ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ തീരത്തിനെതിരെ സ്ഥിതിചെയ്യുന്ന ദ്വീപ്. (പ്രവൃ, 21:1). വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെയും (Hip nocrates) ടോളമി ഫിലാഡെൽഫസിൻ്റെയും (Ptolemy Philadelphus) ജന്മസ്ഥലമാണ്. ദ്വീപിന്റെ തലസ്ഥാനവും കോസ് തന്നെയാണ്. വളരെ മുമ്പുതന്നെ ഡോറിയൻ ഗ്രീക്കുകാർ ഇവിടെ കുടിയേറിപ്പാർത്തു. ബി.സി. 5-ാം നൂറ്റാണ്ടിൽ ഹിപ്പോക്രാറ്റസ് സ്ഥാപിച്ച വൈദ്യവിദ്യാലയവും, ബി.സി. 3-ാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന ഫിലെറ്റാസ് (Philetas), തിയോക്രിറ്റസ് (Theocritus) എന്നീ കവികളും കോസ് ദ്വീപിനെ അനശ്വരമാക്കി. തുണി നെയ്ത്തിന് പ്രഖ്യാതമായിരുന്നു. റോം കോസിനെ ആസ്യാ പ്രവിശ്യയിലെ സ്വതന്ത്ര സംസ്ഥാനമാക്കി. മഹാനായ ഹെരോദാവ് ഈ പട്ടണത്തിന്റെ ഗുണകാംക്ഷിയായിരുന്നു. ഒരു യെഹൂദ കോളനി ഇവിടെ ഉണ്ടായിരുന്നു. ക്ലൗദ്യൊസ് കൈസർ പട്ടണത്തിനു കരമൊഴിവു കൊടുത്തതായി റ്റാസിറ്റസ് പറയുന്നു. പൗലൊസിന്റെ മൂന്നാം മിഷണറി യാത്രയുമായി ബന്ധപ്പെടുത്തിയാണ് കോസിനെക്കുറിച്ചുള്ള ബൈബിൾ പരാമർശം.
ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ അറ്റത്തു സ്ഥിതിചെയ്യുന്ന പട്ടണം. കർത്താവിന്റെ ശുശ്രൂഷയുമായി അടുത്തബന്ധം കോരസീനുണ്ട്. മാനസാന്തരപ്പെടാത്തതിന് കർത്താവ് ഈ പട്ടണത്തെ ശാസിച്ചു. (മത്താ, 11:20; ലൂക്കൊ, 10:13). ബെത്ത്സയിദ, കഫർന്നഹൂം എന്നീ പട്ടണങ്ങളോടൊപ്പം പറഞ്ഞിരിക്കുന്നതിൽ നിന്നും കോരസീൻ ഒരു പ്രധാന പട്ടണമായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. യൂസിബയൊസിന്റെ കാലത്തോടുകൂടി (എ.ഡി. 3-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം) ആൾപ്പാർപ്പില്ലാതായിത്തീർന്നു. ഇന്നു ചില കൊത്തിയ കല്ലുകൾ മാത്രം അവശേഷിക്കുന്നു. കഫർന്നഹൂമിനു് 4 കിമീറ്റർ വടക്കുള്ള കിർബത്ത് കെറാസേഹ് (Khirbet Kerazeh) ആണെന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു പട്ടണം. ലൈക്കസ് നദീതടത്തിൽ ലവൊദിക്യയ്ക്ക് 15 കി.മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. എഫെസൊസിൽ നിന്ന് യൂഫ്രട്ടീസിലേക്കുള്ള വാണിജ്യമാർഗ്ഗം ലൈക്കസ് താഴ്വരയിലൂടെ കടന്നുപോയിരുന്നു. പൗരാണികകാലം തൊട്ടുതന്നെ വളരെ പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു ഇത്. പൗലൊസിന്റെ മുന്നാം മിഷണറിയാത്രയിൽ എഫെസൊസിൽ മൂന്നുവർഷം താമസിച്ചപ്പോഴാണ് ഇവിടെ സഭ സ്ഥാപിക്കപ്പെട്ടത്. (പ്രവൃ, 19:10). എന്നാൽ ഇവിടെ സഭ സ്ഥാപിച്ചത് പൗലൊസ് ആയിരിക്കാനിടയില്ല. (കൊലൊ, 2:1). ഒരു കൊലൊസ്യനായ എപ്പഫ്രാസ് (Epaphras) ആയിരിക്കണം സഭാസ്ഥാപകൻ. (കൊലൊ, 1:7; 4:12,13). ഇവിടെയുള്ള ശുശ്രൂഷയിൽ അർഹിപ്പൊസും (Archippus) ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. (കൊലൊ, 4:17; ഫിലേ, 2). ഫിലേമോനും ഒനേസിമൊസും ഈ സഭയിലെ അംഗങ്ങളായിരുന്നു. (കൊലൊ, 4:9; ഫിലേ, 10). കൊലൊസ്യ ലേഖനം എഴുതുമ്പോൾ പൗലൊസ് കൊലൊസ്യ സന്ദർശിച്ചിട്ടില്ലായിരുന്നു. (കൊലൊ, 2:1). പൗലൊസ് റോമിൽ ആദ്യം ബദ്ധനായിരുന്നപ്പോൾ കൊലൊസ്യ സഭയിലെ മതപരമായ വീക്ഷണങ്ങളും ആചാരങ്ങളും എപ്പഫ്രാസ് പൗലൊസിനെ വ്യക്തമായി അറിയിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് സഭയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലൊസ് ഈ ലേഖനം എഴുതിയത്. യെഹൂദ്യരും, യവനരും, ഫ്രുഗ്യരും ചേർന്ന ഒരു സമ്മിശ്രമായിരുന്നു പട്ടണത്തിലെ ജനം. സഭയിലും ഇതു പ്രതിഫലിച്ചു. തന്മൂലമുണ്ടായ ഇടത്തുടിനെയാണ് പൗലൊസ് കുറ്റപ്പെടുത്തുന്നത്.
എ.ഡി. 60-ൽ ഉണ്ടായ ഒരു ഭൂകമ്പം കൊലൊസ്യയുടെ സമീപപ്രദേശങ്ങളെ നിർമ്മൂലമാക്കി. അതിനെക്കുറിച്ച് ലേഖനത്തിൽ യാതൊരു സൂചനയും ഇല്ലാത്ത സ്ഥിതിക്ക് ഈ വാർത്ത റോമിലെത്തുന്നതിനുമുമ്പ് ലേഖനം എഴുതിക്കഴിഞ്ഞു എന്നു കരുതണം. എന്നാൽ ഈ നിഗമനം ശരിയാകണമെന്നില്ല. അനന്തരകാലത്ത് ലവോദിക്യ ഒരു വലിയ പട്ടണമായി തീർന്നതോടുകൂടി കൊലൊസ്യയുടെ പ്രാധാന്യം നശിച്ചു. എ.ഡി. 7,8 നൂറ്റാണ്ടുകളിൽ സാരസന്മാരുടെ (മുസ്ലീം) കൊള്ളയ്ക്കു പട്ടണം ഇരയായി. ആളുകൾ കാട്മസ് മലയുടെ ചരിവിലെ ഖോനേ കോട്ടയിലേക്കു മാറിപ്പാർത്തു. 12-ാം നൂറ്റാണ്ടിൽ തുർക്കികൾ പട്ടണം നശിപ്പിച്ചു.
പ്രാചീന ഗ്രീസിലെ പഴക്കം ചെന്നതും പ്രമുഖവും ആയ പട്ടണങ്ങളിലൊന്ന്. പെലപ്പൊണസസിനും (Peleponnesus) മദ്ധ്യഗ്രീസിനും ഇടയ്ക്കുള്ള ഭൂസന്ധിയുടെ പടിഞ്ഞാറെ അറ്റത്താണ് പട്ടണത്തിന്റെ കിടപ്പ്. കൊരിന്തിൽ രണ്ടു തുറമുഖങ്ങളുണ്ടായിരുന്നു; കൊരിന്ത്യൻ ഉൾക്കടലിൽ 2.5 കി.മീറ്റർ പടിഞ്ഞാറായി കിടക്കുന്ന ലെഖേയമും (Lechaeum), 14 കി.മീറ്റർ കിഴക്കു സാറോണിക് ഉൾക്കടലിൽ (Saronic gulf) കിടക്കുന്ന കെംക്രെയയും. കൊരിന്ത് തന്മൂലം വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും (പ്രത്യേകിച്ചു കളിമൺപാത്രം) ഒരു കേന്ദ്രമായി മാറി. യുദ്ധതന്ത്രപ്രധാനമായ ഈ പട്ടണം അക്രോകൊരിന്തിന്റെ ഉത്തര പാർശ്വത്തിലായിരുന്നു. കൊരിന്ത് പട്ടണത്തിൽനിന്നു 457 മീറ്ററും സമുദ്രനിരപ്പിൽ നിന്നു് 566 മീറ്ററും ഉയരമുള്ളതും ചെങ്കുത്തും പരന്ന മുകൾപരപ്പുള്ളതും ആയ പാറക്കെട്ടുകളോടു കൂടിയ കുന്നാണ് അക്രോകൊരിന്ത് (Acro Corinth). ഒരു തെളിഞ്ഞ പകലിൽ ഈ കുന്നിൽ നിന്നു നോക്കിയാൽ 64 കി.മീറ്റർ അകലെക്കിടക്കുന്ന ആഥൻസിലെ അക്രൊപൊലിസ് കാണാം. രതിദേവതയായ ആഫ്രോഡൈറ്റിയുടെ ഒരു ക്ഷേത്രം ഈ കുന്നിൽ ഉണ്ടായിരുന്നു. ദുർന്നടപ്പിനു പട്ടണം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
കൊരിന്തിന്റെ പ്രാരംഭചരിത്രം അവ്യക്തമാണ്. ബി.സി. 7-ാം നൂറ്റാണ്ടിൽ വളർന്നുകൊണ്ടിരുന്ന ഒരു പട്ടണമായിരുന്നു ഇത്. ബി.സി. 4-ാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ കൊരിന്ത് മാസിഡോണിയൻ ആധിപത്യത്തിലായിരുന്നു. ബി.സി. 196-ൽ റോമിന്റെ കീഴിൽ സ്വതന്ത്രമായി. ഒരു സ്വതന്ത്രമായ നഗരരാഷ്ട്രം എന്ന നിലയിൽ മറ്റുനഗരങ്ങളോടൊപ്പം അഖായ (Achaean) സഖ്യത്തിൽ ചേർന്നു റോമിനെ എതിർത്തു. റോമൻ കോൺസലായ മുമ്മിയുസ് (Mummius) പട്ടണത്തെ നശിപ്പിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളായി വിലക്കുകയും ചെയ്തു. ബി.സി. 46-ൽ ജൂലിയസ് സീസർ പട്ടണം പുതുക്കിപ്പണിതു ഒരു റോമൻ കോളനിയാക്കി. അഗസ്റ്റസ് സീസർ കൊരിന്തിനെ പുതിയ പ്രവിശ്യയായ അഖായയുടെ തലസ്ഥാനമാക്കി.
കൊരിന്തിന്റെ ഉച്ചാവസ്ഥയിൽ രണ്ടുലക്ഷം സ്വതന്ത്രരും ഇരട്ടി അടിമകളും ഉണ്ടായിരുന്നു. പൗലൊസിന്റെ കാലത്ത് ഒരു അന്തർദ്ദേശീയ നഗരമായിരുന്നു കൊരിന്ത്. പലദേശത്തു നിന്നുള്ളവരും പലവർഗ്ഗത്തിലുള്ളവരും കൊരിന്തിൽ ഉണ്ടായിരുന്നു. ഗ്രീക്കുകാരെക്കൂടാതെ ഒരു നല്ലവിഭാഗം ഇറ്റലിക്കാരും ഉണ്ടായിരുന്നു. കൊരിന്തിലെ പല ശിഷ്യന്മാരുടെയും പേരുകൾ ലത്തീനാണ്. യുസ്തൊസ് (Justus), തെർതൊസ് (Tertius), ക്വർത്താസ് (Quartus), ഗായൊസ് (Gaius), ക്രിസ്പൊസ് (Crispus), ഫൊർത്തുനാതൊസ് (Fortunatus), അഖായിക്കൊസ് (Achaicus) ഇവ നോക്കുക. (അപ്പൊ, 18:7; റോമ,’16:22,23; 1കൊരി, 1:14; 16:17). അസംഖ്യം യെഹൂദന്മാർ അവിടെ പാർപ്പുറപ്പിക്കുകയും ഒരു സിനഗോഗ് സ്ഥാപിക്കുകയും ചെയ്തു. (പ്രവൃ, 18:4).
രണ്ടാം മിഷണറിയാത്രയിൽ പൗലൊസ് 18 മാസം കൊരിന്തിൽ വസിച്ചു. (പ്രവൃ, 18:58). ഈ സംഭവത്തിൻ്റെ കാലനിർണ്ണയം ചെയ്യുവാൻ സഹായിക്കുന്ന ഒരു ലിഖിതം ഡൽഫിയിൽ നിന്നും കിട്ടിയിട്ടുണ്ട് . അതിൽനിന്നും ദേശാധിപതിയായി എ.ഡി. 51-52-ൽ ഗല്ലിയോൻ കൊരിന്തിൽ എത്തിയെന്നു മനസ്സിലാക്കാം. (പ്രവൃ, 18:12-17). അദ്ദേഹത്തിന്റെ ന്യായാസനവും (പ്രവൃ, 18:12), അങ്ങാടിയും (1കൊരി, 10:25) തിരിച്ചറിഞ്ഞിട്ടുണ്ട്. രംഗസ്ഥലത്തിൻ്റെ അടുത്തുനിന്നും ലഭിച്ചിട്ടുളള ലിഖിതത്തിൽ ഒരു എരസ്തൊസിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതു റോമർ 16:23-ൽ പറഞ്ഞിട്ടുള്ള ഭണ്ഡാരവിചാരകൻ എരസ്തൊസ് ആയിരിക്കണം. പൗലൊസ് കൊരിന്തിലെ സഭയ്ക്ക് രണ്ടു ലേഖനങ്ങൾ എഴുതി.
ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരത്ത് മഹാനായ ഹെരോദാവു നിർമ്മിച്ച തുറമുഖപട്ടണം. യെരൂശലേമിനു ഏകദേശം 100 കി.മീറ്റർ വടക്കുപടിഞ്ഞാറും കർമ്മേൽ പർവ്വതത്തിനു 37 കി.മീറ്റർ തെക്കുമായി സ്ഥിതിചെയ്യുന്നു. ഈ പട്ടണത്തിന്റെ പൂർവ്വ നാമം സ്ട്രാറ്റോയുടെ ഗോപുരം (Strato’s Tower) എന്നായിരുന്നു. സീദോന്യ ഭരണാധിപനായ സ്ട്രാറ്റർയിൽ നിന്നായിരിക്കണം ഈ പേരു ലഭിച്ചത്. ഈ പ്രദേശത്തോടൊപ്പം ശമര്യയും മറ്റു പട്ടണങ്ങളും ഔഗുസ്തൊസ് കൈസർ ഹെരോദാവിനു ദാനമായി നല്കി. ശമര്യയെ പുതുക്കിപ്പണിതശേഷം ഒരു വലിയ തുറമുഖവും പട്ടണവും പന്ത്രണ്ടു വർഷംകൊണ്ട് അദ്ദേഹം സ്ട്രാറ്റോയുടെ ഗോപുരത്തിൽ പണിതു. അനന്തരം ഔഗുസ്തൊസ് കൈസരിന്റെ ബഹുമാനാർത്ഥം നഗരത്തിനു കൈസര്യ എന്നു നാമകരണം ചെയ്തു. പട്ടണം പണിതത് ഗ്രീക്ക് മാതൃകയിലാണ്. വലിയ മതിലും ഗോപുരങ്ങളും സത്രങ്ങളും രംഗസ്ഥലങ്ങളും നിർമ്മിച്ചു. ഇരുപതിനായിരത്തോളം പേർക്ക് ഇരിക്കുവാനുളള സുസജ്ജമായ ഒരു കുതിരയോട്ടവീഥി ഉണ്ടായിരുന്നു. പട്ടണത്തിലേക്കു ശുദ്ധജലം എത്തിക്കുവാനും അശുദ്ധജലവും മാലിന്യങ്ങളും മറ്റും ഒഴുക്കി സമുദ്രത്തിലേക്കു കളയുവാനും ഉള്ള സംവിധാനം ഉണ്ടായിരുന്നു. ഇവയിലെല്ലാം മഹനീയമായിരുന്നു കൃത്രിമ നൗകാശയത്തിൻ്റെ നിർമ്മിതി. ഇവിടെയുള്ള തുറമുഖം ഋജു ആകയാൽ തെക്കുപടിഞ്ഞാറു നിന്നടിക്കുന്ന കാറ്റിൽ നിന്നു കപ്പലുകൾക്കൊരു സുരക്ഷയും ലഭിച്ചിരുന്നില്ല. ഹെരോദാവ് ഇവിടെ 61 മീറ്റർ നീളമുളള ഒരു ചിറ കെട്ടി. കൂറ്റൻ കരിങ്കല്ലുകൾ-ജൊസീഫസ് വർണ്ണിക്കുന്നതനുസരിച്ച് 15 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 2.7 മീറ്റർ ഉയരവുമുള്ളവ 36 മീറ്റർ ആഴത്തിൽ വിന്യസിച്ചാണ് കൃത്രിമ നൗകാശയം നിർമ്മിച്ചത്. ഫിനിഷ്യയുടെ തെക്ക് പലസ്തീൻ തീരത്തു പ്രാധാന്യം കൊണ്ടു യോപ്പയോടു കിടപിടിക്കുന്നതായിരുന്നു കെസര്യ തുറമുഖം. സോരിൽനിന്ന് ഈജിപ്റ്റിലേക്കുളള വാണിജ്യ പാതയിലായിരുന്നു അതിൻ്റെ സ്ഥിതി. ഇങ്ങനെ കൈസര്യ തിരക്കേറിയ ഒരു വാണിജ്യ കേന്ദ്രമായി മാറി.
ഹെരോദാ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഔദ്യോഗിക വാസസ്ഥാനമായിരുന്നു കൈസര്യ. റോമിലെ കൈസരിനും റോമിനുമായി പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രവും ആ ക്ഷേത്രത്തിനകത്ത് ചക്രവർത്തിയുടെ വലിയ പ്രതിമകളും ഉണ്ടായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ ഇന്നും ശാരോൻ സമഭുമിയിൽ കൈസര്യയുടെ സ്ഥാനത്തിനു തെക്കായി കാണാം. കൈസര്യയിലെ ജനത സമ്മിശ്രമായിരുന്നു. തന്മൂലം യെഹൂദന്മാരും ജാതികളും തമ്മിലുള്ള സംഘർഷം സ്വാഭാവികമായിരുന്നു. പീലാത്തോസ് യെഹൂദയുടെ നാടുവാഴിയായിരുന്നപ്പോൾ കൈസര്യയിലെ ദേശാധിപതിയുടെ വസതിയിലാണ് താമസിച്ചത്. സുവിശേഷകനായ ഫിലിപ്പോസ് കൈസര്യയിൽ സുവിശേഷം എത്തിച്ചു. (പ്രവൃ, 8:5-8, 40). യെരുശലേമിൽ പ്രസംഗിക്കുക നിമിത്തം പൗലൊസിനെ കൊല്ലാൻ ഗൂഢാലോചന നടന്നു. അവിടെയുളള ശിഷ്യന്മാർ പൗലൊസിനെ കൈസര്യ തുറമുഖത്തേക്കും അവിടെനിന്ന് തർസൊസിലേക്കും അയച്ചു. (പ്രവൃ, 9:28-30). റോമൻ സൈന്യത്തിന്റെ ഒരു താവളം എന്ന നിലയ്ക്ക് കൊർന്നേല്യൊസ് എന്ന ശതാധിപൻ്റെ സ്ഥാനം കൈസര്യയിൽ ഉണ്ടായിരുന്നു. കൊർണേല്യൊസ് മാനസാന്തരപ്പെട്ടത് ഇവിടെ വച്ചായിരുന്നു. (പ്രവൃ, 10:1, 24; 11:11). ദൈവരാജ്യത്തിന്റെ അന്തസ്സത്തയിലേക്കുളള പൂർണ്ണമായ ഉൾക്കാഴ്ച പത്രോസിനു കൈസര്യയിൽ വച്ചു ലഭിച്ചു. വിശ്വാസികളായ യെഹൂദന്മാർക്കും ജാതികൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു പത്രൊസിനു വെളിപ്പെട്ടു. (പ്രവൃ, 10:35).
രണ്ടും മൂന്നും മിഷണറിയാതകളിൽ നിന്നും മടങ്ങിവന്നപ്പോൾ പൗലൊസ് കൈസര്യയിലിറങ്ങി. (പ്രവൃ, 18:22; 21:8). കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടാൻ മാത്രമല്ല, യെരുശലേമിൽ മരിപ്പാനും ഉള്ള തീരുമാനത്തോടു കുടി അപ്പൊസ്തലൻ യെരുശലേമിലേക്കു പോയത് ഇവിടെ നിന്നാണ്. (പ്രവൃ, 21:13). തുടർന്ന് ദേശാധിപതിയായ ഫെലിക്സിൻ്റെ മുമ്പിൽ വിചാരണക്കായി പൗലൊസിനെ കൈസര്യയിലേക്ക് അയച്ചു. കൈസര്യയിൽ അഗ്രിപ്പാവിൻ്റെയും ഫെസ്തൊസിന്റെയും മുമ്പാകെ ന്യായസമർത്ഥനം ചെയ്തശേഷം പൗലൊസ് കൈസറെ അഭയം ചൊല്ലിയതനുസരിച്ച് ഫെസ്തൊസ് പൗലൊസിനെ ചങ്ങലകളാൽ ബന്ധിച്ചു റോമിലേക്കു അയച്ചു. (പ്രവൃ, 25:11). നീറോ ചക്രവർത്തിയുടെ കാലത്ത് കൈസര്യയിലെ അരാമ്യർക്കും യെഹുദന്മാർക്കും തമ്മിൽ വൈരം ഉണ്ടായി. അനന്തരസംഭവങ്ങൾ എ.ഡി. 70-ലെ യെരുശലേമിന്റെ നാശത്തിനു വഴി തെളിച്ചു. കൈസര്യയിൽ വച്ചു വെസ്പേഷ്യൻ റോമിലെ ചക്രവർത്തിയായി വിളംബരം ചെയ്യപ്പെട്ടു. അപ്പോൾ കൈസര്യയിലുണ്ടായ യെഹൂദന്മാരുടെ വിപ്ലവത്തെ അടിച്ചമർത്തുവാൻ വെസ്പേഷ്യൻ റോമൻ സൈന്യത്തെ നയിക്കുകയായിരുന്നു. 1961-ൽ കൈസര്യയിലെ രംഗസ്ഥലത്തുനിന്നും കണ്ടെടുത്ത ശിലയിൽ പൊന്തിയൊസ് പീലാത്തോസിന്റെ പേരുൾക്കൊള്ളുന്ന ലത്തീൻ ലിഖിതം ഉണ്ടായിരുന്നു.
ദക്ഷിണ യെഹൂദയിലെ ഒരു പട്ടണം. (യോശു, 15:25).;യൂദാ ഈസ്കര്യോത്തിന്റെ ജന്മസ്ഥലമായ കൈരീയോത്ത് ഇതായിരിക്കണം. കൂടാതെ മോവാബിലെ ഒരു പട്ടണത്തിനും കെരീയോത്ത് എന്ന് പേരുണ്ട്. യിരെമ്യാവും (48:24, 41), ആമോസും (2:2) കെരീയോത്തിനെ പരാമർശിക്കുകയും ബാബിലോൺ ഇതിനെ തകർക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. കോട്ടകൾ പണിതുറപ്പിച്ച പട്ടണമാണിത്. (യിരെ, 48:41). കെമോശിൻ്റെ ഒരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. മോവാബിന്റെ പുരാതന തലസ്ഥാനമായ ആർ പട്ടണവും ഈ കെരീയോത്തും ഒന്നാണെന്നു കരുതുന്നവരുണ്ട്.
കൊരിന്തിൻ്റെ കിഴക്കെ തുറമുഖം. ഇപ്പോഴത്തെ പേരും കെംക്രെയ തന്നെയാണ്. കൊരിന്തിന് ഏകദേശം 13 കി.മീറ്റർ അകലെ കിടക്കുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ പൗലൊസ് കെംക്രെയയിൽ വച്ച് രോമം കത്രിച്ചു. (പ്രവൃ, 18:18). ഇവിടെ സ്ഥാപിക്കപ്പെട്ട സഭയെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നുണ്ട്. കെംക്രെയ സഭയിലെ ശുശ്രുഷികയായിരുന്നു ഫേബ. (റോമ, 16:1).
ഉത്തര ആഫ്രിക്കയിലെ ഒരു പട്ടണം. ക്രേത്താ ദ്വീപിനെതിരെ മെഡിറ്ററേനിയൻ സമുദ്രനിരപ്പിൽ നിന്നും 548 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിയാണിത്. ഗ്രേക്കരാണാ ഈ പട്ടണം സ്ഥാപിച്ചത്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ടോളമിയുടെ രാജ്യത്തിൻ്റെ ഭാഗമായിത്തിരുന്നു. ബി.സി. 96-ൽ റോമിനു കൈമാറി. ബി.സി. 74-ൽ അതൊരു റോമൻ പ്രവിശ്യയായിത്തീർന്നു. യെഹൂദന്മാരുടെ അധിനിവേശത്തെ കുറേന പ്രോത്സാഹിപ്പിച്ചിരുന്നതായി സ്ട്രാബോയെ ഉദ്ധരിച്ച് ജൊസീഫസ് പറയുന്നു. തുടർന്നു യെഹൂദന്മാരുടെ എണ്ണം വർദ്ധിച്ചു. യേശുവിന്റെ ക്രൂശു ചുമന്ന ശിമോൻ കുറേനക്കാരനും യെഹൂദനും ആയിരുന്നു. (മർക്കൊ, 15:21). പെന്തെക്കൊസ്തിനു യെരുശലേമിൽ എത്തിച്ചേർന്നവരിൽ കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിൽ പാർത്തിരുന്നവർ ഉണ്ടായിരുന്നു. (പ്രവൃ, 2:10). യെരൂശലേമിൽ ഇവരുടെതോ ഇവർക്കു പ്രത്യേകബന്ധമുള്ളതോ ആയ ഒരു പള്ളി (സിനഗോഗ്) ഉണ്ടായിരുന്നു. (പ്രവൃ, 6:9). നാലാം നൂറ്റാണ്ടിൽ സാരസന്മാർ കുറേനയെ നശിപ്പിച്ചു.
225 കി.മീറ്റർ നീളവും 100 കി.മീറ്റർ വീതിയുമുള്ള ഒരു മെഡിറ്ററേനിയൻ ദ്വീപാണ് കുപ്രൊസ്. സിറിയയ്ക്ക് 100 കി.മീറ്റർ പടിഞ്ഞാറും ഏഷ്യാമൈനർ തീരത്തു തുർക്കീതീരത്തു നിന്നു 65 കി.മീറ്റർ അകലെയും ആയി സ്ഥിതിചെയ്യുന്നു. പഴയനിയമത്തിൽ കുപ്രൊസ് അതേ പേരിൽ പറഞ്ഞിട്ടില്ല. എലിശ എന്നു വിളിക്കുന്നത് കുപ്രൊസിനെയാകണം. അനന്തരം കിത്തീം നിവാസികൾ അവിടെ കൂടിപാർത്തു. നവീനശിലായുഗത്തിൽ ആളുകൾ ഈ ദ്വീപിൽ പാർത്തിരുന്നതിനു തെളിവുണ്ട്. ബി.സി. പതിനഞ്ചാം നൂറ്റാണ്ടിൽ ക്രീറ്റിലെ മിനോയൻ സംസ്കാരം കുപ്രൊസിലേക്കും വ്യാപിച്ചു. അടുത്ത നൂറ്റാണ്ടിൽ മൈസനേയർ ഇവിടെ കോളനി സ്ഥാപിച്ചു. ഈ നൂറ്റാണ്ടിലായിരിക്കണം കുപ്രൊസിലെ ചെമ്പുഖനികൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഈ ചെമ്പുഖനികൾ റോമായുഗത്തിൽ ഖ്യാതി നേടുകയും ദ്വീപിനു കുപ്രൊസ് എന്ന പേര് ലഭിക്കുകയും ചെയ്തു. അങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ രേഖകളിൽ കുപ്രൊസ് സ്ഥാനം പിടിച്ചു.
ഈജിപ്റ്റിലെ തുത്ത്മൊസ് മൂന്നാമൻ കുപ്രൊസ് ആക്രമിച്ചതായി അവകാശപ്പെടുന്നു. അശ്ശൂർ രാജാക്കന്മാരായ സർഗ്ഗോൻ രണ്ടാമനും, സൻഹേരീബും, ഏസർ-ഹദ്ദോനും കുപ്രൊസിന്റെ നിയന്ത്രണം കൈയിൽ വച്ചിരുന്നു. അശ്ശൂർ രാജ്യത്തിന്റെ തകർച്ചയോടുകൂടി ദ്വീപ് ഈജിപ്റ്റിൻ്റെ നിയന്ത്രണത്തിലായി. കോരെശ് ചക്രവർത്തി ബാബിലോണിനെതിരെ മുന്നേറിയപ്പോൾ കുപ്രൊസ് അദ്ദേഹത്തെ സഹായിച്ചു. തന്മൂലം പേർഷ്യയുടെ പ്രാബല്യകാലത്ത് കുപ്രൊസിനു സ്വന്തം രാജാക്കന്മാർ ഉണ്ടായിരുന്നു. ബി.സി. 333-ൽ കുപ്രൊസ് അലക്സാണ്ടറിനു കീഴടങ്ങി. ബി.സി. 58-ൽ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. ബർന്നബാസ് കുപ്രാസ് ദ്വീപുകാരനായിരുന്നു. (പ്രവൃ, 4:36). സ്തെഫാനൊസിന്റെ രക്തസാക്ഷി മരണത്തിനുശേഷം ഉണ്ടായ പീഡനം കാരണമായി ചില ശിഷ്യന്മാർ കുപ്രൊസിലേക്കു പോയി; അവർ അവിടെ സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19,20). പൗലൊസും ബർന്നബാസും എ.ഡി. 44-ൽ കുപ്രൊസ് സന്ദർശിച്ചു. പൗലൊസിൻ്റെ ആദ്യ മിഷണറി പ്രവർത്തന രംഗമായിരുന്നു ഇത്. ബർന്നബാസ് മിഷണറി പ്രവർത്തനത്തിനു വേണ്ടി മർക്കൊസിനോടൊപ്പം വീണ്ടും കുപ്രൊസ് സന്ദർശിച്ചു. (പ്രവൃ, 15:38). രണ്ടുപ്രാവശ്യം ദ്വീപിനെ കടന്നു പോയിട്ടും പൗലൊസ് അവിടം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 21:3; 27:4).
ഏഷ്യാമൈനറിന്റെ തെക്കുകിഴക്കു ഭാഗമാണ് കിലിക്യ. അതിന്റെ തെക്കു മെഡിറ്ററേനിയൻ സമുദ്രവും പടിഞ്ഞാറു പാംഫീലിയയും വടക്കു ടോറസ് പർവ്വത നിരയും കിഴക്കു അമാനസ് പർവ്വതനിരയും (ടോറസ് പർവ്വതത്തിന്റെ ദക്ഷിണ ശിഖരമാണു് ഇത്) കിടക്കുന്നു. പ്രാചീന ചരിത്രത്തിൽ ഏറിയകൂറും ഇതു തന്നെയായിരുന്നു കിലിക്യയുടെ അതിരുകൾ. ബി.സി. 9-ാംനൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിൽ കാണുന്ന ഹിലാക്കു (Hilakku) എന്ന അശ്ശൂര്യൻ പദത്തിൽ നിന്നാണ് ഈ പേരു വന്നിരിക്കാൻ ഇടയുള്ളത്. കിലിക്യയെ രണ്ടു പ്രാകൃതിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്; സിലിഷ്യ ട്രാക്കിയയും (Cilicia Tracheia) സിലിഷ്യ പെഡിയാസും (Cilicia Pedias). അശ്ശൂരും പേർഷ്യയും കിലിക്യ അധീനപ്പെടുത്തിയിരുന്നു. ബി.സി. 333-ൽ മാസിഡോണിയയിലെ അലക്സാണ്ടർ ചകവർത്തിയുടെ സൈന്യം കിലിക്യ കവാടം വഴികടന്ന് ചെന്ന് ഇസൂസ്സ് യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തെ തോല്പിച്ചു. റോമിന്റെ കീഴിൽ കിലിക്യ ഒരു പ്രവിശ്യയായി സംവിധാനം ചെയ്യപ്പെട്ടില്ല. ബി.സി. 67-ൽ പടിഞ്ഞാറെ കിലിക്യയിലുള്ള കൊള്ളക്കാരെ പോംപി അമർച്ച ചെയ്തതോടുകൂടിയാണു ഇവിടെ ഒരു ശരിയായ ഭരണം ആരംഭിച്ചത്. ബി.സി. 51-ൽ സീസറോ ആയിരുന്നു ഇവിടത്തെ ഗവർണ്ണർ. ബി.സി. 27-ൽ പ്രവിശ്യയെ വിഭജിച്ചു. വെസ്പേഷ്യന്റെ കാലം വരെ പൂർവ്വപശ്ചിമ ഭാഗങ്ങൾ ഒന്നായില്ല. തന്മൂലം അപ്പൊസ്തലികകാലത്ത് കിലിക്യയും അരാമും (സിറിയ) തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. വെസ്പേഷ്യനാണ് ഈ രണ്ടു ഭാഗങ്ങൾളെയും ചേർത്ത് കിലിക്യ പ്രവിശ്യയാക്കിയതാ. കിലിക്യയിലെ പ്രസിദ്ധ പൌരനാണു് പൗലൊസ്. (ഗലാ, 1:21; പ്രവൃ, 15:23, 41). കിലിക്യയുടെ തലസ്ഥാനമായിരുന്ന തർശീശ് ആയിരുന്നു പൗലൊസിന്റെ ജന്മദേശം.