പൂർവ്വപിതാക്കന്മാരുടെ വാഗദത്തസന്തതി

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

“ഞാൻ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്കു (the seed of Abraham, Isaac, and Jacob) അധിപതിമാരായിരിപ്പാൻ അവന്‍റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും.” (യിരെ, 33:26)

“ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 12:2,3)

“നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18)

“ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5)

“നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14)

“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). 

“ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16)

ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിൽ ഒരു വാഗ്ദത്ത സന്തതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 22:16-18; 26:2:5; 28:12-14; റോമ, 4:13-16,20; 9:8,9; 15:8; ഗലാ, 3:16-22; 4:23; എബ്രാ, 6:13-17; 7:6; 11:9,11,18). അത് കല്ദയ പട്ടണമായ ഊരിൽനിന്ന് ദൈവം വിളിച്ചു വേർതിരിച്ച അബ്രാഹാമിനോടു ചെയ്ത നിയമത്തിൽ പെട്ടതാണ്. ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23), ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായ അബ്രാഹാമിനോടു ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവുമാണ്. (ഉല്പ, 17:7,13,19). പില്ക്കാലത്ത് ദൈവം യിസ്രായേലിനോട് ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: ഒന്ന്; ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). രണ്ട്; നിന്നെ അനുഗ്രഹിക്കും. (12:2). മൂന്ന്; ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). നാല്; നീ ഒരു അനുഗ്രഹമായിരിക്കും. (12:2). അഞ്ച്; നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). ആറ്; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). ഏഴ്; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. എബ്രായരുടെ പിതാവ് എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട അബ്രാഹാമാണ്. (ഉല്പ, 14:13). ഈ വാഗ്ദത്തങ്ങൾ പോലെ, ഭൂമിയിലെ പൊടിപോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഒരു ഭൗമിക സന്തതിയെയും ആത്മീയ സന്തതികളെയും അബ്രാഹാമിനു ലഭിച്ചു. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). ഒന്നും ഏഴും വാഗ്ദത്തപ്രകാരം ഭൗമികസന്തതി ന്യായപ്രമാണമുള്ള യിസ്രായേൽ ജനതയും, ആത്മീയസന്തതി ന്യായപ്രമാണമില്ലാത്ത വിശ്വാസികളുമാണ്. അഥവാ, പ്രവൃത്തിയുടെ മക്കളും (യാക്കോ, 2:21) വിശ്വാസത്തിൻ്റെ മക്കളും. (റോമ, 4:16).

യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). അതുകൊണ്ടാണ് വാഗദത്തസന്തതി യിസ്ഹാക്കാണെന്ന് പലരും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല; യേശുക്രിസ്തുവുമല്ല. നാം മുകളിൽ ചിന്തിച്ച ഹാരാനിൽവെച്ചുള്ള ഏഴ് വാഗ്ദത്തങ്ങളുടെ കൂട്ടത്തിൽ യിസ്ഹാക്കെന്ന ഏകനല്ല ഉള്ളത്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” നിൻ്റെ സന്തതിയാലല്ല; ‘നിന്നിൽ’ അഥവാ അബ്രാഹാമിൽ: ‘സകല വംശങ്ങളും.’ അവിടെ ഒരു സന്തതിയില്ല; അബ്രാഹാമിലൂടെ സകലവംശങ്ങളും അനുഗ്രഹം പ്രാപിക്കുമെന്നാണ് വാഗ്ദത്തം. അനുഗ്രഹിക്കപ്പെടേണ്ടവർ ഭൂമിയിലുള്ള സകല മനുഷ്യരുമാണ്. അവരുടെ കൂട്ടത്തിൽ യിസ്ഹാക്ക് ഉൾപ്പെടുമെന്ന് മാത്രമേയുള്ളു. എന്നാൽ ഈ വാഗ്ദത്തം പൂർവ്വപിതാക്കന്മാരോട് (അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്) സ്ഥിരീകരിക്കുമ്പോൾ, അബ്രാഹാമിലൂടെ ഒരു ‘വാഗ്ദത്തസന്തതി’ വരുന്നതുകാണാം. എന്നാൽ ആ സന്തതിയും വാഗ്ദത്തം സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെടുകയും, ഒടുവിൽ ദൈവംതന്നെ അബ്രാമിന്റെ സന്തതിയായ മനുഷ്യനായി വെളിപ്പെട്ട് അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചു കൊടുക്കുകയായിരുന്നു. നമുക്കിനി വാഗദത്തസന്തതി ആരാണെന്നുനോക്കാം:

വാഗദത്തസന്തതി: ദൈവം അബ്രാഹാമിന് രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് ഹാരാനിൽവെച്ചാണ്. അവിടെവെച്ചാണ് “ഞാൻ നിന്നെ വലിയൊരു ജാതിയാക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നീ വാഗ്ദത്തം നല്കിയത്. (ഉല്പ, 12:1-3). അബ്രാഹാമിനു ദൈവം ഈ വാഗ്ദത്തം നല്കിയപ്പോൾ അവന് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവന് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അബ്രാഹാമിനോട് നിൻ്റെ മകനെ യാഗം കഴിക്കാൻ ദൈവം കല്പിക്കുമ്പോൾ യിസ്ഹാക്കിന എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവന് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് ഏകദേശം യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus). യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിക്കാൻ മടിക്കായ്കകൊണ്ട്, അവൻ തൻ്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടശേഷമാണ്, ദൈവം അവന് യഥാർത്ഥ വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള ഉറപ്പ് നല്കുന്നത്. (റോമ, 4:1-3; എബ്രാ, 11:18,19). അമ്പത് വർഷങ്ങൾക്കുശേഷം വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതുമാറി, “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (ഉല്പ, 22:19). സകലജാതികളും അനുഗ്രഹിക്കപ്പെടേണ്ട വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; പിന്നെയാരാണ്? നമുക്കുനോക്കാം:

വാഗ്ദത്തസ്ഥിരീകരണം; അബ്രാഹാമിനോടു: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്ന്; ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. (22:17). ‘ഞാൻ നിന്നെ’ ഇത് യിസ്ഹാക്കല്ല; അബ്രാഹാമാണ്. രണ്ട്; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും. (22:17). ഇതും യിസ്ഹാക്കല്ല; നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ‘ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും’ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെയാണ്. മൂന്ന്; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. (22:17). ഇതും യിസ്ഹാക്കല്ല; ഇവിടെയും നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം ‘ശത്രുക്കളുടെ പട്ടണങ്ങളെ (കനാൻ) കൈവശമാക്കുന്ന’ യിസ്രായേലിനെ കുറിച്ചാണ് പറയുന്നത്. നാല്; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും. (22:18). ഇവിടെ വ്യക്തമല്ലേ? അബ്രാഹാം മുഖാന്തരമല്ല, സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. ആ സന്തതി യിസ്ഹാക്കല്ല; ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും പെരുകി, ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന യിസ്രായേലാണ്. മിസ്രയീമിൽ അവർ വർദ്ധിച്ചുപെരുകി നാല്പത് ലക്ഷത്തിലധികം പേരാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. (ആവ, 20:16,17). (കാണുക: പുറപ്പാടിലെ ജനസംഖ്യ)

യിസ്ഹാക്കിനോടു: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: ഒന്ന്; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും. (26:3). രണ്ട്; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും. (26:3). ഇവിടെയും സന്തതിയെന്ന് പറയുന്നത് ഏകവചനത്തിലാണ്. മൂന്ന്; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). നാല്; ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും. (26:5). ഇവിടെ വ്യക്തമല്ലേ? സന്തതി ഏകനല്ല; ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ളതാണ്. അഞ്ച്; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (26:5). ഇവിടെയും സ്പഷ്ടമല്ലേ; സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. അബ്രാഹാമിനോടുള്ള സന്തതിയുടെ വാഗ്ദത്തം യിസ്ഹാക്കിനും കൊടുക്കുമ്പോൾ, സന്തതി യിസ്ഹാക്കല്ല; അനേകരായ യിസ്രായേലാണെന്ന് ഉറപ്പിക്കാമല്ലോ? 

യാക്കോബിനോടു: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14). ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4. നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിക്കുമ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറയുന്നത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ യാക്കോബ് മുഖാന്തരം’ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതനാലും സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടപോലെയും പെരുകുന്നവനും ആകയാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല, യാക്കോബുമല്ല, രൂബേനുമല്ല; ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണെന്നു സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ് എന്നതിൻ്റെ അഞ്ച് തെളിവുകൾ: ഒന്ന്; അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും എന്നും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ്. (ഉല്പ, 12:2,3). ഈ വാഗ്ദത്തം യിസ്ഹാക്കിനോടല്ല; അബ്രാഹാമിനോടാണ്. അനുഗ്രഹിക്കപ്പെടേണ്ടവർ, യിസ്രായേലും ജാതികളും ഉൾപ്പെടുന്ന അഥവാ ഭൗമിക സന്തതികളും ആത്മീയ സന്തതികളും ഉൾപ്പെടുന്ന അസംഖ്യം വ്യക്തികളാണ്. രണ്ട്; അബ്രാഹാമിനോട് വാഗ്ദത്തം പുതുക്കുമ്പോൾ, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയുന്നു. (22:18). ‘നിൻ്റെ സന്തതി മുഖാന്തരം’ എന്നു ഏകവചനത്തിൽ പറയുമ്പോൾ, യിസ്ഹാക്കാണെന്ന് തോന്നുമെങ്കിലും, യിസ്ഹാക്കല്ല; അത് യിസ്രായേലാണെന്ന് മനസ്സിലാക്കാം. കാരണം: യിസ്ഹാക്കിനും (26:5), യാക്കോബിനും (28:14) ദൈവം അതേ വാഗ്ദത്തമാണ് നല്കുന്നത്. അതിനാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കും, യാക്കോബും, രൂബേനുമല്ല; യിസ്രായേലാണെന്ന് വ്യക്തം. മൂന്ന്; വാഗ്ദത്തസന്തതി യിസ്ഹാക്കല്ല എന്നതിന് ശക്തമായൊരു തെളിവ് പുതിയ നിയമത്തിലുണ്ട്. എന്തായാലും അബ്രാഹാമിൻ്റെ സന്തതിയാണല്ലോ വാഗ്ദത്ത സന്തതി. എന്നാൽ എബ്രായലേഖകൻ പറയുന്നു: യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവരാണ് അബ്രാഹാമിൻ്റെ സന്തതി: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു.” (11:18). യിസ്ഹാക്കിൽനിന്ന് ജനിച്ചവരാണല്ലോ യിസ്രായേല്യർ. ‘ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും’ ഇവിടെ നോക്കുക: ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം ‘സന്തതി’ എന്നു ആ ജനതയെ ഏകവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക. ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. നാല്: വാഗ്ദത്തസന്തതി യിസ്രായേല്യർ ആണെന്നതിന് മറ്റനവധി തെളിവുകൾ പുതിയനിയമത്തിലുണ്ട്: “അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: യോഹ, 8:37; പ്രവൃ, 2:39; 3:25; 13:32; റോമ, 4:13; 9:4; 9:8; 15:8; 2കൊരി, 11:22; എബ്രാ, 2:16; 6:17; 11:12; 11:18). അഞ്ച്; ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 49:7). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതും കുറിക്കൊള്ളുക. (യോഹ, 4:22). അതിനാൽ, സന്തതി യിസ്ഹാക്കല്ല; യിസ്രായേലാണെന്ന് പകൽപോലെ വ്യക്തമാകുന്നു.

അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ് വാഗ്ദത്തം. (ഉല്പ, 12). ഈ വാഗ്ദത്തപ്രകാരം, ‘നിന്നിൽ’ അഥവാ അബ്രാഹാമിലൂടെ, ‘ഭൂമിയിലെ സകല വംശങ്ങളും’ അനുഗ്രഹിക്കപ്പെടണം. എന്നാൽ ദൈവം വാഗ്ദത്തം പുതുക്കുമ്പോൾ, പൂർവ്വപിതാക്കന്മാർ മൂന്നുപേർക്കും അതിൻ്റെ ഉറപ്പുകൊടുക്കുന്നു. ഒപ്പം വാഗ്ദത്തത്തിന്മേൽ ഒരു വ്യത്യാസവും വരുത്തുന്നു. ‘നിന്നിൽ’ അബ്രാഹാമിൽ എന്നതുമാറി, “നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” അഥവാ, “അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). ആ സന്തതി യിസ്രായേലാണെന്ന് ദൈവത്തിൻ്റെ വചനം വ്യക്തമായി പറഞ്ഞിരിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഈ സന്തതി അഥവാ യിസ്രായേൽജനത മുഖാന്തരമാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (യെശ, 42:7; 49:6; യോഹ, 4:22).

അബ്രാഹാമിൻ്റെ സന്തതി പുതിയനിയമത്തിൽ: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). അബ്രാഹാമിൻ്റെ സന്തതിയായ സാക്ഷാൽ ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. എന്നാൽ ഇവിടെ പൗലൊസ് പറയുന്ന ക്രിസ്തു യേശുവാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയെന്താണെന്ന് വിശ്വാസികൾ അറിയാതെ പോയതിൻ്റെ ഒരു കാരണം: അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെ അറിയാതെ പോയതാണ്. അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (ഉല്പ, 12:7; 13:5,16; 15:5,13,18; 16:10; 17:7,8,9,10,19; 22:17,18; 24:7). യിസ്രായേൽ അബ്രാഹാമിൻ്റെ മാത്രം സന്തതിയല്ല; യിസ്ഹാക്കിൻ്റെയും (ഉല്പ, 26:3,5,24) യാക്കോബിൻ്റെയും (ഉല്പ, 28:13,14; 32:12; 23:12) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36,37=ദാനീ, 7:27), വിശേഷാൽ ദൈവത്തിൻ്റെയും സന്തതിയാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” എന്നരുളിച്ചെയ്ത യിസ്രായേലിന്റെ ദൈവം അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനാകുകയായിരുന്നു. (യെശ, 49:15; മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച സന്തതി യിസ്രായേലും; ആ വാഗ്ദത്തം തൻ്റെ മരണത്താൽ അവന് നിവൃത്തിച്ച ദൈവസന്തതി യേശുക്രിസ്തുവും ആണ്. (മത്താ, 5:17,18; എബ്രാ, 2:14-16).

വാഗ്ദത്തസന്തതി: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസനാരാണെന്ന് യെശയ്യാവ് പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യം മിക്ക പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഈ പരിഭാഷപ്രകാരം ദാസൻ യിസ്രായേലാണ്. യിസ്രായേലിനെ ‘ദാസൻ’ എന്നു അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1). എന്നാൽ ഈ വാക്യത്തിലുള്ള ദാസൻ യിസ്രായേലല്ല; യഹോവയാണ്. Christian Standard Bible-ൽ നിന്നു ചേർക്കുന്നു: “You are my witnesses” — this is the LORD’s declaration — “and my servant whom I have chosen, so that you may know and believe me and understand that I am he. No god was formed before me, and there will be none after me.” “നിങ്ങൾ എന്റെ സാക്ഷികളാണ്” – ഇതാണ് കർത്താവിന്റെ പ്രഖ്യാപനം – “ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും. എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” ‘ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ‘ എന്നു പറഞ്ഞശേഷം അല്പവിരാമമിട്ടു (comma) നിർത്തിയശേഷം മൂന്നു കാര്യങ്ങൾ പറയുന്നു: അങ്ങനെ നിങ്ങൾ എന്നെ അറിയണം, വിശ്വസിക്കണം, ഞാൻ അവനാണെന്ന് മനസ്സിലാക്കണം എന്നിട്ടാണ് പൂർണ്ണവിരാമം (Fullstop) ഇടുന്നത്. എന്താണ് അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്?ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസൻ; അവൻ ഞാൻതന്നെയാണ് (I am he).” എന്തെന്നാൽ, “എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” സെപ്റ്റ്വജിൻ്റ് ട്രാൻസ്‌ലേഷനും കാണുക: “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (BST). അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാരഹസ്യം. “God was manifest in the flesh” ദൈവം ജഡത്തിൽ വെളിപ്പെട്ടു. (KJV. 1തിമൊ, 3:16). ഏകസത്യദൈവം തന്നെത്താൻ താഴ്ത്തി ദാസരൂപമെടുത്തു ക്രൂശിലെമരണത്തോളം അനുസരണമുള്ള മനുഷ്യനായതാണ് ക്രിസ്തു. (ഫിലി, 2:6-8). (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

അബ്രാഹാമിനോടുള്ള വിശുദ്ധനിയമം: “അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.” (ലൂക്കോ, 1:75). യോഹന്നാൻ സ്നാപകൻ്റെ ജനനത്തിൽ അവൻ്റെ അപ്പനായ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ദൈവം, അബ്രാഹാമിനോടു അവൻ്റെ സന്തതിയായ യിസ്രായേലിനെക്കുറിച്ച് ചെയ്ത വിശുദ്ധനിയമത്തിൻ്റെ ഫലമായാണ് അവൻ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്തത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യോസേഫിനോട് മറിയയെക്കുറിച്ചുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനത്തിലും ഇത് വ്യക്തമാക്കുന്നു: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യഹോവയുടെ ജനമാണ് യിസ്രായേൽ: “മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.” (ആവ, 27:9; സംഖ്യാ, 11:29; 16:41; ന്യായാ, 11:5). അബ്രാഹാമിൻ്റെ സന്തതിയെ രക്ഷിക്കാനാണ് യഹോവയായ ദൈവം മനുഷ്യനായത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയെ വീണ്ടെടുത്തത്. (1തിമൊ, 3:14-16). അബ്രാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 216). (കാണുക: യിസ്രായേലിൻ്റെ പദവികൾ, അവൻ ജഡത്തിൽ വെളിപ്പെട്ടു)

അബ്രാഹാം കണ്ട യഹോവ: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). യേശു യെഹൂദന്മാരോട് പറയുന്നതാണിത്. എപ്പോഴാണ് അബ്രാഹാം യേശുവിൻ്റെ ദിവസം അഥവാ യേശുവിനെ കണ്ട് സന്തോഷിച്ചത്? മമ്രേയുടെ തോപ്പിൽ മനുഷ്യനായി അബ്രാഹാമിനും പ്രത്യക്ഷനായ യഹോവ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ഉല്പ, 18:1-33; 1തിമൊ, 3:14-16). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ ആറേഴുനാഴിക അവനോടുകൂടി ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയതായി കാണാം. ആ മൂന്ന് പുരുഷന്മാരിൽ ഒരാൾ യഹോവയായിരുന്നു: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി;” (ഉല്പ, 18:1. ഒ.നോ: വാക്യം 13,14,17,19,20,22,26,33). മറ്റു രണ്ടുപേർ ദൂതന്മാർ ആയിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽത്തന്നെ നില്ക്കുമ്പോൾ രണ്ടു പുരുഷന്മാരാണ് സോദോമിലേക്ക് പോയത്. ആ രണ്ട് ദൂതന്മാർ അവിടെയെത്തിയതായി അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ പറയുന്നു: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). ‘ആ രണ്ടുദൂതന്മാർ’ ഏത് ദൂതന്മാർ? മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മൂന്ന് പുരുഷന്മാരിൽ ഒരാളായ യഹോവ അബ്രാഹാമിൻ്റെ അടുക്കൽ മമ്രേയുടെ തോപ്പിൽ നില്ക്കുമ്പോൾ, കൂടെയുണ്ടായിരുന്ന ദൂതന്മാരായ രണ്ട് പുരുഷന്മാർ സോദോമിൽ എത്തി. മമ്രേയുടെ തോപ്പിൽ അബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായത് ആരോണോ അവൻ തന്നെയാണ് പുതിയനിയമത്തിൽ ജഡപ്രകാരം അബ്രാഹാമിൻ്റെ പുത്രനായി വെളിപ്പെട്ടത്. (1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 3:5). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)

ഭൗമിക സന്തതിയും ആത്മീയ സന്തതിയും: ദൈവം അബ്രാഹാമിനു കൊടുത്ത നിത്യവും നിസ്തുലവും നിരുപാധികവുമായ വാഗ്ദത്തപ്രകാരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടണം. (ഉല്പ, 12:2,3). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ഒരു സന്തതിയിലൂടെയാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടതെന്നും, ആ സന്തതി യിസ്രായേലാണെന്നും മുകളിൽ നാം കണ്ടുകഴിഞ്ഞു. അപ്പോൾത്തന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിനെ പൂർവ്വപിതാക്കന്മാരുടെ സന്തതിയായി പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നു. (മത്താ, 1:1,2; ലൂക്കൊ, 3:34; ഗലാ, 3:16). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാനോ, സകല ജാതികൾക്കും വെളിച്ചമാകാനോ കഴിയാതിരുന്ന സന്തതിക്കുവേണ്ടി, അവൻ്റെ ദൈവം അവൻ്റെ പദവിയുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. യിസ്രായേൽ ഇപ്പോഴും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ ദൈവത്തിൻ്റെ ഭൗമിക സന്തതിയായി തിനിച്ചുപാർക്കുന്ന ഒരു വാഗ്ദത്ത സന്തതിയാണ്. (സംഖ്യാ, 23:9). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന ദൈവസന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളിലും നിന്ന് (യിസ്രായേൽ, ശമര്യ, ജാതികൾ: ലൂക്കൊ, 24:47; പ്രവൃ, 1:8) ഒരു ആത്മീയ സന്തതികൾ ഇപ്പോൾ ദൈവത്തിനുണ്ട്. (യോഹ, 1:12,13; 3:15-18; എഫെ, 1:18; കൊലൊ, 1:20; 1:20). ക്രിസ്തുവെന്ന ദൈവസന്തതിയുടെ രക്തംകൊണ്ട് ദൈവത്തിനായി വിലയ്ക്ക് വാങ്ങപ്പെട്ടവരിൽ യിസ്രായേൽ ഉൾപ്പെടെ, സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരുണ്ട്. (വെളി, 5:9). ഇനി, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ ഭൗമിക സന്തതിയോടുള്ള ബന്ധത്തിലും വാഗ്ദത്തത്തിനു നിവൃത്തിവരും. (പ്രവൃ, 1:6).

സകല ജാതികളുടെയും വെളിച്ചം: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാ 49:6). പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏക സന്തതിയും; പൂർവ്വപിതാക്കന്മാരുടെ സന്തതിയും യിസ്രായേലാണെന്ന് നാം കണ്ടതാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരുന്നത് യിസ്രായേലിനെയാണ്. ഒന്നുകൂടി പറഞ്ഞാൽ; സകല ജാതികളിലേക്കും ദൈവത്തിൻ്റെ രക്ഷയെത്താൻ തിരഞ്ഞെടുത്തിരുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ യിസ്രായേലായിരുന്നു. (2ശമൂ, 2:10, 35; സങ്കീ, 132:10, 17). എന്നാൽ റോമാലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ; ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്താലുള്ള നീതി കരസ്ഥമാക്കാൻ യിസ്രായേലിന് കഴിഞ്ഞില്ല; അവർ അതിൽ പരാജയപ്പെട്ടുപോയി. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ നിന്ന് ഉളവായതല്ല; ദൈവം നല്കിയതാണ്. അവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; യിസ്രായേൽ ജനതയുടേതാണ്. നമുക്കറിയാം: ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേലവജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; യെഹൂദന്മാരുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം പൂർണ്ണമായി ആചരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറയുന്നതും ഓർക്കുക. (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; അവരുടെ പാപമാണ്. എന്നാൽ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയം അഥവാ രണ്ടാമത്തെ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഒന്നാമത്തെ നിയമം അഥവാ ന്യായപ്രമാണം ബലഹീനമാകുകയും നീങ്ങിപ്പോകുകയും ചെയ്തു. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

പർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ അഭിഷിക്തൻ, ആദ്യജാതൻ, ജാതികളുടെ പ്രകാശം, ദാസൻ, പുത്രൻ, പരിശുദ്ധൻ, പുരുഷൻ, പുരോഹിതൻ, പ്രവാചകൻ, മനുഷ്യപുത്രൻ, മുന്തിരിവള്ളി, രക്ഷാവാഹകൻ, രാജാവ്, വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തുടങ്ങിയ പദവികൾ ദൈവം യിസ്രായേലിന്നു നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം അവർക്ക് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചിട്ട് അവരുടെ പദവികളെല്ലാം തൻ്റെ മരണത്താൽ സാക്ഷാത്കരിച്ചു കൊടുത്തിട്ട്, അവരിലൂടെ അഥവാ അവരിൽ തുടങ്ങി സകല ജാതികളെയും രക്ഷിക്കാനാണ് (ലൂക്കൊ, 24:47; പ്രവൃ, 1:8), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: ലൂക്കൊ, 1:32,35). യഹോവയുടെ ജനമായ യിസ്രായേലിനു വേണ്ടി (സംഖ്യാ, 11:29), അവൻ തന്നെയാണ് വചനം ജഡമായ (യോഹ, 1:1; 1:14) മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

ഉപസംഹാരം: ദൈവം തൻ്റെ കൃപയാൽ അബ്രാഹാമിനു നല്കിയ ഉപാധികളൊന്നുമില്ലാത്ത വാഗ്ദത്തം, പാപംനിമിത്തം വാഗ്ദത്തസന്തതിയായ യിസ്രായേലിനു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അബ്രാഹാമിൻ്റെ ദൈവവും യിസ്ഹാക്കിൻ്റെ ദൈവവും യാക്കോബിന്റെ ദൈവവുമായ യഹോവതന്നെ ആ കുറ്റം ഏറ്റെടുത്തുകൊണ്ട്, അബ്രാഹാമിൻ്റെ സന്തതിയും യിസ്ഹാക്കിൻ്റെ സന്തതിയും യാക്കോബിന്റെ സന്തതിയും വിശേഷാൽ തൻ്റെ സന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാൻ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും മനുഷ്യനായി ഭുമിയിൽ പ്രത്യക്ഷനായി മരിച്ച് യിസ്രായേലിലൂടെ വാഗ്ദത്തം ചെയ്തിരുന്ന രക്ഷ സർവ്വജാതികൾക്കും പ്രദാനം ചെയ്യുകയായിരുന്നു. എന്നിലൂടെ രക്ഷ വരുന്നുവെന്നല്ല; ‘രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു’ യേശു പറഞ്ഞതും കുറിക്കൊള്ളുക. സത്യം അറിയുകയും സത്യം എല്ലാവരെയും സ്വതന്ത്രമാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68 = മത്താ, 1:21) അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”