യിസ്ഹാക്ക്

യിസഹാക്ക് (Isaac)

പേരിനർത്ഥം – ചിരി

അബ്രാഹാമിനു സാറായിൽ ജനിച്ച ഏക പുത്രൻ. ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവരിൽ ഒരാളാണ് യിസഹാക്ക്. യഹോവയാണു ഈ പേർ നല്കിയത്. (ഉല്പ, 17:19). യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിനു 100 വയസ്സും സാറായ്ക്കു 90 വയസ്സും ഉണ്ടായിരുന്നു. (ഉല്പ, 21:5). എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദനം കഴിപ്പിച്ചു. (ഉല്പ, 21:4). യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. ഈ സന്ദർഭത്തിൽ തന്റെ അവകാശം നഷ്ടപ്പെട്ട യിശ്മായേൽ പരിഹസിക്കുകയും അതു സാറായെ പ്രകോപിപ്പിക്കുകയും ചെയ്തു. അതിനാൽ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ അബ്രാഹാമിനെ നിർബ്ബന്ധിച്ചു. യിശ്മായേലിനെ സ്നേഹിക്കുക നിമിത്തം അബ്രാഹാം അതു ചെയ്തില്ല. എന്നാൽ ദൈവത്തിൽ നിന്നു വ്യക്തമായ നിർദ്ദേശം ലഭിച്ചപ്പോൾ അബ്രാഹാം ഇരുവരെയും പുറത്താക്കി. (ഉല്പ, 21:8-12).

അബ്രാഹാമിന്റെ വിശ്വസ്തതയെ പരീക്ഷിക്കുവാൻ തന്റെ ഏകജാതനായ പുത്രനെ മോരിയാമലയിൽ കൊണ്ടുചെന്നു യാഗം കഴിക്കുവാൻ ദൈവം കല്പിച്ചു. (ഉല്പ, 22). അപ്പോൾ യിസ്ഹാക്കിനു 25 വയസ്സു പ്രായം ഉണ്ടായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. ഹോമയാഗത്തിനു ആവശ്യമായ വിറകു ചുമന്നുകൊണ്ടു പോകുവാൻ കഴിവുള്ള ബാലനായിരുന്നു യിസ്ഹാക്ക്. തന്നെ യാഗം കഴിക്കുന്നതിനു യിസ്ഹാക്കു ഒരു തടസ്സവും പറഞ്ഞില്ല. എന്നാൽ യാഗപീഠത്തിൽ കിടത്തി യിസ്ഹാക്കിനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു തടഞ്ഞു; പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിച്ചു.

യിസ്ഹാക്കിനു 37 വയസ്സായപ്പോൾ ഹെബ്രോനിൽ വച്ചു സാറാ മരിച്ചു. (ഉല്പ, 23:1). അബ്രാഹാമിന്റെ ദാസനായ എല്യേസർ മെസൊപ്പൊട്ടേമ്യയിൽ ചെന്നു ചാർച്ചക്കാരിയായ റിബെക്കയെ കൊണ്ടുവന്നു. റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസഹാക്കിനു 40 വയസ്സായിരുന്നു. (ഉല്പ, 25:20). റിബെക്ക വന്ധ്യയായിരുന്നു. ഇരുപതു വർഷത്തിനു ശേഷം യിസ്ഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്കാ ഗർഭം ധരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനെയും പ്രസവിച്ചു. (ഉല്പ, 25:21-26). ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാര വാസിയുമായിരുന്നു. യിസ്ഹാക്ക് ഏശാവിനെയും റിബെക്കാ യാക്കോബിനെയും സ്നേഹിച്ചു. ക്ഷാമകാലത്തു ഭക്ഷണത്തിനു വേണ്ടി അന്യദേശത്തു പോകുവാൻ യിസ്ഹാക്കു പ്രേരിതനായി. മിസ്രയീമിലേക്കു പോകാതെ വാഗ്ദത്ത നാട്ടിൽ കഴിയുവാൻ യഹോവ ഉപദേശിച്ചു. ദൈവിക സംരക്ഷണയിൽ സംശയാലുവായ യിസ്ഹാക്ക് ഫെലിസ്ത്യ പട്ടണമായ ഗെരാരിൽ പോയി. ജീവനെ ഭയന്നു റിബെക്കായെ സ്വന്തം സഹോദരിയെന്നു പറയേണ്ടിവന്നു. സത്യം മനസ്സിലാക്കിയപ്പോൾ ഫെലിസ്ത്യരാജാവായ അബീമേലെക്ക് യിസ്ഹാക്കിനെ കുറ്റപ്പെടുത്തിയെങ്കിലും ദേശത്തു പാർക്കുവാൻ അനുവദിച്ചു. (ഉല്പ, 26:1-11).

യിസ്ഹാക്ക് ഗെരാർ താഴ്വരയിൽ കൂടാരമടിച്ചു. കൃഷിയിലും കന്നുകാലി വളർത്തലിലും യിസ്ഹാക്ക് സമ്പന്നനായിത്തീർന്നു. അസൂയാലുക്കളായ ഫെലിസ്ത്യർ പീഡിപ്പിക്കുകയും ദേശം വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പിതാവാ കുഴിച്ചതും ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകളെ അവൻ തുറന്നു; പുതിയ കിണറുകൾ വെട്ടി. ഈ കിണറുകൾക്കു ഫെലിസ്ത്യർ അവകാശവാദം പുറപ്പെടുവിച്ചു. അവർ അവകാശവാദം പുറപ്പെടുവിക്കാത്ത കിണറിനു രെഹോബോത്ത് എന്നു പേരിട്ടു. (ഉല്പ, 26:12-22). അവിടെനിന്നും യിസ്ഹാക്ക് ബേർ-ശേബയിലേക്കു വന്നു. യഹോവ പ്രത്യക്ഷപ്പെട്ടു യിസ്ഹാക്കിനു അനുഗ്രഹം വാഗ്ദാനം ചെയ്തു. അബീമേലെക്കും യിസ്ഹാക്കിനോടു സമാധാന ഉടമ്പടി ചെയ്തു. (ഉല്പ, 26:26-31). കനാന്യ സ്ത്രീകളുമായുള്ള ഏശാവിന്റെ വിവാഹം യിസ്ഹാക്കിനെയും റിബെക്കയെയും ദുഃഖിപ്പിച്ചു. മരണം അടുത്തു എന്നു കരുതി ആദ്യജാതനായ ഏശാവിനെ അനുഗ്രഹിക്കുവാൻ യിസഹാക്ക് ഒരുങ്ങി. ഏശാവിനെ വിളിച്ചു തന്റെ ഇഷ്ടഭോജനമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇതുകേട്ട റിബെക്കാ യാക്കോബിനെ പ്രച്ഛന്നവേഷനായി രുചികരമായ ഇറച്ചിയോടൊപ്പം യിസ്ഹാക്കിന്റെ അടുക്കലേക്കയച്ചു. പിതാവിനെ വഞ്ചിച്ചു യാക്കോബ് അനുഗ്രഹം കരസ്ഥമാക്കി. ഏശാവ് യാക്കോബിനെ കൊല്ലുവാൻ നിശ്ചയിച്ചു. തന്മൂലം യാക്കോബിനെ മെസൊപ്പൊട്ടേമ്യയിലേക്ക് അയക്കാൻ റിബെക്കാ യിസ്ഹാക്കിനെ പ്രേരിപ്പിച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നു ഒരു ഭാര്യയെ യാക്കോബ് എടുക്കുമല്ലോ എന്നു യിസ്ഹാക്കു ആശ്വസിച്ചു. (ഉല്പ, 27:41-28;6). ഇരുപതു വർഷത്തിനു ശേഷം യാക്കോബ് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നു ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വച്ചു യിസ്ഹാക്കിനെ കണ്ടു. 180-ാമത്തെ മ
വയസ്സിൽ യിസ്ഹാക്കു മരിച്ചു. പുത്രന്മാരായ ഏശാവും യാക്കോബും അവനെ അടക്കി. (ഉല്പ, 35:29).

ഇരുപതോളം പ്രാവശ്യം യിസ്ഹാക്കിനെക്കുറിച്ചു പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. യിസ്ഹാക്കിന്റെ യാഗത്തെക്കുറിച്ചു രണ്ടു പരാമർശങ്ങളുണ്ട്. (എബ്രാ, 11:17,18; യാക്കോ, 2:21). പുനരുത്ഥാനത്തെ തെളിയിക്കുന്നതിനായി അബ്രാഹാം യാക്കോബ് എന്നിവരോടൊപ്പം യിസ്ഹാക്കും ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കുകയാണെന്നു യേശു പറഞ്ഞു. (ലൂക്കൊ, 20:37). ക്രിസ്തുവിന്റെ നിഴലായി യിസ്ഹാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. മോരിയാമലയിൽ അർപ്പിക്കപ്പെടുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത യിസ്ഹാക്ക് മരണത്തോളം അനുസരണമുള്ളവൻ ആയിത്തീർന്ന ക്രിസ്തുവിനെ കാണിക്കുന്നു. (ഉല്പ, 22; ഫിലി, 2:5-8). തന്റെ ഏകജാതനായ പുത്രനെ ഏല്പിച്ചുതന്ന പിതാവായ ദൈവത്തിന്റെ പ്രതിരൂപമാണ് അബാഹാം. ‘ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം’ എന്ന അബ്രാഹാമിന്റെ വാക്കുകൾ പുനരുത്ഥാനം ചൂണ്ടിക്കാണിക്കുന്നു. (ഉല്പ, 22:5; എബ്രാ, 11:17-19). സഭയുടെ കാന്തനെന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിരൂപമാണ് യിസ്ഹാക്ക്. റിബെക്കാ സഭയുടെ നിഴലാണ്. യിസ്ഹാക്ക് വെളിമ്പ്രദേശത്തു ചെന്നു വധുവിനെ സ്വീകരിച്ചതുപോലെ ക്രിസ്തു ആകാശമേഘങ്ങളിൽ ഇറങ്ങിവന്നു സഭയെ കൂട്ടിച്ചേർക്കും. (ഉല്പ, 24:63; 1തെസ്സ, 4:14-16). അബ്രാഹാമിന്റെ ദാസൻ പരിശുദ്ധാത്മാവിനു നിഴലാണ്. ഭൂമിയിൽ സഭയെ ഒരുക്കി കർത്താവിനു സമർപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *