ഇന്ദ്രിയജയം

ഇന്ദ്രിയജയം (self-control)

“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃ, 25:28). സ്വയത്ത നിയന്ത്രിക്കുന്നതാണ് ആത്മസംയമനം. ഇന്ദ്രിയങ്ങളുടെ ചോദനകളെയും മാനസികാഭിലാഷങ്ങളെയും കീഴടക്കേണ്ടതാണ്. മിക്ക വ്യക്തികളുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നതു വാസനാരൂപമായ ചോദനകളാണ്. ആത്മീയൻ ഇന്ദ്രിയങ്ങൾക്കു കീഴടങ്ങാതെ അവയെ വേണ്ട വിധത്തിൽ നിയന്ത്രിക്കും. വാസനകൾ നല്ലതോ ചീത്തയോ അല്ല. അവയെ നല്ല വഴിക്കും ചീത്ത വഴിക്കും തിരിച്ചുവിടാവുന്നതേയുള്ളു. ആത്മസംയമനം ആസക്തിക്കും കാമത്തിനും അതിരു വയ്ക്കുകയും ആഗ്രഹങ്ങളെ ഏതു പരിധിവരെ തൃപ്തിപ്പെടുത്താം എന്നതിന് വിവേകത്തിൽ നിന്ന് മാർഗ്ഗദർശനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മത്യാഗത്തിന്റെ അതിർവരെ എത്തിച്ചേരുന്നതാണ് പുതിയ നിയമത്തിൽ ഉപദേശിക്കപ്പെട്ട ആത്മസംയമനം. ആത്മപരിത്യാഗത്തിന്റെ ഉന്നതമായ മാതൃക ക്രിസ്തുവാണ്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണം ഉള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). ക്രിസ്തുവിനെ അനുഗമിക്കുന്നവർ സ്വയം ത്യജിക്കേണ്ടതാണ്. “പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു, നാൾതോറും തന്റെ കൂശ് എടുത്തും കൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കൊ, 9:23-24). ഈ സ്വയത്യാഗത്തിന്റെ വ്യക്തമായ രൂപം അപ്പൊസ്തലനായ പൌലൊസ് സ്വാനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു. (2കൊരി, 6:4-10; 4:8-10). ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലേണ്ടതാണ്. (1പത്രൊ, 2:11,12). സ്വാദുഭോജനങ്ങളെ കൊതിക്കാതെ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കണം. (സദൃ, 23:2,3). നാം നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും കൂട്ടുകാരനെ അവന്റെ ആത്മീയ വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കയും വേണം. (റോമ,15:1-3). പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു അന്യരും പരദേശികളും എന്നപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *