Category Archives: Uncategorized

കർത്താവിന്റെ പ്രാർത്ഥന

കർത്താവിന്റെ പ്രാർത്ഥന (Lord’s Prayer)

ഒരു മാതൃകാപ്രാർത്ഥനയായി കർത്താവ് സ്വശിഷ്യന്മാരെ പഠിപ്പിച്ചത്. മത്തായി സുവിശേഷത്തിൽ ഇത് ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്. മറ്റൊരു ചുറ്റുപാടിലാണ് ലൂക്കൊസിൽ ഈ പ്രാർത്ഥന കർത്താവ് പഠിപ്പിച്ചത്. ഒരു മാതൃക എന്ന നിലയ്ക്ക് വിഭിന്ന സന്ദർഭങ്ങളിൽ ക്രിസ്തു ഈ പ്രാർത്ഥന പറഞ്ഞിരിക്കാനിടയുണ്ട്. ‘നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ’ എന്ന മുഖവുരയോടെയാണ് പ്രാർത്ഥനയുടെ രീതി ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചത്. കപടഭക്തിക്കാർ പ്രാർത്ഥിക്കുമ്പോലെ പ്രാർത്ഥിക്കരുതെന്നും (മത്താ, 6:5), ജാതികൾ ചെയ്യുന്നപോലെ ജല്പനം ചെയ്യരുതെന്നും (മത്താ, 6:7), ഉപദേശിച്ചശേഷം ദൈവത്തിന്റെ മുമ്പാകെ സ്വീകാര്യമായ പ്രാർത്ഥന എങ്ങനെയുള്ളതെന്നു ക്രിസ്തു വ്യക്തമാക്കി. ഒരു ശിഷ്യന്റെ അപേക്ഷയ്ക്കുത്തരമായാണ് ലൂക്കൊസ് സുവിശേഷത്തിൽ (11:114) ഈ പ്രാർത്ഥന പഠിപ്പിച്ചത്. പ്രാർത്ഥനയുടെ ഹസ്വരൂപമാണ് ലൂക്കൊസിൽ. ലൂക്കൊഹിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നതൊഴിച്ചുള്ള ഭാഗങ്ങൾ മാത്രമാണ് മൗലികമെന്നും ശേഷിച്ചത് പ്രക്ഷിപ്തമാണെന്നും പണ്ഡിതന്മാർ കരുതുന്നു. പ്രക്ഷിപ്തമെന്നു കരുതപ്പെടുന്ന ഭാഗങ്ങൾ സത്യവേദപുസ്തകത്തിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നു. മലയാളം ബൈബിളിൽ അതു ഒഴിവാക്കിയിരിക്കുന്നു. ഹ്രസ്വ രൂപമായിരിക്കണം യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ മലികരൂപം എന്നു പൊതുവെ കരുതപ്പെടുന്നു. പിതാവേ എന്ന ലളിതമായ സംബോധനയാണ് ക്രിസ്തു ഉപയോഗിച്ചതും (മർക്കൊ, 14:36), ആദിമ ക്രൈസ്തവർ പിന്തുടർന്നതും: (റോമ, 8:15; ഗലാ, 4:6). മത്തായി സുവിശേഷത്തിൽ കൊടുത്തിട്ടുള്ള പ്രാർത്ഥനയുടെ പൂർണ്ണമായ പാഠമാണ് ഇവിടെ പരിഗണിക്കുന്നത്.

1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ദൈവത്തോടു പ്രാർത്ഥിക്കേണ്ടത് ഏതു മനോഭാവത്തിലായിരിക്കണമെന്നു യേശു വ്യക്തമാക്കുന്നു. സമ്പൂർണ്ണമായ സ്നേഹത്തിലും കൃപയിലും സമീപസ്ഥനായിരിക്കുന്ന നമ്മുടെ പിതാവായി ദൈവത്തെ സംബോധന ചെയ്യുന്നു. വിശ്വാസത്തോടും സ്നേഹത്തോടും കൂടെ നാം പിതാവിനെ സമീപിക്കുന്നു. സ്വർഗ്ഗസ്ഥനായ എന്ന പ്രയോഗത്തിലൂടെ സർവ്വത്തിന്റെയും ഭരണകർത്താവായ സർവ്വശക്തനോടു നമുക്കുള്ള ഭക്തിയും ബഹുമാനവും പ്രകടമാക്കുന്നു. മത്തായി സുവിശേഷത്തിൽ സ്വർഗ്ഗസ്ഥനായ പിതാവു എന്നു ഇരുപതിലേറെ പ്രാവശ്യം ക്രിസ്തു ദൈവത്തെ പരാമർശിക്കുന്നു. ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 7:21; 10:32; 12:50; 15:13; 16:17; 18:11,19,35), ‘സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു’ (മത്താ, 5:16,45,48; 61,14,26,32; 7:11; 18:14), ‘സ്വർഗ്ഗസ്ഥനായ പിതാവു’ (മത്താ, 23:9) എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്. ‘ഞങ്ങളുടെ പിതാവേ’ എന്ന സംബോധന എല്ലാ വിശ്വാസികളും ദൈവത്തിൽ ഒന്നാണെന്നു സ്പഷ്ടമാക്കുന്നു.

2. നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; സ്വർഗ്ഗസ്ഥനായ പിതാവിന്റെ മഹത്വവും ദൈവിക നിർണ്ണയവുമാണ് പ്രഥമാപേക്ഷയിലെ പ്രതിപാദ്യം. എല്ലാ മനുഷ്യരും ദൈവത്തെ അറിയുകയും ആരാധിക്കയും ചെയ്യണമെന്നു ദൈവത്തോടപേക്ഷിക്കുന്നു. വിശുദ്ധനായ ദൈവത്തിന്റെ വെളിപ്പാട് എല്ലാവരും അറിയുകയും അംഗീകരിക്കുകയും വേണം. ദൈവത്തിന്റെ നാമം ദൈവത്തിന്റെ പ്രകൃതിയും ശക്തിയും ഉൾക്കൊള്ളുന്നു. മനുഷ്യൻ ദൈവത്തിന്റെ നാമം അശുദ്ധമാക്കി; അതു വിശുദ്ധീകരിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ: (റോമ, 2:24; യെഹെ, 36:22,23; യെശ, 29:23; സങ്കീ, 74:10,18). കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും: (റോമ . 10:13). ‘അവൻ്റെ വലിയനാമം വിശുദ്ധീകരിക്കപ്പെ ടുകയും , മഹത്വപ്പെടുകയും ചെയ്യട്ടെ’ എന്നാണ് കദ്ദിഷ് ആരംഭിക്കുന്നത്.

3. നിന്റെ രാജ്യം വരേണമേ; ഇവിടെ ഇപ്പോൾ ദൈവത്തിന്റെ വാഴ്ച വ്യാപിപ്പിക്കാനുള്ള അപേക്ഷ. വ്യക്തികളുടെ ഹൃദയങ്ങളിലും ഭൂമിയിലൊക്കെയും ദൈവത്തിന്റെ ഭരണം ഉണ്ടാകേണ്ടതാണ്. ക്രിസ്തു രാജ്യത്തിന്റെ സുവിശേഷമാണു പ്രസംഗിച്ചത്. “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ:” (മർക്കൊ, 1:15). ദൈവരാജ്യത്തിന്റെ ആക്ഷരികവും പൂർണ്ണവും ആയ വെളിപ്പാട് യുഗാന്ത്യത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ്റെ വീണ്ടും വരവിൽ ദൈവരാജ്യം ശക്തിയോടെ വരും: (മർക്കൊ, 9:1). “അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും:” (1കൊരി, 15:24). ‘നിങ്ങളുടെ ജീവിതകാലത്തും നിങ്ങളുടെ നാളുകളിലും യിസ്രായേൽ ഗൃഹത്തിൽ സകലരുടെയും ജീവിതകാലത്തും അവൻ തന്റെ രാജ്യം സ്ഥാപിക്കട്ടെ’ എന്നു കദ്ദിഷിൽ കാണാം.

4. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ലൂക്കൊസ് 11:2-ന്റെ ആധികാരികമായ പാഠത്തിൽ ഈ അപേക്ഷ ഇല്ല. ‘നിന്റെ രാജ്യം വരേണമേ’ എന്ന അപേക്ഷയുടെ വിശദീകരണമാണിത്. സ്വർഗ്ഗത്തിൽ എല്ലാവരും ദൈവത്തിന്റെ ഭരണം സന്തോഷത്തോടെയും നിരുപാധികമായും അനുസരിക്കുന്നു. ദൈവഹിതം അവർ അംഗീകരിക്കയും അനുസരിക്കയും ചെയ്യുന്നു. ഭൂമിയിലും എല്ലാവരും ദൈവഹിതത്തിനു വിധേയപ്പെടണമെന്നു വിശ്വാസി പ്രാർത്ഥിക്കുന്നു. അന്യഹിതങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു ദൈവഹിതം മാത്രം നിറവേറുമ്പോൾ ദൈവരാജ്യത്തിൽ ദൈവത്തിന്റെ പരമാധികാരം എല്ലാവർക്കും പ്രത്യക്ഷമാവും. ഈ അപേക്ഷ ഭാഗികമായി വർത്തമാന യുഗത്തിൻ്റേതാണ്. എന്നാൽ രാജാധിരാജാവും കർത്താധികർത്താവുമായ യേശുവിന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങുന്ന യുഗാന്ത്യത്തിലേക്കു അതു വിരൽ ചൂണ്ടുന്നു. അന്നു അന്ധകാരത്തിന്റെ ശക്തികൾ തുടച്ചുമാറ്റപ്പെടും; ദൈവം സകലത്തിലും സകലവും ആയിത്തീരും: (1കൊരി, 15:28).

5. ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ആദ്യത്തെ മൂന്നപേക്ഷകൾ ദൈവത്തിന്റെ മഹത്വീകരണത്തിനു ഊന്നൽ നല്കുന്നു. തുടർന്നുള്ള മൂന്നപേക്ഷകൾ വിശ്വാസികളുടെ ശാരീരികവും ആത്മികവുമായ ക്ഷേമത്തെ സ്പർശിക്കുന്നവയാണ്. ഈ ലോക ജീവിതത്തിൽ ആവശ്യമായ എല്ലാറ്റിനും ദൈവാനുഗ്രഹവും ദൈവസഹായവും ലഭിക്കുന്നതിനുവേണ്ടി വിശ്വാസികൾ തുറന്ന മനസ്സോടെ പ്രാർത്ഥിക്കേണ്ടതാണ്. ഭൗമികമായ നിലനില്പിനാവശ്യമായ എല്ലാം ഉൾക്കൊള്ളുകയാണ് ആഹാരം എന്ന പദം. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുന്നതിനും ദൈവരാജ്യത്തിന്റെ ആഗമനത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും ദൈവഹിതം ഭൂമിയിൽ ചെയ്യുന്നതിനും വേണ്ടി ഭൗതികമായ ആവശ്യങ്ങൾ നിരന്തരം നിറവേറ്റിത്തരാൻ ദൈവത്തോടപേക്ഷിക്കുന്നു. സാക്ഷാൽ ജീവന്റെ അപ്പമായ യേശുവിനെയും അതു ചൂണ്ടിക്കാണിക്കുന്നു. അനുദിന ഭക്ഷണം, ആവശ്യമായ ആഹാരം, നാളെയുടെ അപ്പം, ജീവൻ്റെ അപ്പം എന്നിങ്ങനെ നാലുവിധത്തിൽ ഈ പ്രയോഗത്തെ വ്യാഖ്യാനിക്കാമെന്നു ജെറോം പറയുന്നു. എന്നാൽ ദൈനംദിന നിലനില്പിനാവശ്യമായ ഭൗതികമായ കരുതലുകളാണ് ഈ അപേക്ഷയിലുള്ളതെന്നു സന്ദർഭത്തിൽ നിന്നു മനസ്സിലാക്കാം.

6. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമ; ഇത് ഒരു യാചനയും ഏറ്റുപറച്ചിലുമാണ്. ക്ഷമയ്ക്കുവേണ്ടി അപേക്ഷിക്കുന്നവൻ പാപം ചെയ്തു എന്നു സമ്മതിക്കുന്നു. ലൂക്കൊസ് 11:4-ൽ ഈ അപേക്ഷ “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു” എന്നാണ്. പാപങ്ങൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ‘ഹമർട്ടിയാസ്’ എന്ന ഗ്രീക്കു വാക്കിനു ലക്ഷ്യം തെറ്റിയതു എന്നർത്ഥം. മത്താ, 6:12-ൽ കടത്തിനു ‘ഒഫൈലിമാറ്റ’ എന്ന ഗ്രീക്കുപദമാണ് പയോഗിച്ചിട്ടുള്ളത്. ഈ ഗ്രീക്കുപദം അരാമ്യപ്രയോഗത്തെ അനുരണനം ചെയ്യുന്നു. കടത്തെക്കുറിക്കുന്ന അരാമ്യപദമായ ‘ഹോവ’ പാപം എന്നഅർത്ഥത്തിലും പ്രയോഗിക്കും. പാപത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. പാപക്ഷമ സ്വയം നേടാൻ കഴിയായ്കകൊണ്ടു അതിനുവേണ്ടി ദൈവത്തോടു വിനയമായി യാചിക്കുന്നു. മറ്റുള്ളവരോടു നാം ക്ഷമിക്കുന്നത് ദൈവം നമ്മോടു ക്ഷമിച്ചതിന്റെ അനന്തര ഫലമായിട്ടാണ്. പാപക്ഷമ ദൈവത്തിന്റെ കൃപാദാനമാണ്. ഈ കൃപാദാനം നാം മറ്റുള്ളവരോട് അനുവർത്തിക്കേണ്ട മനോഭാവത്ത വ്യക്തമാക്കിത്തരുന്നു. ദൈവം നമ്മോടു ക്ഷമിച്ചതുകൊണ്ടു നാം മറ്റുള്ളവരോടു ക്ഷമിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഈ സത്യം ഉപദേശമായി പറയുന്നു. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ:” (എഫെ, 4:32).

7. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ; ആത്മാർത്ഥമായി പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവൻ വീണ്ടും പാപപ്രേരണയിൽ വീഴാതിരിക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ പൂർവ്വാപേക്ഷയ്ക്ക് അനുചിതമായ തുടർച്ചയത്രേ ഇത്. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല: (യാക്കോ, 1:13). ദൈവം നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളെ നിയന്ത്രിക്കുന്നു. പാപപ്രേരണയോടു കൂടിയവരാണെന്നു നാം ദൈവത്തോട് ഏറ്റുപറയുകയും, പാപപ്രേരണയുള്ള ചുറ്റുപാടുകളിൽ വീഴാതിരിക്കാൻ സഹാരിക്കണമേ എന്നപേക്ഷിക്കുകയും ചെയ്യുകയാണ്. ‘ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ’ എന്നതിൽ ദുഷ്ടൻ പിശാചിനെക്കുറിക്കുന്നു. ഇതു യുഗാന്ത്യത്തിൽ സംഭവിക്കുന്നതാണ്. പിശാചാണ് പരീക്ഷയ്ക്കു കാരണം. ക്രിസ്തു പലസ്ഥാനങ്ങളിലും സാത്താൻ്റെ പര്യായമായി ദുഷ്ടൻ എന്നു പ്രയോഗിച്ചിട്ടുണ്ട്. “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്:” (യോഹ, 17:15). ക്രിസ്തുവിന്റെ ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ ഈ പ്രാർത്ഥനയ്ക്കു യുഗാന്ത്യപരമായ സൂചനയുണ്ട്. പരീക്ഷ ശിഷ്യന്മാർക്കു ഗെത്ത്ശെമന തോട്ടത്തിൽ വച്ചുണ്ടായതുതന്നെ. യേശുവിന് അത് അവസാന പരീക്ഷയായിരുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ:” (മർക്കൊ, 14:38).

രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും നിനക്കുള്ളതല്ലോ. ആമേൻ. ഈ ഭാഗം ആധികാരികമായ കൈയെഴുത്തു പ്രതികളിലില്ല. എന്നാൽ തുടക്കം മുതൽ തന്നെ ഈ സ്തോത്രം. ക്രിസ്ത്യാനികൾ ഉപയോഗിച്ചു വന്നിരുന്നതിനു തെളിവുകളുണ്ട്. ഈ പ്രാർത്ഥനയ്ക്ക് ഒരു സ്വാഭാവികമായ പൂർണ്ണത വരുത്തുന്നതും, പ്രാർത്ഥനയെ ആരാധനയ്ക്ക് അനുരൂപമാക്കുന്നതും ഈ സ്തോത്രമത്രേ. ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശം പ്രാർത്ഥനാ രൂപത്തിലാക്കിയതാണ് കർത്താവിന്റെ പ്രാർത്ഥന. ഈ പ്രാർത്ഥനയിലെ ഓരോ അംശത്തിനും തുല്യമായവ വിവിധസന്ദർഭങ്ങളിൽ യെഹൂദന്മാരുടെ പ്രാർത്ഥനകളിലും മറ്റും കാണാം. എന്നാൽ ഇതുപോലെ നിസ്തുലവും, സമ്പൂർണ്ണവും ആയ പ്രാർത്ഥന പൂർണ്ണരൂപത്തിൽ ഒരിടത്തും ദൃശ്യമല്ല. ഒരു മാതൃകാ പ്രാർത്ഥനയുടെ രൂപവും, ക്രമവും, വിഷയവും ഉൾക്കൊണ്ടതാണ് കർത്താവിന്റെ പ്രാർത്ഥന.

കർത്താവിന്റെ ദിവസം

കർത്താവിന്റെ ദിവസം (Day of the Lord)

പഴയനിയമത്തിൽ യഹോവയെ കുറിക്കുന്ന പദമാണ് കർത്താവ്; പുതിയനിയമത്തിൽ യേശുക്രിസ്തുവിനെയും. അതിനാൽ, യഹോവയുടെ ദിവസവും കർത്താവിന്റെ ദിവസവും ഒന്നു തന്നെയാണ്. യഹോവയുടെ ദിവസത്തെക്കുറിച്ച് ആദ്യമായി പ്രസ്താവിച്ചത് ആമോസ് പ്രവാചകനാണ്. “യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.” (ആമോ, 5:18). പ്രവാചകന്റെ കാലത്തു തന്നെ പ്രചാരം സിദ്ധിച്ചു കഴിഞ്ഞ ഒരു പ്രയോഗമാണ് ‘യഹോവയുടെ ദിവസം.’ യിസ്രായേലിനു വീണ്ടെടുപ്പും അനുഗ്രഹവും നല്കാൻ യഹോവ നേരിട്ടിടപെടുന്ന ദിവസമായിട്ടാണ് യിസായേല്യർ അതിനെ മനസ്സിലാക്കിയിരുന്നത്. എന്നാൽ, അത് അന്ധകാരത്തിന്റെയും കഷ്ടതയുടെയും കാലമായിരിക്കുമെന്നു പ്രവാചകൻ വ്യക്തമാക്കി. യഹോവയുടെ ദിവസത്തിന്റെ സമഗ്രമായ ഒരു ചിത്രം സെഫന്യാവിലുണ്ട്. “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്ത്യം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉളള ദിവസം, ശൂന്യതയും നാശവും ഉളള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, ഉറപ്പുളള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉളള ദിവസം തന്നേ.” (സെഫ, 1:14-16). യെശയ്യാവ്, യെഹെസ്ക്കേൽ, യോവേൽ, സെഖര്യാവ് എന്നീ പ്രവാചകന്മാരും യഹോവയുടെ ദിവസത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദൈവജനത്തിന് വിരോധമായിരിക്കുന്ന ജനങ്ങൾക്ക് ദണ്ഡന ദിവസമായി യഹോവയുടെ ദിവസം വരുമെന്ന് പ്രവാചകന്മാർ ചൂണ്ടിക്കാണിച്ചു. ബാബേൽ (യെശ, 13:6,9,13), ഏദോം (ഓബ, 15), മിസ്രയീം (യിരെ, 46:10), ഫെലിസ്ത്യർ (യിരെ, 47:4) എന്നിവരോടുള്ള ബന്ധത്തിൽ യഹോവയുടെ ദിവസം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രതികാരദിവസം ദുഃഖിതന്മാരെ ആശ്വസിപ്പിക്കും. (യെശ, 61:2). മഹാപീഡനത്തോടു കൂടി ആരംഭിക്കുകയും സഹസ്രാബ്ദം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യുന്ന കാലയളവാണ് കർത്താവിന്റെ ദിവസം. (യെശ, 65:17-19; 66:22; വെളി, 21:1). പുതിയനിയമതിൽ കർത്താവിന്റെ ദിവസമെന്നും ക്രിസ്തുവിൻ്റെ ദിവസമെന്നും പറഞ്ഞിരിക്കുന്നത് വിഭിന്ന അർത്ഥങ്ങളിലാണ്. ക്രിസ്തു വിശുദ്ധന്മാരെ ചേർക്കുന്നതിനു വേണ്ടി മദ്ധ്യാകാശത്തിൽ വരുന്നതിനോടു ബന്ധപ്പെട്ട കാലയളവാണ് ക്രിസ്തുവിൻ്റെ ദിവസം. (1കൊരി, 1:8; 5:5; 2കൊരി, 1:14; ഫിലി, 1:10; 2:16). കർത്താവിന്റെ ദിവസം ഭൂമിയിൽ ദൈവക്രോധം പകരപ്പെടുന്ന മഹാപീഡനകാലത്തു ആരംഭിച്ച് സഹസ്രാബ്ദവാഴ്ച മുഴുവൻ നീണ്ടു നില്ക്കും. (പ്രവൃ, 2:20; 2പത്രൊ, 3:13; വെളി, 41-19:16). മഹാപീഡനം ആരംഭിക്കുന്നത് സഭയുടെ ഉൽപാപണശേഷമാണ്. (വെളി, 3:10). സഭയുടെ പൂർത്തീകരണം വരെ കർത്താവിന്റെ ദിവസം ആരംഭിക്കയില്ല.

കർത്താവിന്റെ അത്താഴം

കർത്താവിന്റെ അത്താഴം

‘എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ’ (ലൂക്കൊ, 22:19) എന്ന കർത്താവിൻ്റെ കല്പനയുടെ അടിസ്ഥാനത്തിൽ ആരംഭം മുതൽ ഇന്നുവരെയും സഭ അഭംഗുരം തുടരുന്നു വരുന്ന കല്പനയാണ് കർത്താവിന്റെ അത്താഴം. ക്രിസ്തീയ ആരാധനയിലെ ഏറ്റവും പ്രധാനമായ അംശം ഇതത്രേ. തന്റെ പരസ്യശുശ്രൂഷയുടെ അവസാനഘട്ടത്തിൽ, ക്രൂശു മരണത്തിന്റെ നിഴലിൽ, തന്റെ ശുശ്രൂഷയിൽ ഏറ്റവുമധികം തന്നോടൊപ്പം സഹകരിച്ചിരുന്ന ശിഷ്യന്മാരുടെ മദ്ധ്യത്തിലാണ് യേശുക്രിസ്തു ഈ അനുഷ്ഠാനം ഏർപ്പെടുത്തിയത്.

പേരുകൾ: ഇതു പല പേരുകളിൽ അറിയപ്പെടുന്നു: 1. കർത്താവിന്റെ അത്താഴം: (1കൊരി, 11:20), 2. അപ്പം നുറുക്കൽ: (പ്രവൃ, 2:42,46), 3. കൂട്ടായ്മ: (1കൊരി, 10:16), 4. കർത്താവിന്റെ മേശ: (1കൊരി, 10:21). ആദിമസഭയിൽ അപ്പംനുറുക്കൽ എന്ന പേരിലാണ് കർത്തൃമേശ അറിയപ്പെട്ടിരുന്നത്. (പ്രവൃ, 2:42). പാനപാത്രത്തെയും അപ്പത്തെയും ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ എന്ന് പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിക്കുന്നതിൽ നിന്നാണ് കൂട്ടായ്മ എന്ന് പേർ ലഭിച്ചത്. (1കൊരി, 10:16). രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കർത്താവിന്റെ അത്താഴം യൂക്കാറിസ്ററ് (സ്തോത്രാർപ്പണം) എന്ന പേരിലറിയപ്പെട്ടു. അപ്പവും പാനപാത്രവും അനുഭവിക്കുന്നതിനു മുമ്പ് സ്തോത്രം ചെയ്യുന്നതിൽ നിന്നുമാണ് ഈ പേർ വന്നത്. ഈ ശുശ്രൂഷ കർത്താവ് ഏർപ്പെടുത്തിയെന്നും ആത്മീയാർത്ഥത്തിൽ കർത്താവൊരുക്കുന്ന മേശയിൽ നാം പങ്കാളികളാകുന്നുവെന്നും ഉള്ള ധ്വനിയാണ് ‘കർത്തൃ മേശയ്ക്കും’ ‘കർത്താവിന്റെ അത്താഴ’ത്തിനും ഉള്ളത്. സുറിയാനി സഭകൾ കുർബ്ബാന എന്ന പേരാണ് നല്കിയിട്ടുള്ളത്. വഴിപാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്ന അരാമ്യപദത്തിൽ നിന്നാണ് ‘കുർബ്ബാന’യുടെ ഉത്പത്തി. റോമൻ കത്തോലിക്കാസഭ ഇതിനെ ‘മാസ്സ്’ എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നർത്ഥമുള്ള ‘മിത്താറെ’ (Mittere) എന്ന ലത്തീൻ ധാതുവിൽ നിന്നാണ് മാസ്സ് എന്ന പദത്തിന്റെ ഉത്ഭവം.

കർത്തൃമേശയുടെ സ്ഥാപനം: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ കർത്താവു തന്നെ സ്ഥാപിച്ചതാണ് കർത്തൃമേശ. (1കൊരി, 11:23). ആ രാതിയിലായിരുന്നു പെസഹ അവസാനമായി ആചരിച്ചതും കർത്താവിന്റെ അത്താഴം ആരംഭിച്ചതും. അന്ന് ന്യായപ്രമാണയുഗം അവസാനിക്കുകയും കൃപായുഗം ആരംഭിക്കുകയും ചെയ്തു. പെസഹ പിന്നിലോട്ട് പുറപ്പാട് 12-ലെ രാത്രിയേയും മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നേ.’ (1കൊരി, 5:7). ക്രിസ്തുവിന്റെ കൂശീകരണത്തിനു ശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്താവിന്റെ അത്താഴം പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ട് ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചരിത്ര വിവരണം സമവീക്ഷണ സുവിശേഷങ്ങളിലും കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലുമുണ്ട്. (മത്താ, 26:26-29; മർക്കൊ, 11:22-25; ലൂക്കൊ, 26:29-20). “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി. ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു, അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നുപറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26). എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്ന നിർദ്ദേശം ലൂക്കൊസും, പൗലൊസും (രണ്ടുപ്രാവശ്യം) രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ദൃശ്യസാന്നിദ്ധ്യം ഇല്ലാതിരിക്കുന്ന കാലം മുഴുവൻ തന്റെ ജനം പുതിയ ഉടമ്പടിയുടെ യാഗത്തെ ചൂണ്ടിക്കാണിക്കുന്ന കർത്തൃമേശയിലൂടെ തന്നെ ഓർക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു.

കർത്താവിന്റെ നിർദ്ദേശമനുസരിച്ച് കർത്തൃമേശയുടെ ആചരണത്തിലൂടെ സഭ ക്രിസ്തുവിനെ ഓർമ്മിച്ചു വരികയാണ്. പെന്തെക്കൊസ്തിനു ശേഷം ഉടൻതന്നെ സഭ അപ്പം നുറുക്കാനും കൂട്ടായ്മ ആചരിക്കുവാനും തുടങ്ങി. (പ്രവൃ, 2:42,46). ഒരു നിശ്ചിതദിവസമാണ് കർത്താവിന്റെ അത്താഴം അനുഷ്ഠിച്ചുവന്നത്. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ.” (പ്രവൃ, 20:7).

കർത്തൃമേശയുടെ അർത്ഥം: “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പ്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി; ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നുപറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26).

1. കർത്താവിന്റെ അത്താഴം കർത്താവിന്റെ സ്മാരകമാണ്: എന്റെ ഓർമ്മക്കായി ചെയ്വിൻ (1കൊരി, 11:14) എന്നാണ് ക്രിസ്തു കല്പിച്ചത്. ഇത് ക്രിസ്തുവിന്റെ വെറും മരണത്തെയല്ല ഓർപ്പിക്കുന്നത്; പ്രത്യുത, ജീവിക്കുന്ന ക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ പുനരുത്ഥാന ദിവസമാണ് അതനുഷ്ഠിക്കുന്നത്. എന്നും ജീവിക്കുന്നവനും (യോഹ, 14:19) സ്വന്തജനത്തോടുകൂടെ എന്നും ഉള്ളവനും (മത്താ, 28:20) ആയ ക്രിസ്തുവിനെയാണ് നാം ഓർമ്മിക്കുന്നത്.

2. പുതിയനിയമത്തിന്റെ അടയാളമാണ്: പുതിയനിയമത്തിന്റെ അടയാളമാണ് പാനപാത്രം. പുതിയനിയമത്തിന്റെ അടയാളമായി ക്രിസ്തു ചൊരിഞ്ഞ രക്തത്തെ കാണിക്കുകയാണ് പാനപാത്രം; “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” (ലൂക്കൊ, 22:20). പുതിയനിയമം വിശ്വാസിക്ക് പാപക്ഷമ നല്കുന്നു. (എബ്രാ, 10:16-18). ഇത് മോശീയ നിയമത്തേക്കൾ വിശേഷമേറിയ നിയമമാണ്. (2കൊരി, 3:6-18; എബ്രാ, 7:22; 12:24).

3. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്നു: “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:26) എന്നു പൗലൊസ് എഴുതുന്നു. ക്രിസ്തുവിനെ ഓർക്കുവാനായി വിശ്വാസികൾ കൂടിവരുമ്പോഴൊക്കെയും ക്രിസ്തുവിന്റെ മരണത്തെ ലോകത്തിന്റെ മുമ്പിൽ പ്രസ്താവിക്കുകയാണ്. ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും ഓർപ്പിക്കുന്ന അപ്പവും വീഞ്ഞും യാഗത്ത ചൂണ്ടിക്കാണിക്കുന്നു. പ്രാചീന എബ്രായ യാഗവ്യവസ്ഥയനുസരിച്ച് യാഗമൃഗത്തിന്റെ രണ്ടംശങ്ങളായ ഉടലും രക്തവും കൊല്ലുന്ന സമയത്ത് വേർതിരിക്കപ്പെടുന്നു. “പാപപരിഹാരത്തിനായി രക്തം വിശുദ്ധമന്ദിരത്തിലേയ്ക്ക് കൊണ്ടുപോകുന്നു. മ്യഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തുവെച്ചു ചുട്ടുകളയുന്നു.” (എബ്രാ, 13:11). ക്രിസ്തുവിന്റെ മരണം പുതിയ ഉടമ്പടിക്കടിസ്ഥാനമായ യാഗമാണ്. (മർക്കൊ, 14:24).

4. ക്രിസ്തുവിനോടുള്ള കൂട്ടായ്മയാണ്: അന്ത്യഅത്താഴം പങ്കിട്ടനുഭവിക്കുന്നതിനു ശിഷ്യന്മാരെ ക്ഷണിച്ച ക്രിസ്തു ഒാരോ കുട്ടായ്മയിലെയും അദൃശ്യനായ ആതിഥേയനാണ്. വീണ്ടെടുക്കപ്പെട്ടവർ ക്രിസ്തുവിനു ചുറ്റും കൂട്ടായ്മയ്ക്കായി കൂടിവരുന്നു. സഭ കർത്താവിന്റെ മേശയ്ക്കു ചുറ്റും കൂടുകയും (1കൊരി, 10:21) കർത്താവിന്റെ അത്താഴം (1കൊരി, 10:20) കഴിക്കുകയും ചെയ്യുന്നു. ഈ അത്താഴം നാം അനുഭവിക്കുമ്പോൾ നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യപൂർണ്ണവും ആയിത്തീരുന്നു. ക്രിസ്തു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 6:53-58).

5. അന്യോന്യമുളള കൂട്ടായ്മയാണ്: ക്രിസ്തുവിന്റെ ഏകശരീരത്തിലെ പങ്കാളിത്തം കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവരും അനുഭവിക്കുന്നു. ക്രിസ്തുവിനോടുള്ള കൂട്ടായ്മ മറ്റു വിശ്വാസികളോടുള്ള കൂട്ടായ്മയെ വ്യഞ്ജിപ്പിക്കുന്നു. “അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.” (1കൊരി, 10:17). സാമൂഹികവും സാമ്പത്തികവും ആയ എല്ലാ വിവേചനങ്ങളും മറന്ന് സഹവിശ്വാസികൾ ക്രിസ്തുവിൽ തുല്യപങ്കാളികളായി സ്വീകരിക്കപ്പെട്ടില്ലെങ്കിൽ കർത്താവിനോടുള്ള കൂട്ടായ്മയുടെ യഥാർത്ഥമായ അനുഭവം ഉണ്ടാകുകയേ ഇല്ല. അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വലിയ വില കല്പിച്ചിരുന്നു. ഡിഡാഖെയിൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശമുണ്ട്. ‘സഹോദരനുമായി എന്തെങ്കിലും ശണ്ഠയുള്ള ഒരുവൻ അവനുമായി നിരന്നശേഷം മാത്രമല്ലാതെ പങ്കെടുക്കുവാൻ വരാതിരിക്കട്ടെ.’ യേശുക്രിസ്തുവിന്റെ ഉപദേശം തന്നെയാണ് ഈ നിർദ്ദേശത്തിനു പിന്നിൽ. (മത്താ, 5:23-24). കർത്തൃമേശയോട് അടുത്തു വരുമ്പോൾ അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല. ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്ന് (ഗലാ, 3:28) എന്ന പൗലൊസിന്റെ വാക്കുകൾ ഓർത്തിരിക്കേണ്ടതാണ്.

6. ഇത് ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ പ്രവചനമാണ്: ക്രിസ്തു വരുവോളം ആചരിക്കേണ്ട ഒന്നാണ് കർത്താവിന്റെ അത്താഴം. (1കൊരി, 11:26). ക്രിസ്തുവിന്റെ മരണത്തെ പിന്നിലോട്ടു നോക്കുന്നതോടൊപ്പം സ്വന്തജനത്തിനു വേണ്ടി ക്രിസ്തു മടങ്ങിവരുന്നതിനെയും കർത്തൃമേശ പ്രഖ്യാപിക്കുന്നു.

കർത്തൃമേശയിലെ പങ്കാളികൾ: കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കേണ്ടത് ആരാണെന്ന വ്യക്തമായ സൂചന തിരുവഴുത്തുകളിലുണ്ട്. ആദിമസഭയുടെ ചരിത്രം പരിശോധിച്ചാൽ കർത്താവിന്റെ അത്താഴത്തിൽ പങ്കെടുത്തവർ സ്നാനം ഏറ്റവരായിരുന്നു എന്നു കാണാം. സ്നാനം ഏറ്റവർ മാത്രമേ കൂട്ടായ്മയിൽ പങ്കെടുക്കാവൂ എന്ന കല്പനയില്ല. സ്നാനപ്പെടുന്നതുവരെ വിശ്വാസികളെ കർത്താവിന്റെ അത്താഴത്തിൽ നിന്നു മാറ്റിനിറുത്തിയിരുന്നു എന്നതിനും തെളിവില്ല. ഇത് കർത്താവിന്റെ മേശയാണ്; അല്ലാതെ സഭയുടെ മേശയല്ല. കർത്താവിന്റെ മേശയിങ്കലേക്കു വരുമ്പോൾ തന്നെത്താൻ ശോധന ചെയ്യുവാനാണ് വിശ്വാസികളോട് ദൈവത്മാവ് ആവശ്യപ്പെടുന്നത്. (1കൊരി, 11:28). സഭയോട് വിശ്വാസികൾ ശോധന ചെയ്വാൻ ആവശ്യപ്പെടുന്നില്ലെന്നും ഓർക്കണ്ടതാണ്.

1. വിശ്വാസികളാണ് പങ്കാളികൾ: വീണ്ടുംജനനം പ്രാപിച്ചവരും, ക്രിസ്തുവിനെ അനുസരിച്ച് ജീവിക്കുന്നവരുമാണ് കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കാണ്. ഈ അനുഷ്ഠാനം കർത്താവ് ഏല്പ്പിച്ചത് ശിഷ്യന്മാരെയാണ്. (മത്താ, 26:27). ക്രിസ്തുവിൻ്റെ ശരീമായ സഭയിലെ വിശ്വാസികൾക്കു മാത്രമേ, തന്മൂലം കർത്തൃമേശയിൽ പങ്കെടുപ്പാൻ പാടുള്ളു. ദൈവവചനം സന്തോഷത്തോടെ കൈക്കൊണ്ടവരാണ് കർത്താവിൻ്റെ അത്താഴത്തിൽ പങ്കെടുത്തത്. (പ്രവൃ, 2:41-42). കർത്താവിന്റെ ശരീരത്തോടും രക്തത്തോടും ഉള്ള കൂട്ടായ്മയാകയാൽ ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ രക്ഷയോടും ബന്ധമുള്ളവർക്കു മാത്രമാണ് കർത്താവിന്റെ മേശ ഒരുക്കിയിരിക്കുന്നു എന്നത് വ്യക്തമാണ്.

2. സ്വയംശാധന ചെയ്യുന്ന വിശ്വാസികൾ: കർത്തൃമേശയിൽ പങ്കെടുക്കുന്നവർ വിശ്വാസികളായിരുന്നാൽ മാത്രം പോരാ, അവർ തന്നെത്താൻ ശോധന ചെയ്യുകയും വേണം. ക്രിസ്തുവിനോടും, സഹവിശ്വാസികളോടും യോഗ്യമായ രീതിയിൽ ബന്ധം പുലർത്തുന്ന വരായിരിക്കണം അവർ. അയോഗ്യമായി ഒരിക്കലും കർത്തൃമേശ അനുവദിക്കരുത്. (1കൊരി, 11:27). അയോഗ്യമായി പങ്കെടുക്കുന്നവർ ദൈവികശിക്ഷയ്ക്കും, രോഗത്തിനും, ശാരീരിക മരണത്തിനും വിധേയരാവും. (1കൊരി, 11:30). യോഗ്യമായി പങ്കെടുക്കുക എന്നത് അനുതപിക്കുന്ന പാപിയെ ഒഴിവാക്കുന്നില്ല. പൂർണ്ണത പ്രാപിച്ച വിശ്വാസികൾക്കേ പങ്കെടുക്കാവു എന്നുവരികിൽ ആർക്കും കർത്താവിന്റെ മേശയ്ക്കരികിൽ വരാൻ കഴിയില്ല. എന്നാൽ ദൈവത്തെയും സഹവിശ്വാസികളെയും സ്നേഹിക്കുന്നവൻ തന്റെ ബലഹീനതയും പാപവും ദൈവത്തോടേറ്റു പറയുകയും സഹോദരനോട് നിരക്കുകയും ചെയ്യുകയും കർത്തൃമേശയിൽ പങ്കാളികളാകുകയും ചെയ്യും. പാപത്തിൽ വീഴുന്നവരെയും (1കൊരി, 5:11,13; 2തെസ്സ, 3:6; 11-15), ദുരുപദേശം പഠിപ്പിക്കുന്നവരെയും (തീത്താ, 3:10; 2യോഹ, 10), സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെയും (തീത്താ, 3:10) മാറ്റിനിറുത്തുവാൻ കല്പനയുണ്ട്.

3. കൂടിവന്ന വിശ്വാസികൾ: കർത്താവിന്റെ അത്താഴം ക്രിസ്തുവിന്റെ ശരീരത്തിൽ വിശാസികളുടെ കൂട്ടായ്മയെ കുറിക്കുന്നു. അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ എന്ന് പ്രവൃത്തികൾ 20:7-ൽ കാണാം. 1കൊരിന്ത്യരിൽ കർത്തൃമേശയെ കുറിച്ചുള്ള ഉപദേശം നല്കുന്നത് സഭയ്ക്കാണ്. സഭ അരാധനയ്ക്ക് കൂടിവന്നപ്പോൾ മാത്രമേ ഈ അത്താഴം അനുഷ്ടിച്ചിരുന്നുള്ളൂ. രണ്ടോ മൂന്നോ വിശ്വാസികൾ കൂടിവരുമ്പോഴും കർത്തൃമേശ ആചരിക്കാവുന്നതേയു ഉള്ളു. അവരുടെ മദ്ധ്യേയും ക്രിസ്തുവിന്റെ സാന്നിധ്യം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കയാണ്.

കർത്തൃമേശയിൽ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം: കർത്തൃമേശയിൽ ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളിലെ ക്രിസ്തുസാന്നിദ്ധ്യത്തിൻ്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് വിഭിന്ന ചിന്താഗതികൾ നിലവിലുണ്ട്. പ്രധാനപ്പെട്ട് വാദമുഖങ്ങൾ മൂന്നാണ് .

സത്താവാദം: കാത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് കുർബ്ബാന ക്രിസ്തുവിന്റെ സാക്ഷാൽ ശരീരരക്തങ്ങളാണ്. പുരോഹിതൻ അപ്പം എടുത്തു വാഴ്ത്തി ‘ഇതു എന്റെ ശരീരം’ എന്നു പറയുമ്പോൾ അത് ക്രിസ്തുവിന്റെ സാക്ഷാൽ ശരീരമായി മാറുന്നു. ഓരോ സമയം കുർബ്ബാന അനുഷ്ഠിക്കുമ്പോഴും ക്രിസ്തുവിന്റെ യാഗം ഒരു വിധത്തിൽ ആവർത്തിക്കപ്പെടുകയാണ്. ക്രിസ്തു ക്രൂശിൽ പൂർത്തിയാക്കിയ യാഗത്തിനു സമാനമല്ലെങ്കിലും ഇത് സാക്ഷാൽ യാഗം തന്നെയാണെന്ന് കത്തോലിക്കാസഭ ദൃഢമായി വിശ്വസിക്കുന്നു. വിശുദ്ധ തോമസ് അക്വീനാസാണ് പ്രസ്തുത വാദത്തിന്റെ ഉപജ്ഞാതാവ്. ത്രെന്തോസ് സൂനഹദോസ് ഈ വാദത്തിന് അംഗീകാരം നല്കി.

സത്താവാദം ക്രിസ്തുവിന്റെ വാക്കുകളുടെ പ്രതീകാത്മക സ്വഭാവത്ത അവഗണിക്കുന്നു. ‘ഇത് എന്റെ ശരീരം’ ‘ഇത് എന്റെ രക്തം’ എന്നീ പ്രയോഗങ്ങൾ പ്രതീകാത്മകമാണ്. ഞാൻ സാക്ഷാൽ മുന്തിരിവള്ളി (യോഹ, 15:1), ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം (യോഹ, 6:4), ഞാൻ വാതിൽ ആകുന്നു (യോഹ, 10:9) എന്നിങ്ങനെ ക്രിസ്തു തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുപോലെ ‘ഇതു എന്റെ ശരീരം’ എന്നു ക്രിസ്തു പറഞ്ഞതും സാദൃശ്യരൂപേണയാണ്; ആക്ഷരികമായി അല്ല. ശിഷ്യന്മാരുടെ മുമ്പിൽ വച്ച് ക്രിസ്തു അപ്പം വാഴ്ത്തിയപ്പോൾ തന്റെ ശരീരത്തിൽ നിന്നും ഭിന്നമായി അപ്പം ക്രിസ്തുവിൻ്റെ കൈയിലിരിക്കുകയായിരുന്നു. ശിഷ്യന്മാരിൽ ആരും തന്നെ ക്രിസ്തുവിന്റെ ഭൗതിക ശരിരമായി അപ്പത്തെ കാണുകയാ, മനസ്സിലാക്കുകയോ ചെയ്തില്ല; കാരണം ക്രിസ്തുവിൻ്റെ ശരീരം അവരുടെ മുമ്പിലുണ്ടായിരുന്നു. ‘ഇത് എന്റെ ശരീരം’ (1കൊരി, 11:24) എന്നത് ക്രിസ്തുവിന്റെ ശരീരത്തിനു പ്രാതിനിധ്യം വഹിക്കുന്നു എന്നത്രേ. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുക എന്നതിന്റെ വിവക്ഷ ക്രിസ്തുവിന്റെ അടുക്കലേക്കു വരികയും അവനിൽ വിശ്വസിക്കുകയുമാണെന്ന് ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “യേശു അവരോടു പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.” (യോഹ, 6:35). കൂടാതെ രക്തം ഭക്ഷിക്കുന്നത് വിലക്കിയിട്ടുമുണ്ട്. (ഉല്പ, 9:4; ലേവ്യ, 3:17; പ്രവൃ, 15:29).

സത്താസാന്നിദ്ധ്യവാദം: ലൂഥറൻ സഭയുടെ അംഗീകൃത വാദമാണിത്. ഈ ചിന്താഗതിയനുസരിച്ച് അപ്പവീഞ്ഞുകൾക്ക് സത്താഭേദം (വസ്തമാറ്റം) സംഭവിക്കുന്നില്ല; എന്നാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമായി മാറുന്നില്ല; പ്രത്യുത, അപ്പത്തിൽ ക്രിസ്തുവിന്റെ ഭൗതികശരീരത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഈ സാന്നിദ്ധ്യം സ്പോങിൽ ജലം എന്നപോലെയും ശരീരത്തിൽ ആത്മാവെന്ന പോലെയും ആണ്. സ്പോങ് ജലമല്ല; എന്നാൽ സ്പോങ്ങിൽ ജലസാന്നിദ്ധ്യം സർവ്വത്ര ഉണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമല്ല; എന്നാൽ ക്രിസ്തുവിന്റെ ശരീരസാന്നിദ്ധ്യം അപ്പത്തിൽ സർവ്വത്ര ഉണ്ട്. പ്രാർത്ഥനയ്ക്കു ശേഷം അപ്പവീഞ്ഞുകൾ അനുഭവിക്കുമ്പോൾ, പ്രസ്തുത വ്യക്തി ക്രിസ്തുവിന്റെ സാക്ഷാൽ ശരീരത്തിലും രക്തത്തിലും അംശിയാകുന്നു. ഈ വാദത്തിന്നനുകൂലമായി ചൂണ്ടിക്കാണിക്കുന്ന വാക്യമാണ്: 1കൊരിന്ത്യർ 10:16. “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാതം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?” സത്താഭേദവാദം അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങൾ ഈ വാദത്തിനുമുണ്ട്.

പ്രതീകാത്മകസാന്നിദ്ധ്യവാദം: ക്രിസ്തുവിന്റെ പ്രതീകാത്മകസാന്നിദ്ധ്യം അപ്പവീഞ്ഞുകളിലുണ്ടെന്ന ചിന്താഗതിയാണ് നവീകൃത സഭകൾക്ക് പൊതുവെ ഉള്ളത്. കർത്തൃമേശയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളാണ്. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ ദൃശ്യമായ അടയാളമാണവ. അപ്പവും വീഞ്ഞും നാം അനുഭവിക്കുമ്പോൾ ഒരു പ്രത്യേക വിധത്തിൽ ക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു. വിശ്വാസികൾ ആരാധിക്കുന്ന ഏതു സ്ഥാനത്തും ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേക വാഗ്ദാനമായുണ്ട്. (മത്താ, 18:20). അതുകൊണ്ട് കർത്തൃമേശയിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേകരീതിയിൽ ഉണ്ടായിരിക്കുമെന്നത് നിസ്സംശയവും നിർവ്വിവാദവും അത്രേ.

മഹാസമുദ്രം

മഹാസമുദ്രം (Great Sea)

മഹാസമുദ്രം (വലിയ കടൽ) എന്നാണ് ബൈബിളിൽ പൊതുവെ മെഡിറ്ററേനിയൻ സമുദ്രത്ത വിളിച്ചിട്ടുള്ളത്: (യോശു, 1:4; 9:1; 15:12; യെഹെ, 47:10; 48:28; ദാനീ, 7:2). അപ്പൊസ്തല പ്രവൃത്തികളിൽ കടൽ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. (10:6; 27:30). യിസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രദേശത്തിന്റെ പശ്ചിമ അതിർത്തി മെഡിറ്ററേനിയൻ സമുദ്രം ആണ്. “പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും.” (യോശു, 1:4). മെഡിറ്ററേനിയൻ സമുദ്രത്തിനു തെക്ക് ആഫ്രിക്കയും വടക്കു സ്പെയിൻ, ഇറ്റലി, ഗ്രീസ്, ഏഷ്യാമൈനർ എന്നിവയും കിഴക്കു സിറിയയും പലസ്തീനും സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തുള്ള ജിബ്രാൾട്ടർ കടലിടുക്ക് മെഡിറ്ററേനിയൻ സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുന്നു. ഈ സമുദ്രത്തെ ചെങ്കടലുമായി യോജിപ്പിക്കുന്നതു തെക്കുകിഴക്കുള്ള സൂയസ് തോടാണ്. പലസ്തീന്റെ പടിഞ്ഞാറെ അതിരാണ് മെഡിറ്ററേനിയൻ സമുദ്രം. മെഡിറ്ററേനിയന്റെ പലസ്തീൻ തീരത്തു തുറമുഖങ്ങൾ കുറവാണ്. തന്മൂലം യിസ്രായേലിന് മഹാസമുദ്രം കൊണ്ടുള്ള പ്രയോജനം വളരെക്കുറവാണ്. പഴയനിയമകാലത്തു യോപ്പ (ആധുനിക ജാഫ) ഒരു തുറമുഖമായി പ്രയോജനപ്പെട്ടിരുന്നു. റോമൻ ഭരണകാലത്ത് കൈസര്യ പലസ്തീന്റെ ഒരു പ്രധാന തുറമുഖമായി തീർന്നു. കർമ്മേൽ പർവ്വതത്തിന്റെ അടിവാരത്തുള്ള ഹൈഫയാണ് ആധുനിക യിസ്രായേലിന്റെ പ്രധാന മെഡിറ്ററേനിയൻ തുറമുഖം. പൗലൊസ് അപ്പൊസ്തലന്റെ കാലത്തു മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ പ്രദേശങ്ങളും റോമാ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. പൗലൊസിൻ്റെ മിഷണറിയാത്ര ഈ സമുദ്രത്തിലുടെയായിരുന്നു.

താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻറ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദു കൊളളയായി പിടിച്ച് താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിനു ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമ്രത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, ഇതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാതം പന്ത്രണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മുന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു; വടക്കോട്ടു മുന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മുന്നു. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ടു് മലർന്നിരുന്നു. അതു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ഉള്ളതായിരുന്നു. താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെള്ളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാ കളുടെ പുറത്തു നിന്നിറക്കി കല്ത്തളഅതിൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബുഖദ്നേസർ യെരുശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാസൂചനയും വ്യക്തമാക്കുന്നു. പ്രാചീന കാലത്തു കടലിന് ദിവ്യശക്തി ഉള്ളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപസു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാത്രത്തിനും ഉപയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോണ്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

ചെങ്കടൽ

ചെങ്കടൽ (Red Sea)  

വടക്കുകിഴക്കെ ആഫ്രിക്കയെ അറേബ്യൻ ഉപദ്വീപിൽ നിന്നു വേർപെടുത്തുന്ന ഉൾക്കടലാണ് ചെങ്കടൽ. ‘എറുത്ര തലാസ്സ’ എന്ന ഗ്രീക്കു പ്രയോഗത്തിന്റെ തർജ്ജമയാണ് ചെങ്കടൽ (Red Sea). ഈ പേരിന്റെ ഉൽപത്തിയെക്കുറിച്ചു പല അനുമാനങ്ങൾ നിലവിലുണ്ട്. 1. ഏഷ്യാ മൈനറിലെ അയോനിയൻ (Ionian) പട്ടണങ്ങളിലൊന്നായ എറിത്രെയ് ഭരിച്ചിരുന്ന എറിത്രാസിൽ നിന്നാണ് ഈ പേർ ലഭിച്ചത്. 2. ചുവന്ന പവിഴത്തിൽനിന്നും ചെങ്കടൽ എന്ന പേർ ലഭിച്ചു. 3. കിഴക്കൻ തീരത്തിലെ ഏദോമ്യ, അറേബ്യൻ മലകളുടെ നിറത്തിൽനിന്നും ചെങ്കടൽ എന്ന പേർ വന്നു. എബായപേരായ ‘യാംസുഫി’ന് ഞാങ്ങണക്കടൽ എന്നർത്ഥം. അനന്തരം യാംസുഫ് അക്കാബ ഉൾക്കടലിന്റെയും സൂയസ് ഉൾക്കടലിൻ്റെയും (സംഖ്യാ, 33:10,11) പേരായി മാറി. ചെങ്കടലിനു ചില സവിശേഷതകളുണ്ട്. ചെങ്കടലിൽ ഒഴുകി എത്തുന്ന മഹാനദികളൊന്നും ഇല്ല. കാലാവസ്ഥ ഉഷ്ണവും വരണ്തുമാണ്. ബാഷ്പീകരണത്തിന്റെ ആധിക്യം കൊണ്ട് ജലം ലവണമയമാണ്. ജലം തെളിവുള്ളതും പച്ചനിറവുമാണ്. വർദ്ധിച്ച താപനിലയും നൈർമ്മല്യവും നിമിത്തം എല്ലാതരത്തിലുമുള്ള സമുദ്രജീവികൾ ചെങ്കടലിൽ സമൃദ്ധമായുണ്ട്. 2250 കിലോമീററർ നീളവും ശരാശരി 290 കിലോമീററർ വീതിയും 610 മീററർ ആഴവുമുണ്ട്. ഏഡൻ ഉൾക്കടൽ മുതൽ സൂയസ് ഉൾക്കടൽ വരെ അത് നീണ്ടു കിടക്കുന്നു. സൂയസ് കനാൽ ചെങ്കടലിനെയും മെഡിറററേനിയൻ സമുദ്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. ചെങ്കടലിന്റെ വടക്കുഭാഗം രണ്ടുശാഖകളായി പിരിയുന്നു. പടിഞ്ഞാറു 320 കിലോമീററർ നീളമുള്ള സൂയസ് ഉൾക്കടൽ അറേബ്യയെ ഈജിപ്റ്റിൽനിന്നും വേർപെടുത്തിക്കൊണ്ട് സൂയസ് കനാലിൽ എത്തുന്നു. കിഴക്ക് 160 കിലോമീററർ ദൈർഘ്യമുള്ള അക്കാബ ഉൾക്കടൽ സീനായി ഉപദ്വീപിനെ അറേബ്യയിൽനിന്നും വേർതിരിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട യിസ്രായേല്യർക്ക് ചെങ്കടൽ കടക്കേണ്ടി വന്നു. വിഭജിക്കപ്പെട്ട ചെങ്കടലിലൂടെ പാദംപോലും നനയാതെ യിസ്രായേൽമക്കൾ ചെങ്കടൽ കടന്നു. ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങി നശിച്ചു: (പുറ, 14:21-15:22; ആവ, 11:4; യോശു, 2:10; 4:24; 24:6; നെഹെ, 9:9; സങ്കീ, 106:7, 9, 22; 136:13, 15). യിസ്രായേൽജനം ചെങ്കടൽ കടന്നശേഷം മോശെ പാടിയ സങ്കീർത്തനം പ്രസിദ്ധമാണ്. (പുറ, 15). ശലോമോൻ്റെ വാഴ്ചയോടനുബന്ധിച്ചും ചെങ്കടൽ പ്രദേശങ്ങൾക്കു പ്രാധാന്യമുണ്ട്. (1രാജാ, 9:26,27; 10:11,12). ശലോമോൻ കപ്പലുകൾ പണിതത് ചെങ്കടല്ക്കരയിൽ ഏലാത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽ വച്ചായിരുന്നു.

ചാവുകടൽ

ചാവുകടൽ (Dead Sea)

ചാവുകടലിന്റെ പ്രാചീനനാമം ഉപ്പുകടൽ എന്നത്രേ: (ഉല്പ, 14:3; സംഖ്യാ, 34:3, 12; ആവ, 3:17; യോശു, 3:16). ഇതിനെ ‘അരാബയിലെ കടൽ’ (ആവ, 3:17; 4:49; യോശു, 3:16; 12:3) എന്നും ‘കിഴക്കെകടൽ’ (യെഹെ, 47:18; യോവേ, 2:20; സെഖ, 14:8) എന്നും വിളിക്കുന്നു. വാഗ്ദത്തനാടിന്റെ കിഴക്കെ അതിരിലാകയാലാണ് കിഴക്കെ കടലെന്നു വിളിക്കുന്നത്. മെഡിറ്ററേനിയൻ സമുദ്രമാണ് പടിഞ്ഞാറെ കടൽ. ചാവുകടൽ എന്ന പേര് ബൈബിളിൽ ഇല്ല. എ.ഡി. രണ്ടാം നൂറ്റാണ്ടു മുതലാണ് ചാവുകടൽ എന്നപേർ പ്രയോഗത്തിൽ വന്നത്. ഇതിനെ സൊദോമിലെ കടൽ എന്നും ആസ്ഫാൾട്ട് കടൽ എന്നും വേദേതരസാഹിത്യത്തിൽ വിളിക്കുന്നു. ആധുനികനാമം ബാഹാർലൂട്ട് അഥവാ ലോത്തിൻ കടൽ എന്നാണ്. ചാവുകടൽ യോർദ്ദാൻ നദീമുഖത്തുനിന്നു ആരംഭിക്കുന്നു. യോർദ്ദാൻ പിളർപ്പിന്റെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ചാവുകടൽ. ചാവുകടലിന്റെ ജലോപരിതലം സമുദ്രനിരപ്പിൽ നിന്ന് ശരാശരി 427 മീറ്റർ താഴെയാണ്. ഏറ്റവും ആഴം കൂടിയ ഭാഗത്തിന് വീണ്ടും 433 മീറ്റർ താഴ്ചയുണ്ട്. ലോകത്തിലേയ്ക്കും ഏറ്റവും അഗാധമായ സ്ഥാനമാണിത്. ചാവുകടലിന്റെ നീളം ഏകദേശം 77 കിലോമീറ്ററും വീതി 14 കിലോമീറ്ററും ആണ്. പടിഞ്ഞാറുഭാഗത്ത് പല തിട്ടകളാൽ ചുറ്റപ്പെട്ട ഒരു ഇടുങ്ങിയ തീരമുണ്ട്. ചില നീരുറവകൾ (ഉദാ: ഏൻ-ഗെദി; ഉത്ത, 1:14) ഒഴികെ യെഹൂദ്യതീരം വരണ്ടതും നഗ്നവുമാണ്. ഇവിടെനിന്നും വെളളത്തിന് ഒഴുകിപ്പോകുവാൻ ഒരു സാധ്യതയുമില്ല. അതിനാൽ സാധാരണ സമുദ്രജലത്തെ അപേക്ഷിച്ചു നാലിരട്ടിയിലേറെ സാന്ദ്രത ചാവുകടലിലെ ഉപ്പുവെള്ളത്തിനുണ്ട്. വെള്ളത്തിലെ 25%-ഉം ഉപ്പ്, പൊട്ടാഷ്, മഗ്നീഷ്യം, കാൽസ്യം ക്ലോറൈഡുകൾ, ബ്രോമൈഡ് എന്നീ രാസപദാർത്ഥങ്ങളാണ്. ചാവുകടലിലെ ജലത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി വളരെ കൂടുതലാണ്. തന്മൂലം ഈ വെളളത്തിൽ മുങ്ങുവാൻ സാധ്യമല്ല. നീന്തുന്നവർ ഉപരിതലത്തിൽ ഒരു കോർക്കുപോലെ പൊങ്ങി കിടക്കുകയേയുള്ളൂ. ചാവുകടലിൽ നിന്ന് ജലത്തിന് ബഹിർഗമനമാർഗ്ഗം ഒന്നും തന്നെയില്ല. ബാഷ്പീകരണം കൊണ്ടു മാത്രമെ ജലത്തിനെന്തെങ്കിലും മാറ്റം ഉണ്ടാകുന്നുള്ളൂ. ദിവസവും ഏകദേശം 70 ലക്ഷം ടൺ വെള്ളം വന്നുചേരുകയും അത്രയും വെള്ളം നീരാവിയായി പോകുകയും ചെയ്യുന്നു. അതിനാൽ ഇതിലെ ജലനിരപ്പ് സ്ഥിരമായിരിക്കുന്നു. ജലത്തിന്റെ താപം വേനൽക്കാലത്തു 43°c വരെ ഉയരുന്നു. യാതൊരു ജീവിയും ചാവുകടലിൽ വളരുന്നില്ല. ജീവികളില്ലാത്തതു കൊണ്ടായിരിക്കണം ഇതിനു ചാവുകടൽ എന്നു പേരുകിട്ടിയത്. കടുത്ത പുളിരസമാണു ഇതിലെ ജലത്തിന്. വെളളം വായിൽ കൊള്ളുന്നതിനോ കുളിക്കുന്നതിനോ നല്ലതല്ല. ചാവുകടലിനു ചുറ്റും വൃക്ഷലതാദികൾ സമൃദ്ധമായി വളരുകയോ മുകളിലൂടെ പക്ഷികൾ പറക്കുകയോ ചെയ്യുന്നില്ല. യോർദാൻ, അർന്നോൻ, സെർക്കാമെയിൻ, കേറെക്, സേരെക്, സേരെദ് എന്നീ നദികളും ചെറുതോടുകളും ഇതിൽ പതിക്കുന്നു. യോർദ്ദാൻ നദിയിൽകൂടി ഏതെങ്കിലും മീൻ ചാവുകടലിൽ എത്തുകയാണെങ്കിൽ ഉടൻതന്നെ ചത്തുപോകുന്നു. യോർദ്ദാൻ നദിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തു സൊദോം പർവ്വതത്തിനടുത്തു ഉപ്പുകുന്നുകൾ കാണാം. ഇവയെ അറബികൾ ലോത്തിന്റെ ഭാര്യ എന്നു വിളിക്കുന്നു. ചാവുകടലിന്റെ വടക്കെ അറ്റത്തുനിന്നു് 7 കിലോമീററർ അകലെയാണ് കുമ്രാൻ പ്രദേശം. ഇവിടെ നിന്നാണ് 1947-ൽ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തത്.

ഗലീലക്കടൽ

ഗലീലക്കടൽ (Sea of Galilee)

പലസ്തീൻ്റെ വടക്കുഭാഗത്ത് ഗലീലയിലുള്ള ഒരു ശുദ്ധജലതടാകം. അതിനു 21 കി.മീറ്റർ നീളവും 11 കി.മീറ്റർ വീതിയുമുണ്ട്. സമുദ്രനിരപ്പിൽനിന്നു 211 മീറ്റർ താഴെയായി കിടക്കുന്നു. പഴയനിയമത്തിൽ കിന്നേരത്ത് കടൽ (കിന്നേരൊത്ത്, കിന്നെരോത്ത് ) അഥവാ തടാകം എന്നും (സംഖ്യാ, 34:1; യോശു, 12:3; 13:27) പുതിയനിയമത്തിൽ ഗലീലാക്കടൽ എന്നും ഗന്നേസരെത്ത് തടാകം എന്നും (മത്താ, 4:18; ലൂക്കൊ, 5:1) ഇതിനെ വിളിക്കുന്നു. എ.ഡി. 30-ൽ തിബെര്യാസ് കടൽ എന്ന പേർ നല്കി. (യോഹ, 21:1). ഗലീലാ തടാകത്തിന്റെ തീരത്തു കിന്നെരോത്ത് ഗ്രാമം സ്ഥിതിചെയ്യുന്നു. ഏതാണ്ടാരു ഹൃദയാകൃതിയാണ് ഇതിനുളളതു്. തീരം പാറക്കെട്ടുകളെക്കൊണ്ടും മണൽതിട്ടകളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇവിടത്തെ കാലാവസ്ഥ സുഖപദമാണ്. റോമൻ ഭരണകാലത്ത് ഇവിടം ഒരു സുഖവാസ കേന്ദ്രമായിരുന്നു. യേശുവിന്റെ പ്രവർത്തനം അധികവും കേന്ദ്രീകരിച്ചത് ഇവിടെയാണ്. ചുറ്റുമുളള കിഴുക്കാംതൂക്കായ മലകളിൽനിന്ന് അടിക്കുന്ന കൊടുങ്കാറ്റു കാരണമായി ശാന്തമായി കിടക്കുന്ന തടാകം പെട്ടെന്നു പ്രക്ഷുബ്ധമാകും. (മർക്കൊ, 6:48-52). ഈ കടലോരവും തീരപ്രദേശങ്ങളും കർത്താവിന്റെ ഉപമകൾക്കും കഥകൾക്കും പശ്ചാത്തലമായിരുന്നു. മത്സ്യവ്യവസായം ഇവിടെ അഭിവൃദ്ധിപ്പെട്ടിരുന്നു. കഫർന്നഹും, കോരസീൻ, ബെത് സയിദ, മഗ്ദല, തിബെര്യാസ്, ഗദര, ദല്മനൂഥ തുടങ്ങി പുതിയനിയമത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ അനശ്വരങ്ങളാണ്. എന്നാൽ അവയിൽ പലതും ഇന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല.

അദ്രിയക്കടൽ

അദ്രിയക്കടൽ (Adriatic Sea)

ഇറ്റലിക്കും ഗ്രീസിനും ഇടയ്ക്കുള്ള കടൽ. അപ്പൊസ്തപ്രവൃത്തി 27:27-ൽ അദ്രിയക്കടലിന്റെ പരാമർശമുണ്ട്. കപ്പൽഛേദം സംഭവിച്ചു മെലിത്താ ദ്വീപിൽ എത്തുന്നതിനു മുമ്പ് പതിനാലു ദിവസം പൗലൊസും കൂട്ടരും അദ്രിയക്കടലിൽ അലഞ്ഞു. സ്ട്രാബോയുടെ അഭിപ്രായത്തിൽ പൊ (Po) നദീമുഖത്തു സ്ഥിതിചെയ്ത അത്രി (Atri) പട്ടണത്തിൽ നിന്നാണ് കടലിന് ഈ പേരുകിട്ടിയത്. മെഡിറ്ററേനിയൻ കടലിന്റെ ഭാഗമാണിത്.

ഒലിവുമലപ്രഭാഷണം

ഒലിവുമലപ്രഭാഷണം (olivet Discourse) 

 ഒലിവുമലപഭാഷണം ‘സമവീക്ഷണ വെളിപ്പാടു’ (Synoptic Apocalypse) എന്നും അറിയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചു യേശുക്രിസ്തു നല്കിയ പരമപ്രധാനവും സുദീർഘവുമായ പ്രഭാഷണമാണിത്. സമവീക്ഷണ സുവിശേഷകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ദീർഘഭാഷണങ്ങളിൽ ഒടുവിലത്തേതാണിത്. (മത്താ, 24 : 3:25-46, മർക്കൊ, 13-3-37, ലൂക്കൊ, 21:5-36). പ്രഭാഷണത്തിന്റെ പൂർണ്ണരൂപം മത്തായി സുവിശേഷത്തിലാണുള്ളത്. ദൈവരാജ്യത്തിന്റെ ധാർമ്മികപ്രമാണങ്ങൾ ഗിരിപ്രഭാഷണത്തിൽ (മത്താ, 5-7 അ) വിളംബരം ചെയ്തശേഷം വർത്തമാനകാലത്തിന്റെ വ്യക്തമായ വിവരണം സ്വർഗ്ഗരാജ്യത്തിന്റെ ഉപമകളിലുടെ ക്രിസ്തു നല്കി. (മത്താ, 13 അ). അതിനുശേഷം ക്രൂശീകരണത്തിനു മുമ്പ് തന്റെ പുനരാഗമനം വരെയുള്ള കാര്യങ്ങൾ ക്രിസ്തു ഒലിവുമല പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഉദ്ദേശ്യങ്ങൾ: ഒലിവുമല പ്രഭാഷണത്തിനു സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളുണ്ട്. ഒന്ന്; യുഗാന്ത്യത്തിന്റെയും ക്രിസ്തുവിന്റെ വരവിന്റെയും അടയാളങ്ങൾ വ്യക്തമാക്കുക. രണ്ട്; ശ്രോതാക്കളെ ദൈവികകാര്യങ്ങളിൽ ഉറപ്പിച്ചു അവർക്കു ആശ്വാസവും ആത്മികസ്ഥിരതയും നല്കുക. അന്ത്യകാലത്തിന്റെ സ്വഭാവവും അപ്പോഴുണ്ടാകുന്ന സംഭവങ്ങളും വിശദമാക്കിക്കൊണ്ടു ക്രിസ്തു പറഞ്ഞു; “നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്താ, 24:37). സ്വന്തജനത്തിനു വരാൻപോകുന്ന കഷ്ടതയെക്കുറിച്ചു “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും” എന്നു മുന്നറിയിപ്പു നല്കിയ ശേഷം ”നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും” എന്നുറപ്പു നല്കി. (ലൂക്കൊ, 21:17-18).

പശ്ചാത്തലം: അവിശ്വാസവും കപടഭക്തിയും ഹേതുവായി പരീശന്മാരെയും ശാസ്ത്രിമാരെയും ക്രിസ്തു നിശിതമായി ഭർത്സിച്ചു. തുടർന്നു പ്രവാചകന്മാരെ കൊല്ലുകയും തങ്ങളുടെ അടുക്കലയച്ചവരെ കല്ലെറിയുകയും ചെയ്തുപോന്ന യെരുശലേമിന്റെ ചരിതമോർത്ത് ക്രിസ്തു വിലപിച്ചു. അനന്തരം യെരുശലേമിന്റെ മേൽ ശാപം ഉച്ചരിച്ചു. “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 23-38-39). യേശുദൈവാലയം വിട്ടുപോകുമ്പോൾ ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു. അപ്പോൾ അവരോടു അത്യന്തം ദാരുണമായ ഈ കാര്യം കിസ്തു പ്രവചിച്ചു. “അവൻ അവരോടു ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നുഞാൻ സത്യമായിട്ടു നിങ്ങളോടു പറ് യുന്നു എന്നു പറഞ്ഞു.” (മത്താ, 24:2). ഈ പ്രവചനം കേട്ടു ശിഷ്യന്മാർ പരിഭ്രമിച്ചു. യേശു ഒലിവുമലയിലിരിക്കുമ്പോൾ പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയാസ് എന്നീ നാലുശിഷ്യന്മാർ സ്വകാര്യമായി യേശുവിനോടു ചോദിച്ചു: “അതു എപ്പോൾ സംഭവിക്കും? നിന്റെ വരവിന്നും ലോകാവസാനത്തിനും അടയാളമെന്ത്?” (മത്താ, 24:3, മർക്കൊ, 13:3-4, ലൂക്കൊ, 21:7). ശിഷ്യന്മാരുടെ ഈ മൂന്നു ചോദ്യങ്ങൾക്ക് ക്രിസ്തു നല്കിയ മറുപടിയാണ് ഒലിവുമല പ്രഭാഷണം. യെരുശലേമിന്റെ നാശത്തേക്കുറിച്ചുള്ളതാണ് ഒന്നാമത്തെ ചോദ്യം. അതിന്റെ മറുപടി ലൂക്കോസ് 21:20-24-ൽ ഉണ്ട്. ലോകാവസാനം (യുഗാവസാനം), യേശുക്രിസ്തുവിന്റെ പുനരാഗമനം എന്നിവയെ സംബന്ധിച്ചുള്ള രണ്ടും മൂന്നും ചോദ്യങ്ങൾ അർത്ഥാൽ ഒന്നു തന്നെയാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിലാണ് ഈ യുഗം അവസാനിക്കുന്നത്. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് മത്തായി സുവിശേഷത്തിലാണ്. (24:4-30).

യെരുശലേമിന്റെ നാശം: യെരുശലേമിന്റെ നാശത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുള്ളതു ലൂക്കൊസാണ്. (21:20-24). സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശകാലം ആസന്നമാണെന്നു മനസ്സിലാക്കേണ്ടതാണ്. യിസ്രായേലിനു അതു പ്രതികാരകാലം അഥവാ പീഡനകാലമാണ്. അതുകൊണ്ട് ഈ അടയാളം കാണുന്നവർ മലയിലേക്ക് ഓടി ഒളിക്കേണ്ടതാണ്. ആരും പട്ടണത്തിൽ കടക്കരുത്. അന്ന് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും കഷ്ടകാലമാണ്. യിസ്രായേലിൽ അനേകർ വാളിന്റെ വായ്ത്ത്തലയാൽ വീഴും. അനേകരെ ബദ്ധരാക്കിക്കൊണ്ടു പോകും. ജാതികളുടെ കാലം തികയുന്നതുവരെ ജാതികൾ യെരൂശലേമിനെ ചവിട്ടും. ബി.സി. 605-ൽ നെബുഖദ്നേസർ യെരൂശലേം ആക്രമിച്ചു് ബദ്ധന്മാരുടെ പ്രഥമഗണത്തെ ബാബേലിലേക്കു കൊണ്ടുപോയതോടുകൂടി ജാതികളുടെ കാലം ആരംഭിച്ചു. അതിനുശേഷം ഇടയ്ക്കിടെ അല്പ കാലത്തേക്ക് യെരുശലേം യിസ്രായേലിന്റെ അധീനതയിലായിട്ടുണ്ടെങ്കിലും ശാശ്വതമായി അവർക്കധീനമായില്ല. യേശുവിന്റെ കാലത്തും യെരുശലേം ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. അതു തുടർന്നുവരികയാണ്. ദാനീയേൽ പ്രവചനമനുസരിച്ച് മഹാപീഡനത്തിന്റെ അവസാനം മാത്രമേ ജാതികളുടെ കാലം അവസാനിക്കൂ.

പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ: ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ മത്തായി 24:1-14, മർക്കൊ, 13:5-13, ലൂക്കൊ, 21:5-19 എന്നീ ഭാഗങ്ങളിൽ കാണാം. വർത്തമാനയുഗത്തിന്റെ ഗതി ക്രിസ്തു സൂക്ഷ്മമായി ചിത്രണം ചെയ്തു. ലിബറൽ ചിന്തകന്മാർ സുവിശേഷത്തിന്റെ വിജയത്തോടൊപ്പം ലോകം ഉത്തരോത്തരം ഉത്കർഷത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നു. എന്നാൽ തന്റെ വരവു സമീപിക്കുന്തോറും അധർമ്മവും ദുഷ്ടതയും ഉച്ചാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുമെന്നു ക്രിസ്തു വ്യക്തമാക്കി. ഈ കാലത്തിന്റെ എട്ടു സവിശേഷതകൾ ക്രിസ്തു ചൂണ്ടിക്കാണിച്ചു: (മത്താ, 24:1-14).1.കള്ളക്രിസ്തുക്കൾ, 2.യുദ്ധങ്ങളും യുദ്ധശ്രുതികളും, 3.ക്ഷാമം, 4.ഭൂകമ്പം, 5.അനേകരുടെ രക്തസാക്ഷിത്വം, 6.കള്ളപ്രവാചകന്മാർ, 7.അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും, 8.ഭൂലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും. പല രംഗങ്ങളിലും മനുഷ്യൻ പുരോഗതി നേടിയിട്ടുണ്ടെങ്കിലും യുദ്ധം ക്ഷാമം എന്നിവ കുറഞ്ഞിട്ടില്ല. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും എതിർക്കുകയാണ്.

യുഗാന്ത്യത്തിനും ക്രിസ്തുവിന്റെ വരവിനുമുള്ള പ്രത്യേക അടയാളങ്ങൾ: യുഗാന്ത്യത്തിന്റെ സാമാന്യലക്ഷണങ്ങൾ പ്രസ്താവിച്ചശേഷം യുഗാന്ത്യത്തിന്റെ പ്രത്യേക അടയാളങ്ങൾ കിസ്തു വിശദമാക്കി. ക്രിസ്തുവിന്റെ വരവിനു തൊട്ടു മുമ്പുള്ള മൂന്നരവർഷം മഹാപീഡനകാലമാണ്. ആ കാലത്തിന്റെ പ്രധാന ലക്ഷണം ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മേച്ഛതയാണ്. ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ വായിക്കുന്നവർ ചിന്തിക്കും. ആ കാലത്തു നിലവിലുള്ള ദൈവാലയത്തിന്റെയും യാഗപീഠത്തിന്റെയും വിശുദ്ധസ്വഭാവത്ത അതു ഹനിക്കും. ഇതുപോലൊന്നു ബി.സി. 168-ൽ സംഭവിച്ചു. അന്ത്യൊക്കസ് എപ്പിഫാനസ് നിരന്തര ഹോമയാഗം നിർത്തലാക്കുകയും ദൈവാലയത്തെ അശുദ്ധമാക്കുകയും ചെയ്തു. ആ കാലത്തെക്കുറിച്ചു ദാനീയേൽ ഇപ്രകാരം പ്രവചിച്ചു. “നിരന്തര ഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മേച്ഛബിംബത്തി പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലം മുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും” (ദാനീ, 12:11). ഈ കാലയളവ് മഹാപീഡനകാലയളവായ മൂന്നര വർഷത്തോട് ഏകദേശം ഒരുക്കുന്നു. ഭാവിയിൽ ഉദയം ചെയ്യുന്ന ലോകാധിപതി ദൈവാലയത്തെ അശുദ്ധമാക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ ചൂണ്ടിക്കാണിക്കുന്ന സവിശേഷ അടയാളമാണിത്. (2തെസ്സ, 2:3-4, വെളി, 13:11-15).

എ.ഡി. 70-ൽ റോമൻ സൈന്യം യെരുശലേമിനെ വളഞ്ഞത് യെഹൂദ്യയിലുള്ളവർക്കു മലകളിലേക്കു ഓടിപ്പോകാനുള്ള അടയാളമായിരുന്നു. (ലൂക്കൊ, 21:20-21). ഭാവിയിൽ ശൂന്യമാക്കുന്ന ശ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു, യെരൂശലേമിലുള്ള യെഹൂദന്മാർക്ക് ഓടിപ്പോകാനുള്ള അടയാളമായിരിക്കും. ഈ അടയാളം കാണുമ്പോൾ ഉടൻതന്നെ ഓടിപ്പോകാനാണു കർത്താവു നിർദ്ദേശിച്ചത്: വസ്ത്രം എടുക്കുവാൻ പോലും ശ്രമിക്കരുത്. (മത്താ, 24:16-18). യെരൂശലേം നാശത്തിൽ സംഭവിച്ചതുപോലെ ഇതും ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും രക്ഷപ്പെടാൻ പ്രയാസമായ കഷ്ടകാലമാണ്. ഈ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിച്ചാതിരിപ്പാൻ പ്രാർത്ഥിക്കേണ്ടതാണ്. ശബ്ബത്തിൽ സഞ്ചാരം യെഹൂദനു വിലക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശബ്ബത്തിലെ സഞ്ചാരം ഓടിപ്പോക്കാണെന്നതു വ്യക്തമാണ്. ദൈവാലയം അശുദ്ധമാക്കപ്പെടുന്നതോടുകൂടി യാക്കോബിന്റെ കഷ്ടകാലം മൂർദ്ധന്യാവസ്ഥയിലെത്തും. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും. (മത്താ, 24:21). ഈ കാലയളവു ചുരുക്കപ്പെടാതിരുന്നാൽ ആരും രക്ഷപ്പെടുകയില്ല. എന്നാൽ വൃതന്മാർ നിമിത്തം ആ നാളുകൾ ചുരുങ്ങും. ആകാശത്തിലുണ്ടാകുന്ന അടയാളങ്ങളെക്കുറിച്ചും മനുഷ്യരുടെ പരിഭ്രമത്തെക്കുറിച്ചും ക്രിസ്തു വ്യക്തമാക്കിയത് ലൂക്കൊസ് രേഖപ്പെടുത്തി: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” (ലൂക്കൊ, 21:25-26). ക്രിസ്തുവിന്റെ വരവിന്റെ നാളും നാഴികയും അറിഞ്ഞുകൂടെങ്കിലും ആ കാലയളവിന്റെ ദൈർഘ്യം (മൂന്നരവർഷം) വ്യക്തമാക്കിയിട്ടുണ്ട്. (വെളി, 13:5). വഞ്ചനാത്മകമായ അടയാളങ്ങൾ ഉണ്ടാകും . ക്രിസ്തു അവിടെ പ്രത്യക്ഷപ്പെട്ടു ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നിങ്ങനെ കിംവദന്തികൾ പരക്കും. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് വൃന്മാരെപ്പോലും തെറ്റിക്കും. ക്രിസ്തു മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും അറകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും പറയും. (മത്താ, 24:23-26, മർക്കൊ, 13:21-23). ക്രിസ്തുവിൻ്റെ പുനരാഗമനം ഒരു ദൃശ്യസംഭവമാണ്. അതിനുമുമ്പായി ആകാശത്ത് അടയാളങ്ങളുണ്ടാകും. “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നും വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. (മത്താ, 24:29, മർക്കൊ, 13:24-25, ലൂക്കൊ, 21:25-26). ക്രിസ്തു ഭൂമിയിലേക്കു വരുമ്പോൾ വൃതന്മാരെ ചേർക്കുന്നതിന് മഹാകാഹളധ്വനിയോടുകൂടെ ദൂതന്മാരെ അയക്കും. (മത്താ, 24:31, മർക്കൊ, 13:27). ഉണർന്ന് കാത്തിരിക്കുവാനുള്ള ഉപദേശം ക്രിസ്തു നല്കി. (മത്താ, 24:36, 25:13). യിസായേലിന്റെ ന്യായവിധി (മത്താ, 24:45-25:30) ജാതികളുടെ ന്യായവിധി (മത്താ, 25:31-46) എന്നിവയുടെ അനാവരണത്തോടുകൂടി ക്രിസ്തു ഒലിവുമല പ്രഭാഷണം ഉപസംഹരിച്ചു.

ചില വ്യാഖ്യാന പ്രശ്നങ്ങൾ: ഒന്ന്; ഒലിവുമല പ്രഭാഷണത്തിലെ പ്രാവചനികമായി പഠിപ്പിക്കൽ ക്രിസ്തുവിന്റെ ഉപദേശത്തോടു പൊരുത്തപ്പെടുന്നതല്ലെന്ന് കണക്കാക്കുന്നവരുണ്ട്. പ്രഭാഷണം മുഴുവൻ ക്രിസ്തുവിന്റേതല്ലെന്ന് ചിലർ വാദിക്കുമ്പോൾ അതിൽ ചില ഭാഗങ്ങൾ മാത്രം ക്രിസ്തുവിന്റേതല്ലെന്നു മറ്റു ചിലർ വാദിക്കുന്നു. വെറും നൈതികസത്യങ്ങൾ മാത്രമാണ് ക്രിസ്തു പഠിപ്പിച്ചതെന്നും ഒരു യുഗാന്ത്യപരമായ പഠിപ്പിക്കൽ ക്രിസ്തുവിനില്ലായിരുന്നു എന്നുമുള്ള തെറ്റിദ്ധാരണയാണു ഈ വാദത്തിനു പിന്നിൽ. രണ്ട്; ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല (മർക്കൊ, 18:30) എന്ന പ്രസ്താവനയുടെ അർത്ഥവും പലർക്കും സന്നിഗ്ദ്ധമാണ്. മനുഷ്യപുത്രന്റെ വരവും പ്രവചിത സംഭവങ്ങളും ആ തലമുറയിൽ സംഭവിക്കുമെന്ന് ക്രിസ്തു വിവക്ഷിച്ചു എങ്കിൽ ഇതു അബദ്ധപ്രവചനമാണ്. ഈ അബദ്ധം ക്രിസ്തുവിന്റെ മാനവികതയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതു ക്രിസ്തുവിന്റെ ഭാഷണമല്ല, പ്രത്യുത ആദിമസഭയുടെ ഉപദേശമാണെന്നു വാദിക്കുന്നവരുണ്ട്. തലമുറ യിസ്രായേലാണെന്നും ഇതു ഒക്കെയും നിറവേറുന്നതുവരെ യിസ്രായേൽ ഒഴിഞ്ഞുപോകയില്ല എന്നും ഒരു വ്യാഖ്യാനമുണ്ട്. ഒരു നിശ്ചിത കാലയളവായി ‘തലമുറ’യെ മനസ്സിലാക്കിയാൽ മാത്രം മതി എന്നൊരു നിർദ്ദേശവുമുണ്ട്. ‘ഇതു ഒക്കെയും’ എന്നത് മഹാപീഡന സംഭവങ്ങളെക്കുറിക്കുന്നു എന്നും പ്രസ്തുത കാലയളവു വെറും മൂന്നരവർഷം ആയതുകൊണ്ടു് മഹാപീഡനം കാണുന്നവർ ക്രിസ്തുവിന്റെ വരവും കാണും എന്നും വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. അന്ത്യകാലം ക്രിസ്തുവിൽ ആരംഭിച്ചു, ഇനി നാം സമാപിയെ വാഞ്ഛയോടെ കാത്തിരിക്കുന്നു എന്ന സാമാന്യവാഖ്യാനത്തിൽ പലരും സംതൃപ്തരാണ്. മൂന്ന്; ശൂന്യമാക്കുന്ന മേച്ഛതയും വ്യാഖ്യാനത്തിനു പ്രയാസമുള്ള ഒരു പ്രയോഗമാണ്.(മത്താ, 24:15, മർക്കൊ, 13:14). ബി.സി. 168-ൽ അന്ത്യൊക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയത്തിൽ ഒരു ജാതീയയാഗപീഠം സ്ഥാപിച്ചു ബലിയർപ്പിച്ചതിന്റെ പ്രാഥമിക സൂചനയാണ് ദാനീയേലിലെ ശൂന്യമാക്കുന്ന മേച്ചബിംബം. (ദാനീ, 11:31, 12:11). എ.ഡി. 40-ൽ സ്വന്തം പ്രതിമ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ റോമൻ ചക്രവർത്തിയായ ‘ഗായസ് സീസർ’ നടത്തിയ വിഫലശ്രമത്തോടു ചില ആധുനിക പണ്ഡിതന്മാർ ഇതിനെ ബന്ധിപ്പിക്കുകയും ആ കാലം മുതൽ ഈ പ്രവചനം പ്രാബല്യത്തിൽ വന്നു എന്നും, അതു നിറവേറിയില്ലെന്നും വാദിക്കുകയും ചെയ്യുന്നു. ഈ വാദമനുസരിച്ചു് ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചുള്ള പ്രവചനം ക്രിസ്തുവിന്റേതല്ലാതാകും. എന്നാൽ ഭാവിയിൽ എതിർക്രിസ്തു ദൈവാലയത്തെ അശുദ്ധമാക്കും എന്നത് അപ്പൊസ്തലനായ പൗലൊസും വെളിപ്പെടുത്തിയിട്ടുണ്ട്. (2തെസ്സ, 2:3-4).