ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).
പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:
2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).
4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).
യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).
ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.
മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.
ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.
തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുള്ള സംഖ്യകളിൽ വളരെയധികം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയമായിട്ടും മാർമ്മികസംഖ്യയായി അവശേഷിക്കുന്ന ഒന്നാണ് 666. രണ്ടു പ്രത്യേക കാരണങ്ങളാൽ ഈ സംഖ്യ, പ്രാധാന്യം അർഹിക്കുന്നു. പ്രവചന പുസ്തകമായ വെളിപ്പാടിലാണ് ഈ മാർമ്മിക സംഖ്യ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, അവിടെതന്നെ അതൊരു മൃഗത്തിന്റെയും ഒപ്പം മനുഷ്യൻ്റെയും സംഖ്യയാണെന്നു വിശദമാക്കുന്നുമുണ്ട്; പക്ഷേ, ആ വിശദീകരണം ഒരു വെല്ലുവിളിയോടു കൂടെയാണെന്നുമാത്രം: “ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.” (വെളി, 13:8). അറുനൂറ്ററുപത്താറിനെ സംബന്ധിച്ചു എണ്ണമറ്റ അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. പല വ്യക്തികളുടെയും പേരിന്റെ സംഖ്യഗണിച്ച് അതിലൂടെ മൃഗത്തെ തിരിച്ചറിയാൻ ശ്രമം നടത്തിയിട്ടുണ്ട്; ഇപ്പോഴും നടക്കുന്നുമുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങളിൽ നമുക്ക് സ്വീകാര്യം ജെ.എൻ. ഡാർബിയുടേതാണ്. “666 എന്ന സംഖ്യയെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ഇവിടെ ഞാൻ തുറന്ന് സമ്മതിക്കട്ടെ. മതിയായ ഒരു വിശദീകരണം നല്കുവാൻ എനിക്ക് കഴിയുന്നില്ല.”
എതിർക്രിസ്തുവിന്റെ പേര് പ്രസ്തുത സംഖ്യ ഉൾക്കൊള്ളുന്നതായിരിക്കും. തന്മൂലം, എതിർക്രിസ്തു വെളിപ്പെടുന്നതുവരെയും അതിനെകുറിച്ച് ചില പൊതുവായ ധാരണകൾ പുലർത്താമെന്നല്ലാതെ ഒരു നിഗമനത്തിൽ എത്തിച്ചേരാനാവുകയില്ല. 666 എന്നു സംഖ്യാവില കിട്ടുന്ന അനേകം പേരുകളുണ്ട്. അവയുമായി ഇതിനെ സാമ്യപ്പെടുത്തുന്നത് പ്രസ്തുത പ്രവചനത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. എബ്രായയിലും, ഗ്രീക്കിലും, ലത്തീനിലും, ഇംഗ്ലീഷിലും, ഫ്രഞ്ചിലും എന്നല്ല മറ്റു പല ഭാഷകളിലൂടെയും ഈ ബുദ്ധിയുടെ വ്യായാമം പ്രകടമായിട്ടുണ്ട്. നെപ്പോളിയൻ, ഹിറ്റ്ലർ, മുസ്സോളിനി തുടങ്ങി അനേകം പേരുകൾ ഈ സംഖ്യാർത്ഥികളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഭൂമിയിൽ നിന്നു കയറുന്ന മറ്റൊരു മൃഗം ഏതാണ്? “മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു.” (വെളി, 13:11). മുപ്പത്താറിന്റെ ത്രികോണസംഖ്യയാണ് 666; മുപ്പത്താറ്, എട്ടിന്റെ ത്രികോണ സംഖ്യയും (1 + 2 + 3 + 4 + 5 + 6 + 7 + 8 = 36) ഇതിൽ നിന്നും 666-നും 8-നും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മൃഗത്തിന്റെ പ്രതീകമായി വെളിപ്പാട് 17:11-ൽ എട്ട് പറയുന്നുണ്ട്. “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.” വെളിപ്പാട് 13:18-ൽ “ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യഗണിക്കട്ടെ” എന്നു ആഹ്വാനം ചെയ്തുവെങ്കിൽ, “ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്” (വെളി, 17:9) എന്നു പറഞ്ഞുകൊണ്ടാണ് പ്രസ്തുത മൃഗത്തെ വിശദീകരിക്കുന്നത്. തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴുമലയാണെന്നു പറയുന്നു. അത് റോമിനെ കുറിക്കുന്നു. ഏഴു മലകളിന്മേലാണ് റോം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത മലകൾ: 1. പലാത്തിനം – Palatinum; 2. ക്വിരിനാലെം – Quirinalem; 3. അവെന്തിനം – Aventinum; 4. ചേളിയും – Coelium; 5. വിമിനാലെം – Viminalem; 6. ഐസ്ക്യുലിനം – Aesquilinum; 7. ജാനികുലാരെം – Janicularem, എന്നിവയത്രേ.
അറുനൂറ്ററുപത്താറ് നീറോ ചക്രവർത്തിയെ കുറിക്കുന്നതായി കരുതുന്നവരുണ്ട്. നീറോ പുനരുത്ഥാനം ചെയ്യുമെന്ന് ഒന്നാം നൂറ്റാണ്ടിൽ പലരും വിശ്വസിച്ചിരുന്നു. നീറോ ആയാലും അല്ലെങ്കിലും ഫലത്തിൽ നീറോയുടെ പുനർജന്മം തന്നെയായിരിക്കും എതിർക്രിസ്തു. നീറോ സീസറെ എബ്രായഭാഷയിൽ എഴുതുന്നത് ‘ഖെസെർ നെറോൻ’ എന്നാണ്. അപ്പൊസ്തലനായ യോഹന്നാൻ പല സംജ്ഞാനാമങ്ങളെയും എബ്രായ പ്രത്യയാന്തമായി പ്രയോഗിച്ചിട്ടുള്ളത് ഇതിന് ഉപോദ്ബലകമായ തെളിവായി സ്വീകരിക്കുന്നു. അബ്ബദ്ദോൻ, അപ്പൊല്ലുവോൻ, ഹർമ്മഗെദ്ദോൻ എന്നിവ ഉദാഹരണം. തന്മൂലം ഉദ്ദിഷ്ടപുരുഷൻ നീറോ ആണെന്നും, പീഡനം ഒഴിവാക്കാൻ വേണ്ടിയാണ് ഈ ഗൂഢവിദ്യ പ്രയോഗിച്ചതെന്നും അനുമാനിക്കുന്നു. പക്ഷേ വെളിപ്പാടു പുസ്തകം ഉപയോഗിക്കുന്ന അക്ഷരമാല ഗ്രീക്കിന്റെതാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. (വെളി, 1:8; 21:6; 22:13).
ട്രാജൻ, ഹദ്രിയാൻ, ജോൺ നോക്സ്, മാർട്ടിൽ ലൂഥർ, നെപ്പോളിയൻ തുടങ്ങി പലരുടെയും പേരുകൾ മൃഗമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ സഖ്യ 666 ആക്കിയത് വളരെ വിചിത്രമായ രീതിയിൽ ആയിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയ്ക്ക് കൃത്രിമമായ സംഖ്യാമൂല്യം നൽകിയാണ് ഹിറ്റ്ലർ എന്ന പേരിന്റെ സംഖ്യ ഗണിച്ചത്.
റോമിലെ പോപ്പ് എതിർക്രിസ്തുവണെന്നു കരുതുന്ന പ്രൊട്ടസ്റ്റന്റുകാരും കുറവില്ല പോപ്പിന്റെ കിരീടത്തിൽ പതിച്ചിട്ടുള്ള VICARIUS FILEIIDEI (ദൈവത്തിന്റെ പ്രതിപുരുഷൻ) എന്ന മേലെഴുത്തിന് ലത്തീനിൽ 666 ആണ് സംഖ്യാവില. C,D,I,L,M,V,X എന്നീ ഏഴക്ഷരങ്ങൾക്കാണ് ലത്തീനിൽ സംഖ്യാവിലയുള്ളത്. അതനുസരീച്ചാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഗണനം ഒരിക്കലും പോപ്പ് എതിർക്രിസ്തുവാണെന്ന് പറയാൻ മതിയായ അടിസ്ഥാനം അല്ല. കൂടാതെ, പോപ്പ് എതിർക്രിസ്തു അല്ലെന്നതിന് അനേകം തെളിവുകൾ ഉണ്ട്. ഒന്നാമതായി, ‘എതിർക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കുന്നു.’ (1യോഹ, 2:22). ഒരു പോപ്പും പിതാവിനെയും പുത്രനെയും നിഷേധിക്കുമെന്ന് ചിന്തിക്കുവാൻ കൂടി സാദ്ധ്യമല്ല. മാത്രവുമല്ല, ദൈവത്തിന്റെ ത്രിയേകത്വം റോമാസഭയുടെ അംഗീകൃത വിശ്വാസപ്രമാണവുമാണ്. രണ്ടാമതായി, ‘താനല്ലാതെ മറ്റൊരു ദൈവമില്ലെന്നു കാണിക്കുന്നതിന് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളിയാണ് എതിർക്രിസ്തു’ (2തെസ്സ, 2:4). പോപ്പ് ദൈവത്തിന്റെ പ്രതിപുരുഷൻ എന്നല്ലാതെ താൻ തന്നെ ദൈവമെന്ന് ഒരിക്കലും പറയുകയില്ല. മൂന്നാമതായി, ‘വ്യാജസഭയായ വേശ്യയെ നശിപ്പിക്കുന്നതിന് മൃഗത്തിന്റെ പത്തുകൊമ്പുകൾ എതിർക്രിസ്തുവിനോടു ചേരും.’ (വെളി, 17:16,17). പോപ്പ് ഒരിക്കലും വ്യാജസഭയെ ദ്വേഷിക്കയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ക്രിസ്ലാം മതത്തിന് പോപ്പുകൊടുന്ന സപ്പോർട്ടും, തൻ്റെയൊരു പരിപാടിയിൽ അമൃതാനന്ദമയിയെ ക്ഷണിച്ചതും ഓർക്കുക. നാലാമതായി, ‘മൃഗത്തിന്റെ അധികാരം വെറും 42 മാസത്തേക്കാണ്.’ തുടർന്ന് ക്രിസ്തു വീണ്ടും വരുകയും മൃഗത്തെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ പരമ്പരാഗതമായി തുടരുന്നതാണ് പോപ്പിന്റെ അധികാരം. ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത അധർമ്മ മൂർത്തിയാണ് എതിർക്രിസ്തു.
ആധുനികകാലത്ത് കംപ്യൂട്ടറിന് ലഭിച്ചിരിക്കുന്ന പ്രാധാന്യം സുവിദിതമാണല്ലോ. എതിർക്രിസ്തുവിന്റെ കാലത്ത് കംപ്യൂട്ടർ ജനത്തെ നിയന്ത്രിക്കുന്നതിൽ പ്രമുഖസ്ഥാനം വഹിക്കും. ഇത് മനസ്സിൽ കണ്ടുകൊണ്ട് റവ. റിച്ചാർഡ് തോമസ്സ് 666-നു പുതിയൊരു ഫോർമുലയും വ്യാഖ്യാനവും നല്കി. A = 6; B = 12; C = 18 ……. എന്നിങ്ങനെ Z വരെ സംഖ്യാവില നല്കി. അതിൻപ്രകാരം C = 18 + O = 90 + M = 78 + P = 96 + U = 136 + T = 120 + E = 30 + R = 108 = 666 എന്നുകിട്ടും. ഈ ഫോർമുല അനുസരിച്ച് കപ്യൂട്ടറാണ് 666.
Computare എന്ന ലത്തീൻ ധാതുവിൽ നിന്നാണ് കംപ്യൂട്ടറിന്റെ ഉത്പത്തി. എണ്ണുന്നത് എന്നർത്ഥം. വെളിപ്പാട് 13:8-ന്റെ ലത്തീൻ പാഠത്തിൽ Comput എന്ന പദം തന്നെ പ്രയോഗിച്ചിട്ടുണ്ട്; Quit habet intellectum, computet numerum bestiae (ബുദ്ധിയുള്ളവർ മൃഗത്തിന്റെ സംഖ്യ എണ്ണട്ടെ). കംപ്യൂട്ടർ ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ്. ലോകവ്യാപകമായ കംപ്യൂട്ടർ ശൃങ്ഖലയാണ് WWW (World Wide Web). International network of networks ആണ് Internet. www ആണ് അറുനൂറ്ററുപത്താറ് എന്നു വിശ്വസിക്കുന്നവരും പഠിപ്പിക്കുന്നവരും ഒട്ടേറെയുണ്ട്. ഏറ്റവും വലിയ പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ച സംതൃപ്തിയാണവർക്ക്. ഇംഗ്ലീഷിൽ W-ന്റെ വില 6 ആണ്. അതുകൊണ്ട് www 6.6.6 തന്നെ സംശയമേ വേണ്ടെന്ന് പറയുന്നു. പോരെങ്കിൽ 9-ന് തുല്ല്യമായി ‘വൌ’ എന്ന എബ്രായ അക്ഷരത്തിനും വില 6 ആണ്. www 666 അല്ല എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്:
1. ജീവപുസ്തകത്തിൽ പേരെഴുതിയിട്ടില്ലാത്ത ഭൂവാസികളാണ് മൃഗത്തെ ആരാധിക്കുന്നത്. കംപ്യൂട്ടറിനെ വികസിപ്പിച്ചെടുത്തവരിൽ അനേകം ക്രിസ്ത്യാനികൾ ഉണ്ട്. കംപ്യൂട്ടർ ഏറ്റവും അധികം ഉപയോഗിക്കുന്നവരും അവർ തന്നെ. അവർ ജീവപുസ്തകത്തിൽ പേരില്ലാത്തവരല്ല.
2. 666 മനുഷ്യന്റെ സംഖ്യയാണ്; കംപ്യൂട്ടർ പോലൊരു യന്ത്രസംവിധാനത്തിന്റേതല്ല.
3. എതിർക്രിസ്തു അഥവാ മൃഗം പ്രത്യക്ഷപ്പെടുന്നത് മഹാപീഡന കാലത്താണ്. അതുവരെ ഈ സംഖ്യാ നിഗൂഢമായിത്തന്നെ ശേഷിക്കും. www ഇപ്പോൾ തന്നെ പ്രവൃത്തിപഥത്തിലാണല്ലോ, അതെന്താ ണെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം.
പഴയനിയമ ചരിത്രത്തിൽ 666 എന്ന സംഖ്യയെക്കുറിച്ച് ചില സൂചനകളുണ്ട്. പഴയ അശ്ശൂർ രാജ്യത്തിന്റെ കാലയളവ് 666 വർഷമായിരുന്നു. അനന്തരം അശ്ശൂർ ബാബിലോന്റെ ആക്രമണത്തിന് വിധയമായി. B.C 31-ലെ ആക്ടിയം യുദ്ധം മുതൽ AD 636-ലെ സാരസൻ ആക്രമണം വരെ 666 വർഷം റോമാസാമാജ്യം യെരൂശലേമിനെ ചവിട്ടിമെതിച്ചു. ഒരു വർഷം ശലോമോൻ പകവർത്തിക്കു കൊണ്ടുവന്ന സ്വർണ്ണം 666 താലന്താണ്. “ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകമാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിൻ്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.” (1രാജാ, 10:14,15). ശലോമോൻ രാജാവിന് തന്നെ മനസ്സിലായി, തന്റെ കൈകളുടെ സകലപ്രവർത്തികളും താൻ ചെയ്യാൻ ശ്രമിച്ച സകല പരിശ്രമങ്ങളും മായയും വൃഥാ പ്രയത്നവും അത്ര; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്ന്. (സഭാ, 2:8,11). ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ (1തിമൊ, 6:10) എന്ന തിരുവെഴുത്ത് ശലോമോന്റെ ചരിത്രത്തിൽ സാർത്ഥകമായി ഭവിച്ചു. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കുകയും അരുത് (ആവ, 17:17) എന്ന ദൈവകല്പനയുടെ പ്രത്യക്ഷ നിഷേധവുമായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം.
ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിച്ച ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യ മല്ലന് (1ശമൂ,11:20) ആറുമുഴവും ഒരു ചാണും പൊക്കമുണ്ടായിരുന്നു. (1ശമൂ, 17:4).അവന്റെ ആയുധവർഗ്ഗത്തിലുൾപ്പെട്ടത് ആറിനങ്ങളായിരുന്നു. 1. താമ്രശിരസ്ത്രം, 2. താമ്രകവചം, 3. താമ്രം കൊണ്ടുള്ള കാൽച്ചട്ട, 4. താമ്രം കൊണ്ടുള്ള വേല്, 5. കുന്തം, 6. പരിച. (1ശമൂ, 17:5-7). അവന്റെ കുന്തത്തിന്റെ അലകു അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു. പരമാധിപത്യത്തിന്റെ അഹങ്കാരം. നെബൂഖദ്നേസ്സർ രാജാവു ദുരാസമഭൂമിയിൽ നിറുത്തിയ സ്വർണ്ണബിംബത്തിന്റെ അളവുകൾ ആറുമായി ബന്ധമുള്ളതായിരുന്നു. ബിംബത്തിന്റെ ഉയരം അറുപതുമുഴവും (6×10 = 60) വണ്ണം ആറു മുഴവുമായിരുന്നു. സ്വർണ്ണബിംബത്തിന്റെ മുമ്പിൽ കേൾപ്പിച്ച വാദ്യങ്ങൾ ആറായിരുന്നു. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ രം : (ദാനീ, 3:5).
മൃഗത്തിന്റെ സംഖ്യ ഇന്നു മനസ്സിലാക്കുക സാധ്യമല്ല. ആറു മനുഷ്യന്റെ സംഖ്യയാണ്; പൂർണ്ണതയെ കുറിക്കുന്ന ഏഴിൽ ഒന്നു കുറഞ്ഞത്. മാനുഷിക പൂർണ്ണതയുടെ ത്രിത്വമാണ് 666; അതായത് അപൂർണ്ണതയുടെ പൂർണ്ണത. ഇത്രമാത്രമേ ഇന്നു മൃഗത്തിന്റെ സംഖ്യയെകുറിച്ച് നമുക്ക് വ്യക്തമായി പറയുവാനാകൂ.
എതിർക്രിസ്തുവിന്റെ സംഖ്യയാണ് 666. പ്രസ്തുത സംഖ്യ സൂചിപ്പിക്കുന്ന മൃഗത്തിന്റെ വാഴ്ചയിലേക്ക് കടന്നുപോകാതവണ്ണം നമ്മെ വീണ്ടെടുത്ത നാഥൻ മദ്ധ്യാകാശത്തിൽ നമ്മെ ചേർത്തുകൊള്ളും. അതിനായി ഒരുങ്ങി കാത്തിരിക്കാൻ ഓർപ്പിക്കുകയാണ് 666.
ബി.സി. പതിനാലാം നൂറ്റാണ്ടിൽ, ഈജിപ്തിലെ നവരാജ്യയുഗത്തിലെ (New Kingdom) ഭരണാധികാരികൾക്ക് കാനാനിലേയും സിറിയയിലേയും അവരുടെ സാമന്തന്മാരും മറ്റും അയച്ച കത്തുകളുടെ ശേഖരമാണ് അമാർണാ ലിഖിതങ്ങൾ. നയതന്ത്രവിഷയങ്ങളെ സംബന്ധിച്ച് കളിമൺ ഫലകങ്ങളിൽ എഴുതിയിരിക്കുന്ന ഈ കത്തുകൾ ഈജിപ്തിൽ മെഡിറ്ററേനിയൻ തീരത്തു നിന്ന് 500 കിലോമീറ്റർ ഉള്ളിലുള്ള അമാർണായിലാണ് കണ്ടുകിട്ടിയത്. ബി.സി. പതിനാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്ത് ഫറവോ അഖനാതെൻ സ്ഥാപിച്ച അഖെതാതൻ നഗരത്തിന്റെ ഇപ്പോഴത്തെ സ്ഥാനമാണ് അമാർണാ. ഈജിപ്ഷ്യൻ ഭാഷയിലെന്നതിനു പകരം പുരാതന മെസൊപ്പൊട്ടാമിയയിലെ അക്കാദിയൻ ആപ്പെഴുത്തിലാണ് (Cuneiform) ഈ കത്തുകളിൽ മിക്കവയും. കത്തുകളടങ്ങിയ ഫലകങ്ങളിൽ നിലവിലുള്ളവയുടെ സംഖ്യ 382 ആണ്. 1907-നും 1915-നും ഇടയിൽ നോർവേക്കാരനായ അസീറിയാവിദഗ്ദ്ധൻ യോർഗൻ അലക്സാണ്ടർ കുൻഡ്സെൻ ഈ എഴുത്തുകളുടെ ശ്രദ്ധേയമായ ഒരു പ്രകാശനം രണ്ടു വാല്യങ്ങളിൽ നടത്തി. അതിനു ശേഷവും 24 ഫലകങ്ങൾ കൂടി കണ്ടുകിട്ടിയിട്ടുണ്ട്. മുപ്പതു വർഷക്കാലത്തെ കത്തിടപാടുകളുടെ രേഖയായ ഈ ഫലകങ്ങളുടെ കണ്ടെത്തൽ, മദ്ധ്യപൂർവദേശത്തിന്റെ പുരാവസ്തുവിജ്ഞാനത്തിനു ലഭിച്ച അമൂല്യസംഭാവനയാണ്.
അമെനോഫിസ് മൂന്നാമന്റെയും (ബി.സി. 1413-1377), അമെനോഫിസ് നാലാമൻ്റെയും (1377-1358) ഭരണകാലം തൊട്ടുള്ള കത്തുകളടങ്ങിയ ഈ അമൂല്യശേഖരത്തിന്റെ പ്രധാനവിഷയം രാജ്യാന്തരബന്ധമാണ്. സാഹിത്യസംബന്ധിയും പ്രബോധനപരവുമായ കത്തുകളും ഉണ്ട്. ബാബിലോണിയ, അസീറിയ, മിത്തനി, ഹിത്തിയ, കനാൻ, അലാഷിയ (സൈപ്രസ്) എന്നീ നാടുകളുമായുള്ള ഈജിപ്തിന്റെ ബന്ധത്തെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ഇവയിലുണ്ട്. അസീറിയ, മിത്തനി തുടങ്ങിയ വൻശക്തികളിൽ നിന്നുള്ള കത്തുകൾ രാജദൂതന്മാരുടെ നിയുക്തിയേയും, വിലപിടിപ്പുള്ള ഉപഹാരങ്ങളുടെ കൈമാറ്റത്തേയും മറ്റും സംബന്ധിച്ചാണ്. ഭൂരിഭാഗം കത്തുകളും സാമന്തരാജ്യങ്ങളിലെ അധികാരികളിൽ നിന്നാണ്. രാഷ്ട്രീയമായ സംഘർഷങ്ങളും മറ്റും അവയിൽ നിഴലിച്ചു കാണാം. അക്കാലത്തെ ചരിത്രത്തക്കുറിച്ചും, സംഭവക്രമങ്ങളുടെ പിന്തുടർച്ചയെ കുറിച്ചുമുള്ള (chronology) അറിവിൽ ഇവ വിലപ്പെട്ട രേഖകളാണ്. ബാബിലോണിയയിലെ രാജാവ് കാദാഷ്മാൻ-എനിൽ ഒന്നാമന്റെ ഒരു കത്തിൽ നിന്ന്, ഫറവോ അഖ്നാത്തന്റെ ഭരണകാലം ബി.സി. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യം ആയിരുന്നെന്നു മനസ്സിലാക്കാം. ബൈബിളിന്റെ കാലഗണനയിൽ – വിശേഷിച്ച് പുറപ്പാട് തുടങ്ങിയ സംഭവങ്ങളുടെ കാര്യത്തിൽ – ഈ ലിഖിതങ്ങൾ പണ്ഡിതന്മാരെ വളരെ സഹായിച്ചിട്ടുണ്ട്.
അമർത്യതയെ കുറിക്കുന്നതിനു ഗ്രീക്കിലുപയോഗിക്കുന്ന രണ്ടുപദങ്ങളാണ് ‘അത്തനാസിയ’യും ‘അഫ്ഥാർസിയ’യും. പുതിയ നിയമത്തിൽ മൂന്നിടത്തു അത്തനാസിയ (1കൊരി, 15:53, 54; 1തിമൊ, 6:16) പ്രയോഗിച്ചിട്ടുണ്ട്. റോമർ 2:7; എഫെസ്യർ 6:24; 2തിമൊഥെയൊസ് 1:10 എന്നീ വാക്യങ്ങളിലെ അക്ഷയതയ്ക്കും 1കൊരിന്ത്യർ 15:42, 50, 53, 54 എന്നീ വാക്യങ്ങളിലെ അദ്രവത്വത്തിനും സമാനമായ ഗ്രീക്കുപയോഗം അഫ്ഗാർസിയ ആണ്. ‘അമർത്ത്യത’യ്ക്ക് മരണമില്ലായ്മ (അ+മർത്യതാ) എന്നർത്ഥം. അദ്രവത്വം, അക്ഷയത എന്നീ ആശയങ്ങളോടുകൂടി മരണമില്ലാത്ത അവസ്ഥയെ കുറിക്കുകയാണ് അമർത്ത്യത ബൈബിളിൽ. അത്തനാസിയ എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം മരണം (താനറ്റോസ്) ഇല്ലായ്മ എന്നാണ്.
മരണത്തോടുകൂടി ശരീരവും ആത്മാവും വേർപെടുകയും വ്യക്തിയുടെ ഭൗതികമായ നിലനില്പ് അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ മരണത്തിന്നപ്പുറമുള്ള വ്യക്തിപരമായ അസ്തിത്വത്തെയാണ് അമർത്ത്യത വിവക്ഷിക്കുന്നത്. അമർത്ത്യത മൂന്നു വ്യത്യസ്ത ആശയങ്ങളിലാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്: 1. കേവലമായ അർത്ഥത്തിൽ ദൈവത്തിനു മാത്രം ചേരുന്ന വിശേഷണം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ.” (1തിമൊ, 6:15,16). സൃഷ്ടികളുടെ അമർത്ത്യത ദൈവഹിതാനുസരണവും ദൈവത്തിനു വിധേയവുമാണ്. അതുകൊണ്ടു സൃഷ്ടിയുടെ അമർത്ത്യതയ്ക്ക് ആരംഭമുണ്ട്; എന്നാൽ അതിനു അവസാനമില്ല. ദൈവത്തിന്റെ അമർത്ത്യതയ്ക്ക് ആരംഭമോ അവസാനമോ ഇല്ല. 2. അനന്തമായ നിലനില്പ്: ഈ ആശയത്തിൽ ആത്മാവു അമർത്ത്യമാണ്. ശരീരം നശിച്ചാലും ആത്മാവു അനശ്വരമായി തുടരും. 3. അപചയത്തിൽ നിന്നും മരണത്തിൽനിന്നും മുക്തമായ മനുഷ്യന്റെ നിലനില്പ്: ഈ അർത്ഥത്തിൽ പാപത്തിൽ വീഴുന്നതിനുമുമ്പ് മനുഷ്യൻ അമർത്ത്യനായിരുന്നു.
അമർത്ത്യത പഴയനിയമത്തിൽ: പുതിയനിയമത്തിൽ പ്രത്യക്ഷമായിത്തന്നെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പഴയനിയമത്തിൽ വ്യക്തിപരമായ അമർത്ത്യതയെക്കുറിച്ചു അത്രത്തോളം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടില്ല. പഴയനിയമത്തിൽ ഒരു വ്യക്തിയുടെ വർത്തമാനകാലജീവിതവും ഭാവിജീവിതവും തമ്മിലുള്ള വ്യത്യാസത്തിലേറെ തിരഞ്ഞെടുക്കപ്പെട്ട ജനവും (യിസായേൽ) ജാതികളും തമ്മിലുള്ള വ്യത്യാസമാണ് പ്രമുഖമായി അവതരിപ്പിച്ചിട്ടുള്ളത്. വ്യക്തിജീവിതത്തിലേറെ ദേശീയ ജീവിതത്തിനാണ് പഴയനിയമത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. ഗോത്രപിതാക്കന്മാരോ പ്രവാചകന്മാരോ യെഹൂദന്മാരോ അമർത്ത്യതയിൽ വിശ്വസിച്ചിരുന്നില്ലെന്ന ധാരണ വസ്തുതകൾക്കു നിരക്കാത്തതാണ്. സദൂക്യരൊഴികെയുള്ള യെഹൂദന്മാർ ക്രിസ്തുവിന്റെ കാലത്തു അമർത്ത്യതയിൽ വിശ്വസിച്ചിരുന്നു എന്നുള്ളതു നിർവ്വിവാദമാണ്. ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടുവെന്നു സ്പഷ്ടമായി ദൈവവചനം പഠിപ്പിക്കുന്നു. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ നിലനില്പ് ആത്മിമികമാണ്. തന്മൂലം അതു ശാരീരിക മരണത്തോടുകൂടെ തുടച്ചുമാറ്റപ്പെടുന്നില്ല. ദൈവികമായ കൂട്ടായ്മയിലാണ് മനുഷ്യൻ പരമമായ നന്മയെ പ്രാപിക്കുന്നത്. കാലികമായ എല്ലാ നന്മകളും അതിന്റെ വെളിച്ചത്തിൽ അസ്തപ്രഭമാണ്. ആസാഫിന്റെ സങ്കീർത്തനം അമർത്ത്യതയെക്കുറിച്ചു തെളിവായി പറയുന്നുണ്ട്. “എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും . സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.” (സങ്കീ, 73:23-26).
പഴയനിയമത്തിൽ നിന്നും അമർത്ത്യതയ്ക്കുള്ള തെളിവുകൾ:
1. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പഠിപ്പിക്കൽ: ഒരിക്കലും കൈവിടാത്ത കർത്താവും സ്രഷ്ടാവും ആയ ദൈവത്തിൽ യിസ്രായേൽജനം വിശ്വസിച്ചിരുന്നു. അമർത്ത്യതയെക്കുറിച്ചുള്ള അവരുടെ പ്രത്യാശ ഈ വിശ്വാസത്തിൽ സാന്ദ്രമായിരുന്നു. ദൈവത്തെ തങ്ങളുടെ ഓഹരിയായി അവർ കണ്ടു. ക്ഷണികമായ ഒരു ജീവിതമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നെങ്കിൽ, മരണത്തിൽ ജീവിതം അവസാനിക്കുമെന്നു വിശ്വസിച്ചിരുന്നെങ്കിൽ, അവർ ഒരിക്കലും ദൈവത്തോടു ഇത്രവലിയ ആഭിമുഖ്യം കാണിക്കുകയില്ലായിരുന്നു. ദൈവത്തിന്റെ സ്വരുപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ദൂതന്മാരെക്കാൾ അല്പം താഴ്ത്തി ദൈവത്തോടുള്ള കൂട്ടായ്മയ്ക്കു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു. നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയാണു നിത്യതയെക്കുറിച്ചുള്ള ബോധവും അവനു നൽകിയത്.
2. പാതാളത്തെക്കുറിച്ചുള്ള ഉപദേശം: മരണാനന്തരം മൃതന്മാർ പാതാളത്തിലാണ് വസിക്കുന്നത്. ആത്മാക്കൾ അവിടെ ബോധപൂർവ്വം കഴിയുന്നു. പാതാളത്തിൽ നിന്നുള്ള വീണ്ടെടുപ്പിനുശേഷം ആത്മാവു നിത്യാനുഗ്രഹത്തിൽ പ്രവേശിക്കും. ഈ വിശ്വാസം ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പ്രധാന തെളിവാണ്. “അവരെ പാതാളത്തിനു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നും വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14,15).
3. വെളിച്ചപ്പാടിനെതിരെയുള്ള മുന്നറിയിപ്പ്: മരിച്ചവരുടെ ആത്മാക്കളെ വരുത്തി ഫലം പറയുന്ന വെളിച്ചപ്പാടത്തികൾ പഴയനിയമകാലത്ത് ധാരാളം ഉണ്ടായിരുന്നു. ന്യായപ്രമാണവും പ്രവാചകന്മാരും വെളിച്ചപ്പാടിനെതിരെ ഭയനിർദ്ദേശം ജനത്തിനു നല്കിയിട്ടുണ്ട്. മരണശേഷം ആത്മാവിനു നിലനില്പില്ലെങ്കിൽ ഇപ്രകാരം ഒരു ഭയനിർദ്ദേശത്തിനു എന്താണു പ്രസക്തി? (ലേവ്യ, 19:31; 20:17; ആവ, 18:11; യെശ, 8:19; 29:4). ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പരോക്ഷമായ തെളിവാണിത്.
4. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം: കർത്താവിന്റെ നാളിലെ മശീഹാപ്രതീക്ഷയുമായി ബന്ധപ്പെട്ടാണ് പഴയനിയമത്തിൽ പുനരുത്ഥാനം പറയപ്പെട്ടിട്ടുള്ളത്. ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും (ദാനീ, 12:1). അതിനുശേഷം “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദക്കുമായും ഉണരും.” (ദാനീ, 12:2). പഴയനിയമത്തിൽ പുനരുത്ഥാനത്തെക്കുറിച്ചു സ്പഷ്ടമായി പഠിപ്പിക്കുന്ന ഭാഗങ്ങളാണ്: (ഇയ്യോ, 14:1-13; 19:25,26; സങ്കീ, 16:10; 49:15; യെശ, 25:8; 26:19; ദാനീ, 12:2; ഹോശേ, 5;15; 6:2). ഹോശേയ 6:2-ൽ ജാതീയമായ പുനരുത്ഥാനത്തിന്റെ പ്രതീക്ഷയാണു കാണുന്നത്.
5. മരണാനന്തരം ദൈവസന്നിധിയിലുള്ള ആനന്ദത്തെ കുറിച്ചുള്ള വർണ്ണന: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25-27, ഒ.നോ: സങ്കീ, 16:9-11; 17:15; 73:23,24, 26).
അമർത്ത്യത പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ആകട്ടെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു പ്രത്യക്ഷത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.” (2തിമൊ, 1:10). ജീവൻ, അമർത്ത്യത എന്നിവയുടെ സ്വരൂപത്തെക്കുറിച്ചും അവയുടെ കർത്താവിനെക്കുറിച്ചും വ്യക്തമായ പ്രകാശനം നമുക്കു നൽകിയതു സുവിശേഷമാണ്. പല തത്ത്വചിന്തകന്മാരും അമർത്ത്യതയെ നിഷേധിച്ചു. എന്നാൽ ക്രിസ്തു ആധികാരികമായ പ്രബോധനത്തിലൂടെ മാത്രമല്ല, തന്റെ ജീവിതമരണ പുനരുത്ഥാനങ്ങളിലൂടെയും അമർത്ത്യത തെളിയിക്കുകയും മനുഷ്യർക്കു അതു പ്രാപിക്കുവാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്തു. മരണാനന്തരമുള്ള ആത്മാവിന്റെ ആസ്തിത്വത്തെക്കുറിച്ചു ക്രിസ്തു വ്യക്തമായി പഠിപ്പിച്ചു. ‘ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ എന്നു യേശു ഉപദേശിച്ചു.’ (മത്താ, 10:28, ലൂക്കൊ, 23:43; യോഹ, 11:25; 14:3). ക്രിസ്തുവിന്റെ ഉപദേശത്തിന്റെ അന്തർ ധാരതന്നെ ആത്മാവിന്റെ അമർത്ത്യതയായിരുന്നു. (മത്താ, 5:12; 8:11,12; 12:32; 13:36, 43; 18;8,9; 22:11-13; 25:1-3, 31-46; മർക്കൊ, 8:35-37; ലൂക്കൊ, 12:4,5; 13:24-29; 16:19-31; 18:29,30; യോഹ, 3:16; 5:39,40; 6:47-58; 10:28; 11:25; 14:1-6). നീതിമാന്മാരുടെയും നീതികെട്ടവരുടെയും ഭാവിയെക്കുറിച്ചു മുകളിൽ പറഞ്ഞ ഭാഗങ്ങളിൽ ക്രിസ്തു പഠിപ്പിക്കുന്നതു ശ്രദ്ധേയമാണ്. സദൂക്യരുടെ അവിശ്വാസത്തെ ക്രിസ്തു ഖണ്ഡിച്ചു. പഴയനിയമത്തിന്റെ പഠിപ്പിക്കലിനെ ക്രിസ്തു സ്ഥിരീകരിച്ചു. (ലൂക്കൊ, 20:27-38).
അപ്പൊസ്തലന്മാരും ആത്മാവിന്റെ അമർത്ത്യതയെ സ്ഥാപിച്ചു. (റോമ, 2:5-11; 2കൊരി, 5:10). പുനരുത്ഥാനം ദേഹസഹിതമായിരിക്കും എന്ന ഉപദേശം അമർത്ത്യതയ്ക്കുള്ള തെളിവാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ്. അമർത്ത്യതയുടെ പൂർണ്ണമായ അനുഗ്രഹം ദൈവസഹവാസത്തിലുള്ള സമ്പൂർണ്ണമായ ജീവിതത്തിൽ വീണ്ടെടുക്കപ്പെട്ട ശരീരവുമായി പ്രവേശിക്കുമ്പോഴാണ് ലഭിക്കുന്നത്: (ലൂക്കൊ, 20:35,36; യോഹ, 5:25-29; 1കൊരി, 1:5; 1തെസ്സ, 4:16; ഫിലി, 3:21). ദുഷ്ടന്മാർക്കും പുനരുത്ഥാനത്തിൽ നിത്യമായ നിലനില്പിനു ശരീരം ലഭിക്കും. ഇതിനെ തിരുവെഴുത്തുകൾ രണ്ടാംമരണം എന്നു വിളിക്കുന്നു. (വെളി, 20:12-15). ശാരീരിക മരണത്തിനുശേഷം മനുഷ്യന്റെ ആത്മാംശം നിലനിൽക്കുന്നതിനെയാണ് പല പണ്ഡിതന്മാരും അമർത്ത്യത എന്നു മനസ്സിലാക്കുന്നത്. മരണശേഷമുള്ള വെറും അസ്തിത്വം മാത്രമല്ല അമർത്ത്യത; ആളത്തത്തെ പൂർണ്ണമായി ബാധിക്കുന്നതാണത്. അതുകൊണ്ട് അമർത്ത്യത പ്രധാനമായും ദേഹത്തെ സംബന്ധിക്കുന്നതാണ്.
അമർത്ത്യതയും നിത്യജീവനും: വിശ്വാസികൾക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിത്യജീവൻ അമർത്ത്യതയുടെ പര്യായമല്ല. അവിശ്വാസികളും നിത്യജീവന്റെ അവകാശികളായ വിശ്വാസികളും മരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്ന വിശ്വാസികൾ മാത്രമാണു മരണം കാണാതെ എടുക്കപ്പെടുന്നത്. (1കൊരി, 15:51-53; 1തെസ്സ, 4:13-17). ഭാവിയിൽ പുനരുത്ഥാനത്തിലുടെയോ രൂപാന്തരത്തിലൂടെയോ ഒരു അമർത്ത്യശരീരം ഉറപ്പുവരുത്തുകയാണ് നിത്യജീവൻ. (റോമ, 8:22,23; 2കൊരി, 5:1-5). ഇങ്ങനെ ദേഹം, ദേഹി, ആത്മാവു എന്ന പൂർണ്ണ ആളത്തമായി തന്നെ മനുഷ്യൻ വീണ്ടെടുക്കപ്പെടും. തേജസ്കരിക്കപ്പെട്ട ശരീരങ്ങൾ മരണം, പാപം, വേദന എന്നിവയ്ക്കു വിധേയമല്ല; അവ അമർത്ത്യമാണ്. ഇങ്ങനെ പൂർണ്ണമായി വീണ്ടെടുക്കപ്പെട്ട ആളത്തത്തെ കുറിക്കുകയാണു അമർത്ത്യത.
രക്ഷിക്കപ്പെടാത്തവരുടെ ശരീരം അമർത്ത്യമല്ല. അവരുടെ ദേഹിയും ആത്മാവും നിത്യമായി നിലനിൽക്കും. എന്നാൽ ശിക്ഷാവിധിക്കായി ഉയിർപ്പിക്കപ്പെടുന്ന അവരുടെ ശരീരം രണ്ടാംമരണത്തിനു വിധേയമാകും. വെള്ള സിംഹാസനത്തിനു മുമ്പിലുള്ള ന്യായവിധിയിലാണതു സംഭവിക്കുക. (വെളി, 20:15). ഇതു ഉന്മൂലനമല്ല; ദൈവത്തിൽനിന്നു എന്നേക്കും വേർപെട്ട് ബോധസഹിതം നിത്യയാതന അനുഭവിക്കലാണ്. രക്ഷിക്കപ്പെടാത്തവരുടെ ശരീരം പുനരുത്ഥാനശേഷം ദ്രവത്വത്തിനു വിധേയമാണ്. ഇതാണ് രണ്ടാം മരണം സൂചിപ്പിക്കുന്നത്. അതിനാൽ അവർക്കു അമർത്ത്യതയില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമാണു അമർത്ത്യത.
അമർത്ത്യതയും വിശ്വാസിയുടെ പ്രത്യാശയും: വിശ്വാസികൾക്കാർക്കും തന്നെ അമർത്ത്യമായ ശരീരം ഇല്ല. ക്രിസ്തു മാത്രമാണു് ദ്രവത്വം കാണാത്തത്. (സങ്കീ, 16:10). “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പു കൂട്ടി കണ്ടു പ്രസ്താവിച്ചു.” (പ്രവൃ, 2:31). സ്വർഗ്ഗത്തിൽ തേജസ്കരിക്കപ്പെട്ട മനുഷ്യപുത്രൻ എന്ന നിലയ്ക്ക് ക്രിസ്തുവിനു ദ്രവത്വം തീണ്ടിയിട്ടില്ലാത്ത അമർത്ത്യമായ ശരീരം ഉണ്ട്. മർത്ത്യമായ ശരീരത്തിൽ അമർത്ത്യത ആവരണം ചെയ്തിരിക്കുകയാണ്. വിശ്വാസികളുടെ മാനുഷിക ശരീരത്തിന്റെ തേജസ്കരണം ക്രിസ്തുവിന്റെ കൂശ് ഉറപ്പാക്കി. അവിശ്വാസികൾക്കാർക്കും ഈ പ്രത്യാശയില്ല. അവിശ്വാസിയുടെയും വിശ്വാസിയുടെയും ശരീരം മരണത്തിനു വിധേയമാകുമെങ്കിലും തങ്ങളുടെ മരണമില്ലാത്ത ദേഹിയും ആത്മാവും അമർത്ത്യമായ ശരീരത്തോടു ചേർക്കപ്പെടുമെന്ന പ്രത്യാശ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമേയുള്ളു. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്നവരൊഴികെ എല്ലാ വിശ്വാസികളും ദ്രവത്വത്തിനു വിധേയരാണ്. ദ്രവത്വം മരണത്തെക്കുറിക്കുന്നു. “ഉരിവാനല്ല മർത്ത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. (2കൊരി, 5:4).