All posts by roy7

ക്രിസ്തുവിന്റെ പത്രം

ക്രിസ്തുവിന്റെ പത്രം

ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുന്ന, പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരങ്ങളിൽപ്പെടുന്ന കോടാനുകോടി ജനങ്ങളുടെ വാർത്തകളും വിശേഷങ്ങളും മനുഷ്യൻ വായിച്ചറിയുന്നത് വർത്തമാനപ്പത്രങ്ങളിലൂടെയാണ്. വിവിധ തലങ്ങളിലും തരങ്ങളിലുമുള്ള വാർത്തകളുടെ സമുച്ചയമായ പത്രങ്ങൾ എല്ലാ പ്രായത്തിലുള്ളവരെയും വിവിധ തത്ത്വസംഹിതകൾ വച്ചുപുലർത്തുന്നവരെയും ആകർഷിക്കുന്നു, അപ്പൊസ്തലനായ പൗലൊസ് കൊരിന്തിലുള്ള വിശ്വാസികളോട് അവർ ക്രിസ്തുവിന്റെ പത്രങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, “അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ; കല്പലകയിൽ അല്ല, ഹൃദയം എന്ന മാംസപ്പലകയിൽത്തന്നെ എഴുതിയിരിക്കുന്നു.” (2കൊരി, 3:3). മനുഷ്യൻ ഒരു പത്രത്തിലെ സകല വാർത്തകളും വിശേഷങ്ങളും പംക്തികളും ശ്രദ്ധയോടും ആവേശത്തോടുംകൂടെ വായിച്ചു മനസ്സിലാക്കുന്നതു പോലെയോ അതിലുപരിയായോ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ അന്ധകാരത്തിൽ ഉഴലുന്ന സഹോദരങ്ങൾക്ക് ലോകത്തിന്റെ വെളിച്ചമായ യേശുക്രിസ്തുവിനെ ആവേശത്തോടെ മനസ്സിലാക്കുവാനുള്ള പത്രങ്ങളായിത്തീരണം. യേശുവിനെക്കുറിച്ചുള്ള സുവിശേഷ പ്രസംഗങ്ങളെക്കാളുമുപരിയായി പരിശുദ്ധാത്മനിറവിൽ യേശുവിന്റെ ശക്തി, ലോകത്തിനു വിളംബരം ചെയ്യുന്ന പത്രങ്ങളായി നാം മാറുമ്പോൾ നാം അറിയാത്തവരും കാണാത്തവരുമായ അനേകം സഹോദരങ്ങൾക്ക് യേശുക്രിസ്തുവിന്റെ പത്രങ്ങളായ നമ്മിലൂടെ യേശുക്രിസ്തുവിനെക്കുറിച്ചു മനസ്സിലാക്കുവാൻ കഴിയും. പ്രതങ്ങളിലെ നല്ല വാർത്തകൾ മാത്രമല്ല, മോശമായതും സാമൂഹ്യമര്യാദകൾ ലംഘിക്കുന്നതമായ വാർത്തകൾ പോലും എല്ലാവരും ശ്രദ്ധിക്കുന്നതുപോലെ, നാം ക്രിസ്തുവിന്റെ പത്രങ്ങളായിത്തീരുമ്പോൾ നമ്മിലെ പാപസ്വഭാവങ്ങളെയും പ്രവർത്തനങ്ങളെയും ലോകം സശ്രദ്ധം നിരീക്ഷിക്കുമെന്നതും ക്രിസ്തുവിന്റെ പത്രങ്ങളാകുന്ന ഓരോ ദൈവപൈതലിന്റെയും ഓർമ്മയിൽ ഉണ്ടാകണമെന്ന് അപ്പൊസ്തലന്റെ വാക്കുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു

ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു

ഒന്നുമില്ലായ്മയിൽ ദൈവത്തെ മാത്രം നോക്കി ദൈവത്തിൽനിന്ന് അനുഗ്രഹങ്ങളും കൃപകളും പ്രാപിച്ച്, ദൈവികകൃപയുടെ പ്രശോഭയിൽ ഔന്നത്യത്തിന്റെ പടവുകൾ കയറി പ്രശസ്തിയുടെയും പെരുമയുടെയും സിംഹാസനങ്ങളിൽ വിരാജിക്കുമ്പോൾ അനേകർ ‘ദൈവകൃപ’ എന്ന വാക്ക് ഉപയോഗിക്കുവാനും ഉച്ചരിക്കുവാനും മറന്നുപോകുന്നു. സാമുഹ്യനീതിയെക്കുറിച്ചും പാവപ്പെട്ടവരോട് അനുകമ്പ കാണിക്കണമെന്നതിനെക്കുറിച്ചും മറ്റും പ്രസംഗിച്ച് കൈയടി വാങ്ങുന്ന ഇക്കൂട്ടർ ഒരിക്കൽപ്പോലും “ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു” എന്ന് മറ്റുള്ളവരോടു പ്രസംഗിക്കുകയോ പറയുകയോ ചെയ്യാറില്ല. കാരണം അങ്ങനെ പറഞ്ഞാൽ തങ്ങളുടെ സ്ഥാനമാനമഹിമകൾ നിലനിർത്തുവാനായി അവർക്ക് യഥോചിതം വളയുവാനും കുനിയുവാനും ചരിയുവാനും ചായുവാനും കഴിയുകയില്ല. ഇങ്ങനെയുള്ള സഹോദരങ്ങൾക്ക് അപ്പൊസ്തലനായ പൗലൊസ് മാതൃകയാകണം. പരീശൻ, റോമാപൗരൻ, ഗമാലീയേലിന്റെ പാദപീഠത്തിൽ ഇരുന്നു പഠിച്ചവൻ, അനേകം കൃപകളും കൃപാവരങ്ങളും പ്രാപിച്ചവൻ എന്നിങ്ങനെ അനവധി യോഗ്യതകൾ വിളംബരം ചെയ്യുവാനുണ്ടായിട്ടും പൗലൊസിനു പറയുവാനുള്ളത്; “ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാൽ ആകുന്നു” (1കൊരി, 15:10) എന്നാണ്. താൻ അത്യന്തം അദ്ധ്വാനിച്ചിട്ടുണ്ടെങ്കിലും അത് താനല്ല തന്നോടൊപ്പമുള്ള ദൈവകൃപയാണെന്നു പ്രഖ്യാപിക്കുന്ന അപ്പൊസ്തലൻ നമുക്കു മാതൃകയാകണം. ദൈവം തന്നിരിക്കുന്ന കൃപകളെ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ അവഗണിക്കുകയോ ചെയ്താൽ അവ നഷ്ടപ്പെട്ടുപോകുമെന്ന മുന്നറിയിപ്പും പൗലൊസ് നൽകുന്നു. എന്തെന്നാൽ ദൈവത്തിന്റെ ദാനമായ ഈ നിക്ഷേപങ്ങൾ മൺപാത്രങ്ങളിലാകുന്നു തങ്ങൾക്കുള്ളതെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (2കൊരി, 4:7). സർവ്വശക്തനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനായി വിവിധ മേഖലകളിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ ദൈവം വിവിധ അധികാരങ്ങൾ നൽകി നിയമിക്കുമ്പോൾ, തങ്ങൾ അവിടെ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നുവെന്നു മറക്കുമ്പോൾ അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനുള്ള ദൗത്യങ്ങളിൽ അവർ പരാജയമായിത്തീരും. അവർ മണ്ണോടു ചേരുമ്പോൾ ഭൂമിയിലെ അവരുടെ മഹിമയും മഹത്ത്വവും എന്നെന്നേക്കുമായി അവസാനിക്കും. ആയതിനാൽ ദൈവത്തിന്റെ പരിശുദ്ധാത്മനിറവും പ്രാപിച്ച് വിവിധ തലങ്ങളിൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരും പൗലൊസിനെപ്പോലെ തങ്ങൾ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നു എന്ന ബോധ്യത്തോടെ ലാഭമായതു ചേതമെന്നെണ്ണിക്കൊണ്ടു പ്രവർത്തിക്കുമ്പോഴാണ്, ദൈവം അവരെ പുതിയ കൃപകളാൽ വീണ്ടും വീണ്ടും നിറച്ച് തന്റെ സമുന്നതമായ ദൗത്യങ്ങൾക്കായി ഉപയുക്തമാക്കുന്നത്.

നമ്മുടെ പെസഹാക്കുഞ്ഞാട്

നമ്മുടെ പെസഹാക്കുഞ്ഞാട്

മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിക്കുവാനായി ആബീബ് മാസം 14-ാം തീയതി യഹോവ മിസയീംദേശത്തിലൂടെ കടന്നുപോകുമ്പോൾ, യിസ്രായേൽമക്കളെ സംഹാരത്തിൽനിന്ന് ഒഴിവാക്കുന്നതിനായി, ഒരു വയസ്സു പ്രായമായ ന്യൂനതകളില്ലാത്ത ഒരു ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടിളകളിന്മേൽ പുരട്ടുകയും, അതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തോടും കയ്ക്കുള്ള ചീരയോടുംകൂടെ അവർ ആ രാത്രിയിൽ ഭക്ഷിക്കുകയും ചെയ്യണമെന്ന് യഹോവ മോശെയോടു കല്പിച്ചു. മാത്രമല്ല, തലമുറതലമുറയായി തങ്ങളുടെ വിമോചനത്തെ അനുസ്മരിപ്പിക്കുന്ന ‘പെസഹ’ പെരുന്നാളായി യിസ്രായേൽമക്കൾ ആഘോഷിക്കണമെന്നും യഹോവ അരുളിച്ചെയ്തു. യിസ്രായേൽമക്കളുടെ വിടുതലിന്റെ പ്രതീകമായിരുന്ന ‘പെസഹ’ നൂറ്റാണ്ടുകൾക്കുശേഷം ദൈവത്തിന്റെ ഓമനപ്പുതൻ മാനവജാതിയെ രക്ഷിക്കുവാൻ പെസഹാക്കുഞ്ഞാടായി സ്വയം അർപ്പിക്കുന്നതിന്റെ മുൻകുറി കൂടിയായിരുന്നു. എന്തെന്നാൽ യേശുവും, പ്രായം കുറഞ്ഞതും ആണുമായിരുന്ന പെസഹാക്കുഞ്ഞാടിനെപ്പോലെ ആയിരുന്നു. അവനിൽ യാതൊരു ന്യൂനതയും (പാപം) ഇല്ലായിരുന്നു. (1പത്രൊ, 1:19). പെസഹാക്കുഞ്ഞാടിനെ നാലു ദിവസം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നുവെങ്കിൽ, യേശുവിന്റെ ജീവിതകാലം മുഴുവൻ അവൻ പരിശോധനാവിധേയനായിരുന്നു. പെസഹാക്കുഞ്ഞാട് പരസ്യമായിട്ടാണ് അറുക്കപ്പെട്ടിരുന്നത്. യേശുവും പരസ്യമായി ക്രൂശിക്കപ്പെട്ടു. പെസഹാക്കുഞ്ഞാടിന്റെ രക്തത്താൽ യിസ്രായേൽമക്കളുടെ ആദ്യജാതന്മാർ രക്ഷ പ്രാപിച്ചതുപോലെ യേശുവിന്റെ രക്തത്താൽ നാം പാപവിമോചിതരായി ആത്മീയ മരണത്തിൽ നിന്നു രക്ഷപ്രാപിച്ചു. അതുകൊണ്ടാണ് യേശുവിനെ “ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് യോഹന്നാൻ സ്നാപകനും (യോഹ, 1:29), “നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ”(1കൊരി, 5:7) എന്ന് പൗലൊസും പ്രഖ്യാപിക്കുന്നത്. നമുക്കുവേണ്ടി അറുക്കപ്പെട്ട പെസഹാക്കുഞ്ഞാടിനെ കണ്ടെത്തുവാനും, അവനെ മാതൃകയാക്കാനും ജീവിതയാത്രയിൽ നമുക്കു കഴിഞ്ഞിട്ടുണ്ടോ എന്ന് നാം വ്യക്തമായി പരിശോധിക്കണം.

ആരുടെ പക്ഷക്കാരൻ?

ആരുടെ പക്ഷക്കാരൻ?

ഇന്ന് മതങ്ങളിലും രാഷ്ട്രീയത്തിലും സാമൂഹ്യസംഘടനകളിലുമെല്ലാം അധികാരക്കസേരകൾക്കായി ‘വിവിധ പക്ഷക്കാർ’ വാശിയോടെ പൊരുതുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുന്നു. തന്റെ അനുയായികളെ ലോകം തിരിച്ചറിയേണ്ടത് അവർക്കു പരസ്പരമുള്ള സ്നേഹം കൊണ്ടായിരിക്കണമെന്ന് കർത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. എന്നാൽ ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങളിലും സഭകളിലും വിവിധ പക്ഷക്കാരുടെ അതിപ്രസരം സൃഷ്ടിച്ചിരിക്കുന്ന വടംവലികളും വ്യവഹാരങ്ങളും വൈരാഗ്യങ്ങളും യേശുവിന്റെ സ്നേഹത്തെ ലോകത്തിന് അനുഭവമാക്കിക്കൊടുക്കുവാൻ കഴിയാതെ, ക്രിസ്തുവിന്റെ അനുയായികളെ അവഹേളന പാത്രങ്ങളാക്കി തീർത്തുകൊണ്ടിരിക്കുന്നു. ദൈവകൃപയിൽ വളർന്നുകൊണ്ടിരുന്ന കൊരിന്തിലെ സഭയിൽ ഉടലെടുത്ത വിവിധ പക്ഷക്കാരുടെ പ്രവർത്തനങ്ങളെയാണ് പൗലൊസ് അതിനിശിതമായി ശാസിക്കുന്നത്. “ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ” (1കൊരി, 1:12) എന്നിങ്ങനെ കൊരിന്ത്യസഭയിലുള്ള വേർതിരിവും, അവർ തമ്മിലുള്ള കലഹങ്ങളും കാരണം, അവർ “ജഡികരും, വെറും മനുഷ്യരും’ മാത്രമാണെന്ന് അപ്പൊസ്തലൻ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. അസൂയയും കലഹവും നിറഞ്ഞ അവരെ നയിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അല്ലെന്നും ദൈവജനമെന്ന് വിളിക്കപ്പെടുവാനുള്ള യോഗ്യത അവർ നഷ്ടപ്പെടുത്തിയെന്നും, “നിങ്ങൾ ജഡികരും വെറും മനുഷ്യരും അല്ലയോ?” (1കൊരി, 3:3) എന്ന് അവരോടു ചോദിക്കുന്നതിലൂടെ അപ്പൊസ്തലൻ വ്യക്തമാക്കുന്നു. “അപ്പൊലോസ് ആര്? പൗലൊസ് ആര്? തങ്ങൾക്ക് കർത്താവ് നൽകിയതുപോലെ നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ” (1കൊരി, 3:5) എന്നു പറയുന്നതിലൂടെ തന്റെ സ്വന്തം പക്ഷക്കാരുടെ മാത്രമല്ല, മറ്റെല്ലാ പക്ഷക്കാരുടെയും നട്ടെല്ലു തകർക്കുന്ന പൗലൊസ്, യേശുവിന്റെ അനുയായികളെ തെരുവിലിറക്കി തമ്മിലടിപ്പിക്കുകയും ദൈവാലയങ്ങൾ തല്ലിത്തകർക്കുവാൻ തള്ളിവിടുകയും ചെയ്യുന്ന ഇന്നത്തെ കർത്താവിന്റെ ശിഷ്യന്മാർ എന്ന് അഭിമാനിക്കുന്നവർക്കു മാതൃകയാകണം. കൊരിന്ത്യസഭയിലുണ്ടായിട്ടുള്ള വ്യവഹാരങ്ങൾ തന്നെ അവരുടെ പരാജയമാകുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം, വ്യവഹാരം തീർക്കുവാനായി അവിശ്വാസികളുടെ മുമ്പിൽ നിൽക്കുന്നത് അതിലും അപലപനീയമാണെന്നു (1കൊരി, 6:1-8) പ്രഖ്യാപിക്കുന്ന പൗലൊസ്, നീതിന്യായകോടതികളെ വിമർശിക്കുകയല്ല പിന്നെയോ, യേശുവിന്റെ സ്നേഹവും സഹിഷ്ണുതയും സൗമ്യതയും ലോകത്തിനു വെളിപ്പെടുത്തുവാൻ വിളിക്കപ്പെട്ടിരിക്കുന്നവർ, നീതിന്യായകോടതികളിൽ തലതല്ലിക്കീറുമ്പോൾ യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുകയാണെന്ന് ക്രിസ്തുവിന്റെ അനുഗാമികളെ ഉദ്ബോധിപ്പിക്കുകയാണ് ചെയ്യുന്നത്.

ആരാകുന്നു ദൈവത്തിന്റെ മക്കൾ?

ആരാകുന്നു ദൈവത്തിന്റെ മക്കൾ?

ഇന്നു ലോകത്തിലെ ഏറ്റവും വലിയ മതം ക്രിസ്തുമതമാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ എന്ന സംജ്ഞയിൽ അറിയപ്പെടുന്ന രാഷ്ട്രങ്ങൾ വളരെയുണ്ട്. ധനബലത്തിലും അംഗസംഖ്യയുടെ പ്രബലതയിലും സാമൂഹികരംഗങ്ങളിലുള്ള സ്വാധീനശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ക്രൈസ്തവസഭകളും ശുശ്രൂഷകളും ധാരാളമാണ്. എന്നാൽ ഇന്നത്ത ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളായ സഹോദരങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നുവോ? ഈ ചോദ്യത്തിനുള്ള മറുപടി അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി നൽകുന്നു. “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (റോമ, 8:14). “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹ, 14:16) എന്ന് അരുളിച്ചെയ്ത കർത്താവ്, താൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട്; “നിങ്ങൾ യെരൂശലേമിൽനിന്നു വിട്ടുപോകാതെ, എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം” (പ്രവൃ, 1:4) എന്ന് അവരെ ഉദ്ബോധിപ്പിക്കുന്നു. യെഹൂദാ സഭാമേധാവികളെയും സന്നിദ്രിസംഘത്തെയും ഭയപ്പെട്ട് രഹസ്യമായി ഒരുമിച്ചുകൂടിയിരുന്നു പ്രാർത്ഥിച്ച ഏകദേശം 120 പേർ പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോൾ അവർ തങ്ങളുടെ രഹസ്യസങ്കേതത്തിൽനിന്നു പുറത്തുവന്ന് പരസ്യമായി യേശുവിനെ സാക്ഷിച്ചു. ആ ദിവസംതന്നെ യേശുവിൽ വിശ്വസിച്ചവരുടെ എണ്ണം ഏകദേശം 3,120 ആയി വർദ്ധിച്ചു. പീഡനങ്ങളുടെയും താഡനങ്ങളുടെയും ക്രൂരമായ അടിച്ചമർത്തലുകളുടെയും മരണവീഥികളിലൂടെ അവരെ നയിച്ചത് ദൈവത്തിന്റെ പരിശുദ്ധാത്മാവായിരുന്നു. യേശുവിന്റെ സൗഖ്യത്തിന്റെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും അത്ഭുതങ്ങളുടെയും പ്രകാശധാരയായ അവർ യേശുവിനെ അന്ധകാരം നിറഞ്ഞ ലോകത്തിനു കാട്ടിക്കൊടുത്തു. കാരണം അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിരുന്നു. യേശുവിന്റെ സ്നേഹവും ശക്തിയും പ്രകടമാക്കി യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യനെന്നു തെളിയിക്കുവാൻ കഴിയണമെങ്കിൽ നാം പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിത്തീരണം. അപ്പോൾ സ്വർഗ്ഗത്തിത്തിലും ഭൂമിയിലും നാം ദൈവത്തിന്റെ മക്കളെന്നു വിളിക്കപ്പെടും.

ആത്മാവിലുള്ള ഹൃദയപരിച്ഛേദന

ആത്മാവിലുള്ള ഹൃദയപരിച്ഛേദന

വിശുദ്ധനായ ദൈവം ലോകജനതകൾക്ക് മാത്യകാമുദ്രയാക്കുവാൻ തനിക്കായി ഒരു വിശുദ്ധജനത്തെ വാർത്തെടുക്കുവാനുള്ള പ്രക്രിയ ആരംഭിച്ചപ്പോൾ, അവർ തന്റെ വേർതിരിക്കപ്പെട്ട ജനമാണെന്നുള്ളതിന്റെ അടയാളമായി പരിചേദനയേല്ക്കണമെന്ന് അബ്രാഹാമിനോട് അരുളിച്ചെയ്തു. (ഉല്പ, 17:10-13). സർവശക്തനായ ദൈവം യിസ്രായേൽ മക്കളെ വളർത്തിയെടുത്ത് പാലും തേനും ഒഴുകുന്ന കനാൻദേശത്ത് അവരെ അധിവസിപ്പിച്ചു. ദൈവത്തിന്റെ ജനമെന്ന് അവർക്കു പേരുണ്ടായിരുന്നുവെങ്കിലും, ശരീരത്തിൽ ദൈവം കല്പിച്ച അടയാളം ഉണ്ടായിരുന്നുവെങ്കിലും, മുടങ്ങാതെയുള്ള ആരാധനയുണ്ടായിരുന്നുവെങ്കിലും അവരുടെ ഹൃദയം ദൈവത്തിൽനിന്ന് വളരെ അകലെയായിരുന്നു. (യെശ, 29:13). ദൈവജനമായിത്തീരേണ്ടതിന് ഒരു ആന്തരിക പരിവർത്തനം അവർക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് അത്യുന്നതനായ ദൈവം തന്റെ ജനത്തോട് അവരുടെ ഹൃദയത്തിന്റെ അഗ്രചർമ്മം മുറിച്ചുകളയുവാനും അവരുടെ ഹൃദയം പരിച്ഛേദനയ്ക്കു വിധേയമാക്കുവാനും ആവശ്യപ്പെടുന്നത്. (ആവ, 10:16). പാരമ്പര്യങ്ങളുടെ ആവർത്തനങ്ങളിൽ ഊറ്റംകൊണ്ട് ബാഹ്യമായി ശരീരത്തിൽ പരിച്ഛേദനയുടെ അടയാളം പേറി, മോശെയുടെ ന്യായപ്രമാണം തലനാരിഴ കീറി പഠിച്ച് താൻ യെഹൂദനാണെന്ന് അഭിമാനിക്കുന്നവനല്ല യെഹൂദൻ, പിന്നെയോ പരിശുദ്ധാത്മാവിലുള്ള ഹൃദയപരിവർത്തനത്തോടുകൂടി തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മോശെയുടെ ന്യായപ്രമാണം പ്രാവർത്തികമാക്കുന്നവനാണ് യെഹൂദനെന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. (റോമ, 2:28,29). ഇന്നു പൗരാണികത ഉയർത്തിപ്പിടിച്ചും വിശ്വാസപ്രമാണങ്ങൾക്ക് വിശദമായി വിശകലനങ്ങൾ എഴുതിപ്പിടിപ്പിച്ചും ക്രൈസ്തവ നാമധേയങ്ങളുമായി, ക്രിസ്തുവിന്റെ അനുയായികളെന്ന് പെരുമ്പറയടിച്ച് മുന്നോട്ടുപോകുന്ന സഹോദരങ്ങൾ ക്രൈസ്തവഗോളത്തിൽ അനേകരാണ്. അക്ഷരങ്ങളാൽ എഴുതപ്പെട്ടതിനെ വർദ്ധിപ്പിക്കുകയോ അതിനുവേണ്ടി നിലയ്ക്കാത്ത വാഗ്വാദങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നവരെയല്ല, തന്റെ അനുയായികളെന്ന് യേശു വിളിക്കുന്നത്. പിന്നെയോ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഹൃദയപരിവർത്തനത്തോടെ തന്നിൽ പുതിയ സ്യഷ്ടികളായി തന്റെ സ്നേഹത്തിന്റെയും ശക്തിയുടെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും പ്രകാശധാര ചൊരിയുന്നവരെയാണ് യേശു തന്റെ അനുയായികളായി അംഗീകരിക്കുന്നത്.

നടുക്കടലിൽ ഉത്തരമരുളുന്ന ദൈവം

നടുക്കടലിൽ ഉത്തരമരുളുന്ന ദൈവം

യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിച്ച് യേശുവിന്റെ ദൗത്യവുമായി ലോകസാഗരത്തിലൂടെ മുമ്പോട്ടുപോകുന്ന ഒരു ദൈവപൈതലിന് കൊടുങ്കാറ്റിനെയും കൂരിരുട്ടിനെയും തിരമാലകളെയും അഭിമുഖീകരിക്കേണ്ടിവരും. മരണത്തിന്റെ താഴ്വാരങ്ങളിലൂടെയുള്ള ആ പ്രയാണത്തിൽ അവനിൽ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണ് അവന്റെ ജയാപജയങ്ങൾ നിർണ്ണയിക്കുന്നത്. യെഹൂദന്മാരുടെ ക്രൂരമായ മർദ്ദനത്താൽ തളർന്നവശനായി യെരുശലേമിൽ തടവറയിൽ കിടക്കുന്ന പൗലൊസിന്റെ അടുത്തേക്ക് രാത്രിയിൽ കർത്താവ് കടന്നുചെന്ന് അവനോട് നീ എന്നെ യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു (പ്രവൃ, 23:11) എന്നു കല്പിച്ചു. കർത്താവിന്റെ കല്പന അനുസരിച്ച് റോമിലെത്തുവാനായി റോമാപൗരനായ പൗലൊസ് തന്റെ വിചാരണ റോമിൽ കൈസരുടെ ന്യായാസനത്തിനു മുമ്പാകെ വേണമെന്നു വാദിച്ചപ്പോൾ അവനെ റോമിലേക്ക് അയയ്ക്കുവാൻ അവർ നിർബ്ബന്ധിതരായി. കപ്പലിൽ റോമിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ കാറ്റ് അവർക്ക് അനുകൂലമായിരുന്നു. എന്നാൽ യാത്ര തുടർന്നപ്പോൾ ഈശാനമൂലൻ എന്ന ഭീകരമായ കൊടുങ്കാറ്റ് ആഞ്ഞടിച്ച് കപ്പലിന്റെ നിയന്ത്രണം അസാദ്ധ്യമാക്കി. ചരക്കെല്ലാം അവർ കടലിൽ എറിഞ്ഞു കളഞ്ഞു. കൊടുങ്കാറ്റിനു ശമനമുണ്ടാകാതിരുന്ന ആ വേളയിൽ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണുവാൻ കഴിയാതെ, ദിനരാത്രങ്ങൾ വേർതിരിച്ചറിയുവാൻ കഴിയാതെ അവർ ഘോരാന്ധകാരത്തിൽ ആടിയുലഞ്ഞു. മരണത്തിന്റെ ഗന്ധം വമിക്കുന്ന അതിഭയാനകമായ ആ സാഹചര്യത്തെ പൗലൊസ് നേരിട്ടത് ഉപവാസത്തോടു കൂടെയായിരുന്നു. നിശ്ചിത കാലയളവിൽ പൂർത്തിയാക്കുവാനായിട്ടല്ല അവൻ ഉപവാസം ആരംഭിച്ചത്. കാരണം, ഈശാനമൂലൻ എത്രനാൾ തുടരുമെന്ന് ആർക്കും നിർണ്ണയിക്കുവാൻ സാദ്ധ്യമല്ലായിരുന്നു. അവന്റെ സഹയാത്രികരായി കപ്പലിലുണ്ടായിരുന്ന 275 പേരും അവനോടുകൂടെ ഉപവാസമാരംഭിച്ചു. ഈശാനമൂലനിൽപ്പെട്ട് ആടിമറിയുന്ന കപ്പലിന്റെ അടിത്തട്ടിൽ, തടവുകാരെ പാർപ്പിച്ചിരുന്ന അറയിൽ കിടന്നിരുന്ന പൗലൊസിന്റെ അടുത്തേക്ക് അത്യുന്നതനായ ദൈവം തന്റെ ദൂതനെ അയച്ച് അവനോടൊപ്പമുള്ള 275 യാത്രികരെ അവനു നൽകിയിരിക്കുന്നതായും അവൻ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാണെന്നും അറിയിച്ചു. (പ്രവൃ, 27:23,24). പൗലൊസിന്റെ നിർബ്ബന്ധത്താൽ അവന്റെ സഹയാത്രികരും അവനോടൊപ്പം പതിന്നാലാമത്തെ ദിവസം ഉപവാസം അവസാനിപ്പിച്ചു. കപ്പൽ തകർന്നുവെങ്കിലും യാത്രക്കാരെല്ലാവരും പൗലൊസിനോടൊപ്പം മെലിത്തദ്വീപിലെത്തി. അങ്ങനെ മെലിത്താനിവാസികളെയും യേശുവിനുവേണ്ടി നേടുവാൻ പൗലൊസിനു കഴിഞ്ഞു. യേശു കല്പിച്ചതനുസരിച്ച് റോമിലെത്തുവാൻ തടവുകാരനായി പുറപ്പെട്ട പൗലൊസ് ശക്തമായ ഈശാനമൂലനെ നേരിട്ടപ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ ഉപവസിച്ചു പ്രാർത്ഥിച്ച് തന്റെ 275 സഹയാത്രികരെ മാത്രമല്ല, മെലിത്താനിവാസികളെയും യേശുവിനുവേണ്ടി നേടി. കർത്താവിന്റെ വിളികേട്ട് അവന്റെ ദൗത്യത്തിനു വേണ്ടി നാം ഇറങ്ങിത്തിരിക്കുമ്പോൾ ‘ഈശാനമൂലനുകളെ’ നേരിടേണ്ടിവരും. എന്നാൽ, ഉപവാസത്തോടും പ്രാർത്ഥനയോടും അചഞ്ചലമായ വിശ്വാസത്തോടും അത്യുന്നതനായ ദൈവത്തെ മുറുകെപ്പിടിക്കുമ്പോൾ ഈശാനമൂലൻ സൃഷ്ടിക്കുന്ന അന്ധകാരത്തെ പിളർന്ന് അവൻ കടന്നുവന്ന് നമ്മെ രക്ഷിക്കും; അവന്റെ ദൗത്യത്തിൽ വിജയക്കൊടി പാറിക്കുവാൻ നമ്മെ സഹായിക്കും.

യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരെ ഏതു വിധേനയും നശിപ്പിക്കണമെന്നുള്ള ഒരേ ലക്ഷ്യത്തോടെ പുറപ്പെട്ടവനായിരുന്നു തർസൊസുകാരനായ ശൗൽ. അവന്റെ മൗനസമ്മതത്തോടെയാണ് സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നത്. “ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിലേല്പിച്ചുകൊണ്ട് സഭയെ നശിപ്പിച്ചുപോന്നു.” (പ്രവൃ, 8:3). തന്നിമിത്തം അപ്പൊസ്തലന്മാർ ഒഴികെ ഭൂരിഭാഗം വിശ്വാസികളും യെരുശലേം വിട്ട് യെഹൂദ്യാ, ശമര്യ എന്നീ ദേശങ്ങളിലേക്കു ചിതറിപ്പോയി. യെരൂശലേമിലെ സഭയെ ചിതറിച്ചശേഷം ശൗലിന്റെ അടുത്ത ലക്ഷ്യം ദമസ്കൊസിലെ വിശ്വാസികളെ തകർക്കുക എന്നതായിരുന്നു. ദമസ്കൊസിലുള്ള ക്രൈസ്തവ വിശ്വാസികളെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ അവിടത്തെ പള്ളികൾക്ക് മഹാപുരോഹിതന്റെ അധികാരപ്രതവുമായാണ് ശൗൽ ദമസ്കൊസിലേക്കു പുറപ്പെട്ടത്. എന്നാൽ ദമസ്കൊസിനെ സമീപിച്ചപ്പോൾ പെട്ടെന്നൊരു വെളിച്ചം അവന്റെ ചുറ്റും മിന്നി. അനേകം വിശ്വാസികളെ വീഴ്ത്തിയ അവൻ അന്ധനായി നിലത്തുവീണു. “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നത് എന്ത്?” എന്ന ചോദ്യം അവൻ കേട്ടു. “നീ ആരാകുന്നു കർത്താവേ?” എന്നുള്ള അവന്റെ ചോദ്യത്തിന്, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ” എന്നു മറുപടി പറയുക മാത്രമല്ല, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക, നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും” (പ്രവൃ, 9:4-6) എന്നും അവനോടു പറഞ്ഞു. സർവ്വശക്തനായ ദൈവത്തോടുള്ള തീക്ഷ്ണതയാൽ യേശുവിനെ മശീഹാ ആയി സ്വീകരിക്കാതിരുന്ന യെഹൂദാ സഭയോടുള്ള വിശ്വസ്തതകൊണ്ടാണ് അവൻ യേശുവിൽ വിശ്വസിച്ചിരുന്നവരെ നശിപ്പിക്കുവാൻ ഓടിനടന്നത്. എന്നാൽ ഇപ്പോൾ, ഉയിർത്തെഴുന്നേറ്റ യേശുവിനെ അവൻ കണ്ടു; യേശുവിന്റെ ശബ്ദം കേട്ടു; (പ്രവൃ, 9:6) യേശു അവനെ വിളിച്ചു. യേശുവിന്റെ വിളിയെ അനുസരിക്കുവാൻ കഴിയണമെങ്കിൽ അവൻ ദമസ്കൊസിലേക്കു പോകണം. പക്ഷേ, യേശുവിനെ അനുഗമിക്കുകയാണെങ്കിൽ യഹുദാസഭയിലെ അവന്റെ സ്ഥാനമാനങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടും. അതോടൊപ്പം ഈ പുതിയ മാർഗ്ഗത്തിൽ അവനെ കാത്തുനിൽക്കുന്നത് പീഡനവും അവഗണനയും നിന്ദയും കഷ്ടതയുമാണ്. യെരുശലേമിലേക്കു മടങ്ങിപ്പോയാൽ കാഴ്ച നഷ്ടപ്പെട്ട അവന് അതിനുവേണ്ട ചികിത്സകൾ ചെയ്യുവാൻ കഴിയും. അവന്റെ സ്ഥാനമാനങ്ങളും സമ്പത്തും സാമൂഹ്യബന്ധങ്ങളും സഭയിലെ പ്രമാണിത്തവും അവനു നിലനിർത്തുവാനും വർദ്ധിപ്പിക്കുവാനും കഴിയും. അവന്റെ ശിഷ്ടമുള്ള ജീവിതകാലത്തെ മുഴുവൻ സ്പർശിക്കുന്ന നിർണ്ണായകമായ ഒരു തീരുമാനം എടുക്കുവാൻ ശൗൽ നിർബ്ബന്ധിതനായിത്തീർന്നു. “യെരൂശലേമിലേക്കോ – ദമസ്തകൊസിലേക്കോ?” തനിക്ക് ലാഭമായതിനെയൊക്കെയും ചേതമെന്നെണ്ണിക്കൊണ്ട് അവൻ ദമസ്കൊസ് തിരഞ്ഞെടുത്തു. യേശു അവനു കാഴ്ച നൽകി. സ്വർഗ്ഗീയകൃപകൾ പ്രാപിച്ച് താൻ ഉപദ്രവിച്ചുകൊണ്ടിരുന്ന യേശുവിങ്കലേക്ക് അനേകായിരങ്ങളെ നയിച്ചു. ഇന്നും യേശു അനേകരെ വിളിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യേശുവിന്റെ ശബ്ദം കേട്ടിട്ടും അവനെ ജീവിതത്തിൽ അനുഭവമാക്കുവാൻ കഴിഞ്ഞിട്ടും അവർക്ക് ശൗലിനെപ്പോലെ യേശുവിൽ സമ്പൂർണ്ണമായി വിശ്വാസം അർപ്പിച്ചുകൊണ്ട് ദമസ്കൊസിലേക്കു പോകുവാൻ കഴിയുന്നില്ല. കാരണം, ശൗലിനെപ്പോലെ യെരൂശലേമിലെ സ്ഥാനമാനങ്ങളും, പ്രീതിവാത്സല്യങ്ങളും, പേരും പെരുമയും യേശുവിനുവേണ്ടി ഉപേക്ഷിക്കുവാൻ അവർക്കു മനസ്സില്ല. എന്നാൽ ഭൗതികമായ സ്ഥാനമാന മഹിമകൾ യേശുവിനായി ഉപേക്ഷിച്ച്, യേശുവിനെ അനുഗമിക്കുന്നവർ സ്വർഗ്ഗീയ പ്രീതിവാത്സല്യങ്ങൾക്ക് ഉടമകളാകുമെന്നും, സ്വർഗ്ഗത്തിലും ഭൂമിയിലും മഹത്തീകരിക്കപ്പെടുമെന്നും പൗലൊസിന്റെ അനുഭവം തെളിയിക്കുന്നു.

പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ്

പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ്

ആധുനിക ക്രൈസ്തവ സമൂഹത്തിൽ പണംകൊണ്ട് പേരും പെരുമയും സ്ഥാനമാനങ്ങളും നേടിയെടുക്കുന്നവർ അനേകരാണ്. അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനായി ഇങ്ങനെ നേടിയെടുക്കുന്ന അധികാരങ്ങൾകൊണ്ടു ലോകത്തിൽ അല്പകാലം പേരും പ്രശസ്തിയും നിലനിർത്താമെങ്കിലും, ഈ ലോകത്തോടു യാത്ര പറയുമ്പോൾ അവർ വിസ്മൃതകോടിയിലേക്കു തള്ളപ്പെടുന്നു. എന്തെന്നാൽ ദൈവത്തിനുവേണ്ടി ദൈവഹിതപ്രകാരം പ്രവർത്തിക്കുവാൻ കഴിയുന്നത് പരിശുദ്ധാത്മശക്തിയാൽ മാത്രമാണ്. പണം കൊടുത്ത് ആത്മീയ മണ്ഡലങ്ങളിലെ ഔന്നത്യങ്ങൾ വിലയ്ക്കു വാങ്ങാമെങ്കിലും പരിശുദ്ധാത്മാവിനെ മാത്രം വിലയ്ക്ക് വാങ്ങുവാൻ കഴിയുകയില്ലെന്ന് ശമര്യയിൽ ജീവിച്ച് സ്നാനമേറ്റ്, ഫിലിപ്പോസിനോടൊപ്പം പ്രവർത്തിച്ച ശിമോന്റെ അനുഭവം വിളിച്ചറിയിക്കുന്നു. ശമര്യയിലെ വിശ്വാസികൾ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനമേറ്റിരുന്നുവെങ്കിലും പരിശുദ്ധാത്മാവ് പ്രാപിച്ചിട്ടില്ലായിരുന്നു. യെരുശലേമിൽനിന്ന് പത്രൊസും യോഹന്നാനും ശമര്യയിലെത്തി അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിനായി പ്രാർത്ഥിച്ച് അവരുടെമേൽ കൈ വച്ചപ്പോൾ അവർ പരിശുദ്ധാത്മാവിൽ നിറഞ്ഞു. അപ്പോൾ ശിമോൻ, പത്രൊസിന്റെയും യോഹന്നാന്റെയും അടുത്തു പണവുമായി സമീപിച്ച്, “ഞാൻ ഒരുവന്റെമേൽ കൈ വച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിക്കുവാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരണം” (പ്രവൃ, 8:19) എന്ന് ആവശ്യപ്പെട്ടു. അപ്പോൾ പത്രൊസ്, ദൈവത്തിന്റെ ദാനം പണംകൊണ്ടു വാങ്ങാമെന്ന് അവൻ നിരൂപിച്ചതുകൊണ്ട് അവന്റെ പണം അവനോടുകൂടെ നശിച്ചുപോകട്ടെ എന്നാണ് മറുപടി നൽകിയത്. മാത്രമല്ല, അവന്റെ ഹ്യദയം ദൈവസന്നിധിയിൽ നേരുള്ളതല്ലാത്തതിനാൽ അവന് ഈ കാര്യത്തിൽ പങ്കും ഓഹരിയുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തെന്നാൽ പരിശുദ്ധാത്മാവിനെ ദാനം ചെയ്യുന്നത് സർവ്വശക്തനായ ദൈവമാണ്. തന്റെ ആത്മാവിനെ മനുഷ്യന്റെമേൽ പകരുവാൻ അവനിൽനിന്ന് ദൈവം ആവശ്യപ്പെടുന്നത് അവന്റെ പണമോ പ്രതാപമോ അല്ല, പിന്നെയോ പരിശുദ്ധവും പരമാർത്ഥത നിറഞ്ഞതുമായ ഹൃദയമാണ്. ധനമാഹാത്മ്യം കൊണ്ടോ, സ്ഥാനമാനങ്ങൾകൊണ്ടോ, സ്വാധീനങ്ങൾകൊണ്ടോ, അത്യുന്നതനായ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പിടിച്ചെടുക്കുവാൻ കഴിയുകയില്ലെന്നും, പരിശുദ്ധാത്മനിറവില്ലാതെയുള്ള പ്രവർത്തനങ്ങൾ ദൈവസന്നിധിയിൽ ‘വട്ടപ്പൂജ്യം’ ആണെന്നും, ശിമോന്റെ അനുഭവമുൾപ്പെടെയുള്ള അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ വ്യക്തമായി തെളിയിക്കുന്നു.

മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ

മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ

മനുഷ്യരെ അനുസരിക്കുന്നില്ലെങ്കിൽ മരണമാണ് മുമ്പിലുള്ളതെന്ന ഭീഷണി മുഴങ്ങുമ്പോഴും അതിനെ അവഗണിച്ച്, തങ്ങളെ വിളിച്ച അത്യുന്നതനായ ദൈവത്തെ മാത്രമേ അനുസരിക്കുകയുള്ളുവെന്ന് സ്വന്തം ജീവൻ പണയംവച്ചുകൊണ്ടു പ്രഖ്യാപിക്കുന്ന സാധാരണക്കാരായ അനേകരെ തിരുവചനത്തിൽ കാണുവാൻ കഴിയും. അങ്ങനെയുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ദൈവം തന്റെ ദൗത്യത്തിനായി ഉപയോഗിച്ച് മഹത്ത്വമുള്ള അസാധാരണക്കാരായി തീർക്കുന്നതെന്ന് തിരുവചനത്തിലെ അസംഖ്യങ്ങളായ സംഭവങ്ങൾ തെളിയിക്കുന്നു. സുന്ദരം എന്ന ദൈവാലയഗോപുരത്തിലിരുന്നു ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കിയതിനെത്തുടർന്ന്, ശലോമോന്റേത് എന്നു പേരുള്ള ദൈവാലയമണ്ഡപത്തിൽ പത്രൊസിന്റെയും യോഹന്നാന്റെയും ചുറ്റും ജനം ഓടിക്കൂടി. അതറിഞ്ഞ് പുരോഹിതന്മാരും സദൂക്യരും പടനായകനും അവരെ പിടിച്ച് തടവിലാക്കി. അടുത്തദിവസം കയ്യഫാവും മറ്റു മഹാപുരോഹിതന്മാരും പ്രമാണികളും ശാസ്ത്രിമാരും മൂപ്പന്മാരും അടങ്ങുന്ന സന്നിദ്രിസംഘം അവരെ വിചാരണ ചെയ്തു. ഇതേ സന്നിദിസംഘമായിരുന്നു ജനവികാരം ഇളക്കിവിട്ട് യേശുവിനെ ക്രൂശിക്കുവാൻ പീലാത്തോസിന്റെ മേൽ സമ്മർദ്ദം ചെലുത്തിയത്. “എന്ത് അധികാരത്തിൽ അഥവാ ഏതു നാമത്തിൽ നിങ്ങൾ ഇതു ചെയ്തു?” (പ്രവൃ, 4:7) എന്നുള്ള സന്നിദ്രിസംഘത്തിന്റെ ചോദ്യത്തിന് പത്രൊസിൽനിന്ന്, “നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു എന്ന് നിങ്ങൾ എല്ലാവരും, യിസ്രായേൽ ജനമൊക്കെയും അറിഞ്ഞുകൊള്ളുവിൻ” (പ്രവൃ, 4:10) എന്ന പരിശുദ്ധാത്മനിറവിലുള്ള മറുപടിയാണ് അവർക്കു ലഭിച്ചത്. അത് അവരെ അമ്പരപ്പിച്ചു. കയ്യഫാവിന്റെ അരമനയിൽവച്ച് യേശുവിനെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറയുകയും പ്രാകുകയും ആണയിടുകയും ചെയ്ത പത്രൊസിന്റെ ഈ ശക്തമായി പ്രഖ്യാപനത്തെ നിഷേധിക്കുവാൻ അവർക്കു കഴിവുണ്ടായിരുന്നില്ല. കാരണം അമ്മയുടെ ഗർഭാശയംമുതൽ മുടന്തനും 40 വയസ്സുള്ളവനും, പത്രൊസ് സൗഖ്യമാക്കിയവനുമായ ആ മനുഷ്യനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിക്കുവാനായി ദിനംപ്രതി ഇരുത്തിയിരുന്നതിനാൽ, (പ്രവൃ, 3:2) അവൻ എല്ലാവർക്കും സുപരിചിതനായിരുന്നു. അവന്റെ സൗഖ്യത്തെ ആർക്കും നിഷേധിക്കുവാൻ കഴിയാത്തതുകൊണ്ട് യേശുവിന്റെ നാമത്തിൽ യാതൊന്നും സംസാരിക്കരുത്; ഉപദേശിക്കുകയുമരുത് (പ്രവൃ, 4:18) എന്ന് അവരെ താക്കീതു ചെയ്തു. യെഹൂദാസഭയുടെയും സമൂഹത്തിന്റെയും സമുന്നത സമിതിയായ സന്നിദ്രിസംഘത്തിന്റെ കല്പന ലംഘിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകുമെന്ന് പത്രൊസിനും യോഹന്നാനും അറിയാമായിരുന്നു. എന്നാൽ അവർ ദൈവത്തെക്കാളധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിക്കുവിൻ എന്നു പറഞ്ഞുകൊണ്ട്, “ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്ന കാര്യങ്ങൾ പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു യാതൊരു ഭയവും കൂടാതെ നടത്തിയ പ്രഖ്യാപനമാണ് അന്നുമുതൽ യേശു അവരെ അത്യധികമായി ഉപയോഗിക്കുവാൻ മുഖാന്തരമൊരുക്കിയത്. യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിക്കുന്നരെ തന്റെ അത്ഭുതങ്ങളാലും അടയാളങ്ങളാലും യേശു ഉപയോഗിക്കുവാൻ തുടങ്ങുമ്പോൾ, ഇതുപോലെയുള്ള ഭീഷണികൾ അവർക്ക് എപ്പോഴും അഭിമുഖീകരിക്കേണ്ടിവരും. പത്രൊസിനെയും യോഹന്നാനെയും പോലെ പരിശുദ്ധാത്മനിറവിൽ, ധൈര്യത്തോടെ, ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ? എന്നു ചോദിച്ചുകൊണ്ട്, ലാഭമായതിനെ ചേതമെന്നെണ്ണി, മുമ്പോട്ടു വരുന്നവരെ മാത്രമേ യേശുവിനു കൂടുതലായി ഉപയോഗിക്കുവാൻ സാദ്ധ്യമാകൂ.