ഫറവോൻ

ഫറവോൻ (Pharaoh)

മിസ്രയീം (ഈജിപ്റ്റ്) രാജാക്കന്മാരുടെ സ്ഥാനപ്പേണു ഫറവോൻ. ഒരു നാമമായും നാമത്തോടു ചേർത്തു ഔദ്യോഗിക നാമമായും (ഉദാ: ഫറവോൻ നെഖോ) ബൈബിളിൽ പ്രയോഗിച്ചിരിക്കുന്നു. വലിയ വീടു എന്നർത്ഥമുളള ഈജിപ്ഷ്യൻ പ്രയോഗത്തിന്റെ എബ്രായരൂപമാണ് ഫറവോൻ. ആദിയിൽ ഈ പേരു പ്രധാന ഭരണാധികാരികൾക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പതിനെട്ടാം രാജവംശത്തിന്റെ കാലംമുതൽ ഇത് ഈജിപ്റ്റിലെ രാജാവിന്റെ ഔദ്യോഗിക നാമമായി മാറി. ബി.സി. ഒമ്പതാം നൂറ്റാണ്ടോടുകൂടി രാജാവിന്റെ പൂർവ്വപദമായി ഇതു ചേർത്തു (ഉദാ: ഫറവോൻ ശീശക്).

പേരുകൾ: ഫറവോന്മാരുടെ പേരുകൾക്കു സവിശേഷാർത്ഥമുണ്ട്. ഈ പേരുകളിൽ പലതിനെയും ഒരു പൂർണ്ണവാചകമായി തർജ്ജമ ചെയ്യാവുന്നതാണ്. ഉദാ: റയംസേസ് (സൂര്യദേവനായ) ‘റാ’ ആണ് അവനെ ജനിപ്പിച്ചത്; അമെൻ ഹോട്ടപ്പ് = ആമോൻ (ദേവൻ) സംതൃപ്തനായി. ആദ്യത്തെ പേര് ജനനസമയത്തു നല്കുന്ന വ്യക്തിനാമമാണ്. ഇതു മിക്കവാറും കുടുംബ നാമമായിരിക്കും. പതിനെട്ടാം രാജവംശത്തിൽ അമെൻ ഹോട്ടപ്പ് എന്ന പേരുളള നാലുപേരും തുത്മൊസ് എന്ന പേരുള്ള നാലുപേരും ഉണ്ടായിരുന്നു. പത്തൊമ്പതാം രാജവംശത്തിൽ റയംസേസ് എന്നപേരിൽ രണ്ടു രാജാക്കന്മാരും ഇരുപതാം രാജവംശത്തിൽ അതേപേരിൽ ഒമ്പതുപേരും ഉണ്ടായിരുന്നു. ഈ പേരുകളെല്ലാം മതകീയ സൂചനയുഉളവയാണ്. അമെൻ ഹോട്ടപ്പ് ആമോനോടും തുത്മൊസ് തോത്തിനോടും റയംസേസ് ‘റാ’യോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിമതനായ ഫറവോൻ മതം മാറിയപ്പോൾ അമെൻ ഹോട്ടപ്പ് എന്ന പേരിനെ അഖ്നാറ്റൻ എന്നു മാറ്റി. കിരീടധാരണ സമയത്തു മതഭക്തിസൂചകമായ നാലു അനുബന്ധ നാമങ്ങൾ കൂടി ഒരു രാജാവിനു ലഭിക്കും.

വിശാലമായി വിഭജിക്കപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ ഒരുമിച്ചു ചേർത്തു ഒരു സർക്കാരിന്റെ കീഴിൽ ഏകീകരിച്ച ആദ്യത്തെ നാഗരികത ഈജിപ്റ്റിന്റേതാണ്. സാംസ്കാരികമായി ദക്ഷിണ ഈജിപ്റ്റും മദ്ധ്യ ഈജിപ്റ്റും ഉത്തര ഈജിപ്റ്റും പരസ്പര ഭിന്നങ്ങളായിരുന്നു. ദക്ഷിണ ഈജിപ്റ്റിലെ മതവും രാഷ്ട്രീയ ഘടനയും ആഫ്രിക്കൻ രൂപങ്ങളോടു ബന്ധപ്പെട്ടതും ഉത്തര ഈജിപ്റ്റിലേതു ഏഷ്യൻ മെഡിറ്ററേനിയൻ രൂപങ്ങളോടു ബന്ധപ്പെട്ടതുമാണ്. അത്യന്തം ഭിന്നങ്ങളായ ഭൂഭാഗങ്ങളെ ഒന്നിച്ചു നിർത്തുന്നതിനു തങ്ങളുടെ രാജാവു ദേവനാണെന്നു മിസ്രയീമ്യർക്കു ഊന്നിപ്പറയേണ്ടിവന്നു. രാജാധികാരം ദൈവദത്തമാണെന്നും രാജാവിന്റെ വാക്കു തന്നെ കല്പനയാണെന്നും അവർ വിശ്വസിച്ചു. തന്മൂലം നിയമം ക്രോഡീകരിക്കേണ്ട ആവശ്യമില്ല. അഞ്ചാം രാജവംശത്തിന്റെ കാലത്തു മരണത്തിൽ രാജാവ് ഒസിരിസ് ദേവനായി മാറുന്നുവെന്നു പ്രഖ്യാപിച്ചു . മരിക്കുന്നുവെങ്കിലും രാജാവ് മൃതന്മാരുടെ ലോകത്ത് എന്നും ജീവിക്കുകയാണ്. അഞ്ചാം രാജവംശംത്തിന്റെ കാലത്ത് ഓനിലെ ” ‘റാ’ (സൂര്യദേവൻ) രാജാവിന്റെ പിതാവായി പരിഗണിക്കപ്പെട്ടു. പതിനെട്ടാം രാജവംശക്കാലത്ത് ‘ആമോൻ റാ’ രാജകീയ ദേവനായി. ഇക്കാലത്തോടു കൂടി രാഷ്ട്രത്തിന്റെ പ്രധാന വ്യവഹാരങ്ങൾക്കു ദേവന്മാരുടെ വെളിച്ചപ്പാടന്മാരോടു അരുളപ്പാടു ചോദിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. കർണക് ക്ഷേത്രത്തിലെ ‘ആമോൻ റാ’യുടെ മഹാപുരോഹിതൻ രാഷ്ട്രത്തിലെ മഹാവ്യക്തിയായി മാറി. ഫറവോനു അടുത്തസ്ഥാനം മഹാപുരോഹിതനായിരുന്നു. പ്രധാനമന്ത്രിയും സർവ്വസൈന്യാധിപനും മഹാപുരോഹിതൻ തന്നേ.

അനേകം ഫറവോന്മാരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവരിൽ പലരെയും തിരിച്ചറിയുവാൻ നിവൃത്തിയില്ല. 1. അബ്രാഹാമിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 12:15-20). എബ്രായ പാഠത്തിലെ കാലഗണിതം പിന്തുടരുകയാണെങ്കിൽ അബ്രാഹാമിന്റെ ജനനം ബി.സി. 2161-ലാണ്. ബി.സി. 2086-ൽ അബ്രാഹാം കനാനിൽ പ്രവേശിച്ചു. ഗോത്രപിതാക്കന്മാരുടെ കാലം ഈജിപ്റ്റിലെ പന്ത്രണ്ടാം രാജവംശത്തിന്റെ (ബി.സി. 2000-1780) കാലത്തിനു സമാന്തരമാണ്. ഈ രാജവംശത്തിലെ ഫറവോന്മാരുടെ കാലത്താണ് അബ്രാഹാം ഫറവോനെ സന്ദർശിച്ചത്. 2. യോസേഫിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 37:36; 39:1; 40 അ). യോസേഫ് പ്രധാനമന്ത്രി ആയത് പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ്. എന്നാൽ അധികം പണ്ഡിതന്മാരും യോസേഫിന്റെ കാലത്തങ ഈജിപ്റ്റ് ഭരിച്ചിരുന്നതു ഹിക്സൊസ് രാജാക്കന്മാരാണെന്നു കരുതുന്നു. അവാറിസ്-താനിസിൽ വസിച്ചിരുന്ന ഹിക്സൊസ് രാജാക്കന്മാരുടെ കാലം ഏകദേശം 1720- 1550 ആണ്. എന്നാൽ ഈ കാലഗണിതം എബ്രായ പാഠത്തിനു അനുകൂലമല്ല. 3. യിസ്രായേലിനെ പീഡിപ്പിച്ച ഫറവോൻ. പുറപ്പാടിന്റെ കാലം ബി.സി. 1445 എന്നു അംഗീകരിക്കുകയാണെങ്കിൽ തുത്മൊസ് മൂന്നാമൻ (1482-1450 ബി.സി.) ആണ് യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ. മിദ്യാനിൽ അഭയം പ്രാപിച്ച മോശെ ഈജിപ്റ്റിൽ മടങ്ങിച്ചെന്നതു ഈ ഫറവോന്റെ മരണത്തിനു ശേഷമാണ്. (പുറ, 3:23). എന്നാൽ പുറപ്പാടു പില്ക്കാലത്തെന്നു വാദിക്കുന്നവർ യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ സേത്തി ഒന്നാമൻ (1319- 1301 ബി.സി) ആണെന്നു കരുതുന്നു. യോസേഫിനെ അറിയാത്ത പുതിയോരു രാജാവായി (പുറ, 1:8) സേത്തി പ്രഥമനാണ് ഹിക്സൊസുകളെ ഓടിച്ചു പുതിയ രാജവംശം സ്ഥാപിച്ചത്. 4. പുറപ്പാടിന്റെ കാലത്തെ ഫറവോൻ. തുത്മൊസ് തൃതീയന്റെ പുത്രനായ അമെൻ ഹോട്ടപ്പ് ദ്വിതീയൻ (1450-1425 ബി.സി.) ആയിരിക്കണം. ഈ ഫറവോന്റെ കാലത്തെ രേഖകളിൽ മിസ്രയീമിനെ പീഡിപ്പിച്ച ബാധകൾ, ചെങ്കടലിലുണ്ടായ മിസ്രയീമ്യ സൈന്യനാശം, എബ്രായരുടെ വിടുതൽ എന്നിവയെക്കുറിച്ചു ഒരു പരാമർശവുമില്ല. പൊതുവെ തങ്ങളുടെ ദുരന്തത്തെക്കുറിച്ചു മിസ്രയീമ്യർ രേഖപ്പെടുത്താറില്ല. പുറപ്പാടിന്റെ കാലത്തു അമെൻ ഹോട്ടപ്പ് ദ്വിതീയൻ ആയിരുന്നു ഫറവോനെങ്കിൽ പത്താമത്തെ ബാധയിൽ അയാളുടെ മകൻ കൊല്ലപ്പെട്ടു. (പുറ, 12:29). രേഖകളനുസരിച്ചു തുത്മൊസ് നാലാമൻ (1425-1412 ബി.സി.) അമെൻ ഹോട്ടപ്പ് ദ്വിതീയന്റെ മൂത്ത പുത്രനായിരുന്നില്ല. അനേകം ചരിത്രകാരന്മാരുടെ ഊഹമനുസരിച്ചു റയംസേസ് രണ്ടാമൻ (1301-1234 ബി.സി.) ആയിരുന്നു പുറപ്പാടിന്റെ കാലത്തെ ഫറവോൻ. 5. യെഹൂദ്യനായി മേരെദിന്റെ ഭാര്യാപിതാവ്. (1ദിന, 4:18). ഈ ഫറവോൻ ആരെന്നു നിർണ്ണയിക്കപ്പെട്ടിട്ടില്ല. 6. ദാവീദിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഹദദ് രാജകുമാരനു അഭയം നല്കിയ ഫറവോൻ. (1രാജാ, 11:15-20). ഇയാൾ തന്റെ ഭാര്യാസഹോദരിയെ ഹദദിനു ഭാര്യയായി നല്കി. ഇരുപത്തൊന്നാം രാജവംശത്തിലെ ഒടുവിലത്തെ രാജാക്കന്മാരിൽ ഒരാളായിരിക്കണം ഈ ഫറവോൻ. 7. ശലോമോൻ രാജാവിന്റെ ഭാര്യാപിതാവ്. ഇയാൾ ഗേസെർ പിടിച്ച് ശലോമോനു സ്ത്രീധനമായി നല്കി. (1രാജാ, 3:1; 7:8; 9:16, 24; 11:1). 8. ഫറവോൻ ശീശക്. 22-ാം രാജവംശത്തിൽപ്പെട്ട ശിശക്കിനെ മിസ്രയീമ്യ രേഖകളിൽ ഷെഷോങ്ക് ഒന്നാമൻ എന്നു പറഞ്ഞിരിക്കുന്നു. ശലോമോന്റെ പിൻഗാമിയായ രെഹബെയാമിന്റെ വാഴ്ചക്കാലത്തു ഇയാൾ പലസ്തീൻ ആക്രമിച്ചു. (1രാജാ, 14:25). ശലോമോന്റെ വാഴ്ചയുടെ ഒടുവിൽ യൊരോബെയാം ശീശക്കിന്റെ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. (1രാജാ, 11:40). ഈ യൊരോബെയാമാണ് വിഭക്ത യിസ്രായേലിലെ ആദ്യത്തെ രാജാവ്. 9. എത്യോപ്യനായ സേരഹ്. ശീശക്കിന്റെ പിൻഗാമിയായ ഓസൊർ-കോൺ ഒന്നാമൻ ആയിരിക്കണം.ആസയുടെ വാഴ്ചക്കാലത്തു ദക്ഷിണ പലസ്തീനിൽ വച്ചു നടന്ന യുദ്ധത്തിൽ അയാൾ തോറ്റു. (2ദിന, 14:9-15; 16:8). 10. ഫറവോൻ സോ. യിസ്രായേൽ രാജാവായ ഹോശേയയുടെ സമകാലികൻ. സോയുടെ പിന്തുണയോടു കൂടി അശ്ശൂർ രാജാവായ ശല്മനേസരോടു മത്സരിച്ചതു കൊണ്ടു ബന്ധനസ്ഥനായി. (2രാജാ, 17:4). 11. തിർഹാക്ക. ഇരുപത്തഞ്ചാം രാജവംശത്തിൽപ്പെട്ട തിർഹാക്ക സൻഹേരീബിനെതിരെ പടയെടുത്തു. മിസ്രയീമ്യ ചരിത്രത്തിൽ തിർഹർക്ക എന്ന പേരിലാണു ഇയാൾ അറിയപ്പെടുന്നത്. (2രാജാ, 19:9; യെശ, 39:9). 12. ഫറവോൻ-നെഖോ. ഇരുപത്താറാം രാജവംശത്തിലെ രാജാവ്. യെഹൂദാ രാജാവായ യോശീയാവിനെ മെഗിദ്ദോയിൽ വച്ചു കൊന്നു. (2രാജാ, 23:29,30; 2ദിന, 35:20-26). കല്ദയ രാജാവായ നെബുഖദ്നേസർ നെഖോയെ തോല്പിച്ചു. 13. ഫറവോൻ-ഹോഫ്ര. യിരെമ്യാവിന്റെ കാലത്തു ജീവിച്ചിരുന്ന ഇദ്ദേഹം ഇരുപത്താറാം രാജവംശത്തിലെ നാലാം രാജാവാണ്. ഭരണകാലം ബി.സി. 588-569. ശത്രുക്കൾ ഇയാളെ പരാജയപ്പെടുത്തുമെന്നു യിരെമ്യാവു പ്രവചിച്ചിരുന്നു. (യിരെ, 37:5, 7).

Leave a Reply

Your email address will not be published. Required fields are marked *