ഔഗുസ്തൊസ് കൈസർ

ഔഗുസ്തൊസ് കൈസർ (Augustus Caesar)

പേരിനർത്ഥം – അഭിവന്ദ്യൻ

കർത്താവായ യേശുക്രിസ്തു ജനിക്കുന്ന കാലത്ത് റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഗായസ് ജൂലിയസ് സീസർ ഒക്റ്റാവിയന് ബി.സി. 27 ജനുവരി 16-ന് റോമൻ സെനറ്റ് നല്കിയ ബഹുമതി നാമമാണ് ഔഗുസ്തൊസ്: (ലൂക്കൊ, 2:1). ഈ പേരിനെ സെബസ്റ്റോസ് എന്ന് ഗ്രീക്കിലേക്കു തർജ്ജമ ചെയ്തു. പില്കാല റോമൻ ചക്രവർത്തിമാരും ഈ ബഹുമതി നാമം സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ അനന്തരവനായ ഇദ്ദേഹം ബി.സി. 63-മാണ്ട് സെപ്റ്റംബർ മാസം 23-ാം തീയതി ജനിച്ചു. ജൂലിയസ് സീസറിന്റെ മരണപ്രതത്തിൽ കൈസറെ നാമകരണം ചെയ്തിരുന്നു. എന്നാൽ ഈ കാര്യം രഹസ്യമായി സൂക്ഷിച്ചു. സീസറിന്റെ വധത്തിനുശേഷം മരണപത്രം വായിച്ചതോടു കൂടി ഈ പേർ അദ്ദേഹം സ്വീകരിച്ചു. ബി.സി. 43-ൽ റോമാനഗരം കൈവശമാക്കി, അദ്ദേഹം കോൺസൽ ആയി തിരഞ്ഞെടുക്കപ്പെട്ടു . അന്റണി, ലെപിഡസ് എന്നിവരെ ചേർത്തു ഒരു ട്രയംവിറൈറ്റ് (ത്രിനായകത്വം) രൂപീകരിച്ചു. തുടർന്നു ജൂലിയസ് സീസറിന്റെ ഘാതകനായ ബ്രൂട്ടസിനെയും സൈന്യത്തെയും തോല്പിച്ചു. ഒക്റ്റാവിയന്റെ സഹോദരിയായ ഒക്റ്റാവിയയെ ആന്റണി വിവാഹം കഴിച്ചു. 

ഈജിപ്റ്റിലെ രാജ്ഞിയായ ക്ലിയോപാട്ര VII-ന്റെ വശീകരണത്തിൽ ആന്റണി വീണു. ബി.സി. 33-ൽ ക്ലിയൊപാട്രയെ ആന്റണി വിവാഹം കഴിക്കുകയും ബി.സി. 32-ൽ ഒക്റ്റാവിയയെ വിവാഹമോചനം ചെയ്യുകയും ചെയ്തു. ബി.സി. 30-ൽ ഒക്റ്റാവിയൻ ഈജിപ്റ്റ് ആക്രമിച്ചു. ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യചെയ്തു. അതോടുകൂടി ഈജിപ്റ്റ് റോമൻ പ്രവിശ്യയായിത്തീർന്നു. ഔഗുതൊസ് കൈസർ ദീർഘായുഷ്മനായിരുന്നു. അമ്പത്തേഴുവർഷം (ബി.സി. 43-എ.ഡി. 14) റോം ഭരിച്ചു. ഭരണകാലം ഐശ്വര്യപൂർണ്ണവും സമാധാനപരവും ആയിരുന്നു. എ.ഡി. 14: ആഗസ്റ്റ് 19-ന് ഔഗുസ്തൊസ് കൈസർ മരിച്ചു. ഒരുമാസത്തിനുശേഷം റോമൻ സെനറ്റ് അദ്ദേഹത്തെ ദേവനാക്കി.

Leave a Reply

Your email address will not be published. Required fields are marked *