ഏദെൻ

ഏദെൻ (Eden)

പേരിനർത്ഥം – ആനന്ദം

ആദാമിനു ജീവിക്കുവാനായി യഹോവ നിർമ്മിച്ച തോട്ടം. പാപം ചെയ്തതിനു ശേഷം ആദാമും ഹവ്വയും തോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ടു. “യഹോവയായ ദൈവം കിഴക്കു ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടത്തിനു ഏദെനുള്ളത്ര വ്യാപ്തിയില്ലെന്നു സൂചിപ്പിക്കുകയാണിത്. ഏദെനകത്തുള്ള കെട്ടിയടയ്ക്കപ്പെട്ട ഒരു സ്ഥലം ആയിരിക്കണം തോട്ടം. ‘ആനന്ദം’ എന്നർത്ഥവും ഏദെനു സമോച്ചാരണവും ഉള്ള ഒരു എബ്രായധാതുവിൽ നിന്നു നിഷ്പാദിപ്പിക്കുകയാണ് ഏദെൻ എന്ന പദം. സമഭൂമി എന്ന അർത്ഥത്തിൽ ഏദിൻ (Edin) എന്നൊരു സുമേര്യൻ ധാതുവുണ്ട്. അതിൽ നിന്നു നേരിട്ടോ ഏദിന (Edina) എന്ന അക്കാദിയൻ ധാതു വഴിയോ തോട്ടത്തിന് ഈ പേരു സ്വീകരിച്ചിരിക്കാം. സമതലത്തിൽ സ്ഥിതിചെയ്യുക കൊണ്ട് ഏദൻതോട്ടം ‘ഗൻ ഏദെൻ’ (ഉല്പ, 2:15; 3:23, 24; യെഹെ, 36:35; യോവേ, 2:3) എന്നു പേർ വന്നു. യഹോവയുടെ തോട്ടം ‘ഗൻ യാഹ്വേ’ (യെശ, 51:3) എന്നും ഈ തോട്ടത്തെ പരാമർശിച്ചിട്ടുണ്ട്. ഉല്പത്തി 2 2-ലെ തോട്ടം എന്ന വാക്കിനെയും യെശയ്യാവ് 51:3-ലെ ഏദെനെയും, പാരാഡെസൊസ് (Paradeisos) എന്ന പദം കൊണ്ടാണ് സെപ്റ്റംജിൻറിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. കെട്ടിയടയ്ക്കപ്പെട്ടത്, ഉദ്യാനം, തോട്ടം എന്നീ അർത്ഥങ്ങളുള്ള പൗരാണിക പേർഷ്യൻ വാക്കിൽ നിന്നാണ് പാരഡൈസൊസ് എന്ന ഗ്രീക്കു വാക്കിന്റെ ഉത്പത്തി. ഇതിൽ നിന്നത്രേ പരദീസ (പാരഡൈസ്) എന്ന് ഏദെൻ തോട്ടത്തെ വിളിക്കുന്നത്. 

ഏദെനിൽ നിന്നു ഒരു നദിപുറപ്പെട്ടു തോട്ടത്തെ നനച്ചു. അവിടെ നിന്നു അത് നാലു ശാഖയായി പിരിഞ്ഞു. (ഉല്പ, 2;10). ശാഖ എന്ന പദം ഒരു ശാഖയുടെ ആരംഭത്തെയോ (താഴേയ്ക്കൊഴുകുന്നത്) ഒരു പോഷകനദിയുടെ തുടക്കമോ സംഗമമോ ആകാം. ഈ നാലു ശാഖകളും തോട്ടത്തിനു വെളിയിലാണ്. അവയുടെ പേരുകൾ പീശോൻ (ഉല്പ, 2:11), ഗീഹോൻ (ഉല്പ, 2:13), ഹിദ്ദെക്കെൽ (2:14), ഫ്രാത്ത് (2:14) എന്നിവയാണ്. ഇവയിൽ ഹിദ്ദെക്കെലും ഫ്രാത്തും യഥാക്രമം ടൈഗ്രീസും യൂഫ്രട്ടീസം ആണെന്നു എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ പീശോൻ, ഗീഹോൻ എന്നിവയെക്കുറിച്ചു സാരമായ അഭിപ്രായവ്യത്യാസമുണ്ട്. അവ നൈൽ നദിയും സിന്ധുനദിയുമാണെന്നും, അല്ല മെസപ്പൊട്ടേമിയയിലെ ടൈഗ്രീസ് നദിയുടെ പോഷകനദികളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 

ഭൂമിയിൽ നിന്നു മഞ്ഞുപൊങ്ങി നിലമൊക്കെയും നനച്ചു. (ഉല്പ, 2:6). നദി എന്നർത്ഥമുളള ഇദ് (id( എന്ന സുമേര്യൻ ധാതുവിൽ നിന്നാണു മഞ്ഞ് എന്നർത്ഥമുള്ള എദ് എന്ന എബ്രായപദത്തിന്റെ നിഷ്പത്തി. ഇതിൽനിന്നും ഭൂമിയുടെ അടിയിൽ നിന്ന് ഒരു നദി പൊങ്ങി നിലം മുഴുവൻ നനച്ചിരുന്നുവെന്നു മനസ്സിലാക്കാം. തോട്ടത്തിന്നകത്തായിരുന്നു ഇത്. തോട്ടം കൃഷിഭൂമിയായിരുന്നു. കാണാൻ ഭംഗിയുള്ള ഫലവൃക്ഷങ്ങൾ തോട്ടത്തിൽ ഉണ്ടായിരുന്നു. (ഉല്പ, 2:9). പ്രത്യേകിച്ച് തോട്ടത്തിന്റെ മധ്യത്തിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും ഉണ്ടോയിരുന്നു. ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ എന്നേക്കും ജീവിച്ചിരിക്കും; നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചാൽ നന്മതിന്മകൾ അറിയാൻ തക്കവണ്ണം മനുഷ്യൻ ദൈവത്തെപ്പോലെയാകും. (ഉല്പ, 3:22). നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം മനുഷ്യനു വിലക്കപ്പെട്ടിരുന്നു. (ഉല്പ, 2:17; 3:3). നന്മതിന്മകളെക്കുറിച്ചുളള അറിവിൻറ വൃക്ഷത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. തോട്ടത്തിൽ കന്നുകാലികളും മൃഗങ്ങളം പറവകളും ഉണ്ടായിരുന്നു. (ഉല്പ, 2:19,20). 

നദികളോടുള്ള ബന്ധത്തിൽ മൂന്നു പ്രദേശങ്ങളെ പരാമർശിച്ചിട്ടുണ്ട്. ഹിദ്ദേക്കെൽ (ടൈഗ്രീസ്) അശ്ശൂരിനു കിഴക്കോട്ടൊഴുകുന്നു. (ഉല്പ, 2:14). ഈ അശ്ശൂർ അശ്ശൂർ രാജ്യത്തെയോ (അസ്സീറിയ) അശ്ശൂർ പട്ടണത്തെയോ വിവക്ഷിക്കാം. ഈ പട്ടണം അസ്സീറിയയുടെ ഏറ്റവും പുരാതനമായ തലസ്ഥാനമാണ്. ബി.സി. മുന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ തന്നെ വളരെയേറെ വളർന്നു കഴിഞ്ഞ ഒരു നഗരമാണിത്. ഈ പ്രദേശത്തു നടത്തിയ ഉൽഖനനങ്ങൾ ഈ വസ്തുത തെളിയിക്കുന്നു. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെക്കരയിലാണ് അശ്ശൂർപട്ടണം. അസ്സീറിയയുടെ വ്യാപ്തി ഏറ്റവും ചുരുങ്ങിയിരുന്ന കാലത്തുപോലും നഗരം നദിയുടെ ഇരുപാർശ്വങ്ങളിലായി കിടന്നിരുന്നു. ഗീഹോൻ നദി കൂശ് ദേശമൊക്കയും ചുറ്റുന്നു. (ഉല്പ, 2:13). കൂശ് ബൈബിളിൽ പൊതുവെ എത്യോപ്യയെ കുറിക്കുന്നു. എന്നാൽ ഹിദ്ദേക്കെൽ (ടൈഗ്രീസ്) നദിയുടെ കിഴക്കുള്ള പ്രദേശത്തിനും ഈ പേരുണ്ട്. അതാകണം ഇവിടെ സൂചിതം. മൂന്നാമത്തെ നദിയായ പീശോൻ ഹവീലാദേശമൊക്കെയും ചുറ്റുന്നു. (ഉല്പ, 2:11). അവിടെ നിന്നു ലഭിക്കുന്ന പല വസ്തുക്കളുടെ പേരുകളും പറഞ്ഞിട്ടുണ്ട്. ഇവിടത്തെ പൊന്ന് മേത്തരമാണ്. ഗുൽഗുലുവും ഗോമേദകവും ഇവിടെ ഉണ്ട്. ഇവ അറബിദേശത്തു നിന്ന് ലഭിക്കുന്നവയാണ്. തന്മൂലം ഹവീലാദേശം അറേബ്യയിലെ ഏതെങ്കിലും ഭാഗത്തെയായിരിക്കും സൂചിപ്പിക്കുന്നത്. 

ഏദെൻതോട്ടത്തിന്റെ സ്ഥാനത്തെ കുറിച്ചും ഗണ്യമായ അഭിപ്രായഭേദമുണ്ട്. കാൽവിൻ, ഡെലീറ്റ്ഷ് തുടങ്ങിയവരുടെ അഭിപ്രായത്തിൽ ദക്ഷിണ മെസപ്പൊട്ടേമിയയിലാണ് ഏദെൻതോട്ടം. അർമേനിയൻ പ്രദേശത്താണ് തോട്ടമെന്നു കരുതുന്നവരും കുറവല്ല. ടൈഗ്രീസും യൂഫ്രട്ടീസും ഈ പ്രദേശത്തുനിന്നാണ് ഉത്ഭവിക്കുന്നത്. എന്നാൽ പീശോനും ഗീഹോനും അർമേനിയയിലും കോക്കേഷ്യയ്ക്കു അക്കരെയുമുള്ള ചില ചെറിയ നദികളെയായിരിക്കും വിവക്ഷിക്കുക. എന്നാൽ നോഹയുടെ കാലത്തുണ്ടായ ജലപ്രളയം ഭൂമിയുടെ ഉപരിതല പ്രകൃതിയെ പാട മാറ്റിക്കളഞ്ഞു. തന്മൂലം ഏദെൻ്റെ സ്ഥാനം അജ്ഞാതമായി അവശേഷിക്കുന്നു. 

സസ്യസൗന്ദര്യത്തിനും മഹത്വത്തിനും അധിഷ്ഠാനമായിരുന്നു ഏദെൻ. ഈ തോട്ടം യഹോവയുടെ നിവാസസ്ഥാനമായിരുന്നില്ല. മനുഷ്യസൃഷ്ടിക്കുശേഷമാണ് തോട്ടം നിർമ്മിച്ചത്. അതു മനുഷ്യനു വേണ്ടിയായിരുന്നു. എദെൻ്റെ സമൃദ്ധി അനുഭവിക്കാൻ വേണ്ടിമാത്രമല്ല, വേല ചെയ്യാനും തോട്ടം കാക്കാനും കൂടിയാണ് ദൈവം മനുഷ്യനെ തോട്ടത്തിൽ ആക്കിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള അവിച്ഛിന്നമായ കൂട്ടായ്മയുടെ പ്രതീകമാണ് ഏദൻതോട്ടം. വെയിലാറുമ്പോൾ യഹോവ തോട്ടത്തിൽ നടക്കുകയും ആദാമിനോടും ഹവ്വയോടും കൂട്ടായ്മ പുലർത്തുകയും ചെയ്തു വന്നു. (ഉല്പ, 3:8). അനുസരണക്കേടിനാൽ മനുഷ്യൻ ഏദെനിൽ നിന്നു നിഷ്ക്കാസിതനായി. ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജാലയുമായി നിർത്തി. (ഉല്പ, 3:24).

Leave a Reply

Your email address will not be published. Required fields are marked *