മതി യഹോവേ!

മതി യഹോവേ!

മാനുഷിക ബുദ്ധിക്കും യുക്തിക്കും വിഭാവനം ചെയ്യുവാൻ കഴിയാത്ത അത്യുന്നതനായ ദൈവത്തിന്റെ അത്ഭുതങ്ങളും ശക്തിയും മഹത്ത്വവും സ്വന്തം ജീവിതങ്ങളിൽ രുചിച്ചറിത്തിട്ടുള്ളവരും, ലോകത്തിനു വെളിപ്പെടുത്തി കൊടുത്തിട്ടുള്ളവരുമായ വിശ്വാസവീരന്മാർ പോലും സാത്താൻ സൃഷ്ടിക്കുന്ന ഭീഷണികൾക്കു മുമ്പിൽ, പെട്ടെന്ന് നിരാശയുടെ അഗാധഗർത്തങ്ങളിലേക്കു വീണുപോകാറുണ്ട്. തന്റെ രാജാവിനെയും അവന്റെ പ്രജകളെയും, ബാലിന്റെയും അശ്ശേരിയുടെയും 850 പ്രവാചകന്മാരെയും ഏകനായി കർമ്മേൽപർവ്വതത്തിൽ വച്ച് ദൈവത്തിനുവേണ്ടി വെല്ലുവിളിച്ച ഏലീയാവ്, ദൈവത്തോടപേക്ഷിച്ചപ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്നു തീയിറക്കി യാഗപീഠത്തെയും യാഗവസ്തുവിനെയും ദഹിപ്പിച്ചു; അതിനു ചുറ്റും ഉണ്ടായിരുന്ന തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ഇതു കണ്ട് യഹോവതന്നെ ദൈവം എന്ന് ജനം ഘോഷിച്ച് ഏറ്റുപറഞ്ഞു. തുടർന്ന്, ബാലിൻ്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെ കീശോൻ തോട്ടിനരികെവച്ച് ഏലീയാവ് കൊന്നുകളഞ്ഞു. തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ ഏലിയാവ് കൊന്നതിൽ രോഷാകുലയായ ഈസേബെൽ തന്റെ ദൂതനെ ഏലീയാവിന്റെ അടുത്തേക്കയച്ച്, അടുത്ത ദിവസം, തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ കൊന്ന സമയത്തിനുമുമ്പ്, ഏലീയാവിനെയും അവരിൽ ഒരുവനെപ്പോലെ കൊന്നുകളയുമെന്ന് അറിയിച്ചു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്താൽ ഏകനായി രാജാവിനെയും അവന്റെ പ്രജകളെയും ബാലിന്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെയും വെല്ലുവിളിച്ച ഏലീയാവ്, ഈസേബൈലിന്റെ വധഭീഷണിക്കു മുമ്പിൽ ഭയന്നുപോയി. കേവലം മണിക്കൂറുകൾക്കുമുമ്പ് ദൈവം അവന്റെ നിലവിളിക്കു മുമ്പിൽ തീയിറക്കിയ കാര്യം ഓർക്കുവാൻ കഴിയാതെ ഏലീയാവ് ബേർശേബ മരുഭൂമിയിലേക്ക് ഓടി. മരിക്കുവാൻ ഇച്ചിച്ചുകൊണ്ട് അവിടെ ഒരു ചുരച്ചെടിയുടെ തണലിൽ കിടന്ന് “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളണമേ” (1രാജാ, 19:4) എന്ന് ഏലീയാവ് പ്രാർത്ഥിച്ചു. നമുക്കു തരണം ചെയ്യുവാൻ കഴിയാത്ത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നമ്മെ എന്നെന്നേക്കുമായി തകർത്തുകളയുമെന്ന് തോന്നിക്കുന്ന ഭീഷണികളെയും നമുക്കു നേരിട്ടു വിജയിക്കുവാൻ കഴിയണമെങ്കിൽ ആ നിമിഷംവരെ നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ ഓർക്കുകയും അവനിലേക്കു കണ്ണുകളുയർത്തുകയും ചെയ്യണം. മരിക്കുവാനല്ല, പിന്നെയോ സകല പ്രതിബന്ധങ്ങളെയും തകർത്ത് ഭീഷണികളെ ഛിന്നഭിന്നമാക്കി വിജയം വരിക്കുവാൻ! (വേദഭാഗം: 1രാജാക്കന്മാർ 18:1-19:4).

Leave a Reply

Your email address will not be published. Required fields are marked *