അബ്ശാലോം

അബ്ശാലോം (Absalom) 

പേരിനർത്ഥം – സമാധാനത്തിന്റെ പിതാവ്

ദാവീദ് രാജാവിന്റെ മൂന്നാമത്തെ പുത്രൻ. ഗശൂർ രാജാവായ തല്മയിയുടെ മകൾ മയഖയിൽ ഹെബ്രോനിൽ വെച്ച് ജനിച്ചു: (2ശമൂ, 3:3(. എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് ശ്ലാഘ്യനും അടിതൊട്ട് മുടിവരെ ഊനമില്ലാത്തവനുമായിരുന്നു അബ്ശാലോം: (2ശമൂ, 14:25). അബ്ശാലോം തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അത് രാജതൂക്കത്തിനു 200 ശേക്കെൽ കാണും. അബ്ശാലോമിനു മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. സഹോദരിയുടെ പേരാണ് പുത്രിക്കു നല്കിയത്: (2ശമൂ, 14:27). 

അബ്ശാലോമിന്റെ സഹോദരി താമാർ അതിസുന്ദരിയായിരുന്നു. ദാവീദിന്റെ മൂത്തമകനും തന്റെ അർദ്ധസഹോദരനുമായ അമ്നോനു താമനിൽ പ്രേമം ജനിച്ചു. അമ്നോൻ താമാറിനോടു വഷളത്വം പ്രവർത്തിച്ച് അവളെ അപമാനിച്ചു: (2ശമൂ, 13:1-18). ഈ സംഭവത്തിൽ അബ്ശാലോം വളരെയധികം ദുഃഖിച്ചു. എന്നാൽ അനോനോടു ഗുണമോ ദോഷമോ സംസാരിച്ചില്ല. സഹോദരിയോടു ചെയ്ത ദോഷത്തിനു പ്രതികാരം ചെയ്യാൻ അബ്ശാലോം നിശ്ചയിച്ചുറച്ചു. താമാർ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി വസിച്ചു. രണ്ടുവർഷത്തിനുശേഷം പ്രതികാരത്തിനുള്ള സന്ദർഭം അബ്ശാലോമിനു ലഭിച്ചു. എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ അബ്ശാലോം ആടുകളെ രോമം ക്രത്രിക്കുന്ന അടിയന്തരം നടത്തി. എല്ലാ സഹോദരന്മാരെയും അമ്നോനയും ക്ഷണിച്ചു. ഈ ഉത്സവത്തിൽ വെച്ച് അബ്ശാലോമിന്റെ നിർദ്ദേശമനുസരിച്ച് ഭൃത്യന്മാർ അമ്നോനെ അടിച്ചുകൊന്നു. അനന്തരം അബ്ശാലോം ഗെശൂർ രാജാവായ തല്മയിയുടെ അടുക്കൽ ചെന്നു മൂന്നുവർഷം താമസിച്ചു: (2ശമൂ, 13:23-39). ദാവീദ് രാജാവിന്റെ സേനാപതിയായ യോവാബിന്റെ സഹായത്താൽ അബ്ശാലോം മടങ്ങിവന്നു. ദാവീദ് രാജാവിന്റെ മുഖംകാണാതെ രണ്ടുവർഷം യെരുശലേമിൽ പാർത്തു. അബ്ശാലോമിനു രാജാവിനെ കാണാനുള്ള ആഗ്രഹം യോവാബു രാജാവിനെ അറിയിച്ചു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു. 

അബ്ശാലോം അവിശ്വസ്തനായിരുന്നു. നാലുവർഷം കഴിഞ്ഞപ്പോൾ ഹെബ്രാനിൽ നേർച്ച കഴിക്കുവാൻ രാജാവിനോട് അനുവാദം ചോദിച്ചു. രാജാവിന്റെ അനുവാദത്തോടുകൂടി ഹെബ്രോനിലേക്കു പോയി. നേരത്തെ ക്രമീകരിച്ചിരുന്നതനുസരിച്ച് അബ്ശാലോം ഹെബ്രാനിൽ രാജാവായി. അവനു സഹായിയായി അഹീഥോഫെൽ ഉണ്ടായിരുന്നു. യിസ്രായേല്യരുടെ ഹൃദയം അബ്ശാലോം വശീകരിച്ചു. ഈ വിപ്ലവത്തെക്കുറിച്ചു മനസ്സിലാക്കിയ ദാവീദ് സേവകരുമായി രാജധാനിവിട്ടു ഓടിപ്പോയി. അബ്ശാലോം യെരൂശലേമിൽ പ്രവേശിച്ചു: (2ശമൂ, 15:37). അഹീഥോഫെലിന്റെ ഉപദേശമനുസരിച്ചു അബ്ശാലോം പരസ്യമായി തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു: (2ശമൂ, 16:20-22). അഹീഥോഫലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ വേണ്ടി ദാവീദ് തന്റെ സ്നേഹിതനായ ഹൂശായിയെ അബ്ശാലോമിനോടു ചേരുവാൻ നേരത്തെ അയച്ചിരുന്നു. രാവീദിനോടു യുദ്ധം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ആലോചനായോഗം ചേർന്നു. ഉടൻതന്നെ ദാവീദിനെ പിൻതുടർന്ന് ദാവീദിനെ കൊല്ലണമെന്നു അഹീഥോഫെൽ ഉപദേശിച്ചു. ദാവീദിനെ മാത്രം കൊല്ലുന്നതുകൊണ്ട് യുദ്ധം അവസാനിക്കും. ഒരു വലിയ സൈന്യത്തെ ചേർത്തു ദാവീദിനെയും അനുയായികളെയും ഒരുമിച്ചു നശിപ്പിക്കുകയാണു നല്ലതെന്നു് ഹൂശായി ഉപദേശിച്ചു. ഹൂശായിയുടെ ആലോചന അബ്ശാലോമിനു ബോധിച്ചു. ഈ വിവരം രഹസ്യമായി ദാവീദിനെ ഹൂശായി അറിയിച്ചു. ദാവീദ് മഹനയീമിലെത്തി യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു: (2ശമൂ, 17). 

അബ്ശാലോം രാജാവായി അഭിഷേകം ചെയ്യപ്പെട്ടിരുന്നു: (2ശമൂ, 19:10). അബ്ശാലോം അമാസയെ സേനാപതിയാക്കി. യോർദ്ദാൻ കടന്ന് ഗിലെയാദ് ദേശത്തു പാളയമിറങ്ങി. എഫ്രയീം വനത്തിൽ വെച്ചു യുദ്ധം നടന്നു. അബ്ശാലോമിന്റെ സൈന്യം പരാജയപ്പെട്ടു; ഇരുപതിനായിരം പേർ മരിച്ചു. കോവർ കഴുതപ്പുറത്തു അബ്ശാലോം ഓടിച്ചു പോകുമ്പോൾ അവന്റെ നീളമുള്ള തലമുടി കരുവേലകത്തിൽ ഉടക്കി അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തുങ്ങി. കോവർകഴുത ഓടിപ്പോയി, യോവാബ് മൂന്നു കുന്തം അവന്റെ നെഞ്ചിൽ കുത്തിക്കടത്തി. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞുനിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു. അബ്ശാലോമിനെ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിലിട്ടു അവന്റെ മേൽ വലിയ കല്ക്കൂമ്പാരം കൂട്ടി. അബ്ശാലോമിന്റെ മരണത്തിൽ ദാവീദ് ഹൃദയം തകർന്നു വിലപിച്ചു. അബ്ശാലോമിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ ദാവീദ് പാടിയതാണ് മൂന്നാം സങ്കീർത്തനം. 

അബ്ശാലോമിന്റെ ജ്ഞാപകസ്തംഭം: മരണശേഷം തന്റെ പേർ നിലനിർത്തേണ്ടതിന് ഒരു മകനില്ലെന്നു പറഞ്ഞു അബ്ശാലോം രാജാവിൻ താഴ്വരയിൽ (King’s valley) നിറുത്തിയസ്തംഭം: (2ശമൂ, 18:18). ഈ തൂണിന് അബ്ശാലോം സ്വന്തം പേർ നല്കി. അബ്ശാലോമിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നുവെന്ന് 2ശമൂവേൽ 14:27-ൽ കാണുന്നു. ഈ മൂന്നു പുത്രന്മാരും ശൈശവത്തിൽ മരിച്ചിരിക്കണം. അതിനു ശേഷമായിരിക്കാം ജ്ഞാപകസ്തംഭം നാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *