All posts by roy7

ദൈവത്തിനു പ്രയോജനമുള്ള മക്കൾ

ദൈവത്തിനു പ്രയോജനമുള്ള മക്കൾ

ദൈവത്തിനുവേണ്ടി സമർപ്പിതരായി ഇറങ്ങിത്തിരിക്കുകയും ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ മക്കൾ, തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ മറന്നു ജീവിച്ചതിന്റെ ഫലമായി ദൈവനാമം ദുഷിക്കപ്പെട്ടതും ദൈവജനത്തിന്റെ ഭാവിയെക്കുടി അതു പ്രതികൂലമായി ബാധിച്ചതും ശമൂവേലിന്റെ ഒന്നാം പുസ്തകം സാക്ഷിക്കുന്നു. ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ പുരോഹിതനായ ഏലിയുടെ പുത്രന്മാരായിരുന്നു. പക്ഷേ അവർ നീചന്മാരും യഹോവയെ ആദരിക്കാത്തവരും ആയിരുന്നു.(1ശമൂ, 2:12). ദൈവം അവരുടെ പാപത്തെക്കുറിച്ച് ഏലിയെ ബോദ്ധ്യപ്പെടുത്തിയിട്ടും തന്റെ പുത്രന്മാരെ നിയന്ത്രിക്കുവാനോ ശിക്ഷിച്ചു വളർത്തുവാനോ ഏലിക്കു കഴിഞ്ഞില്ല. അതിന്റെ പരിണതഫലം ഭയാനകമായിരുന്നു. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യിസായേൽമക്കൾ പരാജയപ്പെട്ടു. യുദ്ധക്കളത്തിലേക്കു കൊണ്ടുപോയ യഹോവയുടെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞ 98 വയസ്സുകാരനായ ഏലി ഇരിപ്പിടത്തിൽനിന്നു വീണ് കഴുത്തൊടിഞ്ഞു മരിച്ചു. ഫീനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വിവരമറിഞ്ഞ് പ്രസവസമയത്തു മരണമടഞ്ഞു. അങ്ങനെ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതിരുന്ന ഏലിയുടെ മക്കൾ നിമിത്തം ആ കുടുംബത്തോടൊപ്പം യിസ്രായേൽമക്കളും ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടതായിവന്നു. ബാല്യത്തിൽത്തന്നെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും പുരോഹിതനായ ഏലിയോടൊപ്പം പാർക്കുകയും ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിക്കുകയും ചെയ്തിരുന്ന പ്രവാചകനും ദൈവത്തിന്റെ അഭിഷിക്തനുമായ ശമൂവേലിനും തന്റെ മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞിരുന്നില്ല. ശമൂവേൽ വൃദ്ധനായപ്പോൾ അവൻ തന്റെ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരാക്കി. പക്ഷേ അവർ ദുരാഗ്രഹികളായി, ദൈവത്തെ മറന്ന് ന്യായം ത്യജിച്ചുകളഞ്ഞു. അവരുടെ ദുർമ്മാർഗ്ഗം നിമിത്തം യിസ്രായേലിലെ മൂപ്പന്മാർ ഒന്നിച്ചുകൂടി അവർക്കൊരു രാജാവിനെ വാഴിച്ചുകൊടുക്കണമെന്ന് ശമൂവേലിനെ നിർബ്ബന്ധിച്ചു. “അവർ നിന്നെയല്ല , അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാകുന്നു തിരസ്കരിച്ചിരിക്കുന്നത്” (1ശമൂ, 8:7) എന്നാണ് ദൈവം അവരുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിച്ചത്. അതിന്റെ യഥാർത്ഥ കാരണക്കാർ ശമൂവേലിന്റെ മക്കളായിരുന്നു. നാം ദൈവജനമെന്നും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെന്നും അഭിമാനിക്കുന്നതിനു മുമ്പ് നമുക്ക് ദൈവം തന്നിരിക്കുന്ന മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തുവാൻ കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യണം. (വേദഭാഗം: 1ശമൂവേൽ 1:1-8:7).

പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

മോവാബ്യർ യിസ്രായേൽ മക്കളോടു ശത്രുത പുലർത്തിപ്പോരുന്ന ഒരു ജനതയായിരുന്നു. അന്യദൈവങ്ങളെയും മിഥ്യാമൂർത്തികളെയും ആരാധിച്ചിരുന്ന അവരെ പലപ്പോഴും ദൈവം കഠിനമായി ശിക്ഷിച്ചിരുന്നു. ആ ജനതയിൽ ഉൾപ്പെട്ട ഒരുവൾക്ക് തന്റെ ഓമനപ്പുത്രന്റെ വംശാവലിയിൽ സ്ഥാനം നൽകുവാൻ ദൈവം തിരുമനസ്സായതിലൂടെ, ദൈവത്തിന്റെ അനന്തമായ സ്നേഹവും മാനവരാശിയെ മുഴുവനും രക്ഷിക്കുവാനുള്ള അഭിവാഞ്ഛയും വ്യക്തമാകുന്നു. യൗവനക്കാരിയും മക്കളില്ലാത്തവളുമായ ഒരു വിധവ, തന്റെ ബന്ധുമിത്രാദികളെ വിട്ട്, സ്വന്തം ദേശം വിട്ട്, മറ്റൊരു വിധവയും സർവ്വവും നഷ്ടപ്പെട്ടവളുമായ തന്റെ അമ്മാവിയമ്മയോടൊപ്പം അവളുടെ ദേശത്തേക്കു പോകുക എന്നത് അന്നെന്നപോലെ ഇന്നും അവിശ്വസനീയമായ കാര്യമാണ്. ആരുടെയും സമ്മർദ്ദമില്ലാതെ, യാതൊരു വ്യവസ്ഥയുമില്ലാതെ, തന്റെ അമ്മാവിയമ്മയായ നൊവൊമി നിരുത്സാഹപ്പെടുത്തിയിട്ടും പിന്മാറാതെ, “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ” (രൂത്ത്, 1:16-17) എന്നു പറഞ്ഞ് സ്വന്തം ഭാവിയെ അവ്യക്തതയിൽ ഹോമിച്ചുകൊണ്ട് രൂത്ത് അമ്മാവിയമ്മയോടൊപ്പം ബേത്ലേഹെമിലേക്കു പോയി. മോവാബ്യ സ്ത്രീയായിരുന്ന അവൾ തന്റെ അമ്മാവിയമ്മയെ ഉപേക്ഷിക്കാതെ, അമ്മാവിയമ്മയുടെ ദൈവത്തെ തന്റെ ദൈവമായി പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചതിന്റെ ഫലമായി അവളിൽ ദൈവം പ്രസാദിക്കുകയും അവൾക്കായി ബോവസ് എന്ന വീണ്ടടുപ്പുകാരനെ ഒരുക്കുകയും ചെയ്തു. ദാവീദിന്റെ പിതാമഹനായ ഓബേദ്, രൂത്ത് – ബോവസ് ദമ്പതികളുടെ മകനായിരുന്നു. കടമകളുടെ മുമ്പിൽ ഓടിയൊളിക്കാതെ, ത്യാഗങ്ങളും കഷ്ടതകളും സഹിക്കുവാൻ സ്വയം സമർപ്പിച്ച്, സർവ്വശക്തനായ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം രൂത്തിലൂടെ നാം ദർശിക്കുന്നു. അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം ദൈവസ്നേഹത്തിൽ കെട്ടുറപ്പുള്ളതായിത്തീരുമ്പോൾ ഇരുവരുടെയും ജീവിതങ്ങൾ അനുഗ്രഹസമ്പൂർണ്ണമായി തീരുന്നുവെന്നും രൂത്തിന്റെയും – നൊവൊമിയുടെയും, ജീവിതത്തിൽ നാം കാണുന്നു.

ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

പൊതുപ്രവർത്തനധാരയിലേക്കു കടന്നുവരുവാൻ അനുവാദമോ അംഗീകാരമോ ലഭിക്കാതെ, ഗാർഹിക ചുമതലകളുമായി സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സർവ്വശക്തനായ ദൈവം ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരായെ യിസ്രായേൽമക്കളെ ന്യായപാലനം ചെയ്യുവാനായി അവരോധിച്ചത്. (ന്യായാ, 4:4). അവൾ മിര്യാമിനുശേഷം തിരുവചനത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പ്രവാചിക കൂടിയാണ്. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേൽ മക്കളെ ദൈവം കനാന്യരാജാവായ യാബീനു വിറ്റുകളഞ്ഞു (ന്യായാ, 4:2). അവൻ അവരെ 20 വർഷം കഠിനമായി പീഡിപ്പിച്ചപ്പോൾ യിസായേൽ മക്കൾ വീണ്ടും ദൈവത്തോടു നിലവിളിച്ചു. എന്നാൽ സൈന്യാധിപനായ സീസെരായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 900 ഇരുമ്പു രഥങ്ങളോടുകൂടിയ യാബീന്റെ സൈന്യത്തെ നേരിടുവാൻ യിസ്രായേൽ മക്കൾക്കു കഴിവില്ലായിരുന്നു. നിസ്സഹായരായ തന്റെ ജനത്തിന്റെ നിലവിളി കേട്ട ദൈവം, സീസെരായെയും അവന്റെ ഇരുമ്പുരഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെവച്ച് യിസ്രായേൽ മക്കൾക്ക് എല്പിച്ചുകൊടുക്കുമെന്ന് ദെബോരായ്ക്ക് അരുളപ്പാടു നൽകി. അതിനുവേണ്ടി അബീനോവാമിന്റെ മകനായ ബാരാക്ക് 10,000 പേരെ കൂട്ടിക്കൊണ്ട് കീശോൻ തോട്ടിനരികെ പോകണമെന്നും ദെബോരാ ബാരാക്കിനോട് ആവശ്യപ്പെട്ടു. പക്ഷേ, ദെബോരായില്ലാതെ യുദ്ധമുന്നണിയിലേക്കു പോകുവാൻ ബാരാക്കിന് ധൈര്യമില്ലായിരുന്നു. സീസെരായുടെ സൈന്യത്തെ ഭയപ്പെടാതെ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ വാക്കിൽ വിശ്വസിച്ചുകൊണ്ട് അവൾ 10,000 പേരുമായി ബാരാക്കിനോടൊപ്പം പുറപ്പെട്ടു. ദൈവം യാബീന്റെ സൈന്യത്തെ താറുമാറാക്കി. സൈന്യാധിപനായ സീസരായെ യായേൽ എന്ന സ്ത്രീ ഒരു കുറ്റികൊണ്ടു കൊന്നു. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് ദെബോരായുടെ പിന്നിൽ അണിനിരന്ന യിസ്രായേൽമക്കൾ യാബീനെ കീഴടക്കി. തന്നിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ത്രീകളെയും തന്റെ ദൗത്യത്തിനായി ദൈവം ഉപയോഗിക്കുമെന്ന് യിസ്രായേലിന്റെ ചരിത്രത്തിലെ ഏക ന്യായാധിപയായിരുന്ന ദെബോരായുടെ ജീവിതം ദൃഢമായി സാക്ഷിക്കുന്നു.

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യന്റെ ശരീരമനസ്സുകളുടെ ബലവും പ്രവർത്തനക്ഷമതയും കുറഞ്ഞുപോകും. 85 വയസ്സുള്ള ഒരു വ്യക്തി ആ വാർദ്ധക്യത്തിലും തനിക്ക് 40-ാമത്തെ വയസ്സിൽ ഉണ്ടായിരുന്ന അതേ ബലമുണ്ടെന്നും, 45 വർഷങ്ങൾക്കുമുമ്പ് താൻ ഏറ്റെടുക്കുവാൻ തയ്യാറായ അതേ ദൗത്യം തന്നെ ഏല്പിക്കണമെന്നും, യഹോവ കൂടെയുണ്ടെങ്കിൽ അതു താൻ പൂർത്തിയാക്കുമെന്നും ശഠിക്കുന്നത് (യോശു, 14:10-12) അനിതരസാധാരണമായ ഒരു കാര്യമാണ്. കാൽനടയായി കനാൻദേശത്തെത്തുവാൻ 11 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആ ദേശം രഹസ്യമായി പരിശോധിക്കുവാൻ പോയ 12 ഗോത്രത്തലവന്മാരിൽ ഒരുവനായിരുന്നു കാലേബ്. തന്നോടൊപ്പമുണ്ടായിരുന്നവരിൽ 10 പേരും ദൈവം യിസായേൽമക്കൾക്കു നൽകുമെന്നു വാഗ്ദത്തം ചെയ്ത കനാൻദേശത്ത് അനാക്യമല്ലന്മാരുണ്ടെന്നും, അവരുടെ മുമ്പിൽ തങ്ങൾക്കുതന്നെ വെട്ടുക്കിളികളെപ്പോലെ തോന്നിയെന്നും പറഞ്ഞ് ജനത്തെ ഭയപ്പെടുത്തിയപ്പോൾ, അവർക്കെതിരേ ആദ്യമായി ശബ്ദമുയർത്തിയത് കാലേബ് ആയിരുന്നു. തങ്ങൾക്കെതിരേ കലാപമുയർത്തിയ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തിന്റെയും മുമ്പിൽ മോശെയും അഹരോനും കവിണ്ണു വീണപ്പോൾ യോശുവയോടൊപ്പം വസ്ത്രം കീറി, ജനത്തെ ഭയപ്പെടാതെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്” (സംഖ്യാ, 14:9) എന്ന് കാലേബ് അവരെ ഉദ്ബോധിപ്പിച്ചു. ഇപ്രകാരം അനാക്യമല്ലന്മാരെ ഭയപ്പെടാതെ അത്യുന്നതനായ ദൈവത്തിൽ വിശ്വാസം അർപ്പിച്ച് തങ്ങളോടൊപ്പം ചേർന്നുനിന്ന കാലേബിന് കനാൻ ദേശത്ത് അനാക്യമല്ലന്മാർ അധിവസിച്ചിരുന്ന ഹെബ്രോൻ നൽകാമെന്ന് മോശെ സത്യം ചെയ്തിരുന്നു. യിസ്രായേൽ മക്കൾ കനാൻ ദേശത്തെത്തിയശേഷം ഓരോ ഗോത്രങ്ങൾക്കും അവകാശം വിഭാഗിച്ചു കൊടുത്തപ്പോൾ 45 വർഷംമുമ്പ് മോശെ ചെയ്ത വാഗ്ദാനം കാലേബ് യോശുവയെ ഓർമ്മപ്പെടുത്തി. അപ്പോഴും അവിടെ അനാക്യമല്ലന്മാരുണ്ടായിരുന്നു. എന്നാൽ, യഹോവ തന്നോടുകൂടെയുണ്ടെങ്കിൽ അവരെ നീക്കിക്കളയുവാൻ സാധിക്കുമെന്നാണ് 85-ാം വയസ്സിലും കാലേബിനു പറയുവാനുണ്ടായിരുന്നത്. തദനന്തരം ഈ വയോധികൻ യഹോവയുടെ അമിതബലത്താൽ അനാക്കിന്റെ മുന്നു പുത്രന്മാരെ ഹെബ്രോനിൽനിന്നു നീക്കിക്കളഞ്ഞു. (ന്യായാ, 1:20). തങ്ങളുടെ പ്രായവും അനാരോഗ്യവും ചൂണ്ടിക്കാണിച്ച് ദൈവത്തിനുവേണ്ടി ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ വിമുഖത കാട്ടുന്നവർ 85-ാം വയസ്സിലും യഹോവയെ ശരണമാക്കിക്കൊണ്ട്, വർദ്ധിച്ച ബലത്തോടെ അനാക്യമല്ലന്മാരെ കീഴടക്കിയ കാലേബിനെ മാതൃകയാക്കണം.

ഉറപ്പും ധൈര്യവും

ഉറപ്പും ധൈര്യവും

ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്നവരുടെയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാനഘടകങ്ങളാണ് ഉറപ്പും ധൈര്യവും. മോശയുടെ നിര്യാണത്തെ തുടർന്ന് യിസായേൽമക്കളെ കനാൻദേശത്തേക്കു നയിക്കുവാനായി നിയോഗിക്കപ്പെട്ട യോശുവയോട് ദൈവം അതു വ്യക്തമാക്കുന്നു. അതു സ്വന്തം ബലത്തിൽനിന്നും ബുദ്ധിയിൽനിന്നും ഉണ്ടാകേണ്ടതല്ല, പിന്നെയോ, സർവ്വശക്തനായ ദൈവത്തിലുളള വിശ്വാസത്തിൽനിന്നും വിശ്വസ്തതയിൽനിന്നും ഉരുത്തിരിയേണ്ടതാണ്. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിക്കുകയും അവനാടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ഒരുവനു മാത്രമേ ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടുകൂടെ പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. തന്നോടൊപ്പം കനാൻദേശം രഹസ്യമായി പരിശോധിച്ച പതിനൊന്നു ഗോത്രത്തലവന്മാരിൽ പത്തു പേരും അനാക്യമല്ലന്മാരെ കണ്ടു ഭയപ്പെട്ട്, 20 ലക്ഷത്തോളം ജനങ്ങളെ മോശെയ്ക്കും അഹരോനുമെതിരായി തിരിച്ചപ്പോൾ, കാലേബിനോടൊപ്പം മോശെയോടും അഹരോനോടും ചേർന്നുനിന്ന യോശുവ തനിക്ക് ദൈവത്തിലുള്ള അചഞ്ചലവും അത്യഗാധവുമായ ഉറപ്പും ധൈര്യവും പ്രകടമാക്കി. യിസ്രായേൽമക്കളെ കനാനിലേക്കു നയിക്കുവാനായി നിയോഗിക്കപ്പെടുമ്പോൾ മൂന്നു പ്രാവശ്യം യോശുവയോട് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണമെന്ന് യഹോവ അരുളിച്ചെയ്യുന്നു. (യോശു, 1:6,7, 9). കരകവിഞ്ഞൊഴുകിയ യോർദ്ദാനും മുന്നോട്ടു പോകുവാൻ തടസ്സമായി നിന്ന യെരീഹോമതിലും കണ്ടു പതറാതെ, അവ മറികടന്ന്, 32 രാജാക്കന്മാരെ തോല്പിച്ച് യിസ്രായേൽമക്കളെ കനാനിലെത്തിച്ചത് യോശുവയ്ക്ക് യഹോവയിലുണ്ടായിരുന്ന ഉറപ്പും ധൈര്യവുമായിരുന്നു. ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ടെന്നു പറയുകയും അതിനായി പല പരിപാടികൾ സ്വപ്നം കാണുകയും ചെയ്യുന്ന അനേകരുണ്ട്. പക്ഷേ യോശുവയ്ക്ക് ഉണ്ടായിരുന്നതു പോലെയുള്ള ഉറപ്പും ധൈര്യവും അവർക്കില്ലാത്തതുകൊണ്ട്, അവരെ ദൈവത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ല. “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ, 41:10). ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19).

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

ക്രൈസ്തവ ആരാധനകളിൽ ഗാനാലാപനത്തിന് മഹത്തായ സ്ഥാനമാണുള്ളത്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നീർച്ചുഴിയിൽ താണുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകൾക്ക്, കരുണാസമ്പന്നനായ ദൈവത്തിനുമാത്രം നൽകുവാൻ കഴിയുന്ന സ്വർഗ്ഗീയ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടികളിലേക്ക് ഉയർത്തുവാൻ ആത്മീയഗീതങ്ങൾക്കു കഴിയുന്നു. എന്തെന്നാൽ അവയോരോന്നും ദൈവത്തിന്റെ സ്നേഹവും അത്ഭുതങ്ങളും അനുഗ്രഹങ്ങളും വാഴ്ത്തിപ്പാടുന്നവയാണ്. പാടുന്നവരിലുളവാക്കുന്ന ആനന്ദാനുഭൂതിയോടൊപ്പം, അവ വരുംതലമുറകൾക്ക് തന്നെക്കുറിച്ചുള്ള സാക്ഷ്യം കൂടിയായിരിക്കുമെന്ന് ദൈവം മോശെയോട് അരുളിച്ചെയ്തു. മോശെയുടെ മരണസമയം അടുത്തിരിക്കുന്നുവെന്നും യിസ്രായേൽ മക്കൾ കനാനിൽ താമസം തുടങ്ങുമ്പോൾ, അവർ അവിടെയുള്ള അന്യദൈവങ്ങളെ ആരാധിക്കുമെന്നും തന്റെ കോപത്തിൽ താൻ അവരെ കഠിനമായി ശിക്ഷിക്കുമെന്നും, അപ്പോൾ അവർ ദൈവം അവരെ ഉപേക്ഷിച്ചുകളഞ്ഞതായി പറയുമെന്നും 120 വയസ്സുള്ളവനായ മോശെയോട് ദൈവം അരുളിച്ചെയ്തു. “ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക” (ആവ, 31:19) എന്ന് ദൈവം മോശെയോടു കല്പിക്കുന്നു. മാത്രമല്ല, ദൈവത്തെ മറന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായി, ഭാവിയിൽ കഷ്ടതകളും അനർത്ഥങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവർക്കെതിരേ സാക്ഷ്യം പറയും (ആവ, 31:21) എന്ന് അരുളിചെയ്ത ദൈവം, അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യമായ ഗാനാലാപനത്തെ തലമുറകൾക്കുകൂടി മാർഗ്ഗദീപമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നു നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും വാഴ്ത്തുവാനും പാടി സ്തുതിക്കുവാനും സ്നേഹവാനായ ദൈവത്തിന്റെ സാക്ഷ്യങ്ങളായ അവയെ ഭാവിതലമുറകൾക്കു പകരുവാനും കഴിയണം.

ചുവടു മറക്കരുത്

ചുവടു മറക്കരുത്

ജീവിതയാത്രയിൽ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും അവഗണനയുടെയും ഇടുങ്ങിയ ഇടനാഴികളിൽനിന്ന് കാരുണ്യവാനായ ദൈവം അനേകരെ കരംപിടിച്ചുയർത്തി, സമ്പത്തിന്റെയും സമുന്നതമായ സാമൂഹിക ബന്ധങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും രാജവീഥികളിലേക്കു നയിക്കുമ്പോൾ, പലരും തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെയും അവിടെനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തെയും മറന്നുപോകുന്നു. പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിന്റെ പടിവാതിൽക്കൽ എത്തിയ യിസ്രായേൽമക്കളോട് മോശെ: “നീ മിസ്രയീംദേശത്ത് അടിമയായിരുന്നു” എന്ന് നാലു പ്രാവശ്യവും (ആവ, 15:15; 16:12; 24:18, 22), “നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തുവെന്നു ഓർക്കണം” എന്നു രണ്ടു പ്രാവശ്യവും (ആവ, 15:15; 24:18) ആവർത്തന പുസ്തകത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്. കഷ്ടതകളും ക്ലേശങ്ങളും കൂരമായ പീഡനങ്ങളും നിറഞ്ഞ അടിമജീവിതമെന്തെന്ന് 430 വർഷക്കാലം അനുഭവിച്ചറിഞ്ഞ അവർ തങ്ങളുടെ സമസൃഷ്ടികളോടു സ്നേഹത്തോടും കരുണയോടും പെരുമാറണമെന്ന് മോശെ ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, മിസ്രയീമിലെ ക്രൂരമായ അടിമത്തത്തിൽനിന്നു തങ്ങളെ വിമോചിപ്പിക്കുന്നതിനായി അവർ നിലവിളിച്ചപ്പോൾ തന്റെ ജനത്തിന്റെ കഷ്ടതകണ്ട്, അവരുടെ നിലവിളി കേട്ട് (പുറ, 3:7) യഹോവയാം ദൈവം അവരെ വീണ്ടെടുക്കുകയും വിമോചിപ്പിക്കുകയും ചെയ്തുവെന്ന വസ്തുത മറന്നുപോകരുതെന്നും മോശെ യിസ്രായേൽമക്കളെ ഉപദേശിക്കുന്നു. അത്യുന്നതനായ ദൈവം നമ്മെ അനുഗ്രഹത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തുമ്പോഴും, നമ്മെ കടത്തിവിട്ട കഷ്ടതയുടെ താഴ്വരകളെയും അവിടെയുള്ള മനുഷ്യരുടെ അവസ്ഥകളെയും സർവ്വോപരി ഒന്നുമില്ലായ്മയിൽനിന്നു നമ്മെ കോരിയെടുത്ത ദൈവത്തെയും മറക്കരുതെന്ന് ആവർത്തന പുസ്തകത്തിൽ ദൈവപുരുഷനായ മോശെ ആവർത്തിച്ചു നൽകുന്ന ശ്രേഷ്ഠമായ കല്പന ദൈവമക്കളുടെ ജീവിതവ്രതമാകണം.

ദൈവജനവും ശത്രുന്റെ കെണികളും

ദൈവജനവും ശത്രുന്റെ കെണികളും

ദൈവജനത്തെയും ദൈവം തിരഞ്ഞെടുക്കുന്ന തന്റെ ദൗത്യവാഹകരെയും തകർക്കുവാൻ സാത്താൻ വിദഗ്ദ്ധമായി ഉപയുക്തമാക്കുന്ന ആയുധങ്ങളാണ് സമ്പത്തും സ്ഥാനമാനങ്ങളുമെന്ന് ബിലെയാമിന്റെ ദാരുണമായ അന്ത്യം ചൂണ്ടിക്കാണിക്കുന്നു. മോവാബ് രാജാവായ ബാലാക്ക് മോവാബ്യ സമഭൂമിയിൽ പാളയമടിച്ചിരുന്ന യിസ്രായേൽ മക്കളെ ശപിക്കുന്നതിനായി അരുളപ്പാടുകൾ ലഭിച്ചുകൊണ്ടിരുന്ന ബിലെയാമിന്റെ അടുക്കലേക്ക് തൻ്റെ പ്രഭുക്കന്മാരെ അയച്ചപ്പോൾ “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” (സംഖ്യാ, 22:12) എന്ന് യഹോവ അവനോടു കല്പിച്ചു. വീണ്ടും ബാലാക്ക് ആദ്യം അയച്ചവരെക്കാൾ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരെ പുതിയ വാഗ്ദാനങ്ങളോടു കൂടെ അയച്ചപ്പോൾ ബിലെയാം ദൈവത്തിന്റെ വചനങ്ങൾ മറന്ന് അവരോടൊപ്പം യിസ്രായേൽമക്കളെ ശപിക്കുവാൻ പുറപ്പെട്ടു. എന്നാൽ ദൈവം, ശപിക്കുവാൻ അനുവദിക്കാതെ മൂന്നു പ്രാവശ്യം തന്റെ ജനത്തെ അനുഗ്രഹിക്കുവാൻ അവനെ നിർബന്ധിതനാക്കി. ബാലാക്കിന്റെ ധനവും സ്ഥാനമാനവും മോഹിച്ച ബിലെയാം, തനിക്കു ശപിക്കുവാൻ കഴിഞ്ഞില്ലെങ്കിലും യിസ്രായേൽമക്കൾ സ്വയം ശാപത്തിൽ വീഴുന്നതിനും അങ്ങനെ അവർ ദൈവകോപത്താൽ സംഹരിക്കപ്പെടുന്നതിനുമായി ബാലാക്കിനു നീചമായ തന്ത്രം ഉപദേശിച്ചുകൊടുത്തു. (സംഖ്യാ, 31:15,16). അങ്ങനെ മോവാബ്യ സ്ത്രീകളെക്കൊണ്ട് യിസായേൽമക്കളെ വശീകരിച്ചു വ്യഭിചാരം ചെയ്യിക്കുവാനും അവരുടെ ദേവന്മാരുടെ മുമ്പിൽ നമസ്കരിപ്പിക്കുവാനും ബാലാക്കിനു കഴിഞ്ഞു. ബിലെയാമിന്റെ തന്ത്രത്താൽ ശാപഗ്രസ്തരായ 24,000 പേരെ ദൈവം സംഹരിച്ചു. തുടർന്ന് യിസ്രായേൽ മക്കൾ മോവാബ്യരെ ആക്രമിച്ചപ്പോൾ ബിലെയാം അതിദാരുണമായി വാളാൽ കൊല്ലപ്പെട്ടു. (സംഖ്യാ, 31:8). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ ദൈവത്തെ അനുസരിക്കുന്നു എന്ന ഭാവേന സ്വാർത്ഥലാഭങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമായുള്ള പരക്കംപാച്ചിലിൽ വക്രതനിറഞ്ഞ സ്വന്തം ന്യായീകരണങ്ങളിലൂടെ ദൈവഹിതം മറന്നു പ്രവർത്തിക്കുമ്പോൾ സർവശക്തനായ ദൈവം കഠിനമായി ശിക്ഷിക്കുമെന്ന് ബിലെയാമിന്റെ ദാരുണമായ അന്തം വെളിപ്പെടുത്തുന്നു (സംഖ്യാ, 31:8). പുതിയനിയമത്തിൽ ‘ബിലെയാമിൻ്റെ വഞ്ചന’ (യൂദാ, 11), ‘ബിലെയാമിൻ്റെ വഴി’ (2പത്രൊ,2:15), ‘ബിലെയാമിൻ്റെ ഉപദേശം’ (വെളി, 2:14) എന്നിവയ്ക്കെതിരെയുള്ള ശക്തമായ താക്കീത് നല്കിയിട്ടുണ്ട്. (വേദഭാഗം: സംഖ്യാപുസ്തകം 22:1-24-25; 31:8-16).

11 ദിവസങ്ങൾക്കു പകരം 38 വർഷം

11 ദിവസങ്ങൾക്കു പകരം 38 വർഷം

യഹോവ സംഹരിച്ച ആദ്യജാതന്മാരുടെ ശവസംസ്കാരങ്ങൾ നടത്തിക്കൊണ്ടിരുന്ന മിസ്രയീമ്യരുടെ കണ്മുമ്പിലൂടെയാണ് ഒന്നാം മാസം 15-ാം തീയതി യിസ്രായേൽമക്കൾ വാഗ്ദത്തനാട്ടിലേക്കുള്ള പ്രയാണം ആരംഭിച്ചത്. (സംഖ്യാ, 33:3-4). ആ ദീർഘയാത്രയിൽ അഗ്നിസ്തംഭംകൊണ്ടും മേഘസ്തംഭംകൊണ്ടും ദൈവം അവരെ സുരക്ഷിതരായി കാത്തുപരിപാലിക്കുകയും നയിക്കുകയും സ്വർഗ്ഗീയ ഭോജ്യത്താൽ സംതൃപ്തരാക്കുകയും ചെയ്തു. അവർ അനുഷ്ഠിക്കേണ്ട കല്പനകൾ സീനായി പർവ്വതത്തിൽവച്ച് യഹോവ തന്നെ തന്റെ ശബ്ദത്തിലൂടെ അവരോട് അരുളിചെയ്തു. പാരാനിലെ കാദേശിൽനിന്നു കാൽനടയായി കനാനിലെത്തുവാൻ കേവലം 11 ദിവസത്തെ യാത്ര മാത്രം ബാക്കിനിൽക്കെ, കനാൻദേശം രഹസ്യമായി പരിശോധിച്ചു മടങ്ങിയെത്തിയ കാലേബും യോശുവയും ഒഴികെയുള്ള ഗോത്രത്തലവന്മാരുടെ വാക്കു വിശ്വസിച്ച യിസ്രായേൽമക്കൾ ആ നിമിഷംവരെ തങ്ങളെ വഴിനടത്തിയ ദൈവത്തെ മറന്നുകളഞ്ഞു. തുടർന്നു തങ്ങൾക്ക് ഒരു നേതാവിനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവർ തീരുമാനിക്കുകയും മോശെയെയും അഹരോനെയും കല്ലെറിയണമെന്നു പറയുകയും ചെയ്തു. അപ്പോൾ ദൈവത്തിന്റെ കോപം അവരുടെമേൽ ജ്വലിച്ചു. അവർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമെന്നും കാലേബും യോശുവയുമൊഴികെ, 20 വയസ്സും അതിലധികവും പ്രായമുള്ള ഒരുവനും കനാനിൽ പ്രവേശിക്കുകയില്ലെന്നും യഹോവ അരുളിച്ചെയ്തു. അങ്ങനെ 11 ദിനരാത്രങ്ങൾക്കു പകരം എകദേശം 13,880 ദിനരാത്രങ്ങൾ (38 വർഷം) മരുഭൂമിയിൽ അലഞ്ഞുനടന്നതിനു ശേഷമാണ് യിസ്രായേൽ മക്കൾക്ക് കനാനിൽ കാലുകുത്തുവാൻ കഴിഞ്ഞത്. അവരിൽ, കാലേബും യോശുവയുമല്ലാതെ, 58 വയസ്സിലധികം പ്രായമുള്ള ആരും ഉണ്ടായിരുന്നില്ല. ദൈവം ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തുവാൻ പലപ്പോഴും നാം വൈകുന്നതിന്റെയും എത്തുവാൻ കഴിയാത്തതിന്റെയും കാരണം, യിസ്രായേൽ മക്കളെപ്പോലെ നമ്മെ അനുദിനം വഴി നടത്തുന്ന സർവ്വശക്തനായ ദൈവത്തെ നമുക്കു സമ്പൂർണ്ണമായി വിശ്വസിക്കുവാൻ കഴിയാത്തതാണ്. (വേദഭാഗം: സംഖ്യാപുസ്തകം 13:1-14:38).

അതു യഹോവ കേട്ടു

അതു യഹോവ കേട്ടു

ദൈവത്തോടു മുഖാമുഖം സംസാരിക്കുകയും ദൈവത്തോടൊപ്പം വസിക്കുകയും ദൈവകരങ്ങളിൽനിന്നു കല്പനകൾ ഏറ്റുവാങ്ങുകയും ചെയ്ത മോശെ, യിസായേൽ മക്കളെ കനാനിലേക്കു നയിക്കുന്ന വേളയിൽ ഒരു കുശ്യസ്തീയെ വിവാഹം ചെയ്തതിനെ മോശയുടെ സഹോദരങ്ങളായ മിര്യാമും അഹരോനും വിമർശിച്ചു. മോശെയോടൊപ്പം നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന മിര്യാം പ്രവാചികയും അഹരോൻ പുരോഹിതനുമായിരുന്നു. മോശെയ്ക്കെതിരായുള്ള അവരുടെ കുറ്റാരോപണം, മോശെയുടെ ആത്മീയ നേതൃത്വത്തിനെതിരായുള്ള വെല്ലുവിളിയായിരുന്നു. തനിക്കെതിരായുള്ള വിമർശനത്തെക്കുറിച്ച് മോശെയ്ക്ക് അറിവില്ലായിരുന്നുവെങ്കിലും “അത് യഹോവ കേട്ടു.” (സംഖ്യാ, 12:2). തന്റെ വിശ്വസ്തദാസനെതിരായി സംസാരിച്ച അവരുടെമേൽ യഹോവയുടെ കോപം ജ്വലിച്ചു; മിര്യാം കുഷ്ഠരോഗിണിയായിത്തീർന്നു. ആത്മീയ സഹോദരങ്ങൾക്കെതിരായും ആത്മീയ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്ക് എതിരായും നാം വിമർശനത്തിന്റെ കൂരമ്പുകൾ എയ്യുമ്പോൾ, അത് അവർ അറിയുകയില്ലെങ്കിലും തന്റെ ജനത്തെക്കുറിച്ചും വിശ്വസ്തരായ വേലക്കാരെക്കുറിച്ചും ജാഗ്രതയുള്ളവനും സർവ്വശക്തനുമായ ദൈവം അതു ശ്രദ്ധിക്കുമെന്നും താൻ അവർക്കുവേണ്ടി പ്രതിക്രിയ നടത്തുമെന്നും മിര്യാമിനും അഹരോനും ദൈവം നൽകിയ ശിക്ഷ വിളിച്ചറിയിക്കുന്നു. “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.” (റോമ, 8:33). “നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.” (മത്താ, 7:2. ഒ.നോക്കുക: റോമ, 2:1).