യോനാഥാൻ

യോനാഥാൻ (Jonathan)

പേരിനർത്ഥം – യഹോവാദത്തൻ

യെഹോനാഥാൻ (യഹോവ നല്കി) എന്ന പേരിന്റെ സങ്കുചിത രൂപമാണ് യോനാഥാൻ.

മോശെയുടെ പുത്രനായ ഗേർശോമിന്റെ പുത്രൻ അഥവാ അനന്തരഗാമി. (ന്യായാ, 18:30). ലേവ്യനായ യോനാഥാൻ ബേത്ത്ലേഹെമിൽ പാർത്തിരുന്നു. തരം കിട്ടുന്നേടത്തു പാർക്കുവാൻ പോയ ഇവൻ എഫ്രയീം മലനാട്ടിൽ മീഖാവിന്റെ വീട്ടിലെത്തി അവിടെ ഒരു പുരോഹിതനായി. (ന്യായാ, 17:7-13). ഏറെത്താമസിയാതെ കുടിപ്പാർപ്പിനു അനുയോജ്യമായ സ്ഥലം അന്വേഷിച്ചിറങ്ങിയ അഞ്ചു ദാന്യർ യോനാഥാന്റെ വീട്ടിലെത്തി. അവർ തങ്ങളുടെ യാത്ര ശുഭമാണോ എന്നു യോനാഥാനോടു ചോദിച്ചു. പുരോഹിതൻ അനുകൂലമായ മറുപടി നല്കി. അനന്തരം ലയീശ് കൈവശമാക്കാൻ പോയ 600 പേർ മീഖാവിന്റെ വീട്ടിലെത്തി. അവർ കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും കൊണ്ടുപോയി; ഒപ്പം പുരോഹിതനായ യോനാഥാനെയും. ദേശത്തിന്റെ പ്രവാസകാലംവരെ യോനാഥാനും പുത്രന്മാരും ദാന്യർക്കു പുരോഹിതന്മാരായിരുന്നു. (ന്യായാ, 18:1-30).

യോനാഥാൻ

യിസ്രായേൽ രാജാവായ ശൗലിന്റെ മൂത്തമകൻ. (1ശമൂ, 14:4,9,50). ശൗൽ രാജാവായതോടു കൂടിയാണ് യോനാഥാനെ നാം രംഗത്തു കാണുന്നത്. യിസ്രായേല്യരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന അമ്മോന്യരുടെമേൽ വലിയ വിജയം നേടി. ഫെലിസ്ത്യരോടുള്ള മിക്മാസ് യുദ്ധത്തിലാണ് യോനാഥാന്റെ പരാക്രമം പ്രത്യക്ഷമായത്. മൂവായിരം വരുന്ന സൈന്യത്തിൽ മൂന്നിലൊരു ഭാഗം യോനാഥാന്റെ കീഴിലാക്കി, ഗിബെയയിൽ താവളമുറപ്പിച്ചിട്ടു (1ശമൂ, 13:1,2) ബാക്കി സൈന്യവുമായി ശൗൽ മിക്മാസിലെ പ്രധാന താവളത്തിലേക്കു വന്നു. ആയുധവാഹകനുമായി യോനാഥാൻ ചെന്നു ഗേബയിലെ ഫെലിസ്ത്യരെ പരിഭ്രമിപ്പിക്കുകയും അനേകം പേരെ കൊല്ലുകയും ചെയ്തു. തുടർന്നു പ്രധാന താവളങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. ശൗൽ ആക്രമണത്തിനു വന്നപ്പോൾ സൈന്യം കുടിക്കുഴഞ്ഞു പരസ്പരം ആക്രമിക്കുന്നതായി കണ്ടു. ഫെലിസ്ത്യസൈന്യം മുഴുവൻ യുദ്ധം തുടർന്നു. ഈ യുദ്ധത്തിൽ യിസ്രായേല്യർ ഉപയോഗിച്ചിരുന്നതു വെറും കൃഷി ആയുധങ്ങളായിരുന്നു. (1ശമൂ, 13:20). ശൗലിനും യോനാഥാനും മാത്രമേ ആയുധങ്ങളായി വാളുകളും കുന്തങ്ങളും ഉണ്ടായിരുന്നുള്ളു. (1ശമൂ, 13:22). പകൽ മുഴുവൻ ഭക്ഷിക്കരുതെന്നു ശൗൽ കല്പിക്കാതിരുന്നുവെങ്കിൽ വിജയം പൂർണ്ണമായിരുന്നേനെ. (1ശമൂ, 14:24). ഈ കല്പന യോനാഥാൻ കേട്ടിരുന്നില്ല. യുദ്ധത്തിന്റെ ലഹരിയിൽ യോനാഥാൻ കാട്ടുതേൻ ഭുജിച്ചു. ഇതറിഞ്ഞ ശൗൽ യോനാഥാനെ ശപഥാർപ്പിതമായി കൊല്ലുവാനൊരുങ്ങി. എന്നാൽ ജനം ഇടപെട്ടു തടഞ്ഞു. (1ശമൂ, 14:16-45).

യോനാഥാനു ദാവീദിനോടുള്ള സൗഹാർദ്ദം നിസ്സീമമായിരുന്നു. ഗൊല്യാത്തിനെ ദാവീദ് വധിച്ചതോടുകൂടിയാണ് ഈ സൗഹാർദ്ദം നാമ്പിട്ടത്. തന്റെ മേലങ്കിയും വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു യോനാഥാൻ ദാവീദുമായി ഉടമ്പടി ചെയ്തു. (1ശമൂ, 18:1-4). യോനാഥാനു പകരം ദാവീദ് രാജാവാകും എന്നു ശൗൽ പറഞ്ഞിട്ടും ആ സ്നേഹബന്ധത്തിനു ഒരയവും വന്നില്ല. (1ശമൂ, 20:31). ദാവീദിനോടുള്ള ശൗലിന്റെ ശത്രുത്വം വെളിപ്പെട്ടപ്പോൾ യോനാഥാൻ ദാവീദിനു വേണ്ടി പിതാവിനോടു വാദിച്ചു: ദാവീദിനെ കൊല്ലുകയില്ലെന്നു ശൗൽ സത്യം ചെയ്തു. (1ശമൂ, 19:17). ശൗലിന്റെ സ്വഭാവം മാറുകയും ദാവീദ് ഓടിയൊളിക്കുകയും ചെയ്തു. ഏസെൽ കല്ലിന്റെ അടുക്കൽ വച്ചു സുഹൃത്തുക്കൾ വീണ്ടും ഉടമ്പടി ചെയ്തു. ദാവീദിന്റെ പ്രാണരക്ഷയ്ക്കു വേണ്ടി യോനാഥാൻ വീണ്ടും ശൗലിനോടപേക്ഷിച്ചു. രോഷാകുലനായ ശൗൽ യോനാഥാന്റെ നേർക്കു കുന്തം എറിഞ്ഞു. (1ശമൂ, 20:33). രണ്ടു സുഹൃത്തുക്കളുടെയും അന്ത്യദർശനം സീഫ് മരുഭൂമിയിൽ വച്ചായിരുന്നു. (1ശമൂ, 23:14-17). പിതാവ് ദാവീദിനെതിരെ സ്വീകരിച്ച നടപടികളിൽ യോനാഥാൻ ഭാഗഭാക്കായില്ല. ഗിൽബോവാ പർവ്വതത്തിൽ വച്ചു പിതാവിനോടും രണ്ടു സഹോദരന്മാരോടും ഒപ്പം യോനാഥാൻ കൊല്ലപ്പെട്ടു. (1ശമൂ, 31:2). സുഹൃത്തിനു വേണ്ടി സിംഹാസനവും രാജ്യത്തിനു വേണ്ടി പ്രാണനും ത്യജിക്കുവാൻ സന്നദ്ധനായ യോനാഥാന്റെ സ്വഭാവം നിസ്തുല്യമാണ്. യോനാഥാന്റെ പുത്രൻ മെഫീബോശത്ത് മാത്രം ശേഷിച്ചു. ദാവീദ് അവനോടു കരുണ കാണിച്ചു.

യോനാഥാൻ

മഹാപുരോഹിതനായ അബ്യാഥാരിന്റെ മകൻ. അബ്ശാലോം ദാവീദിനോടു മത്സരിച്ചപ്പോൾ യോനാഥാൻ ദാവീദിനോടു പറ്റിനിന്നു. (2ശമൂ, 15:27, 36). അവൻ ഏൻറോഗേലിൽ പാർത്തുകൊണ്ടു വിപ്ലവകാരികളുടെ ചലനങ്ങൾ ദാവീദിനു എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു. എന്നാൽ അതു കണ്ടുപിടിക്കപ്പെട്ടപ്പോൾ അവിടെ നിന്നു ഒളിച്ചോടി ബഹൂരിമിൽ എത്തി അവിടെ ഒരു കിണറ്റിലൊളിച്ചു. അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്നു അഹീമാസിനെയും യോനാഥാനെയും അന്വേഷിച്ചു. അവർ നീർത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അങ്ങനെ അവർ രക്ഷപ്പെട്ടു. (2ശമൂ, 17:17-21). ദാവീദ് ശലോമോനെ രാജാവാക്കിയ വൃത്താന്തം യോനാഥാൻ അദോനീയാവിനെ അറിയിച്ചു. (1രാജാ, 1:42,43).

Leave a Reply

Your email address will not be published. Required fields are marked *