ഗാദ്

ഗാദ് (Gad)

പേരിനർത്ഥം – ഭാഗ്യം 

യാക്കോബിന്റെ ഏഴാമത്തെ പുത്രനും തന്റെ ഭാര്യയായ ലേയയുടെ ദാസി സില്പയിൽ ജനിച്ച ആദ്യജാതനും. (ഉല്പ, 30:11). ഗാദിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും തിരുവെഴുത്തിൽ നല്കിയിട്ടില്ല. യാക്കോബ് തന്റെ മരണശയ്യയിൽ മറ്റു പുത്രന്മാരോടൊപ്പം ഗാദിനെയും അനുഗ്രഹിച്ചു. (ഉല്പ, 49:19). “ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.” ഗാദിന്റെ പേരുകൊണ്ടുള്ള ഒരു പദലീലയായിരുന്നു യാക്കോബിന്റെ ആനുഗ്രഹം. ഒരു കവർച്ചപ്പട ഗാദിനെ ഞെരുക്കുമെന്നും ഒടുവിൽ ഗാദ് അവരെ ഞെരുക്കുകയും പിൻപടയെ ആക്രമിക്കുകയും ചെയ്യുമെന്നും യാക്കോബ് വിവക്ഷിച്ചു. 

ഗാദ്ഗോത്രം: യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോകുമ്പോൾ ഗാദിന് ഏഴു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:16). പേരുകളിലധികവും ബഹുവചനാന്തങ്ങളാണ്. തന്മൂലം അവ വ്യക്തിനാമങ്ങൾ എന്നതിലേറെ കുടുംബനാമങ്ങൾ ആയിരിക്കണം. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ഗാദ്യരുടെ എണ്ണം 45,650 ആയിരുന്നുവെങ്കിലും അടുത്തതിൽ അത് 40,500 ആയി കുറഞ്ഞു. അങ്ങനെ ജനസംഖ്യയിൽ എട്ടാം സ്ഥാനത്തു നിന്ന ഗോത്രം പത്താം സ്ഥാനത്തായി. (സംഖ്യാ, 1:25; 2:18). യിസ്രായേല്യ സൈന്യത്തിൽ രണ്ടാം വിഭാഗത്തോടാണ് ഗാദിനെ ചേർത്തിരുന്നത്. സമാഗമന കൂടാരത്തിന്റെ തെക്കുഭാഗത്തു പാളയമടിച്ചിരുന്ന അവർ രൂബേന്റെ കൊടിക്കീഴിലാണ് പുറപ്പെട്ടത്. ദെയുവേലിന്റെ മകനായ എലിയാസാഫ് ആയിരുന്നു അവരുടെ പ്രഭു. (സംഖ്യാ, 1:14; 2:10-16). അസംഖ്യം കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് യോർദ്ദാനു കിഴക്കുള്ള പ്രദേശം അവർ മോശെയോടു ആവശ്യപ്പെട്ടു. കനാൻ കീഴടക്കുന്നതിനു സഹോദരന്മാരെ സഹായിക്കുമെന്ന ഉറപ്പിന്മേൽ ഗാദ്യരുടെ അഭീഷ്ടം മോശെ അനുവദിച്ചു. 

ഗാദ്യർ രണോത്സുകരായിരുന്നു. മോശെയുടെ അനുഗ്രഹം ഗാദ്യരുടെ ഈ സ്വഭാവം വ്യക്തമാക്കി. (ആവ, 33:20,21). കനാൻ ആക്രമണത്തിൽ അവർ സഹോദരന്മാരെ സഹായിച്ചു. (യോശു, 4:12; 22:14). അമ്മോന്യർ, മിദ്യാന്യർ തുടങ്ങിയ ശത്രുക്കളുടെ മദ്ധ്യ അവർ തങ്ങളുടെ ദേശത്തെ ഭ്രദമായി സൂക്ഷിച്ചു. യിശ്മായേല്യ സന്തതികളുടെമേൽ അവർ നിർണ്ണായക വിജയം നേടി. യെതൂർ, നാഫീശ്, നോദാബ് എന്നീ ഗോത്രങ്ങളെ തോല്പിച്ച് അവരിൽ നിന്ന് ധാരാളം കൊളള പിടിച്ചെടുത്തു. (1ദിന, 5:18-22). പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളുമായ അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ ശീഘ്രഗാമികളും ആയിരുന്നു എന്നാണ് സീക്ലാഗിൽ വച്ചു ദാവീദിനെ സഹായിക്കാൻ വന്ന ഗാദ്യരെ വർണ്ണിക്കുന്നത്. (1ദിന, 12:8). ഈശ്-ബോശെത്തിന്റെ പരമാധികാരം ഗാദിൻ്റെ പ്രദേശത്താണ സ്ഥാപിച്ചത്. അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുവന്നു രാജാവാക്കി. (2ശമൂ, 2:8). യിസ്രായേൽ വിഭജിക്കപ്പെട്ടപ്പോൾ ഗാദ് ഉത്തര രാജ്യത്തിലായി. അരാമും യിസ്രായേലും തമ്മിൽ നടന്ന യുദ്ധങ്ങൾ ഗാദിന് നാശകാരണമായി. (2രാജാ, 10:33). ഒടുവിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മറ്റു ഗോത്രങ്ങളോടൊപ്പം ഗാദ്യരെയും അശ്ശൂരിലേക്കു ബദ്ധരാക്കി കൊണ്ടുപോയി. (2രാജാ, 15:29; 1ദിന, 5:26).

Leave a Reply

Your email address will not be published. Required fields are marked *