എബ്രായർ

എബ്രായർക്കു എഴുതിയ ലേഖനം (Book of Hebrews)

പുതിയനിയമത്തിലെ പത്തൊമ്പതാമത്തെ പുസ്തകം. ഉപദേശപരമായും സാഹിത്യപരമായും ഉന്നതനിലവാരം പുലർത്തുന്നു. ലേവ്യവ്യവസ്ഥയിൽ നിന്നും ക്രമീകരണത്തിൽ നിന്നും ക്രൈസ്തവ ഉപദേശത്തിലേക്കും വിശ്വാസത്തിലേക്കും ഉള്ള മാറ്റത്തെ വ്യാഖ്യാനിക്കുകയും വിശദമാക്കുകയും ചെയ്യുന്ന ലേഖനമാണിത്. പുതിയനിയമത്തിലെ ലേവ്യപുസ്തകം എന്നും, പഴയനിയമപൂരകം എന്നും എബായലേഖനത്തെ വിളിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ആളത്തവും വേലയും അനുപമമായ രീതിയിൽ അവതരിപ്പിക്കുന്നു. ഉത്തമമായ കാര്യങ്ങളുടെ പുസ്തകമാണ് എബ്രായ ലേഖനം. വിശേഷതയേറിയ എന്ന പ്രയോഗം ഈ ലേഖനത്തിൽ പതിമൂന്നു സ്ഥാനങ്ങളിലുണ്ട്: (1:4; 6:9; 7:7, 19, 22; 8:6; 8:6; 9:23; 10:34; 11:16, 35, 40). 

കാനോനികത: പൗരസ്ത്യസഭ പൗലൊസിന്റെ ഗ്രന്ഥകർത്തൃത്വത്തിൽ അടിയുറച്ചു വിശ്വസിക്കുകയും തന്മൂലം എബായലേഖനത്തിന്റെ കാനോനികത അംഗീകരിക്കുകയും ചെയ്തു. ഈ ലേഖനത്തെ കാനോനികമായി അംഗീകരിക്കുവാൻ കൂടുതൽ മടികാണിച്ചത് പാശ്ചാത്യ സഭയാണ്. ലേഖനകർത്താവ് പൗലൊസാണെന്ന് പരമ്പരാഗതവിശ്വാസത്തെ അവർ സ്വീകരിച്ചിരുന്നില്ല. ചില പാശ്ചാത്യ സഭാ പിതാക്കന്മാർ (റോമിലെ ക്ലെമന്റ്, തെർത്തുല്യൻ) ഈ ലേഖനം ഉപയോഗിച്ചിരുന്നു എങ്കിലും ജെറോമിന്റെയും അഗസ്റ്റിന്റെയും കാലം വരെ അതിനു കാനോനികപദവി നല്കിയില്ല. പാശ്ചാത്യ സഭകളിൽ കാനോനിക പ്രശ്നത്തിന് അന്തിമവാക്കു നല്കിയത് ജെറോമും അഗസ്റ്റിനും ആയിരുന്നു. മാർസിയോന്റെ കാനോനിൽ എബായലേഖനമില്ല. എബായ ലേഖനത്തിലെ ഉപദേശം മാർസിയനു അരോചകമായതാണ് കാരണം. മുറട്ടോറിയൻ കാനോനിലും ഈ ലേഖനത്തെ ഉൾപ്പെടുത്തിയിട്ടില്ല. പ്രസ്തുത കാനോൻ പൂർണ്ണരൂപത്തിൽ ലഭിച്ചിട്ടില്ലെന്നത് സുചനാർഹമാണ്. ‘ചെസ്റ്റർ ബീറ്റി’ പാപ്പിറസിൽ എബ്രായ ലേഖനം പൗലൊസിന്റേതായി അംഗീകരിച്ച് റോമാലേഖനത്തിനു ശേഷം ചേർത്തിരിക്കുന്നു. അനേകം കൈയെഴുത്തു പ്രതികളിലും ഈ ലേഖനത്തിന്റെ സ്ഥാനം ഇടയലേഖനങ്ങൾക്കു മുമ്പും 2തെസ്സലൊനീക്യർക്കു ശേഷവും ആണ്.

ഗ്രന്ഥകർത്താവ്: എബായ ലേഖനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചു ഒരു വ്യക്തമായ ധാരണ ആദിമ ക്രൈസ്തവർക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരൻ തന്റെ പേര് ലേഖനത്തോടനു ബന്ധിച്ചിട്ടില്ല. എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ലാത്ത മറ്റൊരു ലേഖനം പുതിയ നിയമത്തിലുള്ളതു 1യോഹന്നാനാണ്. എബായ ലേഖനകർത്താവ് ആരെന്നത് എ.ഡി. ഒന്നാം നൂറ്റാണ്ടുമുതൽ ചർച്ചാവിഷയമാണ്. കാനോനികതയുടെ പ്രശ്നം നിമിത്തം ആദിമസഭ ഗ്രന്ഥകർത്തൃത്വത്തിന് അമിത പ്രാധാന്യം നല്കിയിരുന്നു. 

പരമ്പരാഗതമായ വിശ്വാസമനുസരിച്ച് അപ്പൊസ്തലനായ പൗലൊസാണ് എബ്രായലേഖന കർത്താവ്. ഈ വിശ്വാസം പലരും പുലർത്തിയിരുന്നതായി ഓറിജൻ പ്രസ്താവിക്കുന്നു. അലക്സാണ്ട്രിയയിലെ ക്ലെമന്റ് ഈ അഭിപ്രായക്കാരനായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. എബ്രായ ഭാഷയിൽ എഴുതപ്പെട്ട ഈ ലേഖനം വിവർത്തനം ചെയ്തത് ലൂക്കൊസ് ആണെന്നു പന്തേനൂസിൽ നിന്ന് താൻ മനസ്സിലാക്കിയതായി അലക്സാണ്ട്രിയയിലെ ക്ലെമന്റ് പറഞ്ഞു. റോമിലെ ക്ലെമന്റ് എഴുതിയെന്നു ചിലരും ലൂക്കൊസ് എഴുതിയെന്നു മറ്റുചിലരും പറയുന്നതായി ഓറിജൻ സൂചിപ്പിച്ചിട്ടുണ്ട്. ഓറിജന്റെ അഭിപ്രായത്തിൽ ചിന്ത പൗലൊസിന്റേതാണെങ്കിലും വാക്കുകൾ അദ്ദേഹത്തിന്റേതല്ല. ഈ ലേഖനം ആരെഴുതിയെന്നു ദൈവം മാത്രമേ അറിയുന്നുള്ളു എന്നതായിരുന്നു. ഓറിജന്റെ സുചിന്തിതമായ അഭിപ്രായം. നവീകരണകാലം വരെ പൗലൊസിന്റെ കർത്തൃത്വം ചോദ്യം ചെയ്യപ്പെട്ടില്ല. നവീകരണകാലത്തു ഇറാസ്മസും മാർട്ടിൻ ലൂഥറും കാൽവിനും പൗലൊസിന്റെ കർത്തൃത്തെ നിഷേധിച്ചു.

എഴുതിയ കാലം: റോമയിലെ ക്ലമൻ്റ് ഈ ലേഖനം കണ്ടിരുന്നു എന്ന കാരണത്താൽ എ.ഡി. 96-നു മുമ്പ് ഇതെഴുതിയെന്ന് സിദ്ധിക്കുന്നു. ഇതെഴുതുന്ന കാലത്തു യെരുശലേം ദൈവാലയം നിലവിലുള്ളതായി സൂചിപ്പിച്ചിരിക്കുന്നു. (10:2-11) അതിനാൽ യെരുശലേം നാശത്തിനു മുമ്പാണ് ഇതെഴുതിയത്. അതേസമയം, അവർ വിശ്വാസത്തിൽ വന്നിട്ട് അധികനാളുകളായി എന്നു  കാണുന്നതുകൊണ്ടും ആദ്യത്തെ നേതാക്കന്മാരെല്ലാം മരിച്ചു എന്ന് കാണുന്നതു കൊണ്ടും (13:7) വളരെ കഴിഞ്ഞിട്ടാണു ഇതെഴുതിയതു എന്ന് മനസ്സിലാക്കാം. ആയതിനാൽ എ.ഡി. 64-നും 67-നും ഇടയ്ക്കാണ് ഇതെഴുതിയതു എന്ന് ഡോ. ഗ്രഹാം സ്കോഗി അഭിപ്രായപ്പെടുന്നു. എഫ്.എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്നതു എ.ഡി. 64-ൽ ആയിരിക്കണമെന്നാണ്. എ.ഡി. 65-നോടടുത്ത് എന്നു തോമസ് ഹിവിറ്റ് അഭിപ്രായപ്പെടുന്നു. 67-ന്റെ ഒടുവിലോ 68-ൻ്റെ ആരംഭത്തിലോ ആണെങ്കിൽ പൗലൊസ് എഴുതിയെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. അന്ന് പൗലൊസ് ഒന്നുകിൽ കാരാഗൃഹത്തിലാണ് അല്ലെങ്കിൽ മരിച്ചു കാണും 63-നും 67-നും ഇടയ്ക്കാണെങ്കിൽ അപ്പോസ്തലന്റെ ഒന്നാം ജയിൽ വാസത്തിനു ശേഷവും രണ്ടാമത്തേതിനു മുമ്പും യാത്രയിൽ ആയിരുന്നപ്പോൾ ആയിരിക്കാം.

എഴുതിയ സ്ഥലം: ഈ ലേഖനം എവിടെവച്ചെഴുതി എന്നതിൽ തർക്കമുണ്ട്. എന്നാ 13:24-ൽ ‘ഇതല്യക്കാർ നിങ്ങളെ വന്ദനം ചെയ്യുന്നു’ എന്ന വാചകത്തിൽ നിന്ന് ഇതു ഇറ്റലിയിൽ വെച്ച് എഴുതിയെന്നു അനുമാനിക്കാം. ആഡംക്ലാർക്ക്, മിൽ, വെസ്റ്റിൻ, റ്റിൽമോണ്ട്, തോമസ് ഒലിവേഴ്സ്, ലാർഡ്നർ എന്നിവർ അഭിപ്രായപ്പെടുന്നത് പൗലൊസ് റോമിലെ തടവിൽ നിന്നു വിടുതൽ കിട്ടിയ ഉടനെ ഇതെത്തിയെന്നാണ്. പൗലൊസിൻ്റെ വിടുതലിനു ശേഷം റോമിൽ നിന്നോ ഇറ്റലിയിൽ എവിടെയെങ്കിലും നിന്നോ ഇതെഴുതി എന്നതിൽ പൊതുവെ പല പണ്ഡിതന്മാരും ഏകാഭിപ്രായക്കാരാണ്. 

പൗലൊസ് എവിടെനിന്നു ലേഖനമെഴുതുന്നുവോ അവിടെയുള്ള വിശ്വാസികളുടെ വന്ദനവും എഴുതി അയ്ക്കുക തന്റെ പതിവാണ്. പൗലൊസിന്റെ കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഫേസോസിൽ നിന്നാണു എഴുതിയത്. എന്നിരുന്നാലും അതിന്റെ 16:19-ൽ താൻഎഴുതി, ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു. അതുപോലെ ഇറ്റലിയിലും റോമിലുമുള്ള വിശുദ്ധന്മാരുടെ വന്ദനവും താൻ അയയ്ക്കുന്നതാണ്. എബ്രായർ 13:24-ൽ കാണുന്നത് താൻ തടവിൽ നിന്ന് വിട്ടയയ്ക്കപ്പെട്ടിരിക്കുകയാൽ മാർഗ്ഗതടസ്സങ്ങളെല്ലാം മാറി താൻ ആഗ്രഹിക്കുന്ന ജനത്തെ സക്ഷേമം സന്ദർശിക്കാൻ താൽപര്യപ്പെടുന്നു എന്നും അതിനായി അവരുടെ പ്രാർത്ഥന അപേക്ഷിക്കുന്നു എന്നും രേഖപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. (13:19). പൗലൊസ് റോമാലേഖനം എഴുതുമ്പോൾ തടവുകാരനല്ല എന്നിട്ടും തന്റെ യാത്ര ക്ഷേമകരമായിരിക്കുന്നതിനും അവരെ ചെന്നു കാണുന്നതിനും എത്ര ശക്തിയോടെയാണ് ദൈവത്തോട് പ്രാർത്തിക്കുന്നത് എന്നു നോക്കുക. (റോമ, 1:9:10). 

ഫിലിപ്പിയർ 2:19-23-ൽ തിമോഥെയൊസിനെ ഫിലിപ്പിയിലേക്ക് അയ്ക്കുന്ന കാര്യം പൗലൊസ് പരാമർശിക്കുന്നു. തിമോഥയൊസിനെ അങ്ങനെ ഫിലിപ്പിയിലേക്ക് അയച്ചെങ്കിൽ താൻ അവിടെനിന്നു റോമിൽ പൗലൊസിന്റെ അടുക്കൽ മടങ്ങിയെത്തിയിരിക്കാമെന്ന് കരുതാം. തിമൊഥെയൊസ് ഫിലിപ്പിയിലേക്ക് പോയ അവസരം, അവന്റെ അസാന്നിദ്ധ്യത്തിൽ പൗലാസ് എബായലേഖനം എഴുതി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 13:23-ൽ താൻ എഴുതുകയാണ് തിമൊഥയൊസ് മടങ്ങി റോമിൽ എത്തിയപ്പോൾ താനും പൗലാസുംകൂടെ യെഹൂദ്യായിലേക്കു പോകുകയും അവിടെ നിന്നു എഫേസാസിലേക്കു പോകുകയും തിമൊഥയാസിനെ തന്റെ പ്രതിനിധിയായി അവിടെ വിട്ടേച്ചു പോകകയും ചെയ്തു എന്നു അനുമാനിക്കാം. (1തിമോ, 1:3,4). അങ്ങനെ ഈ ലേഖനം ഇറ്റലിയിൽ വെച്ച് ഒന്നാം തടവിനുശേഷം രണ്ടാം തടവിനു മുമ്പും മിക്കവാറും എ.ഡി. 63-നും 65-നും ഇടയ്ക്ക് എഴുതിയെന്നു ചിന്തിക്കാം.

ഉദ്ദേശ്യം: മോശൈക ന്യായപ്രമാണത്തിന്റെ താല്ക്കാലിക നിലയും ക്രിസ്തു വിശ്വാത്തിന്റെ ഔൽകൃഷ്ട്യവും തെളിയിക്കണമെന്നു ലേഖകൻ ഉദ്ദേശിക്കുന്നു (1:1-10:18). ക്രിസ്തു ദൂതന്മാരേക്കാളും മോശയേക്കാളും യോശുവയേക്കാളും മല്ക്കീസേദക്കിനെക്കാളും അഹരോനെക്കാളും ഉന്നതൻ എന്നു തെളിയിച്ചിരിക്കുന്നു. അദ്ധ്യായം 5-7-ൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മേന്മയാണു വിഷയം. അദ്ധ്യായം 8,9-ൽ പഴയ പുതിയ നിയമങ്ങൾ താരതമ്യം ചെയ്തു പുതിയ നിയമത്തിന്റെ ശ്രഷ്ഠത സ്ഥാപിക്കുന്നു. പത്താം അദ്ധ്യായത്തിൽ ക്രിസ്തുവിന്റെ യാഗത്തിന്റെ ശ്രേഷ്ഠത എടുത്തു കാണിക്കുന്നു. തുടർന്ന്, വിശ്വാസത്തിന്റെ മേന്മയും യെഹൂദമതത്തിൽ നിന്ന് വേർപെടേണ്ടതിന്റെ ആവശ്യകതയും പ്രതിപാദിക്കുന്നു. ലേഖനോദ്ദേശ്യം താഴെ വരുംവണ്ണം സംഗ്രഹിക്കാം. 1. യെഹൂദകർമ്മാചാരങ്ങളുടെ താൽക്കാലിക സ്വഭാവവും ക്രിസ്തു വിശ്വാസത്തിന്റെ സമ്പൂർണ്ണതയും ഉപദേശരൂപേണ സ്ഥാപിക്കുക. ക്രിസ്തുവിൽ കൂടെയുള്ള വെളിപ്പാട് ദൈവഹിതത്തിന്റെ പൂർണ്ണവും അവസാനത്തേതുമായ വെളിപ്പാടാണ്. അതു പഴയനിയമ വെളിപ്പാടിന്റെ പൂർത്തീകരണവും പൊരുളുമാണ്. 2. വിശ്വാസത്യാഗം സംഭവിച്ച് യെഹൂദമതത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ. 3. പീഡയുടെ മുമ്പിൽ തളർന്നു പോകാതിരിക്കാനുള്ള പ്രബോധനം നൽകാൻ. 4. വിശ്വാസത്യാഗം, പിന്മാറ്റം, ആത്മികമാന്ദ്യം ഇവയെ തടയുന്നതിന്. (5:12, 6:9, 10:35). 5. സർവ്വോപരി, പഴയനിയമത്തോടു തുലനം ചെയ്യുമ്പോൾ പുതിയനിയമ യുഗത്തിനുള്ള സർവ്വാതിശായിയായ മഹത്വം വെളിപ്പെടുത്താൻ.

പ്രധാന വാക്യങ്ങൾ: 1. “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” എബ്രായർ 1:1,2.

2. “പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” എബ്രായർ 1:8,9.

3. “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?” എബ്രായർ 2:3,4.

4. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” എബ്രായർ 4:12.

5. “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.” എബ്രായർ 4:14-16.

6. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” എബ്രായർ 11:1.

7. “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.” എബ്രായർ 11:39,40.

8. “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” എബ്രായർ 12:2.

ബാഹ്യരേഖ: I. ഉത്തമനായ സന്ദേശവാഹകൻ പുത്രൻ: 1:1-2:18.

1. യോഗ്യതകൾ: 1:1-3.

2. ദൂതന്മാരേക്കാൾ ശ്രേഷ്ഠൻ: 1:4 -14.

3. ഒന്നാം മുന്നറിയിപ്പ്: 2:1-4.

4. മനുഷ്യാവതാരം: 2:5-18.

II. ശ്രഷ്ഠനായ അപ്പോസ്തലൻ: 3:1-4:13. 

1. മോശെയേക്കാൾ ശ്രേഷ്ഠൻ: 3:1-6.

2. രണ്ടാം മുന്നറിയിപ്പ്: 3:7-19.

3. അവന്റെ വിശ്രമത്തിന്റെ മേന്മ: 4:1-10.

4. മൂന്നാം മുന്നറിയിപ്പ്: 4:11-13.

III. അത്യുന്നതനായ പുരോഹിതൻ 4:14-7-28.

1. അഹരോനുമായുള്ള താരതമ്യം: 4:14-5:4.

2. മല്കിദക്കിന്റെ ക്രമം: 5:5-7:25.

3. നാലാം മുന്നറിയിപ്പ്: 5:11-6:12.

4. മുന്നോടി: 6:13-20.

5. ജീവിക്കുന്ന പുരോഹിതൻ: 7:1-17.

6. ആണയാൽ ഉറപ്പിക്കപ്പെടുന്നു: 7:18-25.

7. യാഗത്തോടുള്ള ബന്ധം: 7:26-28.

IV. വിശേഷതയേറിയ നിയമം: 8:1-9:28.

1. നിയമം സ്ഥാപിക്കുന്നത്: 8:1-13.

2. പഴയ നിയമത്തിന്റെ പൊരുൾ: 9:1-10. 

3. ക്രിസ്തുവും പുതിയ നിയമവും: 9:11;28.

V. മേന്മയേറിയ യാഗം 10:1-31.

1. ന്യായപ്രമാണത്തിന്റെ ബലഹീനത: 10:1-4.

2. ക്രിസ്തുവിന്റെ യാഗം: 10:5-18.

3. അഞ്ചാം മുന്നറിയിപ്പ്: 10:19-31.

VI. ഉത്തമമായ മാർഗ്ഗം – വിശ്വാസം: 10:2-12:29.

1. വിശ്വാസത്തിന്റെ ആവശ്യം: 10:32-39.

2. വിശ്വാസത്തിന്റെ മാതൃകകൾ: 11:1-40.

3. വിശ്വാസത്തിന്റെ പ്രയോഗം: 12:1-17.

4. വിശ്വാസത്തിന്റെ ലക്ഷ്യം: 12:18-24.

5. ആറാം മുന്നറിയിപ്പ്: 12:25-29.

VII. ഉപസംഹാരം വിശ്വാസത്തിന്റെ പ്രായോഗികവശം: 13:1-25.

1. സാമൂഹിക ബന്ധത്തിൽ: 13:1-6.

2. ആത്മീകബന്ധത്തിൽ, ഏഴാം മുന്നറിയിപ്പ്: 13:7-17.

3. ആളാം പ്രതിയുള്ള വന്ദനം: 13:18-25.

സവിശേഷതകൾ: 1. ഇതിലെ ഉപദേശരൂപം പൗലൊസിന്റെ കാരാഗൃഹ ലേഖനങ്ങളുടെയും യോഹന്നാന്റെ എഴുത്തുകളുടേയും മദ്ധ്യയുള്ള ഒന്നാണ്. എബിയോന്യർ, ഡോ. സൈത്തായി, നോസ്റ്റിക്കുകൾ, ഇവരുടെ പാഷാണ്ഡ ഉപദേശങ്ങളുടെ പ്രതിഫലനം ഇതിൽ കാണുന്നില്ല. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മാത്രമേ അവ പൂർണ്ണവളർച്ച പ്രാപിച്ചുള്ളു. എന്നാൽ ലോഗോസിന്റെ ഉപദേശം പൗലൊസിന്റെ എഴുത്തുകളേക്കാൾ വികസിതരൂപം പ്രാപിച്ചിട്ടുണ്ട്. (1:1-3). 2. പുതിയ നിയമത്തിൽ മറ്റെങ്ങും കാണാത്ത 157 വാക്കുകൾ ഈ ലേഖനത്തിലുണ്ട്. ഇതിന്റെ അതിശ്രഷഠ മുഖവുരയിൽ (1:1-4) ഈ ലേഖനത്തിന്റെ യോഗ്യതകളായ അപൂർവ്വത്വം, ഗാംഭീര്യം, പദസാരള്യം, ആശയവ്യാപ്തി ഇവയെല്ലാം സമ്മേളിച്ചിരിക്കന്നത് കാണാം. യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖവും (1:1-18), കൊലോസ്യ ലേഖനത്തിലെ പ്രസിദ്ധമായ ഭാഗവുമേ (1:14-20) ഇതിനോട് തുലനം ചെയ്യാവുന്നതായുള്ളു.

3. 10:30 ഒഴികെ എല്ലാ പഴയനിയമ ഉദ്ധരണികളും സെപ്റ്റ്വജിന്റിൽ നിന്നാണ്. അതു അവതരിപ്പിക്കുന്ന വിധവും പ്രത്യേകതയുള്ളതാണ്. അവൻ പറയുന്നു, അവൻ അരുളിച്ചെയ്യുന്നു, പരിശുദ്ധാത്മാവ് അരുളിച്ചെയ്തതുപോലെ എന്നിങ്ങനെയാണ്. തിരുവെഴുത്തിന്റെ മാനുഷിക എഴുത്തുകാരന്റെ പേരു ഒരിടത്തു മാത്രം പറയുന്നു (4:7). 4. നിത്യമായ (എന്നേക്കുമുള്ള – eternal) എന്ന വാക്ക് 12 പ്രാവശ്യവും ഉത്തമമായ (ശ്രഷ്ഠമായ better) എന്ന വാക്കു 13 പ്രാവശ്യവും കാണുന്നു. 5. പതിന്നാലിൽ കുറയാത്ത താരതമ്യപാഠങ്ങൾ ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *