മാമോൻ

മാമോൻ (mammon)

സമ്പത്ത് എന്നർത്ഥമുള്ള അരാമ്യ പദമാണ് മാമോൻ. (മത്താ, 6:24; ലൂക്കൊ, 16:9, 11, 13). പഴയനിയമത്തിൽ ഈ പദമില്ല. തർഗുമിലും തൽമൂദിലും കാണുന്നു. വാച്യാർഥം ധനം, പണം എന്നൊക്കെയാണെങ്കിലും മനുഷ്യഹൃദയത്തെ വശീകരിച്ച് മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്ന ലൗകിക സമ്പത്താണ് വിവക്ഷിതം. ‘അനീതിയുള്ള മാമോൻ’ എന്ന പ്രയോഗം സമ്പത്തു മൂലമുണ്ടാകുന്ന ദോഷങ്ങളുടെ പര്യായമായി ക്രിസ്തുവിന്റെ കാലത്തിനു മുമ്പുതന്നെ പ്രയോഗത്തിൽ വന്നു. അരാമ്യ തർഗുമുകളിൽ ധനം അഥവാ ലാഭം എന്ന അർത്ഥത്തിൽ മാമോൻ പ്രയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ദേവതയുടെ പേരായി മാമോൻ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ല.

ക്രിസ്തു മാത്രമാണ് ഈ ശബ്ദം പ്രയോഗിച്ചിട്ടുള്ളത്. അനീതിയുള്ള കാര്യവിചാരകന്റെ ഉപമയുടെ വിശദീകരണമായിട്ടാണ് മൂന്നുപ്രാവശ്യം മാമോൻ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ‘അനീതിയുള്ള മാമോന്റെ’ ഉപയോഗത്തിൽ ശിഷ്യന്മാർക്കു ബുദ്ധിയും ദീർഘവീക്ഷണവും ഉണ്ടായിരിക്കണം. അനീതിയുള്ള കാര്യവിചാരകനോളമെങ്കിലും ധനവിനിയോഗത്തിൽ അവർ വിവേകം കാണിക്കേണ്ടതാണ്. ഭൗമിക സമ്പത്തുകളെ ദുർവ്യയം ചെയ്യുന്നവർക്കു സാക്ഷാൽ സമ്പത്തു കൈകാര്യം ചെയ്യുവാൻ കഴിയുകയില്ല; അവരെ അതു ഭരമേൽപ്പിക്കുകയുമില്ല. ദൈവത്തിൽ നിന്ന് അന്യമായ ഒരു ജീവിതലക്ഷ്യമായി ക്രിസ്തു മാമോനെ ചിത്രീകരിച്ചു. (മത്താ, 6:24). “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും’ (ലൂക്കൊ, 16:9) എന്ന ഭാഗം അൽപ്പം ദുർഗ്രഹമാണ്. ധനത്തെ മാർഗ്ഗമായി ഉപയോഗിക്കാമെന്നും എന്നാൽ അതു ഒരിക്കലും ലക്ഷ്യത്തിനു പകരമാവില്ലെന്നും കർത്താവിന്റെ വാക്കുകളിൽ ധ്വനിക്കുന്നതായി ചിലർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *