ശിമോൻ

ശിമോൻ (Simon)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — കേട്ടു

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

ശിമോൻ്റെ പില്ക്കാല പ്രവർത്തനങ്ങളെക്കുറിച്ച് അബദിയാസ് എന്ന ഒരാൾ എഴുതിയ ‘അപ്പൊസ്തലന്മാരുടെ ചരിത്രം’ (History of the Apostles) എന്ന ഗ്രന്ഥത്തിൽ ശിമോനും യൂദായും ഒരുമിച്ചു പേർഷ്യയിൽ സുവിശേഷം പ്രസംഗിച്ചു എന്നു കാണുന്നു. അവിടെ രണ്ടു മാന്ത്രികന്മാർ അവർക്ക് എതിരാളികളായിത്തീർന്നു. ശിമോന്റെയും യൂദായുടെയും ജ്ഞാനവും ശക്തിയും മൂലം മാന്ത്രികരെ തോല്പിച്ചു. അപ്പോൾ ഈ മാന്ത്രികരെ കൊന്നുകളവാൻ അവിടത്തെ രാജാവ് കല്പിച്ചു. എന്നാൽ അപ്പൊസ്തലന്മാർ അതിനു സമ്മതിച്ചില്ല. മാന്ത്രികരാകട്ടെ ദേശത്തെല്ലാം നടന്ന് അപ്പൊസ്തലന്മാർക്ക് എതിരായി അപവാദപ്രചരണം നടത്തി. ഒടുവിൽ അപ്പൊസ്തലന്മാർ ‘സുവാനീർ’ എന്നൊരു പട്ടണത്തിൽ എത്തി. ജനങ്ങൾ അവരെ പിടിച്ചു തങ്ങളുടെ ക്ഷേത്രത്തിൽ കൊണ്ടുപോയി. ദേവന്മാർക്കു യാഗം കഴിക്കയോ മരണം വരിക്കയോ ഏതു വേണമെന്നു തീരുമാനിക്കാൻ ആവശ്യപ്പെട്ടു. യേശു നമ്മെ വിളിക്കുന്നു എന്നു യുദാ ശിമോനോടു പറഞ്ഞു. ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു എന്നു ശിമോൻ പറഞ്ഞു. വേഗം പൊയ്ക്കൊൾക, ക്ഷേത്രം നിലംപതിക്കയും ജനങ്ങൾ മുഴുവൻ ചാവുകയും ചെയ്യുമെന്നു പറഞ്ഞു. അരുതേ, ഇവരിൽ ചിലർകൂടി മാനസാന്തരപ്പെടുവാൻ അവസരം കൊടുക്കണമെന്നു ശിമോൻ പറഞ്ഞു . അവർ ഓടി രക്ഷപെടുവാൻ ഇഷ്ടപ്പെട്ടില്ല. അപ്പോൾ ജനങ്ങൾ അവരെ പിടിച്ചു കൊന്നുകളഞ്ഞു. അങ്ങനെ ശിമോനും യൂദായും ഒരുമിച്ചു രക്തസാക്ഷിമരണം വരിച്ചു എന്നു പറയപ്പെടുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു ചരിത്രവുമുണ്ട്.

ശിമോൻ എരിവുകാരനായിരുന്നു എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെരോദാവ് മരിക്കുന്നതിനു മുമ്പ് തന്റെ രാജ്യം തന്റെ മൂന്നുമക്കൾക്കായി വിഭജിച്ചുകൊടുത്തു. വടക്കുകിഴക്കു ഭാഗത്തുള്ള ഇതുര്യാതൃക്കോനിത്ത പ്രദേശം ഫിലിപ്പോസിനും ഗലീല ഹെരോദാ അന്തിപ്പാസിനും യെഹൂദ്യയും ശമര്യയും അർക്കലയോസിനും ലഭിച്ചു . ഈ വിഭജനത്തിന് റോമാ ഗവൺമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിന് മുമ്പുതന്നെ ഗലീലയിലെ യുദാസ് എന്നൊരുവന്റെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു (പ്രവൃ, 5:36-37). ഈ വിഭജനം റോമാക്കാർ അംഗീകരിച്ചു എങ്കിലും അർക്കലയോസ് അപ്രാപ്തനായ ഭരണകർത്താവ് ആയിരുന്നതിനാൽ, യെഹൂദ്യയും ശമര്യയും റോമാ ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിലായിത്തീർന്നു. സാധാരണ പതിവനുസരിച്ചു പുതിയ പ്രവിശ്യയിൽ നല്ല ഭരണ സംവിധാനം ഏർപ്പെടുത്തുന്നതിനും നികുതിപിരിവു മുതലായ കാര്യങ്ങൾ ക്രമപ്പെടുത്തുവാനുമായി ജനസംഖ്യ കണക്കെടുക്കുന്നതിന് ഗവർമെന്റ് ഉത്തരവിട്ടു (ലൂക്കൊ, 2:1-3). ഉടനെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഒരു യെഹൂദന് ദൈവം മാത്രമാണ് രാജാവ്. കരമോ കപ്പമോ മറ്റാർക്കും കൊടുക്കുന്നതിനെ യെഹൂദൻ അംഗീകരിക്കയില്ല. അങ്ങനെ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന് യുദാ നേതൃത്വം നല്കി. എന്നാൽ റോമാ ഗവർമെന്റ് അതിനെ നിഷ്കരുണം അടിച്ചമർത്തുകയും യൂദാസ് കൊല്ലപ്പെടുകയും ചെയ്തു. വളരെ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ ഈ വിപ്ലവത്തിന്റെ ഫലമായിട്ടാണ് ‘എരിവുകാർ’ എന്നൊരു പാർട്ടി രൂപം പ്രാപിച്ചത്. അവർ യെഹൂദ ന്യായപ്രമാണം സംബന്ധിച്ചു നല്ല തീഷ്ണതയുള്ളവരും വിദേശമേധാവിത്വത്തെ ശക്തിയോടെ എതിർക്കുന്നവരുമായിരുന്നു. ഇങ്ങനെയുള്ള ഒരു പാർട്ടിക്കു സാധാരണ വന്നുചേരാവുന്ന വിപത്ത് ഇവർക്കും ഉണ്ടായി. അങ്ങനെ എരിവുകാരുടെ പാർട്ടി കാലക്രമേണ കൊള്ളയും കൊലയും നടത്തി റോമാഭരണത്തെ എല്ലാവിധത്തിലും എതിർക്കുന്ന ഒരു ഭീകരപ്രസ്ഥാനമായി മാറി. യേശു വിളിക്കുന്നതിനു മുമ്പ് ശിമോനും ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. കാര്യസാധ്യത്തിനു വേണ്ടി എതിരാളികളെ കൊല ചെയ്യാൻ മടിക്കാത്ത എരിവുകാരനായ ശിമോൻ മറ്റുള്ളവർക്കു വേണ്ടി സ്വന്തജീവനെ ബലികഴിക്കുവാൻ തയ്യാറായി.

One thought on “ശിമോൻ”

Leave a Reply

Your email address will not be published. Required fields are marked *