യോഹന്നാൻ

യോഹന്നാൻ (John)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — യഹോവ കൃപാലുവാണ്

സെബദിയുടെ ഇളയപുത്രനും, അപ്പൊസ്തലനായ യാക്കോബിന്റെ സഹോദരനും. (മത്താ, 10:2-3). അമ്മയുടെ പേർ ശലോമ എന്നാണ്. (മർക്കൊ, 15:40, 16:1). യോഹന്നാന്റെ കുടുംബം സമ്പന്നമായിരുന്നു. സെബദിക്കു സ്വന്തമായി പടകും വലയും ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനു കൂലിക്കാരെ നിയമിച്ചിരുന്നു. (മർക്കൊ, 1:20). ശലോമ വസ്തുവകകൊണ്ടു യേശുവിനെ ശുശ്രൂഷിച്ചിരുന്നു. (ലൂക്കൊ, 8:3). യോഹന്നാൻ 1:36-40 വരെയുള്ള വിവരണത്തിലെ രണ്ടു ശിഷ്യന്മാരിൽ ഒരാൾ യോഹന്നാൻ തന്നെയായിരുന്നു. മറ്റെയാൾ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസും. തന്നെക്കുറിച്ചു തന്നെ പറയുമ്പോൾ സുവിശേഷത്തിൽ ‘മറ്റേ ശിഷ്യൻ’ ‘യേശു സ്നേഹിച്ച ശിഷ്യൻ’ (യോഹ, 19:26, 21:7, 21:20). എന്നിങ്ങനെയാണു പറയുന്നത്. ഗലീലക്കടലിലെ അത്ഭുതകരമായ മീൻപിടത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ യേശുവിൻ്റെ ശിഷ്യരാകുന്നത്. (ലൂക്കോ, 5:1-11). മറ്റു സുവിശേഷങ്ങളിൽ; മീൻ പിടിക്കുന്നതിനായി വല നന്നാക്കിക്കുന്ന സമയത്താണ് യേശു അവരെ വിളിച്ചു ശിഷ്യരാക്കിയതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). യാക്കോബിനും യോഹന്നാനും ‘ഇടിമക്കൾ’ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്ന പേർ നല്കി. (മർക്കൊ, 3:17). എരിവും തീക്ഷ്ണതയുമുള്ള ഗലീല്യരായിരുന്നു അവർ. ശമര്യ ഗ്രാമത്തെ തീ ഇറക്കി നശിപ്പിക്കാൻ യേശുവിന്റെ സമ്മതം ചോദിച്ചത് (ലൂക്കാ, 9:54) അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിൽ വലത്തും ഇടഞ്ഞും ഇരിക്കുകയായിരുന്നു അവരുടെ ആഗ്രഹം. സ്വാർത്ഥതയുടെ സ്പർശമുള്ള ഈ അഭിലാഷത്തിന്റെ പിന്നിൽ അമ്മയുടെ പ്രേരണയുണ്ടായിരുന്നു. (മത്താ, 20:20, മർക്കൊ, 10:37).

യോഹന്നാൻ, യാക്കോബ്, പത്രൊസ് എന്നീ ശിഷ്യന്മാർ ഒരു പ്രത്യേക ഗണമായിരുന്നു. യേശുവിന്റെ ഭൗമിക ശുശുഷയിൽ മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ നാം മൂവരെയും ഒരുമിച്ചു കാണുന്നു. യായിറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ (മർക്കൊ, 15:3), മറുരൂപ മലയിൽ വച്ചു (മർക്കോ, 9:2), ഗെത്ത്ശെനതോട്ടത്തിൽ (മർക്കൊ, 14:33). ഒടുക്കത്തെ പെസഹ ഒരുക്കുന്നതിനു യേശു അയച്ച ശിഷ്യന്മാർ പത്രൊസും യോഹന്നാനും ആയിരുന്നു. (ലൂക്കൊ, 22:8). പത്രൊസും യോഹന്നാനും ബന്ധനസ്ഥനായ യേശുവിനെ ദുരവെ അനുഗമിച്ചു. യോഹന്നാനു മഹാപുരോഹിതനായ കയ്യാഫാവു പരിചിതനായിരുന്നു. തന്മൂലം യേശുവിനോടു കൂടെ യോഹന്നാൻ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. (യോഹ, 18:15-16). കൂശീകരണ രംഗത്തുണ്ടായിരുന്ന ഏകശിഷ്യൻ യോഹന്നാനായിരുന്നു. മരണസമയത്തു യേശു മാതാവിന്റെ സംരക്ഷണം യോഹന്നാനെ ഏല്പിച്ചു. (യോഹ, 19:26-27). ഉയിർപ്പിന്റെ ദിവസം രാവിലെ പത്രൊസിനോടൊപ്പം യോഹന്നാൻ കല്ലറയ്ക്കലേക്കോടി. (യോഹ, 20-2,8). കുറഞ്ഞതു എട്ടുദിവസം അവർ യെരുശലേമിൽ കഴിഞ്ഞു. (യോഹ, 20:26). അനന്തരം അവർ ഗലീലക്കടലിൽ മീൻപിടിക്കാൻ പോയി. (യോഹ, 21:1).

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മത്ഥിയാസിനെ തിരഞ്ഞെടുക്കുമ്പോൾ യോഹന്നാൻ ഉണ്ടായിരുന്നു. (പ്രവൃ, 1:13). മാളികമുറിയിലും പെന്തെകൊസ്തു നാളിലും തുടർന്നുള്ള പ്രസംഗത്തിലും എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കുമ്പോൾ യോഹന്നാനും ഒപ്പം ഉണ്ടായിരുന്നു. (പ്രവൃ, 3:1-10). ഇരുവരും തടവിലാക്കപ്പെട്ടു. (പ്രവൃ, 4:3). ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ അവരോടു പ്രസംഗിപ്പാൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു. പ്രവൃ, 8:14). ഹെരോദാവ് അഗ്രിപ്പാ യോഹന്നാൻ്റെ സഹോദരനായ യാക്കോബിനെ വധിച്ചു. (പ്രവൃ, 12:2). തുടർന്നു പത്രൊസ് കൈസര്യയിലേക്കു പോയി. (പ്രവൃ, 12:19). എന്നാൽ യോഹന്നാൻ അവിടെത്തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ അനന്തര കാര്യങ്ങളെക്കുറിച്ചു വിശദമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. തൂണുകളായി എണ്ണപ്പെട്ടിരുന്ന മൂന്നു അപ്പൊസ്തലന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. (ഗലാ, 2:19). നാലാമത്തെ സുവിശേഷവും മൂന്നു ലേഖനങ്ങളും വെളിപ്പാടു പുസ്തകവും അദ്ദേഹം എഴുതി. പിന്നീട് വെളിപ്പാടു പുസ്തകത്തിലാണ് അപ്പൊസ്തലന്റെ പേർ കാണപ്പെടുന്നത്. (വെളി, 1:1). ജീവിതത്തിലെ അന്ത്യവത്സരങ്ങൾ അദ്ദേഹം എഫെസാസിൽ ചെലവഴിച്ചു എന്നാണു പാരമ്പര്യം. ഏഷ്യാമൈനറിലെ ഏഴു സഭകളിലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നിരിക്കണം. ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് ദ്വീപിലേക്കു നാടു കടത്തപ്പെട്ടു. (വെളി, 1:9). ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഫെസൊസിൽ വച്ചായിരിക്കണം യോഹന്നാൻ അപ്പൊസ്തലൻ മരിച്ചതു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമായ വെളിപ്പാടു പുസ്തകവും.

One thought on “യോഹന്നാൻ”

Leave a Reply

Your email address will not be published. Required fields are marked *