1ദിനവൃത്താന്തം

ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)

പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.

കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല. 

എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2.  ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ). 

ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു. 

ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.

പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.

2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.

3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.

ഉളളടക്കം: I. പ്രധാനപ്പെട്ട വംശാവലികൾ: 1:1-9:44.

1. പിതാക്കന്മാർ: 1-1-54.

2. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാർ: 2:1-3:24. 

3. യെഹൂദാ വംശം: 4:1-23.

4. ശിമെയോന്റെ പുത്രന്മാർ: 4:24-43.

5. രൂബേൻ, ഗാദ്, മനശ്ശെ: 5:1-26.

6. ലേവിയുടെ കുടുംബങ്ങൾ: 6:1-66.

7. യിസ്സാഖാർ: 7:1-5.

8. ബെന്യാമീൻ: 7:6-12.

9. നഫ്താലി: 7:13. 

10. മനശ്ശെയുടെ പാതിഗോത്രം: 7:14-19.

11. എഫ്രയീം: 7:20-29.

12. ആശേർ: 7:30-44.

13. ബെന്യാമീൻ: 8:1-40.

14. പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ: 9:1-34.

15. ശൗലിൻ്റെ വംശാവലി: 9:35-44.

II. ശൗലിൻ്റെ മരണം: 10:1-14.

III. ദാവീദിന്റെ ചരിത്രം: 11:1-29:30.

1. സീയോൻ പിടിച്ചടക്കിയതും ദാവീദിൻറ വീരന്മാരും: 11:1:12:40.

2. നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ നിന്ന് യെരുശലേമിലേക്കു കൊണ്ടുവരുന്നു: 13:16:43.

3. ദൈവാലയം പണിയരുതെന്നു ദാവീദിനോടു കല്പിക്കു ന്നു: 17:27.

4. ദാവീദിന്റെ വിജയങ്ങൾ: 18:1-20:8.

5. ജനത്തെ എത്തുന്നു: 21:1-30.

6.  ദൈവാലയ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ദാവീദ് ശേഖരിക്കുന്നു: 22:1-19.

7. ലേവ്യർ, പുരോഹിതന്മാർ, ഗായകസംഘം, ആലയ ജോലിക്കാർ എന്നിവരുടെ ക്രമീകരണം: 23:26-32.

8. രാഷ്ട്രീയ സൈനിക അധികാരങ്ങളുടെ സംവിധാനം: 27:1-34.

9. ദാവീദിന്റെ അവസാനവാക്കുകളും ശലോമോന്റെ സിംഹാസനാരോഹണവും: 28:1-29:30.

പൂർണ്ണവിഷയം

വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44
ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54
യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2
യെഹൂദായുടെ പിൻതലമുറ 2:3—4:21
യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10
ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43
രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26
ലേവിയുടെ വംശാവലി 6:1-80
യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40
ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40
ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34
ശൗലിന്റെ വംശാവലി 9:35-44
ശൗലിന്റെ മരണം 10:1-14
ദാവീദ്, രാജാവാകുന്നു 11:1-3
ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9
ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47
മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22
ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40
ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ
കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14
ദാവീദ് യെരുശലേമിൽ 14:1-7
ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17
ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6
ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36
ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15
ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27
ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20
ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8
ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17
ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30
ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19
ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32
പുരോഹിതന്മാരുടെ വിഭജനം 24:1-19
ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31
ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19
വിവിധ ഉദ്യോഗസ്ഥര്‍ 26:20-32
സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15
വിവിധ ഉദ്യോഗസ്ഥർ27:16-34
ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21
ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9
ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19
ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25
ദാവീദിന്റെ മരണം 29:26-30

2രാജാക്കന്മാർ

രാജാക്കന്മാരുടെ രണ്ടാം പുസ്തകം (Book of 2 Kings)

പഴയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. രാജാക്കന്മാരുടെ കാലാനുക്രമമായുള്ള രണ്ടു വംശാവലികളെ തമ്മിൽ കൂട്ടിയിണച്ചിരിക്കുകയാണ്. പത്തു ഗോത്രങ്ങളടങ്ങുന്ന യിസ്രായേൽ, ചിലയിടങ്ങളിൽ വടക്കേരാജ്യം എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ഭൂപ്രദേശം യെരുശലേമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ രാജാവായ യൊരോബയാം മുതൽ അസീരിയൻ അടിമത്തവും നാശവും വരെയുള്ള കാലമത്രയും അവർ യഹോവയുടെ മുമ്പാകെ നിരന്തരം വിഗ്രഹാരാധികളും അനുസരണം കെട്ടവരുമായിരുന്നു. യെരുശലേം കേന്ദ്രമാക്കിയിരുന്ന, തെക്കേരാജ്യം എന്നറിയപ്പെട്ടിരുന്ന യഹൂദ, യഹോവയോടു തീർത്തും വിശ്വസ്തരായിരുന്നില്ല എങ്കിലും, വിശ്വസ്തത പുലർത്തിയിരുന്ന ഒരു ന്യൂനപക്ഷത്തിൽ അനുസരണത്തിന്റെ ഒരു ബാഹ്യ പ്രകടനം എങ്കിലും അവർ കാഴ്ചവച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രതാപമാർന്ന സമയം ശലോമോന്റെ ഭരണകാലഘട്ടമായിരുന്നു. ദൈവാലയത്തിന്റെ പണിയും അതിന്റെ പ്രതിഷ്ഠയും മറ്റേതു കാലത്തെക്കാളും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു എന്നത് ദൈവത്തിന്റെ ദൃഷ്ടിയിലെ അതിന്റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായവിധിയോടും മരണത്തോടും കൂടി അവസാനിക്കുന്ന ശലോമോന്റെ ഭരണം ദൈവീക സൗഭാഗ്യങ്ങളും പ്രശസ്തിയും ദുർവിനിയോഗം ചെയ്യുകയും ദൈവീക വാക്കുകൾ ധിക്കരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും എന്നതിന്റെ ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. നിരന്തരമായുള്ള അനുസരണക്കേടിനാൽ ദൈവകൃപയ്ക്കായുള്ള എല്ലാ അഭ്യർത്ഥനകളും തള്ളപ്പെടുമ്പോൾ മാത്രമാണ് ദൈവം ആദ്യം വടക്കേരാജ്യത്തെയും തെക്കേ രാജ്യത്തെയും നശിപ്പിക്കുന്നത്.

പ്രധാന വാക്യങ്ങൾ: 1. “എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.” 2രാജാക്കന്മാർ 8:19.

2. “യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.” 2രാജാക്കന്മാർ 17:7,8.

3. “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.” 2രാജാക്കന്മാർ 22:2.

4. “പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.” 2രാജാക്കന്മാർ 24:2.

ഉള്ളടക്കം: A. വിഭക്തരാജ്യം (രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ തുടർച്ച): അ.1-17. 

I. യിസ്രായേൽ രാജാവായ അഹസ്യാവും, എലിയാവിന്റെ ശുശ്രൂഷയും: 1:1-18.

II. ഏലിയാവിന്റെ എടുക്കപ്പെടൽ: 2:1-12. 

III. എലീശായുടെ ശുശ്രൂഷയുടെ ആരംഭം: 2:12-25.

IV. യിസ്രായേൽ രാജാവായ യെഹോരാം (യോരാം): 3:1-27. 

V. എലീശായുടെ അത്ഭുത ശുശ്രൂഷകൾ: 4:1-8:15.

1. അത്ഭുതകരമായി എണ്ണ വർദ്ധിപ്പിക്കുന്നു: 4:1-7.

2. ശൂനേംകാരത്തിക്കു ചെയ്ത നന്മ: 8:17.

3. ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിക്കുന്നു: 4:18-37.

4. വിഷം കലർന്ന പായസം പഥ്യമാക്കുന്നു: 4:38-41.

5. അപ്പം വർദ്ധിപ്പിക്കുന്നു: 4:42-44.

6. കുഷ്ഠരോഗിയായ നയമാനെ ശുദ്ധമാക്കുന്നു: 5:1-19.

7. ഗേഹസിയുടെ അത്യാഗ്രഹത്തിൻ്റെ കൂലി: 5:20-21.

8. കോടാലി വീണ്ടെടുക്കുന്നു: 6:1-7.

9. അഗ്നിമയമായ കുതിരകളുടെയും രഥങ്ങളുടെയും സംരക്ഷണം: 6:8-23.

10. ശമര്യയിലെ ക്ഷാമം: 6:24-7:20.

11. ശൂനംകാരത്തിയുടെ നിലം വീണ്ടെടുക്കുന്നു: 8:1-6.

12. ഹസായേലിനെ കുറിച്ചുള്ള എലീശയുടെ പ്രവചനം:  8:7-15.

VI.  യെഹൂദാ രാജാവായ യെഹോരാം: 8:16-24.

VII. യഹൂദാ രാജാവായ അഹസ്യാവ്: 8:25-29.

VIII. യിസ്രായേൽ രാജാവായ യേഹൂവും, എലീശയുടെ ശുശ്രൂഷയും: 9:1-10:1-36.

1. യേഹൂവിനെ അഭിഷേകം ചെയുന്നു: 9:1-10.

2. യേഹൂവിന്റെ കൃത്യനിർവ്വഹണം: 9:11-10-17. 

3. ബാൽ ആരാധകരെ നിർമ്മാർജ്ജനം ചെയ്യുന്നു: 10:18-36.

IX. യെഹൂദയിൽ അഥല്യാ രാജ്ഞി അധികാരം പിടിക്കുന്നു: 11:1:21. 

X. യെഹൂദാരാജാവായ യെഹോവാശ്:12:1-21.

XI. യിസ്രായേൽ രാജാവായ യെഹോവാഹാസ്: 13:1-9.

XII. യിസ്രായേൽ രാജാവായ യെഹോവാശ് (യോവാശ്): 13:10 -13.

XIII. എലീശായുടെ ശുശ്രൂഷ അവസാനിക്കുന്നു: 13:14-25.

XIV. യഹൂദാരാജാവായ അമസ്യാവ്:14:1-20.

XV. യഹൂദാരാജാവായ അസര്യാവ്: (ഉസ്സീയാവ്): 14:21,22.

XVI. യിസ്രായേൽ രാജാവായ യൊരോബെയാം II: 14:23-29.

XVII. യഹൂദാരാജാവായ അസര്യാവ് (ഉസ്സീയാവ്) തുടർച്ച: 15:1-2.

XVIII.  യിസ്രായേൽ രാജാവായ സെഖര്യാവ്: 15:8-12.

XIX. യിസ്രായേൽ രാജാവായ ശല്ലൂം: 15:13-15.

XX. യിസ്രായേൽ രാജാവായ മെനഹേം: 15:16-22.

XXI. യിസ്രായേൽ രാജാവായ പെക്കഹ്യാവ്: 15:23-26.

XXII. യിസ്രായേൽ രാജാവായ പെക്കഹ് 15:27-31.

XXIII. യഹൂദാ രാജാവായ യോഥാം:15-32-38.

XXIV. യഹൂദാ രാജാവായ ആഹാസ്: 16:1:20.

XXV. യിസ്രായേൽ രാജാവായ ഹോശേയാ: 17:1-6. 

XXVI. വടക്കേ രാജ്യത്തിന്റെ അധഃപതനം: 17:7-41.

B. ഹിസ്ക്കീയാവ് മുതൽ അടിമത്വം വരെ: അ.18 – 25.

I. ഹിസ്ക്കീയാവ്: (അ.18-20.

1. ഹിസ്ക്കീയാവിന്റെ നീതിയുള്ള ഭരണം: 18:1-8.

2. ശമര്യ പിടിച്ചടക്കുന്നു: 18:9-12.

3. സൻ-ഹേരീബിന്റെ ഒന്നാമത്തെ യഹുദാ ആക്രമണം: 8:13-16.

4. സൻ-ഹേരീബിന്റെ രണ്ടാമത്തെ യഹൂദാ ആകമണം: 18:17-19:34.

5. സൻ-ഹേരീബിന്റെ മരണം: 19:35-37.

6. ഹിസ്ക്കീയാവിന്റെ രോഗവും വിടുതലും: 20:1-11.

7. ഹിസ്ക്കീയാവിന്റെ ഭോഷത്തം: 20:12-21.

II. മനശ്ശെ: 21:1-18.

III. ആമോൻ: 21:19-26.

IV. യോശീയാവ്:  22:1-23-30.

1. യോശീയാവ് ആലയത്തിന്റെ കേടുപാടു തീർക്കുന്നു: 22:1-7.

2.  യോശീയാവ് ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു: 22:8-20.

3. യോശീയാവ് ഉടമ്പടി  പുതുക്കുന്നു: 23:1-3.

4. യോശീയാവിന്റെ പരിഷ്ക്കരണങ്ങൾ: 23:4-30.

V. യെഹോവാഹാസ്: 23:31-33.

VI. രാജാവായ യെഹോയാക്കീം: 23:34-24-7. 

VII. യെഹോയാഖീൻ: 24:8-16. 

VIII. സിദെക്കിയാവ്: 24:17-25:7.

IX. യരുശലേമിന്റെ അധഃപതനം: 25:8-21. 

X. ഗെദല്യാവിന്റെ ഗവർണ്ണർ പദവി: 25:22-26.

XI. യെഹോയാഖീൻ: 25:27-30.

പൂർണ്ണവിഷയം

അഹസ്യാവ് രാജാവിന്റെ അപകടം 1:1-6
അഹസ്യാ രണ്ടാമിന്റെ മരണം 1:6-18
ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു 2:1-12
എലീശാ, ഏലിയാവിന്റെ പിൻഗാമിയാകുന്നു 2:13-18
എലീശാ, ജലം ശുദ്ധീകരിക്കുന്നു 2:19-22
എലീശായും ചെറുപ്പക്കാരും, കരടിയും 2:23-25
യിസ്രായേലിന്റെ ദുഷ്ടനായ രാജാവ് യെഹോരാം, യെഹൂദയിലെ നല്ല രാജാവായ യെഹോശാഫാത്ത് മോവാബ് രാജാവുമായി സഖ്യമുണ്ടാക്കുന്നു3:1-27
എലീശായുടെ അത്ഭുതപ്രവൃത്തികൾ 4:1—6:23
വിധവയ്ക്ക് എണ്ണ നല്കുന്നു 4:1-7
ശൂനേംകാരിയുടെ മകനെ ഉയര്‍പ്പിക്കുന്നു 4:8-37
പായസക്കാലം 4:38-41
നൂറ് പേര്‍ക്ക് ആഹാരം നല്കുന്നു 4:42-44
നയമാന് സൗഖ്യം നല്കുന്നു 5:1-19
ഗേഹസിക്ക് കുഷ്ഠരോഗം പിടിക്കുന്നു 5:20-27
കോടാലി വെള്ളത്തിൽ നിന്ന് ഉയര്‍ന്നുവരുന്നു 6:1-7
അരാമ്യസൈന്യത്തെ പിടിക്കുന്നു…. 6:8-23
ബെൻഹദദുമായുള്ള യിസ്രായേലിന്റെ യുദ്ധം, അത്ഭുതകരമായ വിടുതൽ 6:24—7:20
ശൂനേംകാരി സ്ത്രീയുടെ സ്ഥലം വീണ്ടെടുത്ത് നല്കുന്നു8:1-8
എലീശായും ഹസായേലും 8:7-15
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോരാം 8:16-24
യെഹൂദാ രാജാവായ ദുഷ്ടനായ അഹസ്യാവ് 8:25-29
യിസ്രായേൽ രാജാവ് യേഹൂ 9:1—10:36
ഒരു പ്രവാചകൻ യേഹുവിനെ അഭിഷേകം ചെയ്യുന്നു… 9:1—13
യോരാം, അഹസ്യാവ് എന്നിവരെ യേഹൂ വധിക്കുന്നു 9:14-28
ഈസേബെലിന്റെ മരണം 9:30-37
യേഹൂ, ആഹാബിന്റെ പിൻതലമുറക്കാരെ വധിക്കുന്നു 10:1-17
യേഹൂ യിസ്രായേലിൽ ബാൽവിഗ്രഹാരാധന നശിപ്പിക്കുന്നു 10:18-28
യേഹുവിന്റെ പരാജയവും, പാപവും മരണവും. 10:29-36
യെഹൂദയിലെ ദുഷ്ടയായ രാജ്ഞി അഥല്യാ 11:1-16
യെഹോവാശ് 7-ാം വയസ്സിൽ രാജാവാകുന്നു. 11:17-21
യെഹൂദയിലെ നല്ല രാജാവ് യെഹോവാശ് 12:1-21
യെഹോവാശിന്റെ നവീകരണ നടപടികൾ.. 12:1-16
യെഹോവാശിന്റെ തെറ്റായ നടപടികൾ 12:17-18
യിസ്രായേലിന്റെ ദുഷ്ടരാജാവ് യഹോവാഹാസ് 13:1-9
യിസ്രായേലിലെ ദുഷ്ടവനായ രാജാവായ യോവാശ് …. 13:10-25
എലീശായുടെ മരണം 13:20
യെഹൂദായിലെ നല്ലവനായ രാജാവ് അമസ്യാവ് 14:1-22
യിസ്രായേലിലെ ദുഷ്ടനായ രാജാവ്, യരോബെയാം 14:23-29
യെഹൂദാ രാജാവ് : അസര്യാവ് 15:1-7
യിസ്രായേലിലെ നാല് ദുഷ്ടരാജാക്കന്മാര്‍….
സെഖര്യാവ് ശല്ലക്ക്, മെനഹേം, പെക്കഹ്യാവ് 15:8-26
അശ്ശൂര്‍ രാജാവ് യിസ്രായേലിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുന്നു 15:27-31
യെഹൂദാ രാജാവ് : യോഥാം 15:32-38
യെഹൂദാ രാജാവ് ആഹാസ് 16:1-20
യിസ്രായേലിന്റെ അവസാനത്തെ രാജാവ് ഹോശേയ 17:1-2
വടക്കൻ രാജ്യത്തിന്റെ നാശവും ഇസ്രായേല്യരുടെ പ്രവാസവും…. 17:3-6
യിസ്രായേലിന്റെ അധഃപതനം, പ്രവാസകാലം 17:7-23
വിദേശികൾ യിസ്രായേലിൽ വസിക്കുന്നു 17:24-41
യെഹൂദായിലെ നല്ല രാജാവ് ഹിസ്കീയാവ് 18:1—20:21
ഹിസ്കീയാവിന്റെ പരിഷ്ക്കാരങ്ങൾ, വിജയങ്ങൾ 18:1-8
സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു 18:13-16
സൻഹേരീബ് സൈന്യം യെരൂശലേമിൽ 18:17-37
യെശയ്യാവ് യെരുശലേമിന്റെ വിടുതൽ പ്രവചിക്കുന്നു 19:1-7
ഹിസ്കീയാവിന്റെ പ്രാര്‍ത്ഥന 19:14-19
യെശയ്യാവ് ഹിസ്കീയാവിന് മറ്റൊരു സന്ദേശം അയയ്‌ക്കുന്നു …. 19:20-34
സൻഹേരീബ് സൈന്യത്തിന്റെ നാശം 19:35-36
ഹിസ്കീയാവിന്റെ രോഗവും, സൗഖ്യവും …. 20:1-11
ഹിസ്കീയാവും ബാബിലോണ്‍ പ്രതിനിധികളും …. 20:12-20
യെഹൂദയിലെ ദുഷ്ടരാജാവ് : മനശ്ശെ… 21:1-18
യെഹൂദയുടെ ദുഷ്ടരാജാവ് : ആമോന്‍…. 21:19-26
യെഹൂദയുടെ നല്ലരാജാവ് : യോശീയാവ് 22:1—23:30
ആലയത്തിന്റെ കേടുപാടുകൾ തീർക്കുന്നു 22:3-7
ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം കണ്ടുകിട്ടുന്നു 22:8-20
യോശീയാവിന്റെ പരിഷ്ക്കാരങ്ങൾ 23:1-24
യെഹൂദയിലെ ദുഷ്ടരാജാവ്: യെഹോവാഹാസ് 23:31-32
യെഹൂദയെ മിസ്രയീം കീഴടക്കുന്നു 23:33-35
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാക്കീം, ബാബിലോണിന്റെ ഒന്നാം ആക്രമണം 23:36—24:7
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാഖിൻ യെഹൂദന്മാര്‍ ബാബിലോണിലേക്ക്, ആദ്യത്തെ പ്രവാസകാലം 24:8-17
യെഹൂദയിലെ ദുഷ്ടനായ രാജാവ് സിദെക്കിയാവ്, യെരുശലേമിന്റെ നാശം, ജനം ബദ്ധന്മാരായി പിടിക്കപ്പെടുന്നു 24:18—25:21
ഗെദല്യാവ്, യെഹൂദയിൽ ബാബിലോണിന്റെ അധിപതിയായി നിയമിക്കപ്പെടുന്നു 25:22-26
യെഹോയാഖീൻ ബാബിലോണിൽ 25:27-30

1രാജാക്കന്മാർ

രാജാക്കന്മാരുടെ ഒന്നാം പുസ്തകം (Book of 1 Kings)

പഴയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് 1രാജാക്കന്മാർ. എബ്രായ കാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽപ്പെട്ട പുസ്തകമാണ് രാജാക്കന്മാർ ഒന്നും രണ്ടും. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്നു ഒറ്റപ്പുസ്തകമാണ് എബായയിൽ. എബായ പാഠത്തിലെ ആദ്യപദമായ വ്ഹമ്മെലക് (രാജാവും)-ൽ നിന്നുമാണ് പുസ്തകത്തിനു ഈ പേർ ലഭിച്ചത്. സെപ്റ്റ്വജിന്റാണ് രണ്ടു പുസ്തകങ്ങളായി ഇതിനെ തിരിച്ചത്. എബ്രായയിൽ ഒരു വലിയ ചുരുളിൽ പുസ്തകം മുഴുവൻ എഴുതാവുന്നതാണ്; എന്നാൽ ഗ്രീക്കിൽ രണ്ടു ചുരുളുകൾ വേണ്ടി വന്നു. അതിനാലാണ് സെപ്റ്റജിന്റ് രാജാക്കന്മാരുടെ പുസ്തകത്തെ രണ്ടായി തിരിച്ചത്. ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ നാലു പുസ്തകങ്ങളെയും ഒരു തുടർച്ചയായ ചരിത്രമായി പരിഗണിച്ചാണ് ഗ്രീക്ക്, ലത്തീൻ ബൈബിളുകൾ രാജാക്കന്മാർ ഒന്നും, രണ്ടും, മൂന്നും, നാലും എന്നിങ്ങനെ നാമകരണം ചെയ്തത്. രാജാക്കന്മാരുടെ പുസ്തകത്തിന്റെ വിഭജനം കൃത്രിമമായി തോന്നുന്നു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ വാഴ്ചയുടെ വർണ്ണനയുടെ തുടക്കത്തോടു കൂടിയാണ് ഒന്നു രാജാക്കന്മാർ അവസാനിക്കുന്നത്. ഈ വർണ്ണന അവസാനിക്കുന്നതു രണ്ടു രാജാക്കന്മാർ ഒന്നാം അദ്ധ്യായത്തിലും. ഏലീയാപ്രവാചകന്റെ ശുശ്രൂഷയുടെ സിംഹഭാഗവും, എലീശയുടെ അഭിഷേകവും 1രാജാക്കന്മാർ ഉൾക്കൊള്ളുന്നു. എന്നാൽ ഏലീയാ പ്രവാചകന്റെ ശുശ്രൂഷയുടെ ഉജ്ജ്വലമായ അന്ത്യവും എലീശയുടെ ശുശ്രൂഷയുടെ പൂർണ്ണമായ വിവരണവും II രാജാക്കന്മാരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഗ്രന്ഥകർത്താവും കാലവും: രാജാക്കന്മാർ എഴുതിയത് യിരെമ്യാ പ്രവാചകനാണെന്നു ബാബാബത്രയിൽ (Baba Batra) പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെ അജ്ഞാത കർത്താവ് യിരെമ്യാവിന്റെ സമകാലികനും, യിരെമ്യാവിനെപ്പോലെ ഒരു പ്രവാചകനും ആയിരുന്നു എന്നതിൽ സംശയമില്ല. എബായ കാനോനിൽ രണ്ടാം വിഭാഗമായ പ്രവാചകന്മാരിൽ (നെവീം) ആണ് രാജാക്കന്മാരുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. യിസ്രായേല്യ ചരിത്രകാരന്മാരിലധികം പേരും പ്രവാചക പദവി ഉളളവരായിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തിൽ ഒടുവിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവം ബാബിലോണിലെ കാരാഗൃഹത്തിൽ നിന്നുള്ള യെഹോയാഖീന്റെ വിടുതലാണ്. (2രാജാ, 25:27-30). അത് അദ്ദേഹത്തിന്റെ ബന്ധനത്തിന്റെ മുപ്പത്തേഴാം വർഷവും യെരുശലേം പിടിക്കപ്പെട്ടതിനു 25 വർഷ ശേഷവും – അതായതു ബി.സി. 562-ൽ ആണ്. യെഹോയാഖീന്റെ മരണം വരെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുള്ളതു കൊണ്ട്, അതിനു ശേഷമാകണം പുസ്തകം പൂർത്തിയായത്. ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് ബി.സി. 550-നോടടുപ്പിച്ചു രാജാക്കന്മാർ ഇന്നത്തെ രൂപത്തിൽ എഴുതപ്പെട്ടു എന്നു പറയാം.

മൂലരേഖകൾ: തന്റെ കാലത്തുണ്ടായ സംഭവങ്ങൾ നേരിട്ടു മനസ്സിലാക്കിയും, പൂർവ്വചരിത്രം മറ്റു രേഖകളെ അധിഷ്ഠാനമാക്കിയും ആണ് അജ്ഞാത്ര ഗ്രന്ഥകാരൻ രാജാക്കന്മാർ രചിച്ചത്. മൂന്നു പൂർവ്വരേഖകളെക്കുറിച്ചു എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശലോമോൻ രാജാവിന്റെ ഭരണത്തിന്റെ വിശദമായ ആഖ്യാനത്തിനു സഹായകമായിരുന്നത് ‘ശലോമോന്റെ വൃത്താന്തപുസ്തകം’ ആണ്. (1രാജാ, 11:41). ഈ പുസ്തകത്തിന്റെ വ്യാപ്തിയും സ്വഭാവവും നിശ്ചയിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ശലോമോന്റെ ഭരണത്തിന്റെ വെറും അപഗ്രഥനാത്മക ഔദ്യോഗിക രേഖയല്ല, മറിച്ച് അവയിൽ അധിഷ്ഠിതമായ ഒരു ചരിത്രമാണ് രാജാക്കന്മാരുടെ പുസ്തകം. വിഭക്ത സാമാജ്യത്തിന്റെ അനന്തര ചരിത്രത്തിന് മറ്റു രണ്ടു രേഖകൾ ലഭ്യമാണ്. അവ ‘യിസായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകവും’ (1രാജാ, 14:19), ‘യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകവും’ (1രാജാ, 14:29 ) ആണ്. ഇവയിൽ ആദ്യത്തേത് 17 പ്രാവശ്യവും രണ്ടാമത്തേത് 15 പ്രാവശ്യവും പരാമർശിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളും വെറും ഔദ്യോഗിക വൃത്താന്തങ്ങളല്ല; മറിച്ച് അവയെ അധിഷ്ഠാനമാക്കി എഴുതിയ ജനകീയ ചരിത്രങ്ങൾ ആണ്. യേഹൂവിന്റെ കീഴിൽ നടന്ന വിപ്ലവം (2രാജാ, 9-10), യെഹൂദയിലെ അഥല്യാരാജ്ഞിയുടെ പതനം (2രാജാ, 11) എന്നിവപോലുള്ള അനേകം ആഖ്യാനങ്ങൾ അവയിലുണ്ട്. ഈ മൂന്നുരേഖകൾ കൂടാതെ മറ്റു രേഖകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. 

പ്രതിപാദനരീതി: ആധുനിക ചരിത്രകാരൻ ലഭ്യമായ ആധാരരേഖകളെ നല്ലവണ്ണം പരിശോധിച്ചശേഷം സ്വതന്ത്രമായും മൗലികമായും ചരിത്രം രചിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എഴുത്തുകാരനാകട്ടെ ലിഖിതരേഖകളിലെ ഭാഗങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് ചരിത്രത്തിനു രൂപം നല്കിയത്. എന്നിരിക്കിലും ഇത് വെറുമൊരു സമ്പാദനം മാതമല്ല. ആനുകാലിക ചരിത്രം അദ്ദേഹം തന്നെയാണു എഴുതിയത്. വിഭക്ത സാമ്രാജ്യത്തിന്റെ കാലഘട്ടം വിവരിക്കുന്നതിൽ എഴുത്തുകാരൻ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും സമാന്തരചരിത്രം വ്യക്തമാക്കുന്നു. യെഹൂദയിലെ സമകാലീന ചരിത്രത്തിലേക്കു തിരിയുന്നതിനു മുമ്പു യിസ്രായേലിലെ യൊരോബെയാമിന്റെ മരണം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തുടർന്നു യെഹൂദയുടെ ചരിത്രം ആസയുടെ മരണംവരെ വിവരിക്കുന്നു. യൊരോബെയാമിന്റെ വാഴ്ച അവസാനിക്കുന്നതിനു മുമ്പാണ് ആസ രാജ്യഭാരം ഏറ്റത്. ഇതേ മാതൃകയിൽ തന്നെയാണ് യിസ്രായേലിന്റെയും യെഹൂദയുടെയും ചരിത്രവിവരണം പുരോഗമിക്കുന്നത്. എലീശാ പ്രവാചകനെക്കുറിച്ചുള്ള കഥകൾ, അസാധാരണമായ താൽപര്യത്തോടെയാണു വർണ്ണിക്കുന്നത്. (2രാജാ, 3:1-8-15) 

മതപരമായ വീക്ഷണം: രാജാക്കന്മാരുടെ വാഴ്ചയുടെ പ്രാധാന്യം കണക്കാക്കുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു അവരുടെ മതപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നെബാത്തിന്റെ മകനായ യൊരോബെയാമിനെ പിന്തുടർന്നതിനാൽ വടക്കെ രാജ്യത്തിലെ രാജാക്കന്മാരെല്ലാം നിന്ദാപാത്രമായി. (1രാജാ, 12:25-33). യൊരോബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. വടക്കെ രാജ്യത്തിന്റെ ചരിത്രം ഉപസംഹരിക്കുമ്പോൾ അതിന്റെ പതനത്തിനുള്ള ധാർമ്മികമായ കാരണങ്ങളാണു് അവതരിപ്പിക്കുന്നത്. (2രാജാ, 17:7-23). മതപരമായ നിലപാടനുസരിച്ച് യെഹൂദാരാജാക്കന്മാരെ രണ്ടായി തിരിക്കുന്നു. യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നതിനാലും യഹോവയുടെ മുമ്പിൽ ദുഷ്ടത പ്രവർത്തിച്ചതിനാലും പല രാജാക്കന്മാരും നിന്ദാപാത്രങ്ങളായി. (യെഹോരാമും, അഹസ്യാവും: 2രാജാ, 8:16-27; ആഹാസ്, രാജാ, 16:1-20; മനശ്ശെയും ആമോനും: 2രാജ, 21:1-26). മറ്റു രാജാക്കന്മാർ യഹോവയുടെ പ്രസാദം ലളിച്ചവരാണ്. നിരുപാധികമായ പുകഴ്ച അർഹിക്കുന്ന രണ്ടു രാജാക്കന്മാരാണ് ഹിസ്കീയാവും യോശീയാവും. ഇവർ പൂജാഗിരികളെ നീക്കി, ആരാധന യെരുശലേം ദൈവാലയത്തിൽ മാത്രമായി ഒതുക്കി. (2രാജാ, 18:3,4; 22:2; 23:5-8).

ഉദ്ദേശ്യം: സമഗ്രമായ ഒരു ചരിത്രം നൽകുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നു എഴുത്തുകാരൻ വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. യിസ്രായേൽ ഒരു ദൈവാധിപത്യ രാഷ്ട്രമാണ്. ഈ പരമമായ ലക്ഷ്യത്തിനു വിധേയമാണ് മറ്റുള്ളതെല്ലാം. ക്രമപ്രവൃദ്ധമായ ദൈവികനിർണ്ണയത്തിനു പ്രകാശനം നൽകാത്ത സംഭവങ്ങളുടെ നേർക്കു എഴുത്തുകാരൻ മൗനമവലംബിക്കുന്നു. ഒരു മതേതര ചരിത്രകാരന്റെ ദൃഷ്ടിയിൽ ഉത്തരരാജ്യത്തിലെ രാജാക്കന്മാരിൽ പ്രമുഖനാണ് ഒമ്രി. എന്നാൽ ഒമ്രിയുടെ ചരിത്രം ബൈബിളിൽ വെറും ആറുവാക്യങ്ങളിൽ ഒതുക്കിയിരിക്കുകയാണ്. (1രാജാ, 16:23-28). ശമര്യയിൽ തലസ്ഥാനം സ്ഥാപിക്കാതിരുന്നെങ്കിൽ ഒമ്രി അവഗണിക്കപ്പെട്ടു പോയേനേ. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ചരിത്രത്തിനു പൂർണ്ണമായ മൂന്നദ്ധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. (2രാജാ, 18-20). എന്നാൽ ഉത്തരരാജ്യമായ യിസ്രായേലിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന യൊരോബെയാം രണ്ടോമന്റെ ചരിത്രം വെറും ഏഴു വാക്യങ്ങളിൽ സംഗ്രഹിച്ചു. (2രാജാ, 14:23-29). ഏലീയാവിന്റെയും എലീശയുടെയും ചുരുങ്ങിയ ശുശ്രൂഷാകാലം വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗം അതു നിറഞ്ഞു നില്ക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.” 1രാജാക്കന്മാർ 1:30.

2. “ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.” 1രാജാക്കന്മാർ 3:11-13.

3. “യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” 1രാജാക്കന്മാർ 9:3.

4. “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” 1രാജാക്കന്മാർ 17:1.

5. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” 1രാജാക്കന്മാർ 19:18.

ഉള്ളടക്കം: A. ദാവീദിന്റെ അന്ത്യനാളുകൾ: 1:1-11.

I. സിംഹാസനം പിടിച്ചെടുക്കാനുള്ള അദോനിയാവിന്റെ ശ്രമം: 1:1-38.

II. ഗീഹോനിൽ വെച്ചുള്ള ശലോമോന്റെ അഭിഷേകം: 1:39-53. 

Ill. ശലോമോനോടുള്ള ദാവീദിന്റെ അന്ത്യനിർദ്ദേശം: 2:1-11.

B. ശലോമോൻ രാജാവിന്റെ സുവർണ്ണ ഭരണം:  2:12-11:43.

I. ശലോമോൻ വൈരികളെ നിർമ്മാർജ്ജനം ചെയ്യുന്നു: 2:12:46. 

II. ശലോമോന്റെ ജ്ഞാനം: അ.3.

III. ശലോമോന്റെ ഭരണാധികാരികൾ: 4:1-19.

IV. ശലോമോൻ തന്റെ സകലവിധ പ്രതാപത്തിലും: 4:20-34.

V. ശലോമോന്റെ ആലയം: അ.5-7. 

1. ഹീരാം രാജാവുമായുള്ള ശലോമോന്റെ കരാർ: അ.5.

2.  ആലയത്തെ സംബന്ധിച്ചുള്ള വിസ്തൃത വിവരണവും, അതിന്റെ നിർമ്മാണവും: അ.6.

3. മറ്റു സൗധങ്ങളുടെ നിർമ്മാണം: 7:1-12.

4. ആലയത്തിന്റെ സജ്ജീകരണങ്ങൾ: 7:13-51.

VI. ആലയത്തിലെ പ്രതിഷ്ഠ: അ.8.

VII. ശലോമോന്റെ പ്രശസ്തി: അ.9-10. 

1. ദൈവീക ഉടമ്പടി: 9:1-9. 

2. ഹീരാം രാജാവിനുള്ള സമ്മാനങ്ങൾ: 9:10-14.

3. ശലോമോന്റെ വിധേയത്വവും ത്യാഗങ്ങളും: 9:15-25.

4. ശലോമോന്റെ കപ്പൽപട: 9:26-28.

5. ശേബാരാജ്ഞിയുടെ സന്ദർശനം: 10:1-13.

6. അവന്റെ സമ്പത്ത്: 10:14-29.

VIII. ശലോമോന്റെ മതഭ്രംശവും മരണവും: അ.11.

C. രാജ്യ വിഭജനം: അ.12-22.

I. യഹൂദാരാജാവായ രെഹബെയാം 12:1-24.

II. യിസ്രായേൽ രാജാവായ യൊരൊബയാം: 12:25-14:20.

1. യൊരൊബെയാമിന്റെ തെറ്റായ ഭക്തികേന്ദ്രങ്ങൾ: 12:25-33.

2. യൊരൊബെയാമും ദൈവപുരുഷനും: 13:1-32.

3.  യൊരൊബെയാമിന്റെ കപട പൗരോഹിത്യം: 13:33,34.

4. യൊരൊബയാമിന്റെ മകന്റെ മരണം: 14:1-20.

III. യഹൂദാരാജാവായ രെഹബെയാം: തുടർച്ച; 14:21-31.

IV. യഹൂദാരാജാവായ അബീയാം: 15:1-8.

V. യഹൂദാരാജാവായ ആസാ: 15:9-24.

VI. യിസ്രായേൽ രാജാവായ നാദാബ്: 15:25-27.

VII. യിസ്രായേൽ രാജാവായ ബെയെശാ: 15:28-16:7.

VIII. യിസ്രായേൽ രാജാവായ ഏലാ: 16:8-10.

IX. യിസ്രായേൽ രാജാവായ സിമ്രി: 16:11-20.

X. യിസ്രായേൽ രാജാവായ തിബ്നി:16:21,22.

XI. യിസ്രായേൽ രാജാവായ ഒമ്രി: 16:23-28.

XII. യിസ്രായേൽ രാജാവായ ആഹാബും പ്രവാചകനായ ഏലിയാവും: 16:29-22:40.

1.  ആഹാബിന്റെ പാപങ്ങൾ: 16:29-34.

2. ഏലിയാവും വരൾച്ചയും: 17:1-7.

3. ഏലിയാവും സാരെഫാത്തിലെ വിധവയും: 17:8-24.

4. ബാലിന്റെ പുരോഹിതന്മാരെ ഏലിയാവു വെല്ലുവിളിക്കുന്നു: 18:1-19.

5. ബാൽ പുരോഹിതന്മാരുടെ മേലുള്ള ഏലിയാവിന്റെ വിജയം: 18:20-40.

6. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന: 18:41-46.

7. ഏലിയാവിന്റെ ഹോരേബിലേക്കുള്ള ഓടിപ്പോക്ക്: 19:1-18.

8. ഏലിയാവ് എലിശയെ നിയമിക്കുന്നു: 19:19-21.

9. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ ആദ്യത്ത ജയം:  20:1-22.

10. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ രണ്ടാമത്തെ ജയം: 20:22-34.

11. ആഹാബിന്റെ അനുസരണക്കേട്: 20:35-43.

12. നാബോത്തിന് വിരോധമായുള്ള ആഹാബിന്റെ കുറ്റ കൃത്യങ്ങൾ: അ.21.

13. ആഹാബിന്റെ അവസാന യുദ്ധം: 22:1-40.

XIII. യഹൂദാരാജാവായ യഹോശാഫാത്ത്: 22:41-50.

XIV. യിസ്രായേൽ രാജാവായ അഹസ്യാവ്: 22:51-53.

പൂർണ്ണവിഷയം

ശലോമോൻ രാജാവ് 1:1—11:43
ദാവീദിന്റെ അന്ത്യദിനങ്ങൾ, അദോനിയാവ് രാജാവാകാൻ ശ്രമിക്കുന്നത് 1:1-10
ദൈവവും, ദാവീദും ശലോമോനെ രാജാവായി തിരഞ്ഞെടുക്കുന്നു 1:11-40
ശലോമോന് ദാവീദ് നൽകുന്ന അവസാന ഉപദേശം 2:1-9
ദാവീദിന്റെ മരണം 2:10-11
ശലോമോന്റെ ഭരണം, ദുഷ്ടന്മാരായ ശത്രുക്കളെ പുറത്താക്കുന്നത്, സംഹരിക്കുന്നത് 2:12-46
ശലോമോൻ, ഫറവോന്റെ പുത്രിയെ വിവാഹം കഴിക്കുന്നു 3:1
ശലോമോന്റെ ദൈവത്തോടുളള സ്നേഹം 3:2
ജ്ഞാനത്തിനായുളള ശലോമോന്റെ പ്രാര്‍ത്ഥന 3:3-9
ദൈവം ശലോമോന് ജ്ഞാനം നല്കുന്നു 3:10-15
ഒരു കുട്ടി, രണ്ട് അമ്മമാര്‍, ശലോമോന്റെ ജ്ഞാനത്തോടുകൂടിയ തീരുമാനം 3:16-28
ശലോമോൻ രാജ്യം ക്രമീകരിക്കുന്നു 4:1-28
ശലോമോന്റെ ജ്ഞാനം 4:29-34
ശലോമോൻ ദേവാലയ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു 5:1-18
ശലോമോൻ ദേവാലയവും കൊട്ടാരവും നിര്‍മ്മിക്കുന്നു 6:1—7:51
ദേവാലയത്തിന്റെ പ്രതിഷ്ഠ 8:1-66
നിയമപ്പെട്ടകവും മേഘവും 8:1-11
ജനത്തോടുളള ശലോമോന്റെ പ്രസംഗം 8:12-21
ശലോമോന്റെ പ്രാര്‍ത്ഥന 8:22-53
ശലോമോന് ദൈവത്തിന്റെ വാഗ്ദാനം 9:1-9
ശലോമോന്റെ ഇതര പ്രവര്‍ത്തനങ്ങൾ 9:10-28
ശേബാ രാജ്ഞിയുടെ സന്ദര്‍ശനം 10:1-13
ശലോമോന്റെ സമ്പത്ത് 10:14-29
ശലോമോന്റെ പതനം, ശലോമോനോടുള്ള ദൈവത്തിന്റെ സന്ദേശം 11:1-13
ശലോമോന്റെ ശത്രുക്കൾ 11:14-40
ശലോമോന്റെ മരണം 11:41-43
രാജ്യം വിഭജിക്കപ്പെടുന്നു 12:1-24
യൊരോബെയാം വിഗ്രഹാരാധന ആരംഭിക്കുന്നു 12:25-33
യൊരോബെയാമിനെതിരായ പ്രവചനങ്ങൾ 13:1—14:20
യെഹൂദയിൽ നിന്നുളള ദൈവമനുഷ്യൻ 13:1-34
അഹീയാവ് യൊരേബെയാമിന്റെ നാശം പ്രവചിക്കുന്നു 14:1-20
യെഹൂദയിലെ ദുഷ്ടരാജാവ് രെഹബെയാം 14:21-31
യെഹൂദയിലെ രാജാവ്: അബീയാം 15:1-8
ആസാ: യെഹൂദയിലെ നല്ല രാജാവ് 15:9-24
യിസ്രായേലിലെ ദുഷ്ടനായ രാജാവ് – നാദാബ് 15:25-32
യിസ്രായേൽ രാജാവ് : ബെയെശ 15:33—16:7
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഏലാ 16:8-14
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : സിമ്രി 16:15-20
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഒമ്രി 16:21-28
യിസ്രായേലിലെ ദുഷ്ടനായ രാജാവ് ആഹാബ്, ഈസേബെൽ, ഏലിയാവ് 16:29—22:40
ഏലിയാവിന്റെ പെട്ടെന്നുള്ള വരവ് 17:1
കാക്കകൾ ഏലിയാവിന് ഭക്ഷണം നല്കുന്നു 17:2-6
ഏലിയാവും സാരെഫാത്തിലെ വിധവയും 17:7-24
ഓബദ്യാവ് ഏലിയാവിനെ ആഹാബിന്റെ സന്നിധിയിൽ എത്തിക്കുന്നു 18:1-15
ഏലിയാവും ബാലിന്റെ പ്രവാചകന്മാരും കര്‍മ്മേലിൽ 18:16-41
ഏലിയാവിന്റെ പ്രാര്‍ത്ഥന : മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 18:42-46
ഏലിയാവിന്റെ നിരാശയും, സീനായിലേക്കുള്ള പലായനവും 19:1-9
ഏലിയാവിന് ദൈവം നല്കുന്ന പ്രോത്സാഹനവും നിര്‍ദ്ദേശവും 19:10-18
ഏലിയാവ് ഏലീശായുടെ അടുക്കൽ 19:19-21
ബെൻ-ഹദദ് ശമര്യയിൽ പരാജയപ്പെടുന്നു 20:1-34
ആഹാബിന് ദൈവത്തിന്റെ സന്ദേശം 20:35-43
ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം മോഹിക്കുന്നു 21:1-4
ഈസേബെൽ നാബോത്തിന്റെ മുന്തിരിത്തോട്ടം തട്ടിയെടുക്കുന്നു 21:5-16
ഏലിയാവ് ആഹാബിന് ദൈവത്തിന്റെ അരുളപ്പാട് നൽകുന്നു 21:7-29
നല്ലവനായ രാജാവായ യെഹോശാഫാത്തും ദുഷ്ടനായ രാജാവായ ആഹാബും 22:1-28
കളളപ്രവാചകന്മാർ ഒത്തുചേരുന്നു 22:6,10-12
മീഖായാവ്പ്രവാചകൻ സത്യം പറയുന്നു 22:13-28
ആഹാബിന്റെ മരണം: മീഖായാവിന്റെ നിവൃത്തിയായ പ്രവചനം 22:29-40
യെഹൂദയിലെ നല്ലവനായ രാജാവായ യഹോശാഫാത്ത് 22:41-50
യിസ്രായേലിലെ ദുഷ്ടനായ രാജാവായ അഹസ്യാവ് 22:51-53

2ശമൂവേൽ

ശമൂവേലിൻ്റെ രണ്ടാം പുസ്തകം (Book of 2 Samuel)

പഴയനിയമത്തിലെ പത്താമത്തെ പുസ്തകം. ഈ പുസ്തകത്തിലെ ശ്രദ്ധേയനായ വ്യക്തി ദാവീദ് രാജാവാണ്. വെളിച്ചത്തിൽ നടക്കുമ്പോൾ, രാജാവായ മശീഹായുടെ ഉജ്ജ്വലമായ ഒരു പ്രതിരൂപമാണ് താൻ. വിശ്വാസജീവിതത്തിൽ അനുയാത്ര ചെയ്ത വിജയങ്ങളും സംഘട്ടനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ മാർഗ്ഗത്തിൽ നിന്നും സമൃദ്ധി തന്നെ പാപത്തിലേക്കു നയിക്കുകയും അങ്ങനെ സ്വന്ത മോഹങ്ങൾക്കായി വാതിൽ തുറന്നുകൊടുക്കുകയും ചെയ്തപ്പോൾ താൻ അനുഭവിച്ച പരാജയങ്ങൾ രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” 2ശമൂവേൽ 7:14.

2. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” 2ശമൂവേൽ 7:16.

3. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” 2ശമൂവേൽ 12:13.

4. “യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.” 2ശമൂവേൽ 22:2-4.

ഉള്ളടക്കം: I. ദാവീദിന്റെ വിലാപം: 1:1-27.

II. ദാവീദിന്റെ ഭരണകാലം: അ.2-24. 

1. ദാവീദ് യെഹൂദയുടെ രാജാവാകുന്നു: 2:1-7.

2. ശൗലിൻ്റെ ഗൃഹവുമായുള്ള യുദ്ധം: 2:8-4:12.

3. യിസ്രായേൽ മുഴുവൻ രാജാവാകുന്നു: അ.5.

4. ദേശീയവും മതപരവുമായ ഐക്യം ഉറപ്പാക്കുന്നു: അ.6. 

5. ദാവീദിനോടുള്ള ഉടമ്പടി: 7:1-29.

6. ദാവീദിന്റെ യുദ്ധങ്ങൾ: അ.8.

7. മെഹീബോശേത്തിനോട് കാണിച്ച അനുകമ്പ: അ.9.

8. കുടുതൽ വിജയങ്ങൾ: അ.10

III. ദാവീദിൻ്റെ വീഴ്ച: 11:1-12-31.

1. ഊരീയാവിനോട് ചെയ്ത അതിക്രമം: അ.11.

2. യഹോവയോടുള്ള ഏറ്റുപറച്ചിൽ: അ.12.

IV. ദാവീദിൻ്റെ ക്ലേശങ്ങൾ: അ.13-20.

1. അമ്നോനും താമാറും: 13:1-19.

2. അബ്ശാലോമിൻ്റെ പ്രതികാരവും പാലായനവും: 13:20-39.

3. അബ്ശാലോമിൻ്റെ മടങ്ങിവരവ്: അ.14.

4. ദാവീദിൻ്റെ പാലായനം: 15:1-18.

5. ദാവീദിൻ്റെ സ്നേഹിതന്മാരും ശത്രുക്കളും: 15:19-16:14.

6. അബ്ശാലോമിൻ്റെ ഉപദേഷ്ടാക്കന്മാർ: 16:15-17:23.

7. അബ്ശാലോമിൻ്റെ മരണം, ദാവീദിൻ്റെ വിലാപം: 17:24-19:8.

8. ദാവീദിന്റെ യഥാസ്ഥാപനം: 19:9-43.

9. ശേബയുടെ എതിർപ്പും, മരണവും: അ.20.

V. അനുബന്ധം: അ.20-24.

1. ക്ഷാമം: 21:1-14.

2. ദാവീദിന്റെ വീരന്മാർ: 21:15-22.

3. ദാവീദിന്റെ അന്ത്യവാക്കുകൾ: 22:1-237.

4. ദാവീദിന്റെ വീരന്മാർ: 23:8-39.

5. ദാവീദിന്റെ ജനസംഖ്യയെടുപ്പും ശിക്ഷയും: 24:1-25. 

പൂർണ്ണവിഷയം

ശൗലിന്റെയും യോനാഥാന്റെയും മരണത്തെക്കുറിച്ച് ദാവീദ് അറിയുന്നു
ദാവീദിന്റെ വിലാപം – 1:1-16
ദാവീദ് യെഹൂദയുടെ മേൽ വാഴ്ച തുടങ്ങുന്നു – 1:17-27
അബ്നേരുമായുള്ള യുദ്ധം – 2:8-32
ദാവീദിന് ഹെബ്രോനിൽ വച്ചു ജനിച്ച പുത്രന്മാര്‍ – 3:2-5
അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു – 3:6-21
യോവാബ് അബ്നേരിനെ കൊല്ലുന്നു – 3:22-29
ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ കൊലപാതകം- 4:1-12
ദാവീദ് യിസ്രായേലിന് മുഴുവൻ രാജാവാകുന്നു 5:1-5
ദാവീദ് യെരുശലേം പിടിച്ചടക്കി തന്റെ ആസ്ഥാനമാക്കുന്നു – 5:6-16
ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു – 5:17-25
ദാവീദ് പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നു – 6:1-23
ആലയം പണിയുവാനുള്ള ദാവീദിന്റെ ആഗ്രഹം – 7:1-7
ദാവീദിനോടുള്ള ദൈവിക ഉടമ്പടി – 7:8-16
ദാവീദിന്റെ പ്രാര്‍ത്ഥന – 7:17-29
ദാവീദിന്റെ യുദ്ധങ്ങൾ, ഉദ്യോഗസ്ഥര്‍ – 8:1-18
ദാവീദും യോനാഥാന്റെ മകനായ മെഫീബോശെത്തും – 9:1-13
ദാവീദ് അരാമ്യരെയും, അമോന്യരെയും തോൽപ്പിക്കുന്നു 10:1-19
ബേത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപം – 11:1—12:23
പാപം – 11:2-5
നാഥാൻ ദാവീദിനെ ശാസിക്കുന്നു; ദാവീദിന്റെ ശിക്ഷ – 12:1-14
ശിക്ഷ ആരംഭിക്കുന്നു – 12:15-23
ശലോമോന്റെ ജനനം – 12:24-25
ദാവീദിന്റെ കുടുംബ പ്രശ്നങ്ങൾ – 13:1—18:33
ശിക്ഷ തുടരുന്നു, അമ്നോൻ താമാരിനോട് വഷളത്വം പ്രവര്‍ത്തിക്കുന്നു – 13:1-22
അബ്ശാലോം അമ്നോനെ കൊന്നിട്ട് ഓടിപ്പോകുന്നു – 13:23-39
അബ്ശാലോം തിരിച്ച് വരുന്നു – 14:1-33
അബ്ശാലോം ദാവീദിനെതിരെ ഉപായം നിരൂപിക്കുന്നു – 15:1-37
സീബായുടെ ചരിത്രം – 16:1-4
ശിമെയി ദാവീദിനെ ശപിക്കുന്നു – 16:5-13
രണ്ടു ആലോചനക്കാര്‍ ഹൂശായി, അഹീഥോഫെൽ – 16:15—17:14
അബ്ശലോമിന്റെ പദ്ധതികളെക്കുറിച്ചു ദാവീദിന്റെ പുരോഹിതൻ അറിവു കൊടുക്കുന്നു – 17:15-22
അഹീഥോഫെലിന്റെ ആത്മഹത്യ – 17:23
അബ്ശാലോമിന്റെ മരണം, ദാവീദിന്റെ ദുഃഖം – 18:1-33
യോവാബിന്റെ ഉപദേശം – 19:1-8
ദാവീദ് യെരുശലേമിലേക്ക് മടങ്ങിവരുന്നു – 19:9-43
ശേബയുടെ കലാപം തകർക്കപ്പെട്ടു- 20:1-26
ഒരു ക്ഷാമവും, ശൗലിന്റെ സന്തതികളുടെ മേലുള്ള ഗിബയോന്യരുടെ പ്രതികാരവും – 21:1-14
ഫെലിസ്ത്യരുമായുള്ള യുദ്ധം – 21:15-22
ദാവീദിന്റെ സ്തുതിഗീതം – 22:1-51
ദാവീദിന്റെ അവസാന മൊഴികൾ – 23:3-39
ജനത്തെ എണ്ണന്നതു മൂലം ദാവീദിന്റെ പാപം – 24:1-10
ദാവീദിന്റെ പാപത്തിന്റെ ഫലം – ബാധ – 24:11-17
ദാവീദ് ഒരു യാഗപീഠം പണിത് ദൈവത്തിന് യാഗമര്‍പ്പിക്കുന്നു – 24:18-25

1ശമൂവേൽ

ശമൂവേലിന്റെ ഒന്നാം പുസ്തകം (Book of 1 Samuel)

പഴയനിയമത്തിലെ ഒൻപതാമത്തെ പുസ്തകം. എബ്രായകാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽ മൂന്നാമത്തെ പുസ്തകം. എബ്രായയിൽ ശമൂവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ ഒറ്റപ്പുസ്തകമായിരുന്നു. ഗ്രീക്കു സെപ്റ്റജിന്റാണാ അതിനെ രണ്ടായി പിരിച്ചത്. സെപ്റ്റ്വജിന്റിൽ ശമൂവേലിന്റെ രണ്ടു പുസ്തകങ്ങളും രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്ന് രാജ്യങ്ങളുടെ പുസ്തകങ്ങൾ I-IV ആണ്. ലത്തീൻ വുൾഗാത്തയിൽ അവ രാജാക്കന്മാരുടെ പുസ്തകങ്ങൾ I-IV. എബ്രായ കൈയെഴുത്തുപ്രതികളിൽ ഉണ്ടായിരുന്ന ശമൂവേൽ എന്ന ശീർഷകമാണ് ഇംഗ്ലീഷ് മലയാളം ഭാഷാന്തരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. ഈ പേരിന്റെ സാംഗത്യം ഒന്നു മാത്രമാണാ; ആദ്യഭാഗത്തു പ്രധാന കഥാപാത്രം ശമൂവേലാണ്; അനന്തരഭാഗത്തു വിവരിക്കപ്പെടുന്ന മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായ ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്തത് ശമൂവേലാണ്.

കർത്താവും കാലവും: ശമൂവേലിന്റെ കർതൃത്വത്തിന് ഉപോദ്ബലകങ്ങളായ ആഭ്യന്തരബാഹ്യതെളിവുകൾ വിരളമാണ്. യെഹൂദ പാരമ്പര്യം അനുസരിച്ചു ശമൂവേൽ പ്രവാചകനാണു് ഗ്രന്ഥകർത്താവ്. ‘സ്വന്തം പേരിലുള്ള പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും രുത്തും ശമുവേൽ എഴുതി.’ (ബാബാബ്രത 14B). ശമുവേലിന്റെ മരണം 1ശമൂവേൽ 25:1-ൽ പറയുന്നു. 1ശമൂവേൽ 25-31 അദ്ധ്യായങ്ങളിലെയും 2ശമൂവേലിലെയും സംഭവങ്ങൾ ശമൂവേലിന്റെ മരണശേഷം സംഭവിച്ചവയാണ്. സിക്ലാഗ് ഇന്നുവരെയും യെഹൂദാ രാജാക്കന്മാർക്ക് ഉള്ളതായിരിക്കുന്നു’ (1ശമൂ 27:6) എന്ന പ്രസ്താവന രാജ്യവിഭജനത്തിനു ശേഷമാണ് ഗ്രന്ഥരചന എന്നതിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. ദാവീദിന്റെ മരണത്തെക്കുറിച്ച് ശമുവേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല; അതുകൊണ്ട് പ്രസ്തുത സംഭവത്തിനുമുമ്പ് ഗ്രന്ഥരചന നടന്നിരിക്കണം. ശമുവേലും ഒരെഴുത്തുകാരൻ ആയിരുന്നുവെന്ന് ഈ പുസ്തകത്തിൽ കാണാം. (1ശമൂ, 10:25; 1ദിന, 29:29). ശമുവേൽ, നാഥാൻ, ഗാദ് എന്നിവർ എഴുതി എന്നതാണ് പൊതുധാരണ. “എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമ പ്രവൃത്തികളും അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും ദർശകനായ ശമുവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.” (1ദിന, 29:29,30). ലിബറൽ ചിന്തകരുടെ പക്ഷത്തിൽ കുറഞ്ഞത് രണ്ടു രേഖകളുടെ (Jയും Bയും) സങ്കലനമാണ് ശമുവേലിന്റെ പുസ്തകങ്ങൾ. ശൗലിന്റെയും ദാവീദിന്റെയും വൃത്താന്തങ്ങൾ ശലോമോന്റെ കാലത്തും ശമൂവേലിനെ സംബന്ധിച്ചുള്ളവ എട്ടാം നൂറ്റാണ്ടിലും രൂപപ്പെട്ടു എന്നും അവയുടെ ഏകീകരണം ഒരു നൂറ്റാണ്ടിനു ശേഷം സംഭവിച്ചു എന്നും അവർ സിദ്ധാന്തിക്കുന്നു. ശമുവേലിന്റെ പുസ്തകത്തിന്റെ ഏകത്വത്തിനു താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. പുസ്തകത്തിന്റെ സംവിധാനം ക്രമീകൃതവും സുഘടിതവുമാണ്. 2. പുസ്തകങ്ങളുടെ ഭാഗങ്ങൾക്ക് പരസ്പരബന്ധമുണ്ട് 3. ഭാഷയുടെ ഐകരൂപ്യം. ശമൂവേലിന്റെ ജനനം മുതൽ ശൗൽ രാജാവിന്റെ മരണം വരെയുള്ള ചരിത്രം 1ശമുവേലിലുണ്ട്. 2ശമുവേലിൽ പ്രധാനമായും ആഖ്യാനം ചെയ്യുന്നത് ദാവീദിന്റെ ഭരണമാണ്. 100 വർഷത്തെ ചരിത്രം രണ്ടു പുസ്തകങ്ങളും ഉൾക്കൊള്ളുന്നു. 

ഉദ്ദേശ്യം: പഴയനിയമ ചരിത്രം വിശ്വാസികൾക്കു ബുദ്ധ്യുപദേശത്തിനും പ്രബോധനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് നല്കപ്പെട്ടിരിക്കുന്നത്. (റോമ, 15:4; 1കൊരി, 10:11). യിസ്രായേലിൽ രാജവാഴ്ചയുടെ വ്യവസ്ഥാപനം വ്യക്തമാക്കുകയാണ് ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശ്യം. ന്യായാധിപന്മാരിൽ നിന്നും രാജാക്കന്മാരിലേക്കു ഭരണം കൈമാറുന്നതു വിവരിക്കുന്നു. ന്യായാധിപനും പ്രവാചകനുമായിരുന്ന ശമൂവേലാണ് യിസ്രായേലിലെ ആദ്യത്തെ രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്തത്. എന്നാൽ ദാവീദ് രാജാവാകുന്നതിനു മുമ്പു ശമുവേൽ മരിച്ചു. പ്രവാചക ശുശ്രൂഷയുടെയും രാജ വാഴ്ചയുടെയും ആരംഭം ഈ പുസ്തകങ്ങളിലുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” 1ശമൂവേൽ 2:2.

2. “ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.” 1ശമൂവേൽ 8:6,7.

3. “ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.” ശമൂവേൽ-1 13:13,14.

4. “ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.” 1ശമൂവേൽ 15:22.

ഉള്ളടക്കം: I. ശമുവേൽ-പ്രവാചകനും ന്യായാധിപനും: 17അ. 

1. ശമുവേലിന്റെ ജനനവും ബാല്യവും: 1:1-2:10.

2. ഏലിയുടെ തിരസ്കരണവും ശമുവേലിന്റെ വിളിയും: 2:11-3:21. 

3. ഫെലിസ്ത്യരുടെ പ്രാബല്യം: 4:1-7-1.

4. ശമുവേലിന്റെ ന്യായപാലനം: 7:2-17.

II. ശൗലിന്റെ വാഴ്ച: 8:1-31:13.

1. യിസ്രായേൽ രാജാവിനെ ആഗ്രഹിക്കുന്നു: 8:1-22.

2. ശൗലിന്റെ തിരഞ്ഞെടുപ്പ്: 9:1-11:15.

3. ശമൂവേലിന്റെ വിടവാങ്ങൽ: 12:1-25.

4. ഫെലിസ്ത്യരുമായുള്ള ശൗലിന്റെ യുദ്ധം: 13:1-14:52.

5. ശൗലിന്റെ അനുസരണക്കേട്: 15:1-35.

6. ദാവീദിന്റെ അഭിഷേകം: അ.16. 

7. ദാവീദും ഗൊല്യാത്തും: അ.17.

8. ശൗലിന്റെ കൊട്ടാരത്തിൽ നിന്ന് ദാവീദ് ഓടിപ്പോകുന്നു: 18:1-20:43. 

9. ദാവീദ് അലഞ്ഞു നടക്കുന്നു: 21:1-30:31.

10. ശൗലിന്റെ മരണം: 31:1-13.

പൂർണ്ണവിഷയം

ശമൂവേലിന്റെ മാതാവായിരുന്നു ഹന്ന- 1:1-20
ശമൂവേലിന്റെ ജനനവും, ബാല്യകാലവും- 1:20-28
ഹന്നയുടെ പാട്ട്- 2:1-10
ഏലിയുടെ ദുഷ്ടരായ മക്കൾ 2:12-17
ദൈവം ഏലിയുടെ ഗൃഹത്തിനെതിരാകുന്നു- 2:27-36
ദൈവം ശമൂവേലിനെ വിളിക്കുന്നു- 3:1-21
ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം പിടിച്ചു കൊണ്ടുപോകുന്നു- 4:1-11
ഏലിയുടെ മരണം, ഈഖാബോദിന്റെ ജനനം- 4:12-22
പെട്ടകം-ഫെലിസ്ത്യനഗരങ്ങളിൽ അനര്‍ത്ഥം വരുത്തുന്നു 5:1-12
പെട്ടകം യിസ്രായേലിലേക്ക് കൊണ്ടുവരുന്നു- 6:1—7:1
മിസ്പയിൽ ജനത്തിന്റെ സമർപ്പണം; യിസ്രായേൽ ഫെലിസ്ത്യരെ തോല്പിക്കുന്നു- 7:2-13
ഒരു രാജാവിനുവേണ്ടി ജനം ആഗ്രഹം പ്രകടിപ്പിക്കുന്നു- 8:1-22
ശൗലും ശമൂവേലും കണ്ടുമുട്ടുന്നു 9:1-27
ശമൂവേൽ ശൗലിനെ അഭിഷേകം ചെയ്യുന്നു- 10:1-8
ശൗൽ രാജാവാകുന്നു- 10:9-27
ശൗൽ അമ്മോന്യരെ തോല്പിക്കുന്നു 11:1-15
ശമൂവേലിന്റെ അവസാന പ്രഭാഷണം- 12:1-25
ശൗൽ ഹോമയാഗം അര്‍പ്പിക്കുന്നു, ശാസിക്കപ്പെടുന്നു- 13:6-15
വാളും കുന്തവുമില്ലാതെ പടയാളികൾ- 13:16-22
യോനാഥാന്റെ വിജയകരമായ സൈനിക നടപടി14:1-14
ഫെലിസ്ത്യരെ കീഴടക്കുന്നു 14:15-23
ശൗലിന്റെ പ്രതിജ്ഞയിൽ യോനാഥാന്റെ വിഷമം 14:24-45
ശൗൽ ശത്രുക്കളെ തോല്പിക്കുന്നു 14:46-52
അമാലേക്യരുമായുള്ള യുദ്ധം 15:1-33
ശൗലിന്റെ അനുസരണക്കേട് 15:1-9
ദൈവം ശൗലിനെ രാജസ്ഥാനത്തുനിന്നും തള്ളിക്കളയുന്നു 15:10-29
ശമൂവേൽ ദാവീദിനെ അഭിഷേകം ചെയ്യുന്നു 16:1-13
ദാവീദ് ശൗലിന്റെ കൊട്ടാരത്തിൽ 16:14-23
ദാവീദും ഗോല്യാത്തും 17:1-58
ശൗലിന്റെ ഭയവും ദാവീദിനോടുള്ള അസൂയയും 18:1-16
ശൗൽ ദാവീദിന്റെ മരണത്തിനായി ആഗ്രഹിക്കുന്നു 18:17-25
ശൗലിന്റെ മകൾ മീഖളിനെ ദാവീദ് വിവാഹം കഴിക്കുന്നു- 18:27
ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നു 19:1-11
മീഖൾ ദാവീദിനെ രക്ഷപ്പെടുത്തുന്നു- 19:12-17
ശൗലും തന്റെ കൂടെയുള്ളവരും പ്രവചിക്കുന്നു- 19:19-24
ദാവീദും യോനാഥാനും, അതിശയകരമായ ഒരു സൗഹൃദം 20:1-42
ദാവീദ് രക്ഷപെട്ട് നോബിലെ പുരോഹിതന്റെ അടുക്കൽ വരുന്നു, പുരോഹിതൻ ദാവീദിനെ സഹായിക്കുന്നു21:1-9
ഗത്തിൽ വച്ച് ദാവീദ് ഭ്രാന്തനെപ്പോലെ പെരുമാറുന്നു 21:10-15
ദാവീദ് അദുല്ലാമിലേക്കും മിസ്പയിലേക്കും ഓടിപോകുന്നു 22:1-5
ശൗൽ നോബിലെ പുരോഹിതന്മാരെ കൊല്ലുന്നു 22:6-23
ദാവീദ് കെയീല പട്ടണത്തെ രക്ഷിക്കുന്നു 23:1-13
സീഫിലെ ആളുകൾ ദാവീദിനെ ഒറ്റിക്കൊടുക്കുന്നു 23:14-29
ദാവീദ് ശൗലിനെ കൊല്ലാതെ വിടുന്നു 24:1-22
ദാവീദ്, നാബാൽ, അബീഗയിൽ 25:1-44
ദാവീദ് രണ്ടാമതും ശൗലിനെ കൊല്ലാതെ വിടുന്നു- 26:1-25
ദാവീദ് ഫെലിസ്ത്യരുടെ അടുത്തേക്ക് പോകുന്നു 27:1-12
ശൗൽ ഏൻ ദോരിലെ വെളിച്ചപ്പാടത്തിയുടെ അടുക്കൽ 28:1-25
ഫെലിസ്ത്യര്‍ ദാവീദിനെ സിക്ലാഗിലേക്ക് അയയ്ക്കുന്നു 29:1-11
ദാവീദ് കര്‍ത്താവിൽ ധൈര്യപ്പെടുന്നു 30:1-8
ദാവീദ് എല്ലാം വീണ്ടെടുക്കുന്നു 30:9-31
ഗിൽബോവ പര്‍വ്വതത്തിൽ ശൗലും യോനാഥാനും മരിക്കുന്നു 31:1-13.

രൂത്ത്

രൂത്തിന്റെ പുസ്തകം (Book of Ruth)

പഴയനിയമത്തിലെ എട്ടാമത്തെ പുസ്തകം. സ്ത്രീകളുടെ പേരിൽ ബൈബിളിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളാണ് രൂത്തും എസ്ഥേറും. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ ചുരുളുകളിലെ (മെഗില്ലോത്ത്) രണ്ടാമത്തെ പുസ്തകമാണിത്. രൂത്തിന്റെ പശ്ചാത്തലം വയൽ ആയതുകൊണ്ടു യെഹൂദന്മാർ കൊയ്ത്തുത്സവമായ പെന്തെകൊസ്തിൽ ഇതു വായിച്ചു വന്നു. ന്യായാധിപന്മാർക്കു ശേഷമാണു ‘രുത്തി’ന്റെ സ്ഥാനം. ജൊസീഫസ് ഇതിനെ ന്യായാധിപന്മാരുടെ അനുബന്ധമായി കണക്കാക്കി. 

ഗ്രന്ഥകർത്താവും കാലവും: രുത്തിന്റെ ചരിത്രപശ്ചാത്തലം ന്യായാധിപന്മാരുടെ കാലമാണ്. (രൂത്ത്, 1:1). ഗ്രന്ഥകർത്താവിനെ സംബന്ധിക്കുന്ന ഒരു സൂചനയും പുസ്തകത്തിലില്ല. ശമൂവേലിന്റെ പുസ്തകവും ന്യായാധിപന്മാരും രുത്തും എഴുതിയത് ശമൂവേൽ പ്രവാചകനാണെന്നു ബാബാബ്രതയിൽ പറഞ്ഞിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. പുസ്തകത്തിന്റെ ഒടുവിലുള്ള വംശാവലിയിൽ നിന്നും ദാവീദ് അക്കാലത്തു പ്രസിദ്ധനായി തീർന്നുവെന്നു കാണാം. അതിനാൽ ശമൂവേൽ ഇതെഴുതുവാൻ സാദ്ധ്യതയില്ല. പ്രവാസാനന്തരമാണ് രൂത്ത് എഴുതപ്പെട്ടതെന്ന വാദം സർവ്വാദൃതമല്ല. പ്രവാസത്തിനു മുമ്പുള്ള കാലമാണു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കീഴ്വഴക്കങ്ങളെ വിശദമാക്കുന്നതിൽ നിന്നും ഇതു വ്യക്തമാണ്. (4:1-12). ഇതിന്റെ പൗരാണിക ശൈലിയും ഭാഷയും വിജാതീയ വിവാഹങ്ങളോടുള്ള മനോഭാവവും ഒരു പൂർവ്വകാലത്തെ കാണിക്കുന്നു. ആവർത്തന പുസ്തകത്തിലെ നിയമം അനുസരിച്ച് (23:3) ഒരു മോവാബ്യന് സഭയിൽ പ്രവേശിക്കുവാൻ പാടില്ല. ദാവീദിന്റെ വംശാവലിയും (4:18-22) പൂർവ്വകാല ആചാരങ്ങളുടെ വിശദീകരണവും ഈ പുസ്തകത്തിലെ മറ്റു ഭാഗങ്ങളെക്കാൾ അർവ്വാചീനമാണെന്നു വാദിക്കുന്നവരുമുണ്ട്. 

ഉദ്ദേശ്യം: ഈ പുസ്തകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യത്യസ്ത നിഗമനങ്ങളുണ്ട്. ശമുവേലിന്റെ പുസ്തകത്തിൽ എബ്രായ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായ ദാവീദിനെ വിട്ടുകളഞ്ഞു. അതു പൂരിപ്പിക്കുവാൻ വേണ്ടിയാണ് രൂത്ത് എഴുതിയത്. വേർപാടിനു എതിരായ ഒരു രാഷ്ട്രീയ ലഘുലേഖയായി ഇതിനെ കണക്കാക്കുന്നവരുണ്ട്. അവരുടെ ദൃഷ്ടിയിൽ മിശ്രവിവാഹത്തെ കുറിച്ചുള്ള നെഹെമ്യാവിന്റെയും എസ്രായുടെയും കർക്കശമായ നിലപാടിനെ എതിർക്കുവാൻ വേണ്ടിയാണ് ഇതെഴുതിയത്. മക്കളില്ലാത്ത വിധവമാർക്കു വേണ്ടിയുള്ള മനുഷ്യത്വപൂർണ്ണമായ അപേക്ഷയായി രൂത്തിനെ കണക്കാക്കുന്നവരുണ്ട്. ബന്ധത്തിലടുത്തയാൾ വിധവയുടെ ചുമതല ഏറ്റെടുക്കേണ്ടതാണ്. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവിക പരിപാലനം വ്യക്തമാക്കുക, മതപരമായ സഹിഷ്ണുതയ്ക്കു വേണ്ടി വാദിക്കുക എന്നീ ലക്ഷ്യങ്ങളും രൂത്തിന്റെ രചനയ്ക്കു പിന്നിൽ കാണുന്നവരുണ്ട്.

പ്രധാന വാക്യങ്ങൾ: 1. “അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” രൂത്ത് 1:16.

2. “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.” രൂത്ത് 3:9.

3. “അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.” രൂത്ത് 4:17.

ബാഹ്യരേഖ: 1. മോവാബിൽ പാർക്കുന്നു: 1:1-5. 

2. ബേത്ലഹേമിലേക്കുള്ള മടങ്ങിവരവ്: 1:6-22.

3. രൂത്ത്ംബോവസിന്റെ വയലിൽ: അ.2.

4. രൂത്തിന്റെ വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരൻ: അ.3.

5. ബോവസിനാലുള്ള വീണ്ടെടുപ്പ്: 4:1-12.

6. ഓബേദ് വരെ പുറകോട്ട് എത്തിനിൽക്കുന്ന ദാവീദിന്റെ രാജകീയ വംശപാരമ്പര്യം: 4:13-22.

പൂർണ്ണവിഷയം

ഒരു യെഹൂദാ കുടുംബത്തിന്റെ ദുരന്തം 1:1-5
നൊവൊമിയേയും നൊവൊമിയുടെ ദൈവത്തെയും രൂത്ത് തെരഞ്ഞെടുക്കുന്നു 1:6-18
നൊവൊമിയും രൂത്തും ബേത്ലേഹെം പട്ടണത്തിൽ എത്തിച്ചേരുന്നു 1:19-22
ബോവസിന്റെ വയലിൽ രൂത്ത് കാലാപെറുക്കുന്നു 2:1-23
രൂത്തിനു വേണ്ടി ഒരു വിശ്രാമസ്ഥലം നൊവൊമി അന്വേഷിക്കുന്നു 3:1-6
ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരൻ-ബോവസ് 3:7-18
നഷ്ടപ്പെട്ട നൊവൊമിയുടെ സ്വത്ത് ബോവസ് വിലയ്ക്കു വാങ്ങി രൂത്തിനെ വിവാഹം ചെയ്യുന്നു 4:1-13
ദാവീദ് രാജാവിന്റെ പിതാമഹിയായ രൂത്ത് 4:13-21

ന്യായാധിപന്മാർ

ന്യായാധിപന്മാരുടെ പുസ്തകം (Book of Judges)

പഴയനിയമത്തിലെ ഏഴാമത്തെ പുസ്തകം. യോശുവയ്ക്കുശേഷം ശമൂവേൽ പ്രവാചകന്റെ കാലംവരെ യിസായേലിനെ ഭരിച്ചിരുന്നവരുടെ ഔദ്യോഗിക നാമമാണ് പുസ്തകത്തിനു നല്കിയിട്ടുള്ളത്. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ച.” (ന്യായാ, 2:16). ഉദ്ദേശം മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രം ഈ പുസ്തകം ഉൾക്കൊള്ളുന്നു. 

കാലവും കർത്തൃത്വവും: J (യാഹ്വിസ്റ്റിക്) E (എലോഹിസ്റ്റിക്) എന്ന രണ്ടു സ്രോതസ്സുകളിൽ നിന്നെടുത്ത പഴയവീരകഥകളുടെ സമാഹാരമാണ് ഈ പുസ്തകം എന്നു വിമർശകർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു രേഖകളും ബി.സി. ഏഴാം നൂററാണ്ടിന്റെ ഉത്തരപാദത്തിലാണ് ഒരുമിച്ചു ചേർത്തത്. അപ്പോൾ നടത്തിയ ചില ചില്ലറ കൂട്ടിചേർക്കലുകളാണ് ചെറിയ ന്യായാധിപന്മാർ തുടങ്ങിയവ. ബി.സി. 200 വരെ ഈ പുസ്തകത്തിന് ഇന്നത്തെ രൂപം ലഭിച്ചിരുന്നില്ല എന്ന വാദഗതിയും ഉണ്ട്. 

പുസ്തകത്തിന്റെ ആന്തരിക തെളിവുകളും പാരമ്പര്യവും സൂചിപ്പിക്കുന്നതനുസരിച്ച് രാജവാഴ്ചയുടെ തുടക്കത്തിൽ ബി.സി. 1020-നടുപ്പിച്ചായിരിക്കണം ഇത് എഴുതപ്പെട്ടത്. ഇതിന്റെ സമ്പാദകഗ്രന്ഥകാരൻ ശമൂവേൽ പ്രവാചകനാണ്. അതിന് ഉപോദ്ബലകങ്ങളായ തെളിവുകൾ ഇവയാണ്: 1. ഗ്രന്ഥകാരൻ ഏറിയകൂറും ഒരു സമ്പാദകനാണ്. പലനൂറ്റാണ്ടുകളിലെ ചരിത്രമാണിതിലുള്ളത്. ദെബോരയുടെ വീണ്ടെടുപ്പിന്റെ ഗദ്യവിവരണവും (അ.4), ദെബോരയുടെ പാട്ടും (അ.5), തിരഞ്ഞെടുത്തു. ഗിദെയോന്റെയും ശിംശോന്റെയും കഥകൾക്കു പ്രാധാന്യം നല്കി. സാന്മാർഗ്ഗിക മൂല്യമാണ് അതിന് അടിസ്ഥാനം. 2. ഏകകർത്തൃത്വത്തിന്റെ ഐക്യം ഈ പുസ്തകത്തിലുണ്ട്. സംവിധാനത്തിൽ ആവർത്തന പുസ്തകത്തിന്റെ ഛായ ഇതിൽ കാണാം. ന്യായപ്രമാണം അനുസരിക്കുന്നതിന് കനാനിൽ അനുഗ്രഹങ്ങളും ന്യായപ്രമാണം ലംഘിക്കുന്നതിനു ശിക്ഷയും ആവർത്തനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (ആവ, 28:1-68). 3. ഈ പുസ്തകം ശൗലിന്റെ കാലയളവിൽ ഉള്ളതാണ്. “ബെന്യാമീൻ മക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരുശലേമിൽ പാർത്തു വരുന്നു.” (ന്യായാ, 1:21). തന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ദാവീദ് സീയോൻ ആക്രമിച്ചു കീഴടക്കി. (2ശമൂ, 5:6-8). ഒരിക്കലും ദാവീദ് സീയോൻ കീഴടക്കിയശേഷം ഈ പ്രസ്താവന എഴുതുകയില്ല. അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു. (ന്യായാ, 17:6; 18:1; 19:1; 21:25). ഇതു രാജഭരണത്തിന്റെ തുടക്കത്തെ കാണിക്കുകയാണ്. 4. എബ്രായ പാരമ്പര്യമനുസരിച്ച് ശമുവേലാണ് എഴുത്തുകാരൻ. ശമുവേലിന്റെ പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും, രൂത്തും ശമുവേൽ പ്രവാചകൻ എഴുതി എന്നു തല്മൂദ് (ബാബാബ്രത) പറയുന്നു.

ഉദ്ദേശ്യം: 1. യോശുവയുടെ മരണത്തിനും രാജവാഴ്ചയുടെ ആരംഭത്തിനും ഇടയ്ക്കുള്ള ചരിത്രപരമായ വിടവു നികത്തുക. 2. തങ്ങളുടെ മതപാരമ്പര്യത്തെ അവഗണിച്ചു ചുറ്റുമുള്ള വിജാതീയ മതങ്ങളോടു പൊരുത്തപ്പെട്ട ഒരു ജനതയുടെ ധാർമ്മികവും രാഷ്ട്രീയവുമായ അധ:പതനം വെളിപ്പെടുത്തുക. 3. ഒരു രാജാവിൽ നിക്ഷിപ്തമായ ഒരു ശക്തമായ കേന്ദ്രഭരണവും അതിലൂടെ ഐക്യവും നേതൃത്വവും നേടാനുള്ള ജനത്തിന്റെ വാഞ്ഛ വെളിപ്പെടുത്തുക. യഹോവയിൽനിന്ന് അകലുന്നതുകൊണ്ടുളള ഫലം അടിമത്തവും ശിക്ഷയുമാണെന്ന് ന്യായാധിപന്മാരുടെ പുസ്തകം വെളിപ്പെടുത്തുന്നു. ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മാത്രമാണ് ജനം യഥാസ്ഥാനപ്പെടുക. തന്റെ ദൈവാധിപത്യജനത്തെ രക്ഷിക്കുവാൻ വേണ്ടി ദൈവം എഴുന്നേല്പിച്ച ആത്മപുർണ്ണരായ നായകൻമാരാണ് ന്യായാധിപന്മാർ. ന്യായാധിപന്മാർ രണ്ടു പ്രധാന കാര്യങ്ങൾ ചെയ്തു. 1. അവർ ശത്രുക്കളുടെ പീഡനത്തിൽനിന്നും ജനത്തെ മോചിപ്പിച്ചു. 2. യഹോവയുടെ നാമത്തിൽ അവർ ജനത്ത ഭരിച്ചു.

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.” ന്യായാധിപന്മാർ 2:16-18.

2. “യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.” ന്യായാധിപന്മാർ 10:15.

3. “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” ന്യായാധിപന്മാർ 21:25.

വിഷയരേഖ: I. മുഖവുര: കാലഘട്ടത്തിന്റെ പ്രത്യേകത: 1:1-2:5.

a. രാഷ്ട്രീയ സ്ഥിതിഗതികൾ: 1:36.

b. മതപരമായ സ്ഥിതിഗതികൾ: 2:15. 

II. ന്യായാധിപന്മാരുടെ കാലം: 2:6-16:31.

a. അക്കാലത്തെ മതനിലവാരം: 2:6-3:6.

b. ന്യായാധിപന്മാർ: 

1. ഒത്നീയേൽ: 3:7-11.

2. ഏഹൂദ്: 3:12-30.

3. ശംഗർ: 3:31.

4. ദെബോരയും, ബാരാക്കും: 4:5-31. 

5. ഗിദെയോനും, അബീമേലെക്കും: 6:1-9:57.

6. തോലാ: 10:1,2.

7. യായീർ: 10:3-5.

8. യിഫ്താഹ്: 10:6-12:7.

9. ഇബ്സാൻ: 12:8-10.

10. ഏലോൻ: 12:11,12.

11. അബ്ദോൻ: 12:13-15.

12. ശിംശോൻ: 13:1-16:31.

III . രണ്ടനുബന്ധങ്ങൾ: 17:1-21:25. 

a. മീഖായാവിന്റെയും ദാന്യരുടെയും വിഗ്രഹാരാധന: 17:1-18:31.

b. ഗിബെയയിലെ കുറ്റവും അതിന്റെ ശിക്ഷയും: 19:1-21:25.

യോശുവ

യോശുവയുടെ പുസ്തകം (Book of Joshua)

പഴയനിയമത്തിൽ ആറാമത്തേതും, ചരിത്ര പുസ്തകങ്ങൾളിൽ ആദ്യത്തേതുമാണ് യോശുവയുടെ പുസ്തകം. എബ്രായ ബൈബിളിൽ കനാൻ ആക്രമണം മുതൽ പ്രവാസം വരെയുള്ള യിസ്രായേല്യ ചരിത്രം ഉൾക്കൊള്ളുന്ന ‘മുൻ പ്രവാചകന്മാരിൽ’ ഒന്നാമത്തേതാണ് യോശുവ. യിസ്രായേല്യരുടെ കനാൻ ആക്രമണവും ദേശവിഭജനവും ആണ് യോശുവയിലെ പ്രതിപാദ്യം. യിസ്രായേൽ മക്കൾ എങ്ങനെ യോർദ്ദാൻ കടന്നു എന്നും, മുന്നേറ്റസ്ഥാനം എങ്ങനെ നേടി എന്നും വ്യക്തമായി വിവരിക്കുകയും, കനാന്യരുടെ ശക്തി നശിപ്പിച്ച രണ്ടാക്രമണങ്ങളെ ചുരുക്കമായി വർണ്ണിക്കുകയും പിന്നീടുള്ള സൈനിക മുന്നേറ്റത്തെ സംക്ഷേപിക്കുകയും ചെയ്യുന്നു. (അ.1-12). തോറ്റ രാജാക്കന്മാരുടെ വിവരണത്തോടു കൂടിയാണ് (അ.12) ഒന്നാം ഭാഗം അവസാനിക്കുന്നത്. വാഗ്ദത്തനാടിന്റെ വിഭജനമാണ് പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങൾ. യോശുവയുടെ അന്ത്യസന്ദേശവും മരണവുമാണ് 23-ഉം 24-ഉം അദ്ധ്യായങ്ങളിൽ. 

ഗ്രന്ഥകർത്താവും കാലവും: പ്രധാന കഥാപാത്രത്തിന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. ഗ്രന്ഥകർത്തൃത്വം, കാലം എന്നിവയെക്കുറിച്ചു അഭിപ്രായൈക്യമില്ല. യെഹൂദ പാരമ്പര്യമനുസരിച്ച് യോശുവയാണ് ഈ പുസ്തകം എഴുതിയത്. യോശുവ തന്റെ ജീവിത കാലത്തു തന്നെ എഴുതിയതാണെന്നുള്ളതിന് തെളിവുകൾ ഈ പുസ്തകത്തിൽ തന്നെയുണ്ട് 24:26 കാണുക. യിസ്രായേൽ മക്കൾ എന്ന പദപ്രയോഗം 5:1 ൽ കാണുന്നു. ഇക്കരെ കടപ്പാൻ തക്കവണ്ണം…യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചു കളഞ്ഞു എന്നാണ് സത്യവേദ പുസ്തകത്തിൽ കാണുന്നത്. ഇംഗ്ലീഷിലും എബ്രായ ഭാഷയിലും “ഞങ്ങൾ” ഇക്കരെ കടപ്പാൻ എന്നാണ്. യോശുവ പുസ്തകം എഴുതി എന്നതിനു അവലംബമായി താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. വിവരണത്തിനു ഒരു ദൃക്സാക്ഷിയുടെ വ്യക്തത ഉണ്ട്. (യോശു, 5:1,6). ഒറ്റുകാരെ അയക്കുന്നത് (അ.2), യോർദ്ദാൻ കടക്കുന്നത് (അ.3), യെരീഹോയും ഹായിയും പിടിക്കുന്നത് (അ.6-8), ഗിബെയോന്യ സഖ്യം (അ.9) തുടങ്ങിയ സംഭവങ്ങൾ സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തിയിരിക്കുന്നു. 2. പുസ്തകത്തിന്റെ ചില ഭാഗങ്ങളെങ്കിലും യോശുവ എഴുതിയിരിക്കണം. (18:9; 24:1-26). 3. ചരിത്രം യോശുവയുടെ കാലത്തു തന്നെ എഴുതിയതാണ്. രാഹാബ് ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു (6:25) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടു കൂടെ യെരുശലേമിൽ പാർത്തുവരുന്നു (15:63) എന്നതു ഇതു ദാവീദിനു മുമ്പെഴുതപ്പെട്ടു എന്നതിനു തെളിവാണ്. (ഒ.നോ. 2ശമൂ, 5:5-9). യോശുവ ഗിബയോന്യരെ ‘വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു’ (9:27) എന്ന പ്രസ്താവന ശൗലിന്റെ കാലത്തിനു മുമ്പു ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിനു തെളിവാണ്. ശൗലിന്റെ കാലത്തു ഗിബെയോന്യർ മുഴുവൻ കൊല്ലപ്പെട്ടു. (2ശമൂ, 21:1-9). ബാല (കിര്യത്ത്-യെയാരീം) പോലുള്ള പ്രാചീന സ്ഥലനാമങ്ങൾ യോശുവയിലുണ്ട്. 4. പുസ്തകം യോശുവ തന്നെ എഴുതിയെങ്കിലും  യോശുവയുടെയും എലെയാസാരിന്റെയും മരണം (24:29-31), കാലേബ് ഹെബ്രോൻ പിടിച്ചടക്കുന്നത്, ലയീശ് ആക്രമണം തുടങ്ങിയ ഭാഗങ്ങൾ  യോശുവയുടേത് ആയിരിക്കണമെന്നില്ല. ഇവ യോശുവയുടെ മരണശേഷം ആരെങ്കിലും കൂട്ടിച്ചേർത്തതാകണം. യെഹൂദ്യ പാരമ്പര്യമനുസരിച്ചു യോശുവയുടെ മരണം എലെയാസാരും എലെയാസറിന്റെ മരണം ഫിനെഹാസും കൂട്ടിച്ചേർത്തു. 

ഗ്രന്ഥപഞ്ചകവും യോശുവയും: ഉദ്ദേശ്യത്തിലും ഭാഷയിലും യോശുവയിൽ ആവർത്തന പുസ്തകത്തിന്റെ ശക്തമായ പ്രഭാവം നിഴലിക്കുന്നുണ്ട്. അതിനാൽ ഗ്രന്ഥപഞ്ചകത്തിന്റെ രേഖാപഗ്രഥനരീതി യോശുവയിലും വ്യാപിപ്പിച്ചു ഒരു ഷഡ്ഗ്രന്ഥസിദ്ധാന്തം ചിലർ അവതരിപ്പിച്ചു. അവരുടെ നിഗമനമനുസരിച്ച് പഞ്ചഗ്രന്ഥത്തിന്റെ തുടർച്ചയായ യോശുവ J (Jehovistic) E (Elohistic) D (Deuteronomic) P (Priestly) എന്നീ നാലു രേഖകൾ ചേർത്തു ബി.സി. 900-നും 400-നും ഇടയ്ക്ക് എഴുതപ്പെട്ടു. ഈ വാദത്തിന്റെ കഴമ്പില്ലായ്മയുടെ പ്രധാന കാരണങ്ങൾ: ശമര്യരുടെ ബൈബിൾ ഗ്രന്ഥപഞ്ചകം മാത്രമാണ്. ആദ്യത്തെ അഞ്ചു പുസ്തകങ്ങൾളോടൊപ്പം യോശുവയും ചേർന്നു ഒരു ഏകകമായിരുന്നെങ്കിൽ ശമര്യർ ഷഡ്ഗ്രന്ഥത്തെ തങ്ങളുടെ ബൈബിളായി സ്വീകരിക്കുമായിരുന്നു. ശെഖേമിനെക്കുറിച്ചുള്ള പരാമർശം ശമര്യർക്ക് ആനുകൂലമാണ്. (24:1-25). ഗ്രന്ഥപഞ്ചകവുമായി ചേർന്നു യോശുവ ഷഡ്ഗ്രന്ഥമായി പരിഗണിക്കപ്പെട്ടിരുന്നതിനു ചരിത്രപരമായി തെളിവൊന്നുമില്ല. പഞ്ചഗ്രന്ഥത്തിൽ കാണുന്ന ഭാഷാപരമായ ചില സവിശേഷതകൾ യോശുവയിൽ കാണാനില്ല. സെപ്റ്റ്വജിന്റിൽ യോശുവയുടെ പുസ്തകം പ്രവാചകന്മാരിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജൊസീഫസ് പഞ്ചഗ്രന്ഥത്തെ പഴയ നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ നിന്നു വേർതിരിച്ചിട്ടുണ്ട്. മോശയുടെ ന്യായപ്രമാണത്തെയും പ്രവാചക പുസ്തകങ്ങളെയും ക്രിസ്തു വ്യവച്ഛേദിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:44). യോശുവയുടെ പുസ്തകം ഒരിക്കലും ന്യായപമാണ പുസ്തകങ്ങളുടെ ഗണത്തിൽപ്പെടുന്നതല്ല. 

ഉദ്ദേശ്യം: ദൈവം തന്റെ ജനത്തെ മിസ്രയിമിൽനിന്നും പുറപ്പെടുവിക്കുന്ന ചരിത്രമാണ് പുറപ്പാടു പുസ്തകം. അതുപോലെ ദൈവം തന്റെ ജനത്തെ വാഗ്ദത്ത നാട്ടിലേയ്ക്ക് നടത്തുന്ന ചരിത്രമാണ് യോശുവയുടെ പുസ്തകം. ആ ജനതയുടെ അവിശ്വാസം കണക്കിലെടുക്കാതെ താൻ തുടങ്ങിവച്ച നല്ല പ്രവർത്തി ദൈവം പൂർത്തികരിക്കും. നാം കാണുന്നതുപോലെ തന്നെ, ആ ജനത്തിനും യാതൊരു മാറ്റവുമുണ്ടായില്ല. അവർ അപ്പോഴും വിശ്വാസമില്ലാത്തവരായിരുന്നു. എന്നിരുന്നാലും, യഹോവയുടെ വചനം നിവർത്തിക്കപ്പെടുകയും അബ്രഹാമിന്റെ സന്തതിയെ വേർ മുളച്ചു വളരേണ്ടതിന് വാഗ്ദത്തദേശത്ത് നടുകയും ചെയ്യും. (ഉല്പ, 15:13-16). ആവർത്തന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ തുടർച്ചയാണ് ഈ പുസ്തകത്തിലെ സംഭവങ്ങൾ. യോർദ്ദാൻ നദിയുടെ കിഴക്കുള്ള മോവാബ് സമഭൂമിയിൽ യിസ്രയേൽജനം ഇപ്പോൾ പാളയമിറങ്ങിയിരിക്കുകയാണ്. മോശെ മരിച്ചു; പകരം യോശുവ അവരുടെ സർവ്വ സൈന്യാധിപനായിരിക്കുന്നു. യോർദ്ദാൻ നദി കടന്ന് വാഗ്ദത്ത നാട്ടിലേക്ക് ജനവുമായി പ്രവേശിക്കുവാൻ ഒരുങ്ങിയിരിക്കയാണ് അവൻ. മോശ വെളിപ്പെടുത്തിക്കാട്ടിയ ന്യായപ്രമാണത്തിന് ദൈവജനത്തെ അവരുടെ അവകാശത്തിലേയ്ക്ക് നയിക്കുവാൻ കഴിയുകയില്ല. ഉയിർത്തെഴുന്നേറ്റ യേശുവിനെ ചിത്രീകരിക്കുന്ന യോശുവയ്ക്കു മാത്രമേ അതു ചെയ്യുവാൻ കഴിയുള്ളൂ.

പ്രധാന വാക്യങ്ങൾ: 1. “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രാമണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.” യോശുവ 1:6-9.

2. “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” യോശുവ 24:14.

ബാഹ്യരേഖ: I. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനം: 1:1-5:15.

1. വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാനൊരുങ്ങുന്നു: 1:1-2:24.

2. യോർദ്ദാൻ കടക്കുന്നു: 3:1-4:24.

3. ഗില്ഗാലിൽ വച്ചു യിസ്രായേലിനെ പരിച്ഛേദനം കഴിക്കുന്നു: 5:1-15.

II. വാഗ്ദത്ത നാടു കീഴടക്കുന്നു: 6:1-12:24.

1. യെരീഹോവും ഹായിയും പിടിക്കുന്നു: 6:1-8:29. 

2. ഏബാൽ പർവ്വതത്തിൽ യാഗപീഠം പണിയുന്നു: 8:30-35.

3. ഗിബെയോന്യരുടെ വഞ്ചന: 9:1-27.

4. ദക്ഷിണ കനാൻ കീഴടക്കുന്നു: 10:1-43.

5. ഉത്തര കനാൻ ആക്രമണം: 11:1-15.

6. ആക്രമണത്തിന്റെ സംക്ഷിപ്ത വിവരണം: 11:16-12:24.

III. വാഗ്ദത്ത ദേശത്തിന്റെ വിഭജനം: 13:1-22:34.

1. യോശുവയ്ക്കു ലഭിച്ച നിർദ്ദേശം: 13:1-7.

2. രുബേൻ, ഗാദ്, മനശ്ശയുടെ പാതിഗോത്രം – യോർദ്ദാനു കിഴക്ക്: 13:8-33.

3. പശ്ചിമ ഗോത്രങ്ങളുടെ അവകാശം: 14:1-19:51.

4. സങ്കേത നഗരങ്ങൾ ഏർപ്പെടുത്തുന്നു: 20:1-9.

5. ലേവ്യ പട്ടണങ്ങൾ നിർണ്ണയിക്കുന്നു: 21:1-45.

6. പൂർവ്വ ഗോത്രങ്ങളെ തങ്ങളുടെ അവകാശങ്ങളിലേക്കു മടക്കി അയക്കുന്നു: 22:1-34.

യോശുവയിലെ പൂർണ്ണവിഷയം

യോശുവയുടെ ദൈവിക നിയോഗം 1:1-9
യോര്‍ദ്ദാൻ നദി കടക്കുവാനുള്ള തയ്യാറെടുപ്പുകൾ 1:10-18
ഒറ്റുനോക്കുകാരും രാഹാബും 2:1-21
യോര്‍ദ്ദാൻ നദി കടക്കുന്നു 3:1-17
സ്മാരകമായി ഗിൽഗാലിൽ പന്ത്രണ്ട് കല്ലുകൾ 4:1-24
ഗിൽഗാലിൽ (അഗ്രചര്‍മ്മഗിരിയിങ്കൽ). പരിച്ഛേദന ചെയ്തു 5:1-9
പെസഹാ കഴിച്ചു; പിറ്റേദിവസം മന്ന നിന്നുപോയി 5:10-12
യഹോവയുടെ സൈന്യത്തിന്റെ അധിപതി 5:13-15
യെരീഹോ കോട്ടമതിലിന്റെ വീഴ്ച – 6:1-27
രാഹാബിനെയും അവൾക്കുള്ളവരെയും രക്ഷിച്ചു 6:22-23
യെരിഹോ പട്ടണത്തിനു ശാപം 6:26-27
ആഖാന്റെ അത്യാര്‍ത്തിയും, ദുരാഗ്രഹവും, അനുസരണക്കേടും 7:1-26
ഹായി പട്ടണം നശിപ്പിക്കപ്പടുന്നു 8:1-29
ദൈവിക നിയമം ഒരു പ്രാവശ്യം കൂടി വായിച്ചു പുതുക്കുന്നു 8:30-34
സൂത്രശാലികളായ ഗിബെയോന്യര്‍ 9:1-27
ഗിബെയോനിലെ യുദ്ധം, സൂര്യനും, ചന്ദ്രനും നിശ്ചലമായി 10:1-43
കനാന്റെ വടക്കുഭാഗം കീഴടക്കൽ 11:1-15
യോശുവയുടെ യുദ്ധങ്ങൾ – സംഗ്രഹം 11:16—12:24
കനാൻ ദേശം വിഭാഗിക്കപ്പെടുന്നു അദ്ധ്യായങ്ങൾ 13—21
യോശുവയുടെ നിര്‍ദ്ദേശങ്ങൾ 13:1-7
യോര്‍ദ്ദാനു കിഴക്കുഭാഗത്തെ ഓഹരി 13:8-33
കാലേബിനു ഹെബ്രോൻ മല അവകാശമായി കൊടുത്തു 14:6-15
യെഹൂദാ ഗോത്രത്തിനും യോസേഫിന്റെ മക്കൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു.
അദ്ധ്യായങ്ങൾ 15 മുതൽ 17 വരെ
ശിലോവിൽ ഒന്നിച്ചുകൂടി ബാക്കിയുള്ള എല്ലാ ഗോത്രങ്ങൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു 18:1—19:48
യോശുവയ്ക്കുള്ള ഓഹരി 19:49-51
ആറു സങ്കേത നഗരങ്ങളും നിയമങ്ങളും 20:1-9
ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 21:11-45
രണ്ടര ഗോത്രങ്ങൾ അവരുടെ അവകാശങ്ങളിലേക്കു തിരിച്ചു പോകുന്നു സാക്ഷ്യത്തിന്റെ യാഗപീഠവും പണിതു 22
യോശുവയുടെ അന്തിമ പ്രബോധനങ്ങൾ 23
ദൈവിക നിയമം ശേഖേമിൽ വച്ചു പുതുക്കി 24:1-28
യോശുവയുടെ മരണം 24:29-33

IV. യോശുവയുടെ അന്ത്യസന്ദേശവും മരണവും: 23:1-24:33. 

ആത്മികമൂല്യം: യോശുവയുടെ പുസ്തകം പല കാരണങ്ങളാൽ ക്രിസ്ത്യാനികൾക്കു പ്രാധാന്യമർഹിക്കുന്നു. (1. ദൈവത്തിനു തന്റെ ഉടമ്പടിയുടെ നേർക്കുള്ള വിശ്വസ്തത വെളിപ്പെടുത്തുന്നു. (ആവ. 7:7: 9:5). 2. യിസ്രായേലിനു വേണ്ടിയുള്ള ദൈവിക നിർണ്ണയത്തിന്റെ പുരോഗതി രേഖപ്പെടുത്തുന്നു. 3. ദൈവിക പദ്ധതി നടപ്പിലാക്കുന്നതിൽ നേരിട്ട പരാജയങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. (17:13; 18:3). 4. ശിഷ്യത്വത്തിന്റെ സാദൃശ്യങ്ങൾ നല്കുന്നു. യോശുവയുടെ കീഴിൽ യിസ്രായേൽജനം പിതാക്കന്മാരെക്കാളേറെ സാന്മാർഗ്ഗിക ധൈര്യം കാണിച്ചു. എന്നാൽ ബഹുദൈവ വിശ്വാസത്തിനും, പ്രകൃതി പൂജയ്ക്കും അനഭിഗമ്യമായ ഹൃദയമായിരുന്നില്ല അവരുടേത്. (സംഖ്യാ, 25; ആവ. 4:3,23). അതിനാൽ കനാന്യരെയും അവരുടെ മതത്തെയും ഒടുക്കിക്കളയേണ്ട തീരുമാനം പരമപ്രധാനമായിരുന്നു. (പുറ, 20:2-6; 23:23-33; 34:10-17; സംഖ്യാ, 31:15; ആവ, 7). കനാന്യ സംസ്കാരത്തോടുള്ള സമ്പർക്കം സർവ്വശക്തനായ ദൈവത്തിലുള്ള ആശ്രയത്തെയും, നൈതിക മാനദണ്ഡങ്ങളെയും അപകടത്തിലാക്കും. കനാനിലെ യിസായേൽ മക്കളുടെ അനുഭവങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് നമുക്കു ബുദ്ധിപദേശത്തിനാണ്. (1കൊരി, 10:11). വിശ്വസിക്കാത്ത പിതാക്കന്മാർക്കു ലഭിക്കാതിരുന്ന സ്വസ്ഥത ദൈവം യിസ്രായേലിനു നല്കിയതാണ് യോശുവയിലെ പ്രമേയം. (സങ്കീ, 95:11). ഈ സ്വസ്ഥത നിഴലാണെന്നു എബ്രായലേഖനകാരൻ വ്യക്തമാക്കുന്നു. (എബ്രാ, 4:1-11). ദൈവം ക്രിസ്തുയേശുവിൽ നമുക്കു ഒരുക്കിയിരിക്കുന്ന സ്വസ്ഥതയിലാണ് ഈ വാഗ്ദാനം പൂർണ്ണമായി നിറവേറുന്നത്. 

ആവർത്തനപുസ്തകം

ആവർത്തനപുസ്തകം (Deuteronomy) 

മോശയുടെ അഞ്ചു പുസ്തകങ്ങളിൽ ഒടുവിലത്തേതാണ് ആവർത്തന പുസ്തകം. യെരീഹോവിന്റെ കിഴക്കുള്ള മോവാബ് സമഭൂമി വരെയുള്ള യിസ്രായേലിന്റെ ചരിത്രം സംഖ്യാപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു. (സംഖ്യാ, 36:13). സംഖ്യാപുസ്തകത്തെ യുക്തിഭദ്രമായി പിൻതുടരുകയാണ് ആവർത്തനപുസ്തകം. ആവർത്തന പുസ്തകത്തിനു എബായ കാനോനിലെ പേര് ‘എല്ലെഹ് ഹദ്വാറീം’ (വചനങ്ങളാവിത്) അഥവാ ‘ദവാറീം’ (വചനങ്ങൾ) എന്നാണ്. എബ്രായയിൽ ആവർത്തന പുസ്തകത്തിലെ പ്രാരംഭവാക്കുകളാണിവ. ആവർത്തനം എന്ന അർത്ഥത്തിൽ ‘മിഷ്ണെ തോറാ’ (ആവ, 17:18) എന്നും വിളിക്കാറുണ്ട്.  ‘ആവർത്തനപുസ്തകം’ എന്ന പേര് സെപ്റ്റജിന്റിൽ നിന്നു വന്നതാണ്. ‘ഈ ന്യായപ്രമാണത്തിന്റെ പകർപ്പ്’ ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം (ആവ, 17:18) എന്നതിന് ഗ്രീക്കിൽ ‘ടു ഡ്യുടെർനൊമിയോൻ ടുട്ടോ’ എന്നാണ്. ഇതിൽ നിന്നാണ് ഗ്രീക്കിൽ ഡ്യൂടെർനൊമിയോൻ എന്നും ഇംഗ്ലീഷിൽ Deuteronomy എന്നും പേരുവന്നത്. ഹോരേബ് പർവ്വതത്തിൽ വച്ചു നല്കിയത് ആദ്യനിയമവും മോവാബ് സമഭൂമിയിൽ വച്ചു് നല്കിയത് അതിന്റെ ആവർത്തനവുമാണ് എന്നതാണ് ഇതിന്റെ ധ്വനി. എന്നാൽ സീനായിൽ വച്ചു നല്കിയ ന്യായപ്രമാണത്തിൽ നിന്നും വിഭിന്നമായ ഒന്നല്ല ഇത്. മരുഭൂമിയിൽ ജനിച്ചു വളർന്ന ഒരു തലമുറയ്ക്ക് നല്കിയ ആദ്യന്യായപ്രമാണത്തിന്റെ പുനരാഖ്യാനവും വിശദീകരണവും മാത്രമാണ് ആവർത്തന പുസ്തകം. 

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:9, 19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശെയുടെ ഗ്രന്ഥകർതൃത്വത്തെ ആവർത്തന പുസ്തകം വ്യക്തമായി രേഖപ്പെടുത്തുന്നു. “അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു.” (ആവ, 31:9). “മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെനേരെ സാക്ഷിയായിരിക്കും.” (ആവ, 31:24-26). ഗ്രന്ഥപഞ്ചകത്തിൽ മോശയുടെ കർത്തത്വത്തെക്കുറിച്ചു ഇത്രയും വ്യക്തമായ സാക്ഷ്യം മറ്റൊരു പുസ്തകത്തിനും ഇല്ല. എഴുത്തിന്റെ പൊതുവായ സ്വഭാവം, പ്രബോധനപരമായ സ്വഭാവം, കനാനിൽ പ്രവേശിക്കുന്ന ഒരു ജനത്തിന്റെ സൈനികപ്രമാണ ഗ്രന്ഥം എന്ന നിലയിലുള്ള അതിന്റെ സ്വഭാവം, പുസ്തകത്തിന്റെ വ്യാപ്തി എന്നിവ മോശെയുടെ കാലത്തിനു യോജ്യവും അനന്തരകാലത്തിനു യോജിക്കാത്തതുമാണ്. ഈ പുസ്തകത്തിൽ നാൽപതിലധികം പ്രാവശ്യം മോശെയുടെ നാമം പരാമർശിക്കുന്നുണ്ട്. അധികം ഭാഗങ്ങളിലും ഉത്തമപുരുഷനിൽ ഗ്രന്ഥകർത്താവെന്ന നിലയിൽത്തന്നെയാണ് മോശെയെക്കുറിച്ചുള്ള പരാമർശം. സാക്ഷാൽ എഴുത്തുകാരൻ മോശെയല്ലെങ്കിൽ ദൈവിക അധികാരം ഉൾക്കൊള്ളുന്ന തിരുവെഴുത്തുകൾക്കു യോഗ്യമല്ലാത്ത വ്യാജഗ്രന്ഥമായി ഇതുമാറും. ഗ്രന്ഥപഞ്ചകം മോശെ എഴുതിയതാണെന്നു പുതിയനിയമം രേഖപ്പെടുത്തുന്നുണ്ട്. അതിൽനിന്നും ആവർത്തനത്തിന്റെ ഗ്രന്ഥകർത്താവ് മോശെ തന്നെയാണെന്ന് പുതിയനിയമം പരോക്ഷമായി അംഗീകരിക്കുന്നു. (മത്താ, 19:8; മർക്കൊ, 12:26; ലൂക്കൊ, 24:27,44; യോഹ, 7:19,23; അപ്പൊ, 13:39; 15:5 , 1കൊരി, 9:9; 2കൊരി, 3:15; എബ്രാ, 9:19; 10:28). ഈ ഭാഗങ്ങളിൽ മോശെയുടെ ഗ്രന്ഥകർത്തത്വമല്ല പഞ്ചഗ്രന്ഥത്തിന്റെ ചുരുൾ ആണ് വിവക്ഷിതമെന്നു വാദിക്കുന്നവരുമുണ്ട്. പരീക്ഷയിൽ പിശാചിനെ പരാജയപ്പെടുത്താൻ യേശു ഉദ്ധരിച്ച മൂന്നു വാക്യങ്ങളും ആവർത്തനപുസ്തകത്തിൽ നിന്നായിരുന്നു: (8:3; 6:16, 13; മത്താ, 4:4,7,10). 

എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: യിസ്രായേല്യരുടെ ഒരു പുതിയ തലമുറ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ ജനക്കൂട്ടം ചെങ്കടലിൽ അത്ഭുതം അനുഭവിക്കുകയോ സീനായിൽ നൽകിയ നിയമം കേൾക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല അവർ നിരവധി അപകടങ്ങളും പ്രലോഭനങ്ങളും ഉള്ള ഒരു പുതിയ ദേശത്ത് പ്രവേശിക്കാൻ പോകുകയായിരുന്നു. ദൈവത്തിന്റെ നിയമത്തെയും ദൈവത്തിന്റെ ശക്തിയെയും ഓർമ്മപ്പെടുത്തുന്നതിനാണ് ആവർത്തനപുസ്തകം നൽകിയത്. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ കനാൻ പ്രവേശനത്തിനും മുമ്പായി മോവാബ് സമഭൂമിയിൽ വച്ചു മോശെ ചെയ്ത മൂന്നു പ്രഭാഷണങ്ങളാണ് ആവർത്തനപുസ്തകത്തിലെ പ്രധാന വിഷയം.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.” ആവർത്തനം 4:2.

2. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” ആവർത്തനം 6:4.

3. “ഈ ന്യായപ്രാമണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.” ആവർത്തനം 32:46.

ഉള്ളടക്കം: I. മോശെയുടെ അന്തിമ സന്ദേശങ്ങൾ: അ.1-30 

1. ഒന്നാം സന്ദേശം: ഹോരേബു മുതൽ മോവാബ് സമഭൂമിവരെയുള്ള യാത്രയുടെ പുനരവലോകനം: അ.1-4. 

2. രണ്ടാംസന്ദേശം: പത്തു കല്പപനകളുടെ ആവർത്തനവും വിശദീകരണവും: അ.5-26. 

3. മൂന്നാം സന്ദേശം: അനുഗ്രഹങ്ങളും ശാപങ്ങളും – ഏബാൽ പർവ്വതവും ഗെരിസീം പർവ്വതവും: 27:1-30:20. 

II. മോശെയുടെ ജീവിതാന്ത്യം: അ.31-34.

1. 120-ാം വയസ്സിൽ മോശെ മരിക്കാനൊരുങ്ങുന്നു, യിസ്രായേൽ മക്കളെ ഉപദേശിക്കുന്നു, യോശുവയെ നിയമിക്കുന്നു: 31:1-30.

2. മോശെ വേർപാടിന്റെ ഗീതം പാടുന്നു; ഉപദേശം നല്കുന്നു: 32:1-47. 

3. മോശെ വാഗ്ദത്തനാടു ദർശിക്കുന്നു: 32:48-52.

4. മോശെ യിസ്രായേലിനെ അനുഗ്രഹിക്കുന്നു: അ.33.

5.  മോശെയുടെ മരണവും അടക്കവും: അ.34. 

ആവർത്തനത്തിലെ പൂർണ്ണവിഷയം

സീനായ് പര്‍വ്വതത്തിൽ നിന്നും കനാനിലേക്കുള്ള യിസ്രായേലിന്റെ യാത്ര 1:6—3:29
ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കുവാൻ മോശെ
യിസ്രായേൽ ജനത്തെ പ്രബോധിപ്പിക്കുന്നു 4:1-24
കനാനിലെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 4:25-31
യിസ്രായേലിന്റെ ദൈവം മാത്രമാണ് സത്യദൈവം 4:32-40
യോര്‍ദ്ദാനു കിഴക്കുള്ള സങ്കേതനഗരങ്ങൾ 4:41-43
പത്തുകല്പനകൾ 5:1-33
ഏറ്റവും വലിയ കല്പന 6:5
ദൈവിക കല്പനകൾ സൂക്ഷിക്കുവാനുള്ള തുടര്‍ പ്രബോധനം 6:6-25
മറ്റു ജാതികളെ കനാനിൽ നിന്നും പുറത്താക്കുന്നു 7:1-6
ദൈവം എന്തുകൊണ്ട് യിസ്രായേലിനെ തിരഞ്ഞെടുത്തു 7:7-11
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 7:12-15
കനാൻ ദേശം കീഴടക്കുവാൻ ദൈവം അവരെ ശക്തരാക്കുന്നു 7:16-26
ദൈവത്തേയും അവന്റെ കല്പനകളെയും എപ്പോഴും
ഓര്‍ത്തുകൊള്ളാൻ ഉള്ള പ്രബോധനം 8:1-20
ദൈവം എന്തുകൊണ്ടാണ് കനാൻദേശം യിസ്രായേലിന് കൊടുത്തത് 9:1-6
സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടി 9:7-29
യിസ്രായേലിന്റെ കടമകൾ 10:12—11:32
യാഗത്തിനു വേണ്ടിയുള്ള ഒരേ ഒരു സ്ഥലം 12:1-32
വിഗ്രഹാരാധനക്കുള്ള ശിക്ഷ 13:1-18
വിശുദ്ധമായതും മ്ലേച്ഛമായതും 14:1-21
ദശാംശം 14:22-29
കടങ്ങളുടെ ഇളവ് 15:1-11
ദാസന്മാരേയും, അടിമകളെയും സ്വതന്ത്രരാക്കുന്നു 15:12-18
വാര്‍ഷിക ഉത്സവങ്ങൾ 16:1-17
ന്യായാധിപന്മാരെ നിയമിക്കുന്നു 16:18-20
സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും അന്യദേവന്മാരേയും
ആരാധിക്കുന്നതിനുള്ള ശിക്ഷ 17:2-7
ന്യായപ്രമാണ കോടതി 17:8-13
ഒരു രാജാവിനെ തിരഞ്ഞെടുക്കുന്നു 17:14-20
ദൈവത്തിന്റെ സേവകര്‍ക്കുള്ള വഴിപാടുകൾ 18:1-8
ദൈവം വെറുക്കുന്ന കാര്യങ്ങൾ 18:9-13
വരുവാനുള്ള വലിയ പ്രവാചകൻ 18:14-22
സങ്കേത നഗരങ്ങൾ 19:1-14
ന്യായപ്രമാണത്തിന്റെ അന്തസത്ത 19:21
യുദ്ധത്തെക്കുറിച്ച് ഉള്ള കാര്യങ്ങൾ 20:1-20
പരിഹരിക്കപ്പെടാത്ത കൊലപാതകം 21:1-9
ബദ്ധയായി പിടിക്കപ്പെട്ട സ്ത്രീ 21:10-14
ആദ്യജാതന്റെ അവകാശം 21:15-17
മത്സരിയായ ഒരു മകനുള്ള ശിക്ഷ 21:18-21
വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 21:22—22:12
പുരുഷനും, സ്ത്രീയും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ ലംഘനം 22:13-30
പൗരത്വാവകാശങ്ങൾ 23:1-8
വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 23:9—25:19
വിവാഹമോചനം 24:1-4
ദരിദ്രരോടുള്ള അനുകമ്പ 24:12-22
വിധവകളുടെ പുനര്‍വിവാഹം 25:5-10
ആദ്യഫലങ്ങളും, ദശാംശവും 26:1-15
പാപികളുടെ മേൽ വരുന്ന ശാപങ്ങൾ 27:14-26
അനുസരിക്കുന്നവര്‍ക്കുള്ള അനുഗ്രഹങ്ങൾ 28:1-14
അനുസരണക്കേടിന്റെ ശാപങ്ങൾ 28:15-19
ഭാവിയിലെ ഭയാനകമായ ന്യായവിധിയെകുറിച്ചുള്ള മുന്നറിയിപ്പുകൾ 28:20-68
ഉടമ്പടി ഉറപ്പാക്കുന്നു 29:1-18
ദൈവത്തിന്റെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചവര്‍ക്കുള്ള ശിക്ഷ 29:1-29
ശിക്ഷയ്ക്ക് ശേഷമുള്ള അഭിവൃദ്ധിയെക്കുറിച്ചുള്ള വാഗ്ദത്തങ്ങൾ 30:1-10
ജീവൻ അല്ലെങ്കിൽ മരണം തിരഞ്ഞെടുക്കുക 30:11-20
യോശുവയെ യിസ്രായേലിന്റെ പുതിയ നേതാവാക്കുന്നു 31:1-8
ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു 31:9-13
മോശെയുടെ കീർത്തനം 32:1-43
ദൈവത്തിന്റെ ന്യായപ്രമാണം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത 32:44-47
ദൈവം മോശെയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു 32:48-52
ഗോത്രങ്ങളുടെ മേലുള്ള മോശെയുടെ അനുഗ്രഹം 33:1-29
മോശെയുടെ മരണവും ശവസംസ്ക്കാരവും 34:1-12

പുസ്തകസംഗ്രഹം: ദൈവത്തിന്റെ വിശ്വസ്തത, ദൈവത്തിന്റെ വിശുദ്ധി, ദൈവാനുഗ്രഹങ്ങൾ, ദൈവത്തിന്റെ മുന്നറിയിപ്പുകൾ എന്നിങ്ങനെ നാലു കാര്യങ്ങൾ ഓർമ്മിക്കാൻ യിസ്രായേല്യരോട് കൽപ്പിച്ചിരിക്കുന്നു. ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ഈജിപ്തിൽ നിന്ന് അവരുടെ നിലവിലെ സ്ഥലമായ മോവാബിലേക്കുള്ള യാത്ര വീണ്ടും വിവരിക്കുന്നു. 4-ാം അദ്ധ്യായം അനുസരണത്തിലേക്കുള്ള ഒരു ആഹ്വാനമാണ്, അവരോട് വിശ്വസ്തനായിരുന്ന ദൈവത്തോട് വിശ്വസ്തത പുലർത്തുക. 5 മുതൽ 26 വരെയുള്ള അധ്യായങ്ങൾ നിയമത്തിന്റെ ആവർത്തനമാണ്. പത്ത് കൽപ്പനകൾ, യാഗങ്ങൾ, പ്രത്യേക ദിവസങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ, ബാക്കി നിയമം എന്നിവ പുതിയ തലമുറയ്ക്ക് നൽന്നു. അനുസരിക്കുന്നവർക്ക് അനുഗ്രഹം വാഗ്ദാനം ചെയ്യപ്പെടുന്നു (5:29; 6:17-19; 11:13-15), ന്യായപ്രമാണം ലംഘിക്കുന്നവർക്ക് ശാപം വാഗ്ദാനം ചെയ്യുന്നു (11: 16-17).

അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും വിഷയം 27-30 അധ്യായങ്ങളിൽ തുടരുന്നു. പുസ്തകത്തിന്റെ ഈ ഭാഗം അവസാനിക്കുന്നത് യിസ്രായേലിനു മുന്നിൽ വ്യക്തമായ ഒരു തിരഞ്ഞെടുപ്പിലാണ്: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും.” (30:19). അവസാന അധ്യായങ്ങളിൽ മോശെ ജനങ്ങളെ പ്രബോധിപ്പിക്കുന്നു; പകരം യോശുവയെ നിയോഗിക്കുന്നു; വേർപാടിൻ്റെ ഗീതം ആലപിക്കുന്നു. യിസ്രായേൽ ഗോത്രങ്ങളിൽ ഓരോരുത്തർക്കും അന്തിമ അനുഗ്രഹം നൽകുന്നു. 34-ാം അധ്യായം മോശെയുടെ മരണത്തിന്റെ സാഹചര്യങ്ങളെ വിവരിക്കുന്നു. അബാരീം പർവ്വതത്തിൽ, നെബോമലമുകളിൽ കയറി തനിക്കു പ്രവേശിക്കാൻ കഴിയാത്ത വാഗ്ദത്തഭൂമി കാണുന്നു. 120 വയസ്സുള്ളപ്പോൾ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും മോശെ കർത്തൃസന്നിധിയിൽ ചേർക്കപ്പെടുന്നു. ആവർത്തനം 18:15-19-ൽ മോശെ മറ്റൊരു പ്രവാചകനെക്കുറിച്ച് പ്രവചിക്കുന്നു: ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ മിശീഹാ എന്ന ആത്യന്തിക പ്രവാചകൻ്റെ നിഴലായി ദൈവിക വെളിപ്പെടുത്തൽ സ്വീകരിക്കുകയും പ്രസംഗിക്കുകയും ദൈവത്തിന്റെ ജനത്തെ നയിക്കുകയും ചെയ്ത ധീരനായ പ്രവാചകനായിരുന്നു മോശെ.

ദൈവം യിസ്രായേല്യരെ തന്റെ പ്രത്യേക ജനമായി തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നതിനെ മുൻ‌കൂട്ടി കാണിക്കുന്നു. (1പത്രോ, 2:9). ആവർത്തനപുസ്തകം ദൈവവചനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. ഇത് നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന ഭാഗമാണ്. നാം ഇപ്പോൾ പഴയനിയമ നിയമത്തിന് കീഴിലല്ലെങ്കിലും, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിന് വഴങ്ങേണ്ട ഉത്തരവാദിത്തം ഇപ്പോഴും നമുക്കുണ്ട്. ലളിതമായ അനുസരണം അനുഗ്രഹം നൽകുന്നു, പാപത്തിന് അതിന്റേതായ പ്രത്യാഘാതങ്ങളുണ്ട്. നമ്മളാരും ‘നിയമത്തിന് അതീതരല്ല.’ ദൈവം തിരഞ്ഞെടുത്ത നേതാവും പ്രവാചകനുമായ മോശെ പോലും അനുസരിക്കേണ്ടതുണ്ടായിരുന്നു. വാഗ്‌ദത്ത ദേശത്തേക്ക്‌ പ്രവേശിക്കാൻ അവനെ അനുവദിക്കാത്തതിന്റെ കാരണം, കർത്താവിന്റെ വ്യക്തമായ കൽപന അനുസരിക്കാതിരുന്നതാണ്. (സംഖ്യാ, 20:13).

മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട സമയത്ത് യേശു ആവർത്തന പുസ്തകത്തിൽ നിന്ന് മൂന്നു പ്രാവശ്യം ഉദ്ധരിച്ചു (മത്തായി 4). അങ്ങനെ ചെയ്യുമ്പോൾ, നാം ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കാനായി ദൈവവചനം നമ്മുടെ ഹൃദയമെന്ന മാംസപ്പലകയിൽ എഴുതിവയ്ക്കേണ്ടതിന്റെ ആവശ്യകത യേശു നമുക്ക് വിശദീകരിച്ചു. (സങ്കീ, 119:11). യിസ്രായേൽ ദൈവത്തിന്റെ വിശ്വസ്തതയെ ഓർമ്മിച്ചതുപോലെ, നാമും അങ്ങനെ ചെയ്യണം. ചെങ്കടൽ മുറിച്ചുകടക്കൽ, സീനായിലെ വിശുദ്ധ സാന്നിധ്യം, മരുഭൂമിയിലെ മന്നയുടെ അനുഗ്രഹം എന്നിവ നമുക്കും ഒരു പ്രചോദനമായിരിക്കണം. മുന്നോട്ട് പോകാനുള്ള ഒരു മികച്ച മാർഗ്ഗം തിരിഞ്ഞുനോക്കാനും ദൈവം എന്താണ് ചെയ്തതെന്ന് കാണാനും കുറച്ച് സമയമെടുക്കുക എന്നതാണ്.

മക്കളുമായുള്ള ബന്ധം ആഗ്രഹിക്കുന്ന സ്നേഹനിധിയായ ഒരു ദൈവത്തിന്റെ മനോഹരമായ ഒരു ചിത്രവും ആവർത്തന പുസ്തകത്തിൽ

നമുക്കുണ്ട്. “പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി വേർതിരിച്ചതു” (ആവ, 4:34) തൻ്റെ സ്നേഹത്തിൻ്റെ പ്രതിഫലനമാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തനും സർവ്വശക്തനായ ദൈവത്താൽ സ്നേഹിക്കപ്പെടുന്നതും എത്ര അത്ഭുതകരമായ കാര്യമാണ്!

സംഖ്യാ

സംഖ്യാപുസ്തകം (Numbers)

മോശെയുടെ ഗ്രന്ഥപഞ്ചകത്തിലെ നാലാം പുസ്തകം. യിസായേലിന്റെ യോദ്ധാക്കന്മാരുടെ എണ്ണം രണ്ടു പ്രാവശ്യം (സംഖ്യ, 1:2-46; 26:2-51) രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ് സംഖ്യാപുസ്തകം എന്നു പേർ ലഭിച്ചത്. ഗ്രീക്കു സെപ്റ്റജിന്റിൽ ‘അരിത്മൊയി’ എന്നാണ് പേര്. അതിനെ ലത്തീൻ വുൾഗാത്തയിൽ Liber Numeri എന്നു പരിഭാഷപ്പെടുത്തി. Liber Numeri-യുടെ മലയാള രൂപമാണ് സംഖ്യാപുസ്തകം. ഇതിന്റെ എബ്രായ പേർ ‘മരുഭൂമിയിൽ’ എന്നർത്ഥമുള്ള ‘ബ്മിദ്ബാർ’ ആണാ. ഒന്നാം വാക്യത്തിലെ പ്രധാന പദമാണത്. മരുഭൂമിയിൽ എന്ന പ്രയോഗം 45 പ്രാവശ്യം സംഖ്യാപുസ്തകത്തിലുണ്ട്. സീനായിൽ എത്തിയശേഷം യിസ്രായേൽ ജനം മരുഭൂമിയിൽ 38 വർഷം അലഞ്ഞതിന്റെ ചരിത്രമാണ് സംഖ്യാപുസ്തകത്തിൽ. 

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). എല്ലാ രാജ്യങ്ങളിലെയും, എല്ലാ വിഭാഗങ്ങളിലെയും, എല്ലാ പ്രായത്തിലുമള്ള യഹൂദന്മാരുടെ ഏകീകൃതവും നിരന്തരവുമായ സാക്ഷ്യം ഇതാണ്: (യോശു, 8:31-32; 1രാജാ, 2:4; എസ്രാ, 6:18; നെഹെ 8:1; യിരെ, 7:23; മലാ. 4:4; മത്താ, 22:24; പ്രവൃ, 15:21). മോശെയുടെ കർത്തൃത്വം നമ്മുടെ കർത്താവും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 5:17-18; 19:8; 22:31-32; 23:2 ; മർക്കോ, 10:3-4; 12:26; ലൂക്കോ, 16:31; 20:37; 24:26-27,44; യോഹ, 3:14; 5:45-47; 6:32,49; 7:19,22). 

എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: യിസ്രായേൽജനത്തിന്റെ യാത്രയുടെ വിവരണം പുറപ്പാടു പുസ്തകം അവസാനിപ്പിച്ചിടത്തു നിന്നും സംഖ്യാപുസ്തകം ആരംഭിക്കുന്നു. രണ്ടാം വർഷം രണ്ടാം മാസം മുതൽ (10:11) 40-ാം വർഷം 11-ാം മാസം വരെയുള്ള (ആവ, 1:3) 38 വർഷത്തെ ചരിത്രം സംഖ്യാപുസ്തകത്തിലുണ്ട്. അനുസരണക്കേടിനാലും അവിശ്വാസത്താലും പാപം ചെയ്ത ജനത്തെ കരുതുകയും പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകടമായ ദൈവത്തിന്റെ വിശ്വസ്തത വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ ദൈവത്തോടു മത്സരിച്ചെങ്കിലും ദൈവം തന്റെ ഉടമ്പടി ലംഘിക്കാതെ യിസ്രായേൽ മക്കളെ തങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദത്തം ചെയ്തു കനാൻ ദേശത്തു എത്തിച്ചു. എന്നാൽ വിശുദ്ധനായ ദൈവം പാപത്തെ ശിക്ഷിക്കാതെ വിടുന്നില്ല. (11:1-3,33; 12,14 അ) . അനുസരണക്കേടുനിമിത്തം മോശയ്ക്കു പോലും കനാനിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. (20:12). വ്യക്തികളിലും സംഭവങ്ങളിലും, പ്രത്യക്ഷതകളിലും വരുവാനുള്ള ക്രിസ്തുവിന്റെ നിഴൽ സംഖ്യാപുസ്തകത്തിൽ കാണാം. (യോഹ, 3:14; 1കൊരി, 10:1, എബാ, 3:7-11; 9:13). 

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.” സംഖ്യാ, 6:24.

2. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” സംഖ്യാ, 12:7,8.

3. “എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല….. നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും….. ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.” സംഖ്യാ, 14:30-34.

ഉള്ളടക്കം:

l. സീനായിൽ നിന്നുള്ള യാത്രയുടെ ഒരുക്കം: 1:1-10:10.

1. ജനത്തെ എണ്ണി പാളയക്രമീകരണം നടത്തുന്നു: 1:1-2:34.

2. പുരോഹിതന്മാർക്കും ലേവ്യർക്കും ഉള്ള പ്രമാണങ്ങൾ: 3:1-4:49.

3. അശുദ്ധിയിൽ നിന്നുള്ള വിടുതൽ: 5:1-31.

4. നാസീർ വതം: 6:1-27.

5. യിസ്രായേൽ പ്രഭുക്കന്മാരുടെ വഴിപാടുകൾ: 7:1-89.

6. നിലവിളക്കുകത്തിക്കൽ, ലേവ്യശുദ്ധീകരണം: 8:1-26.

7. പെസഹാചരണം: 9:1-14.

8. പാളയ ക്രമീകരണം: 9:15-23 

9. സഭയെ വിളിച്ചു കൂട്ടുന്നതിനും പാളയം പുറപ്പെടുവിക്കുന്നതിനും ഉള്ള അടയാളങ്ങൾ: 10:1-10 

ll. സീനായി മുതൽ മോവാബു വരെയുള്ള യാത്ര: 10:11-21-35 

1. സീനായി മുതൽ കാദേശ് ബർന്നയ വരെ: 10:11-14:45.

2. മരുഭൂമി പ്രയാണം: 15:1-19:22.

3.  കാദേശ് ബർന്നയ മുതൽ മോവാബ് വരെ: 20:1-22:1.

lll. മോവാബ് സമഭൂമിയിൽ: 22:1-36:13.

1. ബിലെയാമിന്റെ പ്രവചനം: 22:1-25:18.

2. നിർദ്ദേശങ്ങൾ: 26:1-31:54.

3. പൂർവ്വ യോർദ്ദാനിലെ ദേശവിഭജനം: 32:1-42.

4. മിസ്രയീമിൽ നിന്നുള്ള പ്രയാണവിവരണം: 33:1-56.

5. കനാനിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള നിർദ്ദേശം: 34:1-36:13.

സംഖ്യാപുസ്തകത്തിലെ പൂർണ്ണവിഷയം

ജനത്തിന്റെ എണ്ണം എടുക്കുന്നു 1:1-54
യാത്രകൾക്ക് വേണ്ടിയുള്ള ഗോത്രങ്ങളുടെ ക്രമീകരണം 2:1-34
ലേവിഗോത്രം 3:1-51
ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ കടമകൾ 4:1-33
ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ എണ്ണമെടുക്കുന്നു 4:34-49
പാളയത്തിലെ ജീവിതത്തെക്കുറിച്ചുള്ള വിവിധ നിര്‍ദ്ദേശങ്ങൾ 5:1-31
നാസീര്‍വ്രതം അനുഷ്ഠിക്കുന്നവര്‍ 6:1-21
പുരോഹിതന്മാര്‍ എങ്ങനെ ജനങ്ങളെ അനുഗ്രഹിക്കണം 6:22-27
ഗോത്രപ്രഭുക്കന്മാരുടെ വഴിപാട് 7:1-89
ലേവിഗോത്രത്തെ ശുദ്ധീകരിക്കുന്നു 8:1-26
മിസ്രയീമിനു ശേഷമുള്ള ആദ്യത്തെ പെസഹ 9:1-14
ദൈവത്തിന്റെ മേഘം 9:15-23
കാഹളത്തിന്റെ അടയാളങ്ങൾ 10:1-10
യിസ്രായേൽ സീനായി വിട്ടുപോകുന്നു 10:11-36
പിറുപിറുത്തവരെ ദൈവം തീയിറക്കി ശിക്ഷിക്കുന്നു 11:1-3
ദൈവം കാടയും മന്നയും നൽകുന്നതോടൊപ്പം മത്സരികൾക്ക് ശിക്ഷയും നൽകുന്നു 11:4-35
അഹരോനും, മിര്യാമും മോശെയ്ക്ക് എതിരായി എഴുന്നേല്ക്കുന്നു 12:1-16
ഒറ്റുകാര്‍ കനാനിലേക്ക് പോകുന്നു 13:1-25
ഒറ്റുകാരുടെ ദുഃഖകരമായ വാര്‍ത്ത 13:26-33
കാദേശ്ബര്‍ന്നേയിൽ വച്ചുള്ള യിസ്രായേലിന്റെ എതിര്‍പ്പ് 14:1-10
ദൈവത്തിന്റെ കോപവും മോശെയുടെ പ്രാര്‍ത്ഥനയും 14:11-19
ദൈവം ശിക്ഷ കുറയ്ക്കുന്നു 14:20-38
യിസ്രായേൽ വീണ്ടും അനുസരണക്കേട് കാണിക്കുന്നു 14:39-45
വിവിധ വഴിപാടുകൾ അര്‍പ്പിക്കുന്നതിനുള്ള നിയമങ്ങൾ 15:1-29
കരുതിക്കൂട്ടി മനപ്പൂര്‍വ്വമായി ചെയ്യുന്ന പാപത്തിന്റെ ശിക്ഷ 15:30-36
വസ്ത്രത്തിലെ പൊടിപ്പ് 15:37-41
കോരഹിന്റെയും സുഹൃത്തുക്കളുടേയും എതിർപ്പ് 16:1-22
കോരഹിന്റെയും സുഹൃത്തുക്കളുടേയും ശിക്ഷ 16:25-35
യിസ്രായേൽ വീണ്ടും പിറുപിറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു 16:41-50
അഹരോന്റെ വടി തളിര്‍ക്കുന്നു 17:1-12
പുരോഹിതന്മാരുടേയും ലേവ്യരുടേയും ശുശ്രൂഷകൾ 18:1-7
പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഉള്ള അവകാശം 18:9-32
അശുദ്ധി മാറ്റുന്ന ശുദ്ധീകരണ ജലം 19:1-22
കോപത്താൽ മോശെ അനുസരണക്കേട് കാണിക്കുകയും പാറയെ
അടിക്കുകയും ചെയ്യുന്നു 20:2-11
മോശെയുടെ അനുസരണക്കേടിന്റെ ശിക്ഷ 20:12
ഏദോം യിസ്രായേൽ ജനത്തിന് കടന്നുപോകുവാൻ വഴി നിഷേധിക്കുന്നു 20:12-21
അഹരോന്റെ മരണം 20:22-29
താമ്രസര്‍പ്പം 21:4-9
മോവാബിലെക്കുള്ള യാത്ര 21:10-20
സീഹോനെയും ഓഗിനെയും തോല്പിക്കുന്നു 21:21-35
യിസ്രായേലിനെ ശപിക്കുവാൻ ബിലെയാമിനെ
ബാലാക്ക് ആളയച്ചു വരുത്തുന്നു 22:1-41
ബിലെയാമിന്റെ വിസമ്മതം 22:8-13
ബിലെയാമിന്റെ സമ്മതം 22:14-20
ബിലെയാമിന്റെ കഴുത 22:21-31
ബിലെയാമിന്റെ സന്ദേശങ്ങൾ 23:1—24:25
യിസ്രായേൽ ബാൽപെയോരിൽ പാപം ചെയ്യുന്നു 25:1-18
രണ്ടാം ജനസംഖ്യാ കണക്കെടുപ്പ് 26:1-65
സെലോഫഹാദിന്റെ പുത്രിമാര്‍ക്കുള്ള അവകാശം 27:1-11
മോശെയുടെ പിൻഗാമി 27:12-23
വഴിപാടുകളും യാഗങ്ങളും വിരുന്നുകളും സംബന്ധിച്ച നിയമങ്ങൾ 28:1—29:40
നേര്‍ച്ചകൾ 30:1-16
മിദ്യാന്യര്‍ക്കെതിരെ ഉള്ള യുദ്ധം 31:1-54
യോര്‍ദ്ദാന് കിഴക്കുള്ള അവകാശം 32:1-42
മിസ്രയീമിൽ നിന്നും മോവാബിലേക്കുള്ള യാത്രയുടെ സംക്ഷിപ്ത രൂപം 33:1-56
യിസ്രായേലിന്റെ കനാൻ ദേശത്തിലെ അവകാശത്തിന്റെ അതിരുകൾ 34:1-29
ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 35:1-5
സങ്കേത നഗരങ്ങൾ 35:6-34
പുത്രിമാര്‍ക്കുള്ള അവകാശങ്ങൾ 36:1-13

പ്രതിപാദ്യം: സംഖ്യാപുസ്തകത്തിന്റെ മിക്ക സംഭവങ്ങളും നടക്കുന്നത് മരുഭൂമിയിലാണ്. പ്രധാനമായും യിസ്രായേല്യരുടെ അലച്ചിലിന്റെ രണ്ടാം വർഷം മുപൽ നാൽപതാം വർഷത്തിനിടയിലുള്ള സംഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ആദ്യ 25 അധ്യായങ്ങൾ. മരുഭൂമിയിലെ യിസ്രായേലിന്റെ ആദ്യ തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. ബാക്കി പുസ്തകം രണ്ടാം തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. അനുസരണവും, മത്സരവും, മാനസാന്തരവും, അനുഗ്രഹവും പുസ്തകത്തിലുടനീളം കാണാൻ കഴിയും. ദൈവത്തിന്റെ വിശുദ്ധിയുടെ പ്രമേയം ലേവ്യപുസ്തകം മുതൽ സംഖ്യാപുസ്തകം വരെ തുടരുന്നു. ഇത് ദൈവത്തിൻ്റെ പ്രബോധനവും വാഗ്ദത്ത കനാൻ ദേശത്തേക്ക് പ്രവേശിക്കാനുള്ള തന്റെ ജനത്തെ ഒരുക്കുന്നതും വെളിപ്പെടുത്തുന്നു. സംഖ്യാപുസ്‌തകത്തിന്റെ പ്രാധാന്യം പുതിയനിയമത്തിൽ പലതവണ പരാമർശിച്ചതിലൂടെ സൂചിപ്പിക്കുന്നു. 1കൊരിന്ത്യർ 10: 1-12-ൽ സംഖ്യാപുസ്തകം ഉദ്ധരിച്ചുകൊണ്ട്; ‘ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു’ (10:6) എന്ന് പൗലൊസ് രേഖപ്പെടുത്തിയിരിക്കുന്നു. “ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.” (റോമ, 11:22). ഇവിടെയും സംഖ്യാപുസ്തകമാണ് വിഷയം.

ഈ പുസ്തകം വിരസമായ ഒരു യഹൂദചരിത്ര പുസ്തകമാണെന്ന് നാം ചിന്തിക്കരുത്. ആധുനിക ക്രിസ്തീയ അനുഭവങ്ങളോടുള്ള ബന്ധത്തിൽ പ്രായോഗികമായിട്ടുള്ള കാര്യങ്ങളാണ് അതിൽ അടങ്ങിയിട്ടുള്ളത്. രക്ഷയിൽനിന്നും ദൈവത്തിന്റെ വിജയകരമായ വാഗ്ദത്തങ്ങളിലേക്കുളള ഒരു പൂർണ്ണ പ്രവേശനം എല്ലാ ക്രിസ്ത്യാനികളും  നേടിയെടുക്കുന്നത് എത്രവേഗമാണെന്ന കാര്യം ചിന്തിക്കുന്നതു വളരെ സന്തോഷകരമായിരിക്കും. എന്നാൽ, പിറുപിറുപ്പ്, പിന്മാറ്റം, അവിശ്വാസം എന്നിവകൊണ്ട് നാം എത്രമാത്രം പണ്ടത്തെ യിസ്രായേലിനോടു അനുരൂപമായിരിക്കുന്നു എന്ന് സൂക്ഷ്മമായ നിരീക്ഷണങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. യിസ്രായേലിന്റെ അലച്ചിൽ നമ്മുടെ ആത്മീയ യാത്രയിൽ നാം ആവർത്തിക്കേണ്ടതില്ല എന്നുള്ളത് ഒരു സുവാർത്തയാണ്. വിശ്വാസത്താൽ ആത്മീയ വിജയം നേടിയെടുക്കുവാനുള്ള എല്ലാ മാർഗ്ഗങ്ങളും ദൈവം നല്കിയിട്ടുണ്ട്.