ദൈവം തന്റെ പുത്രനെ അയച്ചു

ദൈവം തന്റെ പുത്രനെ അയച്ചു

“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17)

“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:8; യോഹ, 17:3; റോമ, 8:3; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയും ദൈവവും നിത്യപുത്രനുമാണെന്നു ത്രിത്വം പഠിപ്പിക്കുന്നു. എന്താണതിലെ വസ്തുതയെന്ന് നമുക്കുനോക്കാം:

നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിൽ മാത്രമാണ് ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. സമവീക്ഷണ സുവിശേഷത്തിലൊന്നും ആ വിവരം കാണാത്തതിൻ്റെ കാരണമെന്താണെന്ന് ആദ്യമറിയണം. ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം (introduction) പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്നു മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. അതിനാൽ, ഏതൊരു മനുഷ്യനെപ്പോലെയും (കന്യകാജനനം ഒഴികെ) ഒരു മനുഷ്യസ്ത്രീയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ആത്മാവിനാൽ ബലപ്പെടുകയും ചെയ്ത യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്ഥിത്വം മത്തായിയുടെയും ലൂക്കൊസിൻ്റെയും വിഷയമല്ല. (ലൂക്കൊ, 2:40,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. യെഹൂദന്മാരുടെ ഇടയിൽ ദാസന്മാരുടെ വംശാവലി രേഖപ്പെടുത്താറില്ല. അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്നു മനസ്സിലാക്കാം. അതിനാൽ, മർക്കൊസ് നേരെ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കാണ് കടക്കുന്നത്; ക്രിസ്തുവിൻ്റെ ജനനമോ പൂർവ്വാസ്തിത്വമോ അവൻ്റെയും വിഷയമല്ല. എന്നാൽ യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്: (1:14). അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല, മനുഷ്യനാണ്; അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (പ്രവൃ, 10:38). ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, അവന് തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് അവതരിക്കാനോ, ജഡമായിത്തീരാനോ കഴിയില്ല; ദൈവം പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്: (ഉല്പ, 12:7; 17:1; 18:1; 26:2; 26:24; 35:9; 48:3; യാക്കോ, 1:17; മലാ, 3:6). മനുഷ്യനായ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ യഥാർത്ഥ പ്രയോഗം “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) എന്നതാണ്: (1തിമൊ, 3:14-16; 1പത്രൊ, 1:20). എന്നാൽ യോഹന്നാനാകട്ടെ, ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നു പറയാതെ; ‘ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നു’ എന്നാണ് പറഞ്ഞിരിക്കുന്നത്: (1:14). അതായത്, യോഹന്നാൻ ജഡമായിത്തീർന്നു എന്നു പറഞ്ഞിരിക്കുന്നത് ദൈവമല്ല; ദൈവത്തിൻ്റെ വായിലെ വചനമാണ്. രണ്ടും തമ്മിൽ അജഗജാന്തരമുണ്ട്. [ദൈവഭക്തിയുടെ മർമ്മം; വെളിപ്പാടും അവതാരവും]

യോഹന്നാൻ്റെ ക്രിസ്തു ദൈവം ജഡത്തിൽ വെളിപ്പെട്ടവനല്ല; ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ, സമവീക്ഷണ സുവിശേഷങ്ങളിൽനിന്നു വ്യത്യസ്തമായി വചനമെന്ന നിലയിലാണ് ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. അതുകൊണ്ടാണ് സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പ്രയോഗങ്ങൾ യോഹന്നാനിലുള്ളത്. അവൻ്റെ ലേഖനങ്ങളും ആ നിലയിലുള്ളതാണ്: (1യോഹ, 1:1,2). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മത്തിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായിത്തീർന്നു” എന്നത്: (യോഹ, 1:14). അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് വചനം (word) അഥവാ ലോഗോസ് (logos): (യോഹ, 1:1). എന്തെന്നാൽ, ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ (express) അഥവാ ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ വായിൽനിന്നു വരുന്ന വചനമാണ്. ‘ലോഗോസ് (greek) അഥവാ ദവാർ’ (hebrew) ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3. ഒ.നോ: മത്താ, 4:4; ലൂക്കൊ, 4:4). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവം തൻ്റെ വായിലെ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ (dabar) ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3, 24). “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താൽ (logos) ഉണ്ടായി എന്നും” (2പത്രൊ, 3:5). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള അഥവാ വായിൽനിന്നു പുറപ്പെടുന്ന വചനത്താലാണ് സകലവും സൃഷ്ടിക്കപ്പെട്ടത്; ആ വചനം തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). അതിനായാണ്, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് യോഹന്നാൻ 1:3-ൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ, ദൈവപുത്രൻ മറ്റൊരു വ്യക്തിയായി പിതാവിൻ്റെ കൂടെ ഇല്ലായിരുന്നു. 

‘ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ’ എന്ന നിലയിലാണ്; “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നത്: (യോഹ, 1:18). ഈ വാക്യത്തിലെ ‘മടിയിൽ’ എന്ന പ്രയോഗം കൃത്യമല്ല. Bosom എന്ന പദത്തിന് നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണർത്ഥം. ഇതേപദത്തെ യോഹന്നാൻ 13:23-ൽ ‘മാർവ്വിടം’ എന്നാണ് തർജ്ജമ. ദൈവവും വചനവുമായുള്ള അഭേദ്യമായ ബന്ധമാണ് ‘മടിയിലിരിക്കുന്ന പുത്രൻ, ഏകജാതനായ പുത്രൻ’ എന്നിത്യാദി പ്രയോഗങ്ങൾക്കാധാരം. അതായത്, “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്; പിതാവിൻ്റെ ഉള്ളിൽനിന്നു അഥവാ ഹൃദയത്തിൽനിന്നു പുറപ്പെട്ട വചനം മനുഷ്യനായതിനാലാണ്: (1:14). ദൈവത്തിൻ്റെ ‘വായിലെ വചനം ജഡമായിത്തീർന്നു’ എന്നു പറഞ്ഞിരിക്കുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് സ്നേഹത്തിൻ്റെ അപ്പൊസ്തലൻ തൻ്റെ സുവിശേഷത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്നു ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള മാനവരാശിയോടുള്ള സ്നേഹമാണ് തൻ്റെ ഉള്ളിലെ വചനം ജഡമായ പുത്രനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവഭക്തിയുടെ മർമ്മത്തിലൂടെ, ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്നു പറയുന്നതിലൂടെ പൗലൊസ് ദൈവത്തിൻ്റെ വെളിപ്പെടുത്തുമ്പോൾ, യോഹന്നാൻ വചനം ജഡമായിത്തീർന്ന പുത്രനിലൂടെ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഥവാ ദൈവത്തിൻ്റെ ഹൃദയത്തിലെ സ്നേഹം ലോകത്തിനു വെളിപ്പെടുത്തുകയാണ് ചെയ്തത്. ദൈവത്തെയും അവൻ്റെ ഉള്ളിലെ വചനത്തെയും ആർക്കെങ്കിലും വേർപെടുത്താൻ കഴിയുമോ? അപ്പോൾ, അവൻ്റെ വായിലെ വചനം അവനിൽ നിന്നും വിഭിന്നനായ വ്യക്തിയാണെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? “വചനം ദൈവത്തോടു കൂടെയായിരുന്നു” എന്ന ആമുഖ വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും പുരോഗമിക്കുന്നത്. അതിനാലാണ്, “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നു പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ പുത്രനെയല്ല; അതിവേഗം ഓടുന്നതും ജീവനും ചൈതന്യവുമുള്ളതും ജീവദായകവുമായ തൻ്റെ വായിലെ വചനത്തെയാണ് അയച്ചത്: (147:15; യെശ, 55:11; എബ്രാ, 4:12; 1പത്രൊ, 1:23). ആ വചനമാണ് ജഡമായിത്തീർന്നത്: (യോഹ, 1:14). ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ദൈവം അയച്ച തൻ്റെ വായിലെ വചനം ജഡമായത് അഥവാ മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി പിന്നെയും മുപ്പതുവർഷം കഴിഞ്ഞാണ് ദൈവദൂതൻ്റെ പ്രവചനംപോലെ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? (ലൂക്കൊ, 1:32,35; 3:22). 

ദൈവത്തിൻ്റെ വായിലെ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). ജഡമായിത്തീർന്ന ദൈവത്തിൻ്റെ വായിലെ വചനത്തിനു എഴുത്തുകാരൻ ആളത്തം കല്പിച്ചിട്ട് ആലങ്കാരികമായി പറയുന്നതാണ്; വചനം ദൈവത്തോടുകൂടെ ആയിരുന്നു: (യോഹ, 1:1). ഇനി ചിലർ കരുതുന്നതുപോലെ, യഥാർത്ഥത്തിൽ യേശുവെന്ന ദൈവപുത്രൻ ദൈവത്തോടു കൂടെയുള്ള വചനമെന്ന മറ്റൊരു വ്യക്തിയും ദൈവവും ആണെങ്കിൽ, ‘വചനം ദൈവം ആയിരുന്നു’ എന്നെങ്ങനെ പറയും? ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. വചനം അക്ഷരാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള നിത്യപുത്രനും ദൈവവും ആണെങ്കിൽ ‘വചനം ദൈവം ആകുന്നു’ എന്നല്ലാതെ, ‘ദൈവം ആയിരുന്നു’ എന്നു ഒരിക്കലും പറയാൻ കഴിയില്ല. ‘ദൈവം ആത്മാവാകുന്നു; ദൈവം സ്നേഹമാകുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 4:24; 1യോഹ, 4:8). ദൈവം എല്ലായ്പ്പോഴും ‘ആകുന്നവൻ’ ആണ്: (പുറ, 3:14). അതായത്, ദൈവത്തിന് ഏത് കാരണം ചൊല്ലിയും കുറച്ചുകാലത്തേക്ക് ദൈവമല്ലാതാകാനോ, സ്വയം ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാനോ കഴിയില്ല; എന്തെന്നാൽ, ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). എന്നാൽ ദൈവം അയക്കുന്ന തൻ്റെ വചനത്തിനു സകലവും സാദ്ധ്യമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11). ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം; ഞാൻ അയച്ച കാര്യം സാധിപ്പിക്കും.” അപ്പോൾ, ദൈവം അയച്ച തൻ്റെ വായിലെ വചനമാണ് യോഹന്നാൻ്റെ ക്രിസ്തു, ദൈവം സ്വർഗ്ഗത്തിൽനിന്നും അരുളിച്ചെയ്ത അഥവാ അയച്ച വചനമാണ് ഭൂമിയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14). അതിനാലാണ്, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷപ്രകാരം യേശുവെന്ന ദൈവപുത്രനെയല്ല സ്വർഗ്ഗത്തിൽനിന്ന് അയച്ചത്; ദൈവത്തിൻ്റെ വായിലെ വചനത്തെയാണ്. വചനം ജഡമായത് സ്വർഗ്ഗത്തിൽ വെച്ചല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അതായത്, കാലസമ്പൂർണ്ണതിൽ വചനം മനുഷ്യനാകുന്നതിനു മുമ്പ് അഥവാ ഒരു വ്യക്തിയായി തീരുന്നതിനു മുമ്പ് ആ വ്യക്തിയോ, ആ പേരോപോലുമില്ല. പിന്നെങ്ങനെ ദൈവപുത്രൻ നിത്യനാകും?

കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:15,16). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെ, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിക്കുകയാണ് ചെയ്തത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു സ്നാനം മുതൽ ക്രൂശുമരണംവരെ മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. അപ്പോൾ, ‘ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു’ എന്നു പറഞ്ഞിരിക്കുന്നതിൻ്റെ അർത്ഥമിതാണ്: കാലസമ്പൂർണ്ണത വന്നപ്പോൽ ദൈവം അയച്ച തൻ്റെ വായിലെ വചനം കന്യകയായ മറിയയിലൂടെ ഒരു മനുഷ്യനാകുകയും ആ മനുഷ്യൻ പില്ക്കാലത്ത് ദൈവപുത്രനെന്ന് വിളിക്കപ്പെടുകയും ചെയ്കയാലാണ് ‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ, ദൈവത്തിൻ്റെ വായിലെ വചനം ജഡമായ വ്യക്തി മുമ്പെ ഉണ്ടായിരുന്നവനോ നിത്യനോ അല്ല.

“ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നത് ഒരു ആലങ്കരിക പ്രയോഗമാണ്. വചനം ജഡമായിത്തീർന്നു അഥവാ ഭൂമിയിൽ ജനിച്ചു മുപ്പതുവർഷം കഴിഞ്ഞുമാത്രം ദൈവത്താൽ “ഇവൻ എൻ്റെ പ്രിയപുത്രൻ അഥവാ ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടവൻ ദൈവപുത്രനായി മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നെന്നോ, ആ പുത്രനെ അതുപോലെ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്നോ എങ്ങനെ പറയും? ഒരു ഉദാഹരണം പറയാം: നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ജനിച്ചത് 1950-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിലാണ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രി ആയത് പിന്നെയും 64 വർഷങ്ങൾക്കുശേഷം 2014-ൽ ആണ്. എന്നാൽ, ഇന്നൊരാൾ അദ്ദേഹത്തിൻ്റെ ജീവചരിത്രം എഴുതിയാൽ, നമ്മുടെ പ്രധാനമന്ത്രി ജനിച്ചത് 1950-ലാണെന്ന് എഴുതും. അതിനർത്ഥം, നരേന്ദ്രമോദി ജനിച്ചപ്പോൾത്തന്നെ പ്രധാനമന്ത്രി ആയിരുന്നെന്നാണോ? അല്ല. നരേന്ദ്രമോദി എന്ന മനുഷ്യൻ ജനിച്ച് 64 വർഷങ്ങൾക്കുശേഷം പ്രധാനമന്ത്രിയെന്ന നിലയിൽ പ്രസിദ്ധനായതിനാലാണ് പിൽക്കാലത്ത് എഴുതുന്ന അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ അങ്ങനെ എഴുതുന്നത്. അതുപോലെ, ദൈവം അയച്ച തൻ്റെ വചനം ജഡമായവൻ അല്ലെങ്കിൽ ദൈവഭക്തിയുടെ മർമ്മംപോലെ യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ജനിച്ചു മുപ്പതു വർഷങ്ങൾക്കുശേഷം ദൈവപുത്രനെന്നു വിളിക്കപ്പെടുകയും തൻ്റെ മനുഷ്യശരീരത്തിൽ മാനവകുലത്തിൻ്റെ പാപമെല്ലാം പേറി ക്രൂശിൽ മരിച്ചുയിർത്തു രക്ഷയൊരുക്കുകയും, അവൻ രക്ഷാനായകനായി ലോകത്തിൽ അറിയപ്പെടുകയും ചെയ്തശേഷമാണ് അവൻ്റെ ജീവചരിത്രവും അവൻ്റെ നാമത്തിലുള്ള ആദിമസഭയുടെ സുവിശേഷചരിത്രവും രചിക്കപ്പെടുന്നത്. വിശേഷാൽ ദൈവത്തിൻ്റെ വായിലെ വചനം മനുഷ്യനായ യേശു എന്ന ദൈവപുത്രനായ ക്രിസ്തുവിലൂടെ അവൻ്റെ നാമത്തിലാണ് നിത്യജീവൻ: (യോഹ, 20:31). അതിനാലാണ് ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്.

‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നു പറഞ്ഞിരിക്കയാൽ, യേശുവെന്ന ദൈവപുത്രൻ ദൈവത്തിൻ്റെ അടുക്കൽ മുമ്പെ ഉണ്ടായിരുന്നു എന്നർത്ഥമില്ല. അതിന് പല തെളിവുകളുണ്ട്: 

1. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്ന വിഷയം പഠിക്കുമ്പോൾ, ഒരു വിശ്വാസി ആദ്യം ഓർക്കേണ്ട വാക്യം യോഹന്നാൻ 17:3 ആണ്. അവിടെ, ദൈവത്തിൻ്റെ വായിലെ വചനം ജഡമായവൻ അഥവാ മനുഷ്യനായവൻ പറയുന്നത് നോക്കുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ബൈബിളിൽ ‘ഒറ്റ’ (single/alone/only) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് യേശു പിതാവിനെ ഏക(monos)സത്യദൈവം (the only true God) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പിതാവ് ഏകസത്രദൈവം ആണെന്നു പറഞ്ഞാൽ അതിൻ്റെയർത്ഥം: ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്നു പറഞ്ഞാൽ, അത് പറയുന്ന യേശുക്രിസ്തു ദൈവമല്ല; മനുഷ്യൻ മാത്രമാണെന്നാണ് അർത്ഥം. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും (മത്താ, 4:10) പിതാവു മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ യേശു പറഞ്ഞത് താൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായ അല്ലെങ്കിൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ്. അതായത്, ദൈവത്താൽ അയക്കപ്പെട്ട യേശുക്രിസ്തുവെന്ന മനുഷ്യൻ പറയുന്നതിൻ്റെ അർത്ഥമിതാണ്: ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ, വചനം ജഡമായവൻ അഥവാ ദൈവത്താൽ അയക്കപ്പെട്ടവൻ ഒരു മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാമല്ലോ? “പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും; “ദൈവവും പിതാവുമായവൻ ഒരുവനെന്നും” പൗലൊസ് പറയുന്നതും ഓർക്കുക: ((1കൊരി, 8:6; എഫെ, 4:6). ക്രൂശിൽമരിച്ച ദൈവപുത്രൻ ദൈവമാണെന്നു വിചാരിക്കുന്നവരുണ്ട്; അതവരുടെ അറിവില്ലായ്മയാണ്. ദൈവം ഒരുത്തൻ മാത്രമാണ്: (1തിമൊ, 2:5). ദൈവത്തിനും ഭൂമിയിലെ മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). ആ മനുഷ്യനാകട്ടെ, കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവത്തിൻ്റെ വായിലെ വചനം മറിയയിലൂടെ മനുഷ്യനായിത്തീർന്നവനാണ്. അല്ലാതെ, ദൈവപുത്രൻ മുമ്പെ ഉണ്ടായിരുന്നവനല്ല. [കാണുക: ദൈവപുത്രൻ, ഏകസത്യദൈവം

2. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് ദൈവമല്ല; മനുഷ്യനാണെന്നു നാം കണ്ടു. എന്നാൽ മനുഷ്യനായ യേശുവിനെ ദൈവപുത്രൻ എന്നു വിളിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് അനേകർ കരുതുന്നു. കന്യകയായ മറിയയിൽ ജനിച്ച യേശുവെന്ന മനുഷ്യൻ നിത്യപുത്രനായിരുന്നെങ്കിൽ സ്വർഗ്ഗവാസിയായ ഗബ്രീയേൽ ദൂതന് അതറിയാതിരിക്കുമോ? യേശുവിൻ്റെ ദൈവപുത്രത്വത്തെ കുറിച്ച് ഒന്നല്ല ദൂതൻ്റെ രണ്ട് പ്രവചനങ്ങളാണുള്ളത്. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” ഇതാണ് ഒന്നാമത്തെ പ്രവചനം: (ലൂക്കൊ, 1:32). “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം” എന്നു ആമുഖമായി പറഞ്ഞശേഷമാണ് അവൻ അത്യുന്നതൻ്റെ പുത്രനെന്നു വിളിക്കപ്പെടും എന്ന് പ്രവചിച്ചത്: (ലൂക്കോ, 1:31). ദൂതൻ്റെ അടുത്ത പ്രവചനം: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). ഈ വാക്യത്തിൽ മറിയയുടെ ഉദരത്തിൽനിന്നു ജനിക്കുന്നത് ആരാണെന്ന് പറഞ്ഞിട്ടുണ്ട്: ഒരു വിശുദ്ധപ്രജ അഥവാ പാപമില്ലാത്ത ഒരു ശിശുവാണ് ജനിക്കുന്നത്. എന്നിട്ടാണ് “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നു പ്രവചിച്ചത്. ദൂതൻ്റെ ഈ രണ്ടു പ്രവചനങ്ങളുടെ അർത്ഥമെന്താണ്? സ്വർഗ്ഗത്തിൽനിന്ന് ദൈവത്തിൻ്റെ ഒരു നിത്യപുത്രൻ മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചാൽ അഥവാ ദൈവപുത്രൻ മുമ്പെ ഉണ്ടായിരുന്നവൻ ആണെങ്കിൽ ദൂതന് അത് അതറിയാതിരിക്കുമോ? അതായത്, സ്വർഗ്ഗവാസിയായ ദൂതനുപോലും അങ്ങനെരൊരു ദൈവപുത്രൻ ഉണ്ടായിരുന്നതായി അറിവില്ല. ദൂതൻ്റെ പ്രവചനം നിവൃത്തിച്ചത്, യേശു ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കു ശേഷം യോർദ്ദാനിൽ വെച്ചാണ്: (ലൂക്കൊ, 1:32,35; 3:22). വചനം ഭൂമിയിൽ ജഡമായി അഥവാ ജനിച്ചു മുപ്പതുവർഷങ്ങൾക്കു ശേഷം മാത്രം ദൈവപുത്രനെന്നു വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? നിത്യപുത്രൻ പോയിട്ട്, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ പോലുമല്ല; ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഥവാ വചനം ജഡമായിത്തീർന്നവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണ്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

3. ‘ദൈവം തൻ്റെ പുത്രനെ അയച്ചു’ എന്ന പ്രയോഗത്തിന് ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന ഖണ്ഡിതമായ അർത്ഥം ബൈബിളിലില്ല. തെളിവ്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? യോഹന്നാനെ മാത്രമല്ല; മോശെയെയും (പ്രവൃ, 7:35) യിരെമ്യാവിനെയും (43:1) സകല പ്രവാചകന്മാരെയും (യിരെ, 26:4; 35:15; 44:4) ദൈവം അയച്ചതാണ്; അവരൊക്കെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരാണെന്ന് പറഞ്ഞാൽ ശരിയാകുമോ? ക്രിസ്തു മുമ്പെ ഇല്ലാതെങ്ങനെ അയക്കും എന്നു ചോദിച്ചാൽ; അതിൻ്റെ ഉത്തരമാണ്: യോഹന്നാൻ സ്നാപകനും സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്; അവരാരും മുമ്പെ ഇല്ലായിരുന്നുവെങ്കിൽ ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. മോശെയുടെ ഒരു പ്രവചനമുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,18; പ്രവൃ, 3:22). സ്വർഗ്ഗത്തിൽ നിന്ന് ദൈവപുത്രനെ അയക്കുമെന്നാണോ മോശെ പറഞ്ഞത്? നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്നു അഥവാ യിസ്രായേലിൽനിന്നു എഴുന്നേല്പിക്കും. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു അയക്കുമെന്നല്ല പറഞ്ഞത്. ദൈവപുത്രനായ യേശു എന്നേക്കുമള്ളവനല്ല; മഹാദൈവമായ യേശുക്രിസ്തുവാണ് എന്നേക്കുമുള്ളവൻ: (തീത്തൊ, 2:12; എബ്രാ, 13:8). ദൈവം അയച്ച, ദൈവത്തിൻ്റെ വചനം മനുഷ്യനായ ക്രിസ്തുയേശുവിനെയും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവമായ യേശുക്രിസ്തുവിനെയും വേർതിരിച്ചു മനസ്സിലാക്കാത്തതാണ് വിശ്വാസികളുടെ പ്രശ്നം: (1തിമൊ, 2:6; തീത്തൊ, 2:12; എബ്രാ, 13:8). [കാണുക: മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

4. ദൈവം അയച്ച ഏതൊരു പ്രവാചകനെപ്പോലെയും ഒരു ഉത്ഭവമുള്ളവനാണ് മനുഷ്യനായ യേശുവും: “അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21, 1:25). “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). “ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി” (ഗലാ, 4:4). “അവൻ ജഡത്തിൽ വെളിപ്പെട്ടു” (1താമൊ, 3:16) തുടങ്ങിയവ. മനുഷ്യനെന്ന നിലയിൽ അവനൊരു ജനനം അഥവാ ഉത്ഭവമുണ്ടെന്നു ബൈബിൾ ആവർത്തിച്ചു പറയുമ്പോൾ അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നും അവനെ യഥാർത്ഥമായി സ്വർഗ്ഗത്തിൽനിന്നും അയച്ചതാണെന്നു എങ്ങനെ പറയും? ദൈവം അയച്ച എല്ലാവരെയും പോലെ (കന്യകാജനനം ഒഴികെ) ഭൂമിയിൽ ഒരു മനുഷ്യസ്ത്രീയിൽ നിന്ന് ജനിച്ചവനാണ് യേശുവും. (മത്താ, 1:25). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു. എന്നാൽ ആ മനുഷ്യനായി വന്നവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; യോഹന്നാൻ്റെ സുവിശേഷപ്രകാരം അവൻ ദൈവത്തിൻ്റെ വചനം ആയിരുന്നു. എന്തെന്നാൽ അവൻ വചനം ജഡമായിത്തീർന്നവനാണ്: (1:14). [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

5. ‘ദൈവം അയച്ചു’ എന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അയക്കപ്പെടവൻ ദൈവമോ, ദൂതനോ ആയിരിക്കണം അഥവാ ഒരു ആത്മരൂപിയായിരിക്കണം. എന്നാൽ മറിയ പ്രസവിച്ചത്; പാപമറിയാത്ത മനുഷ്യനെയാണ്: (2കൊരി, 5:21). ഏതൊരു മനുഷ്യനെപ്പോലെയും ദേഹവും (1പത്രൊ, 2:34), ദേഹിയും (മത്താ, 26:38; 27:50), ആത്മാവും (ലൂക്കോ, 23:46) അവനുണ്ടായിരുന്നു. തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് ക്രിസ്തു മരിച്ചത്: (ലൂക്കൊ, 23:46). “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല; അവനിൽ പാപം ഇല്ല” എന്നൊക്കെ പറഞ്ഞിരിക്കുന്നത് സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിച്ചല്ല; പാപമറിയാത്ത പച്ചയായ ഒരു മനുഷ്യനെക്കുറിച്ചാണ്: (1പത്രൊ, 1:22; 1യോഹ, 3:5). യേശുവെന്ന ദൈവപുത്രന് ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയായിരുന്നു എന്ന് പഠിപ്പിച്ചത് ബൈബിളല്ല; ദുരുപദേശകരാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന ഒരു പരിശുദ്ധ മനുഷ്യനായിരുന്നു: (ലൂക്കൊ, 2:52; യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞുമാത്രം ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, മുമ്പെ ദൈവത്തിൻ്റെയടുക്കൽ ഉണ്ടായിരുന്നതാണെന്നും അവൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയക്കപ്പെട്ടവനാണെന്നും എങ്ങനെ പറയും? [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

6. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നു മാത്രമല്ല പറഞ്ഞിരിക്കുന്നത്; “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു” എന്ന് ക്രിസ്തുവും ആവർത്തിച്ചു പറകയുണ്ടായി. (യോഹ, 3:13; 6:33,38,41,42,58). അപ്പോൾ ഒരു ചോദ്യംവരും: ദൈവം അയച്ച പ്രവാചകന്മാരിൽ ആരും താൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നു എന്നു പറഞ്ഞിട്ടില്ല. അപ്പോൾ ദൈവപുത്രൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ലേ? അല്ല. യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയക്കപ്പെട്ടവനാണെങ്കിൽ ഒരിക്കലും ‘ഞാൻ ഇറങ്ങിവന്നു’ എന്നു പറകയില്ല. ‘അയച്ചു’ എന്നു പറയുന്നതും ‘താൻതന്നെ ഇറങ്ങിവന്നു’ എന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്, വചനം ജഡമായ പുത്രനാകയാലാണ്. അതായത്, ദൈവം അയക്കുന്നത് തൻ്റെ വചനത്തെയാണ്: (യെശ, 55:11). എന്നാൽ ദൈവത്തിൻ്റെ വചനത്തിന് തന്നിൽത്തന്നെ ജീവനും ചൈതന്യവും ഉള്ളതിനാലാണ്, ‘ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു’ എന്നു വചനം ജഡമായവൻ പറഞ്ഞത്: (എബ്രാ, 4:12; യോഹ, 6:63). മറ്റൊരു വാക്യമുണ്ട്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ഉത്ഭവിച്ച് ഏകദേശം മുപ്പതു വർഷത്തിനുശേഷം പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ട മനുഷ്യൻ അക്ഷരാർത്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പെ പിതാവിൻ്റെ അടുക്കൽ ഇല്ലായിരുന്നു. പിന്നെ മഹത്വത്തോടെ ഉണ്ടായിരുന്നത് ആരാണ്? ദൈവത്തിൻ്റെ വായിലെ വചനമാണ്. അതായത്, ദൈവത്തിൻ്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്: 119:89; യെശ, 40:8; മത്താ, 24:35; 1പത്രൊ, 1:25). അതായത്, യോഹന്നാൻ്റെ സുവിശേഷത്തിലെ ദൈവപുത്രൻ്റെ പൂർവ്വാസ്തിത്വം വചനമെന്ന നിലയിലാണ്. മുമ്പെ ദൈവത്തിൻ്റെ വായിലെ വചനമായിരുന്നവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനാകുകയായിരുന്നു. വചനം ജഡമായതിൻ്റെ ഉദ്ദേശം പൂർത്തിയാകാറായപ്പോഴാണ് തന്നെ പൂർവ്വമഹത്വത്തിൽ കൈക്കൊള്ളണമേയെന്ന് വചനം ജഡമായ പുത്രൻ പ്രാർത്ഥിക്കുന്നത്. അതായത്, അവിടെ പറഞ്ഞിരിക്കുന്ന ‘ഉണ്ടായിരുന്ന മഹത്വം’ മനുഷ്യനായ യേശുവിൻ്റെയല്ല; വചനത്തിൻ്റെയാണ്. വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്: (119:89; 1പത്രോ, 1:25 (കാണുക: ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം]

7. “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50. ഒ.നോ: 6:35,41,51,58). “പിതാവ് പുത്രനെ ലോകത്തിലേക്കു അയച്ചു; പുത്രൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നിരിക്കുന്നു” എന്നിങ്ങനെ മാത്രമല്ല പറഞ്ഞിരിക്കുന്നത്; “ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പമാകുന്നു” എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇതൊക്ക അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, യേശു മനുഷ്യനായിരുന്നില്ല അപ്പമായിരുന്നു എന്നു മനസ്സിലാക്കണം. എന്നിട്ട് നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ കടിച്ചുപറിച്ചു തിന്നേണ്ടിവരും. ഇന്നത്തെ ത്രിത്വക്കാരെപ്പോലെ അക്കാലത്തെ യെഹൂദന്മാരും ആലങ്കാരികമായി പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയശേഷം അവനെതിരെ പിറുപിറുത്തു: ഇവൻ മറിയയുടെ മകനല്ലയോ? പിന്നെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു പറയുന്നതെന്താണ്? നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും? എന്നിട്ട് ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോകുകയും ചെയ്തു: (യോഹ, 6:42,52,66). മരൂഭൂമിയിൽ പിതാക്കന്മാർക്ക് മന്നാ കൊടുത്തതിനെക്കുറിച്ച് യേശു ഇപ്രകാരം പറഞ്ഞു: “നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (യോഹ, 6:31). ഇവിടെ, “പിതാക്കന്മാക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നാണ് എഴുതിയിരിക്കുന്നത്. എന്നുവെച്ചാൽ, ദൈവം സ്വർഗ്ഗത്തിലിരുന്ന് അപ്പമുണ്ടാക്കി എല്ലാദിവസവും ഇട്ടുകൊടുക്കുകയായിരുന്നു എന്നു ആരെങ്കിലും കരുതുമോ? മന്ന ഭൂമിയിൽ ഉത്ഭവിക്കുകയായിരുന്നു: (പുറ, 16:14,15). എന്നാൽ ദൈവത്താലണത് സംഭവിച്ചത്. അതാണ്, ‘സ്വർഗ്ഗത്തിൽനിന്നു അപ്പംകൊടുത്തു’ എന്നു പറഞ്ഞതിൻ്റെ അർത്ഥം. അതുപോലെ, ‘ദൈവം തൻ്റെ പുത്രനെ അയച്ചു’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ഒരു പുത്രനെ അയച്ചു എന്നല്ല; തൻ്റെ ഉള്ളിലെ അഥവാ വായിലെ വചനത്താൽ ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിൽ ഒരു മനുഷ്യനെ ഉളവാക്കി എന്നാണർത്ഥം. പ്രവചനംപോലെ അവൻ ജനിച്ചു മുപ്പതു വർഷംകഴിഞ്ഞ് ദൈവപുത്രനെന്നു വിളിക്കപ്പെടുകയും ചെയ്തു: (ലൂക്കൊ, 1:32,35; 3:22). അല്ലാതെ, ദൈവപുത്രൻ ദൈവത്തോടൊപ്പം യഥാർത്ഥത്തിൽ ഉണ്ടായിരുന്നവനോ, ദൈവം സ്വർഗ്ഗത്തിൽനിന്ന് അയച്ചവനോ അല്ല.

8. ‘ദൈവം അയച്ചു’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിലല്ല എന്നു പറയാൻ മറ്റൊരു കാരണം; ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് ക്രൂശിൽമരിച്ചുയിർത്ത മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നവനല്ല; അറിയപ്പെട്ടവനാണ്. അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: എബ്രാ, 1:2). ‘പ്രൊഗിനൊസ്കൊ’ (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5; റോമ, 8:29; 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). മുന്നറിയപ്പെടുക, മുമ്പേകൂട്ടി അറിയുക, നേരത്തെ അറിയുക’ (foreknow) എന്നൊക്കെയാണ് അർത്ഥം. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം ‘മുന്നറിഞ്ഞവർ’ എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നുവെന്നാണോ? അല്ല. എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. അതായത്, ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്: (പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:5,11). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും?

മറ്റൊരു വാക്യമുണ്ട്: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്തവരും ഉണ്ടാകണമല്ലോ? 1പത്രൊസ് 1:20 മലയാളം ഓശാന നൂതന പരിഭാഷയിൽനിന്നു ചേർക്കുന്നു: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? ദൈവം കാലസമ്പൂർണ്ണതയിൽത്തന്നെ തൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ വചനം ജഡമായ ക്രിസ്തുവിനെയും അവനിലൂടെ മാനവജാതിക്ക് ഒരുക്കിയ രക്ഷയും ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും ലോകസ്ഥാപനത്തിനു മുമ്പെ തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അഥവാ മുമ്പുകൂട്ടി അവരുടെ രക്ഷ ഉറപ്പാക്കി എന്നർത്ഥം. അല്ലാതെ, ദൈവം ജഡത്തിൽ വെളിപ്പെടുന്നതിനു മുമ്പെ ആ വെളിപ്പാട് (manifestation) ഉണ്ടായിരിക്കുകയോ; അല്ലെങ്കിൽ, ദൈവത്തിൻ്റെ വായിലെ വചനം ജഡമാകുന്നതിനു മുമ്പെ ആ ജഡമായവൻ ഉണ്ടായിരിക്കുകയോ സാദ്ധ്യമല്ല.

9. പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.” (ലൂക്കോ, 18:31). “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45. ഒ.നോ: മത്താ, 26:24; മർക്കൊ, 14:21; ലൂക്കൊ, 22:37; 24:44; യോഹ, 5:46; ;6:45; 12:15,16; 15:25). പ്രവചനമെന്നാൽ ഭൂതവർത്തമാനകാലത്തെ ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ടതാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചവചനം ഉല്പത്തി 3:15-ആണ്. ആ പ്രവചനം നിവൃത്തിയായത് കാലസമ്പൂർണ്ണതയിലാണ്: (ഗലാ, 4:4). ആ പ്രവചനം ശ്രദ്ധിച്ചാൽ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയല്ലെന്നു മനസ്സിലാകും. ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതി ആയിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്നല്ല; ദൈവസന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്ന് പറയുമായിരുന്നു. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്നു മോശെ പ്രവചിച്ചിരിക്കുന്നു: (ആവ, 18:15). “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു: (7:14). ഇതുപോലെ ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും കാലസമ്പൂർണ്ണതയിലാണ് നിവൃത്തിയായത്. അതായത്, യേശുവെന്ന ദൈവപുത്രനല്ല പഴയനിയമത്തിലുള്ളത്; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ദൈവത്തിനൊരു സാക്ഷാൽ പുത്രനുണ്ടായിരിക്കുകയും മാനവരക്ഷാർത്ഥം അവനെ സ്വർഗ്ഗത്തിൽ നിന്നു അയക്കാനുമായിരുന്നു ദൈവപദ്ധതിയെങ്കിൽ, പഴയനിയമത്തിലുള്ള മുഴുവൻ പ്രവചനങ്ങളും അർത്ഥശൂന്യമാകും. പഴയനിയമത്തിലുള്ളത് പ്രവചനങ്ങളല്ല; പഴമ്പുരണങ്ങളാണെന്നു പറയേണ്ടിവരും. ‘യേശു’ എന്ന പേർപോലും അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. അതിനുമുമ്പെ ദൈവപുത്രനായ ക്രിസ്തുവുമില്ല; ആ പേരുമില്ല. പിന്നെങ്ങനെ അവനെ സ്വർഗ്ഗത്തിൽനിന്നു അയക്കും? [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

10. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ സ്വർഗ്ഗത്തിലും ഭൂമിയിലുമായി അനവധിപ്പേർ കണ്ടിട്ടുണ്ട്. ആദാം മുതൽ മലാഖി വരെയുള്ളവർ പലനിലകളിൽ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. അബ്രാഹാമിനു അഞ്ചുപ്രാവശ്യവും (പ്രവൃ, 7:2,3; ഉല്പ, 12:1-3; 12:7; 17:1; 18:1) യിസ്ഹാക്കിനു രണ്ടുപ്രാവശ്യവും (ഉല്പ, 26:2; 26:24) യാക്കോബിനു രണ്ടുപ്രാവശ്യവും (ഉല്പ, 28:12,13–35:1,7; 35:9,10–48:3) മോശെയ്ക്ക് അഞ്ചുപ്രാവശ്യവും (പുറ, 3:2-6; 24:9-11; 34:4,5; സംഖ്യാ, 20:6; ആവ, 31:14,15) അഹരോന് രണ്ടു പ്രാവശ്യവും (പുറ, 24:9-11; സംഖ്യാ, 20:6) അബീഹൂ (പുറ, 24:9-11), എഴുപത് മൂപ്പന്മാർ (പുറ, 24:9-11), യോശുവ (ആവ, 31:14-15), ബിലെയാം (സംഖ്യാ, 22:9-13; 22:20; 23:5; 23:16), ശമൂവേൽ (3:21), ദാവീദ് (2ദിന, 3:1), ശലോമോൻ (1രാജാ, 3:5; 2ദിന, 7:12), യിരെമ്യാവ് (31:3), ആമോസ് (9:1) തുടങ്ങിയവർക്കെല്ലാം ദൈവം പലനിലകളിൽ ഭൂമിയിൽ പ്രത്യക്ഷനായിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന യഹോവയെ: മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), യെശയ്യാവ് (6:1-5) യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ കണ്ടിട്ടുണ്ട്. അവരാരും ഒരു ദൈവപുത്രനെ സ്വർഗ്ഗത്തിലും ഭൂമിയിലും കണ്ടിട്ടില്ല. ത്രിത്വത്തിൻ്റെ വ്യാജംപോലെ ഒരു ദൈവപുത്രനുണ്ടെങ്കിൽ ആരെങ്കിലും ഒരിക്കലെങ്കിലും ദൈവപുത്രനെ കാണേണ്ടതല്ലേ?

ഈ പ്രയാസവശത്തെ തരണം ചെയ്യാനാണ് ത്രിത്വത്തിലെ മൂന്നുപേരുടെയും പേർ യഹോവ എന്നാണെണെന്നു ത്രിത്വക്കാരിൽ ചിലരും പഴയനിയമത്തിൽ യഹോവയെന്ന പേരിൽ കണ്ടതെല്ലാം ദൈവപുത്രനെയാണെന്നു ത്രിത്വക്കാരിൽ മറ്റുചിലരും പറയുന്നത്. ദൈവത്തിൻ്റെ പേര് യഹോവ എന്നാണെന്നു പഴയനിയമതിൽ പറഞ്ഞിട്ടുണ്ട്: (പുറ, 3:13-15). പുത്രൻ്റെ പേര് യേശു എന്നാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (മത്താ, 1:21). പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്നോ ആത്മാവിന് ഒരു പേര് പറഞ്ഞിട്ടുള്ളതായിട്ടോ പഴയപുതിയ നിയമങ്ങളിലില്ല. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ മോണോസ് തിയൊസ് (monos theos) ആണെന്നല്ലാതെ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവം ത്രിത്വമാണെന്നോ ഒന്നും ബൈബിളിൽ പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വെളിപ്പാടുകളെയാണ് (manifestations) പലരും വ്യക്തികളായി മനസ്സിലാക്കുന്നത്. അതിൽത്തന്നെ, ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ പലരും വിഴുങ്ങിക്കളയുകയാണ്: (വെളി, 1:4; 3:1; 4:5). ദൈവത്തിൻ്റെ ഏഴാത്മാവിനെ ത്രിത്വത്തിൽ എവിടെ കൊള്ളിക്കുമോ ആവോ? അതിനാൽ ദൈവം മൂന്നു വ്യക്തിയാണെന്നും മൂന്നുപേരുടെയും പേര് യഹോവ എന്നാണെന്നും പറയുന്നത് വെളിവുകേട് മാത്രമാണ്. പഴയനിയമത്തിൽ കണ്ടത് ദൈവപുത്രനെയാണെന്ന വ്യാജവാദം ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ തകർന്നുവീഴും: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാരുടെ മദ്ധ്യേയിരുന്ന് ആരാധന സ്വീകരിക്കുന്ന ദൈവത്തെ പഴയനിയമ ഭക്തന്മാർ പലരും കണ്ടകാര്യം മുകളിൽ പറഞ്ഞതാണ്. ദൂതന്മാർ ദൈവത്തെ നിത്യം ആരാധിക്കുന്നതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്: (വെളി, 4:8). ദൈവപുത്രനെയല്ല; ദൈവപുത്രൻ്റെ പിതാവിനെയാണ് ഭക്തന്മാർ കണ്ടതും ദൂതന്മാർ എപ്പോഴും കാണുന്നതെന്ന് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. ദൈവപുത്രൻ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്; മറിയയിൽനിന്ന് ജനിക്കുന്നതിനുമുമ്പെ യേശുവെന്ന ദൈവപുത്രനില്ല. ഇല്ലാത്ത ദൈവപുത്രനെ പഴയനിയത്തിൽ എങ്ങനെ കാണും?

പുതിയനിയമത്തിൽ സ്തെഫാനോസ് കണ്ട ദർശനത്തിൽ സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കാണുകയുണ്ടായി. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന മഹാദൈവത്തെയാണ്. പഴയനിയമഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ട മഹാദൈവമായ യഹോവയും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്: (എസ്രാ, 8:6; തീതൊ, 2:12). ആ ദൈവത്തിൻ്റെ വെളിപാടായ മനുഷ്യനാണ് മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചുയിർത്തത്: (1തിമൊ, 2:6). “ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ദൈവപുത്രനായ യേശു പറഞ്ഞതിൻ്റെ നിവൃത്തിയാണ് സ്തെഫാനോസിനുണ്ടായ ദർശനം: (യോഹ, 10:30; 14:9; പ്രവൃ, 7:55,56). അതായത്, ദൈവത്തിൻ്റെ വചനം ജഡമായവൻ അഥവാ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു നമ്മുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:5,6; 3:14-16; 1പത്രൊ, 1:20). തൻ്റെ ജഡത്തിലെ ദൗത്യം പൂർത്തിയായാൽ അഥവാ ക്രൂശിൽമരിച്ചുയിർത്ത് പിതാവിൻ്റെ സന്നിധിയിൽ കയറിപ്പോയാൽ, യേശുക്രിസ്തു എന്ന മനുഷ്യൻ അഥവാ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (എബ്രാ, 10:5). യേശു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ ക്രൂശുമരണത്തിന് ഏല്പിച്ചത്: (ലൂക്കൊ, 23:46; എബ്രാ, 9:14. ഒ.നോ: പ്രവൃ, 7:59). താൻ ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാലാണ്: (1പത്രൊ, 3:18; റോമ, 8:11). ഉയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുവിനെ മഗ്ദലക്കാരി മറിയ മാത്രമേ കണ്ടിട്ടുള്ളു: (യോഹ, 20:15,16). മറിയയോടു ചില കാര്യങ്ങൾ പറഞ്ഞേല്പിച്ചിട്ട് തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്കു അഥവാ പിതാവിൻ്റെ സന്നിധിയിലേക്കു കരേറിപ്പോയതോടുകൂടി മനുഷ്യനായ യേശുക്രിസ്തുവിൻ്റെ ശുശ്രൂഷ തീർന്നു: (യോഹ, 20:17). വീണ്ടും പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. അതുകൊണ്ടാണ് തോമാസ് യേശുവിനെ: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). മനുഷ്യനായ യേശു തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ചിരുന്നു: (മർക്കൊ, 10:17,18). എന്തെന്നാൽ, ആത്യന്തികമായി ദൈവം മാത്രമാണ് നല്ലവൻ: (100:5; മത്താ, 19:17). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യന്റെ ശുശ്രൂഷ സ്വർഗ്ഗപ്രവേശനത്തോടെ കഴിയുകയും, വീണ്ടും പ്രത്യക്ഷനായത് സാക്ഷാൽ യഹോവയായ ദൈവംതന്നെ ആയതുകൊണ്ടുമാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവമേ” എന്നു വിളിച്ചത്. ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായവൻ അവനെ എൻ്റെ ദൈവമെന്ന് വിളിച്ചുവെങ്കിൽ, അവൻ യഹോവയായ ദൈവമല്ലാതെ മറ്റാരുമല്ല. ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നുവിളിച്ചവനെ തന്നെയാണ് തോമാസും “എൻ്റെ ദൈവം” വിളിച്ചത്: (സങ്കീ, 35:23). പുതിയനിയമം വെളിപ്പെടുത്തുന്ന മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:13-15; ആവ, 10:17; തീത്തൊ, 2:12).

പുതിയനിയമത്തിൽ പിതാവായ ദൈവത്തിൻ്റെ പേരും ദൈവപുത്രനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് മനുഷ്യനെയല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെ അഥവാ സകലജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിനെ തന്നെയാണ്. അതുകൊണ്ടാണ്, സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്: (പ്രവൃ, 7:59). എന്തെന്നാൽ ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവിനെയുമാണ്: (പ്രവൃ, 7:55). പഴയനിയമ ഭക്തന്മാരും യോഹന്നാൻ അപ്പൊസ്തലനും സ്വർഗ്ഗത്തിൽ യഹോവയെ കണ്ട സ്ഥാനത്താണ് യേശുക്രിസ്തുവിനെ കണ്ടത്. അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു: (തീത്തൊ, 2:12; എബ്രാ, 13:8). അഥവാ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ്റെ കയ്യിൽ ഏല്പിച്ചത്. [സ്തെഫാനോസ് കണ്ട ദർശനം, ഞാനും പിതാവും ഒന്നാകുന്നു]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകസത്യദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നതിലെ ‘അവൻ’ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നത്. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിച്ച ത്രിത്വോപദേശമാണ് മനുഷ്യനായ ക്രിസ്തുയേശുവിനെയും മഹാദൈവമായ യേശുക്രിസ്തുവിനെയും അഥവാ ഏകസത്യദൈവമായ യഹോവയെയും വേർതിരിച്ചറിയാൻ കഴിയാതെവണ്ണം അനേകരുടെ ഹൃദയത്തെ കുരുടാക്കിക്കളഞ്ഞത്. [ദൈവഭക്തിയുടെ മർമ്മം, ഞാനും പിതാവും ഒന്നാകുന്നു, മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചുയിർത്തത് ദൈവവും മനുഷ്യനും ചേർന്ന സങ്കരപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ തെളിവുകൾ: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു. എന്നാൽ ആ മനുഷ്യനായി വന്നവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; യോഹന്നാൻ്റെ സുവിശേഷപ്രകാരം ‘ദൈവത്തിൻ്റെ വചനം ആയിരുന്നു.’ എന്തെന്നാൽ യോഹന്നാനിൽ അവൻ വചനം ജഡമായിത്തീർന്നവനാണ്. ഇനി, ജഡമായിത്തീർന്ന വചനം ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ ‘ദൈവം ആയിരുന്നു:’ (യോഹ, 1:1). എന്നാൽ ദൈവഭക്തിയുടെ മർമ്മപ്രകാരം ഭൂമിയിൽ വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവമായ യഹോവയായിരുന്നു: (1തിമൊ, 3:14-16). പൗലൊസിൻ്റെ ദൈവഭക്തിയുടെ മർമ്മത്തിലൂടെയും യോഹന്നാൻ്റെ  സുവിശേഷത്തിലൂടെയും ദൈവം തൻ്റെ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും, രണ്ടിൻ്റെയും ആശയം ഒന്നുതന്നെയാണ്. അതിനാൽ “ദൈവത്താൽ അയക്കപ്പെട്ടു അഥവാ ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നത് ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ അഥവാ വചനം ജഡമായതിൻ്റെ മറ്റൊരു പ്രയോഗമാണ്. ഇതാണ് ബൈബിൾ വേളിപ്പെടുത്തുന്ന വസ്തുത. [കാണുക: ദൈവഭക്തിയുടെ മർമ്മം, വചനം ദൈവത്തോടുകൂടെ ആയിരുന്നു]

മനുഷ്യനായ ക്രിസ്തുയേശുവിന് അഥവാ ദൈവപുത്രന് ഒരു ഉത്ഭവമുണ്ട്:

മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16; 1:21; ലൂക്കൊ, 2:11)

ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും: (ലൂക്കൊ, 1:35)

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു: (യോഹ, 1:14)

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു: (യോഹ, 3:17)

ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു: (യോഹ, 6:42) 

സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു: (യോഹ, 6:51) 

കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽ നിന്നൂ ജനിച്ചവനായി അയച്ചു. (ഗലാ, 4:4) 

ഇവിടുത്തെ സ്ത്രീ യിസ്രായേലാണ്: (മീഖാ, 5:2,3. ഒ.നോ: ലൂക്കൊ, 7:28)

ജഡപ്രകാരം ക്രിസ്തു യിസ്രായേലിൽ നിന്നല്ലോ ഉത്ഭവിച്ചതു (റോമ, 9:5) 

തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി (ഫിലി, 2:8)

ദൈവം ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:16). ഭൂമിയിൽ ഉത്ഭവിച്ച ദൈവപുത്രനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയച്ചു എന്നു പറഞ്ഞാൽ ശരിയാകുമോ?

ഇനി, ദൈവത്തോടൊപ്പം മറ്റൊരു പുത്രദൈവമായി യേശു സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്നും ആ പുത്രദൈവത്തെ പിതാവായ ദൈവം യഥാർത്ഥത്തിൽ ഭൂമിയിലേക്കു അയച്ചതാണെന്നും ആശയ്ക്കു വിരോധമായി ആശയോടെ നമുക്കു വിശ്വസിക്കാം. അപ്പോൾ എങ്ങനെ ഏതുവഴി അയച്ചു എന്നൊരു ചോദ്യം വരില്ലേ? ദൈവഭക്തിയുടെ മർമ്മത്തിൽ “പുത്രൻ ജഡത്തിൽ വെളിപ്പെട്ടു എന്നല്ല; ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ്: (1തിമൊ, 3:14-16). അതിനാൽ പുത്രൻ്റെ വെളിപ്പാടാണെന്നു പറയാൻ പറ്റില്ല. ജഡമായിത്തീർന്നത് ദൈവത്തിൻ്റെ വചനമാണ്; ദൈവപുത്രൻ്റെ വചനമല്ല: (യോഹ, 1:14). മാത്രമല്ല, ജഡമായിത്തീർന്ന വചനം “ദൈവപുത്രൻ ആയിരുന്നു എന്നല്ല; ദൈവം ആയിരുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, ദൈവപുത്രൻ്റെ വായിലെ വചനം ജഡമായിട്ട് മറ്റൊരു ദൈവപുത്രനായി എന്നൊക്കെ പറഞ്ഞാൽ, അതൊരു കോമഡിയായി മാറും. ഇനിയൊരു വഴിയുള്ളത്; മറിയയുടെ ഉദരത്തിൽ ഉരുവായി ഭൂമിയിൽ ജനിക്കുക എന്നതാണ്. അതിന് പുത്രനായ ദൈവം ആദ്യമൊരു മനുഷ്യഭ്രൂണമാകണം അഥവാ അവതാരമെടുക്കണം. അത് ബൈബിളിലെ ദൈവത്തിനു സാദ്ധ്യമല്ല. ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിന് ഒരു ഭ്രൂണമായി മാറാൻ അഥവാ ഒരു മനുഷ്യനായി രൂപാന്തരം വരുവാൻ സാദ്ധ്യമല്ല. (യാക്കോ, 1:17; മലാ, 3:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് അവതരമല്ല (incarnation); വെളിപ്പാട് അഥവാ പ്രത്യക്ഷത (manifestation) ആണുള്ളത്. അതിനാൽ, ദൈവമല്ല, ദൈവത്തിൻ്റെ വായിലെ വചനമാണ് ജഡമായിത്തീർന്നത് അഥവാ മറിയയുടെ ഉദരത്തിൽ ഒരു മനുഷ്യഭ്രൂണമായി മാറിയത്: (യോഹ, 1:14). അതായത്, ദൈവത്തിന് ഇല്ലാത്തൊരു പുത്രനെ സ്വർഗ്ഗത്തിൽനിന്ന് അയച്ചതല്ല; ദൈവത്തിൻ്റെ വചനത്തെയാണ് അയച്ചത്; ആ വചനം ജഡമായി മുപ്പതുവർഷങ്ങൾക്കുശേഷം ദൈവപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു. 

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ (monos theos) പ്രകൃതിപോലും അനേകർക്കുമറിയില്ല. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാവനുമായ ഏകദൈവമാണ് (monos theos) നമുക്കുള്ളതു.” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; യോഹ, 5:44). മോണോസ് തിയൊസ് എങ്ങനെ ത്രിത്വമാകും? (യോഹ, 5:44; 17:3; 1തിമൊ, 1:17). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലന്നാണ് ശലോമോൻ പറയുന്നത്: (1രാജാ, 8:27). ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്നവനാണെന്നു സങ്കീർത്തകനും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്നു പ്രവാചകനും പറയുന്നു: (സങ്കീ, 139:7-10; യിരെ, 23:23,24). സർവ്വപ്രഞ്ചവും നിറഞ്ഞുനില്ക്കുന്ന മൂന്നുപേരുണ്ടാകുക സാധ്യമോ? (1രാജാ, 8:27; സങ്കീ, 139:7-10; യിരെ, 23:23,24). “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

യോഹന്നാൻ്റെ സുവിശേഷത്തിലെ ദൈവപുത്രൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായവനാണ്. വചനം മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി ഏകദേശം മുപ്പത് വർഷം കഴിഞ്ഞാണ് പ്രവചനംപോലെ അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? എല്ലാം ത്രിത്വത്തിൻ്റെ വികലമായ ഭാവനകൾ മാത്രം!

Leave a Reply

Your email address will not be published. Required fields are marked *