എപ്പഫാദിത്തൊസ് എന്ന പേരിന്റെ ചുരുങ്ങിയ രൂപം. കൊലൊസ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുവിശേഷപ്രവർത്തനം നടത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൊലൊസ്യയിലെ സഭയിൽ ഉപദേഷ്ടാവായിരുന്നു. ‘സഹഭൃത്യൻ’ ‘സഹബദ്ധൻ’ എന്നിങ്ങനെ പൗലൊസ് വിശേഷിപ്പിച്ചിട്ടുണ്ട്: കൊലൊ, 1:7; 4:12). കൊലൊസ്യ സഭയുടെ സ്ഥാപകനും എപ്പഫ്രാസ് ആണെന്ന് കരുതപ്പെടുന്നു. പൗലൊസ് റോമിൽ ബദ്ധനായിരിക്കുമ്പോൾ എപ്പഫ്രാസ് പൗലൊസിനെ സന്ദർശിച്ചു. എപ്പഫ്രാസിന്റെ പ്രവർത്തനത്തെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ വളരെയധികം ശ്ലാഘിച്ചു പറയുന്നുണ്ട്: (കൊലൊ, 1:7,8; 4:12,13). ഫിലേമോനുള്ള ലേഖനത്തിൽ എപ്പഫ്രാസ് വന്ദനം ചൊല്ലുന്നതിൽനിന്നും അപ്പോൾ അയാൾ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു: (23). പാരമ്പര്യമനുസരിച്ച് കൊലൊസ്യയിലെ ഒന്നാമത്തെ ബിഷപ്പായിരുന്ന എപ്പിഫ്രാസ് അവിടെത്തന്നെ രക്തസാക്ഷിയായി.
ആദാമിന്റെ പൗത്രനും ശേത്തിന്റെ പുത്രനും. എനോശിന്റെ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി എന്ന ഒരു വിശേഷ പ്രസ്താവമുണ്ട്. എനോശ് 905 വർഷം ജീവിച്ചിരുന്നു. ആനാഷ് എന്ന ക്രിയാധാതുവിന് ദുർബ്ബലം എന്നർത്ഥം. ദുർബ്ബലത, മർത്യത എന്നീ ആശയങ്ങളാണ് എനോഷ് എന്ന പദത്തിനുള്ളത്: (ഇയ്യോ, 4:17). മനുഷ്യനെന്ന സാമാന്യാർത്ഥത്തിൽ എനോഷ് പഴയനിയമത്തിൽ 42 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്: (ഉല്പ, 4:26; 5:6-11; 1ദിന, 1:1; ലൂക്കൊ, 3:38).
സ്ഥൂലകായനായ മോവാബ്യരാജാവ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ യഹോവ അവരെ മോവാബ്യരാജാവായ എഗ്ലോന് ഏല്പിച്ചു കൊടുത്തു. എഗ്ലോൻ അമ്മോന്യരോടും അമാലേക്യരോടും ചേർന്ന് യോർദ്ദാനു പടിഞ്ഞാറു ഭാഗം അക്രമിക്കുകയും ഈന്തനഗരം എന്നറിയപ്പെട്ടിരുന്ന യെരീഹോ കീഴടക്കുകയും ചെയ്തു. അറുപതു വർഷം മുമ്പ് യോശുവ ഈ പട്ടണം നശിപ്പിച്ചു. യിസ്രായേൽ മക്കൾ യെരീഹോ പുതുക്കിപ്പണിതു. എന്നാൽ ശാപവിധേയമായിരുന്ന കാരണത്താൽ അവർ അതിനെ മതിൽ പണിതുറപ്പിച്ചില്ല. തന്മൂലം, മോവാബ്യർക്കു പട്ടണം നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞു. പതിനെട്ടു വർഷം എഗ്ലോൻ യിസ്രായേലിനെ പീഡിപ്പിച്ചു. അതിനു ശേഷം യഹോവ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു. ബെന്യാമീന്യനായ ഏഹുദ് രണ്ടാമത്തെ ന്യായാധിപനായിരുന്നു. കാഴ്ചയുമായി ഏഹൂദ് എഗ്ലോന്റെ ഗ്രീഷ്മഗൃഹത്തിലെത്തി യഹോവയുടെ അരുളപ്പാട് അറിയിക്കുവാനുണ്ടെന്നു എഗ്ലോനോടു പറഞ്ഞു. ഭൃത്യന്മാരെ പുറത്താക്കിയ ശേഷം അരുളപ്പാടു കേൾക്കുവാൻ വേണ്ടി ആദരപൂർവ്വം എഗ്ലോൻ ആസനത്തിൽനിന്നും എഴുന്നേറ്റു. ഇടങ്കയ്യനായ ഏഹൂദ് ഇടത്തു കൈകൊണ്ട് വലത്തെതുടയിൽനിന്നും ചുരിക എടുത്തു എഗ്ലോന്റെ വയറ്റിൽ കുത്തിക്കടത്തി. ശരീരം വളരെ സ്ഥലമായതുകൊണ്ട് ചുരിക പിടിയോടുകൂടെ അകത്തു കടന്നു. അതിനെ പുറത്തെടുക്കുവാൻ ഏഹൂദിനു കഴിഞ്ഞില്ല. മുറിപൂട്ടിയശേഷം പൂമുഖം വഴി ഏഹൂദ് രക്ഷപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞ് ഭൃത്യന്മാർ മുറിതുറന്നു നോക്കിയപ്പോൾ എഗ്ലോൻ മരിച്ചു കിടക്കുന്നതു കണ്ടു: (ന്യായാ, 3:12-26). റബ്ബിമാരുടെ പാരമ്പര്യമനുസരിച്ച് ദൈവവചനത്തിന്റെ നേർക്കുള്ള ബഹുമാനം കൊണ്ട് സ്ഥൂലകായനായ രാജാവ് ആസനത്തിൽ നിന്നെഴുന്നേറ്റതുകൊണ്ട് ദൈവം അയാൾക്കു പ്രതിഫലം നല്കി. അയാളുടെ സന്തതിയായ രൂത്ത് ദാവീദിന്റെ പൂർവ്വഗാമിയായി.
ഹിത്യനായ ഊരീയാവ് ദാവീദിന്റെ വീരന്മാരിൽ ഒരുവനായിരുന്നു: (2ശമൂ, 23:39; 1ദിന, 11:41). ദാവീദിന്റെ ഭാര്യയായിത്തീർന്ന ബത്ത്-ശേബയുടെ ആദ്യഭർത്താവായിരുന്നു ഊരീയാവ്. പേരും സംഭാഷണ രീതിയും അയാൾ യെഹൂദമതം സ്വീകരിച്ചിരുന്നുവെന്നു വ്യക്തമാക്കുന്നു: (2ശമൂ, 11:11). എല്യാമിന്റെ മകളും അതിസുന്ദരിയുമായിരുന്നു ബത്ത്-ശേബ. ഊരീയാവ് യുദ്ധരംഗത്തായിരുന്നപ്പോൾ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിൽ വരുത്തി അവളുമായി അവിഹിതബന്ധം പുലർത്തി. ബത്ത്-ശേബ ഗർഭിണിയായെന്നറിഞ്ഞപ്പോൾ യുദ്ധത്തെക്കുറിച്ചുള്ള വൃത്താന്തങ്ങൾ അറിയാനെന്ന വ്യാജേന ഊരീയാവിനെ യെരൂശലേമിൽ വരുത്തി. തന്റെ കുറ്റത്തിന്റെ ലജ്ജ മറച്ചുവയ്ക്കാനുള്ള കപടവിദ്യയാണു് ദാവീദ് കാട്ടിയത്. എന്നാൽ ഊരീയാവ് സ്വന്തം വീട്ടിൽ പോയി വിശ്രമിച്ചില്ല. രാജഭക്തിയും കർത്തവ്യബോധവുമുള്ള ഒരുത്തമ പടയാളിയായിരുന്നു ഊരീയാവ്. ദാവീദ് ഒരെഴുത്തു എഴുതി സൈന്യാധിപനായ യോവാബിന്റെ പക്കൽ ഏല്പ്പിക്കുവാൻ ഊരീയാവിന്റെ കൈവശം കൊടുത്തുവിട്ടു. ആ എഴുത്തിൽ പട കാഠിനമാകുന്ന സ്ഥാനത്ത് ഊരീയാവിനെ മുന്നണിയിൽ നിറുത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തവണ്ണം അവനെ വിട്ടു പിന്മാറുവാൻ എഴുതിയിരുന്നു. യോവാബ് ശൂരന്മാർ നിന്ന സ്ഥാനത്തു ഊരീയാവിനെ നിറുത്തി. ഊരീയാവ് യുദ്ധത്തിൽ മരിച്ചു. ഊരീയാവ് മരിച്ചു എന്നു കേട്ടപ്പോൾ ബത്ത്-ശേബ വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം അവൾ ദാവീദിന്റെ ഭാര്യയായി: (2ശമൂ, 11:1-27).
യെഹൂദയിലെ പത്താമത്തെ രാജാവ്. ഭരണകാലം ബി.സി. 792-740. ചിലഭാഗങ്ങളിൽ ഈപേര് അസര്യാവ് എന്നു ദീർഘരൂപത്തിൽ കാണുന്നു. (2രാജാ, 14:21; 15:1, 6-8; 1ദിന, 3:12). ഇത് പകർപ്പെഴുത്തിൽ പറ്റിയ പിഴയായി കരുതപ്പെടുന്നു. അമസ്യാവിന്റെ വധശേഷം പുത്രനായ ഉസ്സീയാവിനെ ജനങ്ങൾ രാജാവായി തിരഞ്ഞെടുത്തു. (2രാജാ, 14:21). രാജാവായ ഉസ്സീയാവിനു 16 വയസ്സായിരുന്നു; 52 വർഷം രാജ്യം ഭരിച്ചു. ഉസ്സീയാവിന്റെ ഭരണകാലം സാമ്പത്തിക അഭിവൃദ്ധിയുടെയും സാമ്രാജ്യ വികസനത്തിന്റെയും കാലമായിരുന്നു. യൊരോബെയാമിന്റെ ഭരണത്തിൽ യിസായേലും പ്രാബല്യം പ്രാപിച്ചു. രണ്ടു രാജ്യങ്ങൾക്കും മദ്ധ്യേ സമാധാനം നിലനിന്നിരുന്നതു കൊണ്ടു യിസ്രായേൽ വടക്കോട്ടും കിഴക്കോട്ടും യെഹൂദാ തെക്കോട്ടും പടിഞ്ഞാറോട്ടും രാജ്യം വിശാലമാക്കി. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ദാവീദ് ഭരിച്ചിരുന്ന പ്രദേശം മുഴുവൻ ഇരുരാജ്യങ്ങളും കൂടി കൈവശപ്പെടുത്തി. ഭരണം ഏറ്റെടുത്ത ഉടൻതന്നെ ഏദോമ്യരെ യുദ്ധത്തിൽ പരാജയപ്പെടുത്തി; ഏലാത്ത് പിടിച്ചെടുത്തു. തെക്കോട്ടു മെയൂന്യരെയും ഗൂർ-ബാലിലെ അരാബ്യരെയും കീഴടക്കി. പടിഞ്ഞാറ് ഫെലിസ്ത്യരോടു യുദ്ധം ചെയ്ത് ഗത്തിന്റെയും യാബ്നെയുടെയും അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു. ഫെലിസ്ത്യരുടെ ഇടയിൽ പുതിയ പട്ടണങ്ങൾ പണിതു. (2ദിന, 26:6-7).
ഉസ്സീയാവ് യെരൂശലേമിന്റെ മതിലുകൾ പണിതുറപ്പിച്ചു; ഗോപുരങ്ങൾ നിർമ്മിച്ചു. അദ്ദേഹം കൃഷിപ്രിയനായിരുന്നു. താഴ്വീതിയിലും സമഭുമിയിലും വളരെയധികം കന്നുകാലികൾ ഉണ്ടായിരുന്നു. യഹോവയ്ക്കു പ്രസാദമായതു ചെയ്തു. ദൈവഭയത്തിൽ മുന്നോട്ടു പോകുന്നതിന് സെഖര്യാപ്രവാചകൻ രാജാവിനു ഉപദേശം നല്കിവന്നു. (2ദിന, 26:5). ഉസ്സീയാവിന്റെ കാലത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടായി. (ആമോ, 1:1; സെഖ, 14:35).
ഉസ്സീയാവു പ്രബലനായപ്പോൾ അവന്റെ ഹൃദയം നിഗളിച്ചു. മഹാപുരോഹിതനായ അസര്യാവും എൺപതു പുരോഹിതന്മാരും എതിർത്തിട്ടും വകവയ്ക്കാതെ ദൈവാലയത്തിൽ കടന്നു ധൂപകാട്ടി. ഉടൻതന്നെ രാജാവു കുഷ്ഠരോഗിയായി. (2ദിന, 26:16-21). ഉസ്സീയാവു അവിഹിതമായി ദൈവാലയത്തിൽ പ്രവേശിച്ചു ധൂപം കാട്ടിയപ്പോഴാണ് ഭൂകമ്പം ഉണ്ടായതെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബൈബിൾ രേഖ അതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല. കുഷ്ഠരോഗിയായ രാജാവ് ഒരു പ്രത്യേകശാലയിൽ താമസിച്ചു. ഉസ്സീയാവു രാജാവായി തുടർന്നു എങ്കിലും പുത്രനായ യോഥാം രാജധാനിയുടെ വിചാരകത്വം വഹിച്ച് ന്യായപാലനം നടത്തിവന്നു. ഉസ്സീയാവിനെ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അടക്കം ചെയ്തു. (2ദിന, 26:23). എ.ഡി. 1931-ൽ ഒരു ശില ഒലിവുമലയിൽ നിന്നും കണ്ടെടുത്തു. അതിൽ “യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അസ്ഥികൾ ഇവിടെ കൊണ്ടു വന്നു-തുറക്കരുത്” എന്ന് അരാമ്യഭാഷയിൽ എബ്രായ ലിപിയിൽ എഴുതിയിട്ടുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹെരോദാവ് യെരൂശലേം വികസിപ്പിച്ചപ്പോൾ എഴുതിയതാണെന്നു കരുതപ്പെടുന്നു.
കിര്യത്ത്-യെയാരീമിലെ അബീനാദാബിന്റെ മക്കളിലൊരാൾ. അബീനാദാബിന്റെ വീട്ടിൽനിന്നും ദൈവത്തിന്റെ പെട്ടകത്തെ യെരുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അബീനാദാബിന്റെ മക്കളായ അഹ്യോയും ഉസ്സായും പെട്ടകത്തെ പിന്തുടർന്നു. നാഖോന്റെ കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടു. പെട്ടകം വീഴാതിരിക്കുവാൻ ഉസ്സാ കൈനീട്ടി പെട്ടകത്തെ പിടിച്ചു. അവിവേകം നിമിത്തം ഉസ്സാ ഉടൻ മരിച്ചു. ആ സ്ഥലത്തിനാ ദാവീദ് പേരെസ്സ്-ഉസ്സാ എന്നു പേർ വിളിച്ചു. ഈ സംഭവത്തിൽ ചകിതചിത്തനായ ദാവീദ് പെട്ടകം ഓബേദ് എദോമിന്റെ വീട്ടിൽ വെച്ചു: (2ശമൂ, 6:3-18; 1ദിന, 13:7-118. ലേവ്യർക്കു മാത്രമേ നിയമപെട്ടകം ചുമക്കാൻ അനുവാദമുള്ളൂ. പെട്ടകം കെഹാത്യർ തോളിൽ ചുമക്കേണ്ടതാണ്. എന്നാൽ അവർക്കുപോലും പെട്ടകം തൊടാൻ അനുവാദമില്ല: (സംഖ്യാ, 4:1-15). ഈ കല്പനകളൊന്നും ഗണ്യമാക്കാതെയാണ് പെട്ടകം പുതിയ വണ്ടിയിലാക്കി ഉസ്സയും അഹ്യോവും വണ്ടിതെളിച്ചത്.
റോമിലെ ഒരു ക്രിസ്ത്യാനി. ‘ഞങ്ങളുടെ കൂട്ടുവേലക്കാരൻ’ എന്നാണ് പൗലൊസ് ഉർബ്ബാസിനെക്കുറിച്ച് പറയുന്നത്. (റോമ, 16:9). പ്രവർത്തനങ്ങളിൽ ഇയാൾ വ്യക്തിപരമായി പൗലൊസുമായി ബന്ധപ്പെട്ടിരിക്കാനിടയില്ല. ഒരുമിച്ചു പ്രവർത്തിച്ചിരുന്നവരെക്കൂറിച്ച് ‘എൻ്റെ കൂട്ടുവേലക്കാർ’ എന്നാണ് പൗലൊസ് പൊതുവെ പറഞ്ഞിട്ടുള്ളത്. (16:3, 21).
ശൗലിന്റെ നാലാമത്തെ പുത്രൻ: (2ശമൂ, 2:8; 1ദിന, 8:33; 9:39).എശ്-ബാൽ (ബാലിന്റെ പുരുഷൻ) എന്നായിരുന്നു ആദ്യനാമം: (1ദിന, 8:33; 9:39). അന്യദേവന്മാരോടുള്ള വെറുപ്പു വ്യക്തമാക്കാൻ വേണ്ടി പേരുകളിൽ ബാലിന്റെ സ്ഥാനത്ത് ബോശെത്ത് (ലജ്ജ) ചേർത്തു. അങ്ങനെയാണ് എശ്-ബാൽ ഈശ്-ബോശെത്ത് ആയത്. ശൗലും മൂന്നു പുത്രന്മാരും ഗിൽബോവാ യുദ്ധത്തിൽ മരിച്ചു. ഇനി സിംഹാസനത്തിന് അവകാശി ഈശ്-ബോശെത്ത് ആണ്. രാജ്യം വമ്പിച്ച തകർച്ചയെ നേരിടുകയായിരുന്നു. യോർദ്ദാനു പടിഞ്ഞാറുള്ള ഒരു പട്ടണവും ശൗലിന്റെ കുടുംബത്തിന്റെ വാഴ്ചയെ അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. തന്മൂലം സേനാപതിയായ അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിൽ കൊണ്ടുവന്ന് അവിടെവച്ച് അവനെ രാജാവാക്കി: (2ശമൂ, 2:8-10). രാജാവായപ്പോൾ ഈശ്-ബോശെത്തിനു നാല്പതുവയസ്സായിരുന്നു. അവൻ രണ്ടുവർഷം ഭരിച്ചു. ഈശ്-ബോശെത്തും അപ്പോൾ ഹെബ്രാനിൽ രാജാവായിരുന്ന ദാവീദും തമ്മിൽ യുദ്ധമുണ്ടായി. അബ്നേരും ശൗലിന്റെ വെപ്പാട്ടി രിസ്പയും തമ്മിലുള്ള ബന്ധം ഈശ്-ബോശെത്ത് ചോദ്യം ചെയ്തതുകൊണ്ട് അബ്നേർ ദാവീദിന്റെ പക്ഷം ചേർന്നു: (2ശമൂ, 3:7-12. എന്നാൽ സഹോദരനായ അസാഹേലിനെ കൊന്നതിനു രക്തപ്രതികാരമായി യോവാബ് അബ്നേരെ കൊന്നു. ഈശ്-ബോശെത്തിന്റെ ശക്തി ക്ഷയിച്ചു: (2ശമൂ, 4:1). പടനായകന്മാരായ രേഖാബും ബാനയും ശയനഗൃഹത്തിൽ വച്ച് ഈശ്-ബോശെത്തിനെ വധിച്ചു, തല ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. ദാവീദ് ശിക്ഷയായി അവരെ കൊന്നുകളഞ്ഞു. ഈശ്-ബോശെത്തിന്റെ തലയെ ഹെബ്രാനിൽ അബ്ദനേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു: (2ശമൂ, 4;5-12).
പുരോഹിതനായ ഏലിയുടെ ചെറുമകനും ഫീനെഹാസിന്റെ മകനും. ഭർത്താവ് യുദ്ധത്തിൽ മരിക്കുകയും, യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും, അമ്മായപ്പൻ കഴുത്തൊടിഞ്ഞ് മരിക്കുകയും ചെയ്തപ്പോൾ ഫീനെഹാസിന്റെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടാകുകയും അവൾ ഒരു മകനെ പ്രസവിക്കുകയും ചെയ്തു. ‘മഹത്വം യിസ്രായേലിൽ നിന്നും പൊയ്തുപോയി’ എന്നു പറഞ്ഞു കുട്ടിക്കു ഈഖാബോദ് എന്നു പേരിട്ടു: (1ശമൂ, 4:21). ഈഖാബോദിന്റെ സഹോദരനായ അഹീതുബിന്റെ മകൻ അഹീയാവ് ശൗലിന്റെ കാലത്ത് മഹാപുരോഹിതനായിരുന്നു: (1ശമൂ, 14:3).