കെബാർ നദി

കെബാർ നദി (river Chebar)

പേരിനർത്ഥം – ദൂരസ്ഥമായ

ബാബിലോണിയയിലെ ഒരു നദി. ഈ നദിയുടെ തീരത്തു യെഹൂദ്യ പ്രവാസികൾ പാർത്തിരുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ദിവ്യദർശനങ്ങളെ കണ്ടതു കെബാർ നദീതീരത്തുവച്ചായിരുന്നു. “മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.” (യെഹ, 1:1, 3; 3:15, 23; 10:15, 20, 22; 43:3). നദിയുടെ സ്ഥാനം നിശ്ചയമില്ല. ‘നാരിക ബരി’ (വലിയതോട്) ആണിതെന്നു പറയപ്പെടുന്നു.

കീശോൻ തോട്

കീശോൻ തോട് (river Kishon) 

പേരിനർത്ഥം – വളഞ്ഞൊഴുകുന്നത്

കീശോൻ തോടിനു മെഗിദ്ദോവെള്ളം എന്നും പേരുണ്ട്. (ന്യായാ, 5:19). ദെബോരയുടെ പാട്ടിൽ കീശോൻ തോടിനെ പുരാതനനദി എന്നു വിളിക്കുന്നു. (ന്യായാ, 5:21). താബോർ, ഗിൽബോവാ എന്നീ മലകളിൽ നിന്നുത്ഭവിക്കുന്ന ഈ നദി മെഗിദ്ദോയുടെ വടക്കു ജെസ്റീൽ സമതലത്തുവച്ച് ഒന്നിക്കുന്നു. അവിടെനിന്ന് വടക്കുപടിഞ്ഞാറോട്ടു ഒഴുകി ഹൈഫാ പട്ടണത്തിന്റെ വടക്കുള്ള ആക്കർ ഉൾക്കടലിൽ പതിക്കുന്നു. യിസ്രായേൽ സീസെരയുടെ കനാന്യ സൈന്യങ്ങളെ തോല്പിച്ചതിനു കാരണം ഒരു കൊടുങ്കാറ്റ് എന്നാണ് പറയപ്പെടുന്നത്. ഈ കൊടുങ്കാറ്റിൽ കീശോൻതോടു കരകവിഞ്ഞൊഴുകുകയും സീസെരയുടെ രഥങ്ങൾ ചെളിയിൽ താഴുകയും ചെയ്തു. സൈന്യാധിപനായ സീസെര യായേലിന്റെ കൂടാരത്തിൽ മരണമടഞ്ഞു. (ന്യായാ, 4:4-24; 5:21; സങ്കീ, 83:39). ബാൽ പ്രവാചകന്മാരുടെ കൊലയുടെ രംഗവും കീശോൻ തോടായിരുന്നു. (1രാജാ, 18:40). ഏലീയാവു ബാലിൻ്റെ 400 പ്രവാചകന്മാരെ കൊന്നതു കർമ്മേലിന്റെ അടിവാരത്തുവച്ചാണ്.

കിദ്രോൻ തോട്

കിദ്രോൻ തോട് (brook Kidron)

പേരിനർത്ഥം – ഇരുളടഞ്ഞത്

കിദ്രോൻ മഴക്കാലത്തു വെള്ളം ഒഴുകുന്ന തോടും വേനൽക്കാലത്ത് താഴ്വരയും ആണ്. യെരുശലേം കുന്നിന്റെ കിഴക്കെ ചരിവിനെ ഒലിവുമലയിൽ നിന്നു വേർപെടുത്തുന്നത് കിദ്രോൻ തോടാണ്. പിന്നീട് അതു തെക്കോട്ടൊഴുകി വാദി-എൻ-നാർ (അഗ്നിയുടെ താഴ്വര) എന്ന പേരിൽ ചാവുകടലിൽ പതിക്കുന്നു. 

അബ്ശാലോമിനെ ഭയന്നു കൊട്ടാരം വിട്ടോടിയ ദാവീദ് കിദ്രോൻതോടു കടന്നു. (2ശമൂ, 15:23, 30). ശിമെയിക്ക് കടക്കുവാൻ പാടില്ലാത്ത അതിരായി ശലോമോൻ നിർദ്ദേശിച്ചതു കിദ്രോൻ തോടായിരുന്നു. (1രാജാ, 2:37). ആസാ രാജാവ് തന്റെ അമ്മയായ മയഖായുടെ മേച്ഛവിഗ്രഹം വെട്ടിമുറിച്ചു ചുട്ടുകളഞ്ഞതു കിദ്രോൻ തോട്ടിനരികെ വച്ചായിരുന്നു. (1രാജാ, 15:13). അഥല്യയെ വധിച്ചതും ഇവിടെ വച്ചായിരുന്നു. (2രാജാ, 11:16). തുടർന്നു വിഗ്രഹാരാധനയുടെ ഉപകരണങ്ങൾ ഒക്കെയും യഹോവയുടെ മന്ദിരിത്തിൽ നിന്നും പുറത്തുകൊണ്ടു പോയി ചുട്ടു നശിപ്പിച്ചതു കിദ്രോൻ താഴ്വരയിൽ ആയിരുന്നു: (2 രാജാ, 23:4, 6, 12; 2ദിന, 29:16; 30:14). യോശീയാവിൻറ കാലത്തു യെരൂശലേമിൻ്റെ പൊതു ശ്മശാനമായിരുന്നു ഈ താഴ്വര. (2രാജാ, 23:6; യിരെ, 26:23; 31:39). യെഹെസ്കേൽ പ്രവാചകൻ ഉണങ്ങിയ അസ്ഥികൾ ദർശിച്ചത് ഈ താഴ്വരയിലാണ്. (യെഹെ, 37). കിദ്രോൻ തോട്ടിന്റെ കിഴക്കെ കരയിലാണു ഗെത്ത്ശെമന. ക്രൂശീകരണത്തിനു മുമ്പ് കർത്താവു പ്രാർത്ഥിക്കുവാൻ പോയതു ഈ തോട്ടത്തിലായിരുന്നു. (യോഹ, 18:1).

കാനാ തോട്

കാനാ തോട് (river kanah) 

പേരിനർത്ഥം – ഈറ്റ

കൈസര്യയ്ക്കും യോപ്പയ്ക്കും മദ്ധ്യേ മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്ന ഒരു തോട്. യോശു, 16:8). എഫ്രയീമിന്റെയും മനശ്ശെയുടെയും അതിരാണു കാനാതോട്. “പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.” (യോശു, 17:9).

ഊലായി നദി

ഊലായി നദി (river Ulai)

പേരിനർത്ഥം – എൻ്റെ നായകന്മാർ

പാർസിരാജ്യത്തിലെ ഏലാം സംസ്ഥാനത്തിൽ സൂസയ്ക്കു (ശൂശൻ) കിഴക്കുമാറി ഒഴുകുന്ന നദി. ഊലായി നദീതീരത്തു വച്ചു ദാനീയേലിനു ദർശനം ലഭിച്ചു. “ഞാൻ ഒരു ദർശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായി നദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.” (ദാനീ, 8:2). “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16).

അഹവാ നദി

അഹവാ നദി (river Ahava) 

ബാബിലോണിലെ ഒരു നദി. പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ കാലത്ത് ബാബേൽ പ്രവാസികളിൽ ഒരു വിഭാഗത്തെ മടക്കി അയച്ചു. അവർ അഹവാ നദീതീരത്ത് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. (എസ്രാ, 8:21). പട്ടണത്തിന്റെ പേരാണ് നദിക്കു കൊടുത്തിട്ടുള്ളത്. അഹവായിലേക്കു ഒഴുകുന്ന ആറ് എന്നു എസ്രാ 8:15-ൽ കാണാം.

അർന്നോൻ നദി

അർന്നോൻ നദി (river Arnon)

പേരിനർത്ഥം – പക്ഷബ്ധപ്രവാഹം

യോർദ്ദാനു കിഴക്കുള്ള ഗിലെയാദ് മലകളിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്ന നദി. മോവാബിന്റെ തെക്കുള്ള അതിരും, അമ്മോന്റെ വടക്കുള്ള അതിരും അർന്നോൻ നദിയായിരുന്നു. (ന്യായാ, 11:18,19). അർന്നോൻ രൂബേന്യരുടെ അവകാശത്തിന്റെ തെക്കെ അതിരായിരുന്നു. (ആവ, 3:12, 16). ആകമണകാരികളായ യിസായേല്യർ അർന്നോനെ തെക്കുനിന്നു വടക്കോട്ടു കടന്നു, വടക്കുള്ള പ്രദേശം പടവെട്ടി കൈവശപ്പെടുത്തി. (ആവ, 2:24). അർന്നോൻ നദിക്ക് അനേകം കടവുകൾ ഉണ്ട്. (യെശ, 16:2).

അബാന നദി

അബാന നദി (river Abana)

കുഷ്ഠരോഗിയായ നയമാൻ പുകഴ്ത്തിപ്പറയുന്ന ദമ്മേശെക്കിലെ നദികളിലൊന്ന്. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.” (2രാജാ, 5:12). ഗ്രീക്കുകാർ ഇതിനെ സ്വർണ്ണനദി എന്ന അർത്ഥത്തിൽ ഖ്റുസൊറൊവ് എന്നു വിളിച്ചു. ദമ്മേശെക്കിന് (Damascus) 29 കി.മീറ്റർ വടക്കുപടിഞ്ഞാറായി ആന്റിലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന ബരാദ തന്നെയാണ് അബാന. ഇതിന്റെ തീരപ്രദേശത്തു ഫലഭൂയിഷ്ഠമായ ഫലവൃക്ഷത്തോപ്പുകളും പൂന്തോട്ടങ്ങളും ഉണ്ട്. അതിനാലായിരുന്നു നയമാൻ പ്രസ്തുത നദിയെ ഉത്തമമായി പ്രസ്താവിച്ചത്.

തേരഹിൻ്റെ ആയുഷ്കാലം

തേരഹിൻ്റെ ആയുഷ്കാലം

അബ്രാഹാമിൻ്റെ അപ്പനായ തേരഹിൻ്റെ ആയുഷ്കാലം 205 സംവത്സരം ആയിരുന്നുവെന്ന് ബൈബിളിലുണ്ട്: “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). അബ്രാം ജനിക്കുമ്പോൾ തേരഹിന് 70 വയസ്സായിരുന്നു എന്നും കാണാം: “തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.” (ഉല്പ, 11:26). ഹാരാനിൽ വെച്ചാണ് തേരഹ് മരിക്കുന്നത്: (11:32). ഹാരാനിൽനിന്ന് യഹോവയുടെ കല്പനപ്രകാരം കനാനിലേക്ക് യാത്ര പുറപ്പെടുമ്പോൾ അബ്രാഹാമിന് 75 വയസ്സായിരുന്നു: (12:4). അബ്രാഹാമിൻ്റെ അപ്പനായ തേരഹ് മരിക്കുന്ന സമയത്തുള്ള പ്രായത്തിൽ ഗണിതശസ്ത്രപരമായ ഒരു പ്രശ്നമുണ്ട്. 205 വയസ്സിലാണ് തേരഹ് മരിച്ചതെങ്കിൽ, ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ അബ്രാഹാമിൻ്റെ പ്രായം 135 ആയിരിക്കണം. അല്ലെങ്കിൽ, തേരഹ് മരിക്കുന്നത് 145-ാം വയസ്സിലാകണം. അബ്രാഹാം ഹാരാനിൽ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രായം 75 വയസ്സെന്നുള്ളത് കൃത്യമാണെന്നതിന് തുടന്നുള്ള വേദഭാഗങ്ങളും തെളിവു നല്കുന്നു: (12:4). ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അവന് 86 വയസ്സായിരുന്നു: (16:16). യഹോവ മൂന്നാം പ്രാവശ്യം അബ്രാഹാമിന്നു പ്രത്യക്ഷനാകുമ്പോൾ അവന് 99 വയസ്സായിരുന്നു: (17:1). 99-ാം വയസ്സിൽ തന്നെയാണ് അബ്രാഹാം പരിച്ഛേദനയേറ്റതും: (17:24). “തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു 100 വയസ്സായിരുന്നു.” (ഉല്പ, 21:5). അതിൽനിന്ന് അബ്രാഹാമിൻ്റെ പ്രായം കൃത്യമാണെന്ന് മനസ്സിലാക്കാം. വ്യത്യാസമുള്ളത് തേരഹിൻ്റെ പ്രായത്തിലാണ്.

ഗണിതശാസ്ത്ര സംബന്ധമായ ഈ പ്രശ്നത്തിൻ്റെ ഒരു പരിഹാരമാർഗ്ഗം പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്: “മൂത്ത പുത്രനുണ്ടായി അറുപതു വർഷങ്ങൾക്കു ശേഷമാണ് ഇളയ പുത്രനായി അബ്രാഹാം ജനിച്ചതെന്നും, തന്റെ പ്രാധാന്യം കൊണ്ട് (മനശ്ശെയ്ക്കു മുമ്പ് എഫ്രയിം ആദ്യജാതനായതുപോലെ) പട്ടികയിൽ ആദ്യസ്ഥാനം നൽകിയിരിക്കുകയാണെന്നും അനുമാനിക്കുന്നു.” ഈ പരിഹാരപ്രകാരം അബ്രാഹാം ജനിക്കുമ്പോൾ തേരഹിന് പ്രായം 130 ആണ്.

ഈ പ്രശ്നപരിഹാരം രണ്ടു കാര്യങ്ങൾകൊണ്ട് നീതിയുക്തമല്ല: 1. മനശ്ശെയെ യോസേഫിന്റെ ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന് പറഞ്ഞശേഷമാണ്, യാക്കോബ് അവരെ കൈകൾ പിണച്ചുവെച്ച് അനുഗ്രഹിക്കുന്നതും (ഉല്പ, 42:51; 46:20; 48:13,14) ദൈവം എഫ്രയീമിനെ തൻ്റെ ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നതും: യിരെ, 31:9; 31:20). എന്നാൽ, തേരഹിൻ്റെ മക്കളെക്കുറിച്ചുള്ള രണ്ട് പട്ടിക മാത്രമാണുള്ളത്. അതിൽ രണ്ടിലും അബ്രാഹാമിനെ ആദ്യസ്ഥാനം അഥവാ, മൂത്ത പുത്രനായാണ് പറഞ്ഞിരിക്കുന്നത്: (ഉല്പ, 11:26; 11:27). 2. യിസ്ഹാക്കിൻ്റെ ജനനം ഒരത്ഭുമാണെന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാം. സാറാ മച്ചിയായിരുന്നത് മാത്രമല്ല അത്ഭുതത്തിനു കാരണം: (ഉല്പ, 11:30). അവർ രണ്ടുപേരും വൃദ്ധരും ഒരു കാരണവശാലും മക്കൾ ജനിക്കാൻ സാദ്ധ്യതയില്ലാത്തവരും ആയിരുന്നു. അക്കാരണത്താലാണ് അബ്രാഹാം കവിണ്ണുവീണ് ചിരിച്ചതും സാറായി ഉള്ളുകൊണ്ടു ചിരിച്ചതും: (ഉല്പ, 17:17; 18:11,12). തൻ്റെ അപ്പൻ തന്നെ 130-ാം വയസ്സിലാണ് ജനിപ്പിച്ചതെങ്കിൽ, അബ്രാഹാമിൻ്റെ 100-ാം വയസ്സിൽ ജനിക്കുന്ന യിസ്ഹാക്കിൻ്റെ ജനനം എങ്ങനെ അത്ഭുതമാകും? നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് ചോദിച്ചുകൊണ്ട് അബ്രാഹാം എന്തിനാണ് കവിണ്ണുവീണു ചിരിച്ചത്? (ഉല്പത്തി 17:17). 

അപ്പോൾ, തേരഹ് 70-ാം വയസ്സിൽത്തന്നെയാണ് അബ്രാഹാമിനെ ജനിപ്പിച്ചതെന്ന് സ്പഷ്ടം. പ്രശ്നം തേരഹിൻ്റെ ആയുഷ്കാലമാണ്. “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). ഇവിടെ 205 വർഷമെന്നത് എബ്രായ ബൈബിളിൻ്റെ പകർപ്പെഴുത്തിൽ വന്ന പിശകായിരിക്കും. യഥാർത്ഥത്തിൽ തേരഹ് മരിക്കുമ്പോൾ അവന് 145 വയസ്സാണ്. ശമര്യൻ പഞ്ചഗ്രന്ഥത്തിൽ ഇതിന് തെളിവുണ്ട്: (SPE) “And the days of Terah were hundred and forty five years: and Terah died in Haran.” (Genesis 11:32). തേരഹിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.

തേജസ്സും, മഹത്ത്വവും

തേജസ്സും, മഹത്ത്വവും (glory)

പര്യായങ്ങൾ എന്നപോലെ ബൈബിളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള രണ്ടു പദങ്ങളാണ് തേജസ്സും മഹത്ത്വവും. ഇവയുടെ അർത്ഥവ്യത്യാസങ്ങൾ വ്യക്തമാക്കുക സുകരമല്ല. ഗ്രീക്കിലും എബ്രായയിലും രണ്ടു പദങ്ങളുടെയും സ്ഥാനത്ത് ഒരേ പദമാണ് അധികസ്ഥാനങ്ങളിലും പ്രയോഗിച്ചിട്ടുള്ളത്. ശോഭ, പ്രകാശം, ദീപ്തി, ചൈതന്യം, പ്രഭാവം, മഹത്ത്വം, ശക്തി, ശുക്ലം, ബലം, സൌന്ദര്യം, ശരീരകാന്തി, കീർത്തി, ആത്മീയ ശക്തി എന്നിവയാണ് തേജസ്സിന്റെ പ്രസിദ്ധാർത്ഥങ്ങൾ. വലിപ്പം, മഹിമ, ഉൽക്കർഷം, തേജസ്സ് എന്നീ അർത്ഥങ്ങൾ മഹത്ത്വത്തിനുണ്ട്. മേല്ക്കാണിച്ച അർത്ഥതലങ്ങളിലെല്ലാം തേജസ്സും മഹത്വവും തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. 

തേജസ്സ്, മഹത്വം എന്നിവയ്ക്ക് സമാനമായി എബ്രായയിൽ ‘കാവോദും’ ഗ്രീക്കിൽ ‘ഡോക്സാ’യും ആണ് പ്രയോഗിക്കുന്നത്. ഭാരമുള്ളതായിരിക്കുക എന്നർത്ഥമുള്ള കാവേദ് എന്ന ധാതുവിൽ നിന്നാണ് കാവോദ് എന്ന എബ്രായപദത്തിന്റെ നിഷ്പത്തി. സമ്പത്ത് (ഉല്പ, 31:1), സ്ഥാനം അഥവാ പദവി (ഉല്പ, 45:13), ശക്തി എന്നിവയുള്ള പുരുഷന് മഹത്വം ഉണ്ട്. ദൈവത്തിന്റെ തേജസ്സ് അഥവാ ദീപ്തി കാവോദിൽ സുചിതമാണ്. യഹോവയുടെ പ്രത്യക്ഷതകളിൽ അതു പ്രകടമായിരുന്നു. മഹത്വത്തെക്കുറിക്കുന്ന മറ്റൊരു പദമാണു് തിഫ്-എറെത്. തേജസ്സ്, സൌന്ദര്യം, അലങ്കാരം, അഭിമാനം എന്നീ അർത്ഥംങ്ങൾ അതിനുണ്ട്. പഴയനിയമത്തിൽ 51 സ്ഥാനങ്ങളിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ ആദ്യപ്രയോഗം പുറപ്പാട് 28:2-ലാണ്. അഹരോന്റെ മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം നിർമ്മിക്കുവാൻ യഹോവ കല്പിച്ചു. ഇവിടെ മഹത്വത്തിന് കാവോദും അലങ്കാരത്തിനു തിഫ്എറെതും ആണ് എബ്രായയിൽ. ഒരു വ്യക്തിയുടെ പദവിയെക്കുറിക്കുവാനും ഈ പദം പയോഗിച്ചിട്ടുണ്ട്. ഉദാഹരണം: മഹത്വകിരീടം (സദൃ, 4:9; 16:31). 1 ദിനവൃത്താന്തം 29:11-ൽ ഈ പദത്തിന് തേജസ്സ് എന്നു തർജ്ജമ. കാവോദ് എന്ന എബ്രായപദത്തെ പരിഭാഷപ്പെടുത്തുവാൻ സെപ്റ്റജിന്റിൽ സ്വീകരിച്ച ഗ്രീക്കുപദമാണ് ഡോക്സാ. ഒരു മനുഷ്യനു തന്നെക്കുറിച്ച് സ്വയം തോന്നുന്ന അഭിപ്രായവും (തോന്നുക) മറ്റുള്ളവർ അവനെക്കുറിച്ച് ചിന്തിക്കുന്നതും (ചിന്തിക്കുക) അതായത് കീർത്തിയും ഡൊക്സായിലുണ്ട്. അങ്ങനെ ഈ പദത്തിന് കീർത്തി, പ്രസിദ്ധി തുടങ്ങിയ അർത്ഥങ്ങൾ നിലവിൽ വന്നു. 

നിൻ്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നു . മോശെ അപേക്ഷിച്ചു. (പുറ, 33:18). മേഘത്തിൽ വെളിപ്പെട്ട തേജസ്സല്ല (പുറ, 16:7, 10) ദൈവത്തിന്റെ പ്രത്യേക വെളിപ്പാടാണ് മോശെ അപേക്ഷിച്ചത്. മേഘത്തിൽ വെളിപ്പെട്ട തേജസ്സ് മോശെ കണ്ടുകഴിഞ്ഞതാണ്. ഫിലിപ്പോസ് യേശുവിനോടു ചോദിച്ച ചോദ്യവും ഈ സന്ദർഭത്തിൽ ചിന്താർഹമാണ്. (യോഹ, 14:8). തുടർന്നു യഹോവയുടെ മഹിമയും അവന്റെ നന്മയും വെളിപ്പെടുത്തുന്നതായി കാണാം. (പുറ, 33:19). ദൈവത്തിന്റെ മഹിമ ഇന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്ന ബാഹ്യതേജസ്സു മാത്രമല്ല. അത് നൈതിക മഹത്വത്തെ ഉൾക്കൊളളുന്നു. യെശയ്യാവിനു നല്കിയ ദർശനത്തിൽ നയനഗോചരമായ തേജസ്സിനോടൊപ്പം ദൈവപ്രകൃതിയുടെ സവിശേഷഘടകമായ വിശുദ്ധിയും വെളിപ്പെടുത്തി. (യെശ, 6:3-5; യോഹ, 12:41). ജ്ഞാനത്തിലോ, ബലത്തിലോ, ധനത്തിലോ പ്രശംസിക്കരുതെന്നു കല്പിക്കുവാനുള്ള കാരണം ദൈവത്തിന്റെ അവാച്യമായ മഹിമയും പ്രതാപവുമാണ്. (യിരെ, 9:23,24). ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തിലാണ് മനുഷ്യൻ പ്രശംസിക്കേണ്ടത്. 

ദൈവിക പരിപൂർണ്ണതകളുടെയും പരിച്ഛദങ്ങളുടെയും വെളിപ്പാടാണ് ദൈവതേജസ്സ്. (പുറ, 33:18,19; 16:7,10; യോഹ, 1:14; 2:11; 2പത്രൊ, 1:17). അത് അവന്റെ വിശുദ്ധവും മാററമില്ലാത്തതുമായ നീതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (യെശ, 3:8). ദൈവം തന്റെ ജനത്തിന്റെ മഹത്വം അഥവാ തേജസ്സാണ്. (യിരെ, 2:11, സെഖ, 2:5). സ്വന്തജനത്തിന്റെ അനുഗ്രഹത്തിലും വിശുദ്ധിയിലും അവർക്കുവേണ്ടി താൻ ചെയ്യുന്ന അത്ഭുതങ്ങളിലുമാണ് മനുഷ്യരുടെ മുന്നിൽ ദൈവത്തിന്റെ തേജസ്സു വെളിപ്പെടുന്നത്. യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. (പുറ, 40:34,35). ശലോമോൻ്റെ ദൈവാലയത്തിൽ യഹോവയുടെ തേജസ്സു നിറഞ്ഞു. (1രാജാ, 8:11; 2ദിന, 7:13). യെഹെസ്ക്കേൽ പ്രവാചകൻ ദർശനത്തിൽ കണ്ട ദൈവാലയത്തിലും ദൈവത്തിന്റെ തേജസ്സു നിറഞ്ഞു. (യെഹെ, 43:2,3,4). ‘ഭൂമി മുഴുവനും യഹോവയുടെ മഹത്വം കൊണ്ടു നിറയുമാറാകട്ടെ’ എന്നു ശലോമോൻ പ്രാർത്ഥിച്ചു. (സങ്കീ, 72:19). സർവ്വഭൂമിയും യഹോവയുടെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നതായി സാറാഫുകൾ ആർത്തു. (യെശ, 6:3). ഭൂമി ദൈവത്തിന്റെ തേജസ്സു കൊണ്ടു പ്രകാശിച്ചത് യെഹെസ്കേൽ പ്രവാചകൻ ദർശിച്ചു. (43:2). തൻ്റെ മഹത്വം സകല ജഡവും കാണും എന്നത് യഹോവയുടെ വാഗ്ദാനമാണ്. (യെശ, 40:5). 

പുതിയനിയമത്തിൽ ദൈവത്തെ മഹത്വത്തിൻറ പിതാവെന്നു വിളിക്കുന്നു. (എഫെ, 1:17). ക്രിസ്തുവിൻ്റെ ജനനസമയത്ത് കർത്താവിന്റെ തേജസ്സ് ഇടയന്മാരെ ചുറ്റി മിന്നി. (ലൂക്കൊ, 2:9). പിതാവിന്റെ തേജസ്സ് പുത്രനു നല്കി: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ തേജസ്സായി കണ്ടു.” (യോഹ, 1:14). ഭൗമിക ശുശ്രൂഷാകാലത്ത് ക്രിസ്തുവിൻ്റെ തേജസ്സു വെളിപ്പെട്ടത് മറുരൂപ മലയിൽവച്ചു മാത്രമാണ്. അനന്തരം ശൗലും (പ്രവൃ, 9:3), യോഹന്നാൻ അപ്പൊസ്തലനും (വെളി, 1:12) ക്രിസ്തുവിൻറ തേജസ്സ് കണ്ടു. ക്രിസ്തു ദൈവതേജസ്സിന്റെ പ്രഭയാണ്. (എബ്രാ, 1:3). ദൈവതേജസ്സ് ലോകത്തിനു വെളിപ്പെട്ടതും ദൈവപ്രകൃതിയുടെ പൂർണ്ണത അറിയായ് വന്നതും ക്രിസ്തുവിലുടെയാണ്. ക്രിസ്തു തേജസ്സിന്റെ കർത്താവാണ്. (യാക്കോ, 2:1; 1കൊരി, 2:8). ജഡധാരണത്തിനു മുമ്പ് ക്രിസ്തു പിതാവിന്റെ അടുക്കൽ മഹത്വത്തിൽ വസിക്കുകയായിരുന്നു. (യോഹ, 17:5). തന്മൂലം പിതാവിന്റെ അടുക്കലേക്കുള്ള ക്രിസ്തുവിന്റെ മടങ്ങിപ്പോക്ക് മഹത്വത്തിലേക്കുള്ള പ്രവേശനമായിരുന്നു. (ലൂക്കൊ, 24:26). ക്രിസ്തു ഭൂമിയിൽ നിന്നു എടുക്കപ്പെട്ടതു തേജസ്സിൽ ആയിരുന്നു. (1തിമൊ, 3:16). ക്രിസ്തുവിന്റെ പുനരാഗമനവും ന്യായവിധിയും എല്ലാം തേജസ്സിലാണ്. (കൊലൊ, 3:4; തീത്തൊ, 2:13; മത്താ, 25:31). ക്രിസ്തു ഇരിക്കുന്നതു തേജസ്സിന്റെ സിംഹാസനത്തിലാണ്. 

ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ തേജസ്സായി പറഞ്ഞിട്ടുണ്ട്. “യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുളള നാഴിക വന്നിരിക്കുന്നു. “യോഹ, 12:23). കഷ്ടങ്ങളെ പിന്തുടർന്നു മഹിമ വരുന്നതായി പത്രൊസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. (1പത്രൊ, 1:11). ദൈവപ്രതിമയായ ക്രിസ്തുവിന്റെ സുവിശേഷം തേജസ്സുള്ള സുവിശേഷമാണ്. 2കൊരി, 4:4). പുതിയ നിയമത്തിലെ ആത്മാവിന്റെ ശുശ്രൂഷ തേജസ്സേറിയതാണ്. (2കൊരി, 3:7-11). കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നവരാണ് ക്രിസ്ത്യാനികൾ. അവർ ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2കൊരി, 3:18). ഇന്ന് അവർ ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2). മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു അവരിൽ വസിക്കുന്നു. (കൊലൊ, 1:27). ക്ഷണനേരത്തേക്കുളള ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനപ്രാപ്തിക്കു ഹേതുവാണ്. (2കൊരി, 4:17). 

ദൈവം മനുഷ്യനെ തന്നെക്കാൾ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചു. (സങ്കീ, 8:5). പാപം ചെയ്തതോടുകൂടി മനുഷ്യനു ദൈവതേജസ്സ് നഷ്ടമായി. (റോമ, 3:23). പുരുഷൻ ദൈവത്തിന്റെ തേജസ്സും സ്ത്രീ പുരുഷന്റെ തേജസ്സും ആണ്. (1കൊരി, 11:7). മനുഷ്യന്റെ തേജസ്സ് അവൻ്റെ വൈശിഷ്ട്യത്തിന്റെയും ഔൽകൃഷ്ട്യത്തിന്റെയും ആവിഷ്കാരമാണ്. ആദരണീയമായ പദവി, വിവേകം, നീതി, ജിതേന്ദ്രിയത്വം എന്നിങ്ങനെയുളള സവിശേഷഭാവങ്ങൾ ഒത്തിണങ്ങിയതാണ് മനുഷ്യന്റെ തേജസ്സ്. ആലങ്കാരികമായി പറഞ്ഞാൽ അതു മനുഷ്യനെ തേജസ്സണിയിക്കുന്നു. സൃഷ്ടിയുടെ പരമമായ ഉദ്ദേശ്യം ദൈവത്തിൻറ മഹത്വമാണ്. പാപികളായ മനുഷ്യരെ ക്രിസ്തു കൈക്കൊണ്ടത് ദൈവത്തിന്റെ മഹത്വത്തിനാണ്. (റോമ, 15:7). അതിനാൽ എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണ്. (പ്രവൃ, 4:21; 12:23; റോമ, 4:20; വെളി, 16:9). എല്ലാവരും യേശുക്രിസ്തു കർത്താവെന്നു ഏറ്റു പറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ്. (ഫിലി, 2:11). ഭക്തന്മാർ ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തുന്നു. ദാവീദ് രാജാവ് യഹോവയെ സ്തുതിച്ചു പറഞ്ഞു: “യഹോവേ മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്.” (1ദിന, 29:11). ദൈവത്തിനു മഹത്വം കൊടുക്കുവാനുള്ള നിർദ്ദേശം തിരുവെഴുത്തുകളിൽ സുലഭമാണ്. (സങ്കീ, 29:1; 96:7,8). ദൈവത്തിന്റെ കൃപാമഹത്വത്തിൻറ പ്രകാശനവും പുകഴ്ചയുമാണു് സഭ. (എഫെ, 1:6,12,14).