All posts by roy7

ഉൽക്കണ്ഠപ്പെടരുത്

ഉൽക്കണ്ഠപ്പെടരുത്

ആധുനിക മനുഷ്യന്റെ ശരീരമനസ്സുകളെ കാർന്നുതിന്നുന്ന പ്രതിഭാസമാണ് ഉൽക്കണ്ഠ എന്ന് വൈദ്യശാസ്ത്രം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ദുഷ്ടതയും അനീതിയും പ്രവർത്തിക്കുന്നവർ സർവ്വവിധ സൗകര്യങ്ങളോടുംകൂടെ, സ്വദേശികമായി പച്ചവൃക്ഷം പോലെ തഴച്ചു വളരുമ്പോൾ ദൈവം എന്തുകൊണ്ട് അവരെ ശിക്ഷിക്കുന്നില്ല? എന്ന ചോദ്യം ദൈവത്തെ ഭയപ്പെടുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരിൽപ്പോലും ഉൽക്കണ്ഠ ഉളവാക്കാറുണ്ട്. പ്രത്യേകിച്ച്, ദൈവത്തിനായി സമർപ്പിച്ച് ദൈവഭക്തിയിൽ ജീവിക്കുന്നവർ വ്യഥകളുടെയും വേദനകളുടെയും താഴ്വാരങ്ങളിലൂടെ യാനം ചെയ്യുമ്പോൾ, പാപത്തിന്റെ പെരുവഴിയിൽ ഓടുന്നവർക്ക് അനുദിനമുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ച് ഉൽക്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. യഹോവയാം ദൈവം, ദാവീദിനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തതുമുതൽ യാതൊരു കുറ്റവും ചെയ്യാത്ത അവന്റെ പ്രാണനെ വേട്ടയാടുവാനും കൂരമായ പീഡനങ്ങളാൽ തകർക്കുവാനും ശ്രമിച്ച രാജാവായ ശൗലിന്റെ ഹീനമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ദാവീദു പാടിയ ഗീതമാണ് 37-ാം സങ്കീർത്തനം. അതിൽ ദൈവജനം ദുഷ്പ്രവൃത്തിക്കാരുടെ അഭിവൃദ്ധിയെക്കുറിച്ച് ഉൽക്കപ്പെടുകയോ അസൂയാലുക്കളാകുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് ഉദ്ബോധിപ്പിച്ചിരിക്കുന്നു. വക്രതയിലൂടെയും വഞ്ചനയിലൂടെയും ആദായം നേടുന്നവരെക്കുറിച്ചും ദുരുപായം പ്രയോഗിച്ച് കാര്യങ്ങൾ സാധിക്കുന്നവരെക്കുറിച്ചും ആകുലപ്പെടാതെ, നിശ്ശബ്ദമായി ദൈവസന്നിധിയിൽ പ്രത്യാശയോടെ ദൈവം പ്രവർത്തിക്കുന്നതുവരെ കാത്തിരിക്കേണ്ടത് ഒരു ദൈവപൈതലിന്റെ കർത്തവ്യമാണെന്ന് ദാവീദ് ഓർമ്മപ്പെടുത്തുന്നു. അങ്ങനെ കാത്തിരിക്കുമ്പോൾ ദുഷ്ടന്റെമേൽ ദൈവം നടത്തുന്ന ന്യായവിധി കണുമ്പിൽ ദൃശ്യമാകുമെന്ന് സ്വന്തം ജീവിതാനുഭവം സാക്ഷ്യമാക്കി ദാവീദ് വിവരിക്കുന്നു. “എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്തതി ചേദിക്കപ്പെടും. നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗമാകുന്നു. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു.” (സങ്കീ, 37:38-40). അതുകൊണ്ട് ദൈവജനം ജീവിതത്തിലെ ഉൽക്കണ്ഠകളോടും ആശങ്കകളോടും വിടപറഞ്ഞ് പ്രത്യാശയോടെ ദൈവം പ്രവർത്തിക്കുന്നതുവരെയും ക്ഷമയോടെ കാത്തിരിക്കണം.

യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

സമയക്കുറവു കാരണം എല്ലാം ക്ഷണത്തിൽ ലഭ്യമാക്കുവാൻ ആധുനിക മനുഷ്യൻ ആഗ്രഹിക്കുന്നു. ഇന്ന് ശാസ്ത്രസാങ്കേതിക പുരോഗതിയിലൂടെ അനേകം കാര്യങ്ങൾ അവനു ക്ഷണത്തിൽ ലഭിക്കുന്നുണ്ട്. ബാങ്കുകളിലെ പ്രത്യേക സംവിധാനംവഴി, കാർഡുപയോഗിച്ച് നിമിഷങ്ങൾകൊണ്ട് ആവശ്യക്കാരന് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം; ചായയും കാപ്പിയും ഉടനടി തയ്യാറാക്കാം; വിവിധങ്ങളായ ഭക്ഷണങ്ങളുടെ പാചകം നിമിഷങ്ങൾക്കകം പൂർത്തിയാക്കാം. സമയത്തിന്റെ ദൗർലഭ്യത്താൽ എല്ലാം ക്ഷണത്തിൽ നേടുവാനുള്ള അഭിവാഞ്ഛ മനുഷ്യനിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമയക്കുറവിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഈ പ്രവണത ഇന്ന് ആത്മീയലോകത്തുപോലും പ്രകടമാണ്. പരസ്യാരാധനയ്ക്കു മാത്രമല്ല, വ്യക്തിപരമായ രഹസ്യപ്രാർത്ഥനകളുടെ സമയം പോലും കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അനേകരും. അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവർപോലും സമയക്കുറവു കാരണം ദൈവവുമായി ബന്ധപ്പെടുവാൻ അഥവാ പ്രാർത്ഥിക്കുവാൻ കഴിയാത്തവരായിത്തീർന്നിരിക്കുന്നു. ഈ അവസ്ഥയിൽ, ദൈവത്തോട് ഒപ്പമിരിക്കുന്നതിനു സമയം കണ്ടെത്തുവാൻ കഴിയാത്ത ആത്മികൻ യിസ്രായേൽ രാജാവായ ദാവീദിന്റെ സമീപനം മാതൃകയാകണം. ദാവീദ് ദിവസം മുഴുവനും ദൈവത്തിനായി കാത്തിരിക്കുന്നു. (സങ്കീ, 25:5). ദൈവത്തിന്റെ വഴികൾ ദൈവത്തിൽ നിന്നുതന്നെ പഠിക്കുന്നതിനും അവന്റെ ഉപദേശങ്ങൾ നേരിട്ടു ശ്രവിക്കുന്നതിനുമായിരുന്നു അവൻ കാതോർത്തു കാത്തിരുന്നത്. അവന്റെ സകല വഴികളിലും അവനെ രക്ഷിച്ചു വഴിനടത്തുന്നത് അവന്റെ ദൈവം മാത്രമാണെന്ന് അവന് അറിയാവുന്നതുകൊണ്ട്, സത്യത്തിൽ നടക്കുവാൻ തന്നെ അഭ്യസിപ്പിക്കേണ്ടതിന് അവൻ പരമഗുരുവായ ദൈവത്തിന്റെ പാദപീഠത്തിൽ ക്ഷമയോടെ നോക്കിയിരിക്കുന്നു. (സങ്കീ, 25:4-5). സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ ദാവീദിനെപ്പോലെ “നിന്റെ വഴികൾ എന്നെ അറിയിക്കണമെ” എന്നപേക്ഷിച്ചുകൊണ്ട് നാം കാത്തിരിക്കുകയാണെങ്കിൽ അവന്റെ മൃദുസ്വരം കേൾക്കുവാൻ നമുക്കും കഴിയും. അപ്പോൾ “നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ” എന്ന് ദാവീദിനെപ്പോലെ ഉച്ചൈസ്തരം നമുക്കും പ്രഘോഷിക്കുവാൻ കഴിയും.

ഭാഗ്യവാനായ മനുഷ്യൻ

ഭാഗ്യവാനായ മനുഷ്യൻ

പണവും പ്രതാപവും സ്ഥാനമാനങ്ങളും ഉന്നതമായ സാമൂഹിക ബന്ധങ്ങളുമെല്ലാം അനുഗ്രഹത്തിന്റെ അടയാളങ്ങളായിട്ടാണ് ലോകം കാണുന്നത്. എന്നാൽ ഇവയിൽനിന്നു വിഭിന്നമായ മാനദണ്ഡങ്ങളാണ് ദൈവത്താൽ അനുഗ്രഹിക്കപ്പെടേണ്ട മനുഷ്യന് അഥവാ ഭാഗ്യവാനായ മനുഷ്യന് ഉണ്ടായിരിക്കേണ്ടതെന്ന് ദാവീദ് ഒന്നാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽത്തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി, അവൻ ദൈവമില്ലാത്തവരുടെ ഉപദേശ പ്രകാരം നടക്കുന്നവനാകരുത്. നമ്മുടെ ഉപദേഷ്ടാക്കൾ ആയിരിക്കുന്നവർ സമൂഹത്തിൽ ആദരണീയരായിരിക്കാം. പക്ഷേ അവർ ദൈവമില്ലാത്തവരാണെങ്കിൽ ഒരു ദൈവപൈതൽ അവരെ തന്റെ ഉപദേശകരോ ആലോചനക്കാരോ ആയി സ്വികരിക്കരുത്. രണ്ടാമതായി, അനുഗ്രഹിക്കപ്പെടേണ്ട വ്യക്തി പാപികളുടെ വഴിയിൽ നിൽക്കരുതെന്ന് ദാവീദ് നിർദ്ദേശിക്കുന്നതിൽനിന്ന് ദൈവത്തെ മറന്ന് പരസ്യമായ രഹസ്യപാപങ്ങളിൽ ജിവിക്കുന്നവരുമായും, പരസ്യമായി പാപത്തിൽ മുഴുകിയിരിക്കുന്നവരുമായും ഒരു ദൈവപൈതലിനു സംസർഗ്ഗം അരുതെന്ന് ദാവീദ് വ്യക്തമാക്കുന്നു. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ ‘ദൈവ’മക്കളെന്ന് അവകാശപ്പെടുന്നവരിൽ പലരും സോദോമ്യപാപം ചെയ്യുന്നവരെയും, വിവാഹിതരായിരിക്കുമ്പോൾത്തന്നെ അനേകം വെപ്പാട്ടിമാരുള്ളവരെയും, മദ്യപന്മാരെയും, കള്ളവാറ്റുകാരെയും, കരിഞ്ചന്തക്കാരെയുമെല്ലാം ലാഘവത്തോടു കൂടെ വീക്ഷിക്കുന്നവരും, ആധുനിക സംസ്കാരത്തിന്റെ മറവിൽ ഇത്തരക്കാരുമായി സൗഹൃദം പുലർത്തുന്നവരുമാണ്. ഇങ്ങനെ ദൈവത്തിന്റെ കല്പനകൾ പരസ്യമായി ലംഘിക്കുന്നവർ ദൈവത്തെ പരസ്യമായി അവഹേളിക്കുന്നവരാണ്. സമൂഹത്തിലെ വമ്പന്മാരും കേമന്മാരുമായവർ, അവർ നേടുന്ന മറ്റു പലതിനെയുംപോലെ ദൈവികാനുഗ്രഹങ്ങളും കുറുക്കുവഴികളിലൂടെ സമ്പാദിക്കുവാനായി തങ്ങളുടെ സൽക്കാരാദികളിൽ ദൈവത്തിൻ്റെ പ്രതിനിധികളെയും ദൈവജനത്തെയും ക്ഷണിക്കുമ്പോൾ അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കരുതെന്ന് ദാവീദ് മുന്നറിയിപ്പു നൽകുന്നു. എന്തെന്നാൽ, ആ ഇരിപ്പിടങ്ങളിൽ ഇരുന്ന് അവരുടെ ആതിഥേയത്വം സ്വീകരിക്കുന്നവരൊക്കെയും ദൈവമില്ലാത്ത അവരുടെ ജീവിതത്തെ മൗനമായി അംഗീകരിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടാണ് ദാവീദ് തൻ്റെ ജീവിതത്തിൽ ദുഷ്പ്രവൃത്തിക്കാരോടു ചേർന്ന് തിന്മ പ്രവർത്തിക്കുവാൻ തൻ്റെ ഹൃദയത്തെ ചായ്ക്കരുതേ എന്നും, അവരുടെ വിശിഷ്ടഭോജനം ഭക്ഷിക്കുവാൻ തനിക്ക് ഇടവരുത്തരുതേ എന്നും ദൈവത്തോട് അപേക്ഷിക്കുന്നത്. (സങ്കീ, 141:1). ഒരു ദൈവപൈതൽ ജീവിതത്തിൽ ഇപ്രകാരം ഒന്നാം സങ്കീർത്തന പ്രമാണങ്ങൾ പ്രാവർത്തികമാക്കുമ്പോൾ ലൗകികലാഭങ്ങൾക്കും മാനങ്ങൾക്കും കുറവു വരുമെങ്കിലും അവൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ ആയിത്തീരും.

മരണാനന്തര ജീവിത്തിലുള്ള പ്രത്യാശ

മരണാനന്തര ജീവിത്തിലുള്ള പ്രത്യാശ

തിരക്കേറിയ ജീവിതപാതയിൽ മുമ്പോട്ടുപോകുമ്പോൾ ആത്മീയരെന്ന് അഭിമാനിക്കുന്നവർക്കുപോലും മരണത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ ചിന്തിക്കുവാൻ കഴിയാറില്ല. ഗുരുതരമായ അവസ്ഥയിൽ, മരണത്തിന്റെ നിഴലിൽ കഴിയുന്നവർ പോലും അത്യന്താധുനിക വൈദ്യശാസ്ത്രം തങ്ങളുടെ ജീവൻ രക്ഷിക്കുമെന്നുള്ള പ്രതീക്ഷയിലും പ്രത്യാശയിലും മരണത്തെക്കുറിച്ച് ചിന്തിക്കുവാൻ വിസമ്മതിക്കുന്നു. മരണം സുനിശ്ചിതമായാൽ, പാശ്ചാത്യനാടുകളിൽ കോടീശ്വരന്മാർ തങ്ങളുടെ മൃതശരീരം ജീർണ്ണിക്കുകയോ രൂപഭേദം വരുകയോ ചെയ്യാതെ, ഭൂഗർഭത്തിൽ നൂറ്റാണ്ടുകളോളം സൂക്ഷിക്കുവാനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. എന്നെങ്കിലും മൃതശരീരങ്ങളെ പുനർജ്ജീവിപ്പിക്കുവാൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ തങ്ങളുടെ മൃതശരീരങ്ങളെ പുനർജീവിപ്പിക്കുന്നതിനാണത്. ഈ പശ്ചാത്തലത്തിലാണ് മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള, ധനികനും ദൈവഭക്തനുമായിരുന്ന ഇയ്യോബിന്റെ വീക്ഷണം കൂടുതൽ പ്രസ ക്തമാകുന്നത്. തന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടപ്പോഴും, മക്കൾ അതിദാരുണമായി കൊല്ലപ്പെട്ടപ്പോഴും, ഭാര്യയുടെ ദൈവത്തിലുള്ള വിശ്വാസം അന്യമായപ്പോഴും, ആശ്വസിപ്പിക്കുവാൻ കടന്നുവന്ന മൂന്നു സ്നേഹിതന്മാരുടെ കുറ്റപ്പെടുത്തലുകൾ വ്രണങ്ങൾകൊണ്ടു നിറഞ്ഞ ശരീരത്തെപ്പോലെ മനസ്സിനെയും വ്രണിതമാക്കിയപ്പോഴും, സകലതും നഷ്ടപ്പെട്ട്, എല്ലാവരാലും വെറുക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട്, താൻ വിശ്വസിക്കുന്ന തന്റെ ഏക ആശ്രയമായ ദൈവത്തിൽ നിന്നുപോലും മറുപടിയൊന്നും ലഭിക്കാതെ, മരണത്തിന്റെ കരാളഹസ്തങ്ങൾക്കു താൻ വിധേയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇയ്യോബിനു പറയുവാനുള്ളത്: “എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവെന്നും അവൻ അന്ത്യനാളിൽ ഭൂമിയുടെ മേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തം കണ്ണ് അവനെ കാണും” (ഇയ്യോ, 19:25-27) എന്നത്രേ. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ ഈ പ്രത്യാശ ദൈവസന്നിധിയിലുള്ള അവന്റെ പ്രാഗല്ഭ്യത്തെ പ്രകാശിപ്പിക്കുന്നു. മരിച്ച് ശരീരമില്ലാത്തവനായിത്തീർന്നാലും ദൈവത്തിന്റെ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കുന്ന അന്ത്യനാളിൽ പുതിയ ശരീരത്തോടുകൂടി ദൈവത്തെ കാണുമെന്ന് ഇയ്യോബിനെപ്പോലെ നമുക്കു പറയുവാൻ കഴിയണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം കണ്ണുകൊണ്ടുതന്നെ നമുക്കും, ദൈവത്തെ കാണുവാൻ കഴിയണം.

ദൈവജനത്തിൻ്റെ നിത്യശത്രു

ദൈവജനത്തിൻ്റെ നിത്യശത്രു

ദൈവഭയത്തിലും ഭക്തിയിലും പരിശുദ്ധാത്മനിറവിലും മുമ്പോട്ടു പോകുന്നവരുടെമേൽ ആപത്തുകളുടെയും അനർത്ഥങ്ങളുടെയും കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ, അവർ ആരാധിക്കുകയും സാക്ഷികളാകുകയും ചെയ്ത സർവ്വശക്തനായ ദൈവം അവരെ രക്ഷിക്കുവാൻ താമസിക്കുമ്പോൾ, ലോകം ദൈവസന്നിധിയിലുള്ള അവരുടെ പരമാർത്ഥതയെ ചോദ്യംചെയ്യാറുണ്ട്. ലോകത്തിന്റെ വിമർശനങ്ങളുടെയും ആത്മീയ സ്നേഹിതരുടെ നിർദ്ദയമായ പരിഹാസങ്ങളുടെയും മുമ്പിൽ, ഈ ദുർഘടമേടുകൾ ഒരു ദൈവപൈതൽ എങ്ങിനെ തരണം ചെയ്യണമെന്ന് ഇയ്യോബിന്റെ പ്രതികരണം വിശദീകരിക്കുന്നു. നാം ദൈവഭക്തിയിൽ വളരുന്തോറും നമ്മെ തകർക്കുവാൻ സാത്താന്റെ പരിശ്രമങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് ഇയ്യോബിനെക്കുറിച്ച് സാത്താൻ ദൈവസന്നിധിയിൽ നടത്തിയ ആരോപണം വ്യക്തമാക്കുന്നു. ദൈവം ഇയ്യോബിനും അവന്റെ ഭവനത്തിനും അവനുള്ള സകലത്തിനും നൽകിയിരിക്കുന്ന കാവലും അവന്റെ ബൃഹത്തായ മൃഗസമ്പത്തും കാരണമാണ് ഇയ്യോബ് ദൈവഭക്തിയിൽ ജീവിക്കുന്നതെന്നായിരുന്നു സാത്താന്റെ വാദമുഖം. (ഇയ്യോ, 1:9-11). അപ്പോൾ ദൈവം, ഇയ്യോബിന്റെ ശരീരത്തു മാത്രം കൈ വയ്ക്കരുതെന്ന വ്യവസ്ഥയിൽ ഇയ്യോബിനുള്ള സകലത്തെയും സാത്താൻ ഏല്പിച്ചുകൊടുത്തു. തന്റെ മൃഗസമ്പത്തു നഷ്ടമായിട്ടും മക്കളുടെ മരണവാർത്ത കേട്ടിട്ടും ദൈവത്തെ തള്ളിപ്പറയാതിരുന്ന ഇയ്യോബ് സാത്താന്റെ പ്രതീക്ഷകൾ തകർത്തു. അപ്പോൾ സാത്താൻ, ഇയ്യോബിന്റെ പ്രാണനെ മാത്രം സ്പർശിക്കുകയില്ലെന്ന് ദൈവത്തോടു മറ്റൊരു വ്യവസ്ഥ ചെയ്ത് ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ കഠിനമായ പരുക്കളാൽ പീഡിപ്പിച്ചു. (ഇയ്യോ, 2:7). തന്റെ ഭർത്താവിന്റെ അസഹ്യമായ വേദനയുടെ വേളയിൽ ദൈവത്തെ ശപിച്ചു മരിക്കുവാൻ ഇയ്യോബിനെ അവന്റെ ഭാര്യ ഉപദേശിച്ചു. അപ്പോഴും ഇയ്യോബിന്റെ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസത്തിനു ഭംഗമുണ്ടായില്ല. കാരണം, ദൈവം തന്റെ ജനത്തെ സംരക്ഷിക്കുമെന്നും അവരുടെ പ്രാണൻ അവന്റെ ഉള്ളങ്കൈയിൽ സുരക്ഷിതമാണെന്നും ഇയ്യോബിനു ബോദ്ധ്യമുണ്ടായിരുന്നു. തന്റെ ഭക്തന്മാരുടെ ഓരോ ചലനത്തെക്കുറിച്ചും നിതാന്ത ശ്രദ്ധയുള്ളവനാണ് ദൈവമെന്ന് നീതിമാനായ ഇയ്യോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സാത്താന് ദൈവജനത്തിന്റെ മക്കളെയും സമ്പത്തിനെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുവാൻ കഴിയുമെങ്കിലും സാത്താന്റെ പരീക്ഷകൾ സമ്പൂർണ്ണമായി വിജയിച്ചവനായ കർത്താവ് എന്നും ദൈവജനത്തിന്റെ തുണയും ബലവും കാവലുമാണെന്നുള്ള യാഥാർത്ഥ്യം ഒരു ദൈവപൈതലിന്റെ നിത്യപ്രത്യാശയാണ്.

ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം

ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം

അർദ്ധദിന ഉപവാസങ്ങൾമുതൽ നാല്പതുദിന ഉപവാസങ്ങൾവരെ, വിവിധ കാലദൈർഘ്യങ്ങളുള്ള ഉപവാസങ്ങളെക്കുറിച്ച് തിരുവചനം പ്രതിപാദിക്കുന്നുണ്ട്. അവയിൽ യെഹൂദാജനതയെ ഉന്മൂലനാശത്തിൽനിന്നു രക്ഷിച്ച എസ്ഥേർ രാജ്ഞിയുടെയും യെഹൂദന്മാരുയും ത്രിദിന ഉപവാസ പ്രാർത്ഥന നമ്മുടെ സവിശേഷശ്രദ്ധ ക്ഷണിക്കുന്നു. ഇൻഡ്യമുതൽ കൂശ് വരെ 127 സംസ്ഥാനങ്ങളിൽ വാണരുളിയ അഹശ്വേരോശ് രാജാവ് തന്റെ വാഴ്ചയുടെ 12-ാമാണ്ടിൽ നീസാൻ മാസം 13-ാം തീയതി ഹാമാന്റെ ഉപദേശപ്രകാരം, യെഹൂദന്മാരെ ആബാലവൃദ്ധം ആദാർ മാസം 13-ാം തീയതി കൊന്നു നശിപ്പിച്ച് അവരുടെ വസ്തുവകകൾ കൊള്ളയടിക്കണമെന്ന് കല്പ്പന പുറപ്പെടുവിച്ചു. (എസ്ഥേ, 3:13). അഹശ്വേരോശ് രാജാവ്, വസ്ഥിരാജ്ഞിക്കു പകരം എസ്ഥേരിനെ രാജ്ഞിയായി സ്വീകരിച്ചിരുന്നുവെങ്കിലും, അവൾ യെഹൂദാ വംശജയാണെന്ന് രാജാവിന് അറിഞ്ഞുകൂടായിരുന്നു. യെഹൂദന്മാർക്കു നേരിട്ടിരിക്കുന്ന വിപത്തിനെക്കുറിച്ച് തന്റെ ഇളയപ്പന്റെ മകളായ എസ്ഥേരിനെ മൊർദ്ദെഖായി അറിയിച്ചപ്പോൾ, രാജാവ് വിളിക്കാതെ രാജസന്നിധിയിൽ കടന്നു ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവൾ അവനെ അറിയിച്ചു. എന്തെന്നാൽ വിളിക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്ന അവസരത്തിൽ, രാജാവ് തന്റെ പൊൻചെങ്കോൽ നീട്ടുന്നില്ലെങ്കിൽ കടന്നുചെല്ലുന്ന വ്യക്തി കൊല്ലപ്പെടുമായിരുന്നു. മൊർദ്ദെഖായി ഇതു കേട്ടിട്ട്, എസ്ഥേർ അഹശ്വേരോശ് രാജാവിന്റെ രാജ്ഞി ആയിരിക്കുന്നതിനാൽ യെഹൂദാ ജനതയിൽ അവൾ മാത്രം രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും, അവൾ ഇപ്പോൾ മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥാനത്തുനിന്ന് ആശ്വാസവും വിമോചനവും ഉണ്ടാകുമെന്നും, അവളും അവളുടെ പിതൃഭവനവുമായിരിക്കും നശിച്ചുപോകുന്നതെന്നും, ഇങ്ങനെയുള്ള ഒരു കാലത്തിനുവേണ്ടി ആയിരിക്കാം അവൾ രാജസ്ഥാനത്തു വന്നിരിക്കുന്നതെന്നും മറുപടി നൽകി. അപ്പോൾ എസ്ഥേർ ശൂശനിലുള്ള യെഹൂദന്മാരെല്ലാം മൂന്നു ദിവസം രാവും പകലും ഉപവസിക്കുവാൻ മൊർദ്ദെഖായിയോട് ആവശ്യപ്പെട്ടു. (എസ്ഥ, 4:16). അതേ അവസരത്തിൽ അവളും ഉപവസിക്കുമെന്നും അതിനുശേഷം നിയമപ്രകാരമല്ലെങ്കിലും അവൾ രാജസന്നിധിയിൽ കടന്നുചെല്ലുമെന്നും അറിയിച്ചു. അപ്രകാരം ഉപവസിച്ചശേഷം രാജസന്നിധിയിലേക്കു കടന്നുചെന്ന എസ്ഥേരിനോടു രാജാവിനു കൃപതോന്നി. രാജ്യത്തിന്റെ പകുതി ചോദിച്ചാൽപ്പോലും താൻ അത് അവൾക്കു നൽകാമെന്ന് രാജാവ് വാഗ്ദാനം ചെയ്തു. എന്നാൽ അവൾ തന്റെ ജനത്തിനു നേരിട്ടിരിക്കുന്ന വിപത്തിനെക്കുറിച്ചും അതിനു കാരണക്കാരനായ ഹാമാനെക്കുറിച്ചുമായിരുന്നു രാജാവിനെ ധരിപ്പിച്ചത്. തുടർന്നു രാജകല്പനയാൽ യെഹൂദന്മാർക്ക് സമ്പൂർണ്ണമായ രക്ഷ ലഭിച്ചതുകൂടാതെ, മൊർദ്ദെഖായിക്കു വേണ്ടി ഹാമാനുണ്ടാക്കിയ കഴുമരത്തിൽ ഹാമാനെത്തന്നെ തൂക്കിക്കൊല്ലുകയും ചെയ്തു. മാത്രമല്ല, അവന്റെ പത്തു പുത്രന്മാരെയും കഴുമരത്തിൽ തൂക്കി. ആദാർ മാസം 13-ാം തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ കൊന്നുമുടിച്ചു. രാജാവ് ഹാമാന്റെ സ്ഥാനം മൊർദ്ദെഖായിക്കു നൽകി. ഈ ത്രിദിന ഉപവാസ പ്രാർത്ഥനയിലൂടെ തങ്ങൾക്കു ലഭിച്ച വലിയ രക്ഷയുടെ സാക്ഷ്യമായി അവർ ‘പൂരിം പെരുന്നാൾ’ ആചരിച്ചുപോന്നു. എസ്ഥേരിന്റെയും ജനത്തിന്റെയും ത്രദിന ഉപവാസ പ്രാർത്ഥന പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും നേരിടുന്ന ദൈവജനത്തിന് എല്ലാക്കാലത്തും മാർഗ്ഗദീപമാക്കണം.

പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക്

പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക്

ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനും ദൗത്യങ്ങൾ ഏറ്റെടുക്കുവാനും അനേകർ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രാർത്ഥിക്കുന്നതാടൊപ്പം ദൈവം നൽകിയിരിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തുവാൻ അവർക്കു കഴിയാത്തതിനാൽ ദൗത്യങ്ങൾ അവരെ ഏല്പിക്കുവാൻ ദൈവത്തിനു കഴിയുന്നില്ല. ശൂശൻ രാജധാനിയിലെ പാനപാത്ര വാഹകനായിരുന്ന നെഹെമ്യാവ് യെരൂശലേമിൽനിന്നു വന്ന തന്റെ സഹോദരന്മാരിൽ നിന്ന് യെരൂശലേമിന്റെ തകർന്ന അവസ്ഥയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ വ്യാകുലപ്പെട്ടു കണ്ണുനീരൊഴുക്കി. യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ അഗ്നിയാൽ ദഹിച്ചും കിടക്കുന്നുവെന്നു കേട്ട് ദുഃഖിക്കേണ്ട ആവശ്യം നെഹെമ്യാവിനില്ലായിരുന്നു. കാരണം, രാജാവിന്റെ പാനപാത്രവാഹകനായി ശൂശൻരാജധാനിയിൽ സർവ്വ സുഖസൗകര്യങ്ങളോടും കൂടെയാണ് അവൻ ജീവിച്ചിരുന്നത്. പക്ഷേ, അവൻ യെരുശലേമിന്റെ ഉദ്ധാരണത്തിനായി കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. (നെഹെ, 1:4). ഒരു ദിവസം രാജാവിനു വീഞ്ഞു പകർന്നുകൊണ്ടിരിക്കുമ്പോൾ അവന്റെ മുഖം മ്ലാനമായിരിക്കുന്നതിന്റെ കാരണം രാജാവ് അവനോട് ആരാഞ്ഞു. അപ്പോൾ യെരൂശലേമിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് രാജാവിനോടറിയിച്ച നെഹെമ്യാവ് യെരുശലേമിന്റെ മതിൽ പണിയുവാൻ തന്നെ അയയ്ക്കണമെന്ന് അപേക്ഷിച്ചു. രാജാവ് നെഹെമ്യാവിന്റെ ആഗ്രഹത്തെ മാനിച്ച് അതിനാവശ്യമായ ശുപാർശക്കത്തുകൾ നൽകി അവനെ യെരുശലേമിലേക്ക് അയച്ചു. മതിൽ പണി ആരംഭിച്ചപ്പോൾ സൻബല്ലത്ത്, തോബിയാവ് തുടങ്ങിയവരുടെ ശക്തമായ എതിർപ്പുണ്ടായി. “ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കുകയും ചെയ്തു. പണിയുന്നവർ അറയ്ക്കുവാൾ കെട്ടിക്കൊണ്ടു പണിതു.” (നെഹെ, 4:17,18). നിരന്തരമായ പ്രാർത്ഥനയോടെ നെഹെമ്യാവും അവനോടൊപ്പം ഉണ്ടായിരുന്നവരും രാത്രിയും പകലും ഒരുപോലെ പണി നടത്തിക്കൊണ്ടിരുന്നു. അങ്ങനെ 52 ദിവസംകൊണ്ട് യെരൂശലേമിന്റെ മതിൽ പണിതു പൂർത്തിയാക്കി. യെരൂശലേമിന്റെ ഉദ്ധാരണത്തിനുവേണ്ടി കണ്ണുനീരോടെ ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്ന നെഹെമ്യാവിന് പാനപാത്രവാഹകനെന്ന നിലയിൽ രാജാവിന്റെമേൽ സ്വാധീനം ചെലുത്തുവാൻ കഴിയുമായിരുന്നു. ആ അവസരം ഭവിഷ്യത്തുകളെ ഭയപ്പെടാതെ അവൻ ഉപയോഗിച്ചതുകൊണ്ടാണ് തന്റെ ദൗത്യം ഏറ്റെടുക്കുവാൻ ദൈവം അവനെ അനുവദിച്ചത്. അങ്ങനെ ദൈവിക ദൗത്യം പൂർത്തിയാക്കിയപ്പോൾ നെഹെമ്യാവിന് ദൈവം തന്റെ ന്യായപ്രമാണ പുസ്തകത്തിൽ സ്ഥാനം നൽകി. നമുക്കു ലഭിക്കുന്ന ചെറിയ സന്ദർഭങ്ങൾപോലും ദൈവത്തിനായി പ്രയോജനപ്പെടുത്തുമ്പോഴാണ് ദൈവം വലിയ ദൗത്യങ്ങൾ നമ്മെ ഭരമേല്പ്പിക്കുന്നത്.

സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

വാഹനങ്ങളാ വഴിവിളക്കുകളോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ യാത്ര, പ്രത്യേകിച്ച് ദീർഘയാത്ര ആപൽക്കരമായിരുന്നു. വിജനമായ പ്രദേശളിലൂടെയുള്ള ദിർഘയാത്രകളിൽ കൊള്ളക്കാരുടെ ആക്രമണം സർവ്വസാധാരണം ആമായിരുന്നതിനാൽ, യാത്രകൾ തങ്ങളുടെ ജീവിതങ്ങളിൽനിന്നു കഴിയുന്നതും ഒഴിവാക്കുവാൻ ജനങ്ങൾ ശ്രമിച്ചിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു അർത്ഥഹ്ശഷ്ടാ രാജാവ് യെരൂശലേം ദൈവാലയം പണിയുന്നതിനു നൽകിയ സ്വർണ്ണവും വെള്ളിയും മറ്റു സാമഗ്രികളുമായി എസ്രായ്ക്ക് യെരൂശലേമിലേക്കു പോകേണ്ടിവന്നത്. എന്നാൽ അവ സുരക്ഷിതമായി യെരൂശലേമിലേക്കു കൊണ്ടുപോകുന്നതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് എസ്രാ ചോദിച്ചില്ല. കാരണം “ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്നവർക്ക് അനുകൂലമായും അവനെ ഉപേക്ഷിക്കുന്നവർക്കു പ്രതികൂലമായും ഇരിക്കുന്നു” (എസ്രാ, 8:22) എന്ന് രാജാവിനോട് എസ്രാ പറഞ്ഞിരുന്നു. ആ ദൈവത്തിന്റെ കൈ തങ്ങളെ കാത്തുപരിപാലിച്ച്, സുരക്ഷിതരായി യെരൂശലേമിൽ എത്തിക്കുമെന്ന് രാജാവിനെ ബോദ്ധ്യമാക്കുവാനാണ് എസ്രാ തങ്ങൾക്ക് അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും ചോദിക്കാതിരുന്നത്. പക്ഷേ, രാജാവിനോട് ദൈവത്തിന്റെ കാവലിനെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രം ദൈവം തങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് എസ്രാ കരുതിയിരുന്നില്ല. ദൈവത്തിന്റെ സന്നിധിയിൽ സ്വയം താഴ്ത്തി, യെരുശലേമിലേക്കു പോകുന്ന എല്ലാവർക്കും അവരുടെ സർവ്വസമ്പത്തിനും ദൈവത്തോടു ശുഭയാത്ര യാചിക്കുവാനായി ‘അഹവാ’ നദിയുടെ സമീപത്തുവച്ച് എസ്രാ ഒരു ഉപവാസം പ്രഖ്യാപിച്ചു. (എസ്രാ, 8:21). അവർ ഉപവസിച്ച്, അവരുടെ യാത്രയിൽ അവരെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം അവരുടെ ഉപവാസത്തിൽ പ്രസാദിച്ച് അവരുടെ പ്രാർത്ഥന കേട്ടു. ഉപവാസത്തിനുശേഷം ഒന്നാം മാസം പന്ത്രണ്ടാം തീയതി യാത്ര പുറപ്പെട്ട അവരെ ശ്രതുവിന്റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവൻ്റെ കൈയിൽനിന്നും ദൈവം രക്ഷിച്ചു. അവർ സുരക്ഷിതരായി യെരുശലേമിൽ എത്തിച്ചേർന്നു. (എസ്രാ, 8:31,32). അനർത്ഥങ്ങളും അപകടങ്ങളും നിറഞ്ഞ ഈ ജീവിതയാത്രയിൽ ദൈവത്തിന്റെ കാവലോടും കൃപയോടുംകൂടെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തുവാൻ ഉപവാസപ്രാർത്ഥന മുഖാന്തരമൊരുക്കുന്നു എന്ന് എസ്രായുടെയും സഹയാത്രികരുടെയും ഉപവാസം നമ്മെ പഠിപ്പിക്കുന്നു.

സ്വദേശം വിട്ടുപോകണ്ടി വന്നവൻ

സ്വദേശം വിട്ടുപോകണ്ടി വന്നവൻ

യിസായേൽമക്കളെ 430 വർഷത്തെ മിസ്രയീമ്യ അടിമത്തത്തിൽനിന്ന് അത്യത്ഭുതകരമായി വിമോചിപ്പിച്ച സർവ്വശക്തനായ ദൈവം, അവർ അനുസരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കല്പനകൾ വായ്മൊഴിയായും വരമൊഴിയായും നൽകിയതിനുശേഷമായിരുന്നു അവരെ കനാനിലേക്കു നയിച്ചത്. ശിക്ഷകളും ശിക്ഷണങ്ങളും നിറഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ മരുഭൂപ്രയാണത്തിലൂടെ കനാൻദേശത്തെത്തിയ യിസ്രായേൽമക്കൾക്ക് അത് അവകാശമായി കൊടുക്കുമ്പോഴും, അവർ തന്നെ മറന്ന് അന്യദേവന്മാരെയും മറ്റു മിഥ്യാമൂർത്തികളെയും ആരാധിച്ചാൽ താൻ അവർക്കു നൽകിയ അനുഗ്രഹങ്ങൾ തകർത്തുകളയുമെന്ന് ദൈവം മുന്നറിയിപ്പു നൽകിയിരുന്നു. അവർ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ചപ്പോഴൊക്കെയും അവരെ അടിമത്തത്തിലേക്ക് അയച്ച ദൈവം, അവരുടെ നിലവിളിക്കു മുമ്പിൽ മനസ്സലിഞ്ഞ് അവരെ വീണ്ടെടുക്കുവാൻ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർക്ക് രാജാക്കന്മാരെയും പ്രവാചകന്മാരെയും നൽകി. അവർക്ക് ആരാധിക്കുവാനായി, ദൈവം സ്വന്തം കൈകൊണ്ട് അതിശ്രഷ്ഠമായ ദൈവാലയത്തിന്റെ മാതൃക വരച്ച്, അതു പണിയുവാൻ അവർക്ക് അവസരം നൽകി. അങ്ങനെ ഭൂമുഖത്തെ ഏറ്റവും മനോഹരവും അമൂല്യവുമായ ദൈവാലയം യെരൂശലേമിൽ അവർ പടുത്തുയർത്തി. അവരുടെ സുരക്ഷിതത്വത്തിനായി യെരൂശലേമിനു ചുറ്റും മതിൽ കെട്ടി ഉയർത്തി. പക്ഷേ, മറ്റു ജനതകൾക്ക് മാത്യകാമുദ്രയാകുവാൻ താൻ തിരഞ്ഞെടുത്ത തന്റെ ജനം തന്റെ ദൂതന്മാരുടെയും പ്രവാചകന്മാരുടെയും മുന്നറിയിപ്പുകൾ വകവയ്ക്കാതെ, അവരെ ധിക്കരിക്കുകയും നിന്ദിക്കുകയും ചെയ്ത്, അന്യദൈവങ്ങളെ ആരാധിക്കുകയും മേച്ഛമായ ജീവിതം നയിക്കുകയും ചെയ്തു. അപ്പോൾ സർവ്വശക്തനായ ദൈവം ബാബിലോൺ രാജാവിനെ അവർക്കെതിരെ അയച്ച് തന്റെ പ്രമോദമായിരുന്ന യെരൂശലേമിനെ നശിപ്പിക്കുവാൻ അനുവദിച്ചു. ദൈവാലയത്തെ മാത്രമല്ല, രാജകൊട്ടാരത്തെയും പ്രധാന ഭവനങ്ങളെയും അവൻ ചുട്ടുകളഞ്ഞു. വൃദ്ധന്മാരെയും കന്യകമാരെയും യൗവനക്കാരെയും അവൻ വാളിനിരയാക്കി. അവശേഷിച്ചവരെ അടിമകളായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. (2രാജാ, 25:21; 2ദിന, 36’20; യിരെ, 52:27). സ്നേഹവാനായ ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ മട്ടുപ്പാവിലിരുന്ന് അവ അനുഭവിക്കുമ്പോൾത്തന്നെ ദൈവത്തെ മറക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നവരുടെ മേൽ ദൈവം നടത്തുന്ന ന്യായവിധിയുടെ, ഉത്തമദൃഷ്ടാന്തമാണ് സ്വദേശം വിട്ടു പോകേണ്ടിവന്ന യെഹൂദന്മാർ.

നാശത്തിനു മുമ്പേ നിഗളം

നാശത്തിനു മുമ്പേ നിഗളം

ദൈവജനത്തെ തകർക്കുവാൻ സാത്താൻ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ആയുധമാണ് നിഗളം. തങ്ങളുടെ ബലത്തിലും ധനത്തിലും പ്രതാപത്തിലും മഹത്ത്വത്തിലും നിഗളിച്ച അനേകരെ സർവ്വശക്തനായ ദൈവം ശിക്ഷിച്ച സംഭവങ്ങൾ തിരുവചനത്തിൽ രേഖപ്പെടു ത്തിയിരിക്കുന്നു. യെഹൂദാ രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ ഉസ്സീയാവിനുണ്ടായ ദൈവത്തിന്റെ ശിക്ഷ അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 16-ാമത്തെ വയസ്സിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന ഉസ്സീയാവ് ദൈവഭയത്തോടും ഭക്തിയോടുമായിരുന്നു തന്റെ വാഴ്ച ആരംഭിച്ചത്. അവൻ ദൈവത്തിനു പ്രസാദകരമായതു ചെയ്തു. മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു യോദ്ധാക്കളുള്ള പ്രബലസൈന്യത്തെ വാർത്തെടുത്ത ഉസ്സീയാവിന്റെ കീർത്തി ബഹുദൂരം പരന്നു. ഇപ്രകാരം പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരുന്നപ്പോൾ ഉസ്സീയാവിൽ കടന്നുകൂടിയ നിഗളം യഹോവയുടെ ആലയത്തിലെ ധൂപപീഠത്തിൽ ധുപമർപ്പിക്കുവാൻ അവനെ പ്രേരിപ്പിച്ചു. വിശുദ്ധീകരിക്കപ്പെട്ട അഹരോന്യ പുരോഹിതന്മാർക്കു മാത്രമേ വിശുദ്ധമന്ദിരത്തിൽ യഹോവയ്ക്ക് ധൂപമർപ്പിക്കുവാൻ കഴിയുകയുള്ളുവെന്നു പറഞ്ഞ് അസര്യാ പുരോഹിതനും മറ്റ് 80 പുരോഹിതന്മാരും അവനെ തടഞ്ഞപ്പോൾ അവൻ കോപിഷ്ടനായി. ധൂപം കാട്ടുവാനായി ധൂപകലശം പിടിച്ചിരിക്കുമ്പോൾത്തന്നെ ഉസ്സീയാവിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. (2ദിന, 26:19). ഉടനേതന്നെ അവനെ മന്ദിരത്തിൽനിന്നു പുറത്താക്കി. തന്റെ ശിഷ്ടായുസ്സ് മുഴുവനും അവൻ കുഷ്ഠരോഗിയായി കഴിഞ്ഞു. ഭൗതികമായ ശ്രഷ്ഠതകളും സൗഭാഗ്യങ്ങളും മനുഷ്യൻ നേടിക്കഴിയുമ്പോൾ അവനിൽ കടന്നുവരുന്ന അഹന്ത അഥവാ നിഗളം ആത്മീയ അധികാരങ്ങൾക്കുവേണ്ടിയുള്ള അന്തർദാഹം അവനിൽ ജനിപ്പിക്കുന്നു. തദനന്തരം അവന്റെ ധനത്തിന്റെയും സ്ഥാനമാനങ്ങളുടെയും സ്വാധീനത്താൽ ദൈവത്തിന്റെ ശുശ്രൂഷയെയും ശുശ്രൂഷകരെയും നിയന്ത്രിക്കുവാൻ അവൻ ശ്രമിക്കുന്നു. വിശുദ്ധമായ ദൈവിക ആരാധനകളെയും ശുശ്രൂഷകളെയും നിയന്ത്രിക്കുന്നത് അത്യുന്നതനായ ദൈവമാണെന്നു മനസ്സിലാക്കാതെ, നിഗളത്തിന് അടിമപ്പെട്ടു മനുഷ്യൻ ഭൗതിക സ്ഥാനമാനങ്ങൾകൊണ്ട് അതു കൈയടക്കുവാൻ ശ്രമിച്ചാൽ തന്റെ കോപത്തെ ജ്വലിപ്പിക്കുമെന്ന് ഉസ്സീയാവിനെ കുഷ്ഠരോഗംകൊണ്ടു ശിക്ഷിച്ച സർവ്വശക്തനായ ദൈവം മുന്നറിയിപ്പു നൽകുന്നു.