ആവർത്തനപുസ്തകം

ആവർത്തനപുസ്തകം (Deuteronomy) 

മോശയുടെ അഞ്ചു പുസ്തകങ്ങളിൽ ഒടുവിലത്തേതാണ് ആവർത്തന പുസ്തകം. യെരീഹോവിന്റെ കിഴക്കുള്ള മോവാബ് സമഭൂമി വരെയുള്ള യിസ്രായേലിന്റെ ചരിത്രം സംഖ്യാപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു. (സംഖ്യാ, 36:13). സംഖ്യാപുസ്തകത്തെ യുക്തിഭദ്രമായി പിൻതുടരുകയാണ് ആവർത്തനപുസ്തകം. ആവർത്തന പുസ്തകത്തിനു എബായ കാനോനിലെ പേര് ‘എല്ലെഹ് ഹദ്വാറീം’ (വചനങ്ങളാവിത്) അഥവാ ‘ദവാറീം’ (വചനങ്ങൾ) എന്നാണ്. എബ്രായയിൽ ആവർത്തന പുസ്തകത്തിലെ പ്രാരംഭവാക്കുകളാണിവ. ആവർത്തനം എന്ന അർത്ഥത്തിൽ ‘മിഷ്ണെ തോറാ’ (ആവ, 17:18) എന്നും വിളിക്കാറുണ്ട്.  ‘ആവർത്തനപുസ്തകം’ എന്ന പേര് സെപ്റ്റജിന്റിൽ നിന്നു വന്നതാണ്. ‘ഈ ന്യായപ്രമാണത്തിന്റെ പകർപ്പ്’ ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം (ആവ, 17:18) എന്നതിന് ഗ്രീക്കിൽ ‘ടു ഡ്യുടെർനൊമിയോൻ ടുട്ടോ’ എന്നാണ്. ഇതിൽ നിന്നാണ് ഗ്രീക്കിൽ ഡ്യൂടെർനൊമിയോൻ എന്നും ഇംഗ്ലീഷിൽ Deuteronomy എന്നും പേരുവന്നത്. ഹോരേബ് പർവ്വതത്തിൽ വച്ചു നല്കിയത് ആദ്യനിയമവും മോവാബ് സമഭൂമിയിൽ വച്ചു് നല്കിയത് അതിന്റെ ആവർത്തനവുമാണ് എന്നതാണ് ഇതിന്റെ ധ്വനി. എന്നാൽ സീനായിൽ വച്ചു നല്കിയ ന്യായപ്രമാണത്തിൽ നിന്നും വിഭിന്നമായ ഒന്നല്ല ഇത്. മരുഭൂമിയിൽ ജനിച്ചു വളർന്ന ഒരു തലമുറയ്ക്ക് നല്കിയ ആദ്യന്യായപ്രമാണത്തിന്റെ പുനരാഖ്യാനവും വിശദീകരണവും മാത്രമാണ് ആവർത്തന പുസ്തകം. 

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:9, 19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശെയുടെ ഗ്രന്ഥകർതൃത്വത്തെ ആവർത്തന പുസ്തകം വ്യക്തമായി രേഖപ്പെടുത്തുന്നു. “അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു.” (ആവ, 31:9). “മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെനേരെ സാക്ഷിയായിരിക്കും.” (ആവ, 31:24-26). ഗ്രന്ഥപഞ്ചകത്തിൽ മോശയുടെ കർത്തത്വത്തെക്കുറിച്ചു ഇത്രയും വ്യക്തമായ സാക്ഷ്യം മറ്റൊരു പുസ്തകത്തിനും ഇല്ല. എഴുത്തിന്റെ പൊതുവായ സ്വഭാവം, പ്രബോധനപരമായ സ്വഭാവം, കനാനിൽ പ്രവേശിക്കുന്ന ഒരു ജനത്തിന്റെ സൈനികപ്രമാണ ഗ്രന്ഥം എന്ന നിലയിലുള്ള അതിന്റെ സ്വഭാവം, പുസ്തകത്തിന്റെ വ്യാപ്തി എന്നിവ മോശെയുടെ കാലത്തിനു യോജ്യവും അനന്തരകാലത്തിനു യോജിക്കാത്തതുമാണ്. ഈ പുസ്തകത്തിൽ നാൽപതിലധികം പ്രാവശ്യം മോശെയുടെ നാമം പരാമർശിക്കുന്നുണ്ട്. അധികം ഭാഗങ്ങളിലും ഉത്തമപുരുഷനിൽ ഗ്രന്ഥകർത്താവെന്ന നിലയിൽത്തന്നെയാണ് മോശെയെക്കുറിച്ചുള്ള പരാമർശം. സാക്ഷാൽ എഴുത്തുകാരൻ മോശെയല്ലെങ്കിൽ ദൈവിക അധികാരം ഉൾക്കൊള്ളുന്ന തിരുവെഴുത്തുകൾക്കു യോഗ്യമല്ലാത്ത വ്യാജഗ്രന്ഥമായി ഇതുമാറും. ഗ്രന്ഥപഞ്ചകം മോശെ എഴുതിയതാണെന്നു പുതിയനിയമം രേഖപ്പെടുത്തുന്നുണ്ട്. അതിൽനിന്നും ആവർത്തനത്തിന്റെ ഗ്രന്ഥകർത്താവ് മോശെ തന്നെയാണെന്ന് പുതിയനിയമം പരോക്ഷമായി അംഗീകരിക്കുന്നു. (മത്താ, 19:8; മർക്കൊ, 12:26; ലൂക്കൊ, 24:27,44; യോഹ, 7:19,23; അപ്പൊ, 13:39; 15:5 , 1കൊരി, 9:9; 2കൊരി, 3:15; എബ്രാ, 9:19; 10:28). ഈ ഭാഗങ്ങളിൽ മോശെയുടെ ഗ്രന്ഥകർത്തത്വമല്ല പഞ്ചഗ്രന്ഥത്തിന്റെ ചുരുൾ ആണ് വിവക്ഷിതമെന്നു വാദിക്കുന്നവരുമുണ്ട്. പരീക്ഷയിൽ പിശാചിനെ പരാജയപ്പെടുത്താൻ യേശു ഉദ്ധരിച്ച മൂന്നു വാക്യങ്ങളും ആവർത്തനപുസ്തകത്തിൽ നിന്നായിരുന്നു: (8:3; 6:16, 13; മത്താ, 4:4,7,10). 

എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: യിസ്രായേല്യരുടെ ഒരു പുതിയ തലമുറ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ ജനക്കൂട്ടം ചെങ്കടലിൽ അത്ഭുതം അനുഭവിക്കുകയോ സീനായിൽ നൽകിയ നിയമം കേൾക്കുകയോ ചെയ്തിട്ടില്ല, മാത്രമല്ല അവർ നിരവധി അപകടങ്ങളും പ്രലോഭനങ്ങളും ഉള്ള ഒരു പുതിയ ദേശത്ത് പ്രവേശിക്കാൻ പോകുകയായിരുന്നു. ദൈവത്തിന്റെ നിയമത്തെയും ദൈവത്തിന്റെ ശക്തിയെയും ഓർമ്മപ്പെടുത്തുന്നതിനാണ് ആവർത്തനപുസ്തകം നൽകിയത്. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ കനാൻ പ്രവേശനത്തിനും മുമ്പായി മോവാബ് സമഭൂമിയിൽ വച്ചു മോശെ ചെയ്ത മൂന്നു പ്രഭാഷണങ്ങളാണ് ആവർത്തനപുസ്തകത്തിലെ പ്രധാന വിഷയം.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.” ആവർത്തനം 4:2.

2. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” ആവർത്തനം 6:4.

3. “ഈ ന്യായപ്രാമണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.” ആവർത്തനം 32:46.

ഉള്ളടക്കം: I. മോശെയുടെ അന്തിമ സന്ദേശങ്ങൾ: അ.1-30 

1. ഒന്നാം സന്ദേശം: ഹോരേബു മുതൽ മോവാബ് സമഭൂമിവരെയുള്ള യാത്രയുടെ പുനരവലോകനം: അ.1-4. 

2. രണ്ടാംസന്ദേശം: പത്തു കല്പപനകളുടെ ആവർത്തനവും വിശദീകരണവും: അ.5-26. 

3. മൂന്നാം സന്ദേശം: അനുഗ്രഹങ്ങളും ശാപങ്ങളും – ഏബാൽ പർവ്വതവും ഗെരിസീം പർവ്വതവും: 27:1-30:20. 

II. മോശെയുടെ ജീവിതാന്ത്യം: അ.31-34.

1. 120-ാം വയസ്സിൽ മോശെ മരിക്കാനൊരുങ്ങുന്നു, യിസ്രായേൽ മക്കളെ ഉപദേശിക്കുന്നു, യോശുവയെ നിയമിക്കുന്നു: 31:1-30.

2. മോശെ വേർപാടിന്റെ ഗീതം പാടുന്നു; ഉപദേശം നല്കുന്നു: 32:1-47. 

3. മോശെ വാഗ്ദത്തനാടു ദർശിക്കുന്നു: 32:48-52.

4. മോശെ യിസ്രായേലിനെ അനുഗ്രഹിക്കുന്നു: അ.33.

5.  മോശെയുടെ മരണവും അടക്കവും: അ.34. 

ആവർത്തനത്തിലെ പൂർണ്ണവിഷയം

സീനായ് പര്‍വ്വതത്തിൽ നിന്നും കനാനിലേക്കുള്ള യിസ്രായേലിന്റെ യാത്ര 1:6—3:29
ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കുവാൻ മോശെ
യിസ്രായേൽ ജനത്തെ പ്രബോധിപ്പിക്കുന്നു 4:1-24
കനാനിലെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 4:25-31
യിസ്രായേലിന്റെ ദൈവം മാത്രമാണ് സത്യദൈവം 4:32-40
യോര്‍ദ്ദാനു കിഴക്കുള്ള സങ്കേതനഗരങ്ങൾ 4:41-43
പത്തുകല്പനകൾ 5:1-33
ഏറ്റവും വലിയ കല്പന 6:5
ദൈവിക കല്പനകൾ സൂക്ഷിക്കുവാനുള്ള തുടര്‍ പ്രബോധനം 6:6-25
മറ്റു ജാതികളെ കനാനിൽ നിന്നും പുറത്താക്കുന്നു 7:1-6
ദൈവം എന്തുകൊണ്ട് യിസ്രായേലിനെ തിരഞ്ഞെടുത്തു 7:7-11
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 7:12-15
കനാൻ ദേശം കീഴടക്കുവാൻ ദൈവം അവരെ ശക്തരാക്കുന്നു 7:16-26
ദൈവത്തേയും അവന്റെ കല്പനകളെയും എപ്പോഴും
ഓര്‍ത്തുകൊള്ളാൻ ഉള്ള പ്രബോധനം 8:1-20
ദൈവം എന്തുകൊണ്ടാണ് കനാൻദേശം യിസ്രായേലിന് കൊടുത്തത് 9:1-6
സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടി 9:7-29
യിസ്രായേലിന്റെ കടമകൾ 10:12—11:32
യാഗത്തിനു വേണ്ടിയുള്ള ഒരേ ഒരു സ്ഥലം 12:1-32
വിഗ്രഹാരാധനക്കുള്ള ശിക്ഷ 13:1-18
വിശുദ്ധമായതും മ്ലേച്ഛമായതും 14:1-21
ദശാംശം 14:22-29
കടങ്ങളുടെ ഇളവ് 15:1-11
ദാസന്മാരേയും, അടിമകളെയും സ്വതന്ത്രരാക്കുന്നു 15:12-18
വാര്‍ഷിക ഉത്സവങ്ങൾ 16:1-17
ന്യായാധിപന്മാരെ നിയമിക്കുന്നു 16:18-20
സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും അന്യദേവന്മാരേയും
ആരാധിക്കുന്നതിനുള്ള ശിക്ഷ 17:2-7
ന്യായപ്രമാണ കോടതി 17:8-13
ഒരു രാജാവിനെ തിരഞ്ഞെടുക്കുന്നു 17:14-20
ദൈവത്തിന്റെ സേവകര്‍ക്കുള്ള വഴിപാടുകൾ 18:1-8
ദൈവം വെറുക്കുന്ന കാര്യങ്ങൾ 18:9-13
വരുവാനുള്ള വലിയ പ്രവാചകൻ 18:14-22
സങ്കേത നഗരങ്ങൾ 19:1-14
ന്യായപ്രമാണത്തിന്റെ അന്തസത്ത 19:21
യുദ്ധത്തെക്കുറിച്ച് ഉള്ള കാര്യങ്ങൾ 20:1-20
പരിഹരിക്കപ്പെടാത്ത കൊലപാതകം 21:1-9
ബദ്ധയായി പിടിക്കപ്പെട്ട സ്ത്രീ 21:10-14
ആദ്യജാതന്റെ അവകാശം 21:15-17
മത്സരിയായ ഒരു മകനുള്ള ശിക്ഷ 21:18-21
വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 21:22—22:12
പുരുഷനും, സ്ത്രീയും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ ലംഘനം 22:13-30
പൗരത്വാവകാശങ്ങൾ 23:1-8
വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളും 23:9—25:19
വിവാഹമോചനം 24:1-4
ദരിദ്രരോടുള്ള അനുകമ്പ 24:12-22
വിധവകളുടെ പുനര്‍വിവാഹം 25:5-10
ആദ്യഫലങ്ങളും, ദശാംശവും 26:1-15
പാപികളുടെ മേൽ വരുന്ന ശാപങ്ങൾ 27:14-26
അനുസരിക്കുന്നവര്‍ക്കുള്ള അനുഗ്രഹങ്ങൾ 28:1-14
അനുസരണക്കേടിന്റെ ശാപങ്ങൾ 28:15-19
ഭാവിയിലെ ഭയാനകമായ ന്യായവിധിയെകുറിച്ചുള്ള മുന്നറിയിപ്പുകൾ 28:20-68
ഉടമ്പടി ഉറപ്പാക്കുന്നു 29:1-18
ദൈവത്തിന്റെ ഉടമ്പടിയോട് അവിശ്വസ്തത കാണിച്ചവര്‍ക്കുള്ള ശിക്ഷ 29:1-29
ശിക്ഷയ്ക്ക് ശേഷമുള്ള അഭിവൃദ്ധിയെക്കുറിച്ചുള്ള വാഗ്ദത്തങ്ങൾ 30:1-10
ജീവൻ അല്ലെങ്കിൽ മരണം തിരഞ്ഞെടുക്കുക 30:11-20
യോശുവയെ യിസ്രായേലിന്റെ പുതിയ നേതാവാക്കുന്നു 31:1-8
ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു 31:9-13
മോശെയുടെ കീർത്തനം 32:1-43
ദൈവത്തിന്റെ ന്യായപ്രമാണം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത 32:44-47
ദൈവം മോശെയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു 32:48-52
ഗോത്രങ്ങളുടെ മേലുള്ള മോശെയുടെ അനുഗ്രഹം 33:1-29
മോശെയുടെ മരണവും ശവസംസ്ക്കാരവും 34:1-12

പുസ്തകസംഗ്രഹം: ദൈവത്തിന്റെ വിശ്വസ്തത, ദൈവത്തിന്റെ വിശുദ്ധി, ദൈവാനുഗ്രഹങ്ങൾ, ദൈവത്തിന്റെ മുന്നറിയിപ്പുകൾ എന്നിങ്ങനെ നാലു കാര്യങ്ങൾ ഓർമ്മിക്കാൻ യിസ്രായേല്യരോട് കൽപ്പിച്ചിരിക്കുന്നു. ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ഈജിപ്തിൽ നിന്ന് അവരുടെ നിലവിലെ സ്ഥലമായ മോവാബിലേക്കുള്ള യാത്ര വീണ്ടും വിവരിക്കുന്നു. 4-ാം അദ്ധ്യായം അനുസരണത്തിലേക്കുള്ള ഒരു ആഹ്വാനമാണ്, അവരോട് വിശ്വസ്തനായിരുന്ന ദൈവത്തോട് വിശ്വസ്തത പുലർത്തുക. 5 മുതൽ 26 വരെയുള്ള അധ്യായങ്ങൾ നിയമത്തിന്റെ ആവർത്തനമാണ്. പത്ത് കൽപ്പനകൾ, യാഗങ്ങൾ, പ്രത്യേക ദിവസങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ, ബാക്കി നിയമം എന്നിവ പുതിയ തലമുറയ്ക്ക് നൽന്നു. അനുസരിക്കുന്നവർക്ക് അനുഗ്രഹം വാഗ്ദാനം ചെയ്യപ്പെടുന്നു (5:29; 6:17-19; 11:13-15), ന്യായപ്രമാണം ലംഘിക്കുന്നവർക്ക് ശാപം വാഗ്ദാനം ചെയ്യുന്നു (11: 16-17).

അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും വിഷയം 27-30 അധ്യായങ്ങളിൽ തുടരുന്നു. പുസ്തകത്തിന്റെ ഈ ഭാഗം അവസാനിക്കുന്നത് യിസ്രായേലിനു മുന്നിൽ വ്യക്തമായ ഒരു തിരഞ്ഞെടുപ്പിലാണ്: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും.” (30:19). അവസാന അധ്യായങ്ങളിൽ മോശെ ജനങ്ങളെ പ്രബോധിപ്പിക്കുന്നു; പകരം യോശുവയെ നിയോഗിക്കുന്നു; വേർപാടിൻ്റെ ഗീതം ആലപിക്കുന്നു. യിസ്രായേൽ ഗോത്രങ്ങളിൽ ഓരോരുത്തർക്കും അന്തിമ അനുഗ്രഹം നൽകുന്നു. 34-ാം അധ്യായം മോശെയുടെ മരണത്തിന്റെ സാഹചര്യങ്ങളെ വിവരിക്കുന്നു. അബാരീം പർവ്വതത്തിൽ, നെബോമലമുകളിൽ കയറി തനിക്കു പ്രവേശിക്കാൻ കഴിയാത്ത വാഗ്ദത്തഭൂമി കാണുന്നു. 120 വയസ്സുള്ളപ്പോൾ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും മോശെ കർത്തൃസന്നിധിയിൽ ചേർക്കപ്പെടുന്നു. ആവർത്തനം 18:15-19-ൽ മോശെ മറ്റൊരു പ്രവാചകനെക്കുറിച്ച് പ്രവചിക്കുന്നു: ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ മിശീഹാ എന്ന ആത്യന്തിക പ്രവാചകൻ്റെ നിഴലായി ദൈവിക വെളിപ്പെടുത്തൽ സ്വീകരിക്കുകയും പ്രസംഗിക്കുകയും ദൈവത്തിന്റെ ജനത്തെ നയിക്കുകയും ചെയ്ത ധീരനായ പ്രവാചകനായിരുന്നു മോശെ.

ദൈവം യിസ്രായേല്യരെ തന്റെ പ്രത്യേക ജനമായി തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നതിനെ മുൻ‌കൂട്ടി കാണിക്കുന്നു. (1പത്രോ, 2:9). ആവർത്തനപുസ്തകം ദൈവവചനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. ഇത് നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന ഭാഗമാണ്. നാം ഇപ്പോൾ പഴയനിയമ നിയമത്തിന് കീഴിലല്ലെങ്കിലും, നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിന് വഴങ്ങേണ്ട ഉത്തരവാദിത്തം ഇപ്പോഴും നമുക്കുണ്ട്. ലളിതമായ അനുസരണം അനുഗ്രഹം നൽകുന്നു, പാപത്തിന് അതിന്റേതായ പ്രത്യാഘാതങ്ങളുണ്ട്. നമ്മളാരും ‘നിയമത്തിന് അതീതരല്ല.’ ദൈവം തിരഞ്ഞെടുത്ത നേതാവും പ്രവാചകനുമായ മോശെ പോലും അനുസരിക്കേണ്ടതുണ്ടായിരുന്നു. വാഗ്‌ദത്ത ദേശത്തേക്ക്‌ പ്രവേശിക്കാൻ അവനെ അനുവദിക്കാത്തതിന്റെ കാരണം, കർത്താവിന്റെ വ്യക്തമായ കൽപന അനുസരിക്കാതിരുന്നതാണ്. (സംഖ്യാ, 20:13).

മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട സമയത്ത് യേശു ആവർത്തന പുസ്തകത്തിൽ നിന്ന് മൂന്നു പ്രാവശ്യം ഉദ്ധരിച്ചു (മത്തായി 4). അങ്ങനെ ചെയ്യുമ്പോൾ, നാം ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കാനായി ദൈവവചനം നമ്മുടെ ഹൃദയമെന്ന മാംസപ്പലകയിൽ എഴുതിവയ്ക്കേണ്ടതിന്റെ ആവശ്യകത യേശു നമുക്ക് വിശദീകരിച്ചു. (സങ്കീ, 119:11). യിസ്രായേൽ ദൈവത്തിന്റെ വിശ്വസ്തതയെ ഓർമ്മിച്ചതുപോലെ, നാമും അങ്ങനെ ചെയ്യണം. ചെങ്കടൽ മുറിച്ചുകടക്കൽ, സീനായിലെ വിശുദ്ധ സാന്നിധ്യം, മരുഭൂമിയിലെ മന്നയുടെ അനുഗ്രഹം എന്നിവ നമുക്കും ഒരു പ്രചോദനമായിരിക്കണം. മുന്നോട്ട് പോകാനുള്ള ഒരു മികച്ച മാർഗ്ഗം തിരിഞ്ഞുനോക്കാനും ദൈവം എന്താണ് ചെയ്തതെന്ന് കാണാനും കുറച്ച് സമയമെടുക്കുക എന്നതാണ്.

മക്കളുമായുള്ള ബന്ധം ആഗ്രഹിക്കുന്ന സ്നേഹനിധിയായ ഒരു ദൈവത്തിന്റെ മനോഹരമായ ഒരു ചിത്രവും ആവർത്തന പുസ്തകത്തിൽ

നമുക്കുണ്ട്. “പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി വേർതിരിച്ചതു” (ആവ, 4:34) തൻ്റെ സ്നേഹത്തിൻ്റെ പ്രതിഫലനമാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തനും സർവ്വശക്തനായ ദൈവത്താൽ സ്നേഹിക്കപ്പെടുന്നതും എത്ര അത്ഭുതകരമായ കാര്യമാണ്!

Leave a Reply

Your email address will not be published. Required fields are marked *