Category Archives: Uncategorized

രോഗശാന്തികളുടെ വരം

രോഗശാന്തികളുടെ വരം

‘മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം’ (1കൊരി, 12:9), പിന്നെ രോഗശാന്തികളുടെ വരം (1കൊരി, 12:28). രോഗശാന്തികളുടെ വരം വീര്യപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. കർത്താവായ യേശുവിന്റെയും (മത്താ, 4:23), പന്ത്രണ്ടു ശിഷ്യന്മാരുടെയും (മത്താ, 10:1), എഴുപത് ശിഷ്യന്മാരുടെയും (ലുക്കൊ, 10:8) ശുശ്രൂഷകളിൽ രോഗശാന്തി പ്രധാന ഘടകമായിരുന്നു. പെന്തക്കൊസ്തിനുശേഷം ആദിമസഭയിലും രോഗശാന്തി അധികമായി ലഭിച്ചിരുന്നു. (പ്രവൃ, 3:1-10; 14:8-10; 28:8). ഈ വരം പ്രയോഗിക്കുന്ന വ്യക്തിക്കും സൗഖ്യം ലഭിക്കുന്ന വ്യക്തിക്കും ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു. (മത്താ, 15:28; മർക്കൊ, 5:34; പ്രവൃ, 14:9). രോഗശാന്തികളുടെ വരം എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. രോഗങ്ങളുടെ വൈവിധ്യവും സൗഖ്യമാക്കുന്ന രീതിയിലുള്ള വൈവിധ്യവുമായിരിക്കണം അതിനു കാരണം. പ്രാർത്ഥനയാലുള്ള സൗഖ്യവും രോഗശാന്തി തന്നെയാണ്: “എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.” (യാക്കോ, 5:15).

വീര്യപ്രവൃത്തികൾ

വീര്യപ്രവൃത്തികൾ

‘വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു’ (പ്രവൃ, 8:13), ‘മറ്റൊരുവന്നു വീര്യപ്രവൃത്തികൾ’ (1കൊരി, 12:10), ‘ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ’ (പ്രവൃ, 19:11), ‘ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും.’ (എബ്രാ, 2:3). യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷയിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്തതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ, 11:21; 13:54, മർക്കൊ, 6:2). മരിച്ചവരെ ഉയർപ്പിക്കുന്നതും (മത്താ, 9:25; ലൂക്കൊ, 7:14,15; യോഹ, 11:43,44, പ്രവൃ, 9:40; 20:10), ദുരാത്മാക്കളെ പുറത്താക്കുന്നതും (മർക്കൊ, 1:25; 5:25-34; 9:14-29; പ്രവൃ, 16:16-18). ശാരീരീക രോഗങ്ങൾ സൗഖ്യമാക്കുന്നതും (മത്താ, 8:2-4; 9:2-8; 12:9-14; പ്രവൃ, 3:1-10; 14:8-10) ഇതിലുൾപ്പെടുന്നു. അപ്പൊസ്തലന്മാർക്കും ക്രിസ്തു ഈ അധികാരം കൊടുത്തിരുന്നു: “അവൻ തന്നോടുകൂടെ ഇരിക്കുവാനും, പ്രസംഗിക്കേണ്ടതിന് അയയ്ക്കുവാനും, ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു. (മർക്കൊ, 3:14,15). വീര്യപ്രവൃത്തികൾ അപ്പൊസ്തലത്വത്തിന്റെ സവിശേഷ ചിഹ്നമായും പറഞ്ഞിരിക്കുന്നു: “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12).

അത്ഭുതങ്ങൾ

അത്ഭുതങ്ങൾ

‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). സാധാരണ വിസ്മയകരമായി തോന്നുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് അത്ഭുതങ്ങൾ. ബാഹ്യലോകത്തിൽ ദൈവികശക്തിയുടെ പ്രകൃത്യതീതമായ വെളിപ്പാടാണവ. ദൈവശക്തിയുടെയും സാന്നിദ്ധ്യത്തിന്റെയും പ്രത്യേകമായ വെളിപ്പാട് അത്ഭുതങ്ങളിൽ ഉള്ളടങ്ങിയിരിക്കും. സാധാരണ പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ട് ആതിനെ വ്യാഖ്യാനിക്കുവാൻ കഴിയില്ല. മനുഷ്യാതീതമായ ഒരാളത്വം ഈ പ്രവൃത്തികൾക്ക് പിന്നിലുണ്ടെന്നു ഗ്രഹിക്കാൻ തക്കവണ്ണം വ്യാപകമായ ഒരടയാളം അഥവാ, ഗൂഢാർത്ഥം അത്ഭുതത്തിനുണ്ടായിരിക്കും. പുതിയനിയമത്തിൽ യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ഉദ്ദേശ്യം യോഹന്നാൻ വ്യക്തമാക്കിയിട്ടുണ്ട്. “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:30,31). അപ്പൊസ്തലന്മാർക്ക് അത്ഭുതങൾ അടയാളങ്ങൾ വീര്യപ്രവൃത്തികൾ ചെയ്യുവാൻ വരം നല്കിയിരുന്നത് (പ്രവൃ, 2:43; 4:22; 4:30; 5:12; 6:8; 8:13; 14:3; 15:12; 19:11) ദൈവസഭയുടെ സ്ഥാപനത്തിനും അതിൻ്റെ വ്യാപനത്തിനും വേണ്ടിയായിരുന്നു. (മർക്കൊ, 16:20; 12:12). പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർ ആത്മനിറവിൽ സംസാരിച്ച അന്യഭാഷ, അവിടെ ജാതികളുടെ പട്ടണത്തിൽനിന്ന് വന്നുകൂടിയ യെഹൂദന്മാർക്ക് അത്ഭുതത്തിന് കാരണമായി. (പ്രവൃ, 2:6-8). തന്മൂലം, വലിയൊരു കൂട്ടം സുവിശേഷം കൈക്കൊള്ളുന്നതിനും രക്ഷപ്രാപിക്കുന്നതിനും മുഖാന്തരമായി. (പ്രവൃ, 2:37-42). യേശുക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് അവിശ്വാസികൾക്കുള്ള അടയാളമായിരുന്നു അത്ഭുതങ്ങൾ. ഇപ്പോൾ, വിശ്വാസികളാണ് അത്ഭുതങ്ങൾ അന്വേഷിച്ചു പരക്കം പായുന്നത്. നാമനുഭവിക്കുന്ന രക്ഷ: കർത്താവു പറഞ്ഞുതുടങ്ങിയതും, ദൈവം അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വിവിധ വീര്യപ്രവൃത്തികളാലും, തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും, കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമാണ്. ഇത്രവലിയരക്ഷ നമുക്ക് ലഭ്യമായത് ദൈവവചനം എന്ന മഹാത്ഭുതത്തിലൂടെയാണ്. (എബ്രാ, 2:3,4).

അടയാളങ്ങൾ

അടയാളങ്ങൾ

‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). ദൈവിക ശക്തിയുടെ അസ്തിത്വം തെളിയിച്ചുകൊണ്ട് ഇന്ദ്രിയങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഏതിനെയും സൂചിപ്പിക്കുവാൻ അടയാളം എന്ന പദം ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ അത്ഭുതങ്ങൾ അധികവും അടയാളങ്ങളായിരുന്നു. നിഷ്ക്കളങ്കയുഗത്തിൽ ആകാശവിതാനത്തിൽ ഉണ്ടാക്കിയ വെളിച്ചങ്ങൾ അടയാളമായിരുന്നു. (ഉല്പ, 1:14). മാനുഷഭരണയുഗത്തിൽ മഴലില്ല് അടയാളമായിരുന്നു. (ഉല്പ, 9:12,13). വാഗ്ദത്തയുഗത്തിൽ പരിച്ഛേദന അടയാളമായിരുന്നു. (ഉല്പ, 17:11). ന്യായപ്രമാണയുഗത്തിൽ പെസഹയും, ശബ്ബത്തും അടയാളമായിരുന്നു. (പുറ, 13:9, 31:12). കൃപായുഗത്തിൽ ക്രിസ്തുവിൻ്റെ ജനനവും (യെശ, 7:14, ലൂക്കൊ, 2:12), ശുശ്രൂഷയും (യോഹ, 2:11, 23, 4:45-54, 6:2, 14), മരണപുനരുത്ഥാനവും (മത്താ, 16:4; ലൂക്കൊ, 11:30), സഭാസ്ഥാപനവും (പ്രവൃ, 2:1-22), അപ്പൊസ്തലന്മാരുടെ അനന്തര ശുശ്രൂഷകളും (പ്രവൃ, 4:16, 5:12, 6:8, 8:6, 13, 14:3) അടയാളങ്ങളിലൂടെ ആയിരുന്നു. അന്യഭാഷ അവിശ്വാസികൾക്ക് അടയാളമായിരുന്നു. (1കൊരി, 14:22). മഹാപീഡനയുഗത്തിൽ സാത്താൻ വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും കൂടെ വെളിപ്പെടും. (2തെസ്സ, 2:9). മഹാപീഡനത്തിനൊടുവിൽ ‘മനുഷ്യപുത്രൻ്റെ അടയാളം ആകാശത്തു വിളങ്ങും.’ (മത്താ, 24:30). പുതിയനിയമത്തിലെ അടയാളങ്ങളെല്ലാം ദൈവവചനത്ത ഉറപ്പിക്കാനുള്ളതാണ്: “അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.” (മർക്കൊ, 16:20).

ഉപദേശം

ഉപദേശം, ഉപദേഷ്ടാവ്

‘ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ’ (റോമ, 12:7), ‘മൂന്നാമതു ഉപദേഷ്ടാക്കന്മാർ’ (1കൊരി, 12:28), ‘നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു ഉപദേശം ഉണ്ട്’ (1കൊരി, 14:26), ‘ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു’ (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. സഭയിൽ സത്യോപദേശം പഠിപ്പിക്കാനുള്ള ദൈവദത്തമായ കൃപയാണ് ഉപദേഷ്ടാവ് അഥവാ, ഉപദേശവരം എന്നത്. പ്രബോധനം നൽകുന്നവർ എന്നർത്ഥമുള്ള ഡിഡസ്ക്കലൊസ് എന്ന ഗ്രീക്കു പദത്തെയാണ് ഉപദേഷ്ടാവെന്ന് തർജമ ചെയ്തിരിക്കുന്നത്. യഹൂദാ മതനിയമങ്ങൾ പഠിപ്പിക്കുന്നവരാണ് ലൂക്കൊസ് 2:46-ലും, റോമർ 2:20-ലും ഉപദേഷ്ടാക്കന്മാർ. യോഹന്നാൻ 3:2-ൽ ക്രിസ്തുവിനെയും, 3:10-ൽ നിക്കോദേമൊസിനെയും ഉപദേഷ്ടാവെന്നു വിളിച്ചിരിക്കുന്നു. സഭയിൽ ഉപദേശം പഠിപ്പിക്കുന്നവരും ഉപദേഷ്ടാക്കന്മാരാണ്. (പ്രവൃ,, 13:1; 1കൊരി, 12:28, 29; എഫെ, 4:11; 2തിമൊ, 1:11; എബ്രാ, 5:12; യാക്കൊ, 3:1). പത്ഥ്യാപദേശം പഠിപ്പിക്കാതെ ചെവിക്കു ഇമ്പമായ രീതിയിൽ സത്യം വളച്ചൊടിച്ചു പഠിപ്പിക്കുന്നവരെക്കുറിച്ചാണ് ഉപദേഷ്ടാക്കന്മാരെന്ന് 2തിമോഥെയൊസ് 4:3-ൽ പറഞ്ഞിരിക്കുന്നത്. പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലായി മൂന്ന് പ്രാവശ്യം മാത്രമേ ഉപദേഷ്ടാവ് എന്ന പദമുള്ളു. (സദൃ, 5:13; യെശ, 30:20).

“ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (കൊരി, 1 14:26). യേശുക്രിസ്തു ജനത്തെ ഉപദേശിച്ചതായി അസംഖ്യം സ്ഥാനങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 4:23; 5:2; 7:29; 9:35; 13:53). യെഹൂദന്മാരുടെ ശാസ്ത്രിമാരെപ്പോലെയല്ല അധികാരത്തോടുകൂടിയാണു ക്രിസ്തു ഉപദേശിച്ചത്. (മത്താ, 7:29). യേശുക്രിസ്തു ശിഷ്യന്മാരെ വിളിച്ചാക്കിയത് ഉപദേശിപ്പാനും പ്രസംഗിപ്പാനുമായിരുന്നു. (മത്താ, 11:1). സ്വർഗ്ഗാരോഹണത്തിനു മുമ്പു അപ്പൊസ്തലന്മാർക്കു നല്കിയ മഹാനിയോഗത്തിൽ ജനത്തെ ഉപദേശിക്കുവാൻ ക്രിസ്തു കല്പിച്ചു. (മത്താ, 28:20). ഉപദേശത്തിലൂടെ സകലജാതികളെയും ശിഷ്യരാക്കുവാനാണ് കർത്താവ് ആവശ്യപ്പെട്ടത്. പഴയനിയമത്തിലെ പ്രധാന വാഗ്ദത്തങ്ങളിലൊന്നാണ് യഹോവയാൽ ഉപദേശിക്കപ്പെട്ടവർ ആകുക. (യെശ, 54:13). ഈ വാക്യം യോഹന്നാൻ 6:45-ൽ ക്രിസ്തു ഉദ്ധരിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്തോടുകൂടി സഭയെ പത്ഥ്യാപദേശത്തിൽ നടത്തേണ്ട ചുമതല ഉപദേഷ്ടാക്കന്മാർക്കാണ്. അദ്ധ്യക്ഷൻ ഉപദേശിക്കാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2; 2തിമൊ, 2:2). കർത്താവിന്റെ ദാസൻ ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കണം. (2തിമൊ, 2:24). വരം ലഭിച്ച ഉപദേഷ്ടാക്കന്മാരിലൂടെ (എഫെ, 4:11) പരിശുദ്ധാത്മാവാണ് വിശ്വാസികൾക്കു സകലവും ഉപദേശിച്ചുതരുന്നത്. (1യോഹ, 2:27).

പ്രവാചകൻ

പ്രവാചകൻ

‘പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം’ (റോമ, 12:6), മറ്റൊരുവനു പ്രവചനം (1കൊരി, 12:10), രണ്ടാമതു പ്രവാചകൻ (1കൊരി, 12:28), ചിലരെ പ്രവാചകന്മാരായും (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. പുതിയ നിയമത്തിൽ ആത്മീയവരങ്ങളെക്കുറിച്ചു പറയുമ്പോൾ അപ്പൊസ്തലന്മാർക്ക് അടുത്ത സ്ഥാനം പ്രവാചകന്മാർക്കു നൽകിയിരുന്നു (1കൊരി, 12:28, എഫെ, 4:11). അപ്പൊസ്തലന്മാരും പ്രവാചകന്മാരും സഭയുടെ അടിസ്ഥാനപ്പണിയിൽ ഉൾപ്പെട്ടിരുന്നു (എഫെ, 2:20). അപ്പൊസ്തലന്മാർ ജാതികളോടും അവിശ്വാസികളോടും സുവിശേഷം അറിയിച്ച് സഭകൾ സ്ഥാപിച്ചിരുന്നു. (പ്രവൃ, 10:44, 13:5, 14:23). പ്രവാചകന്മാർ സഭകളെ ഉറപ്പിച്ചും പോന്നു. (പ്രവൃ, 15:32), അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ജ്ഞാനവും വെളിപ്പാടുകളും ദൈവം തന്റെ ആത്മാവിനാൽ നേരിട്ടു നൽകുകയായിരുന്നു (1കൊരി, 13:2, എഫെ, 3:5). പ്രവാചകന്മാർ പലപ്പോഴും സഞ്ചാര സുവിശേഷകന്മാരായിരുന്നു. അവർ സഭകൾ തോറും ചെന്ന് ദൈവവചനം ഉപദേശിച്ച് വിശ്വാസികൾക്ക് ആത്മീകവർദ്ധന വരുത്തിയിരുന്നു. ദൈവം പ്രവാചകന്മാരിലൂടെ സ്വന്തം ഹിതം വെളിപ്പെടുത്തിയുമിരുന്നു. (പ്രവൃ,, 13:1,2). ചിലപ്പോൾ അവർ ഭാവികാല സംഭവങ്ങളും മുന്നറിയിച്ചിരുന്നു. (അപ്പൊ, 11:28, 21:10).

പുതിയനിയമ പ്രവചനം ഒറ്റനോട്ടത്തിൽ: 1. പ്രവചനം എങ്കിൽ വിശ്വാസത്തിന് ഒത്തവണ്ണം (റോമ, 12:6). 2. കൃപാവരമായ പ്രവചനം എല്ലാവർക്കും ഇല്ലായിരുന്നു (1കൊരി, 12:10, എഫെ, 4:11). 3. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം (1കൊരി, 13:2). 4. പ്രവചനം വിശ്വാസികൾക്ക് അടയാളമായിരുന്നു (1കൊരി, 14:22). 5. പ്രവചനം തുച്ഛീകരിക്കരുത് (1തെസ്സ, 5:20). 6. തിരുവെഴുത്തിലെ പ്രവചനം മാനുഷീകമല്ല (2പത്രൊ, 1:20). 7. പ്രവചനം ദൈവകല്പനയാൽ മനുഷ്യൻ സംസാരിച്ചതാണ് (2പത്രൊ, 1:21). 8. ദൈവവചനമാകുന്ന പ്രവചനം വായിക്കുന്നവനും, കേൾക്കുന്നവനും , പ്രമാണിക്കുന്നവനും ഭാഗ്യവാന്മാർ (വെളി, 1:3, 22:7). 9. യേശുവിനെ സാക്ഷിക്കുന്നത് പ്രവചനത്തിന്റെ ആത്മാവാണ് (വെളി, 19:10). 10. പ്രവചനം മുദ്രയിടരുത് (വെളി, 22:10). 11. പ്രവചനം പൂർണ്ണമാണ്; അതിനാൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല (വെളി, 22:18,19).

പ്രവാചകന്മാരുടെ ശ്രേഷ്ഠത: 1. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പ്രവാചകന്മാരും ഉൾപ്പെട്ടിരിക്കുന്നു (എഫെ, 2:20). 2. അപ്പൊസ്തലന്റെ അടുത്ത സ്ഥാനം പ്രവാചകനായിരുന്നു (1കൊരി, 12:28, എഫെ, 4:11). 3. ദൈവീക രഹസ്യങ്ങൾ ആത്മാവ് പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയിരുന്നു (എഫെ, 3:5). 4. പ്രവാചകൻ അന്യഭാഷക്കാരനേക്കാൾ വലിയവനാണ് (1കൊരി, 14:5). 5. പ്രവാചകന്റെ ആത്മാവ് പ്രവാചകനു കീഴടങ്ങിയിരിക്കും (1കൊരി, 14:32). 6. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചവനാണ് പ്രവാചകൻ (1കൊരി, 13:2).

പ്രവാചകന്മാരുടെ ശുശ്രൂഷകൾ: 1. വരുവാനുള്ള കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിക്കുക (പ്രവൃ,, 11:27,28, 21:10,11). 2. സഭയെ പ്രബോധിപ്പിക്കുക ഉറപ്പിക്കുക മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക (പ്രവൃ, 15:32, 1കൊരി, 14:31). 3. ദൈവവചന സത്യങ്ങൾ ഉപദേശിച്ചുകൊടുക്കുക, ആത്മീകവർദ്ധന വരുത്തുക (1കൊരി, 14:3). 4. ദൈവനിശ്വസ്തവും അല്ലാതുള്ളതുമായ വചനങ്ങളെ വേർതിരിച്ചു കാണിക്കുക (1കൊരി, 14:29). 5. ദൈവീക രഹസ്യങ്ങളും ഉദ്ദേശങ്ങളും വെളിപ്പെടുത്തുക (എഫെ, 3:3,5).

പ്രവചനവരം ഇന്നുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. പ്രവചനവരം ഇന്നാർക്കുമില്ല; എന്നാൽ, നാമെല്ലാവരും പ്രാചകന്മാർ തന്നെയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവും, അപ്പൊസ്തലനും, മഹാപുരോഹിതനും, പ്രവാചകനും ആയതുകൊണ്ട്, ദൈവത്തിൻ്റെ മക്കളും ക്രിസ്തുവിന് കൂട്ടവകാശികളായ (റോമ, 8:17) നാമോരോരുത്തരും രാജാക്കന്മാരും അപ്പൊസ്തലന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ആണ്. പ്രവചനവരം എന്താണെന്ന് അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും” (1കൊരി, 13:2). ദൈവത്തിലുള്ള സകല മർമ്മങ്ങളും ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം. മൂന്നു കാര്യങ്ങൾ കൊണ്ട് പ്രവചനവരം ഇന്നാർക്കുമില്ലെന്ന് മനസ്സിലാക്കാം: ഒന്ന്; പുതിയനിയമത്തിൽ മർമ്മങ്ങളൊന്നും (രഹസ്യം) അവശേഷിക്കുന്നില്ല. പഴയനിയമത്തിൽ മർമ്മമായിരുന്നതിനെ ഒക്കെയും പുതിയനിയമത്തിൽ അപ്പൊസ്തലന്മാരും പ്രവാചകന്മാരും വെളിപ്പെടുത്തിക്കഴിഞ്ഞു. (റോമ, 16:24; എഫെ, 3:5; കൊലൊ, 1:26). രണ്ട്; പ്രവചനവരവും ജ്ഞാനവും നിന്നുപോകുമെന്നും ബൈബിൾ പറഞ്ഞിട്ടുണ്ട്. (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭയോ, ബൈബിളോ ഉണ്ടാകുകയില്ല. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്? മൂന്ന്; ഇന്നും പ്രവചനവരം ഉണ്ടെന്നു വന്നാൽ, പ്രവചനത്തിൻ്റെ പൂണ്ണതയായ ബൈബിൾ പൂർണ്ണമല്ലെന്നു വരും. (വെളി, 22:18,19). (നോക്കുക: പ്രവാചകന്മാർ).

അപ്പൊസ്തലൻ

അപ്പൊസ്തലൻ

‘ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ’ ((1കൊരി, 12:28), ‘അവൻ ചിലരെ അപ്പൊസ്തലന്മാരായും നിയമിച്ചിരിക്കുന്നു.’ (എഫെ, 4:11). അപൊറ്റൊലൊസ് എന്ന മൂലപദത്തിന്റെ അർത്ഥം അധികാരത്തോടുകൂടിയ പ്രതിപുരുഷൻ അഥവാ, ദൈവത്താൽ അയക്കപ്പെട്ടവൻ (പ്രേഷിതൻ) എന്നാണ്. അയക്കപ്പെട്ടവൻ അയക്കുന്നവന് തുല്യനാണെന്ന് യെഹൂദന്മാരുടെ തൽമൂദിലും പറയുന്നു.

അപ്പോസ്തലന്മാരുടെ യോഗ്യത: ഒന്ന്; അവർ യേശുവിനെ കണ്ടവരും അവന്റെ പുനരുദ്ധാനത്തിന് സാക്ഷികളും ആണ്. “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതുമായ ജീവന്റെ വചനം.” (1 യോഹ, 1:1). ‘ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.” (പ്രവൃ, 1:22). “ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?” (1കൊരി, 9:1). രണ്ട്; അവരുടെ പ്രവർത്തനങ്ങൾ അടയാളങ്ങൾ അത്ഭുതങ്ങളിലൂടെ വെളിപ്പെടണം. “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). മൂന്ന്; യേശുക്രിസ്തു നേരിട്ടു വിളിച്ചു നിയമിച്ചവരാണ് അപ്പൊസ്തലന്മാർ. (മത്താ, 10:2-4, ലൂക്കൊ, 6:13). തനിക്കു നേരിട്ടു ലഭിച്ച ദൈവവിളിയെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ആവർത്തിച്ചു പറയുന്നുണ്ട്. (റോമ, 1:1; 1കൊരി, 1:1, 9:12; ഗലാ, 1:1, 15).

അപ്പൊസ്തലികവരം ഇന്നുമുണ്ടെന്ന് കരുതുന്നവരുണ്ട്. അപ്പൊസ്തലികവരം ഇന്നാർക്കുമില്ല; എന്നാൽ നാമെല്ലാവരും അപ്പൊസ്തലന്മാരാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവും, അപ്പൊസ്തലനും, മഹാപുരോഹിതനും, പ്രവാചകനും ആയതുകൊണ്ട്, ദൈവത്തിൻ്റെ മക്കളും ക്രിസ്തുവിന് കൂട്ടവകാശികളായ (റോമ, 8:17) നാമോരോരുത്തരും രാജാക്കന്മാരും അപ്പൊസ്തലന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ആണ്. അപ്പൊസ്തലികവരം ഇന്നുണ്ടോയെന്നറിയാൻ ഒറ്റക്കാര്യം മാത്രം നോക്കായാൽ മതി. അപ്പൊസ്തലൻ്റെ ലക്ഷണം ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). ഈ ലക്ഷണങ്ങളില്ലാത്ത ആരും അപ്പൊസ്തലിക വരമുള്ളവരല്ല. (അപ്പൊസ്തലന്മാരെക്കുറിച്ച് കൂടുതലറിയാൻ നോക്കുക: അപ്പൊസ്തലന്മാർ).

നിത്യജീവൻ

നിത്യജീവൻ

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും (വീണ്ടുംജനനം) അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ.

നിത്യജീവൻ മൂന്നു നിലകളിലാണ് ദൈവവചനത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു: 1. വീണ്ടുംജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). ക്രിസ്തുവിലൂടെയുള്ള പുതുജീവൻ നമ്മെ പുതുസൃഷ്ടിയാക്കുകയും നിത്യജീവന് ഓഹരിക്കാരാക്കുകയും ചെയ്യുന്നു.

കൃപ

കൃപ (grace)

അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. ദൈവശാസ്ത്രത്തിൽ ആഴവും പരപ്പും ഉള്ള വിഷയമാണ് കൃപ. ആനന്ദം, സന്തോഷം, മാധുര്യം, ഭംഗി, ലാവണ്യം, അനുകമ്പ, കരുണ, ആർദ്രസ്നേഹം എന്നിങ്ങനെ വ്യത്യസ്തവും ബന്ധിതവും ആയ ആശയങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള പദമാണ് കൃപ. യജമാനൻ അടിമയോടു കാണിക്കുന്ന കരുണ കൃപയാണ്. പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തലത്തിൽ കൃപയുടെ ആശയം സ്പഷ്ടമാക്കുന്ന പദം ‘അരുൾ’ അത്രേ. സംസ്കൃതത്തിൽ ‘പ്രസാദ’ എന്ന വാക്കാണ് ഉപയോഗിച്ചു കാണുന്നത്. വരപ്രസാദം എന്ന പ്രയോഗം ദൈവകൃപയെ വിവക്ഷിക്കുവാൻ പര്യാപ്തമാണ്. ഒരു വ്യക്തിയിലോ ഭാഷണത്തിലോ പ്രവൃത്തിയിലോ വിളങ്ങുന്ന സുഭഗത അഥവാ ചാരുത ആണ് ഗ്രീക്കുപദം വ്യക്തമാക്കുന്നത്. പാപം നിമിത്തം ദൈവത്തിൽനിന്നകന്നുപോയ മനുഷ്യനെ പാപം കണക്കിടാതെ രക്ഷയും നിത്യജീവനും സ്വായത്തമാക്കുവാൻ ക്ഷണിക്കുന്ന രക്ഷണ്യ സ്നേഹമാണ് പുതിയനിയമത്തിൽ കാണുന്ന കൃപ.

യോഹന്നാൻ 1:17-ൽ ന്യായപ്രമാണത്തിന്റെ വിരുദ്ധ കോടിയിൽ കൃപയെ അവതരിപ്പിച്ചിരിക്കുന്നു. “ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.” ഇവിടെ വൈരുദ്ധ്യകഥനം താരതമ്യത്തിനു മാത്രമാണ്. പഴയനിയമത്തിൽ കൃപ ഇല്ലായിരുന്നു എന്ന് ഇതിനർത്ഥമില്ല. അന്നു കൃപ യിസ്രായേലിനു മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാർവ്വലൗകികമാണ്. (തീത്താ, 2:11). ന്യായപ്രമാണത്തിനു മുമ്പു തന്നെ കൃപ നിലവിലുണ്ടായിരുന്നു. ദൈവം പിതാക്കന്മാരോടു വ്യക്തിപരമായി ഇടപെട്ടതും, നിയമം ചെയ്തതും കൃപയുടെ അടിസ്ഥാനത്തിലായിരുന്നു. നോഹയ്ക്കു യഹോവയുടെ കൃപലഭിച്ചു എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. (ഉല്പ, 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞെടുത്തത് ദൈവത്തിന്റെ കൃപയാണ്. (ആവ, 7:7,8). യിസ്രായേലിനു ന്യായപ്രമാണം നല്കിയതും ദൈവത്തിൻ്റെ കൃപയാണ്. “അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുളള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?” (ആവ, 4:6-8). ന്യായപ്രമാണം ഒരിക്കലും കൃപയെ ദുർബ്ബലമാക്കുന്നില്ല. (ഗലാ, 3:17-19).

കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:4,5). തൻ്റെ ഏകജാതനായ പുത്രനെ (ക്രിസ്തുവിനെ) ദൈവം കൃപയും സത്യവും നിറഞ്ഞവനായി (യോഹ, 1:14) ഭൂമിയിലേക്കയച്ചു. കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ദൈവം കൃപ നല്കുന്നു.

കൃപാസിദ്ധാന്തത്തിന്റെ കാതലായ സത്യം ദൈവം നമുക്കുവേണ്ടി എന്നതത്രേ. നാം ദൈവത്തിനു ശത്രുക്കളായിരിക്കവെയാണ് ദൈവം നമുക്കുവേണ്ടി നിലകൊണ്ട്ത്. നാം ബലഹീനരും അഭക്തരും ആയിരിക്കുമ്പോൾ ദൈവം നമ്മെ സ്നേഹിച്ചു. (റോമ, 5:6,8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. പുത്രനിലൂടെ ദൈവം നമ്മുടെ ദൈവമായിരിക്കേണ്ടതിന് സൗജന്യമായി ദൈവം തന്നെത്തന്നെ നമ്മോടു ബന്ധിപ്പിക്കുകയും നാം അവൻ്റേതായിരിക്കുവാൻ വേണ്ടി നമ്മെ തന്നോടു ബന്ധിപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും നമ്മുടെ ശത്രുവായിരിക്കാതെ, നമ്മുടെ ശത്രുക്കൾക്കെതിരെ ദൈവം നമുക്കുവേണ്ടി നമ്മോടു കൂടെ നില്ക്കുകയാണ്. “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:31,32).

കൃപ സൗജന്യമാണ്. ദൈവത്തിന്റെ പക്ഷത്ത് ഒരു കടപ്പാടായിരുന്നു കൃപ എങ്കിൽ അതൊരിക്കലും കൃപ ആകയില്ലായിരുന്നു. കൃപ കാണിക്കാൻ ദൈവം പ്രേരിതനായതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. പാപികൾ അർഹിക്കുന്നത് ദൈവത്തിന്റെ പ്രാതികൂല്യം മാത്രമാണ്. പാപത്തിന്റെ നേർക്കുള്ള ദൈവത്തിന്റെ വിദ്വേഷവും ശത്രുതയും പ്രകടമായി വെളിപ്പെട്ടത് ക്രൂശിലാണ്. ക്ഷമയ്ക്കർഹതയില്ലാത്ത പാപികളാണ് നാം. അതിനാൽ ദൈവം നമുക്കു പ്രതികൂലം ആയിരിക്കേണ്ടിയിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഒരു നാശകനെയോ, ന്യായാധിപതിയെയോ നമുക്കെതിരെ അയയ്ക്കാതെ സ്വയം വിധിക്കപ്പെടുകയും മരിക്കുകയും ചെയ്തുകൊണ്ടു നമ്മെ രക്ഷിക്കാനായി ദൈവം തന്നെ വന്നു. ദൈവത്തിനെതിരെയുള്ള നമ്മുടെ ശത്രുതയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് ദൈവം മനുഷ്യനു അനുകൂലമായി തിരിഞ്ഞു; അതാണ് കൃപ. ക്രിസ്തു മരണം അനുഭവിച്ച് ദൈവത്തിന്റെ വിശുദ്ധിയെ തൃപ്തിപ്പെടുത്താതിരുന്നെങ്കിൽ കൃപ അസാദ്ധ്യമാകുമായിരുന്നു.

ന്യായപ്രമാണവും കൃപയും തമ്മിലുള്ള ബന്ധം പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ്. (റോമ, 5:1, 15-17; 8:1,2; എഫെ, 2:8,9; ഗലാ, 5:4,5). വിശ്വാസികൾക്കെല്ലാം ദൈവം രക്ഷ നല്കുന്നതു കൃപ എന്ന മാദ്ധ്യമത്തിലൂടെയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്തൊ, 2:11). ദൈവം ഒരു വ്യക്തിയെ വേർതിരിച്ചു വിളിക്കുന്നതു കൃപയാലാണ്. (ഗലാ, 1:15). കൃപയാൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:8). ക്രിസ്തീയ ജീവിതത്തിൽ നിലനില്ക്കാൻ നമ്മെ സഹായിക്കുന്നതും ദൈവകൃപയാണ്. (അപ്പൊ, 11:23; 20:32; 2കൊരി, 9:14). വിശ്വാസിയുടെ നിത്യരക്ഷ സുഭദ്രമാക്കുന്നതു കൃപയാലുള്ള ദൈവത്തിന്റെ പ്രാരംഭ പ്രവർത്തനമെന്നപോലെ തന്നെ ക്രിസ്തീയ ജീവിതത്തെ പൂർണ്ണമായി നിലനിർത്തുന്നതും, വീഴാതവണ്ണം കാത്തുകൊള്ളുന്നതും കൃപയാണ്. താഴ്മയുളളവർക്കു ദൈവം പ്രത്യേകം കൃപ നല്കുന്നു. (1പത്രൊ, 5:5; യാക്കോ, 4:6). പ്രതിഫലം എന്ന അർത്ഥത്തിൽ ഒരിടത്തു കൃപ (ഖാറിസ്) ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 6:32). ഇവിടെ സത്യവേദപുസ്തകത്തിൽ ‘ഉപചാരം’ എന്നു പരിഭാഷ. ഇതേ സന്ദർഭത്തിൽ മത്തായി ഉപയോഗിക്കുന്നതു ‘കുലി’ അഥവാ ‘പ്രതിഫലം’ എന്നർത്ഥമുള്ള മിതൊസ് അത്രേ. (മത്താ, 5:46). പുതിയനിയമ ലേഖനങ്ങളുടെ ഒടുവിൽ എഴുത്തുകാർ വായനക്കാർക്കു ദൈവകൃപ ആശംസിക്കുന്നുണ്ട്: (റോമ, 16:20; 1കൊരി, 16:23; 2കൊരി, 13:14; ഗലാ, 6:18; എഫെ, 6:24; ഫിലി, 4:23; കൊലൊ, 4:18; 1തെസ്സ, 5:28; തീത്താ, 1:4; ഫിലേ, 1:3; എബ്രാ, 13:25; ചില ലേഖനങ്ങളുടെ ആരംഭത്തിലും ഈ ആശംസകാണാം: (റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:2; 1തെസ്സ, 1:2; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 3:15; ഫിലേ, 1:25; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 3; വെളി, 1:5).

അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപയെന്ന് നാം മനസ്സിലാക്കി. എന്നാൽ എന്താണ് കരുണയെന്ന് മനസ്സിലാക്കാൻ ഒരു സംഭവംകൂടി പറയാം: ഒരിക്കൽ ഒരു അമ്മ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട തന്റെ മകനുവേണ്ടി ഫ്രഞ്ചു ചക്രവർത്തിയായ ‘നെപ്പോളിയൻ ബോണപ്പാർട്ടിന്റെ’ അടുക്കലെത്തി; അവനോടു കരുണ ചെയ്യണമെന്ന് അ പേക്ഷിച്ചു. എന്നാൽ അവൻ രണ്ടാം പ്രാവശ്യമാണ് ഒരേ കുറ്റത്തിന് വിചാരണ നേരിടുന്നത്; അതിനാൽ ന്യായമായും അവൻ മരണശിക്ഷയ്ക്ക് യോഗ്യനാണെന്ന് നെപ്പോളിയൻ പ്രതിവചിച്ചു. എന്നാൽ ആ അമ്മ ചക്രവർത്തിയോട് ഇപ്രകാരം പറഞ്ഞു: ഞാൻ നീതിക്കോ ന്യായത്തിനോ വേണ്ടിയല്ല അങ്ങയോട് അപേക്ഷിക്കുന്നത്; കരുണയ്ക്കു വേണ്ടിയാണ്. (ആ അമ്മയ്ക്ക് അറിയാമായിരുന്നു തൻ്റെ മകൻ ശിക്ഷായോഗ്യനാണെന്ന്). ‘പക്ഷെ അവൻ കരുണ അർഹിക്കുന്നില്ല’ എന്നു ചക്രവർത്തി വ്യക്തമാക്കി. ഉടനെ ആ അമ്മ ചക്രവർത്തിയോടു പറഞ്ഞു: ‘അർഹിക്കുന്നതു നല്കുന്നത് കരുണയല്ലല്ലോ; ഞാൻ അപേക്ഷിക്കുന്നത് അങ്ങയുടെ കരുണയ്ക്കു വേണ്ടിയാണ്. അതുകേട്ട ചക്രവർത്തി പറഞ്ഞു: ‘എങ്കിൽ അവനു കരുണ ലഭിച്ചിരിക്കുന്നു’ അങ്ങനെ കരുണ ലഭിച്ച യുവാവ് മരണത്തിൽനിന്ന് രക്ഷപെട്ടു. അർഹിക്കാത്ത സ്ഥാനത്ത് ലഭിക്കുന്ന ഭിക്ഷയാണ് ‘കരുണ’യെന്ന് മേല്പറഞ്ഞ സംഭവം വ്യക്തമാക്കുന്നു. മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു നമ്മുടെ അവകാശം നിത്യനരകമായിരുന്നു. എന്നാൽ അതു നൽകാതെ; ദൈവം തന്റെ കൃപയാൽ സൗജന്യമായി (ഭിക്ഷ) നമുക്കു രക്ഷ നല്കി. അതിനാൽ നമുക്ക് നന്ദിയുള്ളവരായി കർത്താവിനെ സേവിക്കാം.

കുടുംബം

കുടുംബം (family)

സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണു കുടുംബം. ഗൃഹനാഥനും ഭാര്യയും മാതാവും മക്കളും മരുമക്കളും ദാസീദാസന്മാരും ചേർന്നതാണ് എബ്രായ കുടുംബം. കന്നുകാലികളും പരദേശിയും ആ കുടുംബത്തിലുൾപ്പെട്ടതാണ്. “അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിൻ്റെ കന്നുകാലികളും നിന്റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ, 20:10). പിതാവും മാതാവും കുഞ്ഞുങ്ങളും ഉൾപ്പെട്ട ഒന്നാണ് ആധുനിക കുടുംബം. ഇമ്മാതിരിയുള്ള ഒരു ചെറുകുടുംബം അഥവാ അണുകുടുംബത്തെ (nuclear family) കുറിക്കുന്ന പ്രയോഗം പഴയനിയമത്തിൽ ഇല്ല. കുടുംബം എന്ന ആശയവുമായി അടുത്തുവരുന്ന പദമാണ് ബയിത് (വീട്(. കുടുംബം (സങ്കീ, 68:6); വീട് (1ദിന, 13:14); ഭവനം (2ദിന, 35:5, 12) എന്നിങ്ങനെ ബയിത് എന്ന പദത്തെ പരിഭാഷ ചെയ്തിട്ടുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവരെയും ഒരു വലിയ സമൂഹത്തെയും, മുഴുവൻ യിസ്രായേലിനെയും (യിസ്രായേൽ ഗൃഹം: യെശ, 5:7) ബയിത് എന്നു പറഞ്ഞിട്ടുണ്ട്. പിതൃഭവനം (ബേത് അവ്) എന്ന ശൈലി കുടുംബത്തെ കുറിക്കുന്നു.

ശപഥാർപ്പിത വസ്തുവിൽ ചിലതു എടുത്തു ഒളിച്ച സംഭവവുമായി ബന്ധപ്പെട്ട് ആഖാൻ പിടിക്കപ്പെട്ടു. ആഖാന്റെ വിവരണത്തിൽ നിന്നും ഗോത്രം, കുലം, കുടുംബം എന്നീ പ്രയോഗങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. യോശുവ രാവിലെ യിസ്രായേലിനെ ഗോത്രം ഗോത്രമായി വരുത്തി. അവയിൽ യഹുദാ ഗോതം പിടിക്കപ്പെട്ടു. യെഹൂദാഗോത്രത്തിൽ (ഷേവെഥ്) സർഹ്യകുലം (മിഷ്പാഹാഹ്) പിടിക്കപ്പെട്ടു. സർഹ്യകുലത്തിൽ സബ്ദി കുടുംബം പിടിക്കപ്പെട്ടു. അവസാനമായി സബ്ദിയുടെ കുടുംബത്തിൽ (ബയിത്) അന്വേഷണം നടത്തി. സബ്ദി കുടുംബത്തിൽ കർമ്മിയുടെ മകൻ ആഖാൻ ആയിരുന്നു കുററക്കാരൻ. ആഖാൻ വിവാഹിതനും കുഞ്ഞുങ്ങളുളവനും ആയിരുന്നു. (യോശു, 7:24). എന്നിട്ടും പിതാമഹനായ സബ്ദിയുടെ കുടുംബത്തിലാണ് ആഖാൻ എണ്ണപ്പെട്ടിരുന്നത്. ഇതിൽ നിന്നും പഴയനിയമ പ്രയോഗത്തിൽ കുടുംബത്തിന്റെ (ബയിത്) വ്യാപ്തി എന്താണെന്നു അനുമാനിക്കൻ കഴിയുന്നതാണ്.

കുലം എന്ന അർത്ഥത്തിൽ മിഷ്പാഹാഹ് എന്ന പ്രയോഗമാണ് എബ്രായയിൽ. ഇംഗ്ലീഷിൽ ഏറിയകൂറും family എന്നു തന്നെയാണ് ഈ പദത്തെ പരിഭാഷ ചെയ്തിട്ടുളളത്. പഴയനിയമത്തിൽ മിഷ്പാഹാഹ് മുന്നൂറോളം പ്രാവശ്യം ഉണ്ട്. അതിന്റെ ആദ്യപ്രയോഗം ഉല്പത്തി 8:19. അവിടെ ജാതി എന്നാണു തർജ്ജമ. ഒരു ഗണത്തിൽ രക്തബന്ധമുളളവരെല്ലാം കുലത്തിൽ ഉൾപ്പെടുന്നു.”എന്റെ കുടുംബം ബെന്യാമീൻ ഗോത്രത്തിലെ സകലകുടുംബങ്ങളിലും വച്ച് ഏറ്റവും ചെറിയത് എന്നു ശൌൽ പറഞ്ഞു. ഇവിടെ കുലസൂചകമായ മിഷ്പാഹാഹ് എന്ന പദമാണ് എബ്രായയിൽ. (1ശമൂ, 9:21).

കുടുംബത്തിന്റെ കെട്ടുറപ്പിനു നിദാനം വിവാഹ ബന്ധമാണ്. വിവാഹത്തിന്റെ ആദ്യപടി വധുവിനെ കണ്ടെത്തലാണ്. രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുവാൻ പാടില്ല: (ലേവ്യ, 18:16-18; ആവ, 27:20-23). വിലക്കപ്പെട്ട ബന്ധങ്ങൾക്കു പുറത്തു നിന്നുള്ള ബന്ധുക്കളെ വിവാഹം കഴിക്കുന്നതിനു എബ്രായർ അമിതമായ പ്രാധാന്യം കല്പിച്ചിരുന്നു. യിസ്ഹാക്കും റിബെക്കയും (ഉല്പ, 24:4) തമ്മിലും, യാക്കോബും റാഹേലും, ലേയയും തമ്മിലും (ഉല്പ, 28:2; 29:19) ഉള്ള വിവാഹങ്ങൾ ഉദാഹരണങ്ങളാണ്. ഫെലിസ്ത്യ കന്യകയെ വിവാഹം ചെയ്യുവാൻ ഒരുങ്ങിയ ശിംശോനോടു മാതാപിതാക്കൾ പറഞ്ഞതും ശ്രദ്ധേയമാണ്. (ന്യായാ, 14:3). അപൂർവ്വമായി ഹിത്യർ (ഉല്പ, 26:34), മിസ്രയീമ്യർ (ഉല്പ, 41:45), മിദ്യാന്യർ (പുറ, 2:21), മോവാബ്യർ (രൂത്ത്, 1:4 ), സീദോന്യർ (1രാജാ, 16:31) എന്നിവരിൽ നിന്നും ഭാര്യമാരെ എടുത്തിരുന്നു. ദേവര നിയമമനുസരിച്ച് വിവാഹിതനായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളില്ലാതെ മരിക്കുകയാണെങ്കിൽ അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം കഴിക്കണം. ആ വിധവയിൽ ജനിക്കുന്ന ആദ്യത്തെ കുഞ്ഞ് മരിച്ചവൻ്റെ പേര് നിലനിർത്തുവാൻ വേണ്ടി നിയമപരമായി അയാളുടേതായിരിക്കും.

വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നത് മാതാപിതാക്കളാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നത് വരൻ ആയിരുന്നില്ല. തിമ്നയിലെ ഒരു ഫെലിസ്ത്യ സ്തീയിൽ ശിംശോൻ ആകൃഷ്ടനായി. എന്നാൽ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുവാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ അത് ഇഷ്ടപ്പെട്ടില്ല. ഇത് ഒരു ഒററപ്പെട്ട സംഭവമാണ്. പൊതുവെ വധുവിനെ തിരഞ്ഞെടുക്കുന്നതും വിവാഹം ക്രമീകരിക്കുന്നതും എല്ലാം വരൻ്റെ മാതാപിതാക്കളാണ്. ഒരു വിധത്തിൽ പറഞ്ഞാൽ ഭാര്യയെ വിലയ്ക്കു വാങ്ങുകയാണ്. ഭാര്യയ്ക്കുവേണ്ടി ഭാര്യയുടെ പിതാവിനു കൊടുക്കുന്ന ധനമാണ് മോഹർ അഥവാ സ്ത്രീധനം: (ഉല്പ, 34:12; പുറ, 22:16; 1ശമൂ, 18:25). തൻ്റെ കുടുംബത്തിൽ നിന്നും വിലയുള്ള ഒരു വ്യക്തി നഷ്ടമാകുമ്പോൾ സ്വാഭാവികമായും പിതാവിനു ലഭിക്കുന്ന നഷ്ടപരിഹാരമാണ് മോഹർ. ധനം നല്കാതെ സേവനം ചെയ്യുന്ന പതിവും നിലവിലുണ്ടായിരുന്നു. ലേയയ്ക്കും റാഹേലിനും വേണ്ടി പതിന്നാലു വർഷം യാക്കോബ് ലാബാനെ സേവിച്ചത് ഒരു ഉദാഹരണമാണ്. രാജഭരണകാലത്ത് ഈ സ്ഥിതിക്കു മാററം വന്നു. വധുവിനെ നേടുന്ന മറ്റു ചില രീതികളും നിലവിലുണ്ടായിരുന്നു. അവയൊന്നും മാതാപിതാക്കൾ ഇഷ്ടപ്പെട്ടിരുന്നില്ല. യുദ്ധത്തിൽ ബദ്ധയായി പിടിക്കുന്ന സ്തീയെ ഭാര്യയായി സ്വീകരിക്കുവാൻ ന്യായപ്രമാണം അംഗീകാരം നല്കിയിട്ടുണ്ട്. (ആവ, 21:10-14). സ്ത്രീകളെ കൊള്ളയിട്ടു പിടിക്കൽ (ന്യായാ, 21), പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടു പോകൽ എന്നീ രീതികളും നിലവിലിരുന്നു. വശീകരണത്തിലൂടെ ചാരിത്ര്യം നശിപ്പിക്കുവാനോ വഷളത്തം പ്രവർത്തിക്കുവാനോ ഒരുമ്പെട്ടവൻ ആ സ്ത്രീയെത്തന്നെ പരിഗ്രഹിക്കേണ്ടിയിരുന്നു. പുറ, 22:16).

ഭാര്യ ഭർത്താവിന്റെ ഭവനത്തിൽ പാർക്കുന്ന വിവാഹ രീതിയായിരുന്നു യിസ്രായേല്യരുടേത്. പിതൃഭവനത്ത ഉപേക്ഷിച്ചു ഭർതൃഗൃഹത്തിൽ സ്ത്രീ പാർക്കുന്നു. ആ വീട്ടിൽ പിതാവിന്റെ കുടുംബക്കാരോടും അതേ കുലത്തിൽ പെട്ടവരോടും ഭർതൃപിതാവിനോടും മറ്റു ബന്ധുക്കളോടും ഒപ്പം താമസിക്കുന്നു. രാജവാഴ്ചക്കാലത്ത് ഈ സ്ഥിതി മാറുകയും വിവാഹിതൻ സ്വന്തം വീടു പണിതു പാർക്കുന്ന കീഴ്വഴക്കം വളരുകയും ചെയ്തു. ഇങ്ങനെ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബ ഏകകം നിലവിൽ വന്നു. വിവാഹാനന്തരം ഭർത്താവു ഭാര്യാഗൃഹത്തിൽ പാർക്കുന്നതിനു തെളിവായി പഴയനിയമത്തിൽ നിന്നു മൂന്നു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്: യാക്കോബ്, ഗിദെയോൻ, ശിംശോൻ. എന്നാൽ ഈ മൂന്നു സന്ദർഭങ്ങളും മേല്പറഞ്ഞ രീതിയിലുള്ള വ്യാഖ്യാനത്തിനു ഇടനല്കുന്നില്ല. യാക്കോബ് ലാബാൻ്റെ വീട്ടിൽ പാർത്ത് ലാബാനെ സേവിച്ചതു ഭാര്യമാരെ ലഭിക്കുന്നതുവരെ മാത്രമായിരുന്നു. ഭാര്യമാരെയും സമ്പത്തും നേടിയശേഷം യാക്കോബ് ലാബാൻ്റെ ഗൃഹം വിട്ടു സ്വദേശത്തേക്കു പോയി. യാക്കോബ് മടങ്ങിപ്പോയ രീതിയാണ് ലാബാന് ഇഷ്ടപ്പെടാത്തത്. (ഉല്പ, 31:26-28). ഗിദെയോൻ സ്ത്രീയോടൊപ്പം സ്ഥിരമായി താമസിച്ചില്ല. അവൾ ഒരു വെപ്പാട്ടി മാത്രം ആയിരുന്നു. ശിംശോൻ തിമ്നക്കാരിയായ ഫെലിസ്ത്യകന്യകയെ വിവാഹം ചെയ്ത് അവളെ അവിടെത്തന്നെ വിട്ടിരുന്നു. വല്ലപ്പോഴും അവളെ സന്ദർശിക്കുകയല്ലാതെ അവളോടൊപ്പം ശിംശോൻ വസിച്ചതേയില്ല.

ആദാം ഹവ്വമാരുടെ സൃഷ്ടിയിലൂടെ ഏകഭാര്യാത്വമാണ് ദൈവം ഉദ്ദേശിച്ചത്. എന്നാൽ പിതാക്കന്മാരുടെ കാലം മുതൽ ബഹുഭാര്യാത്വവും നിലവിൽ വന്നു. അബ്രാഹാമിൻ്റെ ഏക ഭാര്യയായിരുന്നു സാറാ. സാറാ വന്ധ്യയാണെന്നു തെളിഞ്ഞപ്പോൾ അക്കാലത്തു നിലവിലിരുന്ന് ആചാരപ്രകാരം സാറായുടെ നിർബന്ധം മൂലം മിസ്രയിമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാം സ്വീകരിച്ചു. (ഉല്പ, 16:1,2). അബ്രാഹാമിനു ഹാഗാറിൽ യിശ്മായേൽ ജനിച്ചു. സാറായുടെ മരണശേഷം അബ്രാഹാം കെതൂറയെ ഭാര്യയായി സ്വീകരിച്ചു. (ഉല്പ, 25:1). അനന്തര തലമുറകളിൽ കൂടുതൽ ഭാര്യമാരെ എടുക്കുന്നതായി കാണാം. യാക്കോബിന് രണ്ടു ഭാര്യമാരും രണ്ടു വെപ്പാട്ടികളും ഉണ്ടായിരുന്നു. ഇവർ നാലുപേരുടെയും പുത്രന്മാർ ഒരേ നിലയിൽ പരിഗണിക്കപ്പെട്ടു . ഒരു പുരുഷന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നാൽ അവരുടെ സന്തതികളുടെ അവകാശം എന്താണെന്ന് ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (ആവ, 21:15). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്ത് സാമ്പത്തികസ്ഥിതി അനുസരിച്ചു ഭാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിച്ചിരുന്നു. പിതാവിന് ഇഷ്ടമാണെങ്കിൽ വെപ്പാട്ടിമാർക്കു ജനിക്കുന്ന മക്കൾക്കു സ്വന്തം ഭാര്യയിൽ ജനിക്കുന്ന മക്കൾക്കു തുല്യമായ സ്ഥാനം നല്കാം. സമൂഹത്തിന്റെ സ്ഥിതി ഇതായിരുന്നെങ്കിലും ദൈവം ഒരിക്കലും ഇഷ്ടപ്പെടുകയോ അംഗീകരിക്കുകയോ ചെയ്തതായിരുന്നില്ല ബഹുഭാര്യാത്വം. യിസ്രായേലിനെ യഹോവയുടെ ഏകവധുവായിട്ടാണു് പറഞ്ഞിട്ടുള്ളത്: (യെശ, 50:1; 54:6,7; 62:4,5; യിരെ, 2:2; ഹോശ, 2:4).

ഇഷ്ഷാ (സതത്രീ), ഈഷ് (പുരുഷൻ) എന്നീ പദങ്ങളാണ് എബ്രായയിൽ ഭാര്യ, ഭർത്താവ് എന്നിവയ്ക്ക് സമാനമായി ഉപയോഗിക്കുന്നത്. ഭാര്യയ്ക്ക് ഭർത്താവ് യജമാനനും (ബാൽ), നാഥനും (അദോൻ) ആയിരുന്നു. ഭാര്യാഭർത്താക്കന്മാർക്കു തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ ഇതു ചൂണ്ടിക്കാണിക്കുന്നു. വിവാഹംവരെ സ്ത്രീ പിതാവിനും വിവാഹാനന്തരം ഭർത്താവിനും അടിമപ്പെട്ടിരിക്കും. രണ്ടുപേർക്കും അവളൊരു വ്യക്തിപരമായ സ്വത്തു മാത്രമാണ്. ഒരു പുരുഷന് തന്റെ ഭാര്യയെ ഉപേക്ഷിക്കാം. എന്നാൽ ഒരു സ്ത്രീക്കു തന്റെ ഭർത്താവിനെ ഉപേക്ഷിക്കുവാൻ അനുവാദമില്ല. ഭാര്യയ്ക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമില്ല; കാരണം ആ സ്വത്ത് അയാളുടെ ആൺമക്കൾക്ക് ഉള്ളതാണ്. അവൾക്കു അയാളുടെ മറ്റു ഭാര്യമാരോടൊപ്പം താമസിക്കാം. എന്നാൽ വ്യക്തിപരവും മാനസികവുമായ കാരണങ്ങളാൽ അതു പലപ്പോഴും അപ്രായോഗികമായിരുന്നു. പൊതുവെ സ്ത്രീകൾ രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ദെബോര (ന്യായാ, 4,5), അഥല്യാ (2രാജാ, 11), ഹുൽദാ (2രാജാ, 22:14), എസ്ഥേർ എന്നിങ്ങനെ അപൂർവ്വം ചില സ്ത്രീകൾ പൊതുരംഗത്തു പ്രത്യക്ഷപ്പെടുകയും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ പ്രസവിക്കുക, അവരെ വളർത്തുക, വീട്ടിനുള്ളിലെ പ്രവൃത്തികൾ ചെയ്യുക, ഭർത്താവിനെ കൃഷികാര്യങ്ങളിൽ സഹായിക്കുക തുടങ്ങിയവയായിരുന്നു ഭാര്യയുടെ പ്രവർത്തന മണ്ഡലം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വസ്തതയ്ക്കു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. വന്ധ്യത അപമാനമായി പരിഗണിക്കപ്പെട്ടു.

പിതാവ്, മാതാവ്, മകൻ, മകൾ (അവ്, ഏം, ബേൻ, ബത്) എന്നീ പ്രയോഗങ്ങൾ സജാതീയബന്ധുത്വം സൂചിപ്പിക്കുന്നു. സൂക്ഷ്മമായ അർത്ഥവിവക്ഷകൂടാതെ ഈ പദങ്ങൾ പ്രയോഗിച്ചിട്ടുള്ള സ്ഥാനങ്ങളും വിരളമല്ല. ധാരാളം മക്കൾ പ്രത്യേകിച്ചും ആൺമക്കൾ ഉണ്ടായിരിക്കുക എന്നത് ഭർത്താവിന്റെയും ഭാര്യയുടെയും തീവ്രാഭിലാഷിമാണ്. “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ. വീരൻ്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ. (സങ്കീ, 127:3-5). മൂത്തമകനു പ്രത്യേക പദവിയും പിതാവിൻറ മരണശേഷം ഇരട്ടി അവകാശവും ലഭിച്ചിരുന്നു. അനന്തരം അയാൾ കുടുംബനാഥനായി മാറുന്നു. യാക്കോബ് യോസേഫിനോടും ബെന്യാമീനോടും കാട്ടിയതുപോലെ ഇളയമക്കളോടു ചില പിതാക്കന്മാർ പ്രത്യേക വാത്സല്യം കാണിച്ചിരുന്നു. ചില അവസരങ്ങളിൽ ആൺമക്കളോടൊപ്പം പെൺമക്കൾക്കും സ്വത്തവകാശം നല്കിയിരുന്നു. (ഇയ്യോ, 42:13-15). മെസൊപ്പൊട്ടേമിയയിലും മറ്റും നിലവിലിരുന്നതുപോലെ ദത്തെടുക്കുന്ന സമ്പ്രദായം എബായരുടെ ഇടയിലും ഉണ്ടായിരുന്നു. അബാഹാമിനു പുത്രൻ ജനിക്കുന്നതിനു മുമ്പ് തന്റെ സ്വത്തിന്റെ അവകാശിയായി അബ്രാഹാം തന്റെ ദാസ നായ എല്യേസറിനെ പരിഗണിച്ചിരുന്നു. (ഉല്പ, 15:3). എന്നാൽ ദത്തെടുക്കലിനെ പറ്റിയുള്ള പ്രത്യക്ഷസൂചനകളും രേഖകളും പഴയനിയമത്തിൽ വിരളമാണ്. മോശെയെ ഫറവോന്റെ പുത്രി ദത്തെടുത്തു വളർത്തി. (പുറ, 2:10). മൊർദ്ദെഖായി തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേറിനെ സ്വന്തം മകളായി വളർത്തി. (എസ്ഥ, 2:7, 15). യോസേഫിന്റെ മക്കളെ സ്വന്തം മക്കളായി സ്വീകരിച്ച് യാക്കോബ് അവരെ അനുഗ്രഹിച്ചു. (ഉല്പ, 48:5, 12). നൊവൊമി രൂത്തിനെ മരുമകളായി സ്വീകരിച്ചു. (രുത്ത്, 4:15). ഇവിടെയെല്ലാം ദത്തെടുക്കലിന്റെ സൂചന നമുക്കു ലഭിക്കുന്നുണ്ട്.

നന്നേ ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ മാതാവിന്റെ പരിപാലനത്തിലാണ്. വളർച്ച പ്രാപിച്ചശേഷം ആൺമക്കളെ പിതാക്കന്മാരും പെൺമക്കളെ മാതാക്കളും പ്രത്യേകം ശ്രദ്ധിക്കും. പിതാവിന്റെ തൊഴിൽ പഠിക്കുന്നതോടൊപ്പം പുത്രന്മാർ വിദ്യാഭ്യാസവും ചെയ്തുവന്നു. അഞ്ചാം കല്പനയനുസരിച്ച് പിതാവിനെയും മാതാവിനെയും മക്കൾ ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. സ്വന്തം അമ്മയിൽ നിന്നു ജനിച്ചവരെപ്പോലെ പിതാവിനു മററുഭാര്യമാരിൽ ജനിച്ചവരും സഹോദരനും (ആഹ്), സഹോദരിയും (അഹോത്) ആണ്. അവരോടു ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കിയിട്ടുണ്ട്: (ലേവ്യ, 18:9, 11; ആവ, 27:22). മാതാവിന്റെ സഹോദരനും (ദോദ്) പിതാവിന്റെ സഹോദരിക്കും (ദോദാഹ്) കുഞ്ഞുങ്ങളോടുള്ള ബന്ധത്തിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. സ്ത്രീ ഭർത്താവിന്റെ മാതാപിതാക്കളെ അമ്മാവിയമ്മ എന്നും അമ്മായപ്പനെന്നും വിളിച്ചിരുന്നു: (ഉല്പ, 38:13, 25; 1ശമൂ, 4:19, 21; രൂത്ത്, 1:4; ആവ, 27:23). പുരുഷനും തന്റെ ഭാര്യയുടെ അമ്മായപ്പന്മാരെ തത്തുല്യ പദങ്ങൾകൊണ്ടു സംബോധന ചെയ്തിരുന്നു.

രക്തബന്ധവും പൊതുവായ പാർപ്പിടവും കുടുംബം അഥവാ കുലത്തിന് ഐക്യദാർഢ്യം നല്കിയിരുന്നു. എന്നാൽ മനുഷ്യന്റെ സ്ഥിരവാസം കുടുംബ വിഭജനത്തിന് കാരണമായിത്തീർന്നു. അതോടുകൂടി കുടുംബത്തിൻ്റെ ഐക്യദാർഢ്യം തകർന്നുതുടങ്ങി. പഴയനിയമകാലം മുഴുവൻ ഒരു വിധത്തിലുള്ള ഐക്യം തുടർന്നുകൊണ്ടിരുന്നു. കുടുംബത്തിലും, കുലത്തിലും, ഗോത്രത്തിലും തലവന്മാരുടെ കീഴിൽ ഐക്യം നിലനിന്നിരുന്നു. കുലത്തെയും കുടുംബത്തെയും രക്ഷിക്കാനുള്ള ചുമതല ഓരോ അംഗത്തിനും ഉണ്ടായിരുന്നു. അടുത്ത ബന്ധുവിന്റെ വിധവയെ വിവാഹം ചെയ്യാനും കടം നിമിത്തം സ്വയം വിറ്റ ബന്ധുവിനെ വീണ്ടെടുക്കാനുമുള്ള നിയമവും ഉത്തരവാദിത്വവും ഇതു വ്യക്തമാക്കുന്നു: (രൂത്ത്, 2:20; 3:12; 4:1-22).

സഭയുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കും കുടുംബം ഒരു പ്രധാനഘടകമാണ്. ക്രൈസ്തവ സഭയുടെ ആദ്യനാളുകളിൽ വിശ്വാസത്തിലേക്കു കടന്നുവന്നവർ കുടുംബസമേതം ആയിരുന്നു. ഹെല്ലെനിക് നഗരങ്ങളിലെ സഭാസ്ഥാപനത്തിൽ കുടുംബങ്ങളുടെ പങ്ക് വലുതായിരുന്നു. കൊർന്നേല്യൊസിന്റെ ഭവനത്തിൽ ചാർച്ചക്കാരും അടുത്ത സ്നേഹിതന്മാരും മാത്രമല്ല വേലക്കാരും പടയാളികളും ഉണ്ടായിരുന്നു. (പ്രവൃ, 10:7, 24). ഇവർ എല്ലാവരും ഒരുമിച്ച് സഭയിൽ പ്രവേശിച്ചതായി കാണുന്നു. യൂറോപ്പിൽ ലുദിയയും കുടുംബവും (പ്രവൃ, 16:15), കാരാഗൃഹ പ്രമാണിയും കുടുംബവും (പ്രവൃ, 16:31-34) സ്നാനം ഏറ്റു. അങ്ങനെ ഫിലിപ്പിയിൽ സഭ സ്ഥാപിതമായി. സ്തെഫനാസ് (1കൊരി, 16:15), അക്വിലാവ് (1കൊരി, 16:19), ക്രിസ്പൊസ് (പ്രവൃ, 18:8; 1കൊരി, 1:14:16), ഒനേസിഫൊരൊസ് (2തിമൊ, 1:16; 4:19), ഫിലേമോൻ (1,2), നുംഫെ (കൊലൊ, 4:15), റോമിലെ അസുംകാരിതൊസും, ഫിലൊലൊഗൊസും (റോമ, 16:14,15) എന്നിവരുടെ കുടുംബങ്ങളെക്കുറിച്ചും പ്രസ്താവിച്ചിട്ടുണ്ട്. അക്വിലാവിൻ്റെയും നുംഫെയുടെയും ഫിലേമോൻ്റെയും ഭവനങ്ങളിലെ സഭാകൂടി വരവുകളെക്കുറിച്ചു പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും യജമാനന്മാരും ഭൃത്യന്മാരും തമ്മിൽ ഒരു ഹൃദ്യമായ ബന്ധം നിലവിലിരുന്നു: (കൊലൊ, 3:18-4;1; എഫെ, 5:22-6:9; 1പത്രൊ, 2:18-3:7). കർത്താവിന്റെ അത്താഴവും സ്നാനവും ചിലപ്പോൾ ഭവനങ്ങളിൽ തന്നെ നടന്നിരുന്നു. സഭയെത്തന്നെ ദൈവഭവനമായി രൂപണം ചെയ്തിട്ടുണ്ട്. (എഫെ, 2:19). ഈ ഭവനത്തിലേക്കു പുത്രസ്വീകാരം ലഭിച്ചവരാണ് വിശ്വാസികൾ. (റോമ, 8:15-17). വിശ്വാസികൾ ഗൃഹവിചാരകന്മാരാണ്. (1പത്രൊ, 4:10). മോശെ ദൈവഭവനത്തിൽ വിശ്വസ്ത ഭൃത്യനായിരുന്നു. എന്നാൽ ക്രിസ്തു ദൈവഭവനത്തിന്റെ അധികാരിയായ പുത്രനാണ്: (എബ്രാ, 3:1-6; ഗലാ, 3:23-4:7). പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം തന്നെ അവൻറ ഭവനം ആകുന്നു. (എബ്രാ, 3:6).