പുനരുത്ഥാനം

പുനരുത്ഥാനം (resurrection)

മരണാനന്തരം ശരീരം വീണ്ടും ജീവൻ പ്രാപിക്കുന്നതാണ് പുനരുത്ഥാനം. പുനരുത്ഥാനം ശരീരത്തിനാണ്. അനസ്റ്റാസിസ് എന്ന ഗ്രീക്കുപദത്തിന് എഴുന്നേല്പിക്കൽ എന്നർത്ഥം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നതിനു എഗെർസിസ് എന്ന പദം മത്തായി 27:53-ൽ പ്രയോഗിച്ചിട്ടുണ്ട്. കേവലമായ അമർത്ത്യതയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നില്ല. ആത്മാവിന്റെ വീണ്ടെടുപ്പും ശരീരത്തിന്റെ വീണ്ടെടുപ്പും വീണ്ടെടുപ്പിൽ ഉൾപ്പെടുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം അമർത്ത്യതയിലുള്ള വിശ്വാസമാണ്. പുനരുത്ഥാനത്തെ നിഷേധിക്കുന്നത് അമർത്ത്യതയെ നിഷേധിക്കുന്നതിനു തുല്യമാണ്. അമർത്ത്യതയോടുള്ള ബന്ധത്തിൽ പ്രധാനമായും രണ്ടു ചിന്താഗതികളാണുള്ളത്: പുനർജ്ജനനവും പുനരുത്ഥാനവും. മരണാനന്തരമുള്ള ദേഹാന്തര പ്രാപ്തിയാണ് (ഏതെങ്കിലും ജീവികളുടെ) പുനർജ്ജനന വിശ്വാസം. യവനദാർശനികനായ പിത്തഗോറസിന്റെ കാലം മുതൽ അതൊരു ചിന്താപദ്ധതിയായി രൂപം കൊണ്ടു; പല മതങ്ങളുടെയും അടിസ്ഥാനപ്രമാണമായി മാറി. മരിക്കുന്ന വ്യക്തി അതേ ശരീരത്തിൽ ജീവൻ പ്രാപിക്കുന്നതാണ് പുനരുത്ഥാനം. 

പുനരുത്ഥാനം പഴയനിയമത്തിൽ: എല്ലാ കാലത്തും മനുഷ്യനിൽ നിന്നുയരുന്ന ചോദ്യമാണ്; “മനുഷ്യൻ മരിച്ചാൻ വീണ്ടും ജീവിക്കുമോ?” (ഇയ്യോ, 14:14). വൈയക്തികമായ പുനരുത്ഥാനത്തെക്കുറിച്ചുള്ള സ്പഷ്ടമായ രേഖ ദാനീയേൽ 12:2-ൽ ആണ്: “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും.” (ദാനീ, 12:2). ഈ വാക്യത്തിലെ ആദ്യത്തെ രണ്ടു വാക്കുകളുടെ (റബീം മിയ്യെഷെനീ) അർത്ഥം നിദ്രകൊള്ളുന്നവരിൽ പലരും എന്നാണ്. ചിലർ എന്നു തർജ്ജമ ചെയ്തിട്ടുള്ള എല്ലെഹ് എന്ന പദം രണ്ടു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ഈ പാഠത്തിന്റെ ശരിയായ തർജ്ജമ എബ്രായ പണ്ഡിതന്മാരുടെ പക്ഷത്തിൽ ഇപ്രകാരമാണ്: ‘നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ഉണരും; ഇവർ നിത്യജീവനായും എന്നാൽ അവർ (അതായത് മരിച്ചവരിൽ ശേഷം പേർ) ഉണരും; ലജ്ജയ്ക്കും, നിത്യനിന്ദയ്ക്കായും.’ പുതിയനിയമത്തിൽ പ്രത്യേകിച്ചു വെളിപ്പാട് 20:4-15-ൽ പ്രവചിച്ചിട്ടുള്ള പുനരുത്ഥാനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഈ വാക്യത്തിൽ സുവ്യക്തമാണ്. പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഇയ്യോബിന്റെ വാക്കുകൾ പ്രധാനമാണ്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ  പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25-27). ഈ വാക്യങ്ങളിലെ പുനരുത്ഥാനസൂചന നിഷേധിക്കുന്നവരുണ്ട്. പാഠത്തിന്റെ അവ്യക്തതയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 14-ാം അദ്ധ്യായത്തിൽ പുനരുത്ഥാനത്തെ കുറിച്ചു പറയുന്നു. തന്റെ വീണ്ടെടുപ്പുകാരൻ ഭാവിയിൽ പൊടിമേൽ നില്ക്കുമ്പോഴാണ് തന്റെ പുനരുത്ഥാനം നടക്കുന്നതെന്നു ഇയ്യോബു വിശ്വസിച്ചു. (19:25-27). ഇതേ നിലയിലാണ് ജെറോം ഈ ഭാഗത്തെ മനസ്സിലാക്കിയതും സെപ്റ്റ്വജിന്റ് തർജ്ജമ ചെയ്തതും.

യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുന്ന (യെശ, 25:8) പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പാടുന്ന പാട്ടു; “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞു പോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” എന്നിങ്ങനെ തുടരുന്നു. (യെശ, 26:19). നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ എന്നു സങ്കീർത്തനക്കാരൻ (85:6) ചോദിക്കുന്നു. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാകുന്നു. (സങ്കീ, 115:16). ആദാമിനെ സൃഷ്ടിച്ചപ്പോൾ അവനെ ആവരണം ചെയ്തിരുന്ന ദൈവതേജസ്സ് എന്തായിരുന്നു എന്നും എങ്ങനെയുളളത് ആയിരുന്നുവെന്നും ആരും അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ പുനരുത്ഥാനസമയത്തു അതു വെളിപ്പെടും. കർത്താവിന്റെ നാളിലെ മശീഹാ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് പഴയനിയമത്തിൽ പുനരുത്ഥാനം പറയപ്പെട്ടിട്ടുള്ളത്. ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും (ദാനീ, 12:1) എന്നു മഹാപീഡനത്തെക്കുറിച്ചു പ്രവചിച്ച ശേഷമാണ് ദാനീയേൽ പുനരുത്ഥാനത്തെക്കുറിച്ചു പ്രവചിക്കുന്നത്. യെശയ്യാ പ്രവാചകനും പുനരുത്ഥാനത്തോടു ബന്ധിച്ചു യഹോവയുടെ സന്ദർശനത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. (26:20,21). യോഹന്നാൻ സുവിശേഷത്തിലും (11:4) പുനരുത്ഥാനം കർത്താവിന്റെ നാളിനോടു ബന്ധപ്പെട്ടു തന്നെയാണു നില്ക്കുന്നത്. “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്ത ഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” പുനരുത്ഥാനത്തെ കുറിച്ചുള്ള മറ്റു പരാമർശങ്ങൾ താഴെ പറയുന്നവയാണ്: (സങ്കീ, 16:10; 49:15; ഹോശേ, 5:15-6:2 ; യോഹ, 5:28,29; 11:24; പ്രവൃ, 2:25-28, 31; 13:35; എബ്രാ, 1:17,18). ചില വാക്യങ്ങൾ യിസ്രായേലിന്റെ ജാതീയ പുനരുത്ഥാനത്തെ കുറിക്കുന്ന വാക്യങ്ങൾ ആണെങ്കിൽത്തന്നെയും പുനരുത്ഥാനം അവയിൽ വ്യംഗ്യമായുണ്ട്. പുനരുത്ഥാനത്തെ കുറിച്ചുള്ള മൂന്നു കാര്യങ്ങളാണ് പഴയനിയമത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്. 1. പുനരുത്ഥാനം ഉണ്ട്. 2. പുനരുത്ഥാനം സാർവ്വത്രികമാണ്. 3. രണ്ടുവിധത്തിലുള്ള പുനരുത്ഥാനങ്ങളുണ്ട്; നിത്യജീവനായും നിത്യനിന്ദയ്ക്കായും. 

പുനരുത്ഥാനം പുതിയനിയമത്തിൽ: പഴയനിയമത്തിൽ രണ്ടുവിധത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അവ തമ്മിലുള്ള കാലവ്യത്യാസം പ്രകടമല്ല. നിത്യജീവനായും നിത്യനിന്ദയ്ക്കായും ഉയിർത്തെഴുന്നേല്ക്കുന്നത് രണ്ടു കാലത്താണ്. അവയ്ക്കു തമ്മിൽ ആയിരം വർഷത്തിന്റെ കാലവിടവു് ഉണ്ട്.  

ജീവനായുള്ള പുനരുത്ഥാനം: നീതിമാന്മാരുടെ പുനരുത്ഥാനം (ലൂക്കൊ, 14:13,14) മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം (ഫിലി, 3:10,11), ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് (എബ്രാ, 11:35), ജീവനായുള്ള പുനരുത്ഥാനം (യോഹ, 5:28,29), ഒന്നാമത്തെ പുനരുത്ഥാനം (വെളി, 20:6) എന്നീ പേരുകളിലും അറിയപ്പെടുന്നു. മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനമാണ് ഒന്നാം പുനരുത്ഥാനം. മരിച്ചവരിൽ അധികവും കല്ലറകളിൽ തന്നെ ശേഷിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ഉയിർത്തെഴുന്നേല്ക്കും. ശേഷിച്ചവരുടെ പുനരുത്ഥാനമാണ് രണ്ടാം പുനരുത്ഥാനം. അതു നിത്യനാശത്തിന്നായാണ്. ഈ രണ്ടു പുനരുത്ഥാനങ്ങൾക്കും മദ്ധ്യ ആയിരം വർഷത്തിന്റെ വിടവുണ്ട്. പുനരുത്ഥാനത്തെ ഒന്നാമത്തെതെന്നും രണ്ടാമത്തേതെന്നും വിളിക്കുന്നതു ഉയിർത്തെഴുന്നേല്പിന്റെ കാലക്രമമനുസരിച്ചല്ല; പ്രത്യുത ഉയിർപ്പിക്കപ്പെടുന്നവരുടെ ഭാഗധേയമനുസരിച്ചാണ്. 

‘മരിച്ചവരിൽ നിന്നുള്ള’ എന്ന പ്രയോഗം പുതിയ നിയമത്തിൽ 49 സ്ഥാനങ്ങളിലുണ്ട്. ഇവയിലൊന്നു പോലും ദുഷ്ടന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിലുള്ളതല്ല. മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യം ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുകയാണാ 34 പ്രാവശ്യം. മൂന്നു പ്രാവശ്യം യോഹന്നാൻ സ്നാപകന്റെ സംശയിക്കപ്പെട്ട പുനരുത്ഥാനത്തെയും, മൂന്നു പ്രാവശ്യം ലാസറിന്റെ പുനരത്ഥാനത്തെയും പ്രസ്താവിക്കുന്നു. പാപത്തിന്റെ മരണാവസ്ഥയിൽ നിന്നും ആത്മീയ ജീവനിലേക്കു ഉയിർപ്പിക്കപ്പെട്ടതിനെ കുറിക്കുവാൻ അപ്പൊസ്തലനായ പൗലൊസ് ആലങ്കാരികമായി മൂന്നു പ്രാവശ്യം ഇതേ പ്രയോഗം ആവർത്തിക്കുന്നുണ്ട്. (റോമ, 6:13; 11:5; എഫെ, 5:14). മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും എന്നു ലൂക്കൊസ് 16:3-ലും മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേറ്റവനെപ്പോലെ എന്നു എബായർ 11:19-ലും കാണാം. ഭാവി പുനരുത്ഥാനത്തെ കുറിക്കുവാൻ നാലു സ്ഥാനങ്ങളിൽ ഈ പ്രയോഗം കാണപ്പെടുന്നു. (മർക്കൊ, 12:25; ലൂക്കൊ, 20:35,36; പ്രവൃ, 4:1,2; ഫിലി, 3:11). 

മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേല്പ് പഴയനിയമകാലത്തു വെളിപ്പെട്ടിരുന്നില്ല. പുനരുത്ഥാനം വ്യത്യസ്ത ഘട്ടങ്ങളായാണ് സംഭവിക്കുന്നതെന്നും അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും ഈ വിഷയത്തിൽ സംശയം പ്രകടിപ്പിച്ചതായി കാണാം. “അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ മനുഷ്യപുത്രൻ മരിച്ചവരിൽനിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടു അറിയിക്കരുതെന്നു അവൻ അവരോടു കല്പിച്ചു. മരിച്ചവരിൽ നിന്നും എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചും കൊണ്ടു അവർ ആ വാക്കു ഉളളിൽ സംഗ്രഹിച്ചു.” (മർക്കൊ, 9:9,10). ഇവിടെ ശിഷ്യന്മാരുടെ സംശയം ഉയിർത്തെഴുന്നേല്പിനെക്കുറിച്ചല്ല, പ്രത്യുത മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പിനെ കുറിച്ചായിരുന്നു.  

ന്യായവിധിക്കായുള്ള പുനരുത്ഥാനം: രണ്ടാം പുനരുത്ഥാനമെന്നും അറിയപ്പെടുന്നു. ന്യായവിധി ശിക്ഷാവിധിയാണ്. രക്ഷിക്കപ്പെടാത്തവരെ മാത്രം ബാധിക്കുന്ന പുനരുത്ഥാനമാണത്. ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായി ഉണരും. (ദാനീ, 12:2). തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു. (യോഹ, 5:29). മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. (വെളി, 20:5, 11-13). സഹസ്രാബ്ദവാഴ്ചയ്ക്കു മുമ്പായി ഒന്നാം പുനരുത്ഥാനം (വെളി, 20:5) നടന്നു കഴിയും. ഒന്നാം പുനരുത്ഥാനം നീതിമാന്മാരുടേതാണ്. അതിനെ മരിച്ചവരുടെ ഇടയിൽ നിന്നുഉള്ള പുനരുത്ഥാനം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതേസമയം ന്യായവിധിക്കായുള്ള രണ്ടാം പുനരുത്ഥാനത്തിൽ ഉയിർപ്പിക്കപ്പെടുന്നത് മരിച്ചവർ ആബാലവൃദ്ധമാണ്. ഈ പുനരുത്ഥാനശേഷം മരിച്ചവരിൽ ഒരു വ്യക്തി പോലും കല്ലറയിൽ ശേഷിക്കുകയില്ല. എന്നാൽ ഒന്നാം പുനരുത്ഥാനത്തിനു ശേഷവും ആയിരം വർഷമെങ്കിലും ദുഷ്ടന്മാർ കല്ലറകളിൽ അന്ത്യവിധി കാത്തു കിടക്കുകയായിരിക്കും. 

പുനരുത്ഥാന നിര: പൗലൊസ് അപ്പൊസ്തലൻ പുനരുത്ഥാനക്രമം വിശദമായി വർണ്ണിക്കുകയാണ് കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖ നത്തിൽ: “ഓരോരുത്തനും താന്താന്റെ നിയിലത്രേ; ആദ്യ ഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം.” (1കൊരി, 15:23). പുനരുത്ഥാനത്തിനു വിവിധ നിരകളുണ്ടെന്നു വ്യക്തമാക്കുകയാണ്: ‘ഓരോരുത്തനും താന്താന്റെ നിരയിലത്രേ’ എന്ന പ്രയോഗം. നിര എന്നതിന്റെ ഗ്രീക്കുപദമായ ‘ടാഗ്മ’ സൈന്യത്തിന്റെ നിരയെ വ്യഞ്ജിപ്പിക്കുന്നു. “നിന്റെ സേനാദിവസത്തിൽ വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽ നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു” എന്ന സങ്കീർത്തന (110:3) പ്രവചന ഭാഗത്തിലെ സേനാദിവസം, യുവാക്കളായ മഞ്ഞു എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. പുനരുത്ഥാനനിരയുടെ നായകൻ ‘വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു’ തന്നേ. പുനരുത്ഥാനത്തിന്റെ ആദ്യഫലമാണ് ക്രിസ്തു. ആദ്യഫലം കൊയ്ത്ത്തുനാളിലെ കറ്റയുടെ സമൃദ്ധിയെ കാണിക്കുന്നു. പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവിക പരിപാടിയുടെ പ്രാരംഭം ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. പുനരുത്ഥാനത്തിന്റെ അടുത്ത നിരയെ അവതരിപ്പിക്കുന്നത്; ‘പിന്നെ’ എന്ന അനന്തരവാചി കൊണ്ടാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനം കഴിഞ്ഞ ഉടൻ എന്നല്ല. സാമാന്യം ദീർഘമായ കാലയളവിനു ശേഷമാണ് അടുത്ത പുനരുത്ഥാനനിര പ്രത്യക്ഷപ്പെടുന്നതെന്നു വ്യക്തമാക്കുകയാണ്: ‘പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ’ എന്ന പ്രയോഗം. ‘പിന്നെ അവസാനം’ എന്നതു പുനരുത്ഥാനത്തിന്റെ അവസാനനിരയെ കാണിക്കുന്നു. ഇതു സഹസ്രാബ്ദത്തിനു ശേഷം രക്ഷിക്കപ്പെടാത്തവർ ആബാലവൃദ്ധം വെള്ള സിംഹാസനവിധിക്കായി ഉയിർക്കന്നതിനെ വെളിപ്പെടുത്തുന്നു. 

ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നും മടങ്ങിവരുമ്പോൾ ക്രിസ്തുവിൽ മരിച്ചവർ ഉയിർക്കുകയും ജീവനോടിരിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെടുകയും ചെയ്യും. “കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.” (1തെസ്സ, 4:15). ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിനു മുമ്പു മൂന്നു കാര്യങ്ങൾ സംഭവിക്കും. 1. ക്രിസ്തു ഗംഭീരനാദത്തോടെ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരും. 2. പ്രധാന ദൂതനായ മീഖായേലിന്റെ ശബ്ദം മുഴങ്ങും. 3. ദൈവത്തിന്റെ കാഹളം മുഴങ്ങും. കർത്താവു ഗംഭീരനാദം പുറപ്പെടുവിക്കുന്നതു ക്രിസ്തുവിൽ മരിച്ചവരുടെ ഉയിർപ്പിനും ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരത്തിനും വേണ്ടിയായിരിക്കണം. (യോഹ, 5:28,29). “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു. ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). സഭയുടെ ഉൽപ്രാപണത്തോടുള്ള ബന്ധത്തിൽ പ്രധാന ദൂതന്റെ ശബ്ദം പറയപ്പെട്ടിരിക്കുന്നതു കൊണ്ടു ക്രിസ്തുവിൽ മരിച്ചവർ മാത്രമല്ല യിസ്രായേലും പഴയനിയമ വിശുദ്ധന്മാരും ഉൽപ്രാപണത്തിൽ ഉൾപ്പെടുമെന്ന് ചിലർ വാദിക്കുന്നു. യിസ്രായേലിന്റെ പുനരുത്ഥാനവും ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനവും രണ്ടു വ്യത്യസ്ത സംഭവങ്ങളും വിഭിന്ന കാലങ്ങളിൽ സംഭവിക്കുന്നവയും ആണ്. പുതിയനിയമ വിശ്വാസികളുടെ ഉയിർത്തെഴുന്നേല്പ് മഹാപീഡനത്തിനു മുമ്പും പഴയനിയമ വിശുദ്ധന്മാരുടേത് മഹാപീഡനത്തിന്റെ അവസാനവുമാണ് സംഭവിക്കുന്നത്. (ദാനീ, 12:1,2; വെളി, 20:4-6). കൃപായുഗാന്ത്യത്തിൽ ക്രിസ്തുവിൽ മരിച്ച വിശുദ്ധന്മാരുടെ ഉയിർപ്പിനും രൂപാന്തരത്തിനും വേണ്ടിയുള്ളതാണ് ദൈവത്തിന്റെ കാഹളം. 1കൊരി, 15:52-ലെ അന്ത്യകാഹളം ഇതിനു സമാന്തരമാണ്. 

ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരം: ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിനുശേഷം കണ്ണിമയ്ക്കുന്നതിനിടയിൽ ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരം സംഭവിക്കും. മർത്ത്യശരീരം അമർത്ത്യശരീരമായും ദ്രവത്വമുള്ള ശരീരം അദവത്വമുള്ള ശരീരമായും രൂപാന്തരം പ്രാപിക്കും. ഇതൊരു മർമ്മം ആയിട്ടാണ് അപ്പൊസ്തലൻ വെളിപ്പെടുത്തുന്നത്; “ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്ത്യമായതു അമർത്ത്യത്വത്തെയും ധരിക്കേണം.” (1കൊരി, 15:51-53). പഴയനിയമത്തിൽ ജീവനോടെ എടുക്കപ്പെട്ട ഹാനോക്കിന്റെയും ഏലീയാവിന്റെയും ചരിത്രം മാത്രമേയുള്ളൂ. ഒരു തലമുറയിലെ വിശുദ്ധന്മാർ മുഴുവൻ രൂപാന്തരം പ്രാപിക്കുന്നതിന്റെ നേരിയ സൂചനപോലും പഴയനിയമത്തിലില്ല. മരണം കാണാതെ എടുക്കപ്പെടുന്ന ജീവൻമുക്തന്മാരാണ് മരണത്തെ വെല്ലുവിളിക്കുന്നത്. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” (1കൊരി, 15:55). 

പുനരുത്ഥാനശരീരം: “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2). നമ്മുടെ ശരീരം ക്രിസ്തുവിന്റെ പുനരുത്ഥാന ശരീരത്തിനു അനുരൂപമായി മാറും. ക്രിസ്തുവിൽ മരിച്ചവർക്കു പുനരുത്ഥാനത്തിലൂടെയും ജീവനോടിരിക്കുന്ന വിശുദ്ധന്മാർക്കു രൂപാന്തരത്തിലൂടെയും പുതിയ ശരീരം ലഭിക്കും. പുതിയ ശരീരം അമർത്യവും ദ്രവത്വം ഇല്ലാത്തതുമാണ്. പ്രാകൃതശരീരത്തിനുളളതു പോലെ വാർദ്ധക്യമോ, ജരയോ, അപചയമോ ഈ പുതിയ ശരീരത്തിനില്ലാത്തതു കൊണ്ടാണ് അതിനെ ദ്രവത്വമില്ലാത്തതെന്നു പറഞ്ഞിരിക്കുന്നത്. മരണത്തിനൊരിക്കലും വിധേയമല്ലാത്തതിനാലാണ് അതു അമർത്യമായിരിക്കുന്നത്. പുനരുത്ഥാന ശരീരത്തിന്റെ ഐശ്വര്യങ്ങളെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നുണ്ട്. അത്; അമർത്യവും (1കൊരി, 15:53), അദ്രവവും (1കൊരി, 15:42), മഹത്വമുളളതും (ഫിലി, 3:21), ശക്തിയുള്ളതും (1കൊരി, 15:43), ആത്മീയവും (1കൊരി, 15:44), സ്വർഗ്ഗീയവും (1കൊരി, 15:44) അത്രേ. 

ക്രിസ്തുവിന്റെ പുനരുത്ഥാന ശരീരത്തിന്റെ വിവരണത്തിൽ നിന്നും നമ്മുടെ പുനരുത്ഥാനശരീരം എങ്ങനെ ആയിരിക്കുമെന്ന ധാരണ നമുക്കു ലഭിക്കുന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനു മുമ്പു പലരും ഉയിർപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനർജ്ജീവപ്രാപ്തി എന്നതിലേറെ പുനരുത്ഥാനമായിരുന്നില്ല. അവർ തുടർന്നു സാധാരണ രീതിയിൽ മരിക്കയും ശരീരങ്ങൾ അടക്കപ്പെടുകയും ചെയ്തു. പുനർജ്ജീവൻ പ്രാപിക്കയിൽ അവരുടെ ശരീരങ്ങൾക്കു രൂപാന്തരം സംഭവിച്ചിരുന്നില്ല. എന്നാൽ പുനരുത്ഥാനത്തിലാകട്ടെ ശരീരത്തിനു ഉടൻതന്നെ രൂപാന്തരം സംഭവിക്കും. 

പുനരുത്ഥാനശേഷം ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടതു മഗ്ദലന മറിയയ്ക്കായിരുന്നു. ക്രിസ്തുവും മറിയയും തമ്മിലുണ്ടായ അഭിമുഖ ദർശനത്തിലും, കല്ലറ കണ്ടുമടങ്ങിയ മറ്റു സ്ത്രീകളോടുമുള്ള ബന്ധത്തിലും രണ്ടുകാര്യം വ്യക്തമാകുന്നു. ഒന്നാമതായി, മറിയ ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശബ്ദം ഉൾപ്പെടെ പല കാര്യങ്ങളിലും പുനരുത്ഥാനശരീരം സ്വാഭാവിക ശരീരത്തിനു സദൃശമാണെന്നു സിദ്ധിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവർ സ്വർഗ്ഗത്തിൽ നമുക്ക് അന്യരോ അജ്ഞാതരോ ആയിരിക്കയില്ല. സ്വർഗ്ഗത്തിൽ ഏതു ഭാഷ ഉപയോഗിച്ചാലും നാം ഭൂമിയിൽ വെച്ച് അവരുടെ ശബ്ദം തിരിച്ചറിഞ്ഞതു പോലെ തന്നെ സ്വർഗ്ഗത്തിൽ വച്ചും തിരിച്ചറിയും. രണ്ടാമതായി, കല്ലറ കണ്ടുമടങ്ങിയ സ്ത്രീകൾ കർത്താവിനെ കാൽ പിടിച്ചു നമസ്കരിച്ചതിൽ നിന്നും പുനരുത്ഥാന ശരീരം വാസ്തവമാണെന്നും അതു വെറും തോന്നലല്ലെന്നും തെളിയുന്നു. സ്ത്രീകൾ പിടിച്ചതു ഒരു ഭ്രമരുപത്തെയായിരുന്നില്ല; ക്രിസ്തുവിന്റെ ശരീരം സാക്ഷാൽ ഉള്ളതായിരുന്നു. പഴയശരീരം മാറുകയും, ഒരു പുതിയ ശരീരം പുനരുത്ഥാനത്തിന്റെ സർവൈശ്വര്യങ്ങളോടു കൂടി ലഭിക്കുകയും ചെയ്യും. 

പുനരുത്ഥാന ശരീരത്തിന് മാംസവും അസ്ഥിയും ഉണ്ടോയിരിക്കും. നമ്മുടെ ഭൗതികശരീരത്തിനു സദൃശമാണത്. ക്രിസ്തുവിന്റെ വാക്കുകൾ ഈ സത്യത്തെ സാക്ഷീകരിക്കുന്നു. “എന്നെ തൊട്ടു നോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.” (ലൂക്കൊ, 24:39,40). ഇവിടെ രക്തത്തെക്കുറിച്ചു ഒന്നും പറയുന്നില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി; “സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല. (1കൊരി, 15:50). രക്തചംക്രമണത്തോടു കൂടിയ ശരീരം സ്വർഗ്ഗത്തിനു അനുയോജ്യമല്ല. നമ്മുടെ സ്വാഭാവിക ശരീരത്തെ നിലനിർത്തുന്നതു രക്തമാണ്. രക്തത്തിന്റെ ആവശ്യം പുനരുത്ഥാന ശരീരത്തിനില്ല. പുനരുത്ഥാനത്തിൽ ലഭിക്കുന്ന രൂപാന്തരപ്പെട്ട ശരീരം പാപരഹിതമാണ്. 

പുനരുത്ഥാന ശരീരത്തെ നിലനിർത്തുന്നതിനു ഭക്ഷണം ആവശ്യമില്ല. എന്നാൽ ഭക്ഷണം കഴിക്കുവാൻ സാധിക്കും. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരുടെ മുമ്പിൽ വച്ചു അവൻ ഭക്ഷണം കഴിച്ചു. (ലൂക്കൊ, 24:41-43). ചുരുക്കത്തിൽ പുനരുത്ഥാന ശരീരം ദൃശ്യവും സ്പർശ്യവുമാണ്. ഭൗതിക ശരീരത്തിനു സമാനമാണെങ്കിലും അതിന്റെ എല്ലാ പരിമിതികളിൽ നിന്നും വിമുക്തമാണ്. യാത്രയ്ക്ക് നടക്കേണ്ടതില്ല. കതകടച്ചിരിക്കുമ്പോൾ മുറിക്കകത്തു കടക്കാൻ പുനരുത്ഥാനഴശരീരികൾക്കു കഴിയും. ഭൗതികമായ ഒന്നിനും അതിന്റെ ചലനത്തെ പ്രതിബന്ധിക്കുവാൻ സാദ്ധ്യമല്ല. കർത്താവിന്റെ സാന്നിദ്ധ്യത്തിൽ വസിക്കുവാൻ പര്യാപ്തമായ ഒന്നാണ് പുനരുത്ഥാനശരീരം. 

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം: പ്രപഞ്ചത്തിലെ മഹാസംഭവങ്ങളിലൊന്നാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. രക്ഷകനെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ഒരനിവാര്യതയാണ്. ക്രൂശിൽ മരിച്ച വ്യക്തി ഒരിക്കലും രക്ഷകനാകുകയില്ല. ക്രിസ്തു ഉയിർത്തെഴുന്നേല്ക്കാതെ ഇരുന്നുവെങ്കിൽ യെഹൂദന്മാരുടെ പരിഹാസം സാർത്ഥകമാകുമായിരുന്നു. “ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചു പറഞ്ഞു.” (ലൂക്കൊ, 23:35). യായീറോസിന്റെ മകൾ, നയീനിലെ വിധവയുടെ മകൻ, ലാസർ എന്നിവരെ യേശു ഉയിർപ്പിച്ചു. ഇവ പുനർജ്ജീവ പ്രാപ്തിയല്ലാതെ പുനരുത്ഥാനമായിരുന്നില്ല. സാധാരണ മനുഷ്യരെപ്പോലെ അവർ മരണത്തിനു വീണ്ടും വിധേയരായി. എന്നാൽ ക്രിസ്തുവാകട്ടെ നിദ്രകൊണ്ടവരിൽ നിന്നും ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20). 

തെളിവുകൾ: ഒഴിഞ്ഞ കല്ലറ: “അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.” (ലൂക്കൊ, 24:3). പുനരുത്ഥാനത്തെ സംബന്ധിച്ച രണ്ടു കാര്യങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. ഒന്നാമതായി കല്ലുരുട്ടി മാറ്റുന്നതിനു മുമ്പു തന്നെ പുനരുത്ഥാനം ചെയ്ത ശരീരം കല്ലറ വിട്ടു കഴിഞ്ഞിരുന്നു. ജീവന്റെ കർത്താവായ ക്രിസ്തുവിനെ പുറത്തുവിടാൻ വേണ്ടിയല്ല കല്ല് ഉരുട്ടിമാറ്റിയത്; പ്രത്യുത, സ്ത്രീകളെയും ശിഷ്യന്മാരെയും അകത്തു പ്രവേശിപ്പിക്കുന്നതിനും ക്രിസ്തുവിന്റെ ശരീരാഭാവത്തിനും പുനരുത്ഥാനത്തിനും അവർ സാക്ഷികളാകുവാനും വേണ്ടിയായിരുന്നു. കല്ലറ തുറന്നപ്പോൾ കാവൽക്കാരും, സ്ത്രീകളും സാക്ഷികളായിരുന്നു. കല്ലറ മുദ്രവച്ചപ്പോൾ ശരീരം അതിനകത്തുണ്ടായിരുന്നു. എന്നാൽ മുദ്ര പൊട്ടിച്ചപ്പോൾ യേശുവിന്റെ ശരീരം ഇല്ലായിരുന്നു. രണ്ടാമതായി, മർക്കൊസും ലൂക്കൊസും ഒഴിഞ്ഞ കല്ലറയെക്കുറിച്ചു പറയുന്ന ഭാഗം ശ്രദ്ധേയമാണ്. മർക്കൊസിന്റെ വിവരണത്തിൽ യേശുവിന്റെ ശരീരം വച്ച സ്ഥലം ദൂതൻ ചൂണ്ടിക്കാണിക്കുന്നതായി വിവരിക്കുന്നു. (മർക്കൊ, 16:6). പത്രൊസ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി തുണി മാത്രം കണ്ടു ആശ്ചര്യപ്പെട്ടതായി ലൂക്കൊസ് എഴുതി. (24:12). 

ശിഷ്യന്മാർ മറ്റൊരു കല്ലറയ്ക്കരികെ ചെന്നുവെന്നും വെള്ളവസ്ത്രം ധരിച്ച് ഒരു യുവാവ് ‘അവൻ ഇവിടെ ഇല്ല’ അതായത്, ‘അവൻ മറ്റൊരു കല്ലറയിലാണു’ എന്നു പറഞ്ഞുവെന്നും നിഷേധികൾ വാദിക്കുന്നു. ഇതു വെറും ദോഷാരോപണം മാത്രമാണ്. യേശുവിനെ അടക്കിയ സ്ഥലം നോക്കിക്കണ്ട സ്ത്രീകൾ തന്നെയാണ് ഞായറാഴ്ച പുലർച്ചെ കല്ലറ കാണാൻ വന്നത്. അതിൽ ദഗ്ദലക്കാരി മറിയയാണ് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടുവരുന്നത്. മാത്രമല്ല, ശരിയായ കല്ലറ ശത്രുക്കളും മിത്രങ്ങളും ഇത്രവേഗം മറന്നുപോവുക അസംഭവ്യമാണ്. ശിഷ്യന്മാരുടെ ആദ്യപ്രസംഗം തന്നെ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ ഊന്നിയപ്പോൾ അതു നിഷേധിക്കുവാൻ വേണ്ടി അധികാരികൾ യേശുവിന്റെ ശരീരം കണ്ടെത്തുവാൻ കഠിനപരിശ്രമം നടത്തുമായിരുന്നു എന്നതു കേവലസത്യം മാത്രമാണ്. 

ഒഴിഞ്ഞ കല്ലറയ്ക്കു മുന്നു സാദ്ധ്യതകൾ ഉണ്ടാകാം: 1. യേശുവിന്റെ മിത്രങ്ങൾ ശരീരം എടുത്തുകൊണ്ടു പോയി. 2. ശ്രതുക്കൾ ശരീരം തട്ടിക്കൊണ്ടുപോയി. 3. യേശു ഉയിർത്തെഴുന്നേറ്റു. ഇതിലാദ്യത്തേത് ചിന്തിക്കുവാൻ പോലും പ്രയാസമാണ്. ശിഷ്യന്മാരുടെ മനസ്സിൽ യേശുവിന്റെ ഉയിർത്തെഴുന്നേല്പിനെ കുറിച്ചു ഒരു ചിന്തയും ഇല്ലായിരുന്നു. യേശു മരിച്ച വെള്ളിയാഴ്ച ദിവസം രാത്രി . ശിഷ്യന്മാരുടെ സകല ആശകളും നശിച്ചു. അവർ യെഹൂദന്മാരെ ഭയപ്പെട്ടു ഒളിച്ചു കഴിയുകയായിരുന്നു. മാത്രവുമല്ല, യേശുവിന്റെ കല്ലറയ്ക്കു കാവൽ ഏർപ്പെടുത്തിയിരുന്നു. ശിഷ്യന്മാർ ശ്രമിച്ചിരുന്നു എങ്കിൽത്തന്നെയും യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോകുവാൻ കഴിയുമായിരുന്നില്ല. മാത്രവുമല്ല, അപ്രകാരം ചെയ്യുന്നവർക്കൊരിക്കലും അപ്പൊസ്തലപ്രവൃത്തികളുടെ ആരംഭത്തിൽ കാണുന്നതുപോലെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുവാനും കഴിയുമായിരുന്നില്ല. പലരെയും തടവിലാക്കി. യാക്കോബിനെ കൊന്നു. വ്യാജം എന്നു വ്യക്തമായി അറിയാവുന്ന ഒന്നിനുവേണ്ടി മനുഷ്യർ ഇമ്മാതിരി ശിക്ഷകളും കഷ്ടതകളും അനുഭവിക്കുവാൻ ഒരുമ്പെടുകയില്ല. ക്രിസ്ത്യാനികൾ ഉപദ്രവികളായി കരുതപ്പെടുകയും അവരെ പീഡിപ്പിക്കുവാൻ അധികാരികൾ ഒരുങ്ങുകയും ചെയ്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നതിന്റെ തെളിവിനായി എത്ര പണം വേണമെങ്കിലും കൊടുക്കുമായിരുന്നു. ക്രിസ്ത്യാനികളിൽ നിന്നു തന്നെ യുദയെപ്പോലൊരു ദ്രോഹിയെ കിട്ടുകയും ചെയ്യും. ഇക്കാരണങ്ങളാൽ ശിഷ്യന്മാരോ അനുയായികളോ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നു വിശ്വസിക്കുവാൻ സാദ്ധ്യമല്ല. 

ശ്രതുക്കൾ യേശുവിന്റെ ശരീരം തട്ടിക്കൊണ്ടു പോകുവാനും സാദ്ധ്യതയില്ല. അപ്രകാരം ചെയ്യുന്നതിന്റെ പിന്നിൽ ഒരു ലക്ഷ്യവും അവർക്കില്ല. യേശുക്രിസ്തു ഉയിർത്തെഴുന്നേക്കും എന്ന ഊഹത്തെപ്പോലും അമർച്ച ചെയ്യാൻ ഒരുങ്ങിയിരുന്ന അവർ പ്രസ്തുത ഊഹവ്യാപനത്തിന് സഹായകമായി യേശുവിന്റെ ശരീരം തട്ടിക്കൊണ്ടു പോകുമെന്നു ചിന്തിക്കുവാൻ കൂടി കഴിയുകയില്ല. യേശുവിന്റെ കല്ലറയിലെ കാവലും അതിനു തടസ്സമാണ്. പത്രൊസും അപ്പൊസ്തലന്മാരും യേശുവിന്റെ പുനരുതാനത്തെക്കുറിച്ചു പ്രസംഗിച്ചപ്പോൾ അതു നിഷേധിക്കുവാൻ വേണ്ടി തങ്ങൾ എടുത്തു കൊണ്ടുപോയ ശരീരം ശത്രുക്കൾ പൊതുജനസമക്ഷം പ്രദർശിപ്പിക്കുമായിരുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ശിഷ്യന്മാർ ചെയ്ത പ്രസംഗത്തെക്കാളും അർത്ഥവത്തും വാചാലവുമായിരുന്നു യെഹൂദന്മാരുടെ മൗനം.

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ: “അവൻ കഷ്ടം അനുഭവിച്ച ശേഷം നാല്പതു നാളോളം പ്രത്യക്ഷനായി.” (പ്രവൃ, 1:2). ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പന്ത്രണ്ടു പ്രത്യക്ഷതകളെക്കുറിച്ചുളള വിവരണം പുതിയനിയമത്തിലുണ്ട്. അവയുടെ ക്രമം താഴെക്കൊടുക്കുന്നു:

1. പത്രാസും യോഹന്നാനും പോയ ശേഷം കല്ലറയ്ക്കൽ വന്ന മറിയയ്ക്ക്: (മർക്കൊ, 16:9; യോഹ, 20:11:18).

2. വഴിയിൽ വെച്ച് സ്ത്രീകൾക്ക്: (മത്താ, 28:9).

3. എമ്മവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാർക്ക്: (മർക്കൊ, 16:12; ലൂക്കൊ, 24:13-33).

4. ശിമോൻ പത്രാസിന്: (ലൂക്കൊ, 24:34; 1കൊരി, 15:5).

5. പത്തു ശിഷ്യന്മാർക്ക്: (യോഹ, 20:19:24).

6. പതിനൊന്നു ശിഷ്യന്മാർക്ക്: (യോഹ, 20:26-29).

7. തിബെര്യാസ് കടൽക്കരയിൽ വച്ച് ശിഷ്യന്മാർക്ക്: (യോഹ, 21:1-14).

8. ഗലീലാമലയിൽ വച്ച് ശിഷ്യന്മാർക്ക്: (മത്താ, 28:16-20).

9. അഞ്ഞൂറിലധികം സഹോദരന്മാർക്ക് ഒരുമിച്ച്: (1കൊരി, 15:6).

10. യാക്കോബിന്: (1കൊരി, 15:7).

11. യേശു സ്വർഗ്ഗാരോഹണം ചെയ്ത മലയിൽ വെച്ചു ശിഷ്യന്മാർക്ക്: (മർക്കൊ, 16:19; ലൂക്കൊ, 24:50; പ്രവൃ, 1:9).

12. പൗലൊസിന്: (1കൊരി, 15:8). 

നാലു സുവിശേഷങ്ങളിലും 1കൊരിന്ത്യർ 15-ലും ആണ് ഈ പ്രത്യക്ഷതകൾ രേഖപ്പെടുത്തിയിട്ടുള്ളത്. വിവരണങ്ങളെല്ലാം സ്വത്രന്തങ്ങളാണ്. എന്നാൽ അവയെ പൊരുത്തപ്പെടുത്തുക പ്രയാസമല്ല. പുനരുത്ഥാനശേഷം ക്രിസ്തുവിനെ കണ്ട സാക്ഷികൾ വ്യത്യസ്ത തലങ്ങളിലുള്ളവരാണ്. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. വിശ്വാസികൾക്കാണ് അധികം പ്രത്യക്ഷപ്പെട്ടതെങ്കിലും അവിശ്വാസിയായ യാക്കോബിനും പ്രത്യക്ഷപ്പെട്ടു. അതിനുശേഷമാണ് യാക്കോബ് യേശുക്രിസ്തുവിൽ വിശ്വസിച്ചത്. അവിശ്വാസിയായിരുന്ന പൗലൊസിനു ക്രിസ്തു നല്കിയ പ്രത്യക്ഷതയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവനും ക്രിസ്ത്യാനികളുടെ ബദ്ധശത്രുവുമായിരുന്നു അദ്ദേഹം. മരിച്ചവരുടെയിടയിൽ നിന്നു ഉയിർത്തെഴുന്നേറ്റ യേശുവിനെ താൻ കണ്ടത് അപ്പൊസ്തലൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.  

ശിഷ്യന്മാരിലുണ്ടായ മാറ്റം: ശിഷ്യന്മാരിലുണ്ടായ പരിവർത്തനം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് വലിയ തെളിവാണ്. യേശുവിന്റെ ക്രൂശീകരണശേഷം പരാജിതരും സംഭീതരും ആയിരുന്ന ശിഷ്യന്മാർ ഏറെത്താമസിയാതെ ക്രിസ്തുവിനു വേണ്ടി കാരാഗൃഹവാസം അനുഭവിപ്പാനും മരിക്കുവാനും ധൈര്യപൂർവ്വം മുന്നോട്ടു വന്നു. യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രൊസിനെ ചില നാളുകൾക്കുശേഷം നാം കാണുന്നത് ഇളക്കുവാൻ കഴിയാത്ത ധൈര്യമുള്ള വനായിട്ടാണ്. ഈ മാറ്റം അവരിൽ എങ്ങനെയുണ്ടായി? യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ദൃഢനിശ്ചയം ഇല്ലായിരുന്നുവെങ്കിൽ അവർ ഈ ത്യാഗത്തിന് മുതിരുമായിരുന്നോ? ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിന്റെ പുനരുത്ഥാനം സംശയസ്പർശമറ്റതാണ്. 

ആരാധനാദിവസത്തിൽ വന്ന മാറ്റം: ക്രിസ്തുവിന്റെ ഉയിർപ്പോടുകൂടി വിശ്വാസികൾ ആഴ്ചയുടെ ഒന്നാം നാൾ ഒരുമിച്ചു കൂടി ദൈവത്തെ ആരാധിച്ചു. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ.” (അപ്പൊ, 20:7). “ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിനു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും” (1കൊരി, 16:2). അപ്പൊസ്തലന്മാർ യെഹൂദന്മാർ ആയിരുന്നു. ആദിമകാലം തൊട്ടു യെഹൂദന്മാർ ആചരിച്ചിരുന്ന ശബ്ദത്തിനെ (ശനിയാഴ്ച) ഉപേക്ഷിച്ചുകൊണ്ടു ആരാധനയ്ക്കുവേണ്ടി ഞായറാഴ്ച സ്വീകരിച്ചതുതന്നെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു തെളിവാണ്. ഏദൻതോട്ടത്തിൽ വച്ചാണ് ദൈവം ശബ്ബത്തു ഏർപ്പെടുത്തിയത്. തുടർന്നു ദൈവത്തോടുള്ള യിസ്രായേലിന്റെ ഉടമ്പടിയുടെ അടയാളമായി ശബ്ബത്തിനെ സ്ഥിരീകരിച്ചു. (പുറ, 31:13; യെഹ, 20:12, 20). സൃഷ്ടിയുടെ സ്മാരകദിനമാണ് ശബ്ബത്തെങ്കിൽ പുതുസൃഷ്ടിയുടെയും പുനരുത്ഥാനത്തിന്റെയും സ്മാരകദിനമാണ് ഞായറാഴ്ച. ഞായറാഴ്ച്ച ആരാധനാദിനമായി മാറിയത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു തെളിവാണ്. ശബ്ബത്ത് സൃഷ്ടിപ്പിന്റെ പൂർത്തീകരണത്തെയും ഒന്നാം ദിവസം വീണ്ടെടുപ്പിന്റെ പൂർത്തീകരണത്തയും കാണിക്കുന്നു. 

സഭയുടെ ആരംഭം: ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്മേലാണ് സഭ പണിയപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തോടു കൂടി ചിതറിപ്പോയ ശിഷ്യന്മാർ ഒരുമിച്ചു കൂടുന്നതിനും സഭ രൂപം കൊള്ളുന്നതിനും കാരണമായത് ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. 

പുതിയനിയമ രൂപീകരണം: ക്രിസ്തു പുനരുത്ഥാനം ചെയ്യാതിരുന്നുവെങ്കിൽ പുതിയനിയമം എഴുതപ്പെടുകയില്ലായിരുന്നു. യേശു കല്ലറയിൽ അടക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നുവെങ്കിൽ അവന്റെ ജീവിതം മരണം എന്നിവയുടെ ചരിത്രം അവനോടൊപ്പം അടക്കപ്പെട്ടിരുന്നേനേ എന്ന ചൊല്ല് സാർത്ഥകമാണ്. 

പുനരുത്ഥാനത്തിന്റെ ഫലം: ക്രിസ്തു ശാസ്ത്രത്തിൽ പുനരുത്ഥാനം വളരെ പ്രധാനപ്പെട്ട വിഷയമാണ്. മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേല്ക്കും എന്ന് യേശു പ്രവചിച്ചിരുന്നു. (മർക്കൊ, 8:31; 9:31; 10:34). ദൈവപുത്രനായ ക്രിസ്തു ദൈവമാകയാൽ പുനരുത്ഥാനം ചെയ്യേണ്ടിയിരുന്നു. ദൈവപുത്രനെ പിടിച്ചുവയ്ക്കുവാൻ മരണത്തിനു ആസാദ്ധ്യമായിരുന്നു. (പ്രവൃ, 2:24; റോമ, 1:5; യോഹ, 5:26). ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചു. (പ്രവൃ, 13:32,33). ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പ്രാധാന്യം അപ്പൊസ്തലൻ വിശദമാക്കുന്നു; “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നുവരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസാക്ഷികൾ എന്നു വരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.” (1കൊരി, 15:14-17). ക്രിസ്തുവിന്റെ മരണത്തെ അംഗീകരിക്കുന്നവരിൽ പലരും ദേഹസഹിതമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്നു. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന എല്ലാ സത്യങ്ങളുടെയും അധിഷ്ഠാനം പുനരുത്ഥാനമാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ കൊരിന്ത്യരുടെ വിശ്വാസം വ്യർത്ഥമാണ്. അപ്പൊസ്തലന്മാരുടെ പ്രസംഗം വ്യർത്ഥമാണ്; അവർ കള്ളസാക്ഷികളാണ്. ക്രിസ്തുവിൽ നിദ്രകൊണ്ടവർ നശിച്ചുപോയി. ക്രിസ്ത്യാനികൾ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. സുവിശേഷത്തിന്റെ അവിഭാജ്യഘടകമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ക്രിസ്തു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ നമ്മുടെ രക്ഷ പൂർത്തിയാക്കി എന്നതിനു ഉറപ്പൊന്നും ഇല്ല. വിശ്വാസികളുടെ പുനരുത്ഥാനത്തിന്റെ ഉറപ്പാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് അവന്റെ പുനരുത്ഥാനത്തിലാണ്. (റോമ, 4:25). ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവിച്ചറിയാൻ പൗലൊസ് തീവ്രമായി ആഗ്രഹിച്ചു. (ഫിലി, 3:10). ക്രിസ്തുവിനോടു കുടെ ഉയിർത്തെഴുന്നേറ്റ വിശ്വാസികൾ ഉയരത്തിലുള്ളത് അന്വേഷിക്കുവാൻ (കൊലൊ, 3:1), സ്വർഗ്ഗീയവിളിയാൽ (എബ്രാ, 3:1) വിളിക്കപ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *