യബ്ബോക് നദി

യബ്ബോക് നദി (ford Jabbok)

പേരിനർത്ഥം – ഒഴുക്ക്

യോർദ്ദാനു കിഴക്കുള്ള ഒരു പ്രധാന നദി. ചാവുകടലിനും ഗലീലക്കടലിനും ഏതാണ്ടു മദ്ധ്യേ വച്ചു യോർദ്ദാൻ നദിയിൽ പതിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തിനും പതനസ്ഥാനത്തിനും ഇടയ്ക്കുള്ള ഋജുവായ ദൂരം വെറും നാല്പതു കിലോ മീറ്ററാണ്. എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുക നിമിത്തം നദിക്കു ഏകദേ 97 കിലോമീറ്റർ ദൈർഘ്യമുണ്ട്. വല്ലപ്പോഴുമുള്ള മഴക്കാലത്തല്ലാതെ നദിക്ക് ആഴമില്ല. കടത്തുകൾ സുഗമമായി കടക്കാവുന്നതേയുള്ളൂ. യോർദ്ദാന്റെ പോഷകനദികളിൽ യാർമ്മൂക്കു കഴിഞ്ഞാൽ വലുതു യബ്ബോക്കാണ്. തീരങ്ങളിൽ സസ്യങ്ങൾ നിബിഡമായി വളരുന്നു. യബ്ബോക്ക് നദി അമോര്യരാജാവായ സീഹോന്റെ വടക്കെ അതിരാണ്. (യോശു, 12:2). അതുവഴി യിസ്രായേൽ മക്കളെ കടന്നുപോകാൻ അനുവദിക്കാത്തതു കൊണ്ടു യിസ്രായേൽ അവിടം പിടിച്ചു. (സംഖ്യാ, 21:21-25). ഓഗിന്റെ രാജ്യത്തിന്റെ തെക്കെഅതിരും ഈ നദിയാണ്. (യോശു, 12:5). യബ്ബോക്ക് കടവിൽ വച്ചു യാക്കോബ് ദൈവദൂതനുമായി മല്ലുപിടിച്ചു. (ഉല്പ, 32:22-30). അതോടുകൂടി യാക്കോബിന്റെ പേർ യിസ്രായേൽ ആയി. ‘മല്ലുപിടിക്കുക’ എന്നതിന്റെ എബ്രായപദം അബ്ബാക്ക് ആണ്. അതിൽ നിന്നാകണം നദിക്കു യബ്ബോക്ക് എന്നപേർ ലഭിച്ചത്. ആധുനികനാമം സർകാ (നീലനദി) ആണ്. 

മേരോം തടാകം

മേരോം തടാകം (waters of Merom)

പേരിനർത്ഥം – ഉന്നതസ്ഥലം

7 കി.മീറ്റർ നീളവും 5.5. കി.മീറ്റർ വീതിയുമുള്ള ജലാശയമാണ് മേരോം തടാകം. ഗലീലാക്കടലിനു വടക്കുഭാഗത്താണിത്. യോർദ്ദാൻ നദി മേരോമിലൂടെ ഒഴുകുന്നു. കനാന്യരുടെ സംഘടിതമായ ആക്രമണത്തെ മേരോം തടാകത്തിന്നരികെവച്ച് യോശുവ പരാജയപ്പെടുത്തി. (യോശു, 11:5-7). ആധുനിക ഹ്യൂളാ തടാകമാണിതെന്നു പൊതുവെ കരുതപ്പെടുന്നു.

മിസ്രയീം തോട്

മിസ്രയീം തോട് (river of Egypt) 

യിസ്രായേൽ ദേശത്തിന്റെ അതിർത്തിയെക്കുറിച്ചുള്ള പരാമർശങ്ങളിലാണു മിസ്രയീം തോടിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. (സംഖ്യാ, 34:5; യോശു, 15:4, 47; 1രാജാ, 2രാജാ, 24:7; 2ദിന, 7:8; യെശ, 27:12; യെഹെ, 8:28). വീതി കൂടി ആഴം കുറഞ്ഞ മിസ്രയീം തോടു യെഹൂദയുടെ തെക്കെ അതിരായിരുന്നു. സീനായിയെ അത് പലസ്തീനിൽ നിന്നും വേർതിരിക്കുന്നു. (സംഖ്യാ, 34:5). സീനായ് ഉപദ്വീപിന്റെ 217 കി.മീറ്റർ ഉള്ളിൽ നിന്നുത്ഭവിച്ച് വടക്കോട്ടൊഴുകി പോർട്ടുസയ്ദിനു 145 കി.മീറ്റർ കിഴക്കുള്ള ആറിഷ് പട്ടണത്തിൽ വച്ച് മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു.

ബെസോർ തോട്

ബെസോർ തോട് (Brook Besor)

പേരിനർത്ഥം – ശീതജലം

ഗസ്സയ്ക്ക് 8 കി.മീറ്റർ തെക്കായി മെഡിറ്ററേനിയൻ സമുദ്രത്തിൽ ഒഴുകിച്ചേരുന്ന തോട്. ഇതിന്റെ ഉത്ഭവം യെഹൂദ്യാ മലകളിൽനിന്നാണ്. ദാവീദിന്റെ സൈന്യം അമാലേക്യരെ പിന്തുടർന്നപ്പോൾ അധികം ക്ഷീണിച്ച 200 പേരെ ബെസോർ തോട്ടിൻകരയിൽ താമസിപ്പിച്ചു. (1ശമൂ, 30:9,10, 21). ചിലരുടെ അഭിപ്രായത്തിൽ സീക്ലാഗിന്റെ തെക്കു പടിഞ്ഞാറുള്ള തോടുകളിൽ ഏറ്റവും വലുതായ വാദിഘസ്സെ ഷെല്ലാലെഹ് (Wadi Ghazzeh-Shellaleh) ആണ് ബെസോർ തോട്. അതിന്റെ പോഷകതോടായ വാദി എഷ്-ഷെറിയാ (Wadi es-Sheria) ആണെന്നു കരുതുന്നവരും ഉണ്ട്.

ഫ്രാത്ത് നദി

ഫ്രാത്ത് നദി (river Euphrates)

പേരിനർത്ഥം – പൊട്ടിപ്പുറപ്പെടുക

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നദിയാണു ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. പഴയനിയമത്തിൽ ഇതിനെ നദി (ഹന്നാഹാർ) എന്നും, മഹാനദി എന്നും വിളിച്ചു കാണുന്നു. (സംഖ്യാ, 22:5; ആവ, 11:24; യോശു, 1:4; 24:3, 14). അർമ്മീനീയാ മലകളിൽ നിന്നുത്ഭവിച്ചു അസ്സീറിയ (അശ്ശൂർ), സിറിയ (അരാം) മെസൊപ്പൊട്ടേമിയ, ബാബിലോൺ നഗരം എന്നിവിടങ്ങളിലൂടെ ഒഴുകി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ നീളം ഏകദേശം 2865 കി.മീറ്റർ ആണ്. ഇറാക്കിന്റെ മുഴുവൻ നീളവും നെടുകെ ഒഴുകി ബ്രസ്രായ്ക്കു സമീപം വച്ചു ടൈഗ്രീസിനോടു ചേരുന്നു. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ സംഗമസ്ഥലത്തിനു ഗിർനാ എന്നു പേർ. ഗിർനാ മുതൽ ഗൾഫ് വരെയുള്ള നദീഭാഗത്തെ ഇറാക്കുകാർ ഷത്ത് അൽ-അറബ് എന്നു വിളിക്കുന്നു. ലോകത്തിൽ ഏറ്റവും അധികം ഈന്തപ്പന വളരുന്ന പ്രദേശമാണ് ഷത്ത് അൽ-അറബ്. സമുദ്ര മുഖത്തുനിന്ന് 1920 കി.മീറ്റർ വരെ ചെറുകപ്പലുകൾക്കു സഞ്ചരിക്കാം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മഞ്ഞുരുകി നദിയിൽ വെള്ളപ്പൊക്കമുണ്ടാവുന്നു.

ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദിയുടെ നാലു ശാഗകളിൽ ഒന്നാണ് ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. (ഉല്പ, 2:14). യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട പ്രദേശത്തിന്റെ വടക്കെ അതിര് ഫ്രാത്തു നദിയായിരുന്നു. (ഉല്പ, 15:18; ആവ, 1:7; 11:24; യോശു, 1:4). രാജവാഴ്ചയുടെ ഉച്ചഘട്ടത്തിൽ (ദാവീദിന്റെയും ശലോമോന്റെയും കാലം) യിസ്രായേൽ ഫ്രാത്ത് നദിവരെ എത്തിയിരുന്നു. (2ശമൂ, 8:3; 10:16; 1രാജാ, 4:24). അബ്രാഹാമിന്റെ ജന്മദേശമായ ഊർ ലോവർ യൂഫ്രട്ടീസിന്റെ തീരത്താണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലുള്ള നാടാണ് മെസൊപ്പൊട്ടേമിയ. നദികൾക്കിടയിൽ എന്നത്രേ ഇപ്പേരിന്നർത്ഥം. വെളിപ്പാടു പുസ്തകത്തിൽ യൂഫ്രാത്തേസ് നദി എന്നു പറഞ്ഞിട്ടുണ്ട്. ആറാമത്തെ ദൂതൻ ഊതിയപ്പോൾ യൂഫ്രാത്തേസ് നദീതീരത്തു ബന്ധിച്ചിരുന്ന നാലുദൂതന്മാരെ അഴിച്ചുവിട്ടു. (വെളി, 9:13,14). ആറാമത്തെ ദൂതൻ കലശം ഒഴിച്ചപ്പോൾ യൂഫ്രാത്തേസ് നദിയിലെ വെള്ളം വറ്റിപ്പോയി.

പീശോൻ നദി

പീശോൻ നദി (river Pishon) 

പേരിനർത്ഥം – പെരുപ്പം, വർദ്ധന

ഏദനിൽ നിന്നു പുറപ്പെട്ട നദിയുടെ നാലു ശാഖകളിലൊന്ന്. (ഉല്പ, 2:10-14). “തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.” (ഉല്പ, 2:10,11). പീശോനും, ഗീഹോനും തോടുകളായിരുന്നിരിക്കണം. ഇവ ടൈഗ്രീസിനെയും യൂഫ്രട്ടീസിനെയും ബന്ധിപ്പിച്ചിരുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പ്രാചീന സുമേരിയൻ പട്ടണമായ ‘എറി ഡു’വിനു സമീപമുള്ള പല്ലകൊട്ടൊസ് തോടാണ് പീശോൻ. എറിഡു അബ്രാഹാമിന്റെ പട്ടണമായ ഊരിനടുത്താണ്.

പർപ്പർ നദി

പർപ്പർ നദി (river Pharper)

പേരിനർത്ഥം – ദ്രുതഗതിയായ

നയമാൻ പുകഴ്ത്തിപ്പറഞ്ഞ ദമസ്തക്കൊസിലെ നദികളിലൊന്ന്. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.” (2രാജാ, 5:12). 64 കി.മീറ്റർ നീളമുള്ള പർപ്പർ അബാന അഥവാ ബാരദയുടെ പോഷക നദിയാണ്. ദമസ്ക്കൊസിനു അല്പം തെക്കായി ഹെർമ്മോനു കിഴക്കായി ഒഴുകുന്ന പർപ്പർ ഇന്നറിയപ്പെടുന്നതു അവാജ് എന്ന പേരിലാണ്.

നീലനദി

നീലനദി (river Nile) 

സത്യവേദപുസ്തകത്തിലെ നീലനദി നൈലാണ്. (യെശ, 23:3, 10; യിരെ, 46:7,8; ആമോ, 8:8; 9:5; സെഖ, 10:11). നൈൽ ഗ്രീക്കിൽ നൈലൊസ്-ഉം ലത്തീനിൽ നീലൂസ്-ഉം ആണ്. നീലൂസ് ആണ് മലയാളത്തിൽ നീലനദിയും ഇംഗ്ലീഷിൽ നൈലും ആയത്. ഈ പേരിന്റെ ഉത്പത്തി അവ്യക്തമാണ്. പഴയനിയമത്തിൽ പൊതുവെ നദി എന്നർത്ഥമുള്ള ‘യഓർ’ ആണ് പ്രയോഗിച്ചിട്ടുള്ളത്. അബ്രാഹാമിന്റെ സന്തതിക്ക് വാഗ്ദത്തം ചെയ്ത ദേശത്തിന്റെ രണ്ടുതിരുകളാണ് നൈൽനദിയും ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദിയും. ഇവിടെ നൈൽ നദിയെ മിസ്രയീം നദിയെന്നും യൂഫ്രട്ടീസ് നദിയെ ഫ്രാത്ത് അഥവാ മഹാനദി എന്നും പറഞ്ഞിരിക്കുന്നു. രണ്ടിടത്തും നദിയെക്കുറിക്കുന്ന എബായപദം ‘നാഹാർ’ ആണ്. (ഉല്പ, 15:18). 

ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയായ നൈലിനു നീളത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഏകദേ 6500 കി.മീറ്റർ നീളമുള്ള ഈ നദി മദ്ധ്യ ആഫിക്കയിലെ ‘ടാങ്കനിക്കാ’ തടാകത്തിനു സമീപത്തു നിന്നു പുറപ്പെട്ട മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു. ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്നാണു വിളിക്കുന്നത്. ലോകത്തിൽ വച്ചേറ്റവും ഉയരം കൂടിയ അണക്കെട്ടായ അസ്വാൻ നൈലിലാണ്. 

മുഫുംബിറോ പർവ്വതങ്ങളിൽ നിന്നും റുവൻസോറി പർവ്വതനിരകളുടെ രണ്ടുവശത്തു നിന്നുമാണ് നൈൽ നദി യഥാർത്ഥത്തിൽ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രധാന സ്രോതസ്സായ കഗേറാനദി (Kagera) ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കു ഒഴുകുന്നു. വിക്ടോറിയ തടാകത്തിൽ നിന്നാണു നൈൽ പുറപ്പെടുന്നത്. അവിടെ നദിക്ക് 400 മീറ്റർ വീതിയേ ഉള്ളൂ. ആൽബർട്ടു തടാകത്തിൽ എത്തിച്ചേരുന്ന നൈൽ അവിടെനിന്നും വടക്കോട്ടൊഴുകി സുഡാനിൽ പ്രവേശിക്കുന്നു. ‘നോ’ തടകത്തിൽ വച്ചു ‘ബാഹ്ർ എൽഘാസൽ’ നൈലിൽ വന്നു ചേരുന്നു. ഈ സംഗമസ്ഥാനം തൊട്ടു നെലിന്റെ പേര് വെള്ള നൈൽ (ബാഹ്ർ എൽ അബ്യാസ്) ആണ്. ആറാം ജലപാതത്തിനു തെക്കുവശത്തുള്ള ഖാർട്ടുമിൽ വച്ചു വെള്ള നൈലും, നീലനൈലും (ബാഹ്ർ അസ്രാഖ്) സംയോജിച്ചു യഥാർത്ഥ നൈൽ നദിയായി രൂപപ്പെടുന്നു. പിന്നീട് ഒരു മുഖ്യ പോഷകനദി മാത്രമേ (അത്ബാറ) നൈലിനോടു ചേരുന്നുള്ളു. അത്ബാറ സംഗമത്തിൽ നിന്നു 2560 കി.മീറ്റർ ഒഴുകി നൈൽ മെഡിറ്ററേനിയൻ സമുദ്രത്തോടു ചേരുന്നു. 

നൈൽ നദിയുടെ തടത്തിൽ പുല്ലും ഞാങ്ങണയും സമൃദ്ധിയായി വളരുന്നു. (ഉല്പ, 41:2). ഞാങ്ങണച്ചെടി അഥവാ പാപ്പിറസ് കടലാസുണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. ‘പാപ്പിറസ്’ എന്ന പേരിൽ നിന്നാണു പേപ്പർ വന്നത്. മഴക്കാലത്തു നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ നദിയുടെ ഇരുവശത്തുമുള്ള പാടങ്ങൾ വെളത്തിന്നടിയിലാവും. ഇക്കാലത്തെ കൃഷി ഒരു ഭാഗ്യപരീക്ഷണമായിരുന്നു. നീലനദിയിലെ കൊയ്ത്തിനെക്കുറിച്ചു യെശയ്യാവ് 23:3-ൽ പറഞ്ഞിട്ടുണ്ട്. മിസ്രയീമ്യരുടെ ഒരാരാധ്യ ദേവതയായിരുന്നു നൈൽ. യിസ്രായേൽമക്കളുടെ പുരുഷസന്താനത്തെ നൈൽനദിയിൽ ഇട്ടുകളയുവാനാണ് ഫറവോൻ കല്പിച്ചത്. യിസ്രായേലിന്റെ വീണ്ടെടുപ്പിൽ ഒരു പ്രധാന സ്ഥാനം നൈലിനുണ്ട്. മോശെയെ ഞാങ്ങണപ്പെട്ടകത്തിലാക്കി ഒളിച്ചുവെച്ചത് നൈൽ നദിയിലായിരുന്നു. പ്രസ്തുത നദിയിൽ കുളിക്കാൻ വന്ന ഫറവോന്റെ പുത്രി മോശെയെ രക്ഷപ്പെടുത്തി. മോശെ എന്ന പേരും (വെള്ളത്തിൽ നിന്നെടുക്കപ്പെട്ടവൻ) നൈലുമായി ബന്ധപ്പെട്ടതാണ്. യഹോവയെ ആരാധിക്കാൻ യിസ്രായേൽ ജനത്തെ വിട്ടയക്കണമെന്നു മോശെ ഫറവോനോട് ആവശ്യപ്പെട്ടതു നെൽനദീതീരത്തു വച്ചായിരുന്നു. (പുറ, 7:15). മിസ്രയീമ്യരുടെമേൽ യഹോവ അയച്ച പത്തുബാധകളിൽ രണ്ടെണ്ണം നൈൽനദിയുമായി ബന്ധപ്പെട്ടതാണ്. മോശ വടി ഓങ്ങി അടിച്ചപ്പോൾ നൈൽ നദിയിലെ വെള്ളം രക്തമായി, മത്സ്യം ചത്തു, നദി നാറി. (പുറ, 7:20,21). അടുത്ത ബാധയായ തവള അനവധിയായി ജനിച്ചതും നൈൽനദിയിൽ തന്നെയായിരുന്നു. (പുറ, 8:3).

ഗീഹോൻ നദി

ഗീഹോൻ നദി (river Gihon)

പേരിനർത്ഥം – ഉറവ

ഏദെൻ തോട്ടത്തിലെ നദിയുടെ നാലു ശാഖകളിലൊന്നാണു ഗീഹോൻ. അത് ഏതാണെന്നു വ്യക്തമായറിയില്ല. ഓക്സസ്, അരാക്സസ്, നൈൽ തുടങ്ങിയ പല പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗീഹോൻനദി കുശ് ദേശമൊക്കെയും ചുറ്റുന്നു (ഉല്പ, 2:13) എന്ന പ്രസ്താവനയിൽ നിന്നാണ് അതു നൈൽ നദിയായിരിക്കാമെന്നു അനുമാനിക്കുന്നത്. കുശ് എത്യോപ്യ ആണ്. എന്നാൽ ഉല്പത്തി 2:13-ലെ കുശ് മെസൊപ്പൊട്ടേമിയയ്ക്കു കിഴക്കുള്ളതാണ്. അതിനാൽ പൂർവ്വപർവ്വത നിരകളിൽനിന്നു മെസൊപ്പൊട്ടേമിയയിലേക്കു ഒഴുകുന്ന നദി ഒരുപക്ഷെ ‘ദിയാലയോ കെർഖയോ’ ആയിരിക്കണം. 

യെരൂശലേമിന്നരികെയുള്ള ഒരു പ്രസിദ്ധമായ ഉറവയ്ക്കും ഗീഹോൻ എന്നു പേരുണ്ട്. പ്രാചീനകാലത്ത് യെരുശലേമിലെ ജലവിതരണത്ത മുഴുവൻ സഹായിച്ചത് ഈ ഉറവയാണ്. കിദ്രോൻ താഴ്വരയിലെ പ്രകൃതിദത്തമായ ഒരു ഗുഹയിൽനിന്നാണ് അത് പുറപ്പെടുന്നത്. മതിലുകൾക്കു അപ്പുറത്തുനിന്ന് ഈ ജലത്തിന്റെ പ്രാഭവം കണ്ടെത്തുക സാധ്യമല്ല. നഗരനിരോധനത്തിൽ ഉള്ളിലകപ്പെടുന്ന ജനത്തിനു ആവശ്യമായ ജലം ഇതിൽനിന്നു ലഭിക്കും. യെഹിസ്കീയാ രാജാവിന്റെ കാലത്ത് യെരൂശലേമിലെ ജനത്തിനു വേണ്ടി ഒരു തുരങ്കം വഴി ജലത്തെ തിരിച്ചുവിട്ടു. (2ദിന, 32:27-30). ശീലോഹാം കുളത്തോടുകൂടി ബന്ധിക്കപ്പെട്ടിരുന്നത് ഈ തുരങ്കം ആയിരുന്നുവെന്നു ആധുനിക ഗവേഷണം തെളിയിക്കുന്നു. കുളത്തിലേക്കു വെള്ളം പ്രവേശിച്ചിരുന്ന തോടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് യെശയ്യാ പ്രവാചകൻ എഴുതിയത്. (8:6). ഗീഹോനിൽ വച്ചായിരുന്നു ശലോമോൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ഹിസ്കീയാവ് ഗീഹോൻ വെളളത്തിന്റെ മുകളിലത്തെ ഒഴുക്കു തടഞ്ഞാ ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് താഴോട്ടു വരുത്തി. (2ദിന, 32:2-4, 30).

കെരീത്ത് തോട്

കെരീത്ത് തോട് (brook Cherith) 

പേരിനർത്ഥം – ഛേദനം

യോർദ്ദാന്റെ കിഴക്കുഭാഗത്തുനിന്നും ഉത്ഭവിക്കുന്ന തോട്. ആഹാബിനെ ഭയന്ന് ഏലീയാവു ഒളിച്ചതും കാക്കയാൽ പോഷിപ്പിക്കപ്പെട്ടതും ഈ തോട്ടിന്നരികെയാണ്. “പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക. തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു. (1രാജാ, 17:2-5).