അഭിഷേകം ചെയ്യുക

അഭിഷേകം ചെയ്യുക (anoint)

ദൈവിക ശുശ്രൂഷകൾക്കുവേണ്ടി അഥവാ, വിശുദ്ധകാര്യങ്ങൾക്കു വേണ്ടി എണ്ണ പൂശുന്നതാണ് അഭിഷേകം. സാധാരണ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി എണ്ണ പൂശുക, തൈലം പൂശുക എന്നിങ്ങനെയാണ് പറയുക. വസ്തുക്കളെയും വ്യക്തികളെയും ദൈവത്തിനുവേണ്ടി വേർതിരിച്ചു വിശുദ്ധീകരിക്കുന്നതിനാണ് അഭിഷേകം എന്ന് പറയുന്നത്. “അവർ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.” (പുറ, 28:41. ഒ.നോ: 1ശമൂ, 9:16; 1രാജ,19:16). ബഥേലിൽ വച്ചു തലയണയായി ഉപയോഗിച്ച കല്ലിനെ യാക്കാബ് അഭിഷേകം ചെയ്തു: (ഉൽപ, 28:18). സമാഗമന കുടാരത്തെയും അതിലെ ഉപകരണങ്ങളെയും അഭിഷേകം ചെയ്തു: (പൂര, 30:22-28). പ്രവാചകന്മാർ (1രാജ, 19:16; 1ദിന, 16:22), പുരോഹിതന്മാർ (പുറ, 21:41; 29:1; ലേവ്യ, 8:12,30), രാജാക്കന്മാർ: ശൗൽ (1ശമൂ, 9:16; 10:1) , ദാവീദ് (1ശമൂ, 16:1,12,13; 2ശമൂ, 2:11), ശലോമോൻ (1രാജ, 1:34), യേഹൂ (1രാജാ 18:15) എന്നിവരെ അഭിഷേകം ചെയ്തു. രാജാവിനെ അഭിഷേകം ചെയ്യുന്നത് പ്രവാചകനായിരുന്നു: (1ശമൂ, 10:1; 1രാജ, 18:18; 2രാജ, 9:6). ശലോമോന്റെ അഭിഷേകത്തിൽ നാഥൻ പ്രവാചകനും പങ്ക് ഉണ്ടായിരുന്നു: (1രാജ, 1:45). പിൽക്കാലത്ത് രാജാവിനെ അഭിഷേകം ചെയ്യുന്നതു പുരോഹിതന്മാരായി: (1രാജ, 1:38; 2രാജ, 1:12). അഭിഷേകതൈലം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ദൈവാധിപത്യ വ്യവസ്ഥിതിയിൽ രാജാവ് കർത്താവിന്റെ അഭിഷിക്തനായിരുന്നു: (1ശമൂ, 12:3; വില, 4:20).

മശീഹാ, ക്രിസ്തു എന്നീ പേരുകളുടെ അർത്ഥം ‘അഭിഷിക്തൻ’ എന്നത്രേ. പഴയനിയമത്തിൽ രണ്ടിടത്ത് വീണ്ടെടുപ്പുകാരനെ മശീഹാ എന്നു വിളിച്ചിട്ടുണ്ട്: (സങ്കീ, 2:2; ദാനീ, 9:25,26). സ്നാനസമയത്തു യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു പഴയനിയമ മശീഹയാണെന്നു വെളിപ്പെടുത്തി: (യോഹ, 1:32,33. ഒ.നോ: ലൂക്കൊ, 4:18,21; പ്രവൃ, 9:22; 17:2,3; 18:5,28). ബഹുമാനസൂചകമായി അതിഥികളെ എണ്ണകൊണ്ടു അഭിഷേകം ചെയ്തുവന്നു: (സങ്കീ, 23:5). അഭിഷേകം ആനന്ദസൂചകമാണ്. തന്മൂലം, അഭിഷേകതൈലത്തെ ആനന്ദതൈലം എന്നു വിളിക്കുന്നു: (സങ്കീ, 45:7; എബ്രാ, 19).

അഭിഷേകതൈലം:അഭിഷേകതൈലത്തിന്റെ നിർമ്മിതി പഞ്ചദ്രവ്യങ്ങളെക്കൊണ്ടായിരുന്നു. നാലു സുഗന്ധ വസ്തുക്കളും എണ്ണയുമാണ് വിശുദ്ധ അഭിഷേകതൈലത്തിന്റെ ഘടകങ്ങൾ: (പുറ, 30:23-25). അയഞ്ഞമൂരു 500 ശേക്കെൽ, സുഗന്ധലവംഗം 250 ശേക്കെൽ, സുഗന്ധവയമ്പ് 250 ശേക്കെൽ, വഴനത്തൊലി (അമരിപ്പട്ട) 500 ശേക്കെൽ, ഒലിവെണ്ണ 1 ഹീൻ (ഒരു ഗ്യാലൻ). സത്യവേദപുസ്തകത്തിൽ സുഗന്ധവയമ്പിനെ വിട്ടുകളഞ്ഞിരിക്കുന്നു. പഴയനിയമത്തിൽ എണ്ണ പരിശുദ്ധാത്മാവിന്റെ നിഴലാണ്. “പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവിന്റെ” ദർശനം സെഖര്യാവ് 4-ൽ കാണാം. അഭിഷേകതൈല നിർമ്മിതിക്കുപയോഗിക്കുന്ന എണ്ണയും ഒലിവെണ്ണയായിരുന്നു. ലവംഗവും, വയമ്പും, വഴനത്തൊലിയും ഉണങ്ങിയരൂപത്തിൽ എണ്ണയോടു ചേർക്കാനിടയില്ല. ഇതിന്റെ അനുപാതം സൂചിപ്പിക്കുന്നത്. ഇവ വെള്ളത്തിൽ തിളപ്പിച്ചു അവയുടെ സാരാംശം ഊറ്റിയെടുക്കും. ഈ ദ്രാവകത്തിൽ ഒലിവെണ്ണ ചേർത്തു ജലാംശം മുഴുവൻ ബാഷ്പമായി പോകുന്നതുവരെ തീയിൽ വച്ചു ചൂടാക്കും. ബെസലേൽ ആയിരുന്നു അഭിഷേകതൈല നിർമ്മാണത്തിനു മേൽനോട്ടം നടത്തിയത്: (പുറ, 37:29). ഇതേ അനുപാതത്തിൽ തൈലം നിർമ്മിക്കുന്നതും അതിൽനിന്നു അന്യനുകൊടുക്കുന്നതും പാപമാണ്. “അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ചേദിച്ചുകളയേണം.” (പുറ, 30:32-33).

അഭിഷിക്തന്മാർ: അഭിഷിക്തർ എന്ന് പേർപറഞ്ഞിട്ടുള്ള പതിനേഴ് പേരാണ് പഴയനിയമത്തിൽ ഉള്ളത്. ആറ് പുരോഹിതന്മാരും, ഒൻപത് രാജാക്കന്മാരും, ഒരും പ്രവാചകനും, ഈ മൂന്ന് പദവികളും ചേർന്ന യേശുക്രിസ്തുവും: (ലൂക്കൊ, 1:76; 19:38; എബ്രാ, 7:21).

പുരോഹിതന്മാർ: അഹരോൻ, നാഥാബ്, അബീഹൂ, എലെയാസർ, ഈഥാമാർ, സാദോക്ക്: (പുറ, 6:23, 29:23; 1ദിന, 29:23).

രാജാക്കന്മാർ: ശൗൽ (1ശമൂ, 10:10); ദാവീദ് (1ശമൂ, 16:1); അബ്ശാലോം (1ശമൂ, 19:10); ശലോമോൻ (1രാജ, 1:39, 5:1); ഹസായേൽ (1രാജ, 19:5); യേഹു (2രാജ, 9:36); യോവാശ് (2രാജ, 11:12); യെഹോവാഹാസ് (2രാജാ, 23:10); കോരെശ് (യെശ, 45:1).

പ്രവാചകൻ: ഏലീശ (1രാജാ, 19:16).

യേശുക്രിസ്തു: (സങ്കീ, 2:2, 45:7; യെശ, 61:1).

പഴയപുതിയനിയമ അഭിഷിക്തൻ: പഴയനിയമത്തിലും പുതിയനിയമത്തിലും അഭിഷിക്കൻ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഏകവ്യക്തി യേശുക്രിസ്തുവാണ്. പഴയനിയമത്തിൽ യേശുവിൻ്റെ പേർ പറയുന്നില്ലെങ്കിലും ലൂക്കോസിൻ്റെ സുവിശേഷത്തിലൂടെ അത് താൻതന്നെയാണെന്ന് ക്രിസ്തു വ്യക്തമാക്കി. (സങ്കീ, 2:2; 45:7; യെശ, 61:1; ലൂക്കൊ, 4:18-21).

അഭിഷേകം പുതിയനിയമത്തിൽ: അഭിഷകം എന്ന പ്രയോഗം എട്ട് വാക്യങ്ങളിലായി ഒൻപത് പ്രാവശ്യം ഉണ്ട്. അതിൽ അഞ്ചെണ്ണം ക്രിസ്തുവിനെ മാത്രം കുറിക്കുന്നതാണ്. ബാക്കി നാലെണ്ണമാകട്ടെ തന്റെ സഭയെ മൊത്തം ഉദ്ദേശിച്ചുകൊണ്ടാണ്. ‘മശീഹാ’ എന്ന എബ്രായ പദത്തിനും, ‘ക്രിസ്തു’ എന്ന യവനപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമാഭിഷേകം നിഴലുകളായി പരിഗണിക്കാമെന്നല്ലാതെ, ക്രിസ്തുവിനുമേലുള്ള ആത്മാഭിഷകവുമായി നേരിട്ടു ബന്ധമൊന്നുമില്ല. അതുപോലെ പുതിയനിയമത്തിൽ ദൈവം തന്റെ പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തു എന്ന് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് യേശുവിനെ മാത്രമാണ്.

യേശുക്രിസ്തുവിൻ്റെ അഭിഷേകം: (ലൂക്കാ, 4:18-21; പ്രവൃ, 4:27; 10:38; എബ്രാ, 1:9).

സഭയുടെ മേലുള്ള അഭിഷേകം: (2കൊരി,1:21; 1യോഹ, 2:20; 2:27; 2:27).

സഭ എന്ന ശരീരത്തിന്റെ തലയായ ക്രിസ്തുവിനെ (1കൊരി, 11:3 , എഫെ, 1:22, 4:15, 5:23; കൊലൊ, 1:18 , 2:10,19) അഭിഷേകം ചെയ്തിരിക്കുന്നതുകൊണ്ട് ശരീരത്തെ പ്രത്യേക അഭിഷേകം ചെയ്യേണ്ടതില്ല. അഹരോന്റെ തലയിലൊഴിച്ച അഭിഷേകതൈലം താടിയിലൂടെ ഒഴുകിയിറങ്ങി ശരീരം മുഴുവനും വ്യാപിക്കുന്നതായി ദാവീദ് വർണ്ണിക്കുന്നതും ഓർക്കുക: (സങ്കീ, 133;2). ക്രിസ്തുവിൽ വിശ്വസിച്ച (റോമ, 10:9) സഭ എന്ന തന്റെ ശരീരത്തിന്റെ അവയവങ്ങളായി (1കൊരി, 12:20) തീരുന്നവർക്കു തലയായ ക്രിസ്തുവിനു ലഭിച്ച അതേ അഭിഷേകം ലഭിക്കുന്നു. അതുകൊണ്ടാണ് ‘അഭിഷേകം ചെയ്തതു’ (2കൊരി, 1:21); “അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു” (1യോഹ, 2:20); “അഭിഷേകം നിങ്ങളിൽ വസിക്കുന്നു” (1യോഹ, 2:27); “അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും” (1യോഹ, 2:27) എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *