മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ, 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്. നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ, 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു. പേനിനെ അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം അതിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു. നാലാമത്തെ ബാധയായ ഈച്ച, അവരുടെ ദേവനായ ബീൽസിബബിനെയും, അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു. ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് എന്ന ദേവന്റെയും നട്ട് എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി. വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവസംരക്ഷകയായ ഐസിസ് എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു. ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന രേ എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു. ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *