ദൈവപുത്രനു് സൃഷ്ടിയിൽ പങ്കുണ്ടോ❓

ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ഏട്ടുപേരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്:

1. യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം: യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” ഞാൻ തനിയെ സൃഷ്ടിച്ചു എന്നാണ് ഈ പരിഭാഷയിൽ കാണുന്നത്. തനിയെ എന്നതിനു്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ് കാണുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, താൻ ഒറ്റയ്ക്ക് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുന്നത്. ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രനു് സൃഷ്ടിയിൽ പങ്കുണ്ടെങ്കിലോ, താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ആത്മാവ് ഏതാണ്? യഹോവ ഭോഷ്കില്ലാത്ത ദൈവമാണ്. (തീത്തൊ, 1:2). എന്നാൽ, പലരും തങ്ങളുടെ അന്ധവിശ്വാസത്താൽ, ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ് നോക്കുന്നത്. തന്മൂലം, സർവ്വത്തിൻ്റെയും സ്രഷ്ടാവായ യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനുമായ മോശെയുടെ സാക്ഷ്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ഈ വാക്യം ശ്രദ്ധിക്കുക: ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷിൽ, God created man in his own image എന്നാണ്. സ്രഷ്ടാവ് ഒന്നിലധികം പേർ ഉണ്ടായിരുന്നങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ഇംഗ്ലീഷിൽ, God created man in their own image എന്ന് പറയുമായിരുന്നു. ഇരുപത്താറാം വാക്യത്തിൽ, നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് ട്രിനിറ്റി കരുതുന്നു. എന്നാൽ, ദൈവം അത് പറയുന്നത് ദൂതന്മാരോടാണ്. അതിൻ്റെ തെളിവ് ബൈബിളിൽത്തന്നെയുണ്ട്. വിസ്തര ഭയത്താൽ ഇവിടെ വിശദമാക്കാൻ നിവൃത്തിയില്ല. അതറിയാൻ ആഗ്രഹിക്കുന്നവർ, നാം നമ്മുടെ സ്വരൂപത്തിൽ എന്ന വീഡിയോ ദയവായി കാണുക. അതിനോടുള്ള ബന്ധത്തിൽ ഒരു കാര്യം ഇവിടെ പറയാം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് ഇരുപത്താറാം വാക്യത്തിൽ ബഹുവചനത്തിൽ പറയുന്നത് യഹോയാണ്. ആ ബഹുത്വം യഹോവയ്ക്ക് തന്നിൽത്തന്നെ ഉള്ളതായിരുന്നെങ്കിൽ അഥവാ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായി ഉണ്ടായിരുന്നെങ്കിൽ, അടുത്ത വാക്യത്തിൽ, ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന ഏകവചനം മോശെ പറയില്ലായിരുന്നു. അതാണ് ഭാഷയുടെ നിയമം. ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എന്ത് ദുരുപദേശം വേണമെങ്കിലും ആർക്കും ഉണ്ടാക്കാം. പക്ഷെ, ജീവനിൽ കടക്കില്ല. അതാണ് നരകത്തിലേക്ക് പോകാനുള്ള എളുപ്പവഴി. അടുത്തവാക്യം: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7. ഒ.നോ: 5:1; 9:6). ട്രിനിറ്റിക്ക് ദൈവം മൂന്നുപേരാണ്. അതിൽ ഒരുത്തനാണ് യഹോവ. എന്നാൽ, എഴുത്തുകാരനായ മോശെ പറയുന്നത്: യഹോവയായ ദൈവമാണ് സൃഷ്ടിച്ചതെന്നാണ്. ഉല്പത്തി 5:1 ഇംഗ്ലീഷിൽ, in the likeness of God made he him അഥവാ, ദൈവത്തിൻ്റെ സാദൃശ്യത്തിൽ അവൻ അവനെ ഉണ്ടാക്കി എന്ന് ഏകവചനത്തിലാണ് പറയുന്നത്. ക്രിസ്തു സൃഷ്ടിയിൽ ഉൾപ്പെട്ടിരുന്നു എങ്കിൽ, ദൈവം അവരുടെ സാദശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കി എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. തന്മൂലം, ദൈവാത്മാവിനാൽ സൃഷ്ടിവിവരങ്ങൾ എഴുതിവെച്ചവനായ മോശെയുടെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

3. ദൈവത്തിൻ്റെ അഭിഷിക്തനായ ഹിസ്കീയാ രാജാവിൻ്റെ സാക്ഷ്യം: ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15. ഒ.നോ: 19:19). രണ്ട് കാര്യങ്ങളാണ് ഹിസ്കീയാ രാജാവ് ഊന്നിപ്പറയുന്നത്: യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ആദ്യഭാഗത്ത്. യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം. അടുത്തഭാഗം നോക്കുക: “നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, thou hast made heaven and earth എന്നാണ്. ഈ വേദഭാഗത്ത് യഹോവ ഒരുത്തൻ മാത്രം എന്ന് പറയാൻ, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ് കാണുന്നത്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പറയുന്നത്. എന്നിട്ടാണ്, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയെന്ന് ഏകവചത്തിൽ പറയുന്നത്. അതായത്, സംശയത്തിൻ്റെ സകല പഴുതുകളും അടച്ചുകൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് ഹിസ്കീയാവ് പറയുന്നത്. തന്മൂലം, ദൈവത്തിൻ്റെ അഭിഷിക്തനായ ഹിസ്കീയാരാജാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. നെഹെമ്യാവിൻ്റെ സാക്ഷ്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്ത് നീ മാത്രം യഹോവയാകുന്നു എന്ന് പറയുന്നതും, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദം കൊണ്ടാണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, നീ മാത്രം യഹോവ എന്ന് നെഹെമ്യാവ് പറയുന്നത്. എന്നിട്ടാണ്, നീ സകലത്തെയും സൃഷ്ടിച്ചു എന്ന് പിന്നെയും ഏകവചനത്തിൽ പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സംശയത്തിനു് ഇടയില്ലാത്തവണ്ണമാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, നെഹെമ്യാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് മനസ്സിലാക്കാം.

5. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിൻ്റെ സാക്ഷ്യം: “അവൻ തനിച്ച് ആകാശത്തെ വിരിക്കുന്നു;
സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് ആകാശത്തെ വിരിക്കുന്നു എന്നാണ് ഭക്തനായ ഇയ്യോബ് പറയുന്നത്. ഈ വേദഭാഗത്ത്, യഹോവ തനിച്ച് സൃഷ്ടിക്കുന്നു എന്ന് പറയാനും, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നത്. തന്മൂലം, നേരുള്ളവനും ദൈവഭക്തനുമായ ഇയ്യാബിൻ്റെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. പ്രവാചകനായ യെശയ്യാവിൻ്റെ സാക്ഷ്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16. ഒ.നോ: 37:20). ആദ്യഭാഗത്ത് പറയുന്നത്, യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം എന്നാണ്. ഈ വേദഭാഗത്ത് യഹോവ ഒരുത്തൻ മാത്രം എന്ന് പറയാൻ, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പറയുന്നത്. എന്നിട്ടാണ്, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയെന്ന് ഏകവചത്തിൽ പറയുന്നത്. ഒരുത്തൻ മാത്രമായ യഹോവയായ ദൈവമാണ്, സകലവും സൃഷ്ടിച്ചതെന്നാണ് യെശയ്യാവും പറയുന്നത്. അടുത്തവാക്യം: എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: യഹോവേ, നീ ഞങ്ങളുടെ പിതാവ്, നീ ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിലാണ് പറയുന്നത്. ആർക്കും എതിർവാദം പറയാനുള്ള അവസരം ഇല്ലാതെയാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യെശയ്യാവ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ അഭിഷിക്തനായ യെശയ്യാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. പ്രാവാചകനായ മലാഖിയുടെ സാക്ഷ്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു.” യഹോവയായ ഏകദൈവമാണ് നമ്മുടെ പിതാവ്: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു.” (യെശ, 64:8. ഒ.നോ: 63:16). പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നത് ഓർക്കുക. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). മലാഖിയുടെ അടുത്തഭാഗം: “ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” നമ്മുടെ ഒരേയൊരു ദൈവമായ പിതാവാണ് നമ്മെ സൃഷ്ടിച്ചതെന്നാണ് മലാഖി പറയുന്നത്. മലാഖി പ്രവാചകൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം.

8. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സാക്ഷ്യം: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? സ്രഷ്ടാവ് ഒരുത്തൻ മാത്രമായതുകൊണ്ടാണ് ബഹുവചനം പറയാഞ്ഞത്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he wich made) എന്ന ഏകവചനം പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുംകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ക്രിസ്തു സ്രഷ്ടാവാണെന്ന് പറയുന്ന ദുരുപദേശത്തെയും ദുർവ്യാഖ്യാനത്തെയും ക്രിസ്തുതന്നെ ഖണ്ഡിച്ച് തോട്ടിൽ ക്കളഞ്ഞിരിക്കയാണ്. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ, അവനു് സൃഷ്ടിയിൽ പങ്കില്ലെന്നത് സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. “കാള തന്റെ ഉടയവനെയും, കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു, യിസ്രായേലോ അറിയുന്നില്ല, എന്റെ ജനം ഗ്രഹിക്കുന്നതുമില്ല,. (യെശ, 1:3). ഇത്, ദൈവം യിസ്രായേലിനെക്കുറിച്ച് പറയുന്നതാണ്. ത്രിമൂർതി വിശ്വാസികളുടെ സ്ഥിതി, അതിനേക്കൾ ഭയാനകമാണ്.

എബ്രായരിലെ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട് അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുത്രൻ സ്രഷ്ടാവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നതായി കാണാം. ആ വേദഭാഗം ഇപ്രകാരമാണ്: “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഇത് നൂറ്റിരണ്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (102:25). സങ്കീർത്തനക്കാരൻ പൂർവ്വകാലത്തേക്ക് അഥവാ, ആദിയിലേക്ക് നോക്കിക്കൊണ്ട് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ച കാര്യം ആലപിക്കുകയാണ്. യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം കണ്ടതാണ്. നൂറ്റിരണ്ടാം സങ്കീർത്തനത്തിൽത്തന്നെ യഹോവയെന്ന് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവത്തിൻ്റെ സൃഷ്ടി എബ്രായരിൽ വരുമ്പോൾ, പുത്രൻ്റെ സൃഷ്ടിയാകുന്നത് എങ്ങനെയാണ്? പഴയനിയമത്തിലെ യഹോവയെയാണ് എബ്രായലേഖകൻ കുറിയോസ് അഥവാ, കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. അല്ലാതെ അവിടെപ്പറയുന്ന കർത്താവ് ദൈവപുത്രൻ അല്ല. എബ്രായരിലെ വിഷയംപോലും പലർക്കും അറിയില്ല; വിസ്തരഭയത്താൽ അത് പറയാനും നിവൃത്തിയില്ല. നമുക്ക്, അവിടെപ്പറയുന്ന കർത്താവ് പുത്രനാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വിഷയം നോക്കാം: 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളാണ് എബ്രായർ 8-9 വാക്യങ്ങളിൽ ലേഖകൻ ഉദ്ധരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകത്തിൽ 9-ാം വാക്യം കഴിഞ്ഞിട്ട്, 10-12 വാക്യങ്ങൾ അതിൻ്റെ തുടർച്ചയാണെന്ന് തോന്നത്തക്കവണ്ണം, “എന്നും” എന്നൊരു സമുച്ചയപദം (conjunction) ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലുമൊന്നും അത് കാണാൻ കഴിയില്ല. 12-ാം വാക്യം അവസാനിക്കുമ്പോഴും, 8-ഉം 9-ഉം വാക്യങ്ങളുടെ തുടർച്ചയാണ് 10-12 വാക്യങ്ങൾ എന്ന് തോന്നത്തക്കവണ്ണം “എന്നും” എന്ന conjunction വീണ്ടും ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലും അത് കാണുന്നില്ല. അതായത്, 8-9 വാക്യങ്ങളാണ് പുത്രനെ സംബോധന ചെയ്ത് പറയുന്നത്. അതു പറഞ്ഞശേഷം, 102-ാം സങ്കീർത്തനം 25-27 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സ്രാഷ്ടാവായ ഏകദൈവത്തെക്കുറിച്ചും അവൻ്റെ അനന്യത്വത്തെക്കുറിച്ചും 10-12 വക്യങ്ങളിൽ പറയുന്നു, പിന്നീട്, വീണ്ടും പുത്രനെക്കുറിച്ചും ദൂതന്മാരെക്കുറിച്ചുമാണ് പറയുന്നത്. അല്ലാതെ, പുത്രൻ സൃഷ്ടിച്ചുവെന്നല്ല അവിടെ പറയുന്നത്. യഹോവയായ ഏകദൈവത്തെ അറിയാത്തവനാണോ എബ്രായ ലേഖകൻ?ഇനിയും സംശയമുള്ളവർ ഗ്രീക്കോ, ഇംഗ്ലീഷോ, മലയാളത്തിലെ സത്യവേദപുസ്തകം സമകലിക പരിഭാഷ, വിശുദ്ധഗ്രന്ഥം, പി.ഒ.സി. തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. താൻ ഒരുതൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയായ ഏകദൈവവും, താൻ സ്രഷ്ടാവല്ലെന്ന് പുത്രൻതന്നെയും പറയുമ്പോൾ, അവനെ എങ്ങനെ സ്രഷ്ടാവാക്കാൻ കഴിയും? ദൈവത്തെയുംദൈവപുത്രനേയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവരെ ലോകത്തിൽ ആർക്കും തിരുത്താ പറ്റില്ല.

വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദുരുപദേശം ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിനു് സമനാക്കി മാറ്റി. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *