ശിമോൻ

ശിമോൻ (Simon)

പേരിനർത്ഥം — കേട്ടു

പത്രൊസ് അപ്പൊസ്തലൻ്റെ ആദ്യത്തെ പേര് ശിമോൻ എന്നായിരുന്നു. (കാണുക: അപ്പൊസ്തലന്മാർ)

കനാന്യനായ ശിമോൻ

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ മറ്റൊരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

യേശുവിൻ്റെ സഹോദരൻ ശിമോൻ

യേശുവിൻ്റെ സഹോദരന്മാരിൽ ഒരാളാണ് ഇദ്ധേഹം: “ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55; മർക്കൊ, 6:3).

കുഷ്ഠരോഗിയായ ശിമോൻ

ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ യേശു ഇരിക്കുമ്പോൾ ഒരു സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. (മത്താ, 26:6; മർക്കൊ, 14.3). ഈ ശിമോൻ മറിയ, മാർത്ത എന്നിവരുമായി ബന്ധമുള്ള വ്യക്തിയായിരിക്കണം. (യോഹ, 12:1-3).

കുറേനക്കാരനായ ശിമോൻ

യേശുവിന്റെ കുശ് ചുമക്കുവാൻ ഇയാളെ നിർബന്ധിച്ചു. (മത്താ, 27:32; ലൂക്കൊ, 23:26). കുറേനക്കാരനായ ശിമോൻ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനെന്ന് മർക്കൊസ് 15:21 വ്യക്തമാക്കുന്നു. അപ്പൊസ്തവപ്രവൃത്തികൾ 13:1-ലെ ശിമോൻ ഇയാളായിരിക്കണം.

പരീശനായ ശിമോൻ

ഈ പരീശന്റെ വീട്ടിൽ വച്ച് പട്ടണത്തിൽ പാപിനിയായ ഒരു സ്ത്രീ യേശുവിനെ തൈലം പൂശി. (ലൂക്കൊ, 7:40). ഈ സംഭവവും ബേഥാന്യയിലെ സംഭവവും വ്യത്യസ്തമാണ്. എന്നാൽ ഇവ രണ്ടും ഒന്നാണെന്ന് കരുതുന്നവരുമുണ്ട്.

യൂദയുടെ പിതാവായ ശിമോൻ

ഈ ശിമോൻ ഈസ്കരോത്ത യൂദയുടെ പിതാവാണ്. യോഹന്നാൻ സുവിശേഷത്തിൽ മാത്രമേ യൂദയുടെ പിതാവിന്റെ പേരു പറഞ്ഞിട്ടുള്ളു. (യോഹ, 6:70; 13:2,26).

ആഭിചാരകനായ ശിമോൻ

ഇയാൾ ജനത്തിന്റെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ആഭിചാരകനായിരുന്നു. (പ്രവൃ, 8:9-13). ഫിലിപ്പോസിന്റെ പ്രസംഗം കേട്ട് അയാൾ യേശുവിൽ വിശ്വസിച്ചു. അയാളുടെ വിശ്വാസത്തിന്റെ ഉണ്മ സന്ദിഗ്ദ്ധമാണ്. തന്റെ ആഭിചാര ശക്തിയെ അതിശയിക്കുന്ന ദൈവശക്തി ഫിലിപ്പോസിൽ കണ്ടാണ് ശിമോൻ ആകൃഷ്ടനായത്. ഈ ശക്തിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി സ്നാനപ്പെട്ടതിനു ശേഷം ഇയാൾ ഫിലിപ്പോസിനോടു കൂടെനടന്നു. അനന്തരം പരിശുദ്ധാത്മാവു ലഭിക്കുവാൻ പുതിയ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരുടെ മേൽ കൈവയ്ക്കുവാനും ആയി യെരൂശലേം സഭയിൽ നിന്നും പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയച്ചു. അപ്പൊസ്തലന്മാർ കൈവച്ചു. പരിശുദ്ധാത്മാവിനെ നല്കുന്നതു കണ്ടപ്പോൾ ഈ ശക്തി തനിക്കു ലഭിക്കേണ്ടതിനു ശിമോൻ അവർക്ക് ദ്രവ്യം കൊണ്ടു വന്നുകൊടുത്തു. പത്രൊസ് അവനെ ശാസിക്കുകയും നിന്റെ ദ്രവ്യം നിന്നോടു കൂടെ നശിച്ചു പോകട്ടെ എന്നു പറയുകയും ചെയ്തു.

തോല്ക്കൊല്ലനായ ശിമോൻ

പത്രാസ് യോപ്പയിൽ തോല്ക്കൊല്ലനായ ഈ ശിമോന്റെ വീട്ടിൽ വളരെ നാൾ താമസിച്ചു. അവൻ്റെ വീട് കടല്പുറത്ത് ആയിരുന്നു. (പ്രവൃ, 9:43; 10:6,17, 32).

അന്ത്യാക്യ സഭയിലെ ശിമോൻ

അന്ത്യാക്യ സഭയിലെ ഉപദേഷ്ടാക്കന്മാരിൽ ഒരാൾ . ഇയാളുടെ മറുപേരാണു നീഗർ. (പ്രവൃ, 13 : 2)

Leave a Reply

Your email address will not be published. Required fields are marked *