്തവയെ പരദേശിക്കു തിന്നാൻ കൊടുക്കുകയോ അന്യജാതിക്കാരനു വിലക്കുകയോ ചെയ്യാം. അങ്ങനെയുള്ളവയെ യിസ്രായേല്യൻ ഉപയോഗിക്കുവാൻ പാടില്ല. (ആവ, 14:21). 

4. അടിമകൾ: എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ഏഴാമത്തെ വർഷം ഒന്നും കൊടുക്കാതെ അവനെ വിട്ടയയ്ക്കണം. എബ്രായനെ സ്ഥിരമായി അടിമയാക്കി വച്ചിരിക്കുവാൻ പാടില്ല. എബായ അടിമയെ ഏഴാം വർഷമോ യോബേൽ സംവത്സരമോ ഏതാണോ ആദ്യം വരുന്നതു അപ്പോൾ സ്വതന്ത്രനാക്കണം. അടിമയോട് അനുകമ്പയോടെ പെരുമാറേണ്ടതാണ്. (പുറ, 21:2, ആവ, 15:12, ലേവ്യ, 25:10). എഴാമത്തെ വർഷത്തിനുശേഷം എബായ അടിമ ആഗ്രഹിക്കുന്നു എങ്കിൽ അവന് യജമാനനോടൊപ്പം കഴിയാവുന്നതാണ്. (പുറ, 21:5-6, ആവ, 15:16-17). ഒരു എബ്രായൻ തന്റെ മകളെ മറെറാരു എബ്രായനു വിറ്റാൽ അവന് അവളെ വെപ്പാട്ടിയായി സ്വീകരിക്കാം. അല്ലെങ്കിൽ അവളെ വീണ്ടെടുക്കാം. ഒരിക്കലും അന്യജാതിക്കാരന് വില്ക്കാൻ പാടില്ല. (പുറ, 21:7-11). വിജാതീയ അടിമയെ കുടുംബാവകാശമായി കൈമാറാം. (ലേവ്യ, 25:44-46). അടിമ യജമാനൻ മുതലാണ്. അടിമയെ അടിക്കുവാനുള്ള സ്വാതന്ത്ര്യം യജമാനനുണ്ട്. അവന് അംഗഛേദം ഭവിച്ചാൽ ശിക്ഷയായി അടിമയ്ക്ക് സ്വതന്ത്ര്യം നല്കണം. അടികൊണ്ട് അടിമ മരിച്ചുപോയാൽ ഉടമയെ ശിക്ഷിക്കേണ്ടതാണ്. (പുറ, 21:20-27). ദാസന്മാരും പരിച്ഛേദനത്തിനു വിധേയരാകണം. അവർക്കു പെസഹ ഭക്ഷിക്കാം. (പുറ, 12:44). ഒരു കാള അടിമയെ കുത്തിയാൽ യജമാനന് കൊടുക്കേണ്ട നഷ്ടപരിഹാരം 30 ശേക്കെൽ വെള്ളിയാണ്. (പുറ, 21:32). എബായ അടിമയെ സ്വതന്തനാക്കുമ്പോൾ അവനെ ഔദാര്യദാനം നല്കി വേണം അയക്കേണ്ടത്. (ആവ, 15:13-15).

5. കുടുംബം: സമുഹത്തിന്റെ അടിസ്ഥാനഘടകം കുടുംബമാണ്. കുടുംബത്തിലെ വിവിധ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയാണ്: ദേശത്തിന്റെ അവകാശികളാണെങ്കിൽ സ്ത്രീകൾ ഗോത്രത്തിനുള്ളിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടതാണ്. (സംഖ്യാ, 36:6-9). ഒരു കന്യകയെ ബലാത്കാരം ചെയ്യുന്നവൻ അവളെ വിവാഹം കഴിക്കുകയും അവളുടെ പിതാവിന് 50 വെളളിക്കാശ് പിഴ കൊടുക്കുകയും വേണം. അവൻ ഒരിക്കലും അവളെ ഉപേക്ഷിക്കുവാൻ പാടില്ല. (പുറ, 22:16-17,  ആവ, 22:28-29). പുരോഹിതന്മാർ വേശ്യയെയോ, ദുർന്നടപ്പുകാരിയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം കഴിച്ചു കൂടാ. (ലേവ്യ, 21:7).ദേവരവിവാഹം നിഷേധിക്കുന്നവൻ നിന്ദിക്കപ്പെടും. (അവ, 25:5-10). വിജാതീയരുമായുള്ള വിവാഹബന്ധം നിഷിദ്ധമാണ്. (പുറ, 34:12-16, ആവ, 7:1-4, നെഹെ, 13:23-27). എന്നാൽ ബദ്ധരായ സ്ത്രീകളെ വിവാഹം കഴിക്കുവാൻ അനുവാദം ഉണ്ട്. (ആവ, 21:10-14). ഭാര്യ എടുക്കുന്ന നേർച്ചയം വതവും സ്ഥിരപ്പെടുത്തുവാനും ദുർബ്ബലപ്പെടുത്തുവാനുമുള്ള അവകാശം ഭർത്താവിനുണ്ട്. (സംഖ്യാ, 30:6-8, 10-15). ഭർത്താവിനു മാത്രമേ വിവാഹമോചനത്തിനു വാദമുള്ളൂ. ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അയക്കേണ്ടതാണ്. ഒരിക്കൽ വിവാഹമോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുവാൻ പാടില്ല. (ആവ, 24:1-4). കുഞ്ഞുങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതാണ്. (പുറ, 20:12, ആവ, 5:16, 21:18-21). ദൈവത്തിന്റെ ന്യായപ്രമാണം മക്കളെ പഠിപ്പിക്കേണ്ട ചുമതല ഗൃഹനാഥനുണ്ട്. (ആവ, 6:6-9, 20-25). അവിവാഹിതയായ മകളുടെ വ്രതവും നേർച്ചയും സ്ഥിരീകരിക്കുവാനും ദുർബലപ്പെടുത്തുവാനും പിതാവിന് അവകാശമുണ്ട്. (സംഖ്യാ, 30:35). പിതാവിനു പുതിയെ അടിമയായി വില്ക്കാം. (പുറ, 21:17). 

6 . അവകാശം: ഗൃഹനാഥൻ കഴിഞ്ഞാൽ കുടുംബത്തിലെ അടുത്ത അവകാശം ആദ്യജാതനാണ്. (1ശമൂ, 17:28, 20:29). സ്വത്തിന്റെ ഇരട്ടിപ്പങ്ക് ആദ്യജാതനുള്ളതാണ്. ഒരു പുരുഷന് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും ഒരുവൾ ഇഷ്ടയും മറ്റവൾ അനിഷ്ടയും അനിഷ്ടയുടെ പുത്രൻ ആദ്യജാതനായിരിക്കുകയും ചെയ്താൽ ജ്യേഷ്ഠാവകാശം ഇഷ്ടയുടെ പുത്രനു കൊടുക്കുവാൻ പിതാവിനു അവകാശമില്ല. (ആവ, 21:15-17). ഭർത്താവിന്റെ അവകാശം ഭാര്യയ്ക്കു ലഭിക്കയില്ല. എന്നാൽ പുത്രനില്ലാതെ ഭർത്താവ് മരിക്കയാണെങ്കിൽ ദേവരവിവാഹം വഴി അവകാശം കുടുംബത്തിൽ സംരക്ഷിക്കപ്പെടാവുന്നതാണ്. (രൂത്ത്, 4:52). പുത്രനില്ലെങ്കിൽ അവകാശം പുത്രിമാർക്കു ലഭിക്കും. പുത്രിമാരും ഇല്ലെങ്കിൽ അയാളുടെ സഹോദരന്മാർക്കും; സഹോദരന്മാരും ഇല്ലെങ്കിൽ പിതൃസഹോദരന്മാർക്കും അവരും ഇല്ലെങ്കിൽ ഏറ്റവും അടുത്ത ചാർച്ചക്കാർക്കും അവകാശം ലഭിക്കും. (സംഖ്യാ, 27:6-11). ഒരു ഗോത്രത്തിന്റെ അവകാശം മറ്റൊരു ഗോത്രത്തിനു കൈമാറ്റം ചെയ്യാവുന്നതല്ല. (സംഖ്യാ, 36 :1-12). ഒരു വ്യക്തിക്ക് ഭൂമി എന്നേക്കുമായി വില്ക്കുവാൻ അനുവാദമില്ല. യോബേൽ സംവത്സരത്തിൽ ഭൂമി മടക്കിക്കൊടുക്കേണ്ടതാണ്. അതുകൊണ്ട് യോബേൽ സംവത്സരം വരെ കൈവശം വയ്ക്കുന്നതിന് ശേഷിക്കുന്ന വർഷങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ വില കണക്കാക്കി മാത്രമേ ഭൂമി കൈമാറ്റം ചെയ്യാവൂ. (ലേവ്യ,  25:15-16 , 23-28). വ്യക്തികൾ എന്ന നിലയിൽ ലേവ്യർക്കു യിസ്രായേലിനോടുകൂടെ അവകാശമില്ല. യഹോവയാണ് അവരുടെ അവകാശം. (ആവ, 18:1-2(. 48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു അവകാമായി നല്കി. അവയിൽ 13 പട്ടണങ്ങൾ പുരോഹിതന്മാർക്കുളളതാണ്. (സംഖ്യാ, 35:2-8, യോശു, 21:3-42). 

7. ഭക്ഷണവും ആരോഗ്യ പരിപാലനവും: വിജാതിയരിൽ നിന്നും വേർപാടും വിശുദ്ധിയും പാലിക്കുന്നതിനു യെഹൂദന്മാർക്കു ഭക്ഷണം, ആരോഗ്യപരിപാലനം, ശുചിത്വം എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളും നല്കി. മൃഗങ്ങളെയും പക്ഷികളെയും ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടായി തിരിച്ചു. ജീവന്റെ അധിഷ്ഠാനം രക്തമാകയാൽ രക്തം ഭക്ഷിക്കുവാൻ അനുവാദമില്ല. (ലേവ്യ, 17:12,14, ആവ, 12:23). അറുക്കുന്ന ജന്തുവിന്റെ രക്തം തറയിയിൽ ഒഴിച്ചു കളഞ്ഞു മണ്ണിട്ട് മൂടേണ്ടതാണ്. (ലേവ്യ, 17:13, ആവ, 12:16). തനിയേ ചത്ത യാതൊന്നിന്റെയും മാംസം ഭക്ഷിച്ചുകൂടാ. (ആവ, 14:21). ശുദ്ധിയുളളവയും ശുദ്ധിയില്ലാത്തവയും ആയ ജന്തുക്കളുടെ പട്ടിക ലേവ്യപുസ്തകത്തിലും (11:1-31), ആവർത്തനപുസ്തകത്തിലും കൊടുത്തിട്ടുണ്ട്. ഇവയിൽ ശുദ്ധിയുളളവയെ മാത്രമേ ഭക്ഷിക്കാവു. നിഷിദ്ധജന്തുക്കളെ ഭക്ഷിക്കുന്നതും പിണം സ്പർശിക്കുന്നതും അശുദ്ധിക്ക് കാരണമാണ്. ശവസ്പർശനം കൊണ്ട് പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും അശുദ്ധമാകും. (ലേവ്യ, 11:32-35). കുഷ്ഠരോഗം അശുദ്ധമാക്കുന്ന രോഗമാണ്. കുഷ്ഠം കണ്ടുപിടിക്കേണ്ട ചുമതല പുരോഹിതനാണ്. (ലേവ്യ, 13,14 അ).

8. സാമ്പത്തിക പ്രമാണങ്ങൾ: കൃത്യമായ അളവും തുക്കവും പാലിക്കണം. (ലേവ്യ, 19:35-36, ആവ, 25:13-15). വേലക്കാരന്റെ കൂലി അന്നന്ന്കൊടുക്കണം. (ആവ, 24:14-15). ദരിദ്രന്റെ പുറംകുപ്പായം പണയമായി വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് മടക്കിക്കൊടുക്കേണ്ടതാണ്. അതു മാത്രമായിരിക്കും ദരിദ്രന്റെ പുതപ്പ്. പണയവസ്തു വാങ്ങേണ്ടതിനു, ഉത്തമർണ്ണൻ അധമവർണ്ണന്റെ വീട്ടിനകത്തു കടക്കാൻ പാടില്ല. ഉത്തമർണ്ണൻ വീടിനു പുറത്തു നില്ക്കുമ്പോൾ പണയവസ്തു പുറത്തു കൊണ്ടു കൊടുക്കേണ്ടതാണ്. തിരികല്ലും മേല്ക്കല്ലും പണയം വാങ്ങാൻ പാടില്ല. (ആവ,24:6-17, പുറ, 22:26-27).

III. നീതിന്യായ നിർവ്വഹണം 

ന്യായപ്രമാണത്തിലെ ക്രിമിനൽ നിയമത്തിനടിസ്ഥാനം കർക്കശവും നീതിപൂർവ്വവുമായ പകരത്തിനു പകരമാണ്. സമൂഹത്തിൽ നിന്ന് ദുഷ്ടത ഇല്ലാതാക്കുകയും വിശുദ്ധനായ ദൈവത്തിന്റെ നീതിയെക്കുറിച്ചു ധാരണ നല്കുകയുമാണ് അതിന്റെ ലക്ഷ്യം. കുറ്റക്കാരന് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു് ശിക്ഷ നൽകേണ്ടതാണ്. കുറ്റക്കാരനെയല്ലാതെ അവന്റെ പുത്രനെ ശിക്ഷിക്കുവാൻ പാടില്ല. (ആവ, 24:16). കുറ്റങ്ങളെക്കുറിച്ചും അതിനു നല്കേണ്ട ശിക്ഷകളെക്കുറിച്ചും ന്യായപ്രമാണത്തിൽ വിശദമായ പ്രമാണങ്ങൾ നല്കിയിട്ടുണ്ടു. എല്ലാ കുറ്റവും ആത്യന്തികമായി ദൈവത്തിനെതിരെയാണ്. പിതാക്കന്മാരുടെ കാലത്ത് നീതിന്യായ നിർവ്വഹണത്തിനുള്ള പൂർണ്ണമായ അധികാരം കുടുംബത്തലവനായിരുന്നു. വധശിക്ഷപോലും നല്കാനുള്ള അവകാശം പിതാവിനുണ്ടായിരുന്നു. (ഉല്പ, 38:24). കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ ഈ അധികാരം ഗോത്രങ്ങളുടെയും കുലങ്ങളുടെയും തലവന്മാർക്കായി. പുറപ്പാടിനുശേഷം ന്യായം വിധിച്ചത് മോശെയായിരുന്നു. വ്യവഹാരങ്ങളുടെ ആധിക്യം നിമിത്തം മോശെ യിത്രോയുടെ ഉപദേശം അനുസരിച്ചു് 1000 പേർക്കും 100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരെ നിയമിച്ചു. അവർ ജനത്തിനു ന്യായം വിധിച്ചു. പ്രയാസമുള്ള കാര്യങ്ങൾ മാത്രം മോശെയുടെ അടുക്കൽ അവർ കൊണ്ടു വന്നു. (പുറ, 18:13-26, ആവ . 1:13-18).

കാനാനിൽ പ്രവേശിച്ചശേഷം ന്യായവിസ്താരത്തെ സംബന്ധിച്ചുള്ള പൊതുവായ ഒരു കല്പന മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രം തോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം” (ആവ, 16:18-19). പ്രമാണിമാർ പ്രാദേശിക ന്യായാധിപന്മാർ ആയിരുന്നു. ചെറിയ വ്യവഹാരങ്ങളിൽ അവർ ന്യായപ്രമാണം അനുസരിച്ചു തീർപ്പു കല്പിക്കയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്തു. പ്രയാസമുള്ള വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനു് ഉന്നതാധികാരമുള്ള ഒരു കോടതിയെ നിയമിച്ചു. മഹാപുരോഹിതനും ഉന്നത ന്യായാധിപനും ഉൾപ്പെടെ പുരോഹിതന്മാരും ന്യായാധിപന്മാരും ഉൾപ്പെട്ട ഈ കോടതിയുടെ ആസ്ഥാനം വിശുദ്ധമന്ദിരമായിരുന്നു. (ആവ, 17:8-9, 19:16-20). ഈ കോടതിയിൽ ന്യായാധിപന്മാർ നല്ലവണ്ണം അന്വേഷണവും വിസ്താരവും നടത്തും. (ആവ, 19-18). വ്യവഹാരത്തെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിൽ നിന്നും ഉപദേശം നൽകേണ്ടത് പുരോഹിതനാണ്. (ലേവ്യ, 10:11). ഒടുവിലായി ന്യായാധിപൻ വിധി പുറപ്പെടുവിക്കും. 

പ്രാദേശിക കോടതികൾ കൂടാതെ ഓരോ പട്ടണത്തിലെയും മൂപ്പന്മാർ ചേർന്നു ഒരു സഭ രൂപീകരിച്ചിട്ടുണ്ട്. നിയമപരമായ അന്വേഷണം വളരെയൊന്നും ആവശ്യമില്ലാത്ത കുടുംബ വ്യവഹാരങ്ങളിലെല്ലാം അവർ തീരുമാനം എടുക്കുകയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്യും. വധശിക്ഷ നൽകുവാനും അവർക്കു അവകാശമുണ്ട്. മന:പൂർവ്വം വധം നടത്തിയവനെ രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കും. (ആവ, 19:12)0. മത്സരിയായ പുത്രൻ, ഭാര്യയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഭർത്താവിൻ്റെ കുറ്റാരോപണം, ദേവര വിവാഹതിരസ്കരണം തുടങ്ങിയ വ്യവഹാരങ്ങളാണ് ഈ സഭയുടെ അധികാര പരിധിയിൽ വരുന്നത്. (ആവ, 21:18-21, 22:22-29). ദാവീദ് 6000 ലേവ്യരെ പ്രമാണികളും ന്യായാധിപന്മാരുമായി നിയമിച്ചു. (1ദിന, 23:4, 26 ::29). യെഹോശാഫാത്ത് രാജാവ് പട്ടണം തോറും ന്യായാധിപന്മാരെ നിയമിച്ചു. കൂടാതെ യെരുശലേമിൽ ഒരു സുപ്രീം കോടതിയും രൂപീകരിച്ചു. അതിൽ ലേവ്യരും പുരോഹിതന്മാരും പിതൃഭവനത്തലവന്മാരും മഹാപുരോഹിതനും യെഹൂദാഗൃഹത്തിന്റെ പ്രഭുവും ഉൾപ്പെട്ടിരുന്നു. (2ദിന, 19:7-11). പില്ക്കാലത്തു നിലവിൽ വന്ന സംഘമാണു് ന്യായാധിപസംഘം. 

നീതിന്യായ നടപടികൾ വളരെ ലളിതമാണ്. മോശെ നിയമിച്ച ന്യായാധിപന്മാർ എല്ലാക്കാലത്തും ജനത്തിനു ന്യായം വിധിച്ചു. (പുറ, 18:22(. മോശെയും അഹരോനും പ്രമാണിമാരും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ഇരിക്കും. (സംഖ്യാ, 27:2). നഗരത്തിലെ ന്യായാധിപന്മാർ പട്ടണവാതില്ക്കലാണ്. ഇരിക്കുന്നത്. (ആവ, 21:19, 22:15). പരാതിക്കാർ അവരുടെ മുമ്പിൽ വാചികമായി കാര്യങ്ങൾ ബോധിപ്പിക്കും. (ആവ, 1-16, 21-19-20, 25:1). കുററക്കാരൻ വന്നില്ലെങ്കിൽ അവനെ വിളിപ്പിക്കും. (ആവ, 25:8). ന്യായാധിപന്മാർ പരസ്യമായിട്ടാണ് കേസ് വിധിച്ചിരുന്നത്. ദെബോരാ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം ചെയ്തു. (ന്യായാ, 4:5). ശലോമോൻ ന്യായവിസ്താരത്തിനായി കൊട്ടാരത്തിൽ ഒരു സിംഹാസനമണ്ഡപം പണിതു. (1രാജാ, 7:7). പില്ക്കാലത്ത് പ്രഭുക്കന്മാർ ന്യായവിസ്താരത്തിനായി ദൈവാലയത്തിന്റെ പുതിയ വാതിലിനു മുമ്പിൽ ഇരിക്കുമായിരുന്നു. വ്യവഹാരം ശ്രദ്ധാപൂർവ്വം കേട്ട് സൂക്ഷ്മമായി പരിശോധിച്ചുവേണം വിധി കല്പിക്കേണ്ടത്. തെളിവുകൾ സാഹചര്യം അനുസിരിച്ചു് വിഭിന്നമാണ്. ഒരു സാധാരണ സത്യമോ (പുറ, 22:11), കുറ്റാരോപകന്റെ വാക്കോ (പുറ, 21:18), അടയാളമോ (ആവ, 22:15-17) ആയിരിക്കും തെളിവ്. രണ്ടോ മൂന്നോ സാക്ഷികളുടെ വായ്മൊഴിയിൽ വേണം വ്യവഹാരം തീരുമാനിക്കേണ്ടത്. (ആവ, 19:15). സാക്ഷിവിസ്താരം കർക്കശമാണ്. കള്ളസ്സാക്ഷി എന്നു തെളിഞ്ഞാൽ അവനു കുററക്കാരന്റെ ശിക്ഷയാണ്. (ആവ, 19:18-19). മററു തെളിവുകൾ ഇല്ലെങ്കിൽ ചീട്ടിട്ട് കാര്യം തീരുമാനിക്കും. (സദ്യ, 18-18, 16:33). വിധി പുറപ്പെടുവിക്കുന്നത് മൗഖികമായിട്ടാണ്. ശിക്ഷ ന്യായാധിപന്റെ മുമ്പിൽ വച്ചു ഉടൻതന്നെ നടത്തും. (സംഖ്യാ, 15:36, ആവ, 22:18, 22:5. വധശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയാണ്. സഭ മുഴുവനായോ (സംഖ്യാ, 15:36), പട്ടണത്തിലെ ആളുകളോ (ആവ, 22:2), ആണ് കല്ലെറിയുന്നത്. സാക്ഷിയാണ് ആദ്യം കല്ലെറിയേണ്ടത്. (ആവ, 13:9, 17:9). അതുകൊണ്ട് മതിയായ തെളിവില്ലാതെ ആരും സാക്ഷി പറയുകയില്ല. രാജവാഴ്ച്ചയ്ക്കുശേഷം രാജാവിന്റെ ഉദ്യോഗസ്ഥന്മാരോ അകമ്പടി സൈന്യമോ ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.

 IV മതനിയമങ്ങൾ 

ആരാധന, ദൈവത്തോടുള്ള ബന്ധം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളാണ് മതനിയമങ്ങൾ. വിശുദ്ധമന്ദിരം, പൌരോഹിത്യം, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, യാഗങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളാണ് അധികവും. പത്തു കല്പ്പനകളിൽ ആദ്യത്തെ നാലും ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ളതാണ്.ഴയഹോവയെ അല്ലാതെ മറ്റു ദേവന്മാരെയോ, വിഗ്രഹങ്ങളെയോ ആരാധിക്കുവാൻ പാടില്ല. ആഭിചാരം, മന്ത്രവാദം എന്നിവ വിലക്കപ്പെട്ടതാണ്.. ദൈവദൂഷണത്തിന് വധശിക്ഷയാണ് നല്കിയിരുന്നത്. ശബ്ബത്ത് ആചരിക്കേണ്ടതാണ്. സീനായി പർവ്വതത്തിൽ വച്ച് ദൈവം മോശെക്കു നല്കിയ മാതൃക അനുസരിച്ചാണ് സമാഗമനകൂടാരം നിർമ്മിച്ചത്. ദൈവാലയത്തിന്റെ നിർമ്മാണവും ആ മാതൃകയെ പിന്തുടർന്നായിരുന്നു. ദൈവം സ്വന്തജനത്തിനു മദ്ധ്യേ വസിക്കുന്നത് മന്ദിരത്തിലാണ്. അവിടെയാണ് ദൈവം ജനത്തിന്റെ അടുക്കലേക്കും ജനം ദൈവത്തിന്റെ അടുക്കലേക്കും വരുന്നത്. ഈ മന്ദിരത്തിന്റെ ഘടനയും മറ്റു പ്രമാണങ്ങളും ദൈവത്തിന്റെ വിശുദ്ധിയെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠം വീണ്ടെടുപ്പിന്റെയും ആരാധനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നു. തൊട്ടി ആരാധകന്റെ ശുദ്ധീകരണത്തെ പ്രതീകവത്ക്കരിക്കുന്നു. സ്തുതിയുടെയും സ്തോത്രത്തിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് സുഗന്ധ ധൂപപീഠം. അതിവിശുദ്ധസ്ഥലം, ദൈവത്തിനു മനുഷ്യനോടുള്ള സമീപനത്തെ കാണിക്കുന്നു. നിയമപെട്ടകത്തിലെ ന്യായപ്രമാണത്തിന്റെ കല്പനകൾ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യൻ പാപപൂർണ്ണനാണെന്നും അവനു ഒരിക്കലും ദൈവസന്നിധിയിൽ കടന്നുവരാൻ കഴിയുകയില്ലെന്നുമാണ്. പെട്ടകത്തിന്റെ മൂടിയായ കൃപാസനം മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ വീണ്ടെടുപ്പിനെ കാണിക്കുന്നു. ആരാധകന് പ്രാകാരം വരെ മാത്രമേ വരാൻ അനുവാദമുള്ളൂ. സാധാരണ പുരോഹിതനു വിശുദ്ധസ്ഥലത്ത് പ്രവേശിക്കാം. മഹാപുരോഹിതനു വർഷത്തിലൊരിക്കൽ അതിവിശുദ്ധ സ്ഥലത്തും. 

രക്തം ചൊരിഞ്ഞാൽ മാത്രമേ പാപത്തിന് മോചനമുള്ള എന്ന് യാഗങ്ങൾ വ്യക്തമാക്കുന്നു. (ലേവ്യ, 4:20, എബ്രാ, 9:22). യാഗമൃഗം ആരാധകനു പകരമാണ്. (ലേവ്യ, 16:20-22). യാഗമൃഗങ്ങളെല്ലാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു. (യെശ, 53:10). വിവിധ യാഗങ്ങളെക്കുറിച്ചു വ്യക്തമായ നിർദ്ദേശങ്ങൾ ലേവ്യപുസ്തകത്തിൽ നല്കിയിട്ടുണ്ട്. പാപിയായ മനുഷ്യന് ദൈവത്തോടടുത്തു വരുന്നതിന് ഒരു മധ്യസ്ഥൻ ആവശ്യമാണെന്നു കാണിക്കുകയാണ് പൌരോഹിത്യം. ഈ മധ്യസ്ഥൻ വിശുദ്ധിയുടെയും പൂർണ്ണതയുടെയും പ്രതീകമായിരിക്കണം. യിസായേൽ ജാതിയെ മുഴുവൻ പുരോഹിത വംശമായി ദൈവം തിരഞ്ഞെടുത്തു. അനന്തരം അവരിൽ നിന്നു ലേവ്യരെയും ഒടുവിലായി ഒരു വ്യക്തിയെയും അഥവാ മഹാപുരോഹിതനെയും എടുത്തു. ഉത്സവങ്ങൾ ചരിത്രപരവും പ്രതീകാത്മകവും പ്രിതിരൂപ പരവുമാണ്. മിസയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുത്തതിന്റെ സ്മാരകമാണു പെസഹ. (പുറ, 12:17,  ആവ, 16:1). കൊയ്ത്തുപെരുനാളായ പെന്തെക്കൊസ്ത് സന്തോഷത്തിന്റെയും സ്തോത്രാർപ്പണത്തിന്റെയും ഉത്സവമാണ്. (ആവ, 6:9-10). കൂടാരപ്പെരുനാൾ മരുഭൂമിപ്രയാണത്തിൽ യഹോവ അവർക്കു നല്കിയ പിതൃസഹജമായ കരുതലിന്റെയും സ്നേഹത്തിന്റെയും സ്മാരകമാണ്. രക്തത്താലുള്ള വീണ്ടെടുപ്പിന്റെയും പാപമോചനത്തിന്റെയും ആവശ്യം ഊന്നിപ്പറയുകയാണ് പാപപരിഹാരപ്പെരുനാൾ. 

ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മരണത്തിലൂടെ സാധിക്കേണ്ടിയിരുന്ന രക്ഷയെക്കുറിച്ച് ദൈവം സംസാരിക്കുകയായിരുന്നു അനുഷ്ഠാന നിയമങ്ങളിലൂടെ. അതുകൊണ്ട് അവ അപൂർണ്ണവും താത്ക്കാലികവും ആയിരുന്നു. യിസായേലിനെ സംബന്ധിക്കുന്ന സാമൂഹിക നീയമങ്ങൾ ഒരു പ്രത്യേക കാലത്തിനും സംസ്കാരത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇവയുടെ അടിസ്ഥാന പ്രമാണങ്ങൾ കാലാതിവർത്തിയാണ്. അവ ഒരിക്കലു. ദുർബ്ബലപ്പെടുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *