ഹായി

ഹായി (Hai)

പേരിനർത്ഥം — നാശകൂമ്പാരം

ആയി എന്നായിരിക്കണം സ്ഥലനാമം. എബ്രായയിൽ നിശ്ചയോപപദത്തോടു ചേർത്താണ് പ്രയോഗിച്ചു കാണുന്നത്. ഈ പേരിന്റെ സ്ത്രീലിംഗരൂപങ്ങളായ അയ്യാത്ത് (യെശ, 10:28), അയ്യ (നെഹെ, 11:31) എന്നിവയും കാണപ്പെടുന്നു. ഹായി ബേഥേലിനു കിഴക്കും ബേഥാവെന്റെ സമീപത്തുമാണ്. (യോശു, 7:2). അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു. (ഉല്പ, 12:8). മിസ്രയീമിൽ ചുറ്റിത്തിരിഞ്ഞശേഷം അബ്രാഹാം വീണ്ടും ഹായി സന്ദർശിച്ചു. (ഉല്പ, 13:3). യിസ്രായേല്യർ കനാനിൽ പിടിച്ചടക്കിയ രണ്ടാമത്തെ പട്ടണമാണിത്. യെരീഹോ കീഴടക്കിയശേഷം 3000 പേരുള്ള സൈന്യത്തെ അയച്ചു. അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ തോറ്റോടി. യിസ്രായേലിന്റെ പരാജയകാരണം ആഖാന്റെ പാപമായിരുന്നു. (യോശു, 7:4-15). ആഖാനെയും കുടുംബത്തെയും നശിപ്പിച്ചശേഷം യോശുവ വീണ്ടും ഹായിയിലേക്കു സൈന്യത്തെ അയച്ചു. ഒരു പ്രത്യേക തന്ത്രത്തിലൂടെയാണ് യോശുവ ഹായി പിടിച്ചടക്കിയത്. പട്ടണത്തിന്റെ പിൻഭാഗത്തു 30000 പേരെ രാത്രിയിൽ പതിയിരിപ്പിനയച്ചു. വടക്കുഭാഗത്തുകൂടെ സൈന്യം പട്ടണത്തിൽ പ്രവേശിച്ചു. രാജാവും സൈന്യവും യിസ്രായേലിന്റെ നേരെ യുദ്ധത്തിനു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് പതിയിരുപ്പുകാർ ഉണ്ടായിരുന്ന വിവരം അവർ അറിഞ്ഞില്ല. യോശുവയും സൈന്യവും പരാജയഭാവത്തിൽ മരുഭൂമി വഴിയായി ഓടി. പട്ടണത്തിലെ ജനം ഒക്കെയും യോശുവയെ പിൻതുടർന്നു പട്ടണം വിട്ടു പുറത്തായി. യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടിയപ്പോൾ പതിയിരുപ്പുകാർ പട്ടണത്തിൽ പ്രവേശിച്ചു. ആരും ശേഷിക്കാതവണ്ണം ഹായി നിവാസികളെ അവർ നശിപ്പിച്ചു. ഹായി രാജാവിനെ ജീവനോടെ പിടിച്ചു വധിച്ചു. യോശുവ ഹായി പട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കി തീർത്തു. (യോശു, 8:28,29). യെരൂശലേമിലേക്കുള്ള പടപ്പുറപ്പാടിൽ അശ്ശൂർരാജാവ് ആദ്യം പിടിക്കുന്നതു ഹായി (അയ്യാത്ത്) ആയിരിക്കുമെന്നു യെശയ്യാവ് (10:28) പ്രവചിച്ചു. ബാബിലോന്യ പ്രവാസത്തിനുശേഷം ഹായിയിൽ നിന്നുള്ള ബെന്യാമീന്യർ സെരൂബ്ബാബേലിനോടൊപ്പം മടങ്ങിവന്നു. (എസ്രാ, 2:28; നെഹെ, 7:32; 11:31).

Leave a Reply

Your email address will not be published. Required fields are marked *