Category Archives: Uncategorized

യെഹോവാഹാസ്

യെഹോവാഹാസ് (Jehoahaz)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).

യെഹോവാഹാസ്: വിഭക്തയിസ്രായേൽ രാജ്യത്തിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 814-798. (2രാജാ, 10:35). പിതാവായ യേഹൂ ഭരണം അവസാനിപ്പിക്കുമ്പോൾ യോർദ്ദാനു കിഴക്കുള്ള ചില ഭാഗങ്ങൾ അരാം രാജാവു പിടിച്ചടക്കിയിരുന്നു. യെഹോവാഹാസിന്റെ കാലത്തു അരാം രാജാവായ ഹസായേലിന്റെ ശക്തി വർദ്ധിക്കുകയും യിസ്രായേൽ ക്ഷയിക്കുകയും ചെയ്തു. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. 2രാജാ, 13:2). യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. (2രാജാ, 13:3). ഒടുവിൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിക്കുകയും; യഹോവ ഒരു രക്ഷകൻ മുഖാന്തരം വിടുവിക്കുകയും ചെയ്തു. (2രാജാ, 13:4,5). അവൻ 17 വർഷം ഭരിച്ചു : 2 രാജാ, 13:1-7). അവൻ്റെ മകനായ യോവാശ് അവനു പകരം രാജാവായി.

യെഹോവാഹാസ്: യെഹൂദയിലെ പതിനേഴാമത്തെ രാജാവ് (ബി.സി. 609) യോശീയാവിനു ഹമൂതൽ എന്ന ഭാര്യയിൽ ജനിച്ഛ പുത്രൻ. ഹമൂതൽ ലിബനക്കാരനായ യിരെമ്യാവിൻ്റെ മകൾ ആയിരുന്നു. മൂന്നുമാസം മാത്രം രാജ്യം ഭരിച്ചു. (2രാജാ, 23:30-31). മിസയീം രാജാവായ ഫറവോൻ നെഖോ ഇവനെ ബന്ധനസ്ഥനാക്കി പകരം എല്യാക്കീമിനെ യെഹോയാക്കീം എന്നപേരിൽ രാജാവാക്കി. (2ദിന, 36:1-4, യിരെ, 22:10:12). ശല്ലും എന്ന പേരിലും അറിയപ്പെട്ടിരുന്നു. (1ദിന, 3:15).

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യെഹൂദയിലെ അഞ്ചാമത്തെ രാജാവ്. യെഹോശാഫാത്തിന്റെ മരണശേഷം യെഹോരാം 32-ാം വയസ്സിൽ രാജാവായി. ബി.സി, 848-841 വരെ 8 വർഷം ഭരിച്ചു. (2 രാജാ, 8:16,17). രാജ്യത്തിന്റെ ചില ഭാഗങ്ങളും പട്ടണങ്ങളും സമ്പത്തും മറ്റു സഹോദരന്മാർക്കും പിതാവു കൊടുത്തിരുന്നതിനാൽ എല്ലാ സഹോദരന്മാരെയും യെഹോരാം കൊന്നു. (2ദിന, 21:1-5). യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. യഹോവയുടെ വഴികളെ വിട്ടുമാറാൻ അതു കാരണമായി. (2രാജാ, 8:18; 2ദിന, 21:6). ഏദോം യെഹൂദയുടെ മേൽക്കോയ്മയെ എതിർത്തു സ്വതന്ത്രമായി. ഫെലിസ്ത്യർ രാജ്യം ആക്രമിച്ചു രാജധാനിയിലുണ്ടായിരുന്ന എല്ലാവരെയും കൊന്നു. ഇളയപുത്രനായ അഹസ്യാവു മാത്രം രക്ഷപ്പെട്ടു. (2ദിന, 22:1). കഠിനവ്യാധിക്കു വിധേയനായി യെഹോരാം കുടൽ പുറത്തു ചാടി മരിച്ചു. (2ദിന, 21:19:20). ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ അവനുവേണ്ടി ജനം ദു:ഖിച്ചില്ല എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. ഇളയമകനായ അഹസ്യാവു പകരം രാജാവായി. (2ദിന, 22:1).

യെഹോരാം: യിസ്രായേലിലെ ഒമ്പതാമത്തെ രാജാവ്. ആഹാബിന്റെയും ഈസേബെലിന്റെയും പുത്രൻ. സഹോദരനായ അഹസ്യാവിന്റെ മരണശേഷം യിസ്രായേലിനു രാജാവായി. അവൻ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. (2രാജാ, 3:1-3). മോവാബ് രാജാവു യിസ്രായേലിനു കപ്പം കൊടുക്കാതെ എതിർത്തു നിന്നതിനാൽ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടു കൂടി അവനോടു യുദ്ധത്തിനു പോയി. രാജ്യം കൊള്ളയടിച്ചു എങ്കിലും അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു. (2രാജാ, 3:27). അതിനു ശേഷമുള്ള കാലം സിറിയയുമായുള്ള യുദ്ധത്തിന്റേതായിരുന്നു. രാജ്യത്തു അതികഠിനമായ ക്ഷാമം ഉണ്ടായി എങ്കിലും അരാമ്യർ പാളയം വിട്ടു പോയതിനാൽ ധാരാളം ഭക്ഷണസാധനങ്ങൾ ലഭിച്ചു. (2രാജാ, 7). എലീശായുടെ നിർദ്ദേശപ്രകാരം യേഹു രാജാവായി. അവർ യിസ്രായേലിലേക്കു വന്നു യെഹോരാമിനെ വധിച്ചു. (2രാജാ, 9:22,24). ഇതോടു കൂടി ഒമ്രിയുടെ രാജവംശം അവസാനിച്ചു. പന്ത്രണ്ടുവർഷം രാജ്യം ഭരിച്ച യെഹോരാം മക്കളില്ലാത്തവനായി മരിച്ചു. ഭരണകാലം ബി.സി. 852-841.

യെഹോയാദ

യെഹോയാദ (Jehoiada)

പേരിനർത്ഥം – യഹോവ അറിയുന്നു

അസര്യാവിന്റെ മകൻ. (1ദിന, 6:11). സഹോദരനായ അമര്യാവിനുശേഷം മഹാപുരോഹിതനായി. വിവാഹബന്ധം കൊണ്ടു യെഹൂദയിലെ രാജകുടുംബത്തിൽ അംഗമായി. അഹസ്യാവിന്റെ സഹോദരിയും യെഹോരാമിന്റെ മകളുമായ യെഹോശബത്ത് (2ദിന, 22:11) എന്നു പേരുള്ള യെഹോശേബയെ വിവാഹം ചെയ്തു. (2രാജാ, 11:2). അഥല്യാ രാജ്ഞി രാജസന്തതിയെ മുഴുവൻ നശിപ്പിച്ചപ്പോൾ യെഹോയാദാ പുരോഹിതൻ ഭാര്യയോടൊപ്പം യോവാശിനെ ആറുവർഷം ഒളിപ്പിച്ചു പാർപ്പിച്ചു. യോവാശിനു ഏഴുവയസ്സ് പ്രായമായപ്പോൾ യെഹോയാദാ വിപ്ലവം ആസൂത്രണം ചെയ്തു. ശതാധിപന്മാരിൽ അഞ്ചുപേർക്കു തന്റെ പദ്ധതി വെളിപ്പെടുത്തി. (2ദിന, 23:1; 2രാജാ, 11:4). യോവാശിനെ അവർക്കു കാണിച്ചു കൊടുത്തു. അവർ യെഹൂദയിലെങ്ങും പോയി ലേവ്യരെയും യെരൂശലേമിനോടു കുറുള്ള കുടുംബത്തലവന്മാരെയും വരുത്തി യോവാശിനെ അവർക്കു കാണിച്ചു കൊടുത്തു അവനെ രാജാവായി അഭിഷേകം ചെയ്തു. രംഗത്തുവന്ന അഥല്യാ കൊല്ലപ്പെട്ടു. ദൈവത്തെ സേവിക്കാമെന്നു പുരോഹിതൻ ജനത്തെക്കൊണ്ടു ഉടമ്പടി ചെയ്യിച്ചു. ആദ്യകാലത്ത് അദ്ദേഹം യോവാശിനെ ഉപദേശിക്കുകയും നടത്തുകയും ചെയ്തു. നൂറ്റിമുപ്പതു വർഷം ജീവിച്ചിരുന്നു. (2ദിന, 24:15). രാജാക്കന്മാരോടൊപ്പം യെഹോയാദാ അടക്കപ്പെട്ടു. ജനത്തിന്റെ ദുഷ്ടതയെ എതിർക്കുക നിമിത്തം യോവാശിന്റെ കല്പനയാൽ ജനം കല്ലെറിഞ്ഞു കൊന്ന സെഖര്യാവ് (2ദിന, 24:20-22; ലൂക്കൊ, 11:51) ഇദ്ദേഹത്തിന്റെ പുത്രനാണ്.

യൂലിയൊസ്

യൂലിയൊസ് (Julius)

പേരിനർത്ഥം – മൃദുവായ മുടിയുള്ളവൻ

ഔഗുസ്ത്യ പട്ടാളത്തിലെ ഒരു ശതാധിപൻ; റോമയിലേക്കു പൗലൊസിനെ ഈ സൈനികോദ്യോഗസ്ഥന്റെ സൂക്ഷിപ്പിലാണ് അയച്ചത്. (പ്രവൃ, 27:1). റോമാ കൈസർമാരുടെ കുടുംബപ്പേരായിരുന്നു യൂലിയൊസ്. പക്ഷേ ഈ യൂലിയൊസ് രാജകുടുംബാംഗമാണെന്നു തോന്നുന്നില്ല. രാജകുടുംബത്തിൽപ്പെട്ട ഒരുവൻ ശതാധിപന്റെ ജോലി സ്വീകരിച്ചിരിക്കാൻ ഇടയില്ല.

യൂനിയാവ്

യൂനിയാവ് (Junia)

പേരിനർത്ഥം – യൗവ്വനക്കാരൻ

റോമിലെ ഒരു ക്രിസ്ത്യാനി. പൗലൊസ് അന്ത്രൊനിക്കൊസിനോടൊപ്പം യൂനിയാവിനും വന്ദനം ചൊല്ലുന്നു. (റോമ, 16:7). ഇവരെ പൗലൊസ് ‘എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരും’ എന്നാണ് പറയുന്നത്. അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രസിദ്ധരും പൗലൊസ് അപ്പൊസ്തലനു മുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും ആണ്.

യൂദാ

യൂദാ (Judas)

പേരിനർത്ഥം — സ്തുതി

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരിൽ ഒരുവനാണ്. ശിമോൻ ഈസ്കരോത്താവിന്റെ മകൻ. (യോഹ, 6:71, 13:26). കർത്താവ് യൂദയെ വിളിക്കുന്നതിനു മുമ്പുള്ള അവന്റെ ജീവിതത്തെക്കുറിച്ചു ഒരറിവുമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ കൊടുത്തിട്ടുള്ള പ്രന്തണ്ടു അപ്പൊസ്തലന്മാരുടെ പട്ടികയിൽ യൂദയുടെ പേര് ഒടുവിലാണ് കാണപ്പെടുന്നതു. (മത്താ, 10:4, മർക്കൊ, 3:19, ലൂക്കൊ, 6:16). യൂദയുടെ പേർ പറയുമ്പോഴെല്ലാം യേശുവിനെ കാണിച്ചുകൊടുത്ത (മർക്കൊ, 3:19, മത്താ, 10:4) ദ്രോഹിയായിത്തീർന്ന (ലൂക്കൊ, 6:16) എന്നീ വിശേഷണങ്ങൾ ചേർത്തിരിക്കുന്നതു കാണാം. കെര്യോത്ത് ഗ്രാമവാസി എന്നാണ് ഈസ്കര്യോത്താവ് എന്ന വാക്കിന്റെ അർത്ഥം. അപ്പൊസ്തലിക ഗണത്തിൽ യൂദയായിരുന്നു പണസഞ്ചി സൂക്ഷിപ്പുകാരൻ. (യോഹ, 13:29). അപ്പൊസ്തലന്മാർ ചുറ്റി സഞ്ചരിക്കുമ്പോൾ പണവും വഴിപാടുകളും സ്വീകരിക്കുകയും ദരിദ്രർക്കു വിതരണം ചെയ്യുകയും പതിവായിരുന്നു. അവയുടെ ചുമതലക്കാരൻ യൂദാ ഈസ്കര്യോത്താവായിരുന്നു. പണം കൂടുതൽ കൈവശം വന്നപ്പോൾ യൂദാ ധനമോഹിയും അവിശ്വസ്തനും കള്ളനും ആയിത്തീർന്നു. (യോഹ, 12:4-6).

സുവിശേഷ സംഭവങ്ങളുടെ അന്ത്യരംഗങ്ങളിൽ യൂദായുടെ വഞ്ചന നിഴലിടുന്നതു കാണാം. വിലയേറിയ സ്വച്ഛജടാമാംസിതൈലം കൊണ്ടു കർത്താവിന്റെ പാദത്തെ അഭിഷേകം ചെയ്ത മറിയയുടെ പ്രവൃത്തിയെ യൂദാ വിമർശിച്ചു. (യോഹ, 12:3-5). അവളുടെ പ്രവൃത്തിയുടെ മഹിമയെ യേശു പുകഴ്ത്തിയെങ്കിലും അതു മനസ്സിലാക്കുവാനുള്ള മനോഭാവം യൂദയ്ക്കുണ്ടായിരുന്നില്ല. ആ തെലം വിറ്റു പണസ്സഞ്ചി വീർപ്പിക്കുന്നതിലായിരുന്നു യൂദയുടെ നോട്ടം. ദരിദ്രർക്കു വേണ്ടിയുള്ള വാദമെന്ന നിലയ്ക്കാണ് യൂദാ മറിയയുടെ പ്രവൃത്തിയെ വിമർശിച്ചത്. ബേഥാന്യയിലെ ഈ സംഭവത്തെത്തുടർന്നു യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി മഹാപുരോഹിതന്മാരുടെ അടുക്കലേക്കു പോയി. (മത്താ, 26:14-16, മർക്കൊ, 14:10-11, ലൂക്കൊ, 22:3-6). യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു യേശു മുൻകൂട്ടി അറിയുകയും പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. (യോഹ, 6:70-71). യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു എന്തുതരും എന്നു ചോദിച്ചു. അവർ അവനു മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്താ, 26:15, ഒ.നോ. സെഖ, 11:12, പുറ, 21:32). യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു അനുകൂലമായ സന്ദർഭം യൂദാ കാത്തിരിക്കുകയായിരുന്നു. അന്ത്യ അത്താഴത്തിനായി യേശുവും ശിഷ്യന്മാരും മാളികമുറിയിൽ കൂടിയിരുന്ന സന്ധ്യയ്ക്കു യൂദായ്ക്ക് സന്ദർഭം ലഭിച്ചു. (മർക്കൊ, 14:17-18). അത്താഴ സമയത്തു യൂദാ തന്നെ കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചു യേശു വ്യക്തമാക്കി. യേശുവിന്റെ കയ്യിൽ നിന്നു അപ്പ ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ യുദായിൽ കടന്നു. (യോഹ, 13:27). ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി. (യോഹ, 13:30). യേശുക്രിസ്തു ഗത്ത്ശെമനയിൽ അന്നു രാത്രി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പടയാളികളെത്തി. ചുംബനത്താൽ യുദാ യേശുവിനെ കാണിച്ചുകൊടുത്തു. (മത്താ, 26:41-49, മർക്കൊ, 18:-5 ). “യൂദയേ, മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്” എന്നു യേശു ചോദിച്ചു. (ലൂക്കൊ, 22:48). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു കണ്ടപ്പോൾ യുദാ അനുതപിച്ചു . മഹാപുരോഹിതന്മാരുടെ അടുക്കൽ മടങ്ങിവന്നു അവൻ തന്റെ കുറ്റം ഏറ്റുപറഞ്ഞു മുപ്പതു വെള്ളിക്കാശ് മടക്കിക്കൊടുത്തു. അവർ സ്വീകരിക്കാത്തതു കൊണ്ടു ആ വെള്ളിക്കാശ് മന്ദിരത്തിലെറിഞ്ഞ് ശേഷം അവൻ തൂങ്ങിച്ചത്തു. (മത്താ, 27:3-5). യൂദാ നാശയോഗ്യനായിരുന്നു. (യോഹ, 17:12). അവന്റെ അന്ത്യം അത്യന്തം ദാരുണമായിരുന്നു. “അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.” (പ്രവൃ, 1:18). “തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയി”. (അപ്പൊ, 1:24).

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റൊരു യൂദാ: തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.തദ്ദായി (Thaddaeus)പേരിനർത്ഥം — വിശാലഹൃദയൻയേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല. പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

യേശുവിന്റെ സഹോദരൻ യൂദാ: യേശുവിന്റെ സഹോദരനായ യാക്കോബിനെപ്പോലെ തീക്ഷ്ണതയുള്ളവനായിരുന്നു. പിതൃനഗരത്തിലുള്ളവർ യേശുവിന്റെ സഹോദരന്മാരുടെ പേരു പറയുമ്പോൾ യൂദയുടെ പേരും ചേർത്തിട്ടുണ്ട്. (മത്താ, 13:55; മർക്കൊ, 6:3). പുതിയനിയമത്തിലെ യൂദയുടെ ലേഖനം ഇദ്ദേഹം എഴുതിയതാണ്. യാക്കോബിന്റെ സഹോദരൻ എന്നു ലേഖനത്തിൽ പറയുന്നുണ്ട്.

ഗലീലക്കാരനായ യൂദാ: റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. നാടുവാഴിയായിരുന്ന കുറേന്യൊസ് ബലം പ്രയോഗിച്ചു ഇതിനെ അടിച്ചമർത്തി. ഗമാലിയേൽ ഈ സംഭവം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. (പ്രവൃ, 5:37). ഈ യൂദാ ജനിച്ചതു ഗമലയിൽ ആയിരുന്നുവെന്നും കലഹം ഉണ്ടാക്കിയതു എ.ഡി. 6-ൽ ആയിരുന്നു എന്നും ജൊസീഫസ് പറയുന്നു.

ദമസ്കൊസുകാരനായ യൂദാ: പൗലൊസ് അപ്പൊസ്തലൻ മാനസാന്തരത്തിനു ശേഷം ദമസ്കൊസ് പട്ടണത്തിൽ നേർവ്വീഥി എന്ന തെരുവിൽ യൂദയുടെ ഭവനത്തിൽ താമസിച്ചു. അനന്യാസ് ഇവിടെ വന്നാണ് ശൗലിനു വേണ്ടി പ്രാർത്ഥിച്ചത്. (പ്രവൃ, 9:11). 

ബർശബാസ് എന്ന യൂദാ: ബർശബാസ് എന്ന യൂദയും ശീലാസും യെരൂശലേം സമ്മേളനത്തിന്റെ തീരുമാനം അറിയിക്കുവാൻ അന്ത്യാക്ക്യയിലേക്കു പൗലൊസ്, ബർന്നബാസ് എന്നിവരോടൊപ്പം പോയി. (പ്രവൃ, 15:22, 26).

യൂത്തിക്കൊസ്

യൂത്തിക്കൊസ് (Eutychus)

പേരിനർത്ഥം – ഭാഗ്യവാൻ

ത്രോവാസിലെ ഒരു യുവാവ്. പൗലൊസ് പിറ്റേദിവസം യാത്ര പുറപ്പെടുവാൻ നിശ്ചയിച്ചിരുന്നതു കൊണ്ടു പാതിരാവരെ പ്രസംഗം നീട്ടി. വീടിന്റെ മൂന്നാം തട്ടിലായിരുന്നു യോഗം നടന്നിരുന്നത്. കിളിവാതില്ക്കൽ ഇരുന്ന യൂത്തിക്കൊസ് ഉറങ്ങി മൂന്നാം തട്ടിൽ നിന്നു താഴെ വീണു. അവനെ മരിച്ചവനായി എടുത്തുകൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെ മേൽ വീണു അവനെ തഴുകി. പഴയനിയമ പ്രവാചക ൾന്മാരും മരിച്ചവരെ ഉയിർപ്പിച്ചതു ഇതേ വിധമായിരുന്നു. (1രാജാ, 17:21; 2രാജാ, 4:34). പ്രഭാതത്തിൽ പൗലൊസ് പോകുന്നതിനു മുമ്പു ബാലനെ ജീവൻ പ്രാപിച്ചവനായി കൊണ്ടുവന്നു. എല്ലാവരും സന്തോഷിച്ചു. (പ്രവൃ, 20:7-12).

യുസ്തൊസ്

യുസ്തൊസ് (Justus)

പേരിനർത്ഥം – നീതിമാൻ

യുസ്തൊസ് എന്ന മറുപേരുള്ള ബർശബാ എന്ന യോസേഫ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദയ്ക്കു പകരം അപ്പൊസ്തലത്വത്തിനായി ശിഷ്യന്മാർ നിർത്തിയ രണ്ടുപേരിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു മത്ഥിയാസിനു വീണു.

യുസ്തൊസ്

കൊരിന്തിലെ ഒരു ശിഷ്യൻ. പൗലൊസിനു സുനഗോഗിൽ (യെഹൂദന്മാരുടെ പള്ളി) പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ യുസ്തൊസിന്റെ ഭവനത്തിൽ വച്ചു പൗലൊസ് സുവിശേഷം പ്രസംഗിച്ചു. (അപ്പൊ, 18:7).

യുസ്തൊസ്

ഒരു യെഹൂദ ക്രിസ്ത്യാനി. യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു എന്നു കൊലൊസ്യ ലേഖനത്തിൽ (4:11) പൗലൊസ് എഴുതി. അവിടെ പൗലൊസിനു അനുകൂലമായി വർത്തിച്ച യെഹൂദന്മാർ കേവലം മൂന്നുപേരായിരുന്നു. അരിസാതർഹൊസ് മർക്കൊസ്, യുസ്തൊസ്.

യിസ്ഹാക്ക്

യിസഹാക്ക് (Isaac)

പേരിനർത്ഥം – ചിരി

അബ്രാഹാമിനു സാറായിൽ ജനിച്ച ഏക പുത്രൻ. ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവരിൽ ഒരാളാണ് യിസഹാക്ക്. യഹോവയാണു ഈ പേർ നല്കിയത്. (ഉല്പ, 17:19). യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിനു 100 വയസ്സും സാറായ്ക്കു 90 വയസ്സും ഉണ്ടായിരുന്നു. (ഉല്പ, 21:5). എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദനം കഴിപ്പിച്ചു. (ഉല്പ, 21:4). യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. ഈ സന്ദർഭത്തിൽ തന്റെ അവകാശം നഷ്ടപ്പെട്ട യിശ്മായേൽ പരിഹസിക്കുകയും അതു സാറായെ പ്രകോപിപ്പിക്കുകയും ചെയ്തു. അതിനാൽ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ അബ്രാഹാമിനെ നിർബ്ബന്ധിച്ചു. യിശ്മായേലിനെ സ്നേഹിക്കുക നിമിത്തം അബ്രാഹാം അതു ചെയ്തില്ല. എന്നാൽ ദൈവത്തിൽ നിന്നു വ്യക്തമായ നിർദ്ദേശം ലഭിച്ചപ്പോൾ അബ്രാഹാം ഇരുവരെയും പുറത്താക്കി. (ഉല്പ, 21:8-12).

അബ്രാഹാമിന്റെ വിശ്വസ്തതയെ പരീക്ഷിക്കുവാൻ തന്റെ ഏകജാതനായ പുത്രനെ മോരിയാമലയിൽ കൊണ്ടുചെന്നു യാഗം കഴിക്കുവാൻ ദൈവം കല്പിച്ചു. (ഉല്പ, 22). അപ്പോൾ യിസ്ഹാക്കിനു 25 വയസ്സു പ്രായം ഉണ്ടായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. ഹോമയാഗത്തിനു ആവശ്യമായ വിറകു ചുമന്നുകൊണ്ടു പോകുവാൻ കഴിവുള്ള ബാലനായിരുന്നു യിസ്ഹാക്ക്. തന്നെ യാഗം കഴിക്കുന്നതിനു യിസ്ഹാക്കു ഒരു തടസ്സവും പറഞ്ഞില്ല. എന്നാൽ യാഗപീഠത്തിൽ കിടത്തി യിസ്ഹാക്കിനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു തടഞ്ഞു; പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിച്ചു.

യിസ്ഹാക്കിനു 37 വയസ്സായപ്പോൾ ഹെബ്രോനിൽ വച്ചു സാറാ മരിച്ചു. (ഉല്പ, 23:1). അബ്രാഹാമിന്റെ ദാസനായ എല്യേസർ മെസൊപ്പൊട്ടേമ്യയിൽ ചെന്നു ചാർച്ചക്കാരിയായ റിബെക്കയെ കൊണ്ടുവന്നു. റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസഹാക്കിനു 40 വയസ്സായിരുന്നു. (ഉല്പ, 25:20). റിബെക്ക വന്ധ്യയായിരുന്നു. ഇരുപതു വർഷത്തിനു ശേഷം യിസ്ഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്കാ ഗർഭം ധരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനെയും പ്രസവിച്ചു. (ഉല്പ, 25:21-26). ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാര വാസിയുമായിരുന്നു. യിസ്ഹാക്ക് ഏശാവിനെയും റിബെക്കാ യാക്കോബിനെയും സ്നേഹിച്ചു. ക്ഷാമകാലത്തു ഭക്ഷണത്തിനു വേണ്ടി അന്യദേശത്തു പോകുവാൻ യിസ്ഹാക്കു പ്രേരിതനായി. മിസ്രയീമിലേക്കു പോകാതെ വാഗ്ദത്ത നാട്ടിൽ കഴിയുവാൻ യഹോവ ഉപദേശിച്ചു. ദൈവിക സംരക്ഷണയിൽ സംശയാലുവായ യിസ്ഹാക്ക് ഫെലിസ്ത്യ പട്ടണമായ ഗെരാരിൽ പോയി. ജീവനെ ഭയന്നു റിബെക്കായെ സ്വന്തം സഹോദരിയെന്നു പറയേണ്ടിവന്നു. സത്യം മനസ്സിലാക്കിയപ്പോൾ ഫെലിസ്ത്യരാജാവായ അബീമേലെക്ക് യിസ്ഹാക്കിനെ കുറ്റപ്പെടുത്തിയെങ്കിലും ദേശത്തു പാർക്കുവാൻ അനുവദിച്ചു. (ഉല്പ, 26:1-11).

യിസ്ഹാക്ക് ഗെരാർ താഴ്വരയിൽ കൂടാരമടിച്ചു. കൃഷിയിലും കന്നുകാലി വളർത്തലിലും യിസ്ഹാക്ക് സമ്പന്നനായിത്തീർന്നു. അസൂയാലുക്കളായ ഫെലിസ്ത്യർ പീഡിപ്പിക്കുകയും ദേശം വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പിതാവാ കുഴിച്ചതും ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകളെ അവൻ തുറന്നു; പുതിയ കിണറുകൾ വെട്ടി. ഈ കിണറുകൾക്കു ഫെലിസ്ത്യർ അവകാശവാദം പുറപ്പെടുവിച്ചു. അവർ അവകാശവാദം പുറപ്പെടുവിക്കാത്ത കിണറിനു രെഹോബോത്ത് എന്നു പേരിട്ടു. (ഉല്പ, 26:12-22). അവിടെനിന്നും യിസ്ഹാക്ക് ബേർ-ശേബയിലേക്കു വന്നു. യഹോവ പ്രത്യക്ഷപ്പെട്ടു യിസ്ഹാക്കിനു അനുഗ്രഹം വാഗ്ദാനം ചെയ്തു. അബീമേലെക്കും യിസ്ഹാക്കിനോടു സമാധാന ഉടമ്പടി ചെയ്തു. (ഉല്പ, 26:26-31). കനാന്യ സ്ത്രീകളുമായുള്ള ഏശാവിന്റെ വിവാഹം യിസ്ഹാക്കിനെയും റിബെക്കയെയും ദുഃഖിപ്പിച്ചു. മരണം അടുത്തു എന്നു കരുതി ആദ്യജാതനായ ഏശാവിനെ അനുഗ്രഹിക്കുവാൻ യിസഹാക്ക് ഒരുങ്ങി. ഏശാവിനെ വിളിച്ചു തന്റെ ഇഷ്ടഭോജനമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇതുകേട്ട റിബെക്കാ യാക്കോബിനെ പ്രച്ഛന്നവേഷനായി രുചികരമായ ഇറച്ചിയോടൊപ്പം യിസ്ഹാക്കിന്റെ അടുക്കലേക്കയച്ചു. പിതാവിനെ വഞ്ചിച്ചു യാക്കോബ് അനുഗ്രഹം കരസ്ഥമാക്കി. ഏശാവ് യാക്കോബിനെ കൊല്ലുവാൻ നിശ്ചയിച്ചു. തന്മൂലം യാക്കോബിനെ മെസൊപ്പൊട്ടേമ്യയിലേക്ക് അയക്കാൻ റിബെക്കാ യിസ്ഹാക്കിനെ പ്രേരിപ്പിച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നു ഒരു ഭാര്യയെ യാക്കോബ് എടുക്കുമല്ലോ എന്നു യിസ്ഹാക്കു ആശ്വസിച്ചു. (ഉല്പ, 27:41-28;6). ഇരുപതു വർഷത്തിനു ശേഷം യാക്കോബ് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നു ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വച്ചു യിസ്ഹാക്കിനെ കണ്ടു. 180-ാമത്തെ മ
വയസ്സിൽ യിസ്ഹാക്കു മരിച്ചു. പുത്രന്മാരായ ഏശാവും യാക്കോബും അവനെ അടക്കി. (ഉല്പ, 35:29).

ഇരുപതോളം പ്രാവശ്യം യിസ്ഹാക്കിനെക്കുറിച്ചു പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. യിസ്ഹാക്കിന്റെ യാഗത്തെക്കുറിച്ചു രണ്ടു പരാമർശങ്ങളുണ്ട്. (എബ്രാ, 11:17,18; യാക്കോ, 2:21). പുനരുത്ഥാനത്തെ തെളിയിക്കുന്നതിനായി അബ്രാഹാം യാക്കോബ് എന്നിവരോടൊപ്പം യിസ്ഹാക്കും ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കുകയാണെന്നു യേശു പറഞ്ഞു. (ലൂക്കൊ, 20:37). ക്രിസ്തുവിന്റെ നിഴലായി യിസ്ഹാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. മോരിയാമലയിൽ അർപ്പിക്കപ്പെടുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത യിസ്ഹാക്ക് മരണത്തോളം അനുസരണമുള്ളവൻ ആയിത്തീർന്ന ക്രിസ്തുവിനെ കാണിക്കുന്നു. (ഉല്പ, 22; ഫിലി, 2:5-8). തന്റെ ഏകജാതനായ പുത്രനെ ഏല്പിച്ചുതന്ന പിതാവായ ദൈവത്തിന്റെ പ്രതിരൂപമാണ് അബാഹാം. ‘ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം’ എന്ന അബ്രാഹാമിന്റെ വാക്കുകൾ പുനരുത്ഥാനം ചൂണ്ടിക്കാണിക്കുന്നു. (ഉല്പ, 22:5; എബ്രാ, 11:17-19). സഭയുടെ കാന്തനെന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിരൂപമാണ് യിസ്ഹാക്ക്. റിബെക്കാ സഭയുടെ നിഴലാണ്. യിസ്ഹാക്ക് വെളിമ്പ്രദേശത്തു ചെന്നു വധുവിനെ സ്വീകരിച്ചതുപോലെ ക്രിസ്തു ആകാശമേഘങ്ങളിൽ ഇറങ്ങിവന്നു സഭയെ കൂട്ടിച്ചേർക്കും. (ഉല്പ, 24:63; 1തെസ്സ, 4:14-16). അബ്രാഹാമിന്റെ ദാസൻ പരിശുദ്ധാത്മാവിനു നിഴലാണ്. ഭൂമിയിൽ സഭയെ ഒരുക്കി കർത്താവിനു സമർപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.