കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക

കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക

മൂന്നാം സഹസ്രാബ്ദത്തിലെ മാനവരാശിയുടെ സാമൂഹ്യഘടനയിൽ സ്ത്രീകളുടെ പ്രാധാന്യം അത്യധികം വർദ്ധിച്ചിരിക്കുന്നു. പുരുഷന്മാർ ചെയ്യുന്ന ജോലികളൊക്കെയും തങ്ങൾക്കും ചെയ്യുവാൻ കഴിയുമെന്ന് രാഷ്ട്രങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ബഹിരാകാശപേടകങ്ങളെയും നിയന്ത്രിച്ചുകൊണ്ട് സ്ത്രീകൾ തെളിയിച്ചുകഴിഞ്ഞു. ആത്മീയ ലോകത്ത് പൗരോഹിത്യപദവിയിലേക്ക് സ്ത്രീകൾ ഉയർത്തപ്പെട്ടതോടെ പരമ്പരാഗതമായി പുരുഷന്റേതുമാത്രമായിരുന്ന ആ അധികാരം പേറുവാനും തങ്ങൾക്കു കഴിയുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. അങ്ങനെ സമത്വത്തിനുവേണ്ടിയും വിമോചനത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ശബ്ദമുയർത്തുമ്പോഴും അവൾ ഒരു ഭാര്യയാണ് എന്നുള്ള യാഥാർത്ഥ്യം അവശേഷിക്കുന്നു. പരിശുദ്ധാത്മനിറവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആദിമസഭയിൽ പരിശുദ്ധാത്മാവിൽ ഭാര്യാഭർത്താക്കന്മാർ വളരുവാനും അവരുടെ കുടുംബജീവിതം ദൈവത്തിനു പ്രസാദകരമായിത്തീരുവാനും ഭാര്യാഭർത്താക്കന്മാർ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് തന്റെ ലേഖനങ്ങളിലൂടെ ആവർത്തിച്ച് ഉദ്ബോധിപ്പിച്ചിരുന്നു. ഭാര്യമാർ കർത്താവിന് എന്നപോലെ സ്വന്തം ഭർത്താക്കന്മാർക്കു കീഴടങ്ങണമെന്ന് പൗലൊസ് പ്രബോധിപ്പിക്കുന്നു. (എഫെ, 5:22). മാത്രമല്ല, ക്രിസ്തു സഭയുടെ തലയായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ തലയാകുന്നു. (എഫെ, 5:23). തന്റെ തലയാകുന്ന ഭർത്താവിനോട് ഭാര്യ ഭക്ത്യാദരവുകളോടെ വർത്തിക്കണം. (എഫെ, 5:33). അപ്പൊസ്തലനായ പത്രൊസും ആദിമസഭയിലെ വിശ്വാസികളെ ഉപദേശിക്കുന്നത് ഇതുതന്നെയാണ്. “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ;”(1പത്രൊ, 3:1). ‘കീഴടങ്ങുക’ എന്നു പറയുമ്പോൾ യുദ്ധത്തിൽ ഒരു സൈന്യം പ്രബലമായ മറ്റൊരു സൈന്യത്തിനു കീഴടങ്ങുന്നതുപോലെയുള്ള അവസ്ഥയല്ല വിവക്ഷിക്കുന്നത്; പ്രത്യുത, ഭർത്താവ് തന്റെ തലയാകുന്നുവെന്ന് സമ്പൂർണ്ണമായി അംഗീകരിച്ചുകൊണ്ട്, ആ തലയില്ലെങ്കിൽ ഉടലായ തനിക്ക് യാതൊരു നിലയും വിലയുമില്ലെന്ന ബോധ്യത്തോടുകൂടെ ഭാര്യ ഭർത്താവിനെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നാണ് അപ്പൊസ്തലന്മാർ ഉദ്ബോധിപ്പിക്കുന്നത്. കുടുംബജീവിതത്തിൽ ഭാര്യമാർക്ക് ഈ ഗുണഗണങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയാത്തതുകൊണ്ടാണ് കുടുംബജീവിതങ്ങൾ തകർന്ന് വിവാഹമോചനം അനുദിനം പെരുകി തലമുറകളുടെ ഭാവി തകർന്നുടയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *