All posts by roy7

പരിച്ഛേദന

പരിച്ഛേദന (circumcision)

പുരുഷലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുകളയുന്നതാണു പരിഛേദനം. മൂർച്ചയുള്ള കത്തിയാണ് പരിച്ഛേദനത്തിനു ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കല്ലുകളും കത്തിക്കു പകരം ഉപയോഗിച്ചിരുന്നു. (പുറ, 4:25; യോശു, 5:2). പിതാവാണ് പരിച്ഛേദനം ചെയ്തു വന്നതെങ്കിലും ചില സന്ദർഭങ്ങളിൽ സ്ത്രീകളും തങ്ങളുടെ പുരുഷപ്രജയെ പരിച്ഛേദനം ചെയ്തിട്ടുണ്ട്. (പുറ, 4:25). യെഹൂദേതരനെകൊണ്ടു പരിച്ഛേദനം ചെയ്യിച്ചിരുന്നില്ല. അനന്തരകാലത്ത് പ്രായമായവരെ പരിച്ഛേദനം ചെയ്തത് വൈദ്യൻമാരായിരുന്നു. പ്രത്യേകം നിയമിക്കപ്പെട്ട ‘മൊഹെൽ’ എന്ന വ്യക്തിയാണ് ഇക്കാലത്തു് പരിച്ഛേദനം ചെയ്യുന്നത്. പുതിയനിയമകാലത്ത് പരിച്ഛേദനവും നാമകരണവും ഒരുമിച്ചായിരുന്നു.

അബ്രാഹാമിനോടു ഉടമ്പടി ചെയ്തപ്പോൾ പ്രസ്തുത ഉടമ്പടിയുടെ അടയാളമായി എല്ലാ പുരുഷൻമാരും പരിച്ഛേദനം ചെയ്യണമെന്ന് ദൈവം കൽപിച്ചു. അബ്രാഹാമിന്റെ സന്തതിമാത്രമല്ല, വീട്ടിൽ ജനിച്ചവരും വിലയ്ക്കുവാങ്ങിയവരും ആയ ദാസൻമാരും എട്ടാം നാളിൽ പരിച്ഛേദനം സ്വീകരിക്കേണ്ടതാണ്. പരിച്ഛേദനം ഏല്ക്കാത്തവനെ ദൈവത്തോടുള്ള നിയമം ലംഘിച്ചിരിക്കുകയാൽ ജനത്തിൽനിന്നു ചേദിച്ചുകളയേണ്ടതാണ്. (ഉല്പ, 17:10-14). മോശെ ഇതിനെ ഒരു നിയമമാക്കിമാറ്റി. (ലേവ്യ, 12:3; യോഹ, 7:22,23). യിസ്രായേല്യർക്കും അടിമകൾക്കും യിസ്രായേൽ പൗരത്വം ആഗ്രഹിക്കുന്ന വിദേശികൾക്കും ഈ നിയമം ബാധകമാണ്. പെസഹ ആചരിക്കുന്നവരെല്ലാം പരിച്ഛേദനത്തിന് വിധേയരായിരിക്കണം. (പുറ, 12:48). മരുഭൂമി പ്രയാണത്തിൽ യിസ്രായേല്യർ ഈ കർമ്മം അനുഷ്ഠിച്ചില്ല. അനുസരണക്കേടിനുള്ള ദൈവികശിക്ഷയുടെ ഫലമായി അവർ അലഞ്ഞു തിരിയുകയായിരുന്നു. താത്ക്കാലികമായി ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട അവർ നിയമത്തിന്റെ അടയാളമായ പരിച്ഛേദനം സ്വീകരിക്കുവാൻ പാടില്ലായിരുന്നു. ന്യായപ്രമാണം വിശ്വസ്തതയോടെ പാലിക്കുമെങ്കിൽ മാത്രമേ ദൈവത്തിന്റെ സഹായം ലഭിക്കുകയുള്ളൂ. അതിനാൽ കനാനിൽ പ്രവേശിക്കുമ്പോൾ മരുഭൂമിയിൽ വച്ചു ജനിച്ച തലമുറയെ മുഴുവൻ പരിച്ഛേദനം ചെയ്യേണ്ടത് യോശുവയുടെ കർത്തവ്യമായിരുന്നു. മരുഭൂമി പ്രയാണത്തിൽ ജനിച്ച എല്ലാ ആൺകുട്ടികളെയും യോർദ്ദാൻ കടന്നയുടൻ ഗില്ഗാലിലോ, ഗില്ഗാലിനടുത്തുവച്ചോ യോശുവ പരിച്ഛേദനം ചെയ്തു. (യോശു, 5:2). അനന്തരം പരിച്ഛേദനം യിസായേല്യർക്ക് അഭിമാനത്തിന്റെ ചിഹ്നമായിമാറി. അഗ്രചർമ്മികളെ അവർ വെറുപ്പോടെ വീക്ഷിച്ചു. (ന്യായാ, 14:3; 15:18; 1ശമൂ, 14:6; യെശ, 52:). അവരുമായുള്ള വിവാഹബന്ധം നിഷിദ്ധമായി കരുതി. (ന്യായാ, 14:3). യഥാസ്ഥാനപ്പെട്ടു കഴിയുമ്പോൾ വിശുദ്ധനഗരമായ യെരൂശലേമിൽ അഗ്രചർമ്മിയും അശുദ്ധനും കടന്നുവരില്ലെന്ന് യെശയ്യാവ് പ്രവചിച്ചു. (52:1).

ഏദോമ്യരും, മോവാബ്യരും, അമ്മോന്യരും, മിസ്രയീമ്യരും അഗ്രചർമ്മം ചേദിച്ചിരുന്നു. മിസ്രയീമിലാകട്ടെ പുരോഹിതൻമാരും വിശുദ്ധമർമ്മങ്ങൾ അഭ്യസിക്കുന്നവരും മാത്രമേ അഗ്രചർമ്മം ചേദിച്ചിരുന്നുള്ളൂ. എത്യോപ്യർ, കോംഗോയിലെ നീഗ്രോകൾ, ആഫിക്കയുടെ ഉൾഭാഗത്തുള്ള ആദിവാസികൾ, ഫ്യുജി ദ്വീപുവാസികൾ തുടങ്ങിയവർ ഇതു് ആചരിക്കുന്നുണ്ട്.

പ്രാധാന്യം: പരിച്ഛേദനം ലിംഗാരാധനയിൽ നിന്നാണ് ഉടലെടുത്തതെന്ന് കരുതപ്പെടുന്നു. അതു ശരിയാണെങ്കിൽ യിസ്രായേല്യരുടെ പരിച്ഛേദനവുമായി അതിനൊരു ബന്ധവുമില്ല. യഹോവ തന്റെ ജനമായ യിസ്രായേൽ മക്കളോടു ചെയ്ത നിയമത്തിന്റെ അടയാളമാണ് പരിച്ഛേദനം. ആരോഗ്യസംബന്ധമായ ചില ഗുണങ്ങൾ കൊണ്ടാണ് (ശരീരത്തിന്റെ ശുദ്ധിക്കും ആരോഗ്യത്തിനും പ്രത്യുൽപാദന വീര്യവർദ്ധനവിനും) പരിച്ഛേദനം ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ഈ വിശദീകരണവും സ്വീകാര്യമല്ല; അഗ്രചർമ്മം ഛേദിക്കാത്തവരിലും ആരോഗ്യവും പ്രത്യുൽപാദനക്ഷമതയും കുറഞ്ഞു കാണുന്നില്ല. അതിനു യാഗമായി ബന്ധമില്ല. ശരീരം പൂർണ്ണമായും സമർപ്പിക്കുന്നതിനു പകരം ഒരവയവം സമർപ്പിക്കുന്നു എന്ന ധാരണയാണ് അതിനു പിന്നിലുള്ളത്. ഈശ്വര മഹത്വത്തിനുവേണ്ടി സ്വയം ഷണ്ഡനായിത്തീരുക എന്ന ആചാരം ലുപ്തമായി അഗ്രചർമ്മത്തിൽ എത്തിയതാകാം എന്ന അഭിപ്രായവും ഉണ്ട്. ലൈംഗിക ജീവിതത്തിൽ അമിതശക്തിയോടാണ് പാപത്തിന്റെ ദുഷീകരണം വെളിപ്പെടുന്നത്. ജീവൻ പുനരുൽപാദിപ്പിക്കുന്ന അവയവത്തിന്റെ ശുദ്ധീകരണത്തിലൂടെ ജീവന്റെ വിശുദ്ധീകരണത്തെ പ്രതീകവൽകരിക്കുകയാണിത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മീയവിശുദ്ധിയാണ് ദൈവം ആവശ്യപ്പെടുന്നത്. പ്രസ്തുത ആത്മീയവിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. പരിച്ഛേദനം ചെയ്യപ്പെടുന്ന വ്യക്തി ഉടമ്പടിയിലെ എല്ലാ അവകാശങ്ങൾക്കും ഉടമയായിതീരുന്നു.

എട്ടാം ദിവസം പരിച്ഛേദനം കഴിക്കുന്നതിന് സംഖ്യാപരമായ പ്രതീകാത്മകത്വമുണ്ട്. ഏഴുദിവസം കൊണ്ടു് ഒരാഴ്ച പൂർത്തിയാകുന്നു. എട്ടാം ദിവസം ഒരു പുതിയ ആഴ്ച ആരംഭിക്കുന്നു. ഒരു പുതിയ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന എട്ടാം ദിവസമാണു് ഒരു കുഞ്ഞ് ദൈവവുമായുള്ള നിയമബന്ധത്തിൽ പ്രവേശിക്കുന്നത്. ഹൃദയ പരിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദനം ചെയ്യുക എന്നത് ഹൃദയശുദ്ധിയെ കാണിക്കുന്നു. (ആവ, 10:16; 30:6; യിരെ, 4:4; യെഹെ, 44:7). കേട്ടനുസരിക്കുവാനുള്ള ഒരുക്കമാണ് ചെവിയുടെ പരിച്ഛേദനം. (യിരെ, 6:10).

ക്രിസ്തീയപരിച്ഛേദനം: ക്രിസ്ത്യാനികൾ ക്രിസ്തുവിൽ പരിച്ഛേദനം ഏറ്റവരാണ്. (കൊലൊ, 2:11). ഈ പരിച്ഛേദനം കൈകൊണ്ടുള്ളതല്ല. ദൈവജനത്തിനു വിശുദ്ധനായ ദൈവത്തോടുള്ള ഉടമ്പടി ബന്ധത്തിന്റെ അടയാളമായി ജഡശരീരത്തിന്റെ ഒരംശം ഉപേക്ഷിക്കുന്നതാണ് ശാരീരികമായ പരിച്ഛേദനം. അധമപ്രകൃതിയാൽ നിയന്ത്രിക്കപ്പെടുന്ന ഭൗതികശരീമാണ് ജഡശരീരം. രക്ഷിക്കപ്പെട്ടവർക്കും അല്ലാത്തവർക്കും ഈ ശരീരമുണ്ട്. ജഡശരീരം മുഴുവൻ ഉരിഞ്ഞുകളയുന്നതാണ് ക്രിസ്തീയ പരിച്ഛേദനം. പരിശുദ്ധാത്മ സ്നാനത്താൽ ഒരു വിശ്വാസി ക്രിസ്തുവിനോടു ചേർന്നുകഴിയുമ്പോൾ ജഡശരീരം ഉരിഞ്ഞുകളയപ്പെടുന്നു. ആത്മീയപരിച്ഛേദനത്തെ പ്രായോഗികമാക്കുന്നത് പരിശുദ്ധാത്മ സ്നാനമാണ്. (1കൊരി, 12:13; റോമ, 6:3,4; കൊലൊ, 2:12). ക്രിസ്തീയ വിശ്വാസത്തിലേക്കുവന്ന വിജാതീയർ പരിച്ഛേദനം ഏല്ക്കണമെന്നും അല്ലെങ്കിൽ അവർക്കു രക്ഷ ലഭിക്കുകയില്ലെന്നും വാദിച്ച ഒരു കൂട്ടം യെഹൂദ ക്രിസ്ത്യാനികൾ ആദിമസഭയിലുണ്ടായിരുന്നു. (പ്രവൃ, 15:1). ഇവർ പരിച്ഛേദനക്കാർ എന്നറിയപ്പെട്ടു. (പ്രവൃ, 10:45; 11:2; ഗലാ, 2:12; കൊലൊ, 4:11; തീത്തൊ, 1:10). അപ്പൊസ്തലൻ അവർക്കു ഉചിതമായ മറുപടി നൽകി: “പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല പുതിയസൃഷ്ടിയതേ കാര്യം.” (ഗലാ, 6:15).

പരദീസ, പറുദീസ

പരദീസ, പറുദീസ (paradise)

കെട്ടിയടച്ച തോട്ടം എന്നാണ് പരദീസയുടെ അർത്ഥം. പാരഡൈസോസ് എന്ന ഗ്രീക്കുപദം ആദ്യം പ്രയോഗിച്ചതു ‘ക്സെനൊഫൊൻ’ ആണ്. പേർഷ്യൻ രാജാക്കൻമാരുടെ ഉദ്യാനങ്ങളെ കുറിക്കുവാനാണ് പരദീസ എന്നപദം ക്സെനൊഫൊൻ പ്രയോഗിച്ചത്. പാർദേസ് എന്നപദം പഴയനിയമത്തിൽ നെഹ, 2:8 (രാജാവിന്റെ വനം), സഭാ, 2:5 (ഉദ്യാനം), ഉത്ത, 4:13 (തോട്ടം) എന്നീ വാക്യങ്ങളിലുണ്ട്. ഏദെൻ തോട്ടത്തിലെ സൗഭാഗ്യാവസ്ഥ ഭാവിയിൽ മശീഹായുടെ വാഴ്ചയിൽ ലഭിക്കുമെന്ന പ്രത്യാശ യെഹൂദന്മാർക്കുണ്ട്. തങ്ങളുടെ കാലത്ത് പരദീസ ഉണ്ടെന്നും എന്നാലതു മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും അവർ വിശ്വസിച്ചു. പിതാക്കൻമാരുടെയും നീതിമാൻമാരുടെയും ആത്മാക്കൾ മരണാനന്തരം പരദീസയിൽ എത്തിച്ചേരുമെന്നവർ കരുതി. പുതിയനിയമത്തിൽ മുന്നുപ്രാവശ്യം മാത്രമാണ് പരദീസ പരാമൃഷ്ടമായിരിക്കുന്നത്. (ലുക്കൊ, 23:43; 2കൊരി, 12:3; വെളി, 2:7). മരണാനന്തരം ആത്മാവ് എത്തിച്ചേരുന്ന സ്ഥാനമായി പരദീസ പറയപ്പെട്ടിരിക്കുന്നു. (ലൂക്കൊ, 23:43; 16:19-31). 2 കൊരിന്ത്യർ 12:2-4-ൽ പരദീസയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു പ്രഥമപുരുഷനിൽ അപ്പൊസ്തലനായ പൗലൊസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരദീസ മൂന്നാം സർഗ്ഗമാണ്. വെളിപ്പാട് 2:7-ൽ ജയിക്കുന്നവനു ലഭിക്കുന്ന പ്രതിഫലമായി പരദീസയെ ക്രിസ്തു വെളിപ്പെടുത്തി. എല്ലാറ്റിന്റെയും പരിസമാപ്തിയിൽ പരദീസ പൂർണ്ണമഹത്വത്തിൽ പ്രത്യക്ഷമാവും എന്നു വെളിപ്പാട് 22 വ്യക്തമാക്കുന്നു.

മറിയ (റോമാ സഭയിലെ)

മറിയ (റോമാ സഭയിലെ)

റോമാ സഭയിൽ ‘വളരെ അദ്ധ്വാനിച്ച’ ഒരംഗമാണ് മറിയ. “നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവാൻ” (റോമർ, 16:6) പൗലൊസ് റോമാ സഭയ്ക്കെഴുതി. 

മറിയ (മർക്കൊസിൻ്റെ അമ്മ)

മറിയ (മർക്കൊസിൻ്റെ അമ്മ)

മർക്കൊസ് എന്നു മറുപേരുളള യോഹന്നാന്റെ അമ്മ. (അപ്പൊ, 12:12). ബർന്നബാസിന്റെ മച്ചുനനാണ് മർക്കൊസ്. (കൊലൊ, 4:10). മറിയയ്ക്കും ബർന്നബാസിനും തമ്മിലുളള ബന്ധം വ്യക്തമല്ല. യേശു ‘കർത്താവിന്റെ അത്താഴം’ അനുഷ്ഠിച്ച മാളികമുറി അവളുടെ വീട്ടിലായിരുന്നുവെന്നു കരുതപ്പെടുന്നു. മറിയ സ്വന്തഭവനം സഭയ്ക്കു വേണ്ടി തുറന്നുകൊടുത്തു. സാമ്പത്തികമായി മെച്ചപ്പെട്ട ഭവനമായിരുന്നു മറിയയുടേതു. അവളുടെ വീട്ടിൽ ഒരു വേലക്കാരിയെങ്കിലും ഉണ്ടായിരുന്നു – രോദാ. (അപ്പൊ, 12:13). കാരാഗൃഹമുക്തനായ പത്രോസ് നേരെ പോയത് മറിയയുയുടെ വീട്ടിലേക്കായിരുന്നു. (പ്രവൃ, 12:12). പത്രൊസ് മർക്കൊസിനെക്കുറിച്ചു ‘എനിക്കും മകനായ’ എന്നു എഴുതി. (1പത്രൊ, 5:13). പത്രാസിനു മറിയയുടെ കുടുംബവുമായുള്ള ഉറ്റ ബന്ധം ഈ പ്രസ്താവനയിൽ നിഴലിക്കുന്നുണ്ടു. 

മറിയ (ക്ലെയോപ്പാവിൻ്റെ ഭാര്യ)

മറിയ (ക്ലെയോപ്പാവിൻ്റെ ഭാര്യ) 

യേശു ക്രൂശിൽ കിടക്കുന്ന സമയത്തു മാത്രമാണ് ഈ പേര് പരാമർശിച്ചു കാണുന്നത്; “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (യോഹ, 19:25). ഇവൾ ക്ലെയോപ്പാവിൻ്റെ ഭാര്യയെന്നതിൽ കവിഞ്ഞ് മറ്റൊരു വിവരവും ബൈബിളിൽ ലഭ്യമല്ല.

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

പന്ത്രണ്ട് അപ്പെസ്തലന്മാരിൽപ്പെട്ട  ചെറിയ യാക്കോബിൻ്റെ അമ്മയും, അല്ഫായിയുടെ ഭാര്യയുമാണ് ഈ മറിയ. യോസെ എന്ന മറ്റൊരു മകനും ഇവർക്കുണ്ട്. (മത്താ, 10:3, 27:56, മർക്കൊ, 15:40, ലൂക്കോ, 6:15,16). യേശുവിന്റെ ക്രൂശീകരണത്തിനു ശേഷമാണ് ഈ മറിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 27:56). അവനെ കല്ലറയിൽ വെയ്ക്കുമ്പോഴും (മത്താ, 27:60-61, മർക്കൊ, 15:47), പുനരുത്ഥാന ദിവസം കല്ലറയിൽ ചെല്ലുന്ന സ്ത്രീകളുടെ കുട്ടത്തിലും (മത്താ, 28:1), ദൂതനുമായി സംസാരിച്ചവരുടെ കൂട്ടത്തിലും (ലൂക്കോ, 24:10), യേശുവിനെ കാൽ പിടിച്ചു നമസ്കരിച്ചവരുടെ കൂട്ടത്തിലും ഈ മറിയ ഉണ്ടായിരുന്നു. (മത്താ, 28:8-9). യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയയും ഇതുതന്നെയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യോഹന്നാൻ; യേശുവിൻ്റെ അമ്മയായ മറിയയുടെ സഹോദരിയെയും ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (19:25). ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം അങ്കുശം അഥവാ, കോമായിട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു:”യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (19:25). ഇവിടെ, യേശുവിന്റെ അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യയും വ്യതിരിക്തരാണെന്ന് മനസ്സിലാക്കാം. ഈ വേദഭാഗത്തിൻ്റെ സമാന്തര ഭാഗങ്ങളും ചേർത്ത് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56). അടുത്ത വാക്യം: “സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.” (മർക്കൊ, 15:40). ഒന്നാമത്, യോഹന്നാനിൽ പറയുന്ന ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ഒന്നാണെന്ന് മനസ്സിലാക്കാം. രണ്ടാമത്, ശലോമ എന്നത് സെബദിപുത്രന്മാരുടെ അമ്മയാണെന്നും മനസ്സിലാക്കാം.

ചെറിയ യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയെ മരണശേഷമാണ് ബൈബിളിൽ കാണുന്നത്; പുനരുത്ഥാന ശേഷവും അവിടെ ഉണ്ടായിരുന്നു. (മത്താ, 27:61, 28:1, മർക്കൊ, 15:47, ലൂക്കോ, 24:10).

ആകെ സൂചനകൾ (7) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, ലൂക്കോ, 24:10.

മറിയ (ലാസറിൻ്റെ സഹോദരി)

 മറിയ (ലാസറിൻ്റെ സഹോദരി)

യേശുവിന്റെ സ്നേഹിതനായ ലാസറിന്റെ സഹോദരിമാരിൽ ഒരുവൾ. യെരുശലേമിനു 3 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ബേഥാന്യ എന്ന ഗ്രാമത്തിലായിരുന്നു മറിയയുടെ വീട്. (യോഹ, 11:1). യേശു ഒരിക്കൽ ഭവനത്തിൽ ചെന്നപ്പോൾ മറിയ യേശുവിന്റെ കാല്ക്കൽ ഇരുന്നു വചനം കേട്ടുകൊണ്ടിരുന്നു. അവളുടെ സഹോദരി മാർത്ത യേശുവിനെ ശുശ്രൂഷിക്കുന്നതിനു ബദ്ധപ്പെട്ടു. അവൾ സഹോദരിയെക്കുറിച്ചു യേശുവിനോടു പരാതിപ്പെട്ടു. യേശു മറിയയി ശ്ലാഘിച്ചു പറഞ്ഞു; “അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.” (ലൂക്കൊ, 10:38-42). ലാസർ മരിച്ചതിനുശേഷം യേശു അവിടെ വന്നപ്പോൾ മറിയ അവനെ എതിരേറ്റു. യേശു ലാസറിനെ ഉയിർപ്പിച്ചു. (യോഹ, 11:11-45). പെസഹയ്ക്ക് ആറു ദിവസം മുൻപ് യേശു ബേഥാന്യയിൽ വന്നപ്പോൾ നല്കിയ വിരുന്നിൽ മറിയ വിലയേറിയ സ്വച്ഛജടാമാംസി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടി കൊണ്ടു കാൽ തുവർത്തി. (യോഹ, 12:1-8). മറിയയുടെ അനന്തര ചരിത്രം ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.

ആകെ സൂചനകൾ (11) — ലൂക്കോ, 10:38, 10:42, യോഹ, 11:1, 11:2, 11:19, 11:20, 11:28, 11:31, 11:32, 11:45, 12:3.

മഗദലക്കാരത്തി മറിയ

മഗദലക്കാരത്തി മറിയ ((Mary Magdalene)

മഗ്ദലക്കാരി എന്ന വിശേഷണത്തിനു നാലു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്; ഗലീലക്കടലിന്റെ പശ്ചിതതീരത്തുളള മഗ്ദല പട്ടണവാസിയാണ്. രണ്ട്;  തലമൂദുകാരന്മാർ ഒരു മറിയം മെഗാദ്ദെലെയെക്കുറിച്ചു (=പിന്നിയ തലമുടിയുളള മറിയം) പറയുന്നു. പാപിനിയായ മറിയ ഇവളാണെന്ന് ദൈവശാസ്തജ്ഞനായ ജെ.ബി. ലൈറ്റ്ഫുട്ട് (1828-1889) അവകാശപ്പെടുന്നു. (ലൂക്കൊ, 7:37). മൂന്ന്; ബൈബിൾ പണ്ഡിതനായ ജെറോം (347-420) മിഗ്ദായുമായി (=വീക്ഷാ ഗോപുരം) ബന്ധിപ്പിക്കുന്നു. ഇതു മറിയയുടെ വിശ്വാസത്തിന്റെ സ്ഥിരതയെക്കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നു. നാല്; വലുതാകുക എന്നർത്ഥമുള്ള ഗദാലിനോടാണ് ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഓറിജൻ (185-254) ഈ പേരിനെ ബന്ധിപ്പിക്കുന്നത്. യേശു അപ്പൊസ്തലന്മാർക്കൊപ്പം

സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ച സമയത്ത് അവർക്ക് ശുശ്രൂഷ ചെയ്തുപോന്ന സ്തീകളുടെ കൂട്ടത്തിലാണ് ‘ഏഴു ഭൂതങ്ങൾ വിട്ടുപോയ’ മഗ്ദലക്കാരത്തി മറിയയെ ആദ്യമായി കാണുന്നത്. (ലൂക്കോ, 8:1-3). ക്രിസ്തുവിൽ നിന്നും ലഭിച്ച വിവിധ നന്മകൾക്കു വിശിഷ്യാ ഭൂതവിമുക്തിക്ക് നന്ദിയായാണ് ഇവൾ യേശുവിനെ ശുശ്രൂഷിച്ചത്. യേശുവിന്റെ അമ്മ, ശലോമ തുടങ്ങി പലരുമായി പരിചയപ്പെടുവാൻ ഈ സഹകരണം അവളെ സഹായിച്ചു. ക്രൂശീകരണസമയത്ത് അവർ നോക്കിക്കൊണ്ടു ദൂരത്തുനിന്നു. (ലൂക്കൊ, 23:49). യേശുവിന്റെ ശവസംസ്കാരവിധവും അവനെ വച്ച വിധവും അവൾ നോക്കിക്കണ്ടു. (മത്താ, 27:61, മർക്കൊ, 15:47, ലൂക്കൊ, 23:55). മഗ്ദലക്കാരി മറിയയും മറ്റു ചിലരും സുഗന്ധവർഗ്ഗം വാങ്ങി കല്ലറയ്ക്കൽ അതിരാവിലെ എത്തുകയും കല്ലറ തുറന്നിരിക്കുന്നതു കാണുകയും ചെയ്തു. (മത്താ, 28:5, മർക്കൊ, 16:5). അവൾ ചെന്നു പത്രാസിനോടും യോഹന്നാനോടും വിവരം പറഞ്ഞു. (യോഹ, 20:2, ലൂക്കൊ, 24:9-10). അവർ വന്നു കല്ലറ കണ്ടു മടങ്ങിയശേഷവും മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടുനിന്നു. അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി ദൂതന്മാരെ കണ്ടു. അവളുടെ കരച്ചിലിന്റെ കാരണം അന്വേഷിച്ച ദൂതനോടു; “എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെവച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.” അവൾ പിന്നോക്കം തിരിഞ്ഞപ്പോൾ യേശു നില്ക്കുന്നതു കണ്ടു; എന്നാൽ യേശു എന്നു തിരിച്ചറിഞ്ഞില്ല. യേശു അവളെ മറിയയേ എന്നു വിളിച്ചു. മറിയ തിരിഞ്ഞു റബ്ബൂനി എന്നു പറഞ്ഞു. യേശുവിന്റെ നിയോഗം അനുസരിച്ചു അവൾ ക്രിസ്തുവിനെ കണ്ട കാര്യം ശിഷ്യന്മാരെ അറിയിച്ചു. യോഹ, 20:11-18). ഈ വിവരണത്തോടു കൂടി തിരുവെഴുത്തുകളിൽ മഗദ്ലനമറിയയുടെ ചരിത്രം പൂർണ്ണമാവുന്നു. 

മഗ്ദലനമറിയയും പാപിനിയായ മറിയയും ഒരാളാണെന്നും, പശ്ചാത്താപാർത്തയായ അവൾ യേശുവിനെ തൈലാഭിഷകം ചെയ്തു എന്നും ഒരു സാമാന്യധാരണയുണ്ട്. മറിയയുടെ പാപം ദുർന്നടപ്പാണെന്നു ഇങ്ങനെയുള്ളവർ കരുതുന്നു. മഗ്ദലമറിയ വ്യഭിചാരിണി ആയിരുന്നു എന്നതിനു ബൈബിളിൽ തെളിവൊന്നുമില്ല. പരിമളതൈലം പൂശിയ പാപിനിയുടെ വിവരണത്തിനുശേഷം (ലൂക്കൊ, 7:36-39) മഗ്ദലനമറിയം പരാമൃഷ്ടയായതാണ് (8:2) ഈ തെറ്റിദ്ധാരണയ്ക്കടിസ്ഥാനം. മൂന്നു  സ്ത്രീകൾ മൂന്നു സന്ദർഭങ്ങളിൽ യേശുവിനെ പരിമളതൈലം പൂശിയതായി കാണാം. ഒന്ന്; യേശുവിന്റെ ഗലീലയിലെ ശുശ്രൂഷാകാലത്ത് പാപിനിയായ ഒരജ്ഞാത സ്തീ. (ലൂക്കൊ, 7:36-38). രണ്ട്; ബേഥാന്യയിലെ ലാസറിന്റെ സഹോദരി. (യോഹ, 12:1-8). മൂന്ന്; പെസഹയ്ക്ക് രണ്ടുദിവസം മുമ്പ് കുഷ്ഠരോഗിയായ ശീമോൻ്റെ വീട്ടിൽവെച്ച് പേർ പറയപ്പെടാത്ത സ്ത്രീ. (മത്താ, 26:6-13, മർക്കൊ, 14:3-9). മൂന്നു തൈലം പൂശലുകളുമായി മഗ്ദലക്കാരി മറിയയ്ക്ക് ബന്ധമില്ല. ബേഥാന്യയിലെ മറിയയും മഗ്ദലനമറിയയും ഒരാളല്ല. മറ്റു മറിയമാരിൽ നിന്നും വിവേചിക്കുവാനാണു മഗ്ദലക്കാരി എന്ന വിശേഷണം ഇവൾക്കു നല്കിയിട്ടുളളത്. മഗ്ദലക്കാരിയുടെ പേർ ആദ്യം പറയുന്നിടത്ത് (ലൂക്കൊ, 8:2) പൂർവ്വസംഭവവുമായി (ലൂക്കൊ, 7:37-48) അവളെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇല്ല.

ആകെ സൂചനകൾ (12) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, 16:9, ലൂക്കോ, 8:2, 24:10, യോഹ, 19:25, 20:1, 20:18.

മറിയ (യേശുവിൻ്റെ അമ്മ)

മറിയ (Mary)

പേരിർത്ഥം — നിർബന്ധബുദ്ധി, മത്സരം, പ്രിയപ്പെട്ടവൾ

നമ്മുടെ കർത്താവായ യേശുവിന്റെ അമ്മ. യെഹൂദാഗോത്രത്തിൽ ദാവീദിന്റെ വംശജനായ ഹേലിയുടെ പുത്രിയാണ് മറിയ. നസറെത്തിൽ വസിച്ചിരുന്ന മറിയയെ യോസേഫിനു വിവാഹനിശ്ചയം ചെയ്തിരുന്നു. ഗ്രബീയേൽ ദൂതൻ മറിയയുടെ അടുക്കൽ വന്നു; അവൾ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു ചിരകാലമായി പ്രതീക്ഷിക്കുന്ന മശീഹയെ പ്രസവിക്കുമെന്നും അവനു യേശു എന്നു പേർ വിളിക്കേണം എന്നും മുന്നറിയിച്ചു. (ലൂക്കൊ. 1:26-35). അതിനുശേഷം മറിയ സെഖര്യാവിന്റെ വീട്ടിൽ ചെന്നു എലീശബെത്തിനെ വന്ദിച്ചു. അവൾ മറിയയെ ‘എന്റെ കർത്താവിന്റെ മാതാവു’ എന്നാണ് അഭിസംബോധന ചെയ്തത്. (ലൂക്കൊ, 1:43). മറിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ അവളുമായി വിവാഹനിശ്ചയം ചെയ്തിരുന്ന യോസേഫ് ആഗ്രഹിച്ചു. എന്നാൽ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി “നിന്റെ ഭാര്യയായ മറിയയെ  ചേർത്തുകൊൾവാൻ ശങ്കിക്കണ്ട; അവളിൽ ഉല്പാതിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു” (മത്താ, 1:20) എന്നു വെളിപ്പെടുത്തിക്കൊടുത്തതിനാൽ യോസേഫ് മറിയയെ ചേർത്തുകൊണ്ടു. (മത്താ, 1:24). ഔഗുസ്തൊസ് കൈസറുടെ കല്പനയനുസരിച്ചു പേർവഴി ചാർത്തുവാനായി യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു പോയി. അവിടെവെച്ചു യേശു ജനിച്ചു: (ലൂക്കൊ, 2:7). എട്ടാം നാളിൽ യേശുവിനെ പരിച്ഛേദനം കഴിപ്പിച്ചു. നാല്പതാം നാൾ മറിയയുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ യേശുക്രിതുമായി ദൈവാലയത്തിൽ ചെന്നു അവനെ കർത്താവിനു സമർപ്പിച്ചു. ഒരു ഇണ കുറുപാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ യാഗം കഴിച്ചതു (ലൂക്കൊ, 2:24) യോസേഫിന്റെയും മറിയയുടെയും ദാരിദ്ര്യത്തെ വ്യക്തമാക്കുന്നു. ദൈവാലയത്തിൽ ശിമ്യോനും ഹന്നായും യേശുവിനെ കണ്ടു കർത്താവിനെ മഹത്വപ്പെടുത്തി. തുടർന്നു ഹെരോദാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചറിഞ്ഞ് അവർ മിസയീമിലേക്കു പോയി. കുറച്ചു കാലങ്ങൾക്കു ശേഷം അവർ നസറേത്തിലേക്കു മടങ്ങിവന്നു. (മത്താ, 2:11-13). പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കന്മാരോടൊപ്പം യേശു യെരൂശലേമിൽ പെസഹാ പെരുനാളിനു പോയി; മടങ്ങിവന്നു അവർ നസറേത്തിൽ പാർത്തു. (ലൂക്കൊ, 2:41).

ക്രിസ്തുവിന്റെ പരസ്യശുശ്രൂഷ ആരംഭിച്ചതിനു ശേഷം നാലു പ്രാവശ്യം മാത്രമാണ് നാം മറിയയെ കാണുന്നത്. ഒന്ന്; കാനായിലെ കല്യാണവീട്ടിൽ: കല്യാണവീട്ടിലെ വീഞ്ഞിന്റെ അഭാവം മറിയ യേശുവിനെ ബോദ്ധ്യപ്പെടുത്തി. യേശു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്യുവാൻ ശുശൂഷകർക്കു മറിയ നിർദ്ദേശം നല്കി. യേശു വെള്ളം വീഞ്ഞാക്കി, വീഞ്ഞിന്റെ ദൗർല്ലഭ്യം പരിഹരിച്ചു. അനന്തരം യേശുവും അമ്മയും കഫർന്നഹൂമിലേക്കു പോയി. (യോഹ, 2:1-12). രണ്ട്; കഫർന്നഹൂമിൽ യേശു  പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാനാഗ്രഹിച്ചു. യേശു അതിനു വഴങ്ങിയില്ലെന്നു മാത്രമല്ല; സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരും എന്ന് വിശദമാക്കുകയും ചെയ്തു. (മത്താ. 12:46-50, മർക്കൊ, 3:31-35, ലൂക്കൊ, 8:19:21). മൂന്ന്; കൂശീകരണ സമയത്ത്: ക്രൂശിൽ കിടന്ന യേശു മാതാവിന്റെ സംരക്ഷണം താൻ സ്നേഹിച്ച ശിഷ്യനെ ഏല്പിച്ചു. ആ നാഴികമുതൽ ശിഷ്യനായ യോഹന്നാൻ മറിയയെ തന്റെ വീട്ടിൽ കൈക്കൊണ്ടു. (യോഹ, 19:25-27). നാല്; യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം: കർത്താവായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോണശേഷം യെരുശലേമിലെ മാളികമുറിയിൽ വച്ചു മറ്റു വിശ്വാസികളോടൊപ്പം മറിയ പ്രാർത്ഥിച്ചു കൊണ്ടിരിന്നതായി പറഞ്ഞു തിരുവെഴുത്തുകൾ മറിയയുടെ ചരിത്രം അവസാനിപ്പിക്കുന്നു. (പ്രവൃ, 1:14).

മറിയയുടെ വിശ്വാസവും വിനയവും മാതൃകാപരമാണ്. ഗബ്രിയേൽ ദൂതന്റെ വാക്കുകൾ കേട്ടപ്പോൾ അതെങ്ങനെ നിറവേറുമെന്നറിയാതെ തന്നെ അവൾ ദൈവഹിതത്തിന് സ്വയം സമർപ്പിച്ചു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.” (ലൂക്കോ, 1:38). സ്തീകളിൽ അനുഗ്രഹിക്കപ്പെട്ടവളാണ് മറിയ. അവളുടെ ആത്മാവ് ഉല്ലസിക്കുന്നത് ദൈവത്തിനു വേണ്ടിയാണ്. ബേത്ത്ലേഹേമിൽ എലീശബെത്തനെ സന്ദർശിച്ച മറിയം അവിടെവെച്ച് ഹൃദയപൂർവ്വം ദൈവത്തിന് സാതോത്രഗാനം ആലപിച്ചു. (ലൂക്കോ, 1:46-55). ഇടയന്മാർ പറഞ്ഞതും (ലൂക്കോ, 2:19), ശിമ്യോൻ്റെ പ്രവചനവും (ലൂക്കോ, 2:15), സ്വപുത്രൻ്റെ വാക്കുകളും (ലൂക്കോ, 2:49) അവയുടെ ആഴം അറിഞ്ഞോ അറിയാതെയോ ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. മറിയ ഭാഗ്യവതിയും കൃപ ലഭിച്ചവളുമാണെന്ന് ബൈബിൾ പറയുന്നു. പക്ഷേ ആരാധ്യയായി പറയപ്പെട്ടിട്ടില്ല. “അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ” (യോഹ, 2:5) എന്നാണ് ഭക്തയായ ഈ അമ്മയ്ക്ക് പറയുവാനുള്ളത്. യേശുവിനെ പ്രസവിക്കുന്നതുവരെ മറിയ കന്യകയായിരുന്നു. എന്നാൽ മറിയ നിത്യകന്യകയായിരുന്നു എന്നതിന് തെളിവില്ല. ‘മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല’ എന്നു മാത്രമേ ബൈബിളിൽ കാണുന്നുള്ളു. (മത്താ, 1:25). മറിയയ്ക്ക് നാലാൺമക്കളും കുറഞ്ഞത് രണ്ട് പെൺമക്കളും ഉണ്ടായിരുന്നതായി ബൈബിളിൽ നിന്ന്  മനസ്സിലാക്കാം. (മർക്കൊ, 6:3). 

ആകെ സൂചനകൾ (28) — മത്താ, 1:16, 1:18, 1:20, 2:11, 12:46, 13:55, 27:56, മർക്കൊ, 3:31, 6:3, ലൂക്കോ, 1:27, 1:30, 1:34, 1:38, 1:39, 1:41, 1:46, 1:56, 2:4, 2:16, 2:19, 2:34, 2:41, 2:51, 8:19, യോഹ, 2:5, 2:12, 19:25, പ്രവൃ, 19:25.

ബെർന്നീക്ക

ബെർന്നീക്ക (Bernice)

പേരിനർത്ഥം — വിജയിനി

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ മൂത്തമകൾ. ജനനം എ.ഡി. 28-ൽ. ഇവളുടെ സഹോദരിയാണ് ദ്രുസില്ല. അലക്സാണ്ട്രിയയിലെ ഒരു ഉദ്യോഗസ്ഥനായ അലക്സാണ്ടറുടെ പുത്രനായ മാർക്കസ് ആയിരുന്നു ഇവളുടെ ആദ്യഭർത്താവ്. അയാൾ മരിച്ചപ്പോൾ ബവന്നീക്കയെ പിതൃസഹോദരനായ ഖല്ക്കീസിലെ ഹെരോദാവ് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അവർക്ക് രണ്ടു പുത്രന്മാർ ജനിച്ചു. എ.ഡി. 48-ൽ ഹെരോദാവ് മരിച്ചു. അതിനുശേഷം സ്വന്തം സഹോദരനായ അഗ്രിപ്പാ രണ്ടാമനോടൊത്തു അപമാനകരമായ ജീവിതം നയിച്ചു. ഈ ദുഷ്കീർത്തി ഒഴിവാക്കാനായി തന്റെ സമ്പത്തിന്റെ പ്രതാപത്തിൽ കിലിക്യയിലെ രാജാവായ പൊലെമോനെ അവൾ വിവാഹം കഴിച്ചു. ഏറെ താമസിയാതെ പൊലെമോനെയും ഉപേക്ഷിച്ചു സ്വന്ത സഹോദരനോടൊത്തുള്ള ജീവിതം വീണ്ടും തുടർന്നു. യെഹൂദ്യയിലെ ദേശാധിപതിയായി ഫെസ്തൊസിനെ നിയമിച്ചപ്പോൾ അഗ്രിപ്പാ രണ്ടാമനോടുകൂടി അവൾ ഫെസ്തൊസിനെ സന്ദർശിച്ചു. (പ്രവൃ, 25:13-26). അനന്തരം വെസ്പേഷ്യൻ്റെയും അവന്റെ പുത്രനായ തീത്തൊസിൻ്റെയും വെപ്പാട്ടിയായി തുടർന്നു. 

ആകെ സൂചനകൾ (3) — 25:13, 25:23, 25:30.