All posts by roy7

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

പന്ത്രണ്ട് അപ്പെസ്തലന്മാരിൽപ്പെട്ട  ചെറിയ യാക്കോബിൻ്റെ അമ്മയും, അല്ഫായിയുടെ ഭാര്യയുമാണ് ഈ മറിയ. യോസെ എന്ന മറ്റൊരു മകനും ഇവർക്കുണ്ട്. (മത്താ, 10:3, 27:56, മർക്കൊ, 15:40, ലൂക്കോ, 6:15,16). യേശുവിന്റെ ക്രൂശീകരണത്തിനു ശേഷമാണ് ഈ മറിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 27:56). അവനെ കല്ലറയിൽ വെയ്ക്കുമ്പോഴും (മത്താ, 27:60-61, മർക്കൊ, 15:47), പുനരുത്ഥാന ദിവസം കല്ലറയിൽ ചെല്ലുന്ന സ്ത്രീകളുടെ കുട്ടത്തിലും (മത്താ, 28:1), ദൂതനുമായി സംസാരിച്ചവരുടെ കൂട്ടത്തിലും (ലൂക്കോ, 24:10), യേശുവിനെ കാൽ പിടിച്ചു നമസ്കരിച്ചവരുടെ കൂട്ടത്തിലും ഈ മറിയ ഉണ്ടായിരുന്നു. (മത്താ, 28:8-9). യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയയും ഇതുതന്നെയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യോഹന്നാൻ; യേശുവിൻ്റെ അമ്മയായ മറിയയുടെ സഹോദരിയെയും ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (19:25). ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം അങ്കുശം അഥവാ, കോമായിട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു:”യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (19:25). ഇവിടെ, യേശുവിന്റെ അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യയും വ്യതിരിക്തരാണെന്ന് മനസ്സിലാക്കാം. ഈ വേദഭാഗത്തിൻ്റെ സമാന്തര ഭാഗങ്ങളും ചേർത്ത് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56). അടുത്ത വാക്യം: “സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.” (മർക്കൊ, 15:40). ഒന്നാമത്, യോഹന്നാനിൽ പറയുന്ന ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ഒന്നാണെന്ന് മനസ്സിലാക്കാം. രണ്ടാമത്, ശലോമ എന്നത് സെബദിപുത്രന്മാരുടെ അമ്മയാണെന്നും മനസ്സിലാക്കാം.

ചെറിയ യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയെ മരണശേഷമാണ് ബൈബിളിൽ കാണുന്നത്; പുനരുത്ഥാന ശേഷവും അവിടെ ഉണ്ടായിരുന്നു. (മത്താ, 27:61, 28:1, മർക്കൊ, 15:47, ലൂക്കോ, 24:10).

ആകെ സൂചനകൾ (7) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, ലൂക്കോ, 24:10.

മറിയ (ലാസറിൻ്റെ സഹോദരി)

 മറിയ (ലാസറിൻ്റെ സഹോദരി)

യേശുവിന്റെ സ്നേഹിതനായ ലാസറിന്റെ സഹോദരിമാരിൽ ഒരുവൾ. യെരുശലേമിനു 3 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ബേഥാന്യ എന്ന ഗ്രാമത്തിലായിരുന്നു മറിയയുടെ വീട്. (യോഹ, 11:1). യേശു ഒരിക്കൽ ഭവനത്തിൽ ചെന്നപ്പോൾ മറിയ യേശുവിന്റെ കാല്ക്കൽ ഇരുന്നു വചനം കേട്ടുകൊണ്ടിരുന്നു. അവളുടെ സഹോദരി മാർത്ത യേശുവിനെ ശുശ്രൂഷിക്കുന്നതിനു ബദ്ധപ്പെട്ടു. അവൾ സഹോദരിയെക്കുറിച്ചു യേശുവിനോടു പരാതിപ്പെട്ടു. യേശു മറിയയി ശ്ലാഘിച്ചു പറഞ്ഞു; “അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.” (ലൂക്കൊ, 10:38-42). ലാസർ മരിച്ചതിനുശേഷം യേശു അവിടെ വന്നപ്പോൾ മറിയ അവനെ എതിരേറ്റു. യേശു ലാസറിനെ ഉയിർപ്പിച്ചു. (യോഹ, 11:11-45). പെസഹയ്ക്ക് ആറു ദിവസം മുൻപ് യേശു ബേഥാന്യയിൽ വന്നപ്പോൾ നല്കിയ വിരുന്നിൽ മറിയ വിലയേറിയ സ്വച്ഛജടാമാംസി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടി കൊണ്ടു കാൽ തുവർത്തി. (യോഹ, 12:1-8). മറിയയുടെ അനന്തര ചരിത്രം ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.

ആകെ സൂചനകൾ (11) — ലൂക്കോ, 10:38, 10:42, യോഹ, 11:1, 11:2, 11:19, 11:20, 11:28, 11:31, 11:32, 11:45, 12:3.

മഗദലക്കാരത്തി മറിയ

മഗദലക്കാരത്തി മറിയ ((Mary Magdalene)

മഗ്ദലക്കാരി എന്ന വിശേഷണത്തിനു നാലു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്; ഗലീലക്കടലിന്റെ പശ്ചിതതീരത്തുളള മഗ്ദല പട്ടണവാസിയാണ്. രണ്ട്;  തലമൂദുകാരന്മാർ ഒരു മറിയം മെഗാദ്ദെലെയെക്കുറിച്ചു (=പിന്നിയ തലമുടിയുളള മറിയം) പറയുന്നു. പാപിനിയായ മറിയ ഇവളാണെന്ന് ദൈവശാസ്തജ്ഞനായ ജെ.ബി. ലൈറ്റ്ഫുട്ട് (1828-1889) അവകാശപ്പെടുന്നു. (ലൂക്കൊ, 7:37). മൂന്ന്; ബൈബിൾ പണ്ഡിതനായ ജെറോം (347-420) മിഗ്ദായുമായി (=വീക്ഷാ ഗോപുരം) ബന്ധിപ്പിക്കുന്നു. ഇതു മറിയയുടെ വിശ്വാസത്തിന്റെ സ്ഥിരതയെക്കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നു. നാല്; വലുതാകുക എന്നർത്ഥമുള്ള ഗദാലിനോടാണ് ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഓറിജൻ (185-254) ഈ പേരിനെ ബന്ധിപ്പിക്കുന്നത്. യേശു അപ്പൊസ്തലന്മാർക്കൊപ്പം

സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ച സമയത്ത് അവർക്ക് ശുശ്രൂഷ ചെയ്തുപോന്ന സ്തീകളുടെ കൂട്ടത്തിലാണ് ‘ഏഴു ഭൂതങ്ങൾ വിട്ടുപോയ’ മഗ്ദലക്കാരത്തി മറിയയെ ആദ്യമായി കാണുന്നത്. (ലൂക്കോ, 8:1-3). ക്രിസ്തുവിൽ നിന്നും ലഭിച്ച വിവിധ നന്മകൾക്കു വിശിഷ്യാ ഭൂതവിമുക്തിക്ക് നന്ദിയായാണ് ഇവൾ യേശുവിനെ ശുശ്രൂഷിച്ചത്. യേശുവിന്റെ അമ്മ, ശലോമ തുടങ്ങി പലരുമായി പരിചയപ്പെടുവാൻ ഈ സഹകരണം അവളെ സഹായിച്ചു. ക്രൂശീകരണസമയത്ത് അവർ നോക്കിക്കൊണ്ടു ദൂരത്തുനിന്നു. (ലൂക്കൊ, 23:49). യേശുവിന്റെ ശവസംസ്കാരവിധവും അവനെ വച്ച വിധവും അവൾ നോക്കിക്കണ്ടു. (മത്താ, 27:61, മർക്കൊ, 15:47, ലൂക്കൊ, 23:55). മഗ്ദലക്കാരി മറിയയും മറ്റു ചിലരും സുഗന്ധവർഗ്ഗം വാങ്ങി കല്ലറയ്ക്കൽ അതിരാവിലെ എത്തുകയും കല്ലറ തുറന്നിരിക്കുന്നതു കാണുകയും ചെയ്തു. (മത്താ, 28:5, മർക്കൊ, 16:5). അവൾ ചെന്നു പത്രാസിനോടും യോഹന്നാനോടും വിവരം പറഞ്ഞു. (യോഹ, 20:2, ലൂക്കൊ, 24:9-10). അവർ വന്നു കല്ലറ കണ്ടു മടങ്ങിയശേഷവും മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടുനിന്നു. അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി ദൂതന്മാരെ കണ്ടു. അവളുടെ കരച്ചിലിന്റെ കാരണം അന്വേഷിച്ച ദൂതനോടു; “എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെവച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.” അവൾ പിന്നോക്കം തിരിഞ്ഞപ്പോൾ യേശു നില്ക്കുന്നതു കണ്ടു; എന്നാൽ യേശു എന്നു തിരിച്ചറിഞ്ഞില്ല. യേശു അവളെ മറിയയേ എന്നു വിളിച്ചു. മറിയ തിരിഞ്ഞു റബ്ബൂനി എന്നു പറഞ്ഞു. യേശുവിന്റെ നിയോഗം അനുസരിച്ചു അവൾ ക്രിസ്തുവിനെ കണ്ട കാര്യം ശിഷ്യന്മാരെ അറിയിച്ചു. യോഹ, 20:11-18). ഈ വിവരണത്തോടു കൂടി തിരുവെഴുത്തുകളിൽ മഗദ്ലനമറിയയുടെ ചരിത്രം പൂർണ്ണമാവുന്നു. 

മഗ്ദലനമറിയയും പാപിനിയായ മറിയയും ഒരാളാണെന്നും, പശ്ചാത്താപാർത്തയായ അവൾ യേശുവിനെ തൈലാഭിഷകം ചെയ്തു എന്നും ഒരു സാമാന്യധാരണയുണ്ട്. മറിയയുടെ പാപം ദുർന്നടപ്പാണെന്നു ഇങ്ങനെയുള്ളവർ കരുതുന്നു. മഗ്ദലമറിയ വ്യഭിചാരിണി ആയിരുന്നു എന്നതിനു ബൈബിളിൽ തെളിവൊന്നുമില്ല. പരിമളതൈലം പൂശിയ പാപിനിയുടെ വിവരണത്തിനുശേഷം (ലൂക്കൊ, 7:36-39) മഗ്ദലനമറിയം പരാമൃഷ്ടയായതാണ് (8:2) ഈ തെറ്റിദ്ധാരണയ്ക്കടിസ്ഥാനം. മൂന്നു  സ്ത്രീകൾ മൂന്നു സന്ദർഭങ്ങളിൽ യേശുവിനെ പരിമളതൈലം പൂശിയതായി കാണാം. ഒന്ന്; യേശുവിന്റെ ഗലീലയിലെ ശുശ്രൂഷാകാലത്ത് പാപിനിയായ ഒരജ്ഞാത സ്തീ. (ലൂക്കൊ, 7:36-38). രണ്ട്; ബേഥാന്യയിലെ ലാസറിന്റെ സഹോദരി. (യോഹ, 12:1-8). മൂന്ന്; പെസഹയ്ക്ക് രണ്ടുദിവസം മുമ്പ് കുഷ്ഠരോഗിയായ ശീമോൻ്റെ വീട്ടിൽവെച്ച് പേർ പറയപ്പെടാത്ത സ്ത്രീ. (മത്താ, 26:6-13, മർക്കൊ, 14:3-9). മൂന്നു തൈലം പൂശലുകളുമായി മഗ്ദലക്കാരി മറിയയ്ക്ക് ബന്ധമില്ല. ബേഥാന്യയിലെ മറിയയും മഗ്ദലനമറിയയും ഒരാളല്ല. മറ്റു മറിയമാരിൽ നിന്നും വിവേചിക്കുവാനാണു മഗ്ദലക്കാരി എന്ന വിശേഷണം ഇവൾക്കു നല്കിയിട്ടുളളത്. മഗ്ദലക്കാരിയുടെ പേർ ആദ്യം പറയുന്നിടത്ത് (ലൂക്കൊ, 8:2) പൂർവ്വസംഭവവുമായി (ലൂക്കൊ, 7:37-48) അവളെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇല്ല.

ആകെ സൂചനകൾ (12) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, 16:9, ലൂക്കോ, 8:2, 24:10, യോഹ, 19:25, 20:1, 20:18.

മറിയ (യേശുവിൻ്റെ അമ്മ)

മറിയ (Mary)

പേരിർത്ഥം — നിർബന്ധബുദ്ധി, മത്സരം, പ്രിയപ്പെട്ടവൾ

നമ്മുടെ കർത്താവായ യേശുവിന്റെ അമ്മ. യെഹൂദാഗോത്രത്തിൽ ദാവീദിന്റെ വംശജനായ ഹേലിയുടെ പുത്രിയാണ് മറിയ. നസറെത്തിൽ വസിച്ചിരുന്ന മറിയയെ യോസേഫിനു വിവാഹനിശ്ചയം ചെയ്തിരുന്നു. ഗ്രബീയേൽ ദൂതൻ മറിയയുടെ അടുക്കൽ വന്നു; അവൾ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു ചിരകാലമായി പ്രതീക്ഷിക്കുന്ന മശീഹയെ പ്രസവിക്കുമെന്നും അവനു യേശു എന്നു പേർ വിളിക്കേണം എന്നും മുന്നറിയിച്ചു. (ലൂക്കൊ. 1:26-35). അതിനുശേഷം മറിയ സെഖര്യാവിന്റെ വീട്ടിൽ ചെന്നു എലീശബെത്തിനെ വന്ദിച്ചു. അവൾ മറിയയെ ‘എന്റെ കർത്താവിന്റെ മാതാവു’ എന്നാണ് അഭിസംബോധന ചെയ്തത്. (ലൂക്കൊ, 1:43). മറിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ അവളുമായി വിവാഹനിശ്ചയം ചെയ്തിരുന്ന യോസേഫ് ആഗ്രഹിച്ചു. എന്നാൽ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി “നിന്റെ ഭാര്യയായ മറിയയെ  ചേർത്തുകൊൾവാൻ ശങ്കിക്കണ്ട; അവളിൽ ഉല്പാതിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു” (മത്താ, 1:20) എന്നു വെളിപ്പെടുത്തിക്കൊടുത്തതിനാൽ യോസേഫ് മറിയയെ ചേർത്തുകൊണ്ടു. (മത്താ, 1:24). ഔഗുസ്തൊസ് കൈസറുടെ കല്പനയനുസരിച്ചു പേർവഴി ചാർത്തുവാനായി യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു പോയി. അവിടെവെച്ചു യേശു ജനിച്ചു: (ലൂക്കൊ, 2:7). എട്ടാം നാളിൽ യേശുവിനെ പരിച്ഛേദനം കഴിപ്പിച്ചു. നാല്പതാം നാൾ മറിയയുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ യേശുക്രിതുമായി ദൈവാലയത്തിൽ ചെന്നു അവനെ കർത്താവിനു സമർപ്പിച്ചു. ഒരു ഇണ കുറുപാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ യാഗം കഴിച്ചതു (ലൂക്കൊ, 2:24) യോസേഫിന്റെയും മറിയയുടെയും ദാരിദ്ര്യത്തെ വ്യക്തമാക്കുന്നു. ദൈവാലയത്തിൽ ശിമ്യോനും ഹന്നായും യേശുവിനെ കണ്ടു കർത്താവിനെ മഹത്വപ്പെടുത്തി. തുടർന്നു ഹെരോദാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിഞ്ഞ് അവർ മിസയീമിലേക്കു പോയി. കുറച്ചു കാലങ്ങൾക്കു ശേഷം അവർ നസറേത്തിലേക്കു മടങ്ങിവന്നു. (മത്താ, 2:11-13). പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കന്മാരോടൊപ്പം യേശു യെരൂശലേമിൽ പെസഹാ പെരുനാളിനു പോയി; മടങ്ങിവന്നു അവർ നസറേത്തിൽ പാർത്തു. (ലൂക്കൊ, 2:41).

ക്രിസ്തുവിന്റെ പരസ്യശുശ്രൂഷ ആരംഭിച്ചതിനു ശേഷം നാലു പ്രാവശ്യം മാത്രമാണ് നാം മറിയയെ കാണുന്നത്. ഒന്ന്; കാനായിലെ കല്യാണവീട്ടിൽ: കല്യാണവീട്ടിലെ വീഞ്ഞിന്റെ അഭാവം മറിയ യേശുവിനെ ബോദ്ധ്യപ്പെടുത്തി. യേശു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്യുവാൻ ശുശൂഷകർക്കു മറിയ നിർദ്ദേശം നല്കി. യേശു വെള്ളം വീഞ്ഞാക്കി, വീഞ്ഞിന്റെ ദൗർല്ലഭ്യം പരിഹരിച്ചു. അനന്തരം യേശുവും അമ്മയും കഫർന്നഹൂമിലേക്കു പോയി. (യോഹ, 2:1-12). രണ്ട്; കഫർന്നഹൂമിൽ യേശു  പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാനാഗ്രഹിച്ചു. യേശു അതിനു വഴങ്ങിയില്ലെന്നു മാത്രമല്ല; സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരും എന്ന് വിശദമാക്കുകയും ചെയ്തു. (മത്താ. 12:46-50, മർക്കൊ, 3:31-35, ലൂക്കൊ, 8:19:21). മൂന്ന്; കൂശീകരണ സമയത്ത്: ക്രൂശിൽ കിടന്ന യേശു മാതാവിന്റെ സംരക്ഷണം താൻ സ്നേഹിച്ച ശിഷ്യനെ ഏല്പിച്ചു. ആ നാഴികമുതൽ ശിഷ്യനായ യോഹന്നാൻ മറിയയെ തന്റെ വീട്ടിൽ കൈക്കൊണ്ടു. (യോഹ, 19:25-27). നാല്; യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം: കർത്താവായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോണശേഷം യെരുശലേമിലെ മാളികമുറിയിൽ വച്ചു മറ്റു വിശ്വാസികളോടൊപ്പം മറിയ പ്രാർത്ഥിച്ചു കൊണ്ടിരിന്നതായി പറഞ്ഞു തിരുവെഴുത്തുകൾ മറിയയുടെ ചരിത്രം അവസാനിപ്പിക്കുന്നു. (പ്രവൃ, 1:14).

മറിയയുടെ വിശ്വാസവും വിനയവും മാതൃകാപരമാണ്. ഗബ്രിയേൽ ദൂതന്റെ വാക്കുകൾ കേട്ടപ്പോൾ അതെങ്ങനെ നിറവേറുമെന്നറിയാതെ തന്നെ അവൾ ദൈവഹിതത്തിന് സ്വയം സമർപ്പിച്ചു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.” (ലൂക്കോ, 1:38). സ്തീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണ് മറിയ. അവളുടെ ആത്മാവ് ഉല്ലസിക്കുന്നത് ദൈവത്തിനു വേണ്ടിയാണ്. ബേത്ത്ലേഹേമിൽ എലീശബെത്തനെ സന്ദർശിച്ച മറിയം അവിടെവെച്ച് ഹൃദയപൂർവ്വം ദൈവത്തിന് സാതോത്രഗാനം ആലപിച്ചു. (ലൂക്കോ, 1:46-55). ഇടയന്മാർ പറഞ്ഞതും (ലൂക്കോ, 2:19), ശിമ്യോൻ്റെ പ്രവചനവും (ലൂക്കോ, 2:15), സ്വപുത്രൻ്റെ വാക്കുകളും (ലൂക്കോ, 2:49) അവയുടെ ആഴം അറിഞ്ഞോ അറിയാതെയോ ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. മറിയ ഭാഗ്യവതിയും കൃപ ലഭിച്ചവളുമാണെന്ന് ബൈബിൾ പറയുന്നു. പക്ഷേ ആരാധ്യയായി പറയപ്പെട്ടിട്ടില്ല. “അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ” (യോഹ, 2:5) എന്നാണ് ഭക്തയായ ഈ അമ്മയ്ക്ക് പറയുവാനുള്ളത്. യേശുവിനെ പ്രസവിക്കുന്നതുവരെ മറിയ കന്യകയായിരുന്നു. എന്നാൽ മറിയ നിത്യകന്യകയായിരുന്നു എന്നതിന് തെളിവില്ല. ‘മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല’ എന്നു മാത്രമേ ബൈബിളിൽ കാണുന്നുള്ളു. (മത്താ, 1:25). മറിയയ്ക്ക് നാലാൺമക്കളും കുറഞ്ഞത് രണ്ട് പെൺമക്കളും ഉണ്ടായിരുന്നതായി ബൈബിളിൽ നിന്ന്  മനസ്സിലാക്കാം. (മർക്കൊ, 6:3). 

ആകെ സൂചനകൾ (28) — മത്താ, 1:16, 1:18, 1:20, 2:11, 12:46, 13:55, 27:56, മർക്കൊ, 3:31, 6:3, ലൂക്കോ, 1:27, 1:30, 1:34, 1:38, 1:39, 1:41, 1:46, 1:56, 2:4, 2:16, 2:19, 2:34, 2:41, 2:51, 8:19, യോഹ, 2:5, 2:12, 19:25, പ്രവൃ, 19:25.

ബെർന്നീക്ക

ബെർന്നീക്ക (Bernice)

പേരിനർത്ഥം — വിജയിനി

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ മൂത്തമകൾ. ജനനം എ.ഡി. 28-ൽ. ഇവളുടെ സഹോദരിയാണ് ദ്രുസില്ല. അലക്സാണ്ട്രിയയിലെ ഒരു ഉദ്യോഗസ്ഥനായ അലക്സാണ്ടറുടെ പുത്രനായ മാർക്കസ് ആയിരുന്നു ഇവളുടെ ആദ്യഭർത്താവ്. അയാൾ മരിച്ചപ്പോൾ ബവന്നീക്കയെ പിതൃസഹോദരനായ ഖല്ക്കീസിലെ ഹെരോദാവ് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അവർക്ക് രണ്ടു പുത്രന്മാർ ജനിച്ചു. എ.ഡി. 48-ൽ ഹെരോദാവ് മരിച്ചു. അതിനുശേഷം സ്വന്തം സഹോദരനായ അഗ്രിപ്പാ രണ്ടാമനോടൊത്തു അപമാനകരമായ ജീവിതം നയിച്ചു. ഈ ദുഷ്കീർത്തി ഒഴിവാക്കാനായി തന്റെ സമ്പത്തിന്റെ പ്രതാപത്തിൽ കിലിക്യയിലെ രാജാവായ പൊലെമോനെ അവൾ വിവാഹം കഴിച്ചു. ഏറെ താമസിയാതെ പൊലെമോനെയും ഉപേക്ഷിച്ചു സ്വന്ത സഹോദരനോടൊത്തുള്ള ജീവിതം വീണ്ടും തുടർന്നു. യെഹൂദ്യയിലെ ദേശാധിപതിയായി ഫെസ്തൊസിനെ നിയമിച്ചപ്പോൾ അഗ്രിപ്പാ രണ്ടാമനോടുകൂടി അവൾ ഫെസ്തൊസിനെ സന്ദർശിച്ചു. (പ്രവൃ, 25:13-26). അനന്തരം വെസ്പേഷ്യൻ്റെയും അവന്റെ പുത്രനായ തീത്തൊസിൻ്റെയും വെപ്പാട്ടിയായി തുടർന്നു. 

ആകെ സൂചനകൾ (3) — 25:13, 25:23, 25:30.

ബത്ത്-ശേബ

ബത്ത്-ശേബ (Beth-Shua)

പേരിനർത്ഥം — ശപഥത്തിന്റെ പുത്രി

ദാവീദിന്റെ ഭടനായിരുന്ന ഊരീയാവിൻ്റെ ഭാര്യയും, യിസ്രായേലിന്റെ മൂന്നാമത്തെ രാജാവായ ശലോമോൻ്റെ അമ്മയും. ഇവൾ അഹീഥോഫെലിൻ്റെ പൗത്രിയും (2ശമൂ, 23:34), എല്യാമിൻ്റെ പുത്രിയുമാണ്. (2ശമൂ, 11:3). ബത്ത്-ശേബയെ അമ്മീയേലിൻ്റെ മകൾ എന്നും പറഞ്ഞിട്ടുണ്ട്. (1ദിന, 3:5). രണ്ടു പേരിനും അർത്ഥം ഒന്നാണ്. ‘അമ്മീ, ഏൽ’ എന്നീ ഘടകപദങ്ങളെ വിരുദ്ധ ക്രമത്തിൽ യോജിപ്പിച്ചു എന്നേയുള്ളു. ഊരിയാവ് യുദ്ധസ്ഥലത്തായിരുന്നപ്പോൾ അവന്റെ ഭാര്യയായ ബത്ത്-ശേബയുമായി ദാവീദ് അവിഹിത ബന്ധത്തിലേർപ്പെട്ടു. ഊരീയാവിനെ ചതിപ്രയോഗത്താൽ വകവരുത്തുകയും, വിലാപകാലം കഴിഞ്ഞശേഷം ബത്ത്-ശേബയെ ദാവീദ് ഭാര്യയാക്കുകയും ചേയ്തു. (2ശമൂ, 11:3-27). അവിഹിത ബന്ധത്തിൽ ജനിച്ച പുത്രൻ മരിച്ചുപോയി. (2ശമൂ, 12:14-20). പിന്നീട് നാലു പുത്രന്മാർ ബത്ത്-ശേബയ്ക്ക് ജനിച്ചു. ശലോമോൻ, ശിമെയാ (ശമ്മൂവാ) ശോബാബ്, നാഥാൻ. (2ശമൂ, 5:14, 1ദിന, 3:5). ഇവരിൽ ശലോമോനും നാഥാനും യേശുവിന്റെ വംശാവലിയിൽ ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:6, ലൂക്കോ, 3:31). പേർ പറഞ്ഞിട്ടില്ലെങ്കിലും യേശുവിൻ്റെ വംശാവലിയിൽ ഉൾപ്പെട്ടിട്ടുള്ള അഞ്ച് സ്ത്രീകളിൽ ഒരുവളാണ് ബത്ത്-ശേബ. (മത്താ, 1:6).

ആകെ സൂചനകൾ (13) — 2ശമൂ, 11:3, 12:24, 1രാജാ, 1:11, 1:15, 1:16, 1:28, 1:31, 2:13, 2:18, 2:19, 1ദിന, 2:3, 3:5, സങ്കീ, 51:1.

ഫേബ

ഫേബ (Phebe, Phoebe)

പേരിനർത്ഥം — പ്രഭ, തേജസ്വിനി

കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തി. കർത്താവിൻ്റെ നാമത്തിൽ വിശുദ്ധന്മാർ ക്കു യോഗ്യമാംവണ്ണം ഫേബയെ സ്വീകരിക്കുവാൻ പൗലൊസ് എഴുതിയിരിക്കുന്നു. (റോമ, 16:1-2). അവൾ പലർക്കും വിശേഷാൽ പൗലൊസിനും സഹായമായിരുന്നു. ഇവിടെ പ്രയോഗിച്ചിരിക്കുന്ന പ്രൊസ്റ്റാറ്റിസ് (prostatis) എന്ന ഗ്രീക്കു പദത്തിനു സംരക്ഷക എന്നാണർത്ഥം. സമ്പന്ന ആയിരുന്നതുകൊണ്ടു പ്രയാസത്തിലുള്ളവരെ അവൾ സഹായിച്ചിരുന്നു എന്നുവേണം കരുതാൻ. അവൾ റോമിലേക്കു പോയപ്പോൾ റോമാലേഖനം അവളുടെ കയ്യിൽ കൊടുത്തയച്ചു എന്നു കരുതപ്പെടുന്നു. കാരണം, KJV, Geneva, RWebster തുടങ്ങിയ ബൈബിളുകളിൽ പതിനാറാം അദ്ധ്യായത്തിൻ്റെ അവസാനം വാക്യം ഇങ്ങനെയാണ് കാണുന്നത്; “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. കൊരിന്തിൽനിന്ന് റോമാക്കാർക്ക് എഴുതിയതും, കെംക്രെയസഭയിലെ ഫേബ മുഖന്തരം കൊടുത്തയച്ചതും.”

പ്രിസ്ക, പ്രിസ്കില്ല

പ്രിസ്ക, പ്രിസ്കില്ല (Prisca, Priscila)

 പേരിനർത്ഥം — കൊച്ചുകിഴവി

അക്വിലാവിൻ്റെ ഭാര്യ. സത്യവേദപുസ്തകത്തിൽ മൂന്നിടത്ത് പ്രിസ്ക എന്നും, മൂന്നിടത്ത് പ്രിസ്കില്ല എന്നും കാണുന്നു. പ്രിസ്ക എന്ന ലത്തീൻ പദത്തിനു വൃദ്ധ എന്നർത്ഥം. അക്വിലാവിൻ്റെ പേരിനോടു ചേർത്താണ് പ്രിസ്കില്ലയുടെ പേരും പറഞ്ഞുകാണുന്നത്. (പ്രവൃ, 18:2, റോമ, 16:3). യെഹൂദാ ക്രിസ്ത്യാനികളായ ഇവർ കൂടാരപ്പണിക്കാരായിരുന്നു. (പ്രവൃ, 18:3). ഇവരുടെ ഭവനത്തിൽ ഒരു സഭ ഉണ്ടായിരുന്നു. (1കൊരി, 16:19). ഇരുവരും പൗലൊസിനെ സഹായിച്ചു. (പ്രവൃ, 18:18). അപ്പല്ലോസിനെ ഉപദേശിച്ചു. (പ്രവൃ, 18:26). റോമാലേഖനത്തിലും തിമൊഥെയൊസിള്ള ലേഖനത്തിലും പൗലൊസ് ഇവരെ വന്ദനം ചെയ്യുന്നുണ്ട്. (റോമ, 16:3, 2തിമൊ, 4:19).

പെർസിസ്

പെർസിസ് (Persis)

റോമായിൽ പാർത്തിരുന്ന ഒരു ക്രൈസ്തവ വനിത. ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവൾ’ എന്നാണ് അപ്പൊസ്തലൻ അവളെ വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 16:12). 

നുംഫാ

നുംഫാ (Nympha)

ലവുദിക്യ പട്ടണത്തിലെ ഒരു വിശ്വാസിനി. അവളുടെ ഭവനത്തിലാണ് സഭ കൂടി വന്നിരുന്നത്. (കൊലൊ, 4:15). നുംഫാ സ്തീയോ പുരുഷനോ എന്നത് സംശയവിഷയമാണ്. സ്ത്രീയാണെങ്കിൽ നുംഫായും, പുരുഷനാണെങ്കിൽ നുംഫാസും ആണ് ശരിയായ രൂപം. ‘അവളുടെ വീട്ടിലെ സഭ’ എന്നാണ് സത്യവേദപുസ്തകം, പി.ഒ.സി. ഓശാന, NIV, RSV തുടങ്ങിയവയിൽ കാണുന്നത്. ‘അവന്റെ വീട്ടിലെ സഭ’ എന്നു ACV, GNV, KJV വിശുദ്ധഗ്രന്ഥം തുടങ്ങിയവയിലും, ‘അവരുടെ വീട്ടിലെ സഭ’ എന്നു ASV, BBE, GodBay തുടങ്ങിയവയിലും കാണുന്നു.