വിളി

വിളി (Call)

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).

പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്. 

വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17). 

സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29). 

ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *