
സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഇത് യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്നതാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. “ദൈവപുത്രനായ യേശു, സത്യദൈവമായ പിതാവ്, നമുക്ക്, നാം” എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.
സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരുത്തനു് മാത്രമാണ് “അവൻ” എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ അതാരാണെന്ന് കണ്ടെത്താൻ എളുപ്പമാണ്. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ (1st person), മധ്യമപുരുഷൻ 2nd person), പ്രഥമപുരുഷൻ 3rd person). സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, “നാം, നമുക്കു” എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യദൈവമായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷൻ ആണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ “സത്യദൈവം” പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം ഇപ്രകാരമാണ്: ❝നാം സത്യദൈവത്തിൽ അവന്റെ (Him) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ഈ വേദഭാഗത്ത് പിതാവിനെയാണ് ❝അവൻ❞. (Him) എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിവക്ഷിച്ചിരിക്കുന്നത്. എന്നിട്ടാണ്, ❝അവൻ❞ (He) സത്യദൈവവും നിത്യജീവനും❞ എന്ന് അവസാനഭാഗത്ത് പറയുന്നത്. അതിനാൽ, അവസാനഭാഗത്ത് പറയുന്ന ❝അവൻ❞ എന്ന പ്രഥമപുരഷ സർവ്വനാമത്തിൻ്റെ ഉടയവൻ പുത്രനല്ല: പിതാവാണെന്ന് വചനംകൂടാതെ ഭാഷാപരമായിത്തന്നെ മനസ്സിലാക്കാം. അതായത്, യോഹന്നാൻ പറയുന്ന ❝സത്യദൈവവും നിത്യജീവനും❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും (Title), രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും (Proper Noun) ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ❝പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❝അവൻ❞ എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.❞
ഭാഷാപരമായ പ്രധാനപ്പെട്ട ഒരു തെളിവാണ് നാം മുകളിൽ കണ്ടത്. ഇനിയും ഭാഷാപരമായ മൂന്നു തെളിവുതരാം: ❶വാക്യത്തിൻ്റെ ആദ്യഭാഗം: ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ഈ ഭാഗം ശ്രദ്ധിക്കുക: ❝ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❞ ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26 – മത്താ, 11:27; ലൂക്കൊ, 10:22). സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും? (യോഹ, 18:37; യോഹ, 17:3). ഈ വേദഭാഗത്ത് ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് ദൈവമാകില്ല? അത് ബഹുദൈവദുരുപദേശമല്ലേ? (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6). ❷വാക്യത്തിൻ്റെ രണ്ടാംഭാഗം: ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ഈ ഭാഗവും ശ്രദ്ധിക്കുക: യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (Nature) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ❝ഈ മനുഷ്യൻ (Man) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). പിന്നെങ്ങനെ പുത്രൻ സത്യദൈവമാകും? ❝ദൈവത്തിൽ നിന്നു കേട്ട സത്യംസംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). യേശുവും മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ❝യേശു എന്നു പേരുള്ള മനുഷ്യൻ, പുരുഷനായ (Man) നസറായനായ യേശു, മനുഷ്യൻ (Man), രണ്ടാം മനുഷ്യൻ (Man), മനുഷ്യനായ (Man) ക്രിസ്തുയേശു❞ (യോഹ, 9:11; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യൻ എങ്ങനെ ദൈവമാകും? [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു]. ❸വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത്, ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❝പൂർണ്ണവിരാമം (Fullstop) ഇട്ടശേഷമാണ്, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (Semicolon), അല്പവിരാമമോ (Comma) മാത്രമേ ഇടുമായിരുന്നുള്ളു. പൂർണ്ണവിരാമം ഇട്ടിരിക്കയാലും, അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
ഇംഗ്ലീഷിലെ, 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 𝐁𝐢𝐛𝐥𝐞-ൽ പ്രസ്തുതവാക്യത്തിലെ സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം: “And we know that the Son of God-The Father is come, and has given us an understanding, that we may know him that is true, and we are in him that is true, [even] in his Son Yeshua [God is Salvation] Moshiach [Messiah]. 𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐞𝐭𝐞𝐫𝐧𝐚𝐥 𝐥𝐢𝐟𝐞.” (കാണുക: 1John 5:20). സത്യദൈവവും നിത്യജീവനും പിതാവാണെന്ന് ഈ വാക്യത്തിലും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ❝ടോവ് റോസ്❞ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ❝മശീയാനിക് യെഹൂദർ❞ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), പെഞ്ചെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധമുണ്ട്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
ഗ്രീക്കിൻ്റെ പദാനുപദവിവർത്തനം ഇപ്രകാരമാണ്: ❝οἴδαμεν (We know) δὲ (now) ὅτι (that) ὁ (the) Υἱὸς (Son) τοῦ (-) Θεοῦ (of God) ἥκει (is come), καὶ (and) δέδωκεν (has given) ἡμῖν (us) διάνοιαν (understanding), ἵνα (so that) γινώσκωμεν* (we may know) τὸν (Him who is) ἀληθινόν (true); καὶ (and) ἐσμὲν (we are) ἐν (in) τῷ (Him who is) ἀληθινῷ (true), ἐν (in) τῷ (the) Υἱῷ (Son) αὐτοῦ (of Him), Ἰησοῦ (Jesus) Χριστῷ (Christ). οὗτός (He) ἐστιν (is) ὁ (the) ἀληθινὸς (true) Θεὸς (God) καὶ (and) ζωὴ (life) αἰώνιος (eternal).❞ [കാണുക: Berean Interlinear Bible]
പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും.” (കാണുക: 1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, “അവിടുത്തെ” എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ, “ഇവനാണു സത്യദൈവവും നിത്യജീവനും” എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. എന്നാൽ വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” ഈ വേദഭാഗം ശ്രദ്ധിക്കുക: “his Son Jesus Christ” എന്ന് പറഞ്ഞശേഷം, “He is the true God” എന്ന് പറയുന്നതു നോക്കുക. ആരെയാണോ “his” എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ ആദ്യം വിശേഷിപ്പിച്ചിരിക്കുന്നത്, അവൻ തന്നെയാണ് അവസാനഭാഗത്ത് പറയുന്ന “He.” തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പരിഭാഷയിൽ കൃത്രിമം നടത്തിയാൽ പിടിക്കപ്പെടും എന്നതിൻ്റെ തെളിവാണിത്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:
1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്, ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.
2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവ് മാത്രമാണ് ഏകസത്യദൈവം (Father, the only ture God) അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിനാൽ, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രനു് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. [കാണുക: നിത്യജീവൻ]
4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ, പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (μόνος – Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “Mónos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).
താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ മോശെയെപ്പോലെ ഒരു മനുഷ്യദൈവമോ (പുറ, 4:16; 7:1), ജാതികളുടെ ദൈവത്തെപ്പോലെ ഒരു വ്യാജദൈവമോ ആകുമെന്നല്ലാതെ; സത്യദൈവം ആകില്ല. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ.
5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.
❝പിതാവാണ് ഒരേയൊരു സത്യദൈവം (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) എന്ന് പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ കള്ളനാക്കാനാണ്, അവൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് നിഖ്യാസുനഹദോസ് പഠിപ്പിച്ചത്: (Joh 17:3). പൗലൊസ് ഇത് ആത്മാവിൽ കണ്ടിരുന്നു. അതുകൊണ്ടാണ്, ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയുംവിട്ട് സഭ വഷളായിപ്പോകുമോ എന്ന് അവൻ ഭയപ്പെട്ടത്: (2കൊരി, 12:2-3) ❞
ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ദൈവപുത്രനായ ക്രിസ്തുവിനെ സത്യദൈവമാക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താനും നോക്കുന്നത്.
മാനവരക്ഷയ്ക്കായി വരുവാനുള്ളവൻ നീ തന്നെയോ എന്ന യോഹന്നാന്റെ അന്വേഷണത്തിന് യേശു നൽകുന്ന മറുപടിയിലുണ്ട് യേശു ദൈവം തന്നെയെന്ന്.