2പത്രൊസ്

പത്രൊസ് എഴുതിയ രണ്ടാം ലേഖനം (Book of 2 Peter)

പുതിയനിയമത്തിലെ ഇരുപത്തി രണ്ടാമത്തെ പുസ്തകം. സാർവ്വത്രിക ലേഖനങ്ങളിൽ മുന്നാമത്തതും. ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചു പ്രതിപാദിക്കുകയും ദുരുപദേശങ്ങളെ ഖണ്ഡിക്കുകയും തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ ഉറപ്പിക്കുകയും ചെയ്യുന്ന ലേഖനമാണിത്. ശിമോൻ പത്രൊസ് എഴുതി എന്ന് ആമുഖത്തിൽ രേഖപ്പെടുത്തുകയും ഇതു രണ്ടാം ലേഖനമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. (2പത്രൊ, 1:1; 3:1). 

എഴുത്തുകാരൻ: രണ്ടാം ലേഖനത്തിന്റെ എഴുത്തുകാരൻ ആരെന്നതിനെക്കുറിച്ചു അഭിപ്രായഭേദം ഉണ്ട്. പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വത്തിന് എതിരായി പ്രധാനമായി മൂന്നു കാരണങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നു. 1. യൂദായുടെ ലേഖനത്തിനും പത്രൊസിന്റെ രണ്ടാം ലേഖനത്തിനും തമ്മിലുള്ള സാമ്യം. (യൂദാ, 4-16 –  2പത്രൊ, 2 :1-8) 2. ഒന്നാം ലേഖനത്തിന്റെയും രണ്ടാം ലേഖനത്തിന്റെയും ശൈലീവ്യത്യാസം. 3. പത്രൊസിന്റെ മരണാനന്തരമുള്ള പല സംഭവങ്ങളും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. തന്മൂലം രണ്ടാം നൂറ്റാണ്ടിലെ ആരോ പത്രൊസിന്റെ പേരിലെഴുതിയിരിക്കുവാൻ സാധ്യതയുള്ളതായി ചിലർ കരുതുന്നു. എന്നാൽ ലേഖനത്തിന്റെ ഒരു ഭാഗം പത്രൊസ് എഴുതി എന്നു കരുതുന്നവരും വിരളമല്ല. 

പുതിയനിയമ കാനോനിലെ പുസ്തകങ്ങളിൽ വച്ച് ബാഹ്യതെളിവുകൾ ഏറ്റവും കുറവ് പത്രൊസിന്റെ രണ്ടാം ലേഖനത്തിനാണ്. ഓറിജിന്റെ കാലത്തിനു (എ.ഡി. 250) മുൻപു സഭാപിതാക്കന്മാരിലാരും ഈ ലേഖനത്തിൽ നിന്നു നേരിട്ടുദ്ധരിച്ചിട്ടുള്ളതായി കാണുന്നില്ല. ഒന്നാംലേഖനം പത്രൊസ് എഴുതി എന്നംഗീകരിക്കുന്ന ഓറിജിൻ രണ്ടാം ലേഖനത്തിന്റെ കർതൃത്വത്തെക്കുറിച്ചു സംശയാലുവാണ്. എന്നാൽ പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വം നിഷേധിച്ചിട്ടില്ല. യുസിബിയസ് ഈ ലേഖനത്തെ വിവാദപരമായ പുസ്തകങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. മുററ്റോറിയൻ രേഖാശകലത്തിലും പ്രാചീന സിറിയക് ലത്തീൻ പാഠങ്ങളിലും 2പത്രൊസ് ഉൾപ്പെട്ടിട്ടില്ല. 

പത്രാസിന്റെ ഗ്രന്ഥകർത്ത്യത്വത്തിന് അനുകൂലമായി ചില ആന്തരിക തെളിവുകൾ ഉണ്ട്. ലേഖകൻ അപ്പൊസലനായ ശിമോൻ പത്രൊസ് എന്നു വ്യക്തമാക്കുന്നു. (1:1. പത്രൊസിന്റെ ജീവിതത്തെ സംബന്ധിക്കുന്ന ചില സംഭവങ്ങളുടെ സൂചനകൾ ലേഖനത്തിലുണ്ട്. യേശു ക്രിസ്തുവിന്റെ രൂപാന്തരത്തിനു എഴുത്തുകാരൻ ദൃക്സാക്ഷിയാണ്. (1:17; മത്താ, 17:1-8). കർത്താവ് ലേഖകൻ്റെ മരണം പ്രവചിക്കുന്നു. (1:14; യോഹ, 21:18,19). മുൻപു ഒരു ലേഖനമെഴുതിയിട്ടുണ്ടെന്ന പ്രസ്താവന. (3:11). നമ്മുടെ പ്രിയ സഹോദരനായ പൗലൊസ് എന്നു പൗലൊസിനെക്കുറിച്ചുള്ള പരാമർശം. (3:15,16). രണ്ടാം നൂറ്റാണ്ടിലെ ഒരുവനാണു ഈ ലേഖനം എഴുതിയതെങ്കിൽ പൗലൊസിനെ പ്രിയ സഹോദരൻ എന്നു പറയാതെ കുറെക്കുടെ ബഹുമാനത്തോടു കൂടി ‘വാഴ്ത്തപ്പെട്ട അപ്പൊസ്തലൻ’ എന്നേ പറയുമായിരുന്നുള്ളു. ശൈലീവ്യത്യാസം വിശദീകരണക്ഷമമാണ്. ഒരു വ്യത്യസ്ത സമൂഹത്തിനാണ് പത്രൊസ് തന്റെ രണ്ടാം ലേഖനം എഴുതിയത്. ഒന്നാം ലേഖനം സില്വാനൊസിനെ കൊണ്ടാണ് പത്രൊസ് എഴുതിച്ചത്. എന്നാൽ ഈ ലേഖനം സ്വന്തം കൈകൊണ്ട് എഴുതിയതായിരിക്കണം. അല്ലെങ്കിൽ മറ്റാരെയെങ്കിലും സഹായിയായി സ്വീകരിച്ചിരിക്കണം. എഴുതിയ കാലത്തിന്റെ വ്യത്യാസവും കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിദ്ധ്യവും ശൈലീവ്യത്യാസത്തിനു കാരണമാണ്.

സ്ഥലവും കാലവും: പൗലൊസിന്റെ ലേഖനങ്ങൾ കുറെയെങ്കിലും പ്രസിദ്ധീകരിച്ചതിനുശേഷം ആയിരിക്കണം ഈ ലേഖനം എഴുതിയത്.  അതിനാൽ എ.ഡി. 60-നു മുൻപാകാൻ ഇടയില്ല. തന്റെ മരണം ആസന്നമായിരിക്കുന്നു എന്ന സുചനയും (1:13-15) പൗലൊസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള പരാമർശവും ചൂണ്ടിക്കാണിക്കുന്നത് എ-ഡി. 66-ലോ 67-ലോ ലേഖന രചന നടന്നിരിക്കണം എന്നാണ്. നീറോയുടെ പീഡനം കഠിനമായിരുന്ന കാലത്താണു ഈ ലേഖനം റോമിൽ നിന്ന് അയച്ചത്.

ഉദ്ദേശ്യം: തനിക്ക് ഇനിയും അധികസമയം ശേഷിക്കുന്നില്ലെന്ന് പത്രൊസിനു മനസ്സിലായി. (1:13-15). അപ്പൊസ്തരന്മാരുടെ കാലശേഷം കള്ളപ്രവാചകന്മാർ സഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറുവാൻ സാധ്യതയുണ്ട്. (2:1-3). അങ്ങനെയുള്ള അപകടത്തെ അഭിമുഖീകരിക്കാൻ സഭയെ പ്രാപ്തരാക്കണം. അതുകൊണ്ട് അവർ അറിഞ്ഞ സത്യത്തിൽ ഉറച്ചു നിൽക്കുന്നവരാണെന്ന് പത്രൊസ് അവരെ പിന്നെയും ഓർപ്പിക്കുന്നു. (1:12). അവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുക വഴി, (3:1,2) അവന്റെ പഠിപ്പിക്കലിനെ അവർ എന്നും ഓർക്കുവാൻ ഇടയാകും. (1:15). നിർദ്ദിഷ്ട ക്രിസ്ത്യൻ സദ്‌ഗുണങ്ങൾ ചേർത്ത് അവരുടെ വിശ്വാസത്തിൽ കൂടുതൽ പക്വത പ്രാപിക്കാൻ അവൻ വിശ്വാസികളെ വെല്ലുവിളിച്ചു, അതുവഴി യേശുക്രിസ്തുവിനെക്കുറിച്ചുള്ള അവരുടെ അറിവ് കുടുതൽ ഫലപ്രദവുമായിത്തീരും. (1:5-9). പഴയപുതിയനിയമ പ്രവചനങ്ങൾ സ്വയമായി ഉണ്ടായതല്ല; പരിശുദ്ധാത്മ നിയോഗത്താൽ ഉളവായതാണ്. (1:12-21, 3: 2, 3: 15-16). സഭകളിൽ നുഴഞ്ഞുകയറുന്ന വ്യാജോപദേഷ്ഠാക്കന്മാരെ നേരിടാൻ വിശ്വാസികൾ പ്രാപ്തരാകണമെന്നും പത്രൊസ് ആഗ്രഹിച്ചു. അവർ തങ്ങളെ വില്യ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുന്നവരാണ്. (2:1). കൂടാതെ കർത്താവിന്റെ രണ്ടാം വരവിനെ അവർ പരിഹസിക്കുകയും ചെയ്യും. (3-7). രണ്ടാമത്തെ വരവ് വിശുദ്ധ ജീവിതത്തിനുള്ള പ്രചോദനമാണെന്ന് ക്രിസ്ത്യാനികളെ പത്രൊസ് ഓർമ്മിപ്പിക്കുന്നു. (3:14). അന്തിമ മുന്നറിയിപ്പിനുശേഷം, തങ്ങളുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരാൻ പത്രൊസ് വീണ്ടും അവരെ ഉദ്ബോധിപ്പിക്കുന്നു. (3:18).

പ്രധാന വാക്യങ്ങൾ: 1. “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” 2പത്രൊസ് 1:3,4.

2. “അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.” 2പത്രൊസ് 1:5-7.

3. “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.” 2പത്രൊസ് 2:20.

4. “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” 2പത്രൊസ് 3:9.

5. “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.” 2പത്രൊസ് 3:18.

വിഷയവിഭജനം: 1. വന്ദനം: 1:1,2.

2. ആത്മീയ പരിജ്ഞാനത്തിന്റെ സ്വഭാവം: 1:2-21.

3. വിശ്വാസ ത്യാഗത്തിന്റെ ദോഷസ്വഭാവം: 2:1-22.

4. ക്രിസ്തുവിന്റെ പുനരാഗമനം: 3:1-17.

5. ആശീർവാദം: 3:18.

സവിശേഷതകൾ: 1. തിരുവെഴുത്തുകളുടെ അധികാരം, വിശ്വാസ്യത, ദൈവിനിശ്വാസ്യത എന്നിവയെക്കുറിച്ചുള്ള പ്രൗഢമായ പ്രസ്താവനകളിലൊന്ന് ഈ ലേഖനത്തിലുണ്ട്. (1:19-21). 2. ഈ ലേഖനത്തിന്റെ താക്കോൽ വാക്ക് അറിവാണ്. അറിവ് അഥവാ അറിയുക എന്ന പ്രയോഗം മൂന്നു അദ്ധ്യായങ്ങളിലായി 16 സ്ഥാനങ്ങളിലുണ്ട്. (1:2,3, 5,6, 8, 12,13, 16, 20; 2:10, 20, 21,21; 3:4, 17,18). അവയിൽ ആറും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിനെ പരാമർശിക്കുന്നു. ഈ അറിവാകട്ടെ താത്വികമല്ല. പ്രത്യുത, ക്രിസ്തുവിനെക്കുറിച്ച് അനുഭവത്തിലൂടെയുളള പരിജ്ഞാനമാണ്. അതു കൃപയും സമാധാനവും ഫലവും നൽകുന്നതും (1:2, 8), ലോകത്തിന്റെ മാലിന്യത്തിൽ നിന്ന് മോചനം നൽകുന്നതും (2:20), ക്രിസ്തീയ വളർച്ചയുടെ മേഖലയുമാണ്. (3:18). ജ്ഞാനവാദത്തിനെതിരെയുള്ള ശക്തമായ വാദമുഖമാണിത്. 3. മൂന്നു ലോകങ്ങളെക്കറിച്ചുള്ള വിവരണം ഇതിലുണ്ട്. i) പ്രളയ പുർവ്വലോകം ജലപ്രളയത്താൽ നശിച്ചു. ii) ഇപ്പോഴത്തെ ലോകം-അഗ്നിക്കായി സൂക്ഷിച്ചിരിക്കുന്നു iii) നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും. (3:5-13). 4. ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുള്ള ഒരു പ്രധാന അദ്ധ്യായമാണ്.

Leave a Reply

Your email address will not be published. Required fields are marked *