പോത്തീഫർ

പോത്തീഫർ (Potiphar)

പേരിനർത്ഥം – സൂര്യദേവൻ്റേത്

മിസ്രയീമിൽ ഫറവോന്റെ അകമ്പടി നായകൻ. മിദ്യാന്യ കച്ചവടക്കാർ യോസേഫിനെ പോത്തീഫറിനു അടിമയായി വിറ്റു. യഹോവ യോസേഫിനോടുകൂടെ ഉണ്ടെന്നറിഞ്ഞ പോത്തീഫർ അവനെ തന്റെ ഗൃഹവിചാരകനാക്കി തനിക്കുള്ളതൊക്കെയും അവനെ ഏല്പിച്ചു. പോത്തീഫറിന്റെ ഭാര്യയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്നതു കൊണ്ടു അവൾ യോസേഫിൽ കുറ്റം ആരോപിച്ചു. പോത്തീഫർ അവനെ തടവിലാക്കി. (ഉല്പ, 37:36; 39:1-20).

പുബ്ലിയൊസ്

പുബ്ലിയൊസ് (Publius)

പേരിനർത്ഥം – ജനസമ്മതിയുള്ള

മെലിത്ത ദ്വീപിലെ ഒരു പ്രധാന പൗരൻ. അവിടത്തെ ദേശാധിപതി ആയിരുന്നിരിക്കണം. റോമിലേക്കുള്ള യാത്രയിൽ കപ്പലപകടം നിമിത്തം പൗലൊസും കൂട്ടരും മെലിത്ത ദ്വീപിൽ ഇറങ്ങി. പുബ്ലിയൊസ് അവരെ സ്വീകരിച്ചു മൂന്നു ദിവസം അതിഥിസത്ക്കാരം ചെയ്തു. (പ്രവൃ, 28:7, 10). അയാളുടെ അപ്പന്റെ പനിയും അതിസാരവും പൗലൊസ് പ്രാർത്ഥിച്ച് സൗഖ്യമാക്കി. തന്റെ അടുക്കൽ വന്ന മറ്റു രോഗികൾക്കും പൗലൊസ് സൗഖ്യം നല്കി. മെലിത്തയിലെ ആദ്യത്തെ ബിഷപ്പായി തീർന്ന പുബ്ലിയൊസ് രക്തസാക്ഷി മരണം വരിച്ചു എന്നു പാരമ്പര്യം പറയുന്നു.

പീലാത്തൊസ്

പീലാത്തോസ് (Pilate)

പേരിനർത്ഥം – ശൂലപാണി

എ.ഡി. 26 മുതൽ 36 വരെ യെഹൂദ്യ ഭരിച്ചിരുന്ന ദേശാധിപതി. തിബെര്യാസ് കൈസറാണ് പീലാത്തോസിനെ ദേശാധിപതിയായി നിയമിച്ചത്. പീലാത്തോസിന്റെ പൂർവ്വചരിത്രം അജ്ഞാതമാണ്. ജർമ്മൻ ഐതീഹ്യമനുസരിച്ച് മയൻസിയിലെ രാജാവായ ടൈറസിന്റെ അവിഹിത പുത്രനാണ്. രാജാവ് അയാളെ ജാമ്യത്തടവുകാരനായി റോമിലേക്കയച്ചു. അവിടെ ഒരു വധം നടത്തിയ പീലാത്തോസിനെ പൊന്തൊസിലേക്കു അയച്ചു. സംസ്കാര ശൂന്യമായ ഒരു വർഗ്ഗത്തെ അടിച്ചമർത്തിയതുകൊണ്ട് പീലാത്തോസിനു പൊന്തിയൊസ് എന്ന പേരു ലഭിച്ചു. അനന്തരം യെഹൂദ്യയിലെ ദേശാധിപതിയായി പീലാത്തോസ് നിയുക്തനായി.

യെഹൂദ്യയുടെ ദേശാധിപതി എന്ന നിലയിൽ മാത്രമേ പീലാത്തോസ് അറിയപ്പെടുന്നുള്ളൂ. റോമൻ രേഖകളിൽ ഒരിടത്തു മാത്രമാണ് പീലാത്തോസിന്റെ പേർ കാണപ്പെടുന്നത്. തിബെര്യാസ് കൈസറിന്റെ കാലത്തു പൊന്തിയോസ് പീലാത്തോസിന്റെ കയ്യിൽ യേശുവിന്റെ വധം നടന്നു എന്നു താസിറ്റസ് (Tacitus-Ann. XV 44) രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദ ചരിത്രകാരന്മാരായ ജൊസീഫസും ഫിലോയും പീലാത്തോസിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിൽ പീലാത്തോസ് അത്യുത്സകനായിരുന്നു. ദേശാധിപതിയായി യെഹൂദ്യയിൽ എത്തിയ പീലാത്താസ് യെഹൂദന്മാരെ ഉടൻതന്നെ പ്രകോപിപ്പിച്ചു. സൈന്യത്തിന്റെ ആസ്ഥാനം കൈസര്യയിൽ നിന്നും യെരൂശലേമിലേക്കു മാറ്റി. ചക്രവർത്തിയുടെ പ്രതിരൂപം പതിച്ചിട്ടുളള കൊടികളും ഏന്തി, സൈന്യം യെരുശലേമിൽ പ്രവേശിച്ചു. ഇതിൽ പ്രതിഷേധിച്ച യെഹൂദന്മാർ കൈസര്യയിൽ പീലാത്തോസിന്റെ പാർപ്പിടം വളഞ്ഞു. ഒടുവിൽ ജനത്തിന്റെ നിർബ്ബന്ധത്തിനു വഴങ്ങി കൊടികൾ മുഴുവൻ കൈസര്യയിലേക്കു മടക്കിക്കൊണ്ടുപോയി. മറ്റൊരിക്കൽ യെരൂശലേമിലെ തന്റെ കൊട്ടാരത്തിൽ അലങ്കാരത്തിനായി ദേവതകളുടെ പേരുകൊത്തിയ ഏതാനും സ്വർണ്ണപരിഷകൾ തൂക്കിയിട്ടു. യെഹൂദന്മാർ ഇതിൽ പ്രതിഷേധിച്ചു, തിബെര്യാസ് കൈസറിനോടു പരാതിപ്പെട്ടു. ഒടുവിൽ കൈസറിന്റെ കല്പനയനുസരിച്ച് സ്വർണ്ണപരിചകൾ മാറ്റി. ഈ സംഭവം ഫിലോ രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ വെള്ളം കൊണ്ടു വരേണ്ടതിനു ദൈവാലയ ഭണ്ഡാരത്തിലെ പണം ഉപയോഗിച്ചു എന്നറിഞ്ഞ് യെഹൂദന്മാർ എതിർത്തു. എതിർപ്പിനെ സൈന്യത്തെ ഉപയോഗിച്ചു അടിച്ചമർത്തി. ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ കൊന്നു അവരുടെ രക്തം യാഗങ്ങളോടു കലർത്തി. (ലൂക്കൊ, 13:1,2).

മോശെയുടെ കാലം മുതൽ വിശുദ്ധ ഉപകരണങ്ങൾ ഗെരിസീം മലയിൽ മറച്ചു വച്ചിരിക്കുന്നു എന്ന ധാരണയുണ്ടായിരുന്നു. ഈ സ്ഥാനം കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു വഞ്ചകൻ ശമര്യരെ ഗെരിസീം മലയിൽ കൂട്ടിവരുത്തി. ആയുധധാരികളായി മലയിൽ കൂടിയ ശമര്യരെ സൈന്യത്തെ അയച്ചു പിരിച്ചുവിട്ടു. അനേകം ശമര്യർ വധിക്കപ്പെട്ടു. സുറിയയിൽ ചക്രവർത്തിയുടെ പ്രതിനിധിയായിരുന്ന വിതെല്യൂസിന്റെ അടുക്കൽ ശമര്യരുടെ ഒരു നിവേദകസംഘം ചെന്നു പരാതിപ്പെട്ടു. കുറ്റാരോപണങ്ങൾക്കു മറുപടി പറയുവാൻ അദ്ദേഹം പീലാത്തോസിനെ റോമിലേക്കു അയച്ചു. പീലാത്തൊസ് റോമിലേക്കു പോകുമ്പോൾ തിബെര്യാസ് കൈസർ മരിച്ചു. ഒടുവിൽ പീലാത്തോസിന് എന്തു സംഭവിച്ചു എന്നറിയില്ല.

വലിയ പെരുന്നാളുകൾ നടക്കുമ്പോൾ ക്രമസമാധാനപാലനത്തിനു നാടുവാഴികൾ യെരൂശലേമിൽ പാർക്കുക പതിവായിരുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട പെസഹയിൽ ഹെരോദാവിന്റെ കൊട്ടാരത്തിൽ വസിക്കുകയായിരുന്നു പീലാത്തോസ്. ദൈവദൂഷണം ആരോപിച്ച് യേശുവിനെ പുരോഹിതന്മാരും പ്രമാണികളും കൊട്ടാരത്തിന്റെ കവാടത്തിന്നരികെ കൊണ്ടുവന്നു. അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ വേണ്ടി അവർ ആസ്ഥാനത്തിൽ കടന്നില്ല. (യോഹ, 18:28). പീലാത്തോസ് പുറത്തുവന്നു യേശുവിന്റെ കുറ്റകാര്യം അന്വേഷിച്ചു. യേശു യെഹൂദന്മാരെ മറിച്ചുകളകയും രാജാവാകുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതിനെ വിരോധിക്കുകയും ചെയ്തു എന്നു യേശുവിൽ കുറ്റം ആരോപിച്ചു. (ലൂക്കൊ, 23:3; യോഹ, 18:33). യേശുക്രിസ്തു നിരപരാധി എന്ന ബോദ്ധ്യവും യെഹൂദന്മാരുടെ അപ്രീതിയും പീലാത്തോസിന്റെ ഹൃദയത്തെ മഥിച്ചു. യെഹൂദന്മാരോടുള്ള വിദ്വേഷം യേശുവിനോടു കരുണ കാണിക്കുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചു. രഹസ്യമായി വിസ്തരിച്ച ശേഷം യേശുവിൽ ഒരു കുറ്റവും കാണുന്നില്ലെന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. ഗലീല മുതൽ യെരൂശലേം വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു അവർ മറുപടി പറഞ്ഞു. ഗലീലയുടെ പരാമർശം കേട്ടപ്പോൾ ഈ ധർമ്മസങ്കടത്തിൽ നിന്നും രക്ഷപ്പെടാൻ പീലാത്തോസ് യേശുവിനെ ഹെരോദാ അന്തിപ്പാസിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവ് ഇതിൽ ഇടപെടാൻ ഇഷ്ടപ്പെട്ടില്ല. മഹാപുരോഹിതന്മാരെയും ജനത്തെയും കൂട്ടിവരുത്തി മരണയോഗ്യമായ കുറ്റമൊന്നും യേശുവിൽ ഇല്ല എന്നു പീലാത്തോസ് പ്രസ്താവിച്ചു. ന്യായാധിപസംഘത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടി യേശുവിനെ അടിപ്പിച്ചു വിട്ടയയ്ക്കാം എന്നു പറഞ്ഞു.

പെസഹയുടെ ബഹുമാനാർത്ഥം ഒരു തടവുപുള്ളിയെ ദേശാധിപതി മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. യേശുവിനെ വിടുവാനാഗ്രഹിച്ചു കൊണ്ടു ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോ എന്നു പീലാത്തോസ് ചോദിച്ചു. അവർ ബറബ്ബാസിനെ ആവശ്യപ്പെട്ടു. താൻ സ്വപ്നത്തിൽ വളരെ കഷ്ടപ്പെട്ടുവെന്നും തന്മൂലം ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതെന്നും പീലാത്തോസിന്റെ ഭാര്യ സന്ദേശം കൊടുത്തയച്ചു. എന്നാൽ ലഹള ഭയന്ന് പീലാത്തോസ് യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചു. വിധിപ്രഖ്യാപനത്തിനു മുമ്പ് ഈ രക്തത്തിൽ തനിക്കു പങ്കില്ല എന്നുപറഞ്ഞ് പീലാത്തൊസ് കൈ കഴുകി. രാജ്യദ്രോഹം വധശിക്ഷയ്ക്ക് മതിയായ കുറ്റം അല്ലായ്കകൊണ്ടു ദൈവദൂഷണം യേശുവിൽ ആരോപിച്ചു. ന്യായപ്രമാണം അനുസരിച്ച് ദൈവദുഷകനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (യോഹ, 19:7). അവനെ ക്രൂശിക്ക എന്നു യെഹൂദന്മാർ നിലവിളിക്കുക നിമിത്തം യേശുവിനെ ക്രൂശിക്കേണ്ടതിനു പീലാത്തോസ് അവർക്കു ഏല്പിച്ചു കൊടുത്തു.

പീലാത്തോസിന്റെ അനന്തരചരിത്രം വ്യക്തമല്ല. അയാൾ ആത്മഹത്യ ചെയ്തു എന്നു യൂസീബിയസ് രേഖപ്പെടുത്തുന്നു. യേശുവിന്റെ വിചാരണയും ശിക്ഷയും സംബന്ധിച്ചുളള ഔദ്യോഗികറിപ്പോർട്ടു പീലാത്തോസ് തിബെര്യാസ് കൈസറിനയച്ചു കൊടുത്തു എന്നു ജസ്റ്റിൻ മാർട്ടിയർ, തെർത്തുല്യൻ തുടങ്ങിയവർ പറയുന്നു. ബലാൽസംഗം, കൊല, ക്രൂരത എന്നീ ദോഷങ്ങൾ ഫിലോ പീലാത്തൊസിൽ ആരോപിക്കുന്നു. സ്വന്തം നില ഉറപ്പിക്കുക എന്ന താൽപര്യം ആണ് പീലാത്തോസിനു ഉണ്ടായിരുന്നത്. യേശുവിനെ രക്ഷിക്കുവാനുളള പീലാത്തോസിന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. എന്നാൽ ചക്രവർത്തിയുടെ അപ്രീതി നിമിത്തം പദവിയും അധികാരവും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു യെഹൂദന്മാരുടെ ഇംഗിതത്തിനു വിധേയപ്പെടുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചത്. തന്റെ നീതിബോധത്തിന് വിരുദ്ധമായാണ് പീലാത്തൊസ് പ്രവർത്തിച്ചത്. സുവിശേഷങ്ങളിൽ യേശുവിന്റെ വധത്തിന് യെഹൂദപ്രമാണിമാരെ കുറ്റപ്പെടുത്തുന്നിടത്തോളം പീലാത്തോസിനെ കുറ്റപ്പെടുത്തുന്നില്ല.

പാരെസ്

പാരെസ് (Phares)

പേരിനർത്ഥം – പിളർപ്പ്

യെഹൂദയ്ക്കു മരുമകളായ താമാറിൽ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരുവൻ. (ഉല്പ, 38:29; 1ദിന, 2:4). പേരെസ്സ് (ഉല്പ, 38:29; 1ദിന, 2:4,5; 9:4), ഫേരെസ് (സംഖ്യാ, 26:20,21; രൂത്ത്, 4:12,18), പാരെസ് (മത്താ, 1:3; ലൂക്കൊ, 3:33) എന്നിങ്ങനെ കാണാം.
പേരെസും സഹോദരന്മാരും യെഹൂദാ മക്കളോടൊപ്പമാണ് എണ്ണപ്പെട്ടിരുന്നത്. (ഉല്പ, 46:12) ഏറിന്റെയും ഓനാന്റെയും മരണശേഷം പേരെസിനെ രണ്ടാമത്തെ പുത്രനായി പറഞ്ഞിരിക്കുന്നു. (സംഖ്യാ, 26:20). അവന്റെ കുടുംബം എണ്ണത്തിൽ അധികമായിരുന്നു. “ഈ യുവതിയിൽ നിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയി ത്തീരട്ടെ” (രൂത്ത്, 4:12) എന്നിങ്ങനെ പഴഞ്ചൊല്ലായി മാറി. പേരെസിന്റെ സന്തതികൾ ദാവീദിന്റെ കാലത്തും (1ദിന, 11:11; 27:2,3) പ്രവാസശേഷവും (1ദിന, 9:4; നെഹെ, 11:4-6) അറിയപ്പെട്ടിരുന്നു.

പഴഞ്ചൊല്ല്

പഴഞ്ചൊല്ല് (proverb)

പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്. അർത്ഥം മുറുകിച്ചുരുങ്ങി, ഹൃദയസ്പർശിയായ പഴഞ്ചൊല്ലുകൾ സംഭാഷണങ്ങളിൽ നിർല്ലോപം പ്രയോഗിക്കപ്പെടുന്നു. ഒരു ജനതയുടെ പൗരാണിക ജ്ഞാനം പഴഞ്ചൊല്ലിൽ സാന്ദ്രമായിരിക്കും. സദൃശമായിരിക്കുക, താരതമ്യപ്പെടുത്തുക എന്നീ അർത്ഥങ്ങളാണ് മാഷാൽ എന്ന എബ്രായ പദത്തിനുള്ളത്. ഗ്രീക്കുപദമായ ‘പാരബൊലി’യെ ഉപമ എന്നാണു പരിഭാഷ ചെയ്തിട്ടുള്ളത്. (മത്താ, 15:15; ലൂക്കൊ, 4:23). മറ്റൊരു പദമായ ‘പാറൊയ്മിയാ’യെ 2പത്രൊസ് 2:22-ൽ പഴഞ്ചൊല്ലെന്നും അന്യത സാദൃശ്യം എന്നും തർജ്ജമ ചെയ്തിട്ടുണ്ട്. (യോഹ, 10:6; 16:25, 29). പഴഞ്ചൊൽ, സുഭാഷിതം, സദൃശവാക്യം, ഉപമ എന്നിവയാണ് മലയാളത്തിലെ പ്രധാന പ്രയോഗങ്ങൾ. മറ്റുള്ളവരുടെ ഇടയിൽ പരിഹാസവിഷയമായിത്തീരുക എന്ന അർത്ഥം പഴഞ്ചൊല്ലിനുണ്ട്. ഇവിടെ പഴഞ്ചൊല്ലായിത്തീർന്ന വ്യക്തി മറ്റുള്ളവർക്കു സാധനാപാഠമായി മാറുന്നു. (ആവ, 28:37; 1രാജാ, 9:7; 2ദിന, 7:20; ഇയ്യോ, 17:6; 30:9; സങ്കീ, 44:14; 69:11; യിരെ, 24:9; യെഹ, 14:8). 

പഴഞ്ചൊൽ എന്നു പേരിൽ പറയപ്പെട്ടവ ഇവയാണ്: 

1. യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ. (ഉല്പ, 10:9)

2. ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ. (1ശമൂ, 10:12)

3. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു. (1ശമൂ 24:13)

4. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഓർക്കാതെപോകും. (യെഹെ, 12:22)

5. യഥാമാതാ തഥാ പുത്രി. (യെഹെ, 16:44)

6. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു. (യെഹെ, 18:2; യിരെ, 31:29) 

7. തന്റേതല്ലാത്തതു വർദ്ധിപ്പിക്കുകയും-എത്രത്തോളം?- പണയപണ്ടം ചുമന്നുകൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം. (ഹബ, 2:6) 

8. വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക. (ലൂക്കൊ, 4:23)

9. വിതയ്ക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ. (യോഹ, 4:37)

10. സ്വന്തം ഛർദ്ദിക്കു തിരിഞ്ഞനായ്. (2പത്രൊ, 2:22). 

11. കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി. (2പത്രൊ, 2:22). 

പഴഞ്ചൊല്ലെന്നു പറയപ്പെടാത്തവ:

1. അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലത്? (ന്യായാ, 8:2)

2. വാൾ അരെക്കുകെട്ടുന്നവൻ അഴിച്ചു കളയുന്നവനെപ്പോലെ വമ്പു പറയരുത്. (1രാജാ, 20:11) 

3. കുശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? (യിരെ, 13:23)

4. വയ്ക്കോലും കോതമ്പും തമ്മിൽ ഒക്കുമോ? (യിരെ, 23:28)

5. കാറ്റു വിതെച്ചു ചുഴലിക്കാറ്റുകൊയ്യും. (ഹോശേ, 8;7) 

6. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക. (മത്താ, 19:24; മർക്കൊ, 10:25; ലൂക്കൊ, 18:25)

7. ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല. (മത്താ, 9:12; മർക്കൊ, 2:17; ലൂക്കൊ, 5:31)

8. മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? (മത്താ, 7:16)

9. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ. (മർക്കൊ, 9:40)

10. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? (യാക്കോ, 3:11).

ആരോടാണ് പ്രാർത്ഥിക്കേണ്ടത്❓

പുതിയനിയമ വിശ്വാസികൾ ആരോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരം വർഷമായിട്ടും അനേകം ക്രൈസ്തവർക്കും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് നിശ്ചയമില്ല. എന്താണ് പ്രാർത്ഥന? എന്നറിഞ്ഞാൽ, ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് വേഗത്തിൽ മനസ്സിലാകും. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ചവനും പുതിയ സൃഷ്ടിയാക്കിയവനുമായ ദൈവത്തോട് ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. തങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കുന്നതാണ് പ്രാർത്ഥനയുടെ ഉദ്ദേശ്യം: (ഫിലി, 4:6). ആരാണ് സ്രഷ്ടാവ്? ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). [തനിക്ക് സൃഷ്ടിയിൽ പങ്കില്ലെന്ന് പറയുന്ന ക്രിസ്തുവിൻ്റെ സാക്ഷ്യം കാണുക: ക്രിസ്തുവിൻ്റെ സാക്ഷ്യം]

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:61കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി പറയുകവഴി, പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൽ പ്രാർത്ഥനയെ കുറിക്കുന്ന പല പദങ്ങളുണ്ട്: 
1️⃣ ”പ്രാർത്ഥിക്കുക, അപേക്ഷിക്കുക” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ക്രിയാപദമാണ് (verb), “പ്രോസെക്ഖോമൈ” (προσεύχομαι – proseuchomai). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 82 വാക്യങ്ങളിലായി 87 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഫിലി, 1:11). 

➨ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്താ, 6:9

➨ “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” (മത്താ, 14:23

➨ ക്രിസ്തു പിതാവായ ഏകദൈവത്തോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച വേദഭാഗത്തും (മത്താ, 6:9-13; മർക്കൊ, 11:25-26; ലൂക്കൊ, 11:2-4), അവൻ ശിശുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചയിടത്തും (മത്താ, 19:13-15), ശിഷ്യന്മാരോട് പ്രർത്ഥിക്കാൻ പറഞ്ഞ ഭാഗങ്ങളിലും (മത്താ, 26:41; മർക്കൊ, 13:33; മർക്കൊ, 14:38; ലൂക്കൊ, 22:40; ലൂക്കൊ, 22:46) “പ്രോസെക്ഖോമൈ” എന്ന പദമാണ് കാണുന്നത്.

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.”
(മത്താ, 14:23മത്താ, 26:36; മത്താ, 26:39; മത്താ, 26:42; മത്താ, 26:44; മർക്കൊ, 1:35; മർക്കൊ, 6:46; മർക്കൊ, 14:32; മർക്കൊ, 14:35; മർക്കൊ, 14:39; ലൂക്കൊ, 3:21; ലൂക്കൊ, 5:16; ലൂക്കൊ, 6:12; ലൂക്കൊ, 9:18; ലൂക്കൊ, 9:28-29; ലൂക്കൊ, 11:1; ലൂക്കൊ, 22:42; ലൂക്കൊ, 22:44-45). 

2️⃣ “പ്രാർത്ഥന” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു നാമപദമാണ് (noun), “പ്രോസെവ്ഖേ” (προσευχή – proseuchē). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 37 പ്രവശ്യമുണ്ട്. (പ്രവൃ, 16:13).

➨ “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ?” (മർക്കൊ, 11:17; മത്താ, 21:13; ലൂക്കോ, 19:46 യെശ, 56:7). 

➨ “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലി, 4:6). 

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.” (ലൂക്കോ, 6:12 ലൂക്കൊ, 22:45).

3️⃣ “പ്രാർത്ഥന, അപേക്ഷ, യാചന” എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു നാമപദമാണ് (noun), “ദേയ്സിസ്” (δέησις – deēsis). ദൈവത്തോടുള്ള പ്രാർത്ഥനയെ കുറിക്കാൻ 17 വാക്യങ്ങളിലായി 19 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (റോമ, 10:1).

➨ “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (റോമ, 10:1)

➨ “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12)

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ബാക്കിയുള്ളത് താഴെ ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]

പുതിയനിയമത്തിൽ പ്രാർത്ഥനയെക്കുറിക്കുന്ന പ്രധാനപ്പെട്ട മൂന്നു പദങ്ങളാണ് മുകളിൽ കണ്ടത്. അതിൽ, പിതാവായ ഏകദൈവത്തോടല്ലാതെ, മറ്റൊരോടും പ്രാർത്ഥിക്കുന്നതായി കാണാൻ കഴിയില്ല. ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും മറ്റുള്ളവരും പ്രാർത്ഥിച്ചത്, പിതാവായ ഏകദൈവത്തോടാണ്. 

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ (proseuchomai): സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” (മത്താ, 6:9-13മർക്കൊ, 11:25-26; ലൂക്കൊ, 11:2-4). വേദഭാഗം ശ്രദ്ധിക്കുക: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ.” ഏവണ്ണം? “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു സംബോധന ചെയ്തുകോണ്ട് പ്രാർത്ഥിപ്പാനാണ് ക്രിസ്തു പഠിപ്പിച്ചത്. 

പിതാവിനോടു പ്രാർത്ഥിക്ക: “നീയോ പ്രാർത്ഥിക്കുമ്പോൾ (proseuchomai) അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” (മത്താ, 6:6). ഇവിടെയും ശ്രദ്ധിക്കുക: “നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” പലരും കരുതുന്നപോലെ, ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ആയിരുന്നെങ്കിൽ, അതിൽ ഒരുത്തനായ പിതാവിനോട് മാത്രം പ്രാർത്ഥിക്കാൻ പുത്രൻ പറയുമായിരുന്നോ❓

അപ്പൊസ്തലൻ്റെ പ്രാർത്ഥന: “അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു (proseuchomai) ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.” (പ്രവൃ, 16:25). അടുത്തവാക്യം: “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും (deēsis) ആകുന്നു.” (റോമ, 10:1). പൗലൊസ് പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. 

സഭയുടെ പ്രാർത്ഥന: “ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന (proseuchē) കഴിച്ചുപോന്നു.” (പ്രവൃ, 12:5). സഭ പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് (Father. the only true God) ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസും പറയുന്നു: (1കൊരി, 8:6 എഫെ, 4:6). അതുകൊണ്ടാണ്, ക്രിസ്തുവും അപ്പൊസ്തലന്മാരും പിതാവിനോട് പ്രാർത്ഥിച്ചതും പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. (കാണുക: മോണോതീയിസം]

യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പ്രാർത്ഥനയെക്കുറിച്ച് പറയുന്ന ഏഴു വേദഭാഗങ്ങൾ പരിശോധിച്ചാൽ, പ്രാർത്ഥന ആരോടാണെന്നും ആരുടെ നാമത്തിലാണെന്നും സംശയലേശമെന്യേ വ്യക്തമാകും:
1. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു (aiteō) ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹ, 14:13).
2. “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു (aiteō) ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹ, 14:14)
3. “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ (aiteō); അതു നിങ്ങൾക്കു കിട്ടും.” (യോഹ, 15:7)
4. “നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും (aiteō) അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.” (യോഹ, 15:16)
5. “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; (aiteō) അപേക്ഷിപ്പിൻ (aiteō); എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹ, 16:24)
6. “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23)
7. “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26).

അപേക്ഷിക്കുക” (ask) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന “ഐറ്റെഓ” (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും “അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക” എന്ന അർത്ഥമാണുള്ളത്. ഉദാ: (യോഹ, 4:9-10 യോഹ, 11:22). അതായത്. ദൈവത്തോട് പ്രാർത്ഥിക്കാനും/യാചിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (1തിമൊ, 2:6). 

ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യത്തിൽ പറയുന്നത്, വർത്തമാനകാല (സുവിശേഷചരിത്രകാലം) പ്രാർത്ഥനെയെക്കുറിച്ചാണ്. ആറും ഏഴും വേദഭാഗം ഭാവിയിലെ അഥവാ, സഭയുടെ പ്രാർത്ഥനയെക്കുറിച്ചാണ്. “അന്നു” എന്ന പ്രയോഗം നോക്കുക. 1-മുതൽ 5-വരെയുള്ള വേദഭാഗം ശ്രദ്ധിക്കുക: “പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും” എന്നൊക്കെയാണ് പറയുന്നത്. സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 1. മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 2. യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം. ഉദാ: (മത്താ, 9:27 മത്താ, 9:29. മത്താ, 15:22 മത്താ, 15:28. മത്താ, 20:31 മത്താ, 20:34). എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നും (ലൂക്കൊ, 5:17), ദൈവം ക്രിസ്തുവിനോടുകൂടെ ഉള്ളതുകൊണ്ടാണ് അവൻ അടയാളങ്ങൾ ചെയ്തതെന്നും (യോഹ, 3:2), യേശുവിനെക്കൊണ്ട് ദൈവമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്നും (പ്രവൃ, 2:22), ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:38). അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15). 

അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 5-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.” അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. അടുത്തഭാഗം: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23). പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.” അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.” (1കൊരി, 1:2). ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും പുത്രൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). അടുത്തഭാഗം: “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്? ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. അതാണ്, പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്, നാം പ്രാർത്ഥിക്കേണ്ടത് അല്ലെങ്കിൽ അപേക്ഷിക്കേണ്ടത്, പിതാവായ ഏകദൈവത്തോട് പുത്രൻ്റെ നാമത്തിലാണ്; പിതാവ് മറുപടി നല്കുന്നത് നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ പുത്രൻ്റെ നാമത്തിലാണ്. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ വിശ്വസിക്കാതെ, ട്രിനിറ്റിയിൽ വിശ്വസിക്കുന്നതും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയാത്തതും. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, പിതാവായ സത്യേകദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Footnote:
4️⃣ ”അപേക്ഷിക്കുക, പ്രാർത്ഥിക്കുക,” എന്ന അർത്ഥത്തിലും “ആഗ്രഹിക്കുക” എന്ന വിശാല അർത്ഥത്തിലും “യൂഖോമൈ” (εὔχομαι – euchomai) എന്ന് ക്രിയാപദം ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ, 26:29; 2കൊരി, 13:7; 2കൊരി, 13:9; യാക്കോ, 5:16; 3യോഹ, 1:2 പ്രവൃ, 27:29; റോമ, 9:3). 

➨ “നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു.” (2കൊരി, 13:7)

➨ “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമ, 9:3)

5️⃣ “അപേക്ഷിക്കുക, ചോദിക്കുക, യാചിക്കുക, പ്രാർത്ഥിക്കുക” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ് (verb), “ഡെഓമൈ” (δέομαι – deomai). ഈ പദം ദൈവത്തോട് മാത്രമല്ല; ക്രിസ്തുവിനോടും സാമാന്യ മനുഷ്യരോടും അപേക്ഷിക്കാൻ അഭിന്നമായിട്ട് 22 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 21:39). 

ദൈവം: “ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ” എന്നു പറഞ്ഞു.” (മത്താ, 9:38 ലൂക്കൊ, 10:2; ലൂക്കൊ, 21:36; പ്രവൃ, 4:31; പ്രവൃ, 8:22; പ്രവൃ, 8:24; പ്രവൃ, 10:2; റോമ, 1:9; 1തെസ്സ, 3:10)

ക്രിസ്തു: “അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.” (ലൂക്കൊ, 5:12ലൂക്കൊ, 8:28; ലൂക്കൊ, 8:38; ലൂക്കൊ, 9:38

സാമാന്യമനുഷ്യർ: അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.” (ലൂക്കൊ, 9:40 പ്രവൃ, 8:34; പ്രവൃ, 21:39; പ്രവൃ, 26:3; 2കൊരി, 5:20; 2കൊരി, 8:3; 2കൊരി, 10:2; ഗലാ, 4:12

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു.” (ലൂക്കൊ, 22:32)

6️⃣ “വിളിച്ചപേക്ഷിക്കുക, വിളിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ്, “എപികലെഓ” (ἐπικαλέω -;epikaleō). ഈ പദം 32 പ്രാവശ്യമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കാനും മനുഷ്യരെ വിളിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.

➨ “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21)

➨ “പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്.” (പ്രവൃ, 4:36)

7️⃣ “യാചിക്കുക, അപേക്ഷിക്കുക, ചോദിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ഐറ്റെഓ” (αἰτέω – aiteō). ഈ പദം 68 വാക്യങ്ങളിലായി 71 പ്രാവശ്യമുണ്ട്. ദൈവത്തോട് യാചിക്കാനും/അപേക്ഷിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. 

➨ “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” (മത്താ, 7:11)

➨ “അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.” (മത്താ, 20:20). 

➨ “എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.” (മത്താ, 27:20). 

➨ “ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.” (യോഹ, 12:21)

ക്രിസ്തുവിൻ്റെ അപേക്ഷ: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22 യോഹ, 11:42). 

ക്രിസ്തു ശമര്യാസ്ത്രീയോട് ചോദിക്കുന്നത്: “അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 4:10). 

8️⃣ “പക്ഷവാദം, പ്രാർത്ഥന” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, “എന്റെയുക്സിസ്” (ἔντευξις – enteuxis). ദൈവത്തോട് പക്ഷവാദവും പ്രാർത്ഥനയും കഴിക്കാൻ 2 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: 

➨ “വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.” (1തിമൊ, 2:2). 

➨ “ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.” (1തിമൊ, 4:5)

പർമ്മെനാസ്

പർമ്മെനാസ് (Parmenas)

പേരിനർത്ഥം – നിലനില്ക്കുന്ന

മേശകളിൽ ശുശ്രൂഷ ചെയ്യുന്നതിനു ആദിമസഭ തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. (പ്രവൃ, 6:5). ട്രാജന്റെ വാഴ്ചക്കാലത്ത് എ.ഡി, 33-ൽ ഫിലിപ്പിയിൽ വച്ച് രക്തസാക്ഷിയായി എന്നു ഒരു പാരമ്പര്യമുണ്ട്. പർമ്മെനാസ് സോളിയിലെ ബിഷപ്പായിരുന്നു എന്നു ഹിപ്പൊലിറ്റസ് പറഞ്ഞിട്ടുണ്ട്.

പള്ളി

പള്ളി (Synagogue)

Mattancherry Synagogue

സുനഗോഗീ എന്ന ഗ്രീക്കു പദത്തിന് ‘കുട്ടിക്കൊണ്ടു വരൽ’ എന്നർത്ഥം. സുനഗോഗിന്റെ പരിഭാഷയാണ് പള്ളി. പഴയനിയമത്തിൽ സങ്കീർത്തനം 74:8-ൽ മാത്രമേ ‘പള്ളി’ ഉള്ളു. അവിടെ അതു മോഎദ് എന്ന എബ്രായ പദത്തിന്റെ തർജ്ജമയാണ്. സെപ്റ്റ്വജിന്റിൽ യിസ്രായേൽ സഭയെ കുറിക്കുവാൻ സുനഗോഗ് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ 57 സ്ഥാനങ്ങളിൽ ഈ പദം വരുന്നുണ്ട്. വെറും സമ്മേളനസ്ഥലം എന്നർത്ഥമുള്ള സുനഗോഗ് പിൽക്കാലത്ത് യെഹൂദന്മാരുടെ ആരാധനാസ്ഥലത്തെ കുറിക്കുന്ന പദമായി മാറി. 

യെഹൂദമതത്തെ രൂപപ്പെടുത്തുന്നതിൽ ഒരു സുപ്രധാന പങ്ക് പള്ളിക്കുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർ പാർത്ത ഇടങ്ങളിലെല്ലാം പള്ളി ഉണ്ടായിരുന്നു. ഉദാ: കുവൈപാസ് ദ്വീപിലെ സലമീസ് (പ്രവൃ, 13:5), പിസിദ്യയിലെ അന്ത്യാക്യ (പ്രവൃ,  13:14), ഇക്കോന്യ (പ്രവൃ, 14:1), ബെരോവ (പ്രവൃ, 17:10). യെരൂശലേം, അലക്സാണ്ടിയ തുടങ്ങിയ വലിയപട്ടണങ്ങളിൽ അനേകം പള്ളികളുണ്ടായിരുന്നു. തീത്തൂസ് ചക്രവർത്തി എ.ഡി, 70-ൽ യെരൂശലേം നശിപ്പിക്കുമ്പോൾ അവിടെ 480 പള്ളികൾ ഉണ്ടായിരുന്നുവെന്നും അല്ല 394 പള്ളികളേ ഉണ്ടായിരുന്നുള്ളുവെന്നും ഐതീഹ്യമുണ്ട്. പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം പഴയപുതിയ നിയമങ്ങളിലില്ല. ബാബിലോന്യ പ്രവാസത്തിനുമുമ്പു ആരാധന യെരൂശലേം ദൈവാലയത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവാസകാലത്ത് യെരൂശലേമിൽ ആരാധിക്കുക അസാദ്ധ്യമായപ്പോൾ പ്രാർത്ഥനയുടെയും പ്രബോധനത്തിന്റെയും കേന്ദ്രങ്ങളായി പള്ളികൾ ഉദയം ചെയ്തു. ഇതാണ് പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പൊതുവായ ധാരണ. ‘യിസ്രായേൽ മൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു’ (യെഹെ, 14:1) എന്ന വാക്യത്തിൽ പള്ളിയുടെ ഉത്പത്തിയുടെ അടിസ്ഥാനം ദർശിക്കാം. (ഒ.നോ: യെഹെ, 20:1). 

യെരൂശലേം ദൈവാലയത്തിന്റെ മാതൃകയിലാണ് പള്ളികൾ പണിതത്. പൊതുആരാധനയിൽ പങ്കെടുക്കുന്നതിനു മുമ്പു അനുഷ്ഠാനപരമായ ശുദ്ധീകരണം നടത്തുന്നതിനു എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ സമുദ്രതീരത്തോ നദിക്കരയിലോ ആയിരിക്കും പള്ളിയുടെ നിർമ്മാണം. പള്ളികളുടെ വലുപ്പവും വാസ്തുവിദ്യയും വ്യത്യസ്തമാണ്. വടക്കുതെക്കായിട്ടാണ് പള്ളി നിലകൊള്ളുന്നത്. വാതിൽ തെക്കു ഭാഗത്തായിരിക്കും. ഒരു പ്രധാന വാതിലും രണ്ടു ചെറിയ പാർശ്വകവാടങ്ങളും ഉണ്ടായിരിക്കും. 

പുതിയനിയമകാലത്തു പള്ളികളിലെ സജ്ജീകരണങ്ങൾ വളരെ ലളിതമായിരുന്നു. പ്രവാചകന്മാരുടെയും ന്യായപ്രമാണത്തിന്റെയും ചുരുളുകൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടകം ഉണ്ടായിരുന്നു. മന്ദിരത്തിന്റെ പ്രവേശനത്തിന് അഭിമുഖമായി ഈ പെട്ടകം വച്ചിരുന്നു. ഉപവാസ ദിവസങ്ങളിൽ ഘോഷയാത്രയായി പെട്ടകത്ത കൊണ്ടുപോകും. പെട്ടകത്തിനു മുമ്പിലും ആരാധകർക്ക് അഭിമുഖവും ആയി മുഖ്യാസനങ്ങൾ ക്രമീകരിച്ചിരുന്നു. (മത്താ, 23:6). പ്രധാനികൾക്കു വേണ്ടിയായിരുന്നു അവ. ഒരുയർന്ന സ്ഥലത്ത് തിരുവെഴുത്തുകൾ പാരായണം ചെയ്യുന്നവർക്കും പ്രസംഗിക്കുന്നവർക്കും വേണ്ടി പ്രസംഗപീഠം സജ്ജമാക്കിയിരുന്നു. പള്ളിയിലെ കാര്യങ്ങളുടെ പൊതുനിയന്ത്രണം മൂപ്പന്മാർക്കാണ്. പ്രത്യേക കാര്യങ്ങൾക്കായി പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. എന്നാൽ തിരുവെഴുത്തുകളുടെ പാരായണം, പ്രാർത്ഥന, പ്രസംഗം എന്നിവയ്ക്കു പ്രത്യേകം ഉദ്യോഗസ്ഥന്മാർ ഇല്ല. അവ സഭയിലെ അംഗങ്ങൾ നടത്തിവന്നു. പള്ളിയുടെ പൊതുവായ മേൽനോട്ടം പള്ളിപ്രമാണിക്കായിരുന്നു. യെഹൂദ മതത്തിന്റെ എല്ലാമണ്ഡലങ്ങളിലും പള്ളിപ്രമാണിയുടെ സാന്നിദ്ധ്യം ഉണ്ട്. സഭാമൂപ്പനിൽനിന്നും വ്യത്യസ്തനാണ് പള്ളിപ്രമാണി. എന്നാൽ ഈ രണ്ടുസ്ഥാനങ്ങളും ഒരു വ്യക്തിക്കു വഹിക്കാവുന്നതാണ്. പള്ളിപ്രമാണി സമുഹത്തിന്റെ നായകനും പൊതുആരാധന നയിക്കുന്നവനുമാണ്. തിരുവെഴുത്തു പാരായണം ചെയ്യുന്നവർ, പ്രാർത്ഥനക്കാർ, പ്രസംഗകർ എന്നിവരെ നിയമിക്കുക, അയോഗ്യമായതു നടക്കാതെ സൂക്ഷിക്കുക (ലൂക്കൊ, 12:14) എന്നിവയാണ് പള്ളിപ്രമാണിയുടെ മുഖ്യചുമതലകൾ. ചിലപ്പോൾ ഒന്നിലധികം പള്ളിപ്രമാണികൾ ഉണ്ടായിരിക്കും. (പ്രവൃ, 13:15). ധർമ്മശേഖരം നടത്തുവാൻ പ്രത്യേക വ്യക്തികളുണ്ട്.  മിഷ്ണ അനുസരിച്ചു രണ്ടുപേർ ധർമ്മശേഖരം നടത്തുകയും മൂന്നുപേർ വിതരണം ചെയ്യുകയും വേണം. പൊതു ആരാധനയിൽ തിരുവെഴുത്തുകൾ കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുക (ലൂക്കൊ, 4:20), വായനയിൽ കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുക, കുറ്റവാളികളെ ചമ്മട്ടികൊണ്ടടിക്കുക എന്നിവ ശുശ്രൂഷക്കാരന്റെ ചുമതലകളാണ്. 

അർഹതയുള്ള ഏതുവ്യക്തിക്കും ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്. ഉദാ: ക്രിസ്തു (ലൂക്കൊ, 4:16; മത്താ, 4:23), പൗലൊസ് (പ്രവൃ, 13:15). ശബ്ബത്തു നാളിലാണ് ആരാധന (പ്രവൃ, 15:21). സഭ ഒരു പ്രത്യേക ക്രമത്തിലാണ് ഇരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളുടെ സ്ഥാനം മുമ്പിലാണ്. സ്ത്രീകളും പുരുഷന്മാരും വെവ്വേറെയായി ഇരിക്കും. കുഷ്ഠരോഗിക്കു പ്രത്യേകസ്ഥലം നൽകിയിരുന്നു. ഷ്മാപാരായണം, പ്രാർത്ഥന, തോറാ (പഞ്ചഗ്രന്ഥം) പാരായണം, പ്രവാചകപുസ്തക പാരായണം, പുരോഹിതന്റെ ആശീർവാദം, വായിച്ച തിരുവെഴുത്തിന്റെ തർജ്ജമ, പ്രസംഗം എന്നിവയാണ് ആരാധനയുടെ പ്രധാന ഭാഗങ്ങൾ. ആവർത്തനം 6:4-9; 11:13-21; സംഖ്യാ 15:37-41) എന്നീ ഭാഗങ്ങളാണ് ഷ്മാ (കേൾക്കുക). ‘യിസ്രായേലെ കേൾക്ക’ എന്ന ഷ്മായോടൊപ്പം മുമ്പും പിമ്പും ആശീർവാദം ഉണ്ടായിരിക്കും. ഷ്മാ ഒരു പ്രാർത്ഥന എന്നതിലുപരി വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. ഷ്മാ പാരായണത്തിനുശേഷം പ്രാർത്ഥനയാണ്. പിതാക്കന്മാരുടെ ദേശത്ത് യിസ്രായേലിന്റെ പുനഃസ്ഥാപനം, പുതുക്കിപ്പണിത യെരൂശലേം പട്ടണത്തിലേക്കും ദൈവാലയത്തിലേക്കും ഷെഖീനാ മഹത്വത്തിന്റെ മടങ്ങിവരവ്, ദാവീദ് രാജവംശത്തിന്റെ പുനഃസ്ഥാപനം എന്നിവയാണ് പ്രാർത്ഥനകളിലെ മുഖ്യപ്രമേയം. ന്യായപ്രമാണം, പ്രവാചകന്മാർ എന്നിവയിലെ ഭാഗങ്ങൾ ആർക്കും കുഞ്ഞുങ്ങൾക്കു പോലും വായിക്കാം. വായിക്കുന്ന വ്യക്തി സാധാരണയായി എഴുന്നേറ്റുനിൽക്കും. (ലൂക്കൊ, 4:16). തിരുവെഴുത്തിലെ രണ്ടാംഭാഷ എല്ലാവർക്കും പരിചയമില്ലാത്തതിനാൽ വായനയെത്തുടർന്നു അതിനെ അരാമ്യയിലേക്കു പരിഭാഷപ്പെടുത്തും. തിരുവെഴുത്തുകളെ വിശദമാക്കി . പ്രസംഗിക്കും. (മത്താ, 4:23; മർക്കൊ, 1:21; ലൂക്കൊ, 4:15; 6:6; 13:10; യോഹ, 6:59; 18:20). പ്രസംഗിക്കുന്നയാൾ ഉയർന്ന സ്ഥലത്തു ഇരിക്കും. (ലൂക്കൊ, 4:20). പള്ളിയിലെ അർഹതയുള്ള ഏതുവ്യക്തിക്കും പ്രഭാഷകന്റെ പദവി ലഭ്യമാണ്. പുരോഹിതന്റെ ആശീർവാദത്തോടെയാണ് ശുശ്രൂഷ അവസാനിക്കുക. സഭ ആമേൻ പറയും. പുരോഹിതനും ലേവ്യനും സന്നിഹിതരല്ലെങ്കിൽ ആശീർവാദത്തിനു പകരം പ്രാർത്ഥന ചൊല്ലും.

പത്രൊബാസ്

പത്രൊബാസ് (Patribas)

പേരിനർത്ഥം – പിതൃജീവൻ

റോമാസഭയിലെ ഒരംഗം. റോമായിലെ സഹോദരന്മാർക്ക് വന്ദനം അറിയിക്കുമ്പോൾ ഇയാൾക്കും പൗലൊസ് വന്ദനം അറിയിക്കുന്നു. “അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:14).