സമാധാനം

സമാധാനം (peace)

പഴയനിയമത്തിൽ സമാധാനം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന എബ്രായപദം ‘ഷാലോം’ ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂർണ്ണത, ക്ഷേമം തുടങ്ങിയ അർത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോഴും (ഉല്പ, 43:27; പുറ, 4:18; ന്യായാ, 19:20), മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും (1രാജാ, 5:12) ഷാലോം ഉപയോഗിക്കും. ഒരു പട്ടണത്തിന്റെയോ രാജ്യത്തിന്റെയോ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയോ ആശംസിക്കുകയോ ചെയ്യാറുണ്ട്. (സങ്കീ, 122:6; യിരെ, 29:7). ശാരീരികമായ സുരക്ഷയ്ക്കും സമാധാനം എന്നു പറയും. (സങ്കീ, 4:8). ആത്മീയമായ ക്ഷേമത്തിന്റെ അവസ്ഥയാണ് സമാധാനം. അത് സത്യം, നീതി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. “ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.” (സങ്കീ, 85:10). സമാധാനം ദൈവത്തിന്റെ ദാനമാണ്. മശീഹയുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ്. (യെശ, 2:2, 4; 11:1-9; ഹഗ്ഗാ, 2:7-9). മശീഹ സമാധാനപ്രഭുവാണ്. (യെശ, 9:6). സമാധാനം ഘോഷിക്കുന്നവനും പ്രസിദ്ധമാക്കുന്നവനും (യെശ, 52:7), പൂർണ്ണസമാധാനത്തിൽ കാക്കുന്നവനും (യെശ, 26:3), സമാധാനം നിയമിക്കുന്നവനും നിവർത്തിക്കുന്നവനും (യെശ, 26:12), സമാധാന നിവാസത്തിൽ പാർപ്പിക്കുന്നവനും (യെശ, 32:18), അവസാനം വരാത്ത സമാധാനവും (യെശ, 9:7), നീങ്ങിപ്പോകാത്ത സമാധാന നിയമം ചെയ്തവനും കർത്താവത്രേ.

സമാധാനത്തെക്കുറിക്കുന്ന ഗ്രീക്കുപദം ‘ഐറീനി’ ആണ്. എബ്രായയിലെ ഷാലോമിന്റെ മുഴുവൻ അർത്ഥവിവക്ഷയും ഈ പദം ഉൾക്കൊള്ളുന്നുണ്ട്. ആദ്ധ്യാത്മികമായ വിവക്ഷ പ്രയുക്ത സ്ഥാനങ്ങളിലെല്ലാം കാണാം. ആശീർവ്വാദം നല്കുന്നതു സമാധാനം ആശംസിക്കുകയാണ്. “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). പാപിയായ മനുഷ്യനു ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിനു പാപത്തിന്റെ ശത്രുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ യാഗത്താലാണ് ഈ ശ്രതുത മാറി ദൈവത്തോടു സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1; കൊലൊ, 1:20). ‘നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി.’ (യെശ, 53:5). ക്രിസ്തുവാണ് നമ്മുടെ സമാധാനം. (എഫെ, 2:14). ദൈവസമാധാനം സകലബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7). അന്യോന്യം സമാധാനത്തിൽ കഴിയുന്നതിനു വിശ്വാസികൾ ശ്രമിക്കേണ്ടതാണ്. (റോമ, 14:19; 1കൊരി, 14:33).

Leave a Reply

Your email address will not be published. Required fields are marked *