മേശക്

മേശക് (Meshach)

പേരിനർത്ഥം – രാജാവിൻ്റെ അതിഥി

ദാനീയേൽ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന യെഹൂദ ബാലനായ മീശായേലിനു കൊടുത്ത ബാബിലോന്യ നാമം. നെബുഖദ്നേസർ ബാബിലോണിലേക്കു ബദ്ധന്മാരായി കൊണ്ടുപോയവരിൽ ഒരാളാണ് മേശക്. സ്വഭാവശുദ്ധിയും ബുദ്ധിവൈഭവവും കാരണം രാജാവിനെ സേവിക്കുവാനായി മേശക്കിനെയും തിരഞ്ഞെടുത്തു. കായജ്ഞാനം മുഴുവൻ മേശക്കിനെ അഭ്യസിപ്പിച്ചു. ദാനീയേലിനെപ്പോലെ ശാകപദാർത്ഥം ഭക്ഷിച്ചു. (ദാനീ, 1:12). പരിശോധനാകാലം കഴിഞ്ഞശേഷം രാജസന്നിധിയിൽ നിർത്തി. അവർ മറ്റുള്ളവരെക്കാൾ മേന്മയേറിയവരായി കാണപ്പെട്ടു. രാജാവിന്റെ മറന്നുപോയ സ്വപ്നവും അർത്ഥവും പറയുവാൻ വിദ്വാന്മാർക്കു കഴിഞ്ഞില്ല. നെബൂഖദ്നേസർ അവരെ കൊല്ലാൻ തീരുമാനിച്ചു. ഈ സ്വപ്നം ദാനീയേലിനു വെളിപ്പെടുത്തിക്കൊടുക്കാൻ മേശക് സഖികളോടൊപ്പം പ്രാർത്ഥിച്ചു. (ദാനീ,2:17,18). ദാനീയേൽ സ്വപ്നവും അർത്ഥവും വെളിപ്പെടുത്തി. അനന്തരം ദാനീയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ചു. (ദാനീ, 2:49). അസൂയാലുക്കളായ ചില കല്ദയരുടെ പ്രേരണയാൽ ദൂരാ സമഭൂമിയിൽ നിർത്തിയ സ്വർണ്ണബിംബത്തെ എല്ലാവരും നമസ്കരിക്കണമെന്ന് നെബുഖദ്നേസർ കല്പന പുറപ്പെടുവിച്ചു. അനുസരിക്കായ്ക്കുകൊണ്ട് ശദ്രക്ക്, മേശക് അബേദ്നെഗോ എന്നിവരെ എരിയുന്ന തീച്ചുളയിലിട്ടു. തീ അവർക്ക് ഒരു കേടും വരുത്തിയില്ല. അവരുടെ വിശ്വാസം കണ്ട് രാജാവ് യഹോവയെ ദൈവമെന്ന് അംഗീകരിക്കുകയും വിശ്വസ്തരായ അവർക്കു സ്ഥാനക്കയറ്റം നല്കുകയും ചെയ്തു. (ദാനീ, 3:1-30). ഈ സംഭവത്തിനുശേഷം ഇവരെക്കുറിച്ച് തിരുവെഴുത്തുകളിലൊന്നും പറഞ്ഞിട്ടില്ല. എബ്രായർ 11 : 34-ൽ തീയുടെ ബലം കെടുത്തു എന്ന സൂചന ഈ സംഭവത്തെയായിരിക്കണം പരാമർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *