സാത്താൻ ക്ഷണിക്കപ്പെടാത്ത അത്യുദയകാംക്ഷിയായി മനുഷ്യനെ സമീപിച്ച് ഹൃദയത്തിൽ സംശയം ജനിപ്പിക്കുന്നു: ഹവ്വാ സാത്താനെ അന്വേഷിക്കുകയോ ഏദെൻ തോട്ടത്തിലേക്കു ക്ഷണിക്കുകയോ ചെയതിട്ടല്ല അവൻ അവളെ തേടി ഏദെൻ തോട്ടത്തിലേക്കു കടന്നുചെന്നത്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരു അഭ്യുദയകാംക്ഷിയെപ്പോലെ സ്നേഹം നടിച്ച് സംഭാഷണം ആരംഭിച്ച അവൻ, ദൈവത്തിന്റെ നന്മയെക്കുറിച്ച് ഹവ്വായിൽ സംശയം ജനിപ്പിച്ചു.
ദൈവം കല്പിച്ചിരിക്കുന്നത് തെറ്റാണെന്നു പ്രഖ്യാപിച്ച്, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം തകർക്കുവാൻ സാത്താൻ ശ്രമിക്കുന്നു: തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ നിശ്ചയമായും മരിക്കുകയില്ലെന്നുള്ള സാത്താന്റെ ദൃഢമായ പ്രസ്താവന, ഹവ്വായുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ വിടവ് സൃഷ്ടിച്ചു. അങ്ങനെ അവൾ ദൈവത്തെക്കാൾ ഉപരി സാത്താനെ വിശ്വസിച്ചു.
സാത്താൻ ഭൗതികമായ അഭ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാൻ മനുഷ്യനു പ്രേരണ നൽകുന്നു: വ്യഷഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകുമെന്ന സാത്താന്റെ വാക്കുകൾ വിശ്വസിച്ച ഹവ്വാ ദൈവത്തെപ്പോലെ ആകുവാനുള്ള അഭിനിവേശത്താൽ, ദൈവത്തെ അനുസരിക്കാതെ വൃക്ഷഫലം നോക്കി – പറിച്ചു – ഭക്ഷിച്ചു.
സ്നേഹബന്ധങ്ങൾ മുതലെടുത്ത് പാപത്തിൽ വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുന്നു: ഹവ്വാ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭർത്താവായ ആദാമിനു നൽകി; അവനും ഭക്ഷിച്ചു. അങ്ങനെ അവനും പാപത്തിൽ വീണു. ഭാര്യയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധംകൊണ്ട് ആദാം ദൈവത്തിന്റെ കല്പന അനുസരിക്കാതെ പാപം ചെയ്തു.
സാത്താൻ നൽകിയ പ്രേരണ ഹവ്വായക്ക് തിരസ്കരിക്കാമായിരുന്നു. അതിനെക്കാളുപരി, തന്നിൽ ഉണ്ടായ സംശയത്തെക്കുറിച്ച്, തന്നെ സൃഷ്ടിക്കുകയും ഏദെനിൽ നിയമിക്കുകയും ചെയ്ത ദൈവത്തോട് അവൾക്കു ചോദിക്കാമായിരുന്നു. എന്നാൽ അതു ചെയ്യാതെ, സാത്താന്റെ പ്രേരണ നിമിത്തം ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത (1യോഹ, 2:16) എന്നിവയ്ക്ക് അടിമപ്പെട്ടപ്പോഴാണ് ഇരുവരും പാപത്തിൽ വീണുപോയത്. (വേദഭാഗം: ഉല്പത്തി 1-3 അദ്ധ്യായം).
ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).
പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:
2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).
4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).
യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).
ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.
മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.
ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.
തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുള്ള സംഖ്യകളിൽ വളരെയധികം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയമായിട്ടും മാർമ്മികസംഖ്യയായി അവശേഷിക്കുന്ന ഒന്നാണ് 666. രണ്ടു പ്രത്യേക കാരണങ്ങളാൽ ഈ സംഖ്യ, പ്രാധാന്യം അർഹിക്കുന്നു. പ്രവചന പുസ്തകമായ വെളിപ്പാടിലാണ് ഈ മാർമ്മിക സംഖ്യ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, അവിടെതന്നെ അതൊരു മൃഗത്തിന്റെയും ഒപ്പം മനുഷ്യൻ്റെയും സംഖ്യയാണെന്നു വിശദമാക്കുന്നുമുണ്ട്; പക്ഷേ, ആ വിശദീകരണം ഒരു വെല്ലുവിളിയോടു കൂടെയാണെന്നുമാത്രം: “ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.” (വെളി, 13:8). അറുനൂറ്ററുപത്താറിനെ സംബന്ധിച്ചു എണ്ണമറ്റ അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. പല വ്യക്തികളുടെയും പേരിന്റെ സംഖ്യഗണിച്ച് അതിലൂടെ മൃഗത്തെ തിരിച്ചറിയാൻ ശ്രമം നടത്തിയിട്ടുണ്ട്; ഇപ്പോഴും നടക്കുന്നുമുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങളിൽ നമുക്ക് സ്വീകാര്യം ജെ.എൻ. ഡാർബിയുടേതാണ്. “666 എന്ന സംഖ്യയെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ഇവിടെ ഞാൻ തുറന്ന് സമ്മതിക്കട്ടെ. മതിയായ ഒരു വിശദീകരണം നല്കുവാൻ എനിക്ക് കഴിയുന്നില്ല.”
എതിർക്രിസ്തുവിന്റെ പേര് പ്രസ്തുത സംഖ്യ ഉൾക്കൊള്ളുന്നതായിരിക്കും. തന്മൂലം, എതിർക്രിസ്തു വെളിപ്പെടുന്നതുവരെയും അതിനെകുറിച്ച് ചില പൊതുവായ ധാരണകൾ പുലർത്താമെന്നല്ലാതെ ഒരു നിഗമനത്തിൽ എത്തിച്ചേരാനാവുകയില്ല. 666 എന്നു സംഖ്യാവില കിട്ടുന്ന അനേകം പേരുകളുണ്ട്. അവയുമായി ഇതിനെ സാമ്യപ്പെടുത്തുന്നത് പ്രസ്തുത പ്രവചനത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. എബ്രായയിലും, ഗ്രീക്കിലും, ലത്തീനിലും, ഇംഗ്ലീഷിലും, ഫ്രഞ്ചിലും എന്നല്ല മറ്റു പല ഭാഷകളിലൂടെയും ഈ ബുദ്ധിയുടെ വ്യായാമം പ്രകടമായിട്ടുണ്ട്. നെപ്പോളിയൻ, ഹിറ്റ്ലർ, മുസ്സോളിനി തുടങ്ങി അനേകം പേരുകൾ ഈ സംഖ്യാർത്ഥികളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഭൂമിയിൽ നിന്നു കയറുന്ന മറ്റൊരു മൃഗം ഏതാണ്? “മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു.” (വെളി, 13:11). മുപ്പത്താറിന്റെ ത്രികോണസംഖ്യയാണ് 666; മുപ്പത്താറ്, എട്ടിന്റെ ത്രികോണ സംഖ്യയും (1 + 2 + 3 + 4 + 5 + 6 + 7 + 8 = 36) ഇതിൽ നിന്നും 666-നും 8-നും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മൃഗത്തിന്റെ പ്രതീകമായി വെളിപ്പാട് 17:11-ൽ എട്ട് പറയുന്നുണ്ട്. “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.” വെളിപ്പാട് 13:18-ൽ “ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യഗണിക്കട്ടെ” എന്നു ആഹ്വാനം ചെയ്തുവെങ്കിൽ, “ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്” (വെളി, 17:9) എന്നു പറഞ്ഞുകൊണ്ടാണ് പ്രസ്തുത മൃഗത്തെ വിശദീകരിക്കുന്നത്. തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴുമലയാണെന്നു പറയുന്നു. അത് റോമിനെ കുറിക്കുന്നു. ഏഴു മലകളിന്മേലാണ് റോം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത മലകൾ: 1. പലാത്തിനം – Palatinum; 2. ക്വിരിനാലെം – Quirinalem; 3. അവെന്തിനം – Aventinum; 4. ചേളിയും – Coelium; 5. വിമിനാലെം – Viminalem; 6. ഐസ്ക്യുലിനം – Aesquilinum; 7. ജാനികുലാരെം – Janicularem, എന്നിവയത്രേ.
അറുനൂറ്ററുപത്താറ് നീറോ ചക്രവർത്തിയെ കുറിക്കുന്നതായി കരുതുന്നവരുണ്ട്. നീറോ പുനരുത്ഥാനം ചെയ്യുമെന്ന് ഒന്നാം നൂറ്റാണ്ടിൽ പലരും വിശ്വസിച്ചിരുന്നു. നീറോ ആയാലും അല്ലെങ്കിലും ഫലത്തിൽ നീറോയുടെ പുനർജന്മം തന്നെയായിരിക്കും എതിർക്രിസ്തു. നീറോ സീസറെ എബ്രായഭാഷയിൽ എഴുതുന്നത് ‘ഖെസെർ നെറോൻ’ എന്നാണ്. അപ്പൊസ്തലനായ യോഹന്നാൻ പല സംജ്ഞാനാമങ്ങളെയും എബ്രായ പ്രത്യയാന്തമായി പ്രയോഗിച്ചിട്ടുള്ളത് ഇതിന് ഉപോദ്ബലകമായ തെളിവായി സ്വീകരിക്കുന്നു. അബ്ബദ്ദോൻ, അപ്പൊല്ലുവോൻ, ഹർമ്മഗെദ്ദോൻ എന്നിവ ഉദാഹരണം. തന്മൂലം ഉദ്ദിഷ്ടപുരുഷൻ നീറോ ആണെന്നും, പീഡനം ഒഴിവാക്കാൻ വേണ്ടിയാണ് ഈ ഗൂഢവിദ്യ പ്രയോഗിച്ചതെന്നും അനുമാനിക്കുന്നു. പക്ഷേ വെളിപ്പാടു പുസ്തകം ഉപയോഗിക്കുന്ന അക്ഷരമാല ഗ്രീക്കിന്റെതാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. (വെളി, 1:8; 21:6; 22:13).
ട്രാജൻ, ഹദ്രിയാൻ, ജോൺ നോക്സ്, മാർട്ടിൽ ലൂഥർ, നെപ്പോളിയൻ തുടങ്ങി പലരുടെയും പേരുകൾ മൃഗമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ സഖ്യ 666 ആക്കിയത് വളരെ വിചിത്രമായ രീതിയിൽ ആയിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയ്ക്ക് കൃത്രിമമായ സംഖ്യാമൂല്യം നൽകിയാണ് ഹിറ്റ്ലർ എന്ന പേരിന്റെ സംഖ്യ ഗണിച്ചത്.
റോമിലെ പോപ്പ് എതിർക്രിസ്തുവണെന്നു കരുതുന്ന പ്രൊട്ടസ്റ്റന്റുകാരും കുറവില്ല പോപ്പിന്റെ കിരീടത്തിൽ പതിച്ചിട്ടുള്ള VICARIUS FILEIIDEI (ദൈവത്തിന്റെ പ്രതിപുരുഷൻ) എന്ന മേലെഴുത്തിന് ലത്തീനിൽ 666 ആണ് സംഖ്യാവില. C,D,I,L,M,V,X എന്നീ ഏഴക്ഷരങ്ങൾക്കാണ് ലത്തീനിൽ സംഖ്യാവിലയുള്ളത്. അതനുസരീച്ചാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഗണനം ഒരിക്കലും പോപ്പ് എതിർക്രിസ്തുവാണെന്ന് പറയാൻ മതിയായ അടിസ്ഥാനം അല്ല. കൂടാതെ, പോപ്പ് എതിർക്രിസ്തു അല്ലെന്നതിന് അനേകം തെളിവുകൾ ഉണ്ട്. ഒന്നാമതായി, ‘എതിർക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കുന്നു.’ (1യോഹ, 2:22). ഒരു പോപ്പും പിതാവിനെയും പുത്രനെയും നിഷേധിക്കുമെന്ന് ചിന്തിക്കുവാൻ കൂടി സാദ്ധ്യമല്ല. മാത്രവുമല്ല, ദൈവത്തിന്റെ ത്രിയേകത്വം റോമാസഭയുടെ അംഗീകൃത വിശ്വാസപ്രമാണവുമാണ്. രണ്ടാമതായി, ‘താനല്ലാതെ മറ്റൊരു ദൈവമില്ലെന്നു കാണിക്കുന്നതിന് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളിയാണ് എതിർക്രിസ്തു’ (2തെസ്സ, 2:4). പോപ്പ് ദൈവത്തിന്റെ പ്രതിപുരുഷൻ എന്നല്ലാതെ താൻ തന്നെ ദൈവമെന്ന് ഒരിക്കലും പറയുകയില്ല. മൂന്നാമതായി, ‘വ്യാജസഭയായ വേശ്യയെ നശിപ്പിക്കുന്നതിന് മൃഗത്തിന്റെ പത്തുകൊമ്പുകൾ എതിർക്രിസ്തുവിനോടു ചേരും.’ (വെളി, 17:16,17). പോപ്പ് ഒരിക്കലും വ്യാജസഭയെ ദ്വേഷിക്കയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ക്രിസ്ലാം മതത്തിന് പോപ്പുകൊടുന്ന സപ്പോർട്ടും, തൻ്റെയൊരു പരിപാടിയിൽ അമൃതാനന്ദമയിയെ ക്ഷണിച്ചതും ഓർക്കുക. നാലാമതായി, ‘മൃഗത്തിന്റെ അധികാരം വെറും 42 മാസത്തേക്കാണ്.’ തുടർന്ന് ക്രിസ്തു വീണ്ടും വരുകയും മൃഗത്തെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ പരമ്പരാഗതമായി തുടരുന്നതാണ് പോപ്പിന്റെ അധികാരം. ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത അധർമ്മ മൂർത്തിയാണ് എതിർക്രിസ്തു.
ആധുനികകാലത്ത് കംപ്യൂട്ടറിന് ലഭിച്ചിരിക്കുന്ന പ്രാധാന്യം സുവിദിതമാണല്ലോ. എതിർക്രിസ്തുവിന്റെ കാലത്ത് കംപ്യൂട്ടർ ജനത്തെ നിയന്ത്രിക്കുന്നതിൽ പ്രമുഖസ്ഥാനം വഹിക്കും. ഇത് മനസ്സിൽ കണ്ടുകൊണ്ട് റവ. റിച്ചാർഡ് തോമസ്സ് 666-നു പുതിയൊരു ഫോർമുലയും വ്യാഖ്യാനവും നല്കി. A = 6; B = 12; C = 18 ……. എന്നിങ്ങനെ Z വരെ സംഖ്യാവില നല്കി. അതിൻപ്രകാരം C = 18 + O = 90 + M = 78 + P = 96 + U = 136 + T = 120 + E = 30 + R = 108 = 666 എന്നുകിട്ടും. ഈ ഫോർമുല അനുസരിച്ച് കപ്യൂട്ടറാണ് 666.
Computare എന്ന ലത്തീൻ ധാതുവിൽ നിന്നാണ് കംപ്യൂട്ടറിന്റെ ഉത്പത്തി. എണ്ണുന്നത് എന്നർത്ഥം. വെളിപ്പാട് 13:8-ന്റെ ലത്തീൻ പാഠത്തിൽ Comput എന്ന പദം തന്നെ പ്രയോഗിച്ചിട്ടുണ്ട്; Quit habet intellectum, computet numerum bestiae (ബുദ്ധിയുള്ളവർ മൃഗത്തിന്റെ സംഖ്യ എണ്ണട്ടെ). കംപ്യൂട്ടർ ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ്. ലോകവ്യാപകമായ കംപ്യൂട്ടർ ശൃങ്ഖലയാണ് WWW (World Wide Web). International network of networks ആണ് Internet. www ആണ് അറുനൂറ്ററുപത്താറ് എന്നു വിശ്വസിക്കുന്നവരും പഠിപ്പിക്കുന്നവരും ഒട്ടേറെയുണ്ട്. ഏറ്റവും വലിയ പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ച സംതൃപ്തിയാണവർക്ക്. ഇംഗ്ലീഷിൽ W-ന്റെ വില 6 ആണ്. അതുകൊണ്ട് www 6.6.6 തന്നെ സംശയമേ വേണ്ടെന്ന് പറയുന്നു. പോരെങ്കിൽ 9-ന് തുല്ല്യമായി ‘വൌ’ എന്ന എബ്രായ അക്ഷരത്തിനും വില 6 ആണ്. www 666 അല്ല എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്:
1. ജീവപുസ്തകത്തിൽ പേരെഴുതിയിട്ടില്ലാത്ത ഭൂവാസികളാണ് മൃഗത്തെ ആരാധിക്കുന്നത്. കംപ്യൂട്ടറിനെ വികസിപ്പിച്ചെടുത്തവരിൽ അനേകം ക്രിസ്ത്യാനികൾ ഉണ്ട്. കംപ്യൂട്ടർ ഏറ്റവും അധികം ഉപയോഗിക്കുന്നവരും അവർ തന്നെ. അവർ ജീവപുസ്തകത്തിൽ പേരില്ലാത്തവരല്ല.
2. 666 മനുഷ്യന്റെ സംഖ്യയാണ്; കംപ്യൂട്ടർ പോലൊരു യന്ത്രസംവിധാനത്തിന്റേതല്ല.
3. എതിർക്രിസ്തു അഥവാ മൃഗം പ്രത്യക്ഷപ്പെടുന്നത് മഹാപീഡന കാലത്താണ്. അതുവരെ ഈ സംഖ്യാ നിഗൂഢമായിത്തന്നെ ശേഷിക്കും. www ഇപ്പോൾ തന്നെ പ്രവൃത്തിപഥത്തിലാണല്ലോ, അതെന്താ ണെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം.
പഴയനിയമ ചരിത്രത്തിൽ 666 എന്ന സംഖ്യയെക്കുറിച്ച് ചില സൂചനകളുണ്ട്. പഴയ അശ്ശൂർ രാജ്യത്തിന്റെ കാലയളവ് 666 വർഷമായിരുന്നു. അനന്തരം അശ്ശൂർ ബാബിലോന്റെ ആക്രമണത്തിന് വിധയമായി. B.C 31-ലെ ആക്ടിയം യുദ്ധം മുതൽ AD 636-ലെ സാരസൻ ആക്രമണം വരെ 666 വർഷം റോമാസാമാജ്യം യെരൂശലേമിനെ ചവിട്ടിമെതിച്ചു. ഒരു വർഷം ശലോമോൻ പകവർത്തിക്കു കൊണ്ടുവന്ന സ്വർണ്ണം 666 താലന്താണ്. “ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകമാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിൻ്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.” (1രാജാ, 10:14,15). ശലോമോൻ രാജാവിന് തന്നെ മനസ്സിലായി, തന്റെ കൈകളുടെ സകലപ്രവർത്തികളും താൻ ചെയ്യാൻ ശ്രമിച്ച സകല പരിശ്രമങ്ങളും മായയും വൃഥാ പ്രയത്നവും അത്ര; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്ന്. (സഭാ, 2:8,11). ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ (1തിമൊ, 6:10) എന്ന തിരുവെഴുത്ത് ശലോമോന്റെ ചരിത്രത്തിൽ സാർത്ഥകമായി ഭവിച്ചു. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കുകയും അരുത് (ആവ, 17:17) എന്ന ദൈവകല്പനയുടെ പ്രത്യക്ഷ നിഷേധവുമായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം.
ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിച്ച ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യ മല്ലന് (1ശമൂ,11:20) ആറുമുഴവും ഒരു ചാണും പൊക്കമുണ്ടായിരുന്നു. (1ശമൂ, 17:4).അവന്റെ ആയുധവർഗ്ഗത്തിലുൾപ്പെട്ടത് ആറിനങ്ങളായിരുന്നു. 1. താമ്രശിരസ്ത്രം, 2. താമ്രകവചം, 3. താമ്രം കൊണ്ടുള്ള കാൽച്ചട്ട, 4. താമ്രം കൊണ്ടുള്ള വേല്, 5. കുന്തം, 6. പരിച. (1ശമൂ, 17:5-7). അവന്റെ കുന്തത്തിന്റെ അലകു അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു. പരമാധിപത്യത്തിന്റെ അഹങ്കാരം. നെബൂഖദ്നേസ്സർ രാജാവു ദുരാസമഭൂമിയിൽ നിറുത്തിയ സ്വർണ്ണബിംബത്തിന്റെ അളവുകൾ ആറുമായി ബന്ധമുള്ളതായിരുന്നു. ബിംബത്തിന്റെ ഉയരം അറുപതുമുഴവും (6×10 = 60) വണ്ണം ആറു മുഴവുമായിരുന്നു. സ്വർണ്ണബിംബത്തിന്റെ മുമ്പിൽ കേൾപ്പിച്ച വാദ്യങ്ങൾ ആറായിരുന്നു. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ രം : (ദാനീ, 3:5).
മൃഗത്തിന്റെ സംഖ്യ ഇന്നു മനസ്സിലാക്കുക സാധ്യമല്ല. ആറു മനുഷ്യന്റെ സംഖ്യയാണ്; പൂർണ്ണതയെ കുറിക്കുന്ന ഏഴിൽ ഒന്നു കുറഞ്ഞത്. മാനുഷിക പൂർണ്ണതയുടെ ത്രിത്വമാണ് 666; അതായത് അപൂർണ്ണതയുടെ പൂർണ്ണത. ഇത്രമാത്രമേ ഇന്നു മൃഗത്തിന്റെ സംഖ്യയെകുറിച്ച് നമുക്ക് വ്യക്തമായി പറയുവാനാകൂ.
എതിർക്രിസ്തുവിന്റെ സംഖ്യയാണ് 666. പ്രസ്തുത സംഖ്യ സൂചിപ്പിക്കുന്ന മൃഗത്തിന്റെ വാഴ്ചയിലേക്ക് കടന്നുപോകാതവണ്ണം നമ്മെ വീണ്ടെടുത്ത നാഥൻ മദ്ധ്യാകാശത്തിൽ നമ്മെ ചേർത്തുകൊള്ളും. അതിനായി ഒരുങ്ങി കാത്തിരിക്കാൻ ഓർപ്പിക്കുകയാണ് 666.