വിശ്വാസജീവിതത്തിൻ്റെ അഭിവൃദ്ധിക്കും പക്വതയ്ക്കും ആവശ്യമായ അനേകം മുന്നറിയിപ്പുകൾ എബ്രായലേഖനത്തിൽ ഉണ്ട്. അതിനെ അഞ്ചു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-4:1, 5:11-6:20, 10:26-39, 12:14-29), ഏഴു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-19, 4:1-13, 5:11-6:12, 10:19-31, 12:14-17, 12:25-29) വേദപഠിതാക്കൾ വിഭജിച്ചു പഠിക്കാറുണ്ട്. എന്നാൽ അഞ്ചും, ഏഴും മുന്നറിയിപ്പിനുള്ളിൽ, ഉപമുന്നറിയിപ്പുകളും ഉൾപ്പിരിവുകളുമായി അനേകം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു:
യിസ്രായേല്യൻ്റെ മറ്റൊരു പേര്. ബൈബിളിൽ ആദ്യമായി എബ്രായൻ എന്നു വിളിക്കപ്പെട്ട വ്യക്തി അബ്രാഹാമാണ്. (ഉല്പ, 14:13). അനന്തരം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും സന്തതികളും എബ്രായർ എന്നറിയപ്പെട്ടു. (ഉല, 40:15; 43:32; പുറ, 2:11). എബ്രായ അടിമകളെ സംബന്ധിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിലുണ്ട്. (പുറ, 21:1-11; ആവ, 15:12-18). ഫെലിസ്ത്യർ യിസ്രായേല്യരെ എബ്രായർ എന്നു വിളിച്ചു. (1ശമൂ, 4:6, 9; 13:3; 14:11; 29:3). ‘എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്ന” എന്നു യോസേഫ് പാനപാത്രവാഹകനോടും (ഉല്പ, 40:15), “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക” എന്നിങ്ങനെ ഫറവോനോടു കല്പിക്കാൻ ദൈവം മോശെയോടും (പുറ, 9:1), “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു” എന്നു മോശെയും അഹരോനും ഫറവോനോടും (പുറ, 5:3), നീ ഏതു ജാതിക്കാരൻ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു എബായൻ’ എന്നു യോനാ പ്രവാചകൻ കപ്പൽക്കാരോടും മറുപടി നല്കി. (1:9). യിസ്രായേല്യർ തങ്ങളുടെ ജാതിനാമത്തിൽ അഭിമാനം കൊണ്ടിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളും ഭാഷയും നിലനിർത്തി വംശത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ എബ്രായർ ജാഗരൂകരായിരുന്നു. പൗലൊസ് അപ്പൊസ്തലൻ തന്നെക്കുറിച്ച് ‘എബായരിൽ നിന്നു ജനിച്ച എബ്രായൻ’ എന്നു പറയുന്നു. (ഫിലി, 3’5).
എബ്രായ ശബ്ദത്തിന്റെ ഉത്പത്തി വിവാദവിഷയമാണ്. മൂന്നുവിധത്തിലുള്ള നിഷ്പാദനമാണ് പൊതുവെ ഉള്ളത്. 1. അബ്രാഹാമിന്റെ പൂർവ്വികനായ ഏബെരിൽ നിന്ന്: (ഉല്പ, 10:21, 24,25; 11:14-16; ലൂക്കൊ, 3:35). സംഖ്യാ 24:24-ൽ ഏബെർ എന്ന പേര് എബ്രായൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും ചിന്താർഹമാണ്. അബ്രാഹാമിനു ലഭിച്ച നിയമവാഗ്ദത്തം ശേമിനോടു ബന്ധിപ്പിക്കുന്നതിന് ഈ പേർ സഹായകമാണ്. ശേമിന്റെ വംശത്തോടു യഹോവയെ ബന്ധപ്പെടുത്തിയുള്ള നോഹയുടെ സ്തവം (ഉല്പ, 9:26) മലക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുമ്പോൾ ചെയ്യുന്ന സ്തുതിഗീതത്തിൽ പ്രതിധ്വനിച്ചിട്ടുണ്ട്. (ഉല്പ, 14:19-20). എബ്രായ-ശേമ്യരിലൂടെയാണ് യഹോവയുടെ നിയമബദ്ധമായ അനുഗ്രഹം വരുന്നതെന്ന് വ്യക്തമാക്കി. 2. കടക്കുക എന്നർത്ഥന്മുള്ള ‘അവാർ’ എന്ന ധാതുവിൽനിന്ന്: ഇതനുസരിച്ച് എബ്രായനായ അബ്രാഹാം നദികടന്ന അബ്രാഹാമാണ്. (ഉല്പ, 14:13). ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദികടന്നാണ് ആബ്രാഹാം കനാനിലെത്തിയത്. (യോശു, 24:2,3). 3. ഹബിരു എന്ന പേരിൽ നിന്ന്: ബി.സി. 15-14 നൂറ്റാണ്ടുകളിലെ നൂസി-ഹിത്യ, അമർണാ രേഖകളിൽ പ്രത്യക്ഷപ്പെട്ട ഒരു ജനവിഭാഗമാണ് ഹബിരു. ബി.സി. 14-ാം നൂറ്റാണ്ടിൽ ഹബിരു ജനത പലസ്തീനിൽ പ്രവേശിച്ചതായി കരുതപ്പെടുന്നു. എബ്രായർ ഹബിരുവിന്റെ ഒരു വിഭാഗമായിരുന്നു എന്ന ധാരണ ഇനിയും വിവാദതലത്തെ കടന്നിട്ടില്ല.
എതിർക്രിസ്തു എന്ന പ്രയോഗത്തിന് ക്രിസ്തുവിന്റെ എതിരാളി എന്നോ, ക്രിസ്തുവിന്റെ നാമത്തെയും അവകാശത്തെയും അപഹരിക്കുന്നവനെന്നോ അർത്ഥം കല്പിക്കാം. പകരം എന്നതിലേറെ എതിർ എന്ന ആശയമാണ് ആന്റിഖ്ഹിസ്റ്റോസ് എന്ന പ്രയോഗത്തിലെ ആന്റി എന്ന ഉപസർഗ്ഗത്തിനുള്ളത്. യോഹന്നാന്റെ ലേഖനങ്ങളിൽ മാത്രമേ ഈ പദം കാണപ്പെടുന്നുള്ളൂ; അഞ്ചു പ്രാവശ്യം. (1യോഹ, 2:18, 2:18; 22; 4:3; 2യോഹ, 1:7). എങ്കിലും എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയം തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എതിർക്രിസ്തുവിനെ കുറിച്ചും എതിർക്രിസ്തുക്കളെ കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്. എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്നും, എന്നാൽ എതിർക്രിസ്തുവിനെക്കുറിച്ചു് ‘വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നാണ് പറയുന്നത്. (1യോഹ, 2:18). അപ്പൊസ്തലനായ പൗലൊസും നിങ്ങൾ അറിയുന്നു എന്ന് എഴുതുന്നു. (2തെസ്സ, 2:6). എതിർക്രിസ്തുവും കള്ളക്രിസ്തുവും തമ്മിൽ വ്യത്യാസമുണ്ട്. കള്ളക്രിസ്തു (പ്സ്യൂഡോ ഖ്റിസ്റ്റൊസ്) ക്രിസ്തുവിന്റെ ആണ്മയെ നിഷേധിക്കുന്നില്ല. മുന്നറിയിക്കപ്പെട്ട മശീഹയിലാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങളും മനുഷ്യന്റെ പ്രതീക്ഷകളും നിറവേറുന്നത്. ആ മുന്നറിയിക്കപ്പെട്ട മശീഹ താൻ തന്നെയാണെന്ന് കള്ളക്രിസ്തു അവകാശവാദം പുറപ്പെടുവിക്കുന്നു. എതിർ ക്രിസ്തുവും കള്ളകിസ്തവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തമാണ്. എതിർക്രിസ്തു ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു; കള്ളകിസ്തു താനാണ് ക്രിസ്തു എന്ന് അവകാശപ്പെടുന്നു.
യെഹൂദന്മാരുടെ പൊതു വിശ്വാസമനുസരിച്ച് ഒരു ശത്രു അഥവാ ശക്തി അന്ത്യനാളുകളിൽ ദൈവജനത്തെ പീഡിപ്പിക്കും. ഇതിനു ചില തെളിവുകൾ പഴയനിയമത്തിലുണ്ട്. യഹോവയോ മശീഹയോ ആ ശത്രുവിനെ നശിപ്പിക്കും. യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി ലോകത്തിലെ ശ്രതുക്കൾ എഴുന്നേല്ക്കുന്നതിനെ കുറിച്ച് രണ്ടാം സങ്കീർത്തനത്തിലുണ്ട്. അതിന്റെ ഒരു വിശദമായ പ്രദർശനമാണ് യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങളിലും സെഖര്യാവ് 12-14 അദ്ധ്യായങ്ങളിലും കാണുന്നത്. ദാനീയേലിന്റെ പുസ്തകത്തിലും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണമുണ്ട്. എതിർക്രിസ്തു ആരെന്നതിനെക്കുറിച്ചു അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവെഴുത്തുകൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് എതിർക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ആദിമക്രിസ്ത്യാനികളും ഒരു വ്യക്തിയായിത്തന്നെ എതിർക്രിസ്തുവിനെ മനസ്സിലാക്കി. അതൊരു ഭരണവ്യവസ്ഥയോ ക്രമമോ അല്ല. സാത്താൻ അവനിൽ ആവസിക്കുകയും സാത്താന്യ ഭൂതശക്തികൾ അവനെ സഹായിക്കുകയും ചെയ്യും. വിവിധ നാമങ്ങളിലാണ് എതിർക്രിസ്തു അറിയപ്പെടുന്നത്. 1. ദുഷ്ടൻ (സങ്കീ, 10:2-4), 2. ഭൂമിയിൽ നിന്നുള്ള മർത്യൻ (സങ്കീ, 10:17), 3. ബാബേൽരാജാവ് (യെശ, 14:4), 4. അരുണോദയ പുത്രനായ ശുക്രൻ (യെശ, 14:12), 5. ചെറിയകൊമ്പ് (ദാനീ, 7:8), 6. വരുവാനിരിക്കുന്ന പ്രഭു (ദാനീ, 9:26), 7. നിന്ദ്യനായ ഒരുത്തൻ (ദാനീ, 11:21), 8. ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള രാജാവ് (ദാനീ, 8:23), 9. ശൂന്യമാക്കുന്നവൻ (ദാനീ, 9:27) എന്നിവയാണ്. പുതിയനിയമത്തിൽനല്കിയിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ടവ: 1. അധർമ്മമൂർത്തി, 2. നാശയോഗ്യൻ (2തെസ്സ, 2:3), 3. എതിർ ക്രിസ്തു (1യോഹ, 2:18), 4. മൃഗം (വെളി, 11:7; 13:1), 5. സ്വന്തനാമത്തിൽ വരുന്നവൻ (യോഹ, 5:43), 6. ശൂന്യമാക്കുന്ന മേച്ഛത (മത്താ, 24:15) എന്നിവയാണ് പുതിയനിയമത്തിൽ നല്കിയിട്ടുള്ള പേരുകൾ. ദാനീയേൽ 7-ലെ ചെറിയകൊമ്പും വെളിപ്പാട് 13:1-9-ലെ ഒന്നാമത്തെ മൃഗവും തമ്മിലുള്ള സാദൃശ്യം വിസ്മയകരമാണ്.
ചെറിയ കൊമ്പ് — ഒന്നാമത്തെ മൃഗം(ദാനീയേൽ7 — വെളിപ്പാട് 13).
2. മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നു: 7:33 — മൃഗം സമുദ്രത്തിൽ നിന്നും കയറി വരുന്നു: 13:1.
3. വമ്പു പറയുന്ന വായ് ഉണ്ടു്: 7:8 — വമ്പും ദൂഷണവും സംസാരിക്കുന്ന വായ് ഉണ്ട്: 13:5.
4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 7:22 — വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 13:7.
5. അത്യുന്നതനു വിരോധമായി വമ്പുപറയുന്നു: 7:25 — ദൈവ ദൂഷണത്തിനായി വായ്തുറക്കുന്നു: 13:6.
6. അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു: 7:25 — മൃഗത്തിന്മേലിരിക്കുന്ന സ്ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മദിക്കുന്നു: 17:6.
2തെസ്സലൊനീക്യർ 2:1-12-ൽ അധർമ്മമൂർത്തി എന്ന പേരിൽ എതിർക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരണമുണ്ട്. പഴയനിയമത്തിലെ ഭാഷയും പ്രതിബിംബ കല്പനയും അപ്പൊസ്തലൻ ഇവിടെ ആവർത്തിക്കുന്നുണ്ട്. ദാനീയേൽ 7-ലെ ചെറിയ കൊമ്പിനെപ്പോലെ നിയമങ്ങൾക്കെതിരാണ് അധർമ്മമൂർത്തി. കർത്താവിന്റെ നാളിനെക്കുറിച്ചു തെറ്റായ ധാരണയാണ് തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. കർത്താവിന്റെ നാൾ വരുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ അവരെ ഓർപ്പിച്ചു: വിശ്വാസത്യാഗവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ഇന്ന് തടഞ്ഞിരിക്കുകയാണ്. തടയുന്നവൻ മാറ്റപ്പെട്ടു കഴിഞ്ഞാൽ അധർമ്മമൂർത്തി വെളിപ്പെടും. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു് ദൈവത്തിനു മീതെ സ്വയം ഉയർത്തുകയും ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അവൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കും അനേകരെ വഞ്ചിക്കും . ക്രിസ്തു ദൈവശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ അതു സാത്താന്റെ ശക്തിയാലാണെന്ന് യെഹൂദന്മാർ കുറ്റപ്പെടുത്തി. (മത്താ, 12:24). എതിർക്രിസ്തു സാത്താന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും. പക്ഷേ അവനെ അനേകർ ദൈവം എന്നു പറഞ്ഞ് നമസ്കരിക്കും. കർത്താവായ യേശു തന്റെ ശ്വാസത്താൽ അവനെ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ അവനെ നശിപ്പിക്കും.
വെളിപ്പാട് പുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന മൃഗത്തിനു നാല്പത്തിരണ്ടുമാസം അഥവാ മൂന്നര വർഷം പ്രവർത്തിക്കാൻ അധികാരം ലഭിക്കും. അതു മഹാപീഡനകാലത്തിന്റെ ഉത്തരാർദ്ധമാണ്. മഹാപീഡനത്തിന്റെ പൂർവ്വാർദ്ധം രണ്ടു സാക്ഷികളുടെ പ്രവചനകാലയളവായ 1260 ദിവസം അഥവാ മൂന്നര വർഷമാണ്. (വെളി, 11:3). മഹാപീഡനത്തിന്റെ അവസാനം യിസ്രായേലിനെ മുഴുവനായി നശിപ്പിക്കുവാൻ എതിർകിസ്തു ശ്രമിക്കുകയും ഹർമ്മഗദോൻ യുദ്ധം സംഘടിപ്പിക്കുകയും ചെയ്യും. ഭാവിയിൽ രൂപംകൊള്ളുന്ന ഏകലോകസഭ പ്രബലമായിത്തീരും. എതിർക്രിസ്തു അതിന്റെ തണലിൽ ശക്തി ആർജ്ജിക്കുകയും പത്തു രാജാക്കന്മാരോടു ചേർന്ന് ഏകലോകസഭയെ ഉപദ്രവിച്ച് അതിന്റെ ആസ്ഥാനം തകർക്കുകയും ചെയ്യും. മഹാപീഡനത്തിന്റെ അവസാനഘട്ടത്തിൽ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നു പുറപ്പെടുന്ന അശുദ്ധാത്മാക്കൾ ഭൂമിയിലെ സകലരാജാക്കന്മാരെയും യുദ്ധത്തിനു കൂട്ടിച്ചേർക്കും. (വെളി, 16:12-16). യെഹൂദന്മാരെ നശിപ്പിക്കുകയും യെരുശലേമിനെ കീഴടക്കുകയുമാണ് ലക്ഷ്യം. (സെഖ, 12:1-9; 13:8-14:2). അവരുടെ വിജയം ഉറപ്പാകുന്ന സമയത്ത് ക്രിസ്തു തന്നെ സൈന്യവുമായി ഇറങ്ങിവരും. (വെളി, 19:11-16). ഉടൻതന്നെ യെരുശലേമിന്നെതിരെ അണിനിരന്ന സൈന്യം ദൈവപുത്രന്നെതിരെ തിരിയും . ക്രിസ്തു തന്റെ വായിൽ നിന്നും പുറപ്പെടുന്ന വാൾകൊണ്ട് അവരെ കൊല്ലം. (വെളി, 19:21). അനന്തരം മശീഹയുടെ വാഴ്ച ഭൂമിയിൽ ആരംഭിക്കും.
ദൈവത്തെയും ക്രിസ്തുവിനെയും നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. എതിർക്രിസ്തുവിന്റെ മർമ്മം ആദിമുതലേ വ്യാപരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആളത്തത്തെക്കുറിച്ചുള്ള വിപരീതോപദേശം (ക്രിസ്തുവിന്റെ ദൈവത്വത്തെയോ, മനുഷ്യത്വത്തെയോ നിഷേധിക്കുക) പഠിപ്പിക്കുന്നവർ എതിർക്രിസ്തുക്കൾ ആണ്. (1യോഹ, 2:18). ക്രിസ്തു സാക്ഷാൽ ജഡത്തിൽ വന്നില്ല, ക്രിസ്തുവിന്റെ മനുഷ്യരൂപം മായക്കാഴ്ചയായിരുന്നു എന്നാണ് ഡോസെറ്റിക്കുകൾ പഠിപ്പിച്ചത്. “യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതുവരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്.” (1യോഹ, 4:2,3). ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനായിരുന്നു എന്നും സ്വർഗ്ഗീയനായ ക്രിസ്തു ചരിത്രത്തിലെ ക്രിസ്തുവിൽ ആവസിച്ചു എന്നുമാണ് ജ്ഞാനവാദം പഠിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ ജഡധാരണത്തെ എതിർത്തു. ഈ ഇടത്തൂടുകളെ എതിർക്രിസ്തുവായി പോളിക്കാർപ്പ് മനസ്സിലാക്കി. ‘അധർമ്മത്തിന്റെ മർമ്മത്തെ’ പലരും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. ദാനീയേലിന്റെ ദർശനത്തിലെ നാലാം സാമ്രാജ്യമായ റോമാണ് ബർന്നബാസിന്റെ വീക്ഷണത്തിൽ എതിർകിസ്തു. എതിർക്രിസ്തു നീറോയുടെയോ യൂദായുടെയോ പുനർജ്ജനനം ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. നവീകരണ നായകന്മാരായ വൈക്ലിഫ്, മാർട്ടിൻ ലൂഥർ, കാൽവിൻ, സ്വിംഗ്ലി, ക്രാൻമർ തുടങ്ങിയവർ റോമാസഭയെ ബാബിലോണായും പോപ്പിനെ എതിർക്രിസ്തുവായും കണ്ടു; റോമൻ കത്തോലിക്കാസഭ നവികരണ കർത്താക്കളെയും.
എബ്രായജനത ദൈവഹിതം അറിഞ്ഞിരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ, ദർശനങ്ങൾ, ഊറീമും തുമ്മീമും. മഹാപുരോഹിതൻ തന്റെ മാർപതക്കത്തിൽ ഊറീമും തുമ്മീമും ധരിച്ചിരുന്നു. (പുറ, 28:30). ഈ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ദൈവാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനകാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്തെന്നു മനസ്സിലാക്കി മഹാപുരോഹിതൻ ജനത്തെയും അവരുടെ നേതാക്കന്മാരെയും അറിയിച്ചിരുന്നത്. (സംഖ്യാ, 27:21). രാജവാഴ്ചയുടെ അദ്യഘട്ടത്തിനുശേഷം പ്രവാസാനന്തര കാലംവരെ ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള പരാമർശം കാണുന്നില്ല. പ്രവാചകന്മാരിലൂടെയുള്ള വെളിപ്പാട് സുലഭമായിരുന്ന അക്കാലത്ത് ഈ മാധ്യമങ്ങൾ ആവശ്യമായിരുന്നില്ല. എന്നാൽ പ്രവാചകന്മാരുടെ യുഗം അവസാനിച്ചപ്പോൾ ഊറീമിന്റെയും തുമ്മീമിന്റെയും ഉപയോഗം പുനരുദ്ധരിക്കുവാൻ ആഗ്രഹിച്ചതായി കാണുന്നു. (എസ്രാ, 2:63; നെഹെ, 7:65).
ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള ആദ്യപരാമർശം പുറപ്പാട് 28:30-ലാണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലാണ് ഇവ പതിച്ചിരുന്നത്. യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ അഹരോന്റെ ഹൃദയത്തിൽ ഇവ ഇരിക്കണം. (പുറ, 28:15-30). ഈ ഭാഗത്തു ഇവയെക്കുറിച്ച് ഒരു ചെറിയ വിവരണം പോലും നല്കിയിട്ടില്ല. അക്കാലത്തെ ജനങ്ങൾക്കും മോശെക്കും അവ സുപരിചിതങ്ങളായിരുന്നു. എന്നാൽ ജൊസീഫസ്, ഫിലോ എന്നിവർക്കു പോലും അവ എന്താണെന്നു വ്യക്തമാക്കുവാൻ കഴിഞ്ഞില്ല എന്നതാണു പരമാർത്ഥം. അഹരോനുശേഷം ഇവ മറ്റു പൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). അതിനുശേഷം രണ്ടു ഭാഗങ്ങളിൽ കൂടി ഊറീമും തുമ്മീമും പരാമർശിക്കപ്പെട്ടിട്ടുണ്ട്. (സംഖ്യാ, 27:21; ആവ, 33:8,9). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഊറീമിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. (1ശമൂ, 28:6). മഹാപുരോഹിതന്റെ മാറിൽ അണിയുന്ന പന്ത്രണ്ടു രത്നങ്ങൾക്കു സമാനമായി ചിലർ ഊറീമിനെയും തുമ്മീമിനെയും കരുതുന്നു. ജൊസീഫസിന്റെ അഭിപ്രായത്തിൽ ഏഫോദിന്റെ തോളിലുള്ള ഗോമേദകം ആണ്. പ്രശ്നം ചോദിച്ചുകഴിഞ്ഞാൽ ഈ രതത്തിന്റെ ദിവ്യമായ വെളിച്ചം പ്രകാശിക്കുമെന്നും അതനുസരിച്ച് ഉത്തരം നിശ്ചയിക്കാമെന്നും പറയുന്നു. ഒരു വിജയത്തിനുമുമ്പും യാഗം യഹോവയ്ക്ക് സ്വീകാര്യമാവുമ്പോഴും അതിനുതിളക്കം വർദ്ധിക്കുന്നു. ദുഃഖമോ വിപത്തോ ആസന്നമാണെങ്കിൽ രത്നത്തിന്റെ തിളക്കം മങ്ങുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഏഫോദിന്റെ മദ്ധ്യത്തിലോ മടക്കുകൾക്കുള്ളിലോ യഹോവയുടെ നാമംകൊത്തിയ കല്ലോ സ്വർണ്ണത്തകിടോ ആണിവ. മീഖായേലിസിന്റെ (Michaelis) അഭിപ്രായത്തിൽ ഊറീമും തുമ്മീമും മൂന്നു കല്ലുകളാണ്. ഒന്നിൽ അതേ എന്നും മറ്റൊന്നിൽ അല്ല എന്നും രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തേതു ശുന്യമാണ്. ദൈവഹിതം അറിയാനുള്ള ചീട്ടുകളായി അവയെ ഉപയോഗിച്ചിരുന്നു. രണ്ടിലും ഒരുവശത്തു ഊറീം എന്നും മറുവശത്തു് തുമ്മീം എന്നും എഴുതിയിരുന്നു എന്ന് എച്ച്.എച്ച്. റൌളി (H.H. Rowley) പറയുന്നു. രണ്ടും ഊറീംവശം കാട്ടിയാൽ ഉത്തരം നിഷേധാത്മകമാണ്. രണ്ടും തുമ്മീം വശം കാട്ടിയാൽ ‘അതേ’ എന്നത്രേ. ഒന്നു ഊറീമും മറ്റേത് തുമ്മിമും കാട്ടിയാൽ ഉത്തരമില്ല എന്നർത്ഥം. ഊറീമും തുമ്മീമും ഉപയോഗിച്ച് ഉത്തരമറിയുന്ന വിധം ശമുവേലിന്റെ പുസ്തകത്തിലുണ്ട്. (1ശമൂ, 23:9-12; 30:7,8). ദാവീദ് രാജാവ് അബ്യാഥാർ പുരോഹിതനോടു ഏഫോദ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഊറീമും തുമ്മീമും ഉള്ള മാർപതക്കം തുന്നിച്ചേർത്തിരുന്ന ഏഫോദ് ആണത്. ഏഫോദ് കൊണ്ടു വന്നശേഷം ദാവീദ് രണ്ടു ചോദ്യങ്ങൾ ദൈവത്തോടു ചോദിച്ചു. 1. താൻ കേട്ടതുപോലെ ശൗൽ രാജാവ് കെയീലയിലേക്കു വരുമോ? 2. കൈയീലാ നിവാസികൾ തന്നെയും തന്റെ ആൾക്കാരെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുമോ? ഈ രണ്ടന്വേഷണങ്ങൾക്കും വിധായകമായ ഉത്തരമാണു കിട്ടിയത്. 1. അവൻ വരും, 2. അവർ ഏല്പിച്ചുകൊടുക്കും. ഈ ഉത്തരം ലഭിച്ചപ്പോൾ ദാവീദും ആൾക്കാരും അവിടം വിട്ടുപോയി. രണ്ടാമത്തെ പ്രാവശ്യം അബ്യാഥാർ ഏഫോദു കൊണ്ടുവന്നപ്പോൾ ദാവീദു: ഞാൻ ഇവരെ പിൻതുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു മറുപടി ലഭിച്ചു. (1ശമൂ, 30:8) നിഷേധ രൂപത്തിലുള്ള മറുപടി ലഭിച്ചതിനു വ്യക്തമായ ഉദാഹരണങ്ങളില്ല. മറുപടി നൽകുവാൻ വിസമ്മതിച്ച രണ്ടു സന്ദർഭങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിഷേധരൂപത്തിലുള്ള മറുപടിക്കു തുല്യമാണത്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവനു അരുളപ്പാടു ലഭിച്ചില്ല.” (1ശമൂ, 14:37). രണ്ടാമത്തെ സംഭവം ഫെലിസ്ത്യർ ശുനേമിൽ താവളമടിച്ചപ്പോഴാണ്. ഫെലിസ്ത്യരുടെ വലിയ സൈന്യം ശൗലിനെ ഭയപ്പെടുത്തി. ആശ്വാസപ്രദമായ ഒരു മറുപടി ലഭിക്കമെന്ന പ്രതീക്ഷയിൽ ശൗൽ യഹോവയോടു ചോദിച്ചു. എന്നാൽ, “ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപനം കൊണ്ടാ ഊറിംകൊണ്ടോ പ്രവാചകന്മാരെ കൊണ്ടോ ഉത്തരം അരുളിയില്ല.” (1ശമൂ, 28:6). ചോദ്യം പുരോഹിതനായ എലെയാസരിനോടു ചോദിക്കുവാൻ യഹോവ യോശുവയോടു കല്പിച്ചു. പുരോഹിതൻ ഊറീം മുഖാന്തരം യഹോവയോടു അരുളപ്പാടു ചോദിക്കണം. അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോവുകയും വരികയും വേണം. (സംഖ്യാ, 27:21). ഊറീമും തുമ്മീമും പുരോഹിതനാണ് ഉപയോഗിക്കേണ്ടത്. പുറപ്പാട് 28:30; ലേവ്യർ 8:8 എന്നീ വാക്യങ്ങളനുസരിച്ച് മഹാപുരോഹിതനാണ് അവ ധരിച്ചിരുന്നത്. ലേവ്യഗോത്രത്തിലുള്ള എല്ലാവർക്കും ഇവ ഉപയോഗിക്കാമെന്ന് ഒരു സൂചന ആവർത്തനം 33:8-ൽ ഉള്ളതുപോലെ തോന്നുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു തീരുമാനത്തിനു വേണ്ടി ജനനായകന്മാരും രാജാക്കന്മാരും സമീപിച്ചിരുന്നത് മഹാപുരോഹിതനെയാണ്. യോശുവ, ശൗൽ, ദാവീദ് എന്നിവർ അപ്രകാരം ചെയ്തതായി കാണുന്നു. പ്രത്യേക വ്യക്തികളുടെ കാര്യത്തിൽ ഊറീമും തുമ്മീമും പ്രയോജനപ്പെടുത്തിയിരുന്നുവോ എന്നത് വ്യക്തമല്ല.
‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു’ സാദൃശ്യമൂലകാലങ്കാരമാണ് ഉപമ. ആശയഗ്രഹണത്തിനു സഹായകമായ ഒരു മാർഗ്ഗമാണ് താരതമ്യകഥനം. ഉപമയുടെ ഗ്രീക്കുപദം ‘പാരബൊലീ’ ആണ്. ‘പാരബല്ലോ’ ആണ് ക്രിയാരൂപം. അടുത്തടുത്തു വയ്ക്കുക എന്നാണർത്ഥം. പഠിപ്പിക്കുന്നതിനുവേണ്ടി രണ്ടു കാര്യങ്ങളെ താരതമ്യം ചെയ്യുക അഥവാ വസ്തുക്കളോ വസ്തുതകളോ സമാന്തരമായി പ്രദർശിപ്പിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ നാല്പത്താറു പ്രാവശ്യം ഈ പ്രയോഗമുണ്ട്. ‘മാഷാൽ’ എന്ന എബ്രായപദത്തിന്റെ തർജ്ജമയാണ് ഗ്രീക്കിലെ പാബൊലി. പഴയനിയമത്തിൽ ‘മാഷാൽ’ പതിനഞ്ചുപ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. മാഷാലിന് മലയാളത്തിലെ ‘ഉപമ’യെക്കാൾ വിപുലമായ അർത്ഥമാണുള്ളത്. സുഭാഷിതം, സദൃശവാക്യം, പഴഞ്ചൊല്ല്, ഉപമ എന്നൊക്കെ അതിനർത്ഥമുണ്ട്. പഴയനിയമത്തിൽ ചിലേടത്ത് മാഷാൽ ഒരു പഴഞ്ചൊല്ലാണ്. 1ശമു, 10:12, 24:13). സംഖ്യാപുസ്തകത്തിൽ അത് പ്രാവചനികമായ രൂപകഭാഷണമാണ്. അതിനെ സുഭാഷിതം എന്നു പരിഭാഷപ്പെടുത്തുന്നു. (23:7,18, 24:3). യെഹെസ്കേൽ പ്രവാചകൻ സാദൃശ്യാർത്ഥത്തിൽ ‘മാഷാൽ’ (ഉപമ) എന്നു പ്രയോഗിക്കുന്നു. (17:2, 21:5, 24:3). അനേകം എഴുത്തുകാർ മാഷാലിനെ ഒരു കവിതയായി പരിഗണിക്കുന്നു. (സംഖ്യാ, 21:27-30, സങ്കീ, 78-2). സാരോപദേശം അഥവാ സദൃശവാക്യം എന്ന അർത്ഥമാണു സദൃശവാക്യത്തിൽ. (10:1, 25:1). കടങ്കഥ അഥവാ ഗുഢകഥനം എന്ന അർത്ഥത്തിലും ‘മാഷാൽ’ പ്രയോഗിച്ചിട്ടുണ്ട്. (സങ്കീ, 49:4, യെഹെ, 17:2, 20:4-9). പാരബൊലി എന്ന വാക്കിന്റെ പര്യായമായി പാരായിമിയ എന്ന പദം പുതിയ നിയമത്തിൽ അഞ്ചുപ്രാവശ്യം കാണുന്നുണ്ട്. (യോഹ, 10:6, 16:25,29, 2പത്രൊ, 2:12). സാദൃശ്യം, സദൃശം എന്നു പരിഭാഷ.
ഉപമകളുടെ ഉപജ്ഞാതാവ് ക്രിസ്തുവല്ല. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു അല്ലാതെ ശിഷ്യന്മാരോ അപ്പൊസ്തലന്മാരോ ഉപമ ഉപയോഗിച്ചിട്ടില്ല. ഉപമയിലൂടെ ആശയഗ്രഹണം ലളിതവും സുസാദ്ധ്യവുമാണ്. പരിചിതമല്ലാത്ത ഒന്നിനെ പരിചിതമായ ഒന്നിനോട് താരതമ്യം ചെയാതു കാണിക്കുന്നതാണ് ഉപമ. യേശുക്രിസ്തു യിസ്രായേലിന്റെ രാജാവായി വന്നു. എന്നാൽ അവർ ക്രിസ്തുവിനെ നിരസിച്ചു. അതിനുശേഷമാണ് ക്രിസ്തു ഉപമകളിലൂടെ സംസാരിച്ചത്. ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. “അവരോടു ഉപമകളായി സംസാരിക്കുന്നതു എന്ത്?” (മത്താ, 13:10). ക്രിസ്തുവിനെ നിരസിച്ച ജനത്തോട്,, ദോഷവും വ്യഭിചാരവുമുള്ള തലമുറയോട് ആയിരുന്നു ക്രിസ്തു ഉപമകളായി പറഞ്ഞത്. ഇങ്ങനെയുള്ള ഒരു വിഭാഗം ജനത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ വിസ്മയത്തോടുകൂടി ചോദിച്ചു. പ്രത്യുത്തരമായി ഉപമകളിലൂടെ പഠിപ്പിക്കുന്നതിന്റെ മുന്നു ഉദ്ദേശ്യങ്ങൾ ക്രിസ്തു വെളിപ്പെടുത്തി: ഒന്ന്; ക്രിസ്തുവിന്റെ മശീഹാ പദവി വെളിപ്പെടുത്തുക: “ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല. ‘ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും’ എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.” (മത്താ,13:34-35). “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; പുരാതന കടങ്കഥകളെ ഞാൻ പറയും.” (സങ്കീ, 78:2) എന്ന പ്രവചനത്തിന്റെ നിറവേറലാണിത്. തുടർന്ന് യെശയ്യാവാ 6:9-10 ക്രിസ്തു ഉദ്ധരിച്ചു: (മത്താ, 13:14-15). രണ്ട്; വിശ്വസിക്കുന്ന ശ്രോതാവിന് സത്യം വെളിപ്പെടുത്തിക്കൊടുക്കും: “അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യ ത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” (മത്താ, 13:11). മൂന്ന്; വിശ്വസിക്കാത്തവരിൽ നിന്നു സത്യം മറച്ചുവെക്കുക: “അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.” (മത്താ, 13:13). ക്രിസ്തുവിന്റെ മിക്ക ഉപമകളും പ്രത്യേകം വിശദീകരണം കൂടാതെ മനസ്സിലാകുന്നവയായിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള ഉപമകൾ ശിഷ്യന്മാർക്കു യേശു പ്രത്യേകം വിശദീകരിച്ചു കൊടുത്തു.
ഉപമ – വിവക്ഷ – ബൈബിൾഭാഗം
1. വിതയ്ക്കുന്നവൻ — പ്രസംഗിക്കപ്പെടുന്ന വചനവും കേൾവിക്കാരും തമ്മിലുള്ള ബന്ധം — (മത്താ, 13:5-8, മർക്കൊ, 4:3-8, ലൂക്കോ, 8:5-8).
2.കള — നല്ലതും ചീത്തയും തമ്മിലുള്ള കലർപ്പ് — (മത്താ, 13:24-30).
3. കടുകുമണി — സ്വർഗ്ഗരാജ്യത്തിന്റെ ബാഹ്യ വളർച്ച — (മത്താ, 13:31-32, മർക്കൊ, 4:31-32, ലൂക്കോ, 13:19).
4. പുളിച്ച മാവ് — സ്വർഗ്ഗരാജ്യത്തിൽ തിന്മയുടെ പ്രവർത്തനം — (മത്താ, 13:33).
5. ഒളിച്ചുവെച്ച നിധി — രാജ്യത്തിൽ യിസായേലിന്റെ വർത്തമാനകാലസ്ഥിതി — (മത്താ, 13:44).
6. വിലയേറിയ മുത്ത് — രാജ്യത്തിൽ സഭ — (മത്താ, 13:45-46).
7. വീശുവല — നന്മയെയും തിന്മയെയും ഭാവിയിൽ വേർതിരിക്കുന്നത് — (മത്താ, 13:47-50).
8. കാണാതെപോയ ആട് — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (മത്താ, 18:12-14, ലൂക്കോ, 15:4-7).
9. കരുണയില്ലാത്ത ദാസൻ — ക്ഷമയുടെ സുവിശേഷ നിയമം — (മത്താ, 18:23-35).
10. മുന്തിരിത്താട്ടത്തിലെ വേലക്കാർ — പത്രൊസിൻ്റെ ചോദ്യത്തിനുള്ള മറുപടി — (മത്താ, 20:1-16).
11. രണ്ടു പുത്രന്മാർ — വേലയെക്കാൾ അനുസരണമാണ് ഉത്തമം — (മത്താ, 21:28-32).
30. പത്തു ദാസന്മാരും പത്തു റാത്തൽ വെള്ളിയും — കർത്താവിനായി ക്ഷമയോടെ കാത്തിരിക്കുകയും കർത്താവിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് — (ലൂക്കോ, 19:12-17).
യേശുക്രിസ്തുവിന്റെ പല ഭാഷണങ്ങളിലും ഉപമയുടെ അംശങ്ങൾ വ്യക്തമായി നിഴലിക്കുന്നുണ്ട്. അവയെ ഉപമകളായിത്തന്നെ പരിഗണിക്കുന്നവരും ഉണ്ട്:
1. പാറമേലും മണലിന്മേലും പണിത വീട്. (മത്താ, 7:24-27, ലൂക്കൊ, 6:46-49).
ദൈവം യിസ്രായേൽമക്കൾക്ക് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ നിത്യരാജ്യം വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്ത് പെരുന്നാൾ, എന്നീ നാല് പെരുനാളുകൾ സഭാകാലയളവിനെയും, കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്ന് പെരുനാളുകൾ ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, നിത്യരാജ്യം എന്നിവയെയും പൂർവ്വവത്ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശു മരണമാണ്. പെസഹ അതിന്റെ നിഴലാണ്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ; നമ്മുടെ പെസഹ ക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നെ” എന്നിങ്ങനെ പൗലൊസ് പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. (1കൊരി, 5:7). പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അത് യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയപ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും, മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം, ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ടു യേശുക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ പുനരാഗമന ശേഷം കർത്തൃമേശയും ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നത് മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15; 13:7; 1കൊരി, 5:6-8; 2കൊരി, 7:1).
1. നീസാൻ മാസം (മാർച്ച്/ഏപ്രിൽ) 14-ാം തീയതി പെസഹ: (പുറ, 12:21; ലേവ്യ, 23:5)
2. നീസാൻ മാസം 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ: (പുറ, 12:17; ലേവ്യ, 23:6). പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. “രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിൻ്റെയും പെരുനാൾ ആകുന്നു.” (മർക്കൊ, 14:1. ഒ.നോ: പുറ, 23:15; എസ്രാ, 6:22; ലൂക്കൊ, 22:1,7;പ്രവൃ, 12:3; 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1. ഒ.നോ :2ദിനവൃ, 30:15; 35:1,11; ലൂക്കൊ, 22:7). തന്മൂലം, പൊരുളായ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴും, രണ്ട് പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവ് കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7,8).
3. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുന്നാൾ: (പുറ, 34:26; ലേവ്യ, 23:10). “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് കീറിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. (മത്താ, 27:51). എന്തെന്നാൽ, പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല, കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകൾ ഉൾപ്പെടുന്നതാണ്. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു, ക്രിസ്തുവിന്റെ മരണസമയത്ത് അനേകം വിശുദ്ധന്മാർ ഉയിർക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).
4. സിവാൻ മാസം (ഏപിൽ/മേയ്) 6-ാം തീയതി പെന്തെക്കൊസ്ത് പെരുന്നാൾ: (ലേവ്യ, 23:15-16). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ പെന്തെക്കൊസ്തു നാൾ. (പുറ, 23:16). ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. (പ്രവൃ, 2:1-4; യോഹ, 3:3,8; 7:37-39; റോമ, 8:29). “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. (യോഹ, 14:16). “അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.” (പ്രവൃ, 2:33). ഒരർത്ഥത്തിൽ പെന്തെക്കൊസ്ത് പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല, പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവു വരെ തുടരും.
5. തിഷ്റി മാസം (സെപ്തംബർ/ഒക്ടോബർ) 1-ാം തീയതി കാഹളനാദോത്സവം: (ലേവ്യ, 23:23-24; സംഖ്യാ, 29:1). ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം. സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ, ശബത്തുമാസം എന്ന പ്രതീകാത്മകമായ ഒരു അർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയ സംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം, അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം. (സംഖ്യാ, 10:1-2). തന്മൂലം, രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദ ത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്. “അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുകുടെ അയക്കും, അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).
6. തിഷ്റി മാസം 10-ാം തീയതി പാപപരിഹാര ദിവസം: (ലേവ്യ, 23:27; സംഖ്യാ, 29:7-11). ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മതപനം ചെയ്യാത്തവരെയും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണമെന്നാണ് കല്പന. (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശുദ്ധീകരിക്കുന്നതിനെ പാപപരിഹാര ദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും യേശുക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25.. യേശുക്രിസ്തു സഭയുമായി ഒലിവുമലയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14; പ്രവൃ, 1:11). അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. (സെഖ, 13:1).
7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 23:33-36; ആവ, 16:13). “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന് ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം, അവൻ അവരോട് കൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും, ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല, ഒന്നാമത്തേത് കഴിഞ്ഞുപോയി, സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു.” (വെളി, 21:2-5).
ആദാർ മാസം (ഫെബ്രുവരി/മാർച്ച്) പതിനാലിനും പതിനഞ്ചിനുമാണു പൂരീം ആഘോഷിക്കുന്നത്. യെഹൂദന്മാരെ നശിപ്പിക്കുന്നതിന് ഹാമാൻ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടതിന്റെ സ്മാരകമായി മൊർദെഖായി ഏർപ്പെടുത്തിയതാണീ ഉത്സവം. യെഹൂദന്മാരെ നശിപ്പിക്കുവാൻ രാജാവു പുറപ്പെടുവിച്ച ശാസന നടപ്പിലാക്കേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുവാൻ വേണ്ടി ഹാമാൻ പുര് എന്ന ചീട്ടിട്ടു. (എസ്ഥേ, 9:24). ആ ചീട്ടിന്റെ പേരാണ് ഉത്സവത്തിനു നല്കിയിട്ടുള്ളത്. ഉത്സവദിനങ്ങൾ രണ്ടും വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളാണ്. സമ്മാനങ്ങൾ പരസ്പരം കൈമാറുകയും പാവപ്പെട്ടവർക്കു ദാനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. പുരീമിന്റെ മുമ്പിലത്തെ ദിവസം (ആദാർ 13) ഉപവാസമാണ്. ഇതിനെ എസ്ഥറിന്റെ ഉപവാസം എന്നു വിളിക്കുന്നു. എസ്ഥർ രാജ്ഞിയുടെ നിർദ്ദേശമനുസരിച്ചു ജനങ്ങൾ ഉപവസിച്ചതിനെ ഓർമ്മിപ്പിക്കുന്നതാണിത്. (എഫേ, 4:15-16). നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ആഘോഷങ്ങളാരംഭിക്കും; മെഴുകുതിരികൾ കത്തിക്കും. എല്ലാ യെഹൂദന്മാരും പള്ളിയിൽ പോകും. വൈകുന്നേരത്തെ ശുശ്രൂഷയ്ക്കു ശേഷം ആശീർവാദം പറയുകയും എസ്ഥേറിന്റെ പുസ്തകം പള്ളിയിൽ പരസ്യമായി വായിക്കുകയും ചെയ്യും. ഹാമാൻ എന്ന പേരു വായിക്കുമ്പോൾ സഭ ‘അവന്റെപേർ മായിച്ചുകളയട്ടെ, ദുഷ്ടന്റെ പേർ നശിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് തറയിൽ ബലമായി ചവിട്ടും. വായന തിർന്നശേഷം ‘ഹാമാൻ ശപിക്കപ്പെടട്ടെ, മൊർദെഖായി അനുഗ്രഹിക്കപ്പെടട്ടെ’ എന്നു സഭ വിളിച്ചുപറയും. ആശീർവാദം പറഞ്ഞശേഷം യെഹൂദന്മാർ വീടുകളിൽ പോയി മുട്ടയും പാലും കഴിക്കും. 14-ാം തീയതി രാവിലെയും പള്ളിയിൽ പോകും. പ്രാർത്ഥനയും അനുഷ്ഠാനങ്ങളും കഴിഞ്ഞശേഷം ന്യായപ്രമാണത്തിൽ നിന്നുള്ള പാഠഭാഗമായി പുറപ്പാട് 17:8-16-ഉം തുടർന്നു എസ്ഥറും വായിക്കും. പതിനഞ്ചാം തീയതി വരെ ആഹ്ലാദം നീണ്ടു നിൽക്കും. അന്ന് വൈകുന്നേരം ഉത്സവം അവസാനിക്കും.
പ്രതിഷ്ഠോത്സവത്തിനെ 1മക്കാബ്യർ 4:52-59-ൽ ‘യാഗപീഠ പുന:പ്രതിഷ്ഠ’ എന്നും, യെഹൂദ ചരിത്രകാരനായ ജൊസീഫസ് ‘ദീപോത്സവം’ എന്നും വിളിക്കുന്നു. ഉല്ലാസപൂർണ്ണമായ ഈ ഉത്സവം ദൈവാലയത്തിന്റെ ശുദ്ധീകരണത്തെ ഓർപ്പിക്കുന്നു. അന്ത്യാക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയം അശുദ്ധമാക്കി. യുദാ മക്കാബിയസ് ദൈവാലയം വീണ്ടെടുത്ത് ശുദ്ധീകരിച്ചു, ബി.സി. 164-ൽ യഹോവയുടെ ആരാധന വീണ്ടും ആരംഭിച്ചതിന്റെ സ്മാരകമാണ് പ്രതിഷ്ഠാത്സവം. കിസ്ലേവ് മാസം 25-ാം തീയതി (നവംബർ/ഡിസംബർ) ഉത്സവം ആരംഭിച്ച് 8 ദിവസം നീണ്ടുനില്ക്കും. ഈ ഉത്സവത്തിന് യെരുശലേമിൽ പോകണമെന്നു നിർബന്ധമില്ല. ദൈവാലയത്തിലോ, വീടിനടുത്തുള്ള പള്ളികളിലോ യെഹൂദന്മാർ ഒരുമിച്ചു കൂടി കുരുത്തോലകളേന്തി ‘ഹല്ലേൽ’ പാടും. ദൈവാലയത്തിലും സ്വകാര്യ വസതികളിലും മനോഹരമായി ദീപാലങ്കാരം നടത്തും. ദൈവാലയത്തിലെ ദീപാലങ്കാരത്തിന്റെ യഥാർത്ഥമായ ഉത്ഭവം അറിഞ്ഞുകൂടാ. പുനഃസ്ഥാപിത ദൈവാലയത്തിൽ മെഴുകുതിരികൾ കത്തിക്കേണ്ടിവന്നപ്പോൾ മഹാപുരോഹിതന്റെ മുദ്രയുള്ള ഒരേയൊരു എണ്ണ ഭരണി വിളക്കുകൾക്കു എണ്ണ നല്കുന്നതായി കണ്ടു . അതിലെ ശുദ്ധമായ എണ്ണ ഒരു ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂ. എന്നാൽ അത്ഭുതകരമായി എണ്ണ വർദ്ധിച്ചു. ഭരണി എട്ടുദിവസത്തേക്കും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഇതിന്റെ ഓർമ്മയ്ക്കായി ദൈവാലയവും സ്വകാര്യവസതികളും എട്ടുദിവസവും ദീപാലങ്കാരം നടത്തുന്നു എന്നു കരുതപ്പെടുന്നു. കലാപമോ ഇഷ്ടവ്യക്തിയുടെ മരണമോ നടന്നാൽ പോലും പൊതുവിലാപവും ഉപവാസവും അനുവദിച്ചിരുന്നില്ല. പ്രതിഷ്ഠാത്സവത്തിനും കൂടാരപ്പെരുന്നാളിനും തമ്മിലുള്ള സാമ്യം ഇവയ്ക്കു തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു. കാണിക്കുന്നു. നമ്മുടെ കർത്താവ് ഈ ഉത്സവത്തിന് യെരുശലേമിൽ പോയിട്ടുണ്ട്. (യോഹ, 10:22). യെഹൂദന്മാർ ഇന്നും പ്രതിഷ്ഠോത്സവം ആചരിക്കുന്നു.
ന്യായപ്രമാണത്തിൽ വ്യവസ്ഥാപനം ചെയ്തിട്ടുള്ള മൂന്നു വാർഷിക മഹോത്സവങ്ങളിൽ മൂന്നാമത്തേതാണ് കൂടാരപ്പെരുന്നാൾ. (പുറ, 23:16, ലേവ്യ, 23:34-36, 39-43, ആവ, 16:13-15, 31:10-13, നെഹെ, 8). പാപപരിഹാരദിവസത്തിനു അഞ്ചുദിവസം പിമ്പ് അതായത് ഏഴാം മാസമായ തിഷ്റി 15-ാം തീയതി കൂടാരപ്പെരുന്നാൾ ആരംഭിക്കും. കൃത്യമായി പറഞ്ഞാൽ ഉത്സവം ഏഴുദിവസമാണ്. (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ മറ്റൊരുദിവസം ഇതിനോടു കൂട്ടിച്ചേർത്തു. (നെഹ, 8:18 ). എട്ടാം ദിവസം ശബ്ബത്തു സ്വസ്ഥതയാണ്.
പേരുകൾ: ഒന്ന്; കൂടാരങ്ങളുടെ ഉത്സവം: (2ദിന, 8:13). കൂടാരപ്പെരുനാൾ: (എസാ, 3:4, സെഖ, 14:16,18,19, യോഹ, 7:2 ). ഉത്സവകാലം മുഴുവൻ യിസ്രായേല്യർ കൂടാരങ്ങളിൽ പാർക്കേണ്ടിയിരുന്നത് കൊണ്ടാണ് ഈ പേർ വന്നത്. (ലേവ്യ, 23:43). രണ്ട്; കയ്കനിപ്പെരുന്നാൾ: കൊയ്ത്തിനും ഫലശേഖരത്തിനും ശേഷം ആഘോഷിക്കുന്നതു കൊണ്ടാണു കൂടാരപ്പെരനാളിനെ കായ്കനിപ്പെരുനാൾ എന്നു വിളിക്കുന്നത്. (പുറ, 23:16, 34:22). മൂന്ന്; യഹോവയുടെ ഉത്സവം: (ലേവ്യ, 23:39), അഥവാ ഉത്സവം: (1രാജാ, 8:2, 2ദിന, 5:3). പ്രമുഖവും പ്രസിദ്ധവും ആയതു കൊണ്ടാണു് ഉത്സവം എന്ന പേരിൽ ഇതറിയപ്പെട്ടത്.
ഉത്ഭവവും പ്രധാന്യവും: കൂടാരപ്പെരുനാളിന്റെ ഉത്ഭവത്തെ ചിലർ സുക്കോത്തുമായി ബന്ധിപ്പിക്കുന്നുണ്ട്. യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്നും പുറപ്പെട്ടശേഷം ആദ്യം പാളയമിറങ്ങിയത് സുക്കോത്തിലായിരുന്നു. (സംഖ്യാ, 33:5). മരുഭൂമിയിൽ പ്രവേശിക്കുന്നതിനു മുമ്പു അവർ അവസാനം കൂടാരങ്ങളിൽ പാർത്തതിന്റെ സ്മാരകമാണ് കൂടാരങ്ങൾ. ഈ ഉത്സവത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്; വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുക (പുറ, 23:16), ഭൂമിയിലെ ഫലവും (ലേവ്യ, 23:39), കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും (ആവ, 16:13) ശേഖരിക്കുക. രണ്ട്; കൂടാരങ്ങളിൽ പാർക്കുക. ഇവ രണ്ടും യിസ്രായേല്യർക്കു ഉല്ലാസപ്രദമാണ്. (ലേവ്യ, 23:41, ആവ, 16:14). മിസ്രയീമിൽ നിന്നും കനാനിലേക്കു പ്രയാണം ചെയ്തപ്പോൾ (ആവ, 8:9) യഹോവയിൽ നിന്നും ലഭിച്ച പിതൃസഹജമായ കരുതലും സംരക്ഷണവുമാണ് കൂടാരവാസം ഓർപ്പിക്കുന്നത്. അടിമവീടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയാണകാലത്തെ കൂടാരവാസം സ്വാതന്ത്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതിച്ഛായയായിരുന്നു. യഹോവയുടെ സ്നേഹാർദ്രമായ കരുതലും, യിസ്രായേൽ മക്കളുടെ ആശ്രയബോധവും ഓർപ്പിക്കുന്ന ഈ ഉത്സവം യിസായേല്യരെ അഹങ്കാരത്തിലും സ്വാശ്രയ ബോധത്തിലും വീഴാതെ കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്.
ആചരണം: ഉത്സവത്തിന്റെ ഒന്നാം ദിവസം ഫലവൃക്ഷങ്ങളുടെയും ഈന്തപ്പനകളുടെയും നല്ല ഇളം ചില്ലകൊണ്ട് കൂടാരങ്ങൾ നിർമ്മിക്കും. മുറ്റം, തെരുവുകൾ, പൊതുസ്ഥലങ്ങൾ, വീടുകളുടെ മേൽക്കൂര എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. യിസ്രായേല്യ ഭവനങ്ങളിൽ ജനിച്ച എല്ലാവരും തങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽ നിന്നും പുറപ്പെട്ടപ്പോൾ കൂടാരങ്ങളിൽ താമസിച്ചതിന്റെ ഓർമ്മയ്ക്കായി ഉത്സവകാലത്ത് കൂടാരങ്ങളിൽ പാർക്കണം. (ലേവ്യ, 23:40, നെഹ, 8:15). ഈ ദിവസം ഒരു ശബ്ബത്ത് ആയും വിശുദ്ധ സഭായോഗം ആയും ആചരിക്കേണ്ടതാണ്. ജോലി യാതൊന്നും ചെയ്യാൻ പാടില്ല. കാർമ്മികമായി അയോഗ്യരല്ലാത്ത അരോഗദൃഢഗാത്രരായ പുരുഷന്മാരെല്ലാം യഹോവയുടെ സന്നിധിയിൽ വരണം. കൂടാരം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകം അല്ല, പ്രത്യുത സംരക്ഷണത്തിന്റെയും കരുതലിന്റെയും ചൂട്, കാറ്റ്, മഴ എന്നിവയിൽ നിന്നുള്ള അഭയത്തിന്റെയും പ്രതീകമാണ്. (സങ്കീ, 27:5, 31:20, യെശ, 4:6). ഓരോ കാളയും ആടുകൊറ്റനും ആട്ടിൻകുട്ടിയും അവ നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗത്തോടും പാനീയ യാഗത്തോടും കൂടെ അർപ്പിക്കണം. ഇവയെല്ലാം അർപ്പിക്കേണ്ടത് നിത്യേനയുള്ള പ്രഭാതയാഗത്തിനു ശേഷമാണ്. (സംഖ്യാ, 29:12-35). എല്ലാ ശബ്ബത്ത് വർഷവും ഉത്സത്തിന്റെ ആദ്യദിവസം വിശുദ്ധസ്ഥലത്തുവച്ചു ന്യായപമാണം പരസ്യമായി വായിക്കണം. (ആവ, 31:10-12). തുടർന്നുള്ള ആറുദിവസങ്ങൾ അർദ്ധോത്സവ ദിവസങ്ങളായിരിക്കും. സാമുഹികോല്ലാസത്തിനും സുഹൃൽ സമ്മേളനങ്ങൾക്കും ഉള്ള ദിവസങ്ങളാണ് അവ. ഈ സമയം എല്ലാ ഗൃഹനാഥന്മാരും പ്രത്യേകിച്ച് പാവപ്പെട്ടവർക്കും പരദേശികൾക്കും ആതിഥ്യം നല്കേണ്ടതാണ്. (ആവ, 16:14). ഈ എഴു ദിവസങ്ങളോടൊപ്പം എട്ടാമതൊരു ദിവസം (തിഷ്ഠറി മാസത്തിന്റെ 22-ാം തീയതി) കൂട്ടിച്ചേർത്തിട്ടുണ്ട്. അതാണ് ഉത്സവത്തിന്റെ അവസാന ദിവസം. ശബ്ബത്ത് സ്വസ്ഥതയോടും വിശുദ്ധ സഭായോഗത്തോടും ആണ് ഈ ദിവസം ആചരിക്കുന്നതു. എന്നാൽ ഏഴാം മാസം ഒന്നാം തീയതിയും പത്താംതീയതിയും എന്നപോലെ ഒരു ലളിതമായ യാഗം മാത്രമേ ഉണ്ടായിരിക്കൂ. (സംഖ്യാ, 29:35-38). വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചതിനും ബാബേൽ പ്രവാസത്തിനും ഇടയ്ക്കു ഒരിക്കൽ മാത്രം കുടാരപ്പെരുനാൾ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 8:2, 2ദിന, 7:8-10, നെഹ, 8:17).
ബാബേൽ പ്രവാസാനന്തരം കൂടാരപ്പെരുനാൾ ചിട്ടയായി ആഘോഷിച്ചു. ആചരണത്തിൽ ഐകരൂപ്യത്തിനും ആഘോഷത്തിന് അർപ്പണവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും വേണ്ടി ന്യായപ്രമാണ കല്പനകൾക്കു വിശദമായ പ്രായോഗിക വ്യാഖ്യാനം നൽകേണ്ടിവന്നു. ശബ്ബത്തുവർഷം കൂടാരപ്പെരുന്നാൾ വരുമ്പോൾ വായിക്കേണ്ട ന്യായപ്രമാണ ഭാഗങ്ങൾ (ആവ, 31:10-13) പഞ്ചഗ്രന്ഥത്തിലെ ഒരു പുസ്തകമായി പരിമിതപ്പെടുത്തി. ഉത്സവത്തിന്റെ ആദ്യത്തെ ഏഴു ദിവസങ്ങളിൽ പുരോഹിമാരുടെ 24 കുറുകളും ശുശ്രൂഷചെയ്യും എന്നത് കുടാരപ്പെരുന്നാളിന്റെ പ്രത്യേകതയാണ്. എന്നാൽ മറ്റു ഉത്സവങ്ങളിൽ ചീട്ടു വീഴുന്നവർ മാത്രമാണു (1ദിന, 24:7-19) ശുശൂഷ നടത്തുന്നത്. എട്ടാം ദിവസം പുരോഹിതന്മാരുടെ 24 കുറുകളും സന്നിഹിതരാവുകയില്ല. ചീട്ടു വീണവർ മാത്രമേ സന്നിഹിതരാവു.
ഏഴാം മാസം തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) പത്താം തീയതി ആണ് പാപപരിഹാരദിവസം ആഘോഷിക്കുന്നത്. ഉത്സവം എന്നതിലേറെ ഉപവാസം ആണ് ഈ ദിവസം. (ലേവ്യ, 16:1-34, സംഖ്യാ, 29:7-11). പാപപരിഹാരദിവസം ഒരു മഹാശബ്ബത്താണ്. ആരും ഒരു വേലയും ചെയ്യുവാൻ പാടില്ല. ഒമ്പതാം തീയതി വൈകുന്നേരം മുതൽ പത്താം തീയതി വൈകുന്നേരം വരെ എല്ലാവരും ആത്മതപനം ചെയ്യണം. ആത്മതപനം ചെയ്യാത്തവരെ ചേദിച്ചു കളയണം. (ലേവ്യ, 23 : 27-32). അഹരോന്റെ പുത്രന്മാരുടെ മരണത്തെ പാപപരിഹാര ദിവസത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നതിൽ നിന്നും യഹോവയുടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതിനു എത്രത്തോളം വിശുദ്ധി ആവശ്യമാണെന്ന് വ്യക്തമാണ്. (ലേവ്യ, 16:1-2). ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചു വരുന്ന അതേ യാഗങ്ങളാൽ അടുത്തു വരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരു നാളും കഴിവുള്ളതല്ല. (എബ്രാ,10:1) എന്നതാണ് ലേവ്യ കർമ്മാനുഷ്ഠാനങ്ങൾ നിരന്തരം ഓർപ്പിക്കുന്നത്. ഓർമ്മയിൽപ്പെടാതെ ഒരു വർഷം മുഴുവൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതു പാപപരിഹാര ദിവസത്തിലാണ്. (ലേവ്യ, 16:33). എത്ര ശ്രദ്ധയോടെ വിധിപ്രകാരം നിർദ്ദിഷ്ട യാഗങ്ങൾ നടത്തിയാലും പല പാപവും അശുദ്ധിയും അവശേഷിക്കും. അവയ്ക്കു പരിഹാരം കാണുന്നത് പാപപരിഹാര ദിവസത്തിലാണ്. സർവ്വജാതികളെയും കൂട്ടിച്ചേർക്കുന്നതിന്റെ മുൻകുറിയായ കൂടാരപ്പെരുന്നാളിനു മുമ്പു യിസ്രായേൽ യഹോവയുമായി നിരപ്പുപ്രാപിക്കേണ്ടത് ആവശ്യമാണ്. പാപപരിഹാര ദിവസത്തിലാണ് യോബേൽ സംവത്സരം വിളംബരം ചെയ്യുന്നത്. (ലേവ്യ, 25:9-10).
യാഗങ്ങൾ: പാപപരിഹാര ദിവസത്തിൽ അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. (ലേവ്യ, 16:5-28, സംഖ്യാ, 29:7-11). ഒന്ന്; നിരന്തരമുള്ള പ്രഭാതയാഗം. രണ്ട്; പൌരോഹിത്യത്തിന്നായുള്ള പാപയാഗം – ഒരു കാളക്കുട്ടി. മൂന്ന്; ജനത്തിനു വേണ്ടിയുള്ള പാപയാഗം – ഒരു കോലാട്ടുകൊറ്റൻ യഹോവയ്ക്കും മറ്റൊന്ന് അസസ്സേലിനും. നാല്; പുരോഹിതന്മാർക്കും ജനത്തിനുമുള്ള ഉത്സവഹോമയാഗങ്ങളും അവയോടൊപ്പം മറ്റൊരു പാപയാഗവും. അഞ്ച്; നിരന്തരമുള്ള സന്ധ്യായാഗം. പാപപരിഹാരദിവസം ശബ്ബത്തിലാണ് വരുന്നതെങ്കിൽ ഇവകൂടാതെ ശബ്ബത്തിലെ സാധാരണ യാഗങ്ങളും അർപ്പിക്കണം.
അനുഷ്ഠാനങ്ങൾ: പാപപരിഹാരദിവസത്തിലെ ശുശ്രൂഷകൾ ചെയ്യുന്നതിനാ പ്രത്യേക ഒരുക്കം ആവശ്യമാണ്. പ്രഭാതയാഗത്തിനു ശേഷം മഹാപുരോഹിതൻ അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് ഈ ഉത്സവത്തിന്റെ കേന്ദ്രബിന്ദു. പിൽക്കാലത്ത് ഈ ശുശ്രഷയ്ക്കുവേണ്ടി മഹാപുരോഹിതനെങ്കിലും പ്രത്യേക ഒരുക്കത്തിനു വിധേയനായിരുന്നു. ഏഴുദിവസം മുമ്പു മഹാപുരോഹിതൻ സ്വന്തം ഭവനം വിട്ടു ദൈവാലയത്തിലെ പ്രത്യേക മുറിയിൽ താമസിക്കണം. മഹാപുരോഹിതൻ മരിക്കുകയോ ലേവ്യ നിയമപ്രകാരം അശുദ്ധനാവുകയോ ചെയ്താൽ ശുശ്രൂഷയ്ക്കു വിഘ്നം വരാതിരിക്കുവാൻ മറ്റൊരാളെ കരുതിയിട്ടുണ്ടാവും. രക്തം തളിക്കുക, ധൂപവർഗ്ഗം കത്തിക്കുക, വിളക്കു തെളിക്കുക, ദിനംപതിയുള്ള യാഗം നടത്തുക എന്നീ പൌരോഹിത്യവൃത്തികളെ അദ്ദേഹം ഈ ഒരാഴ്ച ചെയ്യും. പാപപരിഹാരദിനത്തിലെ ശുശ്രൂഷകളെല്ലാം മഹാപുരോഹിതനിൽ സമ്മുഖമാണ്. തന്മൂലം യാതൊരു വിധത്തിലുള്ള അശുദ്ധിയും മഹാപുരോഹിതനെ ബാധിച്ചുകൂടാ. അശുദ്ധിക്കിടയാക്കുന്നതും ഭക്തിക്കു വിഘ്നം വരുത്തുന്നതും ആയ കാര്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കേണ്ടതാണ്. പാപപരിഹാരദിവസം പ്രഭാതത്തിൽ മഹാപുരോഹിതൻ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന (പുരോഹിതന്മാർ സാധാരണ കുളിക്കുന്നിടത്തല്ല) സ്ഥാനത്തു പോയി പൂർണ്ണമായി കുളിക്കണം. പാപത്തിന്റെ അശുദ്ധിയിൽനിന്നും പൂർണ്ണശുദ്ധനായി എന്നതിനും വിശുദ്ധിധരിച്ചു എന്നതിനും അടയാളമായി, സ്ഥാനീയ വസ്തങ്ങൾ ധരിക്കുന്നു.
സർവ്വവും സജ്ജമായിക്കഴിയുമ്പോൾ മഹാപുരോഹിതൻ കാളയെ (തനിക്കും തന്റെ കുടുംബത്തിനുമായുള്ള പാപയാഗം) കൊല്ലും. അനന്തരം ഹോമയാഗപീഠത്തിൽ നിന്നും തീക്കനൽ ഒരു കലശത്തിൽ നിറച്ച് രണ്ടുകെ നിറയെ സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണവുമായി മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തേക്കു ചെല്ലും. ധുപമേഘം കൃപാസനത്തെ മറയ്ക്കത്തക്കവണ്ണം ധൂപവർഗ്ഗചൂർണ്ണം തീക്കനലിൽ ഇടും. ധൂപംകാട്ടൽ പ്രാർത്ഥനയുടെ പ്രതീകമാണ്. കൃപാസനത്തെ മൂടുന്ന ഈ ധൂപം പരിശുദ്ധനായ ദൈവത്തിന്റെ തേജസ്സു മൂടുന്നതിന്റെ പ്രതീകമാണ്. ഈ പുകയും പ്രാർത്ഥനയും ആരാധകന്റെ സംരക്ഷണമായിത്തീരുന്നു. കാളയുടെ രക്തം കുറെ കൊണ്ടുവരുന്നതിനായി മഹാപുരോഹിതൻ ഹോമയാഗ പീഠത്തിനരികെ മടങ്ങിവരും. ഈ രക്തം വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേലും ഏഴുപ്രാവശ്യം കൃപാസനത്തിന്റെ മുമ്പിലും തളിക്കും. (ലേവ്യ, 16:14). അതിനു ശേഷം പാപയാഗമായി തിരഞ്ഞെടുത്ത കോലാട്ടുകൊറ്റനെ അറുത്തു അതിന്റെയും രക്തം കൃപാസനത്തിലും അതിന്റെ മുമ്പിലും തളിക്കും. അടുത്തതായി ജനത്തിന്റെയും പുരോഹിതന്മാരുടെയും അശുദ്ധി നിമിത്തം വിശുദ്ധ മന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കും. (ലേവ്യ, 16:16). തുടർന്ന് ആടിന്റെയും കാളയുടെയും രക്തം ആദ്യം ഒരു പ്രാവശ്യം സ്വർണ്ണയാഗപീഠത്തിന്റെ കൊമ്പുകളിലും പിന്നീടു ഏഴുപ്രാവശ്യം യാഗപീഠത്തിനു നേരെ തറയിലും തളിച്ച് സമാഗമനകൂടാരത്തിനു പ്രായശ്ചിത്തം കഴിക്കണം. (പുറ, 30:10). മന്ദിരത്തിനു പ്രായശ്ചിത്തം നടത്തിയിതിനു ശേഷം കാളയുടെയും കോലാട്ടുകൊറ്റന്റെയും രക്തം കുറെ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിലും യാഗപീഠത്തിന്മേൽ ഏഴുപ്രാവശ്യവും തളിച്ചു ഹോമയാഗപീഠത്തിന് മഹാപുരോഹിതൻ പ്രായശ്ചിത്തം കഴിക്കണം. അങ്ങനെ കൂടാരം, പ്രാകാരം, വിശുദ്ധവസ്തുക്കൾ എന്നിവയ്ക്കെല്ലാം പ്രായശ്ചിത്തം നടത്തുകയും അവയെ വിശുദ്ധീകരിക്കുകയും വേണം. പാപരിഹാരദിനത്തിൽ മഹാപുരോഹിതൻ നാലുപ്രാവശ്യം അതിവിശുദ്ധസ്ഥലത്തു പോയിരുന്നു എന്നു ബൈബിൾ വിവരണത്തിൽ നിന്നും അനുമാനിക്കപ്പെടുന്നു. ഒന്ന്; സുഗന്ധധൂപവർഗ്ഗ ചൂർണ്ണവുമായി. ഈ സമയത്ത് കാളയുടെ രക്തം കട്ടിയായിപ്പോകാതിരിക്കുവാൻ വേണ്ടി ഒരു പുരോഹിതൻ ഇളക്കിക്കൊണ്ടിരിക്കും. രണ്ട്; കാളയുടെ രക്തവും കൊണ്ട്. മൂന്ന്; കോലാടിന്റെ രക്തവുമായി. നാല്; ധൂപകലശം കൊണ്ടുവരാനായി. തല്മൂദിലെ നിർദ്ദേശം അനുസരിച്ച് സന്ധ്യായാഗത്തിനു ശേഷമാണ് അതു ചെയ്തിരുന്നത്. അതിനുശേഷം മഹാപുരോഹിതൻ സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിലേക്ക് ചെന്നു അസസ്സേലിനുളള ആടിന്റെ തലയിൽ കൈവച്ചു ജനങ്ങളുടെ പാപവും അകൃത്യവും അതിന്മേൽ ചുമത്തും. പ്രത്യേകം നിയുക്തനായ ഒരാൾ ഈ ആടിനെ മരുഭൂമിയിൽ കൊണ്ടുപോയി സ്വതന്ത്രമായി വിടും. ദൈവം ക്ഷമിച്ച യിസായേലിന്റെ പാപങ്ങളെ ചുമന്നൊഴിക്കുന്നതിനെയാണ് ഇതു വിവക്ഷിക്കുന്നത്.
ഉത്സവാർപ്പണങ്ങൾ: അനന്തരം മഹാപുരോഹിതൻ സമാഗമനകൂടാരത്തിലേക്ക് പോയി തന്റെ ശുഭവസ്ത്രം മാറ്റി പ്രാകാരത്തിലെ തൊട്ടിയിൽ നിന്നും കുളിച്ചതിനു ശേഷം സാധാരണ സ്ഥാനീയ വസ്ത്രം ധരിക്കും. തുടർന്നു പ്രാകാരത്തിൽ വച്ച് തന്റെയും ജനങ്ങളുടെയും ഹോമയാഗങ്ങളെ പൂർത്തിയാക്കുകയും അതേസമയം പാപയാഗത്തിന്റെ മേദസ്സിനെ യാഗപീഠത്തിൽ ദഹിപ്പിക്കുകയും ചെയ്യും. എന്നാൽ രണ്ടു പാപയാഗങ്ങളും പാളയിത്തിനു പുറത്ത് ത്വക്ക്, മാംസം, ചാണകം എന്നിവയോടൊപ്പം ദഹിപ്പിക്കേണ്ടതാണ്. ജീവനുള്ള ആടിനെ മരുഭൂമിയിൽ കൊണ്ടുവിട്ടവനും പാളയത്തിനു പുറത്തുവെച്ചു പാപയാഗത്തെ ദഹിപ്പിച്ചവനും തങ്ങളുടെ വസ്ത്രം കഴുകികുളിച്ചിട്ടു മാത്രമേ പാളയത്തിൽ കടക്കാൻ പാടുള്ളു. (ലേവ്യ, 16:2-29). ജനത്തിനും വിശുദ്ധസ്ഥലങ്ങൾക്കും വേണ്ടിയുള്ള പ്രായശ്ചിത്തം കഴിഞ്ഞതിനു ശേഷം സന്ധ്യായാഗത്തിനു മുമ്പു യെഹൂദാപാരമ്പര്യമനുസരിച്ച് ഈ ദിവസത്തിനു നിർദ്ദേശിച്ചിട്ടുള്ള യാഗങ്ങളായ പാപയാഗമായി ഒരു കോലാട്ടുകൊറ്റൻ, ഹോമയാഗമായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാടുകൾ എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അർപ്പിക്കുന്നു. (സംഖ്യാ, 29:7,11). അതോടുകൂടി ഈ ഉത്സവദിവസം അവസാനിക്കുന്നു. റബ്ബിമാർ പറയുന്നതനുസരിച്ച് മഹാപുരോഹിതൻ ഈ ദിവസം ഈ ദിവസം ചെയ്യുന്നത് ഇതൊക്കെയാണ്: ഒന്ന്; ക്രമമനുസരിച്ച് ദിനം പ്രതിയുള്ള എല്ലാ കർമ്മങ്ങളും നടത്തുന്നു. രണ്ട്; എട്ടു പ്രാവശ്യം രക്തം തളിക്കും. മൂന്ന്; അതിവിശുദ്ധസ്ഥലത്തു നിന്നും വിശുദ്ധസ്ഥലത്തേക്കു മുന്നാം പ്രാവശ്യം മടങ്ങിവന്നതിനുശേഷം അദ്ദേഹം ആടിന്റെയും കാളയുടെയും രക്തം തിരശ്ശീലയ്ക്കു നേരെ തളിക്കും. ഇവ രണ്ടിന്റെയും രക്തം ഒരുമിച്ചു കലർത്തി ധൂപപീഠത്തിൽ തളിക്കുകയും ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്യും. നാല്; രണ്ടു ആടും കാഴ്ചയിൽ ഒന്നുപോലെ ഇരിക്കും. അവയെ തിരഞ്ഞടുക്കാൻ ഉപയോഗിച്ച ചീട്ടുകൾ ആദ്യം പുന്നമരം (box wood) കൊണ്ടുള്ളതും പിന്നീട് സ്വർണ്ണം കൊണ്ടുള്ളതും ആയിരുന്നു. അഞ്ച്; ആട് മരുഭൂമിയിൽ എത്തിച്ചേർന്നു എന്നതിന് അടയാളം ലഭിച്ചാലുടൻ മഹാപുരോഹിതൻ ന്യായപ്രമാണത്തിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥന കഴിക്കുകയും ചെയ്യും. ആറ്; ജനങ്ങളുടെ ഉപവാസത്തെ സംബന്ധിക്കുന്ന കർശനമായ നിയമങ്ങളാണ് മിഷ്ണ നല്കുന്നത്.
പില്ക്കാലത്ത് കർശനക്കാരായ യെഹൂദന്മാർ പാപപരിഹാര ദിവസത്തിന്റെ തലേനാൾ ഒരു പൂവൻ കോഴിയെ കൊണ്ടുവരും. ഇതിനെ കൊല്ലുന്നത് ഒരു സാധാരണ റബ്ബി ആയിരിക്കും. ഉടമസ്ഥൻ അതിനെ കാലിൽ തൂക്കി എടുത്തു തന്റെയും കൂട്ടുകാരുടെയും തലയ്ക്കു മുകളിൽ ചുഴറ്റും. ഒരു വർഷം തങ്ങൾ ചെയ്ത പാപം മുഴുവൻ ഈ പറവയിൽ പ്രവേശിക്കണമെന്നു ദൈവത്തോടു പ്രാർത്ഥിക്കും. അസസ്സേലിനുള്ള ആടിനു പകരമാണിത്. വൈകുന്നേരം ഒരു വിഭവസമൃദ്ധമായ ഭോജനത്തിനു ശേഷം നല്ല വസ്ത്രങ്ങളണിഞ്ഞ് അവർ പള്ളിയിൽ പോകും. ആശീർവാദത്തിനു ശേഷം ഓരോരുത്തരും സ്വമേധാദാനങ്ങളർപ്പിക്കും . അതിനുശേഷം വൈകുന്നേരത്തെ പ്രാർത്ഥന ആരംഭിക്കും. പാരായണം ചെയ്യുന്നവനും പ്രധാന റബ്ബിയും സഭയിലെ അനേകം പേരും ശവപ്പുതപ്പുകൾ ധരിച്ചു പ്രാർത്ഥനയിലും യാചനകളിലും മുന്നിലധികം മണിക്കുർ ചെലവഴിക്കും. ചിലർ രാത്രി മുഴുവനും അവിടെ കഴിച്ചുകൂട്ടും. വീട്ടിൽ പോകുന്നവർ രാവിലെ 5 മണിക്ക് തിരികെ വരികയും രാത്രിയാകുന്നതു വരെ അവിടെ കഴിയുകയും ചെയ്യും. ആ പകൽ മുഴുവൻ അവർ ഭക്ഷണം വർജ്ജിക്കും. യിസ്രായേല്യരുടെ വർഷംതോറുമുള്ള ശുചീകരണ കർമ്മമായിരുന്നു പാപപരിഹാരദിവസം. ഈ ഉത്സവം യേശു ക്രിസ്തുവിൽ നിറവേറി. മഹാപുരോഹിതനായ ക്രിസ്തു തനിക്കു വേണ്ടി പാപയാഗം കഴിക്കാതെ നമുക്കുവേണ്ടി പാപയാഗമായിത്തീർന്നു. (എബാ, 9:11-14). കാഹളപ്പെരുന്നാളിന്റെയും കുടാരപ്പെരുന്നാളിന്റെയും ഇടയ്ക്കാണു പാപപരിഹാരദിവസം. യിസ്രായേൽ ജാതി മുഴുവനും ക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കു ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14, 13:1).