എഫ്രയീം പർവ്വതം (യോശു, 17:15), യെരുശലേം പ്രദേശം, യിസ്രായേല്യ മലനാട് (യോശു, 11:21), ശമര്യ പർവ്വതങ്ങൾ (യിരെ, 31:5,6; ആമോ, 3:9) എന്നീ പേരുകളിൽ പറയപ്പെട്ടിരിക്കുന്നു. യോശുവയെ അടക്കം ചെയ്തത് ഇവിടെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമനാത്ത്-ഹേരെശിൽ ആയിരുന്നു. ശമര്യയിലെ മധ്യപർവ്വതനിരകളുടെ പഴയ പേര് എഫ്രയീം മലനാട് എന്നായിരുന്നു.
ടൈഗ്രീസ് നദിക്കും കാക്കസസ് പർവ്വത നിരകൾക്കും മദ്ധ്യേ കിടക്കുന്ന അർമ്മീനിയ ആണ് അരാരാത്ത്. കാസ്പിയൻ കടലിനും കരിങ്കടലിനും ഏതാണ്ടു മദ്ധ്യത്തിലായി പൂർവ്വ അർമ്മീനിയയിൽ സ്ഥിതിചെയ്യുന്ന പർവ്വതത്തിന്റെയും പേരു അരരാത്തത്രേ. ഇതിന്റെ അസ്സിറിയൻ നാമം ഉറാർട്ടു ആണ്. അരാസ് സമതലത്തിൽ നിന്നും ഏകദേശം 5,200 മീറ്റർ ഉയരമുണ്ട് ഈ പർവ്വതത്തിന്. അരാസ് സമതലമാകട്ടെ സമുദ്രനിരപ്പിൽനിന്ന് സുമാർ 920 മീറ്റർ ഉയരത്തിലാണ്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പർവ്വതങ്ങളിൽ വച്ചു ഉയരം കൂടിയതാണിത്. അരാരാത്ത് പർവ്വതത്തെക്കുറിച്ചു നാലു സൂചനക ൾ തിരുവെഴുത്തുകളിലുണ്ട്: (ഉല്പ, 8:4; 2രാജാ, 19:37; യെശ, 37:38; യിരെ, 51:27). ജലപ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരരാത്ത് പർവ്വതത്തിലുറച്ചു. (ഉല്പ, 8:4). ഈ പർവ്വതത്തിന്റെ അടിവാരത്തിലുള്ള പട്ടണത്തിനെ നോഹ ഇവിടെ താമസിച്ചു എന്ന അർത്ഥത്തിൽ നാക്സുവാന എന്നുവിളിക്കുന്നു. പാരമ്പര്യമനുസരിച്ച് തുർക്കികൾ അഗ്രിഡാഖ് (ദുരിതപൂർണ്ണമായ മല) എന്നു വിളിക്കുന്ന ഇരട്ടക്കൊടുമുടിയോടു കൂടിയ മലയിലായിരുന്നു നോഹയുടെ പെട്ടകം ഉറച്ചത്. നാട്ടുകാരായ കുർദുകൾ ഈ പർവ്വതത്തെ കുഹി-നൂഹ് (നോഹയുടെ പർവ്വതം) എന്നു വിളിക്കുന്നു. അദ്രമ്മേലെക്കും ശരേസെരും പിതാവായ സൻഹേരീബിനെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയം കൊന്നിട്ടു അഭയത്തിന്നായി ഓടിപ്പോയത് അരാരാത്ത് ദേശത്തേയ്ക്കായിരുന്നു. (2രാജാ, 19:37; യെശ, 37:38). ബാബിലോണിനെ നശിപ്പിക്കുവാൻ മിന്നി, അസ്കെനാസ് എന്നിവയോടൊപ്പം അരാരാത്തിനെയും യിരെമ്യാവു (51:27) തന്റെ പ്രവചനത്തിൽ വിളിച്ചു കൂട്ടുന്നു. യെശയ്യാവിലെ അരാരാത്തിനെ സെപ്റ്റജിന്റ് ബൈബിൾ അർമ്മീനിയ എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. 1920-ലെ യുദ്ധത്തിൽ അരാരാത്ത് പർവ്വതം ഉൾപ്പെടുന്ന പ്രദേശമെല്ലാം തുർക്കി പിടിച്ചടക്കി.
ലെബാനോൻ ഹെർമ്മോൻ എന്നിവയോടൊപ്പം അമാനാമുകളും പറഞ്ഞിട്ടുണ്ട്. അബാനാനദിയുടെ ഉത്ഭവസ്ഥാനമായ ആന്റിലെബാനോൻ പർവ്വത ഭാഗമാണിത്. (ഉത്ത, 4:8). അമാനാ പർവ്വതപ്രദേശത്തു നിന്നു ഉത്ഭവിക്കുന്നതുകൊണ്ടാണു അബാനനദിക്കു ഈ പേർ ലഭിച്ചത്. “കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക.” (ഉത്ത, 4:8).
ചാവുകടലിന്റെ തെക്കുകിഴക്കു കിടക്കുന്ന പർവ്വതനിര. പിസ്ഗാ ഇതിന്റെ ഭാഗമാണ്. (ആവ, 3:27; 32:49). മരുഭൂമി പ്രയാണത്തിന്റെ അവസാനത്തോടുകൂടി യിസ്രായേൽമക്കൾ അബാരീം പർവ്വതത്തിൽ പാളയമടിച്ചു. (സംഖ്യാ, 33:47,48). ഈ മലയിൽനിന്നാണ് മോശെ വാഗ്ദത്ത കനാൻ നോക്കിക്കണ്ടത്: “അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീം മലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.” (സംഖ്യാ, 27:12). തുടർന്നു അവർ ചാവുകടലിന്റെ വടക്കെ അറ്റത്തുള്ള ട്രാൻസ് യോർദ്ദാനിലെ മോവാബ് സമഭൂമിയിലെത്തി. യിരെമ്യാവ് 22:20-ൽ ലെബാനോൻ, ബാശാൻ എന്നീ പ്രദേശങ്ങളോടൊപ്പം അബാരീം പറയപ്പെട്ടിരിക്കുന്നു. മറ്റു സ്ഥാനങ്ങളിലെല്ലാം പർവ്വതനിരയായിട്ടാണ് അബാരീം പറയപ്പെട്ടിട്ടുള്ളത്. അതിനാൽ യിരെമ്യാവ് 22:20-ലെ അബാരീം സംജ്ഞാനാമമല്ലെന്നു കരുതുന്നവരുണ്ട്.
ഹെരോദാവിൻ്റെ സ്ത്രീലിംഗരുപം. മഹാനായ ഹെരോദാവിനു മറിയമ്ന എന്ന ഭാര്യയിൽ ജനിച്ച ഹെരോദാ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയായിരുന്നു ഹെരോദ്യ. തന്റെ അർദ്ധ സഹോദരനായ ഫിലിപ്പോസിൻ്റെ ഭാര്യയെ ഇടപ്രഭുവായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തെ എതിർത്തതു കൊണ്ടാണ് യോഹന്നാൻ സ്നാപകനെ തടവിലാക്കിയത്. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കോ, 3:19-20). സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നത് നിനക്ക് വിഹിതമല്ലെന്ന് പറഞ്ഞ കാരണത്താൽ, ഹെരോദ്യ യോഹന്നാന്റെ പകവെച്ചു കൊല്ലുവാൻ ഇച്ഛിച്ചുകൊണ്ടിരുന്നു. (മർക്കൊ, 6:18-19). അങ്ങനെ ഹെരോദാവിൻ്റെ ജനനദിവസം ആയപ്പോൾ ഒരവസരം വന്നു. ഹെരോദ്യയുടെ ആദ്യവിവാഹത്തിലുള്ള മകൾ ശലോമി ഹെരോദാവിൻ്റെയും വിരുന്നുകാരുടെയും മുമ്പിൽ നൃത്തം ചെയ്തു. അതിൽ സന്തുഷ്ടനായ ഹെരോദാവു അവൾക്കോരു വരം അനുവദിച്ചു. അമ്മയായ ഹെരോദ്യയുടെ ഉപദേശപ്രകാരം യോഹന്നാന്റെ തല അവൾ ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടനെ ആളയച്ച് യോഹന്നാൻ സ്നാപകനെ വധിച്ചു തല ശലോമിക്ക് എത്തിച്ചു കൊടുത്തു. (മത്താ, 14:6-12, മർക്കൊ, 6:17-29).
ആകെ സൂചനകൾ (6) — മത്താ, 14:3, 14:6, മർക്കൊ, 6:17, 6:19, 6:22, ലൂക്കോ, 3:19.
അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ മിസയീമ്യ ദാസി. (ഉല്പ, 16:1). ദൈവം അബ്രാഹാമിനു ഒരു പുത്രനെ വാഗ്ദാനം ചെയ്തിരുന്നു. (ഉല്പ, 15:4). എന്നാൽ സാറാ മച്ചിയായിരുന്നു. അക്കാലത്തെ കീഴ്വഴക്കം അനുസരിച്ചു തന്റെ ദാസിയായ ഹാഗാറിനെ സാറാ അബാഹാമിനു ഭാര്യയായി കൊടുത്തു. (ഉല്പ, 16:1-16). ഗർഭിണിയായി കഴിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിച്ചു. സാറാ അവളോടു കാിനമായി പെരുമാറിയതുകൊണ്ടു അവൾ വീടുവിട്ടു ഓടിപ്പോയി. എന്നാൽ യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളെ യജമാനത്തിയുടെ അടുക്കലേക്കു മടക്കി അയച്ചു. (ഉല്പ, 16:7-14). ഹാഗാർ പ്രസവിച്ച കുട്ടിക്കു യിശ്മായേൽ എന്നു പേരിട്ടു. യിശ്മായേലിനു 14 വയസുള്ളപ്പോഴാണു് യിസ്ഹാക്ക് ജനിച്ചത്. യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു യിശ്മായേൽ പരിഹാസിയായി വെളിപ്പെട്ടു. (ഉല്പ, 21-9). ഹാഗാറിനെയും പുത്രനെയും പുറത്താക്കുവാൻ സാറാ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അബ്രാഹാം അതു ചെയ്തു. മരുഭൂമിയിൽ വെള്ളമില്ലാതെ കുട്ടി മരിക്കാറായപ്പോൾ ദൈവം ഒരു നീരുറവ നല്കി. സ്വന്തം ദേശമായ ഈജിപ്റ്റിൽ നിന്നും ഹാഗാർ പുത്രനു ഒരു ഭാര്യയെ കണ്ടെത്തി. (ഉല്പ, 21:1-21). കൃപയും ന്യായപ്രമാണവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നതിനു ഹാഗാറിന്റെ ചരിത്രത്തെയാണ് പൗലൊസ് അപ്പൊസ്തലൻ ദൃഷ്ടാന്തമായി എടുത്തത്. (ഗലാ, 4:21–5:1).
തന്റെ ഭാര്യയായ സ്ത്രീക്കു ആദാം നല്കിയ പേര്. ആദാം ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ഗാഢനിദവരുത്തി, അവന്റെ വാരിയെല്ലുകളിലൊന്നെടുത്തു അതിനെ സ്ത്രീയാക്കി. നരനിൽനിന്നു എടുത്തതു കൊണ്ടു അവൾക്കു നാരി എന്നു പേരായി. (ഉല്പ, 2:20-23). സർപ്പത്തിന്റെ പ്രേരണയാൽ അവൾ ദൈവകല്പന ലംഘിച്ചു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുകയും ആദാമിനു നല്കുകയും ചെയ്തു. അവൾക്കു ലഭിച്ച ശിക്ഷ കഷ്ടവും ഗർഭധാരണവും ആയിരുന്നു. (ഉല്പ, 3:1-17). അനന്തരം ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. അവൾ ജീവനുള്ള എല്ലാവർക്കും മാതാവാണ്. (ഉല്പ, 3:20). ഹവ്വായ്ക്ക് മൂന്നു പുത്രന്മാരുണ്ടായിരുന്നു; കയീൻ (ഉലാപ, 4:1), ഹാബെൽ (4:2), ശേത്ത് (5:2). പഴയനിയമത്തിൽ രണ്ടു സ്ഥാനങ്ങളിൽ മാത്രമാണു ഹവ്വായുടെപേർ പറഞ്ഞിട്ടുള്ളത്. (ഉല്പ, 3:20, 4:1). പുതിയനിയമത്തിലും രണ്ടു സ്ഥാനങ്ങളിലാണുള്ളത്. (2കൊരി, 11:3, 1തിമൊ, 2:13).
ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ പുത്രി. അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിക്കയും, പിന്നെ എൺപത്തിനാലു വർഷം വിധവയായി കഴിഞ്ഞ അവൾ ദൈവാലയം വിട്ടു പിരിയാതെ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടി. പൈതലായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു. ഹന്നായെ പ്രവാചകി എന്നു പറഞ്ഞിരിക്കുന്നു. (ലൂക്കൊ, 2:36-37).
ഫിലിപ്പി സഭയിലെ ഒരു സഹോദരി. സുന്തുകയും യുവൊദ്യയും പൌലൊസിനോടും കൂട്ടുവേലക്കരോടും ചേർന്നു സുവിശേഷഘോഷണത്തിൽ പോരാടിയിട്ടുണ്ട്. എന്നാൽ അവർക്കു തമ്മിൽ എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായി. അതിനാൽ അവരോടു കർത്താവിൽ ഏകചിന്തയോടിരിപ്പാൻ പൌലൊസപ്പൊസ്തലൻ പ്രബോധിപ്പിച്ചു. (ഫിലി, 4:2-3).
അബ്രാഹാമിന്റെ പ്രധാനഭാര്യയും അർദ്ധസഹോദരിയും. (ഉല്പ, 20:12). കല്ദായരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനോടൊപ്പം വാഗ്ദത്തനാടായ കനാനിലേക്കു പുറപ്പെട്ടു. ക്ഷാമം നിമിത്തം അവർ മിസയിമിലേക്കു പോയി. സാറയുടെ സൗന്ദര്യം തനിക്കു അപകടകരമാവുമെന്നു കരുതി സാറയെ സഹോദരി എന്നു അബ്രാഹാം പറഞ്ഞു. സാറയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ ഫറവോൻ സാറയെ അന്ത:പുരത്തിലേക്കു കൊണ്ടുപോയി എങ്കിലും യഹോവ പീഡിപ്പിക്കുകയാൽ ഇരുവരെയും വിട്ടയച്ചു. (ഉല്പ, 12:10-20). പിന്നീടു് ഗെരാർ രാജാവായ അബീമേലെക്കും സാറയെ കൊട്ടാരത്തിൽ കൊണ്ടുപോയെങ്കിലും മടക്കി അയച്ചു. ഗെരാർ രാജാവു അബ്രാഹാമിനു ധാരാളം സമ്പത്തു നല്കി. (ഉല്പ, 20:2-14). വന്ധ്യത സാറയെ നിന്ദാപാത്രമാക്കി. അവൾ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. ഹാഗാർ ഗർഭിണിയായപ്പോൾ താൻ നിന്ദിത എന്നു തോന്നി സാറാ ഹാഗാറിനെ പീഡിപ്പിച്ചു. ഹാഗാർ അവിടെ നിന്നു ഓടിപ്പോയെങ്കിലും മടങ്ങി വന്നു യിശ്മായേലിനെ പ്രസവിച്ചു. തൊണ്ണൂറു വയസ്സുള്ളപ്പോൾ സാറായിയുടെ പേർ സാറാ എന്നു മാറ്റി. ഒരു വർഷത്തിനുള്ളിൽ മകൻ ജനിക്കുമെന്നുള്ള ദൈവികവാഗ്ദാന പ്രകാരം വാഗ്ദത്തസന്തതിയായ യിസഹാക്ക് ജനിച്ചു. (ഉല്പ, 17:16, 18:9-15, 21:1-3). യിസ്ഹാക്കിന്റെ ജനനത്തോടുകൂടി സാറയുടെ നിന്ദ മാറി. സാറായുടെ ആഗ്രഹപ്രകാരം അബാഹാം ഹാഗാറിനെയും പുത്രനെയും പുറത്താക്കി. (ഉല്പ, 21:10-12). സാറാ മരിക്കുമ്പോൾ അവൾക്കു 127 വയസ്സായിരുന്നു. കിര്യത്-അർബ്ബയിൽ വച്ചു മരിച്ച സാറയെ അബ്രാഹാം വിലയ്ക്കു വാങ്ങിയ മക്പേലാ ഗുഹയിൽ അടക്കം ചെയ്തു. (ഉല, 23:1). യിസ്രായേൽ ജനത്തിന്റെ മാതാവായി യെശയ്യാപ്രവാചകൻ (51:2) സാറായെ പറഞ്ഞിട്ടുണ്ടു്. അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നീതിയായി കണക്കിട്ടു. (റോമ, 4:19). വാഗ്ദത്തമക്കളുടെ മാതാവാണു് സാറാ. (റോമ, 9:9). വിശ്വാസവീരന്മാരുടെ പട്ടികയിൽ സാറയുടെ പേരുണ്ട്. (എബ്രാ, 11:11). ഭർത്താവിനോടുള്ള പെരുമാറ്റത്തിലും സാറാ മാതൃകയാണ്. (1പത്രൊ, 3:6).
ആകെ സൂചനകൾ (4) — റോമ, 4:19, 9:9, എബ്രാ, 11:11, 1പത്രൊ, 3:6.