All posts by roy7

ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവവിളി കേട്ട്, ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് മുമ്പോട്ടു പോകുന്നവർ നേരിടേണ്ടിവരുന്ന ഭീകരമായ പീഡനങ്ങളുടെ ഉദാഹരണങ്ങൾ തിരുവചനത്തിൽ നിരവധിയാണ്. ‘കരയുന്ന പ്രവാചകൻ’ എന്നു വിളിക്കപ്പെടുന്ന യിരെമ്യാവ് ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ചതുകൊണ്ട് അനുഭവിക്കേണ്ടിവന്ന യാതനകൾ അസംഖ്യമായിരുന്നു. സർവ്വശക്തനായ ദൈവം യിരെമ്യാവിനെ അവന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് അറിയുകയും, അവന്റെ ജനനത്തിനുമുമ്പ് ജനതകളുടെ പ്രവാചകനായി നിയമിക്കുകയും, യൗവനാരംഭത്തിൽ തന്റെ പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. ദൈവത്തിന്റെ അരുളപ്പാടുകൾ മുഖപക്ഷം നോക്കാാത, യിരെമ്യാവ് സത്യസന്ധമായി പ്രവചിച്ചതിനാൽ അവന്റെ ജീവിതം പീഡനങ്ങളും യാതനകളും നിറഞ്ഞതായിത്തീർന്നു. യിരെമ്യാവിന്റെ സഹോദരന്മാരും പിതൃഭവനവും അവനോടു ദ്രോഹം ചെയ്യുകയും അവനെ പരിഹസിക്കുന്നവരോടൊപ്പം ആർപ്പുവിളിക്കുകയും ചെയ്തു. (യിരെ, 12:6). യഹോവയുടെ നാമത്തിൽ അവൻ പ്രവചിച്ചിരുന്നതിനാൽ അവന്റെ ജന്മനാടായ അനാഥോത്തിലെ നിവാസികൾ അവനു പ്രാണഹാനി വരുത്തുവാൻ ഗൂഢാലോചന നടത്തി. (യിരെ, 11:18-21). യിരെമ്യാവിന്റെ പ്രവചനത്താൽ യഹോവയുടെ ആലയത്തിലെ മേൽവിചാരകനായ പശ്ഹൂർ പുരോഹിതൻ കോപാകുലനായി അവനെ അടിക്കുകയും ആമത്തിവിടുകയും ചെയ്തു. (യിരെ, 20:1,2). അവൻ എല്ലാവരാലും പരിഹസിക്കപ്പെട്ടു (യിരെ, 20:7), യെഹൂദാരാജാക്കന്മാർ യിരെമ്യാവിനോടു കോപിച്ച് അവനെ കാരാഗൃഹത്തിലാക്കി, വളരെ നാളുകൾക്കുശേഷം സിദെക്കീയാരാജാവ് അവനെ കാരാഗൃഹത്തിൽനിന്നു വരുത്തി, യെഹൂദായെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട് എന്താണെന്നു ചോദിച്ചു. കൽദയരുടെ അടുത്തേക്കു ചെല്ലുന്നവർ മാത്രമേ ജീവനോടെ അവൾഷിക്കുകയുള്ളുവെന്നും, അങ്ങനെ ചെയ്യാതിരിക്കുകയാണെങ്കിൽ ബാബിലോണ്യ സൈന്യത്തിന്റെ കൈയിൽ നഗരം എല്പിക്കപ്പെടുമെന്നുള്ള യഹോവയുടെ അരുളപ്പാട് യിരമ്യാവ് അവനെ അറിയിച്ചു. അപ്പോൾ അവർ അവനെ കയറുകൊണ്ട് കെട്ടി ഒരു കുഴിയിൽ ഇറക്കി. അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു. (യിരെ, 38:6). കത്തിയെരിഞ്ഞു ചാമ്പലായ യെരൂശലേം ദൈവാലയവും രാജകൊട്ടാരങ്ങളും യെരുശലേമിലെ എല്ലാ ഭവനങ്ങളും തന്റെ കൺമുമ്പിൽ നടന്ന സകല കൂട്ടക്കൊലകളും യിരെമ്യാവിൽ സൃഷ്ടിച്ച നിത്യമായ മാനസികപീഡനം തന്റെ ശാരീരിക പീഡനത്തെക്കാൾ എത്രയോ അധികമായിന്നു എങ്കിലും യിരെമ്യാവ് അന്ത്യംവരെയും തന്നെ വിളിച്ച ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് വിശ്വസ്തത പാലിച്ചു. ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിൽ അചഞ്ചലനായി നിലകൊണ്ട്, ദൈവത്തിന്റെ വിശ്വസ്തദാസനായ യിരെമ്യാപവാചകൻ ദൈവജനത്തിന് അനുകരണീയ മാത്യകയാണ്.

നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

സർവ്വശക്തനായ ദൈവത്തെ പ്രീണിപ്പിക്കുവാനും ദൈവത്തിന്റെ പ്രസാദവർഷം ലഭിക്കുവാനും നേർച്ചകാഴ്ചകളുമായി തീർത്ഥാടനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നവരും, ദൈവത്തിന്റെ അഭിഷിക്തന്മാരെ പ്രാർത്ഥനാ സഹായങ്ങൾക്കായി സമീപിക്കുന്നവരും, ഇങ്ങനെയുള്ള പ്രവണതകളെ നിശിതമായി വിമർശിക്കുന്നവരും മനസ്സിലാക്കേണ്ട ചില ഗുണപാഠങ്ങളാണ്: “നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.” (യിരെ, 7:16. ഒ.നോ: 11:14; 14:11) എന്ന് അത്യുന്നതനായ ദൈവം തന്റെ പ്രവാചകനായ യിരെമ്യാവിനോട് മൂന്നു പ്രാവശ്യം അരുളിച്ചെയ്യുന്നതിൽ അന്തർലീനമായിരിക്കുന്നത്. ഒന്നാമതായി, ജനത്തിനുവേണ്ടി തന്റെ പ്രവാചകന്മാരും അഭിഷിക്തന്മാരും പ്രാർത്ഥിക്കുമ്പോൾ താൻ ഉത്തരമരുളുന്നതുകൊണ്ടാണ് ഇനിയും അവർക്കുവേണ്ടി പ്രാർത്ഥിച്ചാൽ ഉത്തരമരുളുകയില്ലെന്ന് ദൈവം മുന്നറിയിപ്പു നൽകുന്നത്. രണ്ടാമതായി, ദൈവത്തിന്റെ കല്പനകൾ തിരസ്കരിക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ജനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകൾ ദൈവം മാനിക്കുകയില്ലെന്ന് “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽ നിന്ന് ആട്ടിക്കളയുക ; അവർ പൊയ്ക്കൊള്ളട്ടെ” (യിരെ, 15:1) എന്ന് ദൈവം യിരെമ്യാവിനോട് അരുളിച്ചെയ്തതിൽ നിന്നു വ്യക്തമാകുന്നു. മൂന്നാമതായി, ജനത്തിന് പാപബോധമോ അനുതാപമോ സൃഷ്ടിക്കുവാൻ സാഹചര്യമൊരുക്കാതെ അത്ഭുതങ്ങൾ നടക്കുന്നുവെന്ന് പെരുമ്പറ മുഴക്കി തീർത്ഥാടനകേന്ദ്രങ്ങൾ ആദായസൂതങ്ങളാക്കി മാറ്റുമ്പോൾ, അവിടെ നടത്തപ്പെടുന്ന പ്രാർത്ഥനാ ജാഗരണങ്ങൾക്കു മുമ്പിൽ ദൈവം മുഖം മറയ്ക്കുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു . നാലാമതായി, പാപപങ്കിലമായ ജീവിതം വിട്ടുതിരിയാതെ നാം എവിടെയെല്ലാം നേർച്ചകൾ അർപ്പിച്ചാലും അവ ദൈവസന്നിധിയിൽ സ്വീകാര്യയോഗ്യമല്ലെന്ന് ദൈവം വ്യക്തമാക്കുന്നു.

നക്ഷത്രഫലം

നക്ഷത്രഫലം

അനിശ്ചിതത്വവും അസമാധാനവും അസന്തുഷ്ടിയും നിറഞ്ഞ ജീവിതയാത്രയിൽ ഭാവിയെ കുറിച്ചറിയുവാനുള്ള ആകാംക്ഷയാൽ ആധുനിക മനുഷ്യൻ നെട്ടോട്ടമോടുകയാണ്. അവനെ തൃപ്തിപ്പെടുത്തുന്നതിനായി പത്രമാദ്ധ്യമങ്ങൾ പ്രതിദിന പ്രവചനങ്ങളും വാരഫലങ്ങളും നക്ഷത്ര ഫലങ്ങളുമൊക്കെ പരസ്പരം മത്സരിച്ചു പ്രസിദ്ധീകരിക്കുന്നു. ഒരു വലിയ വിഭാഗം ക്രൈസ്തവ സഹാദരങ്ങൾ തങ്ങളുടെ ഭാവികാര്യങ്ങൾ ക്രമപ്പെടുത്തുവാനായി ഇപ്രകാരമുള്ള നക്ഷത്രഫലങ്ങളെ ആശ്രയിക്കുന്നുവെന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കുവാൻ സാദ്ധ്യമല്ല. ജാതകം എഴുതിക്കുന്നവർ, ശുഭകർമ്മങ്ങൾക്കായി നല്ല ദിവസങ്ങൾ തേടിപ്പോകുന്നവർ, പ്രതിവർഷജന്മഫലം ആരാഞ്ഞറിയുന്നവർ, വാരഫലം അത്യാകാംക്ഷയോടെ കാത്തിരുന്നു വായിക്കുകയോ പ്രക്ഷേപണ മാധ്യമങ്ങളിലൂടെ കേൾക്കുകയോ ചെയ്യുന്നവർ തുടങ്ങി, എല്ലാവരും നക്ഷത്രങ്ങൾ തിരിയുന്നതനുസരിച്ച് തങ്ങളുടെ ഭാവി തിരിക്കുന്നവരാണ്. ഇങ്ങനെ നക്ഷത്രങ്ങളെ ആശ്രയിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾ, വിഗ്രഹാരാധനയാണ് തങ്ങൾ നടത്തുന്നതെന്ന് ഓർക്കുന്നില്ല. എന്തെന്നാൽ നമ്മുടെ ഓരോ നിമിഷവും ദൈവകരങ്ങളിലാണെന്നും ദൈവത്തിനു മാത്രമേ അടുത്ത നിമിഷത്തെ നമുക്കായി തരുവാൻ കഴിവുള്ളുവെന്നും മറക്കുന്നവരാണ് ഭാവിയെക്കുറിച്ചുളള ഉൽക്കണ്ഠയിൽ നക്ഷത്രങ്ങളെ നോക്കുന്നത്. ഭാവി സുരക്ഷിതമാക്കുവാൻ നക്ഷത്രങ്ങളെ നോക്കുന്നവരുടെ (ജ്യോത്സ്യന്മാരുടെ) പ്രവചനങ്ങൾ കേൾക്കുന്നവർക്ക് ദൈവത്തെ ആശ്രയിക്കുവാൻ കഴിയുകയില്ല. ജ്യോതിഷപ്രവചനങ്ങളിൽ ആശ്രയിച്ച് “ഞാൻ മാത്രം, എനിക്കു തുല്യയായി മറ്റാരും ഇല്ല” (യെശ, 47’10) എന്ന് ഹൃദയത്തിൽ പറഞ്ഞ ബാബിലോണിനെ പുത്രനഷ്ടവും വൈധവ്യവുംകൊണ്ടു ശിക്ഷിക്കുമെന്നു മുന്നറിയിപ്പു നൽകുന്ന ദൈവം, അവർ ആശ്രയിച്ച് നക്ഷത്രങ്ങൾ അവരെ രക്ഷിക്കുവാൻ വെല്ലുവിളിക്കുന്നു. മനുഷ്യനു പ്രകാശം ചൊരിയുവാൻ സർവ്വശക്തനായ ദൈവം സൃഷ്ടിച്ച് ആകാശവിതാനത്തിലാക്കിയ നക്ഷത്രങ്ങൾക്ക് മനുഷ്യന്റെ ഭാവി നിർണ്ണയിക്കുവാനോ നിയന്ത്രിക്കുവാനോ കഴിയുകയില്ല. യഹോവയുടെ കോപത്തിൽ നക്ഷത്രങ്ങളും നക്ഷത്രരാശികളും വെളിച്ചം തരുകയില്ല. (യെശ, 13:10). കാർത്തിക നക്ഷത്രവും മകയിരം നക്ഷത്രവും സൃഷ്ടിച്ച യഹോവയെ അന്വേഷിക്കുവാൻ (ആമോ, 5:8) തിരുവചനം ആഹ്വാനം ചെയ്യുന്നു. ഒരു ദൈവപൈതലിനെ സകല സത്യത്തിലും മടത്തുന്നത് വാരഫലങ്ങളുടെയും അനുദിന നക്ഷത്രഫലങ്ങളുടെയും പത്രപംക്തികളോ മറ്റു പ്രക്ഷേപണ മാദ്ധ്യമങ്ങളോ അല്ല, പിന്നെയോ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്.

യഹോവേ ഓർക്കണമെ!

യഹോവേ ഓർക്കണമെ!

മരണത്തിൽനിന്നു രക്ഷപ്പെടുവാനുള്ള മനുഷ്യന്റെ പരിശ്രമങ്ങൾ പരാജയപ്പെടുമ്പോൾ അവൻ നിസ്സഹായനായി ”ദൈവമെ, എന്നെ ഓർക്കണമെ” എന്നു നിലവിളിക്കാറുണ്ട്. ദൈവത്തിൽനിന്ന് അനുയോജ്യമായ മറുപടി ലഭിക്കാതെ വരുമ്പോൾ ദൈവത്തിനും രക്ഷിക്കുവാൻ കഴിവില്ലെന്നു ലോകം വിധിക്കും. എന്നാൽ ‘യഹോവെ, എന്നെ ഓർക്കേണമെ’ എന്ന് മരണത്തിന്റെ താഴ്വരയിൽ നിന്നുയരുന്ന അസംഖ്യം നിലവിളികൾക്കു മുമ്പിൽ ദൈവം എന്തുകൊണ്ടാണ് പലപ്പോഴും മൗനം അവലംബിക്കുന്നതെന്ന് യെഹൂദായുടെ പതിമൂന്നാമത്തെ രാജാവായ ഹിസ്കീയാവിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. തന്റെ വാഴ്ചയുടെ പതിന്നാലാം വർഷത്തിൽ, അവന് 39 വയസ്സു മാത്രം പ്രായമുള്ളപ്പോൾ, രോഗബാധിതനായ ഹിസ്കീയാവിന്റെ അടുക്കൽ യെശയ്യാ പ്രവാചകൻ ചെന്ന്, അവന്റെ രോഗം സൗഖ്യമാകുകയില്ലെന്നും അവൻ മരിച്ചുപോകുമെന്നും അവന്റെ ഗൃഹകാര്യങ്ങൾ ക്രമപ്പെടുത്തിക്കൊള്ളണം എന്നുമുള്ള ദൈവത്തിന്റെ അരുളപ്പാട് അവനെ അറിയിച്ചു. അപ്പോൾ ഹിസ്കീയാവ് അത്യധികം കരഞ്ഞുകൊണ്ട് താൻ വിശ്വസ്തതയോടും ഏകാഗ്ര ഹൃദയത്തോടും ദൈവത്തിനു പ്രസാദകരമായതു ചെയ്തുവെന്നത് ഓർക്കണമേ എന്നു പ്രാർത്ഥിച്ചു. (യെശ, 38:3). അപ്പോൾ ഹിസ്കീയാവിനെക്കുറിച്ച് ദൈവത്തിന് ഓർക്കുവാനുണ്ടായിരുന്നത് എന്തായിരുന്നു? അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ, ഒന്നാം മാസം ഒന്നാം തീയതിതന്നെ, തന്റെ പിതാവിന്റെ കാലംമുതൽ അടച്ചിട്ടിരുന്ന ദൈവാലയം തുറന്ന് അറ്റകുറ്റപ്പണികൾ തീർക്കുകയും ആലയം ശുദ്ധീകരിക്കുവാനുള്ള നടപടികൾ ആ രംഭിക്കുകയും 16 ദിവസംകൊണ്ട് അതു പൂർത്തിയാക്കിയശേഷം ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന ആരാധന പുനരാരംഭിക്കുകയും ചെയ്തു. മാത്രമല്ല, യിസായേലിലുണ്ടായിരുന്ന 10 ഗോത്രങ്ങളിലെയും ജനങ്ങളെക്കൂടി യെരുശലേമിൽ കൂട്ടിവരുത്തി അതിവിപുലമായി പെസഹ ആചരിച്ചു. അങ്ങനെ ശലോമോനുശേഷം നടന്നിട്ടുള്ളതിൽ അതിശ്രേഷ്ഠവും ബൃഹത്തും ദൈവത്തിനു പ്രസാദകരവുമായ പെസഹ ഹിസ്കീയാവ് ആചരിച്ചു. പിന്നീട് യിസായേലിലും യെഹൂദായിലും ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും പൂജാഗിരികളും ബലിപീഠങ്ങളും തകർത്ത് യഹോവയോടു മാത്രമുള്ള ആരാധന ഉറപ്പുവരുത്തി. ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെയും ലേവ്യരെയും മുമ്പുണ്ടായിരുന്നതു പോലെ ഗണങ്ങളായി വേർതിരിക്കുകയും ദൈവാലയത്തിന്റെ ആവശ്യങ്ങൾക്കായി ദശാംശം ദൈവാലയത്തിലേക്കു കൊണ്ടുവരുവാൻ കല്പിക്കുകയും ചെയ്തു. ആപത്തിന്റെയും അനർത്ഥങ്ങളുടെയും കഷ്ടനഷ്ടങ്ങളുടെയും മുമ്പിൽ അവൻ ദൈവത്തെ മാത്രം മുറു കെപ്പിടിച്ചു. (2ദിന, 29:3-31:21).. താൻ വിശ്വസ്തതയോടും പരമാർത്ഥത നിറഞ്ഞ ഹൃദയത്താടും ദൈവസന്നിധിയിൽ നന്മയായതു ചെയ്തു. “അയ്യോ, യഹോവേ, ഞാൻ ……….. പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ”(യെശ, 38:3) എന്ന് ഹിസ്കീയാവ് പ്രാർത്ഥിച്ചപ്പോൾ തനിക്കുവേണ്ടി ചെയ്ത, അതിമഹത്തായ കാര്യങ്ങൾ ഓർത്ത നീതിയുടെ ന്യായാധിപതിയായ ദൈവം “ഞാൻ നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഇതാ, ഞാൻ നിന്റെ ആയുസ്സിനോടുകൂടി 15 വർഷം കൂട്ടും” (യെശ, 38:15) എന്ന മറുപടി ഉടനേ തന്റെ പ്രവാചകനിലൂടെ അവനെ അറിയിച്ചു. മരണത്തിന്റെ താഴ്വാരങ്ങളിൽനിന്ന് ‘ദൈവമേ, എന്നെ ഓർക്കണമേ’ എന്നു നിലവിളിക്കുന്ന അനേകർക്ക് ദൈവത്തിൽനിന്നു മറുപടി ലഭിക്കാത്തത് ഒരുപക്ഷെ ദൈവത്തെ മറന്നു ജീവിച്ച അവരുടെ പാപം നിറഞ്ഞ കഴിഞ്ഞകാലജീവിതം ദൈവം ഓർക്കുന്നതു കൊണ്ടായിരിക്കും. എന്നാൽ വിശ്വസ്തതയോടും വിശുദ്ധിയോടും പരമാർത്ഥതയോടും ജീവിക്കുന്ന ഏവരും, ‘ദൈവമേ, ഓർക്കണമേ’ എന്നു നിലവിളിക്കുന്ന മാത്രയിൽത്തന്നെ ദൈവം ഉത്തരമരുളുമെന്ന് ഹിസ്കീയാവിന്റെ ജീവിതം വ്യക്തമാക്കുന്നു.

ദൈവത്തിന്റെ മുന്തിരിത്തോട്ടം

ദൈവത്തിന്റെ മുന്തിരിത്തോട്ടം

യിസ്രായേൽ മക്കളുടെ ജീവിതധാരയിൽ മുന്തിരിച്ചെടിക്ക് വളരെയധികം സ്ഥാനമുണ്ടായിരുന്നു. മുന്തിരിച്ചെടി അവരുടെ കാർഷിക വിളകളിലെ ഒരു പ്രധാന ഇനമായിരുന്നതുകൊണ്ട് മുന്തിരിക്കുഷിക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും അവർക്കു നന്നായി അറിയാമായിരുന്നു. താൻ തിരഞ്ഞെടുത്തു വളർത്തിയ ജനത്തിനും, മുന്തിരിത്തോട്ടത്തിനു നൽകൂന്നതുപോലുള്ള കരുതലും ശുശ്രൂഷയും താൻ നൽകിയെന്നും ഫലവത്തായ ഒരു കുന്നിന്മേലാണ് താൻ മുന്തിരിത്തോട്ടം നട്ടുവളർത്തിയതെന്നും സർവ്വശക്തനായ ദൈവം അരുളിചെയ്യുന്നു. (യെശ, 5:1). വന്യമ്യഗങ്ങൾ അതിനെ നശിപ്പിക്കാതിരിക്കുവാൻ തന്റെ മുന്തിരിത്തോട്ടത്തിനു ചുറ്റും വേലികെട്ടി, മുന്തിരിവള്ളിയുടെ വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കുന്ന കല്ലുകൾ നീക്കിക്കളഞ്ഞ് നിലം ഒരുക്കിയശേഷം, ദൈവം അതിൽ നല്ല ഇനം മുന്തിരിവള്ളി നട്ടു. കവർച്ചക്കാരിൽനിന്ന് തന്റെ തോട്ടത്തെ കാത്തുരക്ഷിക്കുന്നതിന് അവരുടെ ആഗമനം നിരീക്ഷിക്കുവാൻ തോട്ടത്തിന്റെ നടുവിൽ ഒരു ഗോപുരം പണിതു. തന്റെ മുന്തിരിവള്ളി ഫലം പുറപ്പെടുവിക്കും എന്നുള്ള ശുഭപ്രതീക്ഷയിൽ തന്റെ മുന്തിരിത്തോട്ടത്തിൽ ദൈവം ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു. നല്ല മുന്തിരിങ്ങ കായ്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും കായ്ച്ചത് കാട്ടുമുന്തിരിങ്ങ ആയിരുന്നു. ദൈവം കുപ്പയിൽ നിന്നെടുക്കുകയും മറ്റുള്ളവർക്കു നൽകാത്ത അനുഗ്രഹങ്ങൾ നൽകുകയും, ആ അനുഗ്രഹത്തിന്റെ തോട്ടത്തിൽ വേരുറയ്ക്കുകയും ചെയ്തശേഷം തങ്ങളെ നട്ടുവളർത്തിയ ദൈവത്തെ അനകർ മറന്നുപോകാറുണ്ട്. ആ നല്ല സാഹചര്യത്തിൽ നിൽക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുവാനോ അനുസരിക്കുവാനോ ദൈവസ്വഭാവത്തിൽ ജീവിക്കുവാനോ അനേകർക്കു കഴിയാറില്ല. മുന്തിരിവള്ളിയെപ്പോലെ ദൈവം നട്ടു നനച്ച് ശുശ്രൂഷിച്ചതിനാലാണ് ദേവദാരുവിനെപ്പോലെ ഉയരത്തിൽ വളർന്നു നിൽക്കുന്നതെന്ന് (സങ്കീ, 80:10) അവർ ഓർക്കുന്നില്ല. ആ ഉയരത്തിൽ എത്തിനിൽക്കുമ്പോൾ ആർക്കും തങ്ങളെ ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ലെന്ന അഹന്തയാൽ നിറയുന്ന അവർ ദൈവവിഷയത്തിൽ ഉദാസീനരാകുകയും ക്രമേണ ദൈവത്തെ സമ്പൂർണ്ണമായി മറന്നുകളയുകയും ചെയ്യുന്നു. കാട്ടുമുന്തിരിങ്ങ കായ്ച്ച മുന്തിരിത്തോട്ടത്തെ വന്യമൃഗങ്ങൾ ചവിട്ടിമെതിച്ച്, തിന്നുമുടിച്ച് ശൂന്യമാക്കുവാൻ തക്കവണം അതിന്റെ വേലി പൊളിച്ചുകളയുകയും മതിൽ ഇടിച്ചുകളയുകയും ചെയ്യുമെന്ന് (യെശ, 5:5) അരുളിച്ചെയ്ത ദൈവം, തന്നെ മറന്ന തന്റെ മുന്തിരിത്തോട്ടമായ യിസ്രായേലിനോട് അപ്രകാരം ചെയ്തു എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കരുത്.

കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

സർവശക്തനായ ദൈവം തങ്ങളുടെ പൂർവപിതാക്കന്മാരോട് മോശെയിലൂടെ അരുളിച്ചെതിരുന്നതനുസരിച്ച് യിസ്രായേൽമക്കൾ ദൈവസന്നിധിയിൽ ശബ്ബത്തുകൾ ആചരിച്ചു. സഭായോഗങ്ങൾ കൂടി; അമാവാസികൾ കൊണ്ടാടി; ഉത്സവങ്ങൾ ആഘോഷിച്ചു; മേദസ്സുള്ള ധാരാളം കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗമായി അർപ്പിച്ചു; ദൈവത്തോട് അനുഗ്രഹങ്ങൾക്കുവേണ്ടി യാചിച്ചു. പക്ഷേ, അവർ കൈ മലർത്തുമ്പോൾ താൻ കണ്ണു മറച്ചുകളയുമെന്നും അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളുകയില്ലെന്നും അത്യുന്നതനായ ദൈവം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുവാനുള്ള കാരണം എന്തായിരുന്നു? (യെശ, 1:15). മഹാപരിശുദ്ധനായ ദൈവത്തിന്റെ തിരുസന്നിധിയിൽ യാഗാർപ്പണം നടത്തിയ, നേർച്ച കാഴ്ചകൾ അർപ്പിച്ച, ധൂപാർപ്പണം നടത്തിയ അവരുടെ കരങ്ങൾ പാപങ്ങളാൽ അശുദ്ധമാക്കപ്പെട്ടിരുന്നു. ദൈവകല്പനകൾ മറന്ന് രഹസ്യവും പരസ്യവുമായ പാപത്തിൽ ജീവിക്കുകയും പാരമ്പര്യങ്ങളുടെ തുടർക്കഥകളായി, യാതൊരു പരമാർത്ഥതയുമില്ലാതെ, ദൈവത്തെ പ്രസാദിപ്പിക്കാമെന്നു ധരിച്ച് അവർ നടത്തുന്ന ആഡംബരം നിറഞ്ഞ ഉത്സവങ്ങളെ ദൈവം വെറുക്കുന്നുവെന്നും, അവ തനിക്ക് അസഹ്യമായി തീർന്നിരിക്കുന്നുവെന്നും ദൈവം അരുളിച്ചെയ്യുന്നു. (യെശ, 1:14). അവയെ കഴുകി വെടിപ്പാക്കി അവരുടെ തിന്മ ഉപേക്ഷിച്ച് നന്മ ചെയ്യുവാൻ ദൈവം അവരോട് ആവശ്യപ്പെടുന്നു. (യെശ, 1:16,17). അങ്ങനെ വിശുദ്ധീകരിക്കപ്പെട്ട് തന്റെ സ്വഭാവത്തോട് അനുരൂപമായ ജീവിതത്തോടെ തന്റെ സന്നിധിയിൽ അർപ്പിക്കുന്ന ആരാധനകളിലും ആഘോഷങ്ങളിലും മാത്രമേ താൻ പ്രസാദിക്കുകയുള്ളൂവെന്ന് ദൈവം വ്യക്തമാക്കുന്നു. പാരമ്പര്യങ്ങൾ ഉപേക്ഷിക്കണമെന്നാ നേർച്ചകാഴ്ചകൾ അർപ്പിക്കരുതെന്നോ അല്ല, പിന്നെയോ വിശുദ്ധമായ ശരീരമനസ്സുകളാൽ അവ അർപ്പിക്കുന്നില്ലെങ്കിൽ, ആചരിക്കുന്നില്ലെങ്കിൽ, മനുഷ്യരുടെ മുമ്പിൽ മാന്യത നേടുവാൻ കഴിയുമെങ്കിലും, ദൈവത്തിൽനിന്ന് യാതൊരു അനുഗ്രഹവും ലഭിക്കുകയില്ല. മാത്രമല്ല, അങ്ങനെ ദൈവത്തിലേക്ക് കൈ മലർത്തുമ്പോൾ അവൻ തന്റെ കണ്ണു മറച്ചുകളയുമെന്നും, അവൻ്റെ നാമത്തിൽ വ്യർത്ഥകാര്യങ്ങൾ ചെയ്യുന്നവർക്ക് ദൈവം മുന്നറിയിപ്പ് നൽകുന്നു.

ഹാ, മായ! മായ! സകലതും മായ

ഹാ, മായ! മായ! സകലതും മായ

സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ അനുഗ്രഹവർഷങ്ങളാൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന മണ്മയനായ മനുഷ്യൻ, കീഴടക്കുന്ന പെരുമയുടെയും പ്രതാപത്തിന്റെയും സുഖസൗകര്യങ്ങളുടെയും സമ്പൽസമൃദ്ധിയുടെയും കൊടുമുടികൾ, മനുഷ്യമനസ്സുകൾക്കു സങ്കല്പിക്കുവാൻ കഴിയുന്നതിലും അപ്പുറമാണെന്ന് ശലോമോന്റെ ജീവിതം ചൂണ്ടിക്കാണിക്കുന്നു. ഭൗതികമായ അനുഗ്രഹങ്ങളുടെ ശൃംഗങ്ങളിൽ എത്തിയശേഷം ദൈവത്തെ മറന്നു ജീവിച്ചാൽ ദൈവം അവനെ മാത്രമല്ല, അവന്റെ തലമുറകളെയും ശിക്ഷിക്കുമെന്ന് ശലോമോന്റെ ചരിത്രം വിളംബരം ചെയ്യുന്നു. ശലോമോൻ വാഴ്ച ആരംഭിച്ചപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട്, അവനു ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകിയിരിക്കുന്നു എന്നും അവനു സമനായവൻ അവനുമുമ്പ് ഉണ്ടായിട്ടില്ല, പിമ്പ് ഉണ്ടാകുകയുമില്ല എന്നും അരുളിച്ചെയ്തു. (1രാജാ, 3:12). അതോടൊപ്പം ദൈവം അവനു ധനവും മാനവും വാഗ്ദത്തം ചെയ്തു. തനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനവും ധനവും അഭിവൃദ്ധിയും പ്രാപിച്ച ശലോമോൻ മഹാനായിത്തീർന്നു. തന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും നിഷേധിക്കാതെയും ഹൃദയത്തിന്റെ സന്തോഷത്തിനു വിലക്കു കല്പിക്കാതെയും അവൻ ജീവിതം മധുരമായി ആസ്വദിച്ചു. (സഭാ, 2:1-10). പക്ഷേ, സ്നേഹവാനായ ദൈവം അവനു നൽകിയ ജ്ഞാനവും വിവേകവും സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കുന്നതിൽ ശലോമോൻ പരാജയപ്പെട്ടു. അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവരിൽ നിന്ന് ഭാര്യമാരെ സ്വീകരിക്കരുതെന്നുള്ള ദൈവത്തിന്റെ കല്പന അവൻ തള്ളിക്കളഞ്ഞു. 700 കുലീന ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്ന ശലോമോൻ വയോവൃദ്ധനായപ്പോൾ ബിംബാരാധകരായ ഭാര്യമാരുടെ സമ്മർദ്ദത്താൽ അവരുടെ ദേവന്മാർക്ക് പജാഗിരികൾ പണിയുകയും അവയെ ആരാധിക്കുകയും ചെയ്തു. തന്നെ മറന്നുകളഞ്ഞ ശലോമോന്റെ രാജ്യം അവന്റെ തലമുറയുടെ കാലത്ത് (രെഹബെയാം) രണ്ടായി വിഭജിക്കപ്പെടുമെന്ന് അരുളിചെയ്ത ദൈവം, അങ്ങനെ പ്രവർത്തിക്കുകയും ഒരു ഗോത്രത്തിന്മേൽ മാത്രം അധികാരം നൽകി അവനെ ശിക്ഷിക്കുകയും ചെയ്തു. ഭൗതിക സുഖങ്ങൾ തേടിയുള്ള യാത്രയിൽ ശലോമോൻ താൻ നേടിയെടുത്ത സുഖസമൃദ്ധികൾ തനിക്ക് സമാധാനം നൽകുവാൻ പര്യാപ്തമല്ലെന്നു കണ്ടപ്പോൾ സ്വയം ജീവിതം വെറുത്തു. (സഭാ, 2:17). ദൈവത്തിനുവേണ്ടി ആദ്യമായി മനോഹരമായ ദൈവാലയം പണികഴിപ്പിച്ചവനും, ദൈവം പ്രത്യക്ഷപ്പെട്ടു മുഖാമുഖം സംസാരിച്ചവനും, ലോകജ്ഞാനികളിൽ അഗ്രഗണ്യനുമായ ശലോമോൻ “ഹാ, മായ! മായ! സകലവും മായയും വൃഥാ പ്രയത്നവും അത്രേ” എന്നു പ്രഖ്യാപിക്കുന്നത് ദൈവത്തെ മറന്ന് ഭൗതികസുഖങ്ങൾ തേടിപ്പോകുന്ന ഓരോരുത്തർക്കും ഗുണപാഠമാകണം.

ഞാൻ – എന്റെ – എനിക്കു

ഞാൻ – എന്റെ – എനിക്കു

പലരുടെയും സംഭാഷണങ്ങൾ ഞാൻ-എന്റെ-എനിക്കു തുടങ്ങിയ അഹംഭാവ പദങ്ങളുടെ അതിപ്രസരത്താൽ അരോചകമായിത്തീരാറുണ്ട്. ഒരുപക്ഷേ അവർ വിനയമധുരമായും സൗമ്യമായും പെരുമാറുന്നവരായിരിക്കാം. എന്നാൽ അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും പ്രതിബിംബമാണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്. ഇക്കൂട്ടർക്ക് തങ്ങളെക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കാണുവാനോ അംഗീകരിക്കുവാനോ കഴിയുകയില്ല. തങ്ങളുടെ ഔന്നത്യങ്ങളിൽ ദൈവത്തിനു മഹത്ത്വം കൊടുക്കുവാനോ ദൈവത്തിന്റെ അത്ഭുതങ്ങൾ വർണ്ണിക്കുവാനോ അവർ ആഗ്രഹിക്കുന്നില്ല. സഭാപ്രസംഗി രണ്ടാം അദ്ധ്യായത്തിൽ ഞാൻ-എന്റെ-എനിക്ക് എന്നീ പദങ്ങൾ 40-ൽ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ആവർത്തിച്ചു വരുന്ന ഈ പദങ്ങളുടെ ഇടയിൽ രണ്ടു പ്രാവശ്യം മാത്രമാണ് ദൈവം എന്ന സംജ്ഞ ഈ അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തനിക്കു മുമ്പുണ്ടായിരുന്നവരെക്കാൾ അധികം മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ജ്ഞാനം സമ്പാദിക്കുകയും ചെയ്തുവെന്ന് (സഭാ, 2:9) ശലോമോൻ സ്വയം പ്രഖ്യാപിക്കുന്നു. എന്നാൽ സർവ്വശക്തനായ ദൈവത്തിൽ നിന്നു പ്രാപിച്ച ജ്ഞാനവും മഹത്ത്വവുംകൊണ്ട് തന്റെ പിൽക്കാല ജീവിതത്തിൽ ദൈവതിരുനാമ മഹത്ത്വത്തിനായി പ്രവർത്തിക്കുവാൻ ശലോമോനു കഴിഞ്ഞില്ല. അങ്ങനെ ദൈവത്തിന് തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുവാൻ കഴിയാതെപോയതിനാൽ തന്റെ ഭാര്യമാരുടെ സമ്മർദ്ദങ്ങൾക്കു വഴിപ്പെട്ട് അവൻ വിഗ്രഹാരാധകനായി അധഃപതിച്ചു. അതുകൊണ്ട് നമ്മുടെ ജീവിതരംഗങ്ങളിൽ, ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെയും മഹത്ത്വങ്ങളുടെയും ഉത്തുംഗശൃംഗങ്ങളിൽ ഞാൻ-എന്റെ-എനിക്ക് എന്നീ സ്വയത്തിന്റെ സർവ്വനാമങ്ങൾക്കു പകരം ‘ദൈവം, ദൈവകൃപയാൽ’ എന്ന സംജ്ഞ ഉപയോഗിക്കുവാൻ നാം ശ്രദ്ധിക്കണം. അപ്പോൾ നമ്മുടെ വാക്കുകൾ, നമ്മുടെ സംഭാഷണങ്ങൾ ദൈവത്തിനു മഹത്ത്വം കരേറുന്നതായി മാറും; നാം അറിയാതെതന്നെ അതു മറ്റുള്ളവരിൽ നമ്മുടെ മഹത്ത്വം വർദ്ധിപ്പിക്കുകയും ചെയ്യും.

മാതാപിതാക്കളോടുള്ള കടപ്പാടുകൾ മറന്നാൽ

മാതാപിതാക്കളോടുള്ള കടപ്പാടുകൾ മറന്നാൽ

മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രവും പരിപാവനവുമായ ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ ഇന്നു സർവ്വസാധാരണമാണ്. സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ചുകളയുന്ന ആർക്കും താൻ ഒരു ദൈവപൈതലാണെന്ന് അവകാശപ്പെടുവാൻ കഴിയുകയില്ല. എന്തെന്നാൽ, തന്റെ ജനം അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ദൈവം നൽകിയ പത്തു കല്പനകളിൽ അഞ്ചാമത്തേത്, ഓരോരുത്തനും തനിക്കു ദീർഘായുസ്സുണ്ടാകുവാൻ തന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നുള്ളതായിരുന്നു. ദൈവത്തിന്റെ ഈ കല്പന അടിസ്ഥാനമാക്കിക്കൊണ്ടാണ് മക്കൾക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് സദൃശവാക്യങ്ങൾ വിശദീകരിക്കുന്നത്. ബാഹ്യമായ അംഗവിക്ഷേപങ്ങളോ വാക്കുകളോ കൊണ്ടുള്ള ബഹുമാനത്തെക്കാളുപരി മാതാപിതാക്കളുടെ സംരക്ഷണം സമ്പൂർണ്ണമായി ഏറ്റെടുക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം പൂർത്തീകരിക്കപ്പെടുന്നത്. കാരണം, സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നവരാരും അവർ കഷ്ടത്തിൽ നട്ടംതിരിയുന്നതു കാണുവാൻ ആഗ്രഹിക്കുന്നവരല്ല. അനുദിനം അറിവിന്റെ അഗാധങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന യുവതലമുറ പലപ്പോഴും തങ്ങളെപ്പോലെ പരിജ്ഞാനമോ വിദ്യാഭ്യാസമോ സാമ്പത്തിക നേട്ടങ്ങളോ ഇല്ലാത്ത മാതാപിതാക്കളെ പുച്ഛത്തോടും പരിഹാസത്താടുമാണ് വീക്ഷിക്കുന്നത്. എന്നാൽ “അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കുന്നതിൽ നിന്ദ കാണിക്കുകയും ചെയ്യുന്ന കണ്ണിനെ താഴ്വരയിലെ കാക്കകൾ കൊത്തി പറിക്കുകയും കഴുകൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും” (സദൃ, 30:17) എന്ന മുന്നറിയിപ്പ് ഇന്നത്തെ തലമുറയുടെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെ കവർച്ച ചെയ്തിട്ട് അത് അക്രമമല്ല എന്നു പറയുന്നവനെ ‘നാശത്തിന്റെ സഖി’യായിട്ടാണ് സദൃശവാക്യങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. (28:24). മാതാപിതാക്കളെ അനുസരിക്കുവാനും അവർ വാർദ്ധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കാതിരിക്കുവാനും ഉദ്ബോധിപ്പിക്കുന്നതോടൊപ്പം, മാതാപിതാക്കളെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകുമെന്നും അഥവാ, അവൻ പരിപൂർണ്ണ അന്ധകാരത്തിലാകുമെന്നും (സദൃ, 20:20), അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്ന മക്കൾ അപമാനവും ലജ്ജയും വരുത്തുമെന്നും സദ്യശവാക്യങ്ങൾ പ്രബോധിപ്പിക്കുന്നു. (19:26). മൂഢനായ മകൻ അപ്പനു വ്യസനവം തന്റെ മാതാവിനു കയ്പുമാകുന്നു എന്നു പറയുന്ന ശലോമോൻ, ജ്ഞാനമുള്ള മക്കൾ അപ്പനെ സന്തോഷിപ്പിക്കുമെന്നും അറിയിക്കുന്നു. (10:1). മാതാപിതാക്കളോടുള്ള കടപ്പാടുകൾ വിസ്മരിക്കുന്നവർ, ഭാവിയിൽ തങ്ങളും മാതാപിതാക്കൾ ആകുമെന്നുള്ളത് വിസ്മരിക്കരുത്.

ശിക്ഷണം രക്ഷിക്കുന്നു

ശിക്ഷണം രക്ഷിക്കുന്നു

മക്കൾക്ക് സമുന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാൻ വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന മാതാപിതാക്കളെ ഇന്ന് എവിടെയും കാണുവാൻ കഴിയും. തങ്ങളുടെ ലക്ഷ്യത്തിലേക്കു മക്കളെ നയിക്കുവാനായി ബാല്യംമുതൽതന്നെ പഠനത്തോടൊപ്പം അവരുടെ നൈസർഗ്ഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന അനേകം മാതാപിതാക്കളുണ്ട്. മക്കളെ ലോകത്തിന്റെ എല്ലാ ശ്രേണിയിലും ഉന്നതരാക്കുവാനുള്ള ഈ തത്രപ്പാടിൽ അവരെ ദൈവാശ്രയത്തിലും ശിക്ഷണത്തിലും അച്ചടക്കത്തിലും വളർത്തുവാൻ ദൈവഭക്തിയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം മാതാപിതാക്കൾക്കും കഴിയുന്നില്ല. മക്കളെ ദൈവാശ്രയത്തിലും ഭക്തിയിലും ശിക്ഷണത്തിലും വളർത്തണമെന്ന്, സദൃശവാക്യങ്ങൾപോലെ ആധികാരികമായി നിഷ്കർഷിക്കുന്ന മറ്റൊരു പുസ്തകം തിരുവചന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇല്ല. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന ആദ്യപ്രബോധനം തന്നെ (സദൃ, 1:7) മക്കളെ ലോകത്തിന്റെ ജ്ഞാനംകൊണ്ടു നിറച്ച് ഉന്നതരാക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ്. മക്കളെ ബാല്യംമുതൽ അമിത വാത്സല്യത്താൽ പൊതിഞ്ഞ് അവരുടെ തെറ്റുകൾക്കു ശിക്ഷ നൽകുവാൻ വിസമ്മതിക്കുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്നു വർദ്ധിച്ചിരിക്കുന്നു. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ശിക്ഷിക്കരുതെന്ന് നിയമമുള്ള രാജ്യങ്ങളും ഇന്നത്തെ ലോകത്തിലുണ്ട്. ബാല്യത്തിൽ അഭ്യസിപ്പിക്കുന്നത് വാർദ്ധക്യത്തിലും വിട്ടുമാറുകയില്ലെന്നും ഭോഷത്തങ്ങളെ അകറ്റി നിർത്തുവാൻ വടി അത്യന്താപേക്ഷിതമാണെന്നും ശലോമോൻ പഠിപ്പിക്കുന്നു. (സദൃ, 22:6, 15). മാത്രമല്ല, അവരെ ബാല്യത്തിൽ വടികൊണ്ടടിക്കുമ്പോൾ കൊല്ലുവാൻ തക്കവണ്ണം അവരെ അടിക്കരുതെന്നും, ആ പ്രായത്തിൽ വടികൊണ്ട് അടിച്ച് യോഗ്യമായ രീതിയിൽ ശിക്ഷണം നൽകിയാൽ മക്കൾ മരിച്ചുപോകുകയില്ലെന്നും, അത് അവർക്കു ജ്ഞാനം നൽകുമെന്നും, അവരെ പാതാളത്തിൽനിന്നു വിടുവിക്കുമെന്നും ശലോമോൻ വ്യക്തമാക്കുന്നു. (സദൃ, 19:18; 23:13,14; 29:15). ദൈവത്തിന്റെ ദാനമായ നമ്മുടെ മക്കൾക്ക് ദൈവഭയത്തിലും ഭക്തിയിലും വളരുവാൻ ആവശ്യമായ ശിക്ഷണം നൽകുവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, നാം ദൈവത്തിനു വണ്ടി എന്തെല്ലാം പ്രവർത്തിച്ചുവെന്ന് അവകാശപ്പെട്ടാലും, അതു ലോകത്തിനു നമ്മെ വിമർശിക്കുവാനുള്ള ഒരു കറുത്തപൊട്ടായി നമ്മുടെ ആത്മീയയാത്രയിൽ അവശേഷിക്കും. പുരോഹിതനായ ഏലിക്കും, പ്രവാചകനും ന്യായാധിപനുമായിരുന്ന ശമുവേലിനും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും രാജാവുമായിരുന്ന ദാവീദിനും തങ്ങളുടെ മക്കളെ ദൈവിക ശിക്ഷണത്തിൽ വളർത്തുവാൻ കഴിയാഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ, ശലോമോന്റെ ഗുണ പാഠങ്ങളോടൊപ്പം, തലമുറകളെ ദൈവഭയത്തിലും ഭക്തിയിലും വളർത്തുന്നതിനുള്ള ആഹ്വാനങ്ങളാണ്.