തിഗ്ലത്ത്-പിലേസർ

തിഗ്ലത്ത്-പിലേസർ (Tiglath – Pileser)

അശ്ശൂർ രാജാക്കന്മാരുടെ പട്ടികയിൽ വളരെ പ്രഖ്യാതമായ ഒരു പേരാണ് തിഗ്ലത്ത്-പിലേസർ. തിഗ്ലത്ത്-പിലേസർ ഒന്നാമൻ (ബി.സി. 1114-1076 ) വലിയ ആക്രമണകാരി ആയിരുന്നു. വിശ്വസാമ്രാജ്യം സ്ഥാപിക്കാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ കാലത്ത് രാജ്യം പടിഞ്ഞാറു മെഡിറ്ററേനിയൻ വരെ വ്യാപിച്ചു. തുടർന്നു അശ്ശൂരിന്റെ ശക്തി ക്ഷയിച്ചു. ബി.സി. 745-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ (ബി.സി. 745-727) സിംഹാസനം കൈയടക്കി. ഇദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ, ജനനത്തെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒരശ്ശൂർ സൈന്യാധിപൻ ആയിരുന്നിരിക്കാനാണ് സാദ്ധ്യത. തന്റെ ശിലാലിഖിതങ്ങളിലൊന്നിലും മാതാവിനെക്കുറിച്ചോ പിതാവിനെക്കുറിച്ചോ പറയുന്നില്ല. തിഗ്ലത്ത്-പിലേസറിന്റെ മരണത്തിനു വളരെ ശേഷം അദ്ദേഹത്തിന്റെ ശിലാലിഖിതങ്ങൾക്ക് എസ്സർ ഹദ്ദോൻ കേടു വരുത്തി. ഇത് തിഗ്ലത്ത്-പിലേസർ മൂന്നാമൻ രാജകുടുംബത്തിൽ ഉൾപ്പെട്ടവനായിരുന്നില്ലെന്ന നിഗമനത്തിനു സാധുത നല്കുന്നു. മുൻഗാമിയായ അശ്ശൂർ-നിരാരി മൂന്നാമൻ്റെ ഭരണകാലം ബി.സി. 754-745 ആയിരുന്നു. ബി.സി. 746-ൽ ഒരു വിപ്ലവമുണ്ടായി. അതോടുകൂടി തിഗ്ലത്ത്-പിലേസർ അധികാരത്തിൽ വന്നു. 

തുടക്കം മുതൽ തന്നെ തിഗ്ലത്ത്-പിലേസർ തന്റെ ഭരണ നൈപുണ്യം വെളിപ്പെടുത്തി. അശ്ശൂരിന്റെ ചരിത്രത്തിൽ സിംഹാസന അപഹരണത്തെ തുടർന്നു ചെറിയ യുദ്ധങ്ങളും കലാപങ്ങളും പതിവായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്തതു സംഭവിച്ചില്ല. ഭരണകാലം ഹ്രസ്വമായിരുന്നു ( ബി.സി. 745-727). കൽചിയിലെ (Kalchi) ശല്മനേസ്സറിന്റെ കൊട്ടാരം പുനഃസ്ഥാപിച്ചു. കൊട്ടാരത്തിലെ വലിയമുറികളുടെ ചുവരുകളിൽ വലിയ കൽപാളികൾ സ്ഥാപിച്ചു; അവയിൽ തന്റെ ഭരണകാലത്തെ ആക്രമണങ്ങൾ മനോഹരമായി ആലേഖനം ചെയ്തു. ബാബിലോണിയ ആക്രമണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവൃത്തി. ബാബിലോണിയയെ ആക്രമിച്ചു കീഴടക്കി അവിടെ പാർപ്പുറപ്പിച്ചു. ബാബിലോന്യ സംസ്കാരത്തെ നശിപ്പിക്കുമെന്നു ഭീഷണി ഉയർത്തിയ അരാമ്യരെ ഓടിച്ചു. ബാബിലോണിയയിൽ ഒരു വ്യവസ്ഥാപിതമായ ഭരണം ഏർപ്പെടുത്തി. അനന്തരം വടക്കുപടിഞ്ഞാറോട്ടും കിഴക്കോട്ടും ചെന്നു അവിടെയുള്ള ജനങ്ങളിൽനിന്നു ഭീമമായ കപ്പം ഈടാക്കി. കീഴടക്കിയ പ്രദേശങ്ങളിൽ ഉറപ്പുള്ള സർക്കാർ സ്ഥാപിച്ചു. അദ്ദേഹം ഒരു ജനതയെ കീഴടക്കിയശേഷം അവരിൽ ശ്രേഷ്ഠന്മാരെ തന്റെ രാജ്യത്തിൽ മറെഅറാരിടത്തു കൊണ്ടുപോയി പാർപ്പിക്കുകയും, അവിടെനിന്നും ആവശ്യമായ ആളുകളെ കൊണ്ടു വന്നു ഒഴിപ്പിച്ച് പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. അനേകർക്കും ഇതു മരണത്തെക്കാൾ ഹീനമായ ശിക്ഷയായി അനുഭവപ്പെട്ടു. രാജ്യത്തിനകത്തു വിപ്ലവം ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ നടപടി മാത്രമായിരുന്നു ഇത്. കീഴടക്കിയ പ്രദേശങ്ങളിലെല്ലാം അസീറിയൻ ദേശാധിപതിമാരെ നിയമിച്ചു വർഷംതോറും കപ്പം ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. അധീനദേശങ്ങളെ അശ്ശൂർ സാമ്രാജ്യത്തിന്റെ ഭാഗമെന്നവണ്ണം ഭരിച്ചു. 

അരാമിലെയും (സിറിയ) പലസ്തീനിലെയും ചില സംസ്ഥാനങ്ങൾ നാമമാത്രമായി അശ്ശൂരിനു കപ്പം കൊടുക്കുന്നവരായിരുന്നു. സിറിയ, പലസ്തീൻ തുടങ്ങി ചെറു രാജ്യങ്ങളെല്ലാം പ്രതിരോധത്തിനു വേണ്ടി ഒരു സഖ്യത്തിൽ വന്നിരുന്നു എങ്കിൽ, തിഗ്ലത്ത്-പിലേസർ മൂന്നാമനെ ചെറുക്കാമായിരുന്നു. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങൾക്കു പടലപ്പിണക്കം മൂലം ഇതസാദ്ധ്യമായിരുന്നു. ബി.സി. 739-നടുപ്പിച്ച് അശ്ശൂരിന്റെ ആധിപത്യത്തെ അറുത്തെറിയുന്നതിനു ചില രാഷ്ട്രങ്ങൾ നിശ്ചയിച്ചുറച്ചു. ഈ സഖ്യത്തിന്റെ നായകനായി യെഹൂദാ രാജാവായി അസര്യാവ് അഥവാ ഉസ്സീയാവ് രംഗപ്രവേശം ചെയ്തു. അദ്ദേഹത്തെ സഹായിക്കുവാൻ ഹമാത്ത്, ദമ്മേശെക്ക്, സോർ, ശമര്യാ എന്നിങ്ങനെ പത്തൊമ്പതു രാജ്യങ്ങൾ അണിനിരന്നു. ഈ പത്തൊമ്പതു രാജ്യങ്ങളും ഏകമനസ്സോടെ യുദ്ധക്കളത്തിൽ ഇറങ്ങിയിരുന്നു എങ്കിൽ അശ്ശൂരിന്റെ മുന്നേറ്റത്തെ ചെറുക്കാമായിരുന്നു. ഇവർ സൈന്യങ്ങളെ കൂട്ടിച്ചേർക്കുന്നതിനു മുമ്പുതന്നെ സഖ്യത്തിന്റെ തലവനായ ഉസ്സീയാവിനെ അവന്റെ ശക്തി കേന്ദത്തിൽ വച്ച് ആക്രമിക്കുന്നതിനു് തിഗ്ലത്ത്-പിലേസർ പലസ്തീനിൽ പ്രവേശിച്ചു. ഉത്തര രാജ്യത്തിൽ പ്രവേശിച്ചപ്പോൾ തന്നെ രാജാവായ മെനഹേം യുദ്ധം ഉപേക്ഷിച്ചു ആയിരം താലന്തു വെളളി നല്കി അശ്ശൂരിനോടുളള വിധേയത്വം വെളിപ്പെടുത്തി. ഇതു സഖ്യത്തിനു പറ്റിയി വലിയ തിരിച്ചടിയായിരുന്നു. സഖ്യത്തിനുണ്ടായ തകർച്ച തിഗ്ലത്ത്-പിലേസറിനെ സന്തുഷ്ടനാക്കി. മറ്റുള്ളവരും കപ്പം കൊടുക്കാൻ സന്നദ്ധരായി. വമ്പിച്ച കൊളള മുതലുമായി അദ്ദേഹം അശ്ശൂരിലേക്കു മടങ്ങി. ബി.സി. 743-ൽ അദ്ദേഹം വീണ്ടും മെഡിറ്ററേനിയൻ തീരത്തെത്തി; ഗസയെ കീഴടക്കി. 

യെഹൂദയിലെ ആഹാസ്, ശമര്യയിലെ പേക്കഹ്, ദമ്മേശെക്കിലെ രെസോൻ എന്നിവർക്കു അശ്ശൂരിന്നെതിരെ ഒരു ശക്തമായ സഖ്യം പടുത്തുയർത്താമായിരുന്നു. എന്നാൽ ആഹാസ് വെറും യുവാവാണെന്നു കണ്ട്, പേക്കഹും രെസോനും കൂടിച്ചേർന്നു യെഹൂദയെ ആക്രമിച്ചു. ആഹാസ് പ്രതിസന്ധിയിലായി. ഈജിപ്റ്റിൽ നിന്നു സഹായം പ്രതീക്ഷിക്കാനില്ല. നിർണ്ണായക നിമിഷത്തിൽ ദൂതനെ അയച്ചു ദമ്മേശെക്കിനും ശമര്യയ്ക്കും എതിരെ സഹായത്തിനായി തിഗ്ലത്ത്-പിലേസറിനോടപേക്ഷിച്ചു. തിഗ്ലത്ത്-പിലേസർ കപ്പം സ്വീകരിച്ചു ദമ്മേശെക്കിനെ ഭീഷണിപ്പെടുത്തി. അതോടുകൂടി ദമ്മേശെക്കും ശമര്യയും യെഹൂദയിൽ നിന്നു സൈന്യങ്ങളെ പിൻവലിച്ചു. തിഗ്ലത്ത്-പിലേസർ തുടർന്നു സോർ, സീദോൻ കടന്നു എസ്ദ്രലെയോൺ സമഭൂമിയിലേക്കു തിരിഞ്ഞു. അനന്തര സംഭവങ്ങൾ ബൈബിളിൽ വിവരിക്കുന്നതി പ്രകാരമാണ്; “പേക്കഹിന്റെ കാലത്തു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്നു. ഈയോനും ആബേൽ-ബേത്ത്മയഖയും യാനോവഹും കേദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.” (2രാജാ, 15:29). തിഗ്ലത്ത്-പിലേസർ ശമര്യ ആക്രമിക്കുമായിരുന്നു. എന്നാൽ ഹോശേയ പേക്കഹിനെ വെട്ടിക്കൊന്നു പകരം രാജാവായി. (2രാജാ, 15:30). തിഗ്ലത്ത്-പിലേസറിന്റെ പ്രതിനിധിയെന്നവണ്ണം ഹോശേയ രാജ്യം ഭരിച്ചു. ബി.സി. 732-ൽ അദ്ദേഹം ദമ്മേശെക്കു പിടിച്ചു. ഈ കാലത്തു 591 പട്ടണങ്ങളെ നശിപ്പിച്ചു അവയിലെ നിവാസികളെ അവരുടെ സമ്പത്തുകളോടൊപ്പം അശ്ശൂരിലേക്കു കൊണ്ടുപോയി എന്നു തിഗ്ലത്ത്-പിലേസർ പറയുന്നു. ആഹാസ് ദമ്മേശെക്കിൽ ചെന്നു അദ്ദേഹത്തിനു അഞ്ജലി അർപ്പിച്ചു. ബി.സി. 728 നവവത്സരദിനത്തിൽ അദ്ദേഹം ബാബിലോൺ രാജാവായി അഭിഷിക്തനായി. ബി.സി. 727-ൽ മരിച്ചു. അശ്ശൂരിനെ ഒരു മഹാസാമാജ്യമാക്കിത്തീർത്ത മഹാനായിരുന്നു തിഗ്ലത്ത്-പിലേസർ. ഇദ്ദേഹത്തിന്റെ അപരനാമമാണ് പൂൽ. 1ദിനവൃത്താന്തം 5:26-ൽ ഈ രണ്ടു പേരുകളും അടുത്തടുത്തു പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *