ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

യേശുവിന്റെ സാക്ഷികളായി സുവിശേഷം ഘോഷിക്കുന്നതു നിമിത്തം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ വാർത്തകൾ നാം കേൾക്കാറുണ്ട്. ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ ദൈവജനം സഹതപിക്കാറുണ്ട്. ദൈവജനത്തിന്റെ അധികാരം പേറുന്ന നായകന്മാർ പ്രസ്താവനകൾ ഇറക്കുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും നിവേദനങ്ങൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. അതോടെ പ്രതിഷേധത്തിന്റെ തീനാളങ്ങൾ അണഞ്ഞുപോകുന്നു. കർത്താവിനുവേണ്ടി കുരുതികഴിക്കപ്പെട്ടത് തങ്ങളുടെ സഭയിൽ ഉൾപ്പെടാത്തവർ ആയതുകൊണ്ട് മൗനം അവലംബിക്കുന്നവരും പ്രതിഷേധത്തിന്റെ മുഖംമൂടി അണിയുന്നവരും മുതലക്കണ്ണീർ പൊഴിക്കുന്നവരും അനേകരാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ദൈവജനം ചെയ്യേണ്ടത് എന്താണെന്ന് അപ്പൊസ്തലനായ പൗലൊസ് സംശയാതീതമായി വ്യക്തമാക്കുന്നു. “കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എന്നപോലെ അതിവേഗം പ്രചരിക്കുവാനും മഹത്ത്വപ്പെടുവാനുമായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്ന് ഞങ്ങൾ വിടുവിക്കപ്പെടുവാനും പ്രാർത്ഥിക്കുവിൻ.” (2തെസ്സ, 3:1,2). ക്രൈസ്തവർ, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് “വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്ന് വിടുവിക്കപ്പെടുവാനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ” എന്ന് തെസ്സലൊനീക്യയിലെ വിശ്വാസികളോട് പൗലൊസ് അപേക്ഷിച്ചത്. ഇന്നത്തെ ക്രൈസ്ഥവസഭകളും സമൂഹങ്ങളും ഈ ശബ്ദം ചെവിക്കൊള്ളേണ്ടിയിരിക്കുന്നു. സഭാവ്യത്യാസമില്ലാതെ, ദേശത്തിന്റെയോ ഭാഷകളുടെയോ അതിരുകളില്ലാതെ, കർത്താവിന്റെ സുവിശേഷം ലോകത്തിന്റെ അറ്റങ്ങളോളം എത്തിക്കുവാൻ ജീവൻ പണയംവച്ചു പ്രവർത്തിക്കുന്ന സഹോദരങ്ങളെ വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു രക്ഷിക്കുവാനായി പ്രാർത്ഥിക്കുക എന്നതാണ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഓരോ ദൈവപൈതലിന്റെയും ഉത്തരവാദിത്വം. എന്തെന്നാൽ പരിഹാരത്തിനായി മണ്മയനായ മനുഷ്യനെ ആശ്രയിക്കുന്നവർക്കു ദൈവത്തിൽനിന്നുള്ള മറുപടി ലഭിക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *