ഗ്രബ്രീയേൽ

ഗ്രബ്രീയേൽ (Gabriel)

പേരിനർത്ഥം – ദൈവപുരുഷൻ

ബൈബിളിൽ പേരിനാൽ പറയപ്പെട്ടിട്ടുള്ള രണ്ടു ദൂതന്മാരാണ് ഗബ്രീയേലും മീഖായേലും. ഗ്രബീയേൽ ദൂതുവാഹിയും മീഖായേൽ യുദ്ധവീരനുമാണ്. ദൈവത്തിന്റെ വീരപുരുഷൻ എന്നാണ് ഗ്രബീയേൽ എന്ന പേരിന്നർത്ഥം. ഗബ്രിയേൽ ദൂതൻ്റെ നാലു പ്രത്യക്ഷതകൾ തിരുവെഴുത്തുകളിലുണ്ട്. ഈ നാലു സ്ഥാനങ്ങളിലും ദൈവികനിർണ്ണയം വെളിപ്പെടുത്തുന്ന ദൂതനായിട്ടാണ് ഗ്രബ്രീയേലിനെ കാണുന്നത്. ദാനീയേൽ പ്രവാചകന് ദർശനം വ്യക്തമാക്കിക്കൊടുത്തത് ഗ്രബ്രീയേലാണ്: (ദാനീ, 8:15-27; 9:20-27). യോഹന്നാൻ സ്നാപകന്റെ ജനനത്തെക്കുറിച്ചുളള സന്ദേശം ഗ്രബ്രീയേൽ ദൂതൻ മുഖേനയാണ് സെഖര്യാവിനു ലഭിച്ചതു: (ലൂക്കൊ, 1:11). ക്രിസ്തുവിന്റെ ജനനത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സന്ദേശം മറിയയ്ക്കു നല്കിയതും ഗ്രബ്രീയേലായിരുന്നു: ( ലൂക്കൊ, 1:26-33).ദാനീയേൽ 9:21-ൽ ഗ്രബ്രീയേലെന്ന പുരുഷൻ എന്നു കാണുന്നു. അമിതബലവും അസാധാരണവേഗവും ഗ്രബ്രീയേലിനുണ്ട്. പ്രവാചകന്റെ അടുക്കൽ ദൂതൻ പറന്നുവന്നു: (ദാനീ, 9:21). ‘ദൈവസന്നിധിയിൽ നില്ക്കുന്ന ഗ്രബ്രീയേൽ ആകുന്നു’ എന്നു ദൂതൻ സ്വയം പരിചയപ്പെടുത്തി: :ലൂക്കൊ, 1:19). മനുഷ്യരൂപത്തിലാണ് ഗ്രബ്രീയേൽ ദൂതനെ കാണുന്നത്: (ദാനീ, 10:18). ശബ്ദം മനുഷ്യശബ്ദമാണ്: (ദാനീ, 10:17-18). സ്പർശിക്കുന്നതിനും (8:18; 10:18), ഒരു പ്രത്യേക സ്ഥാനത്തു നില്ക്കുന്നതിനും (ലൂക്കൊ, 1:11-12) ഗ്രബ്രീയേൽ ദൂതനു കഴിവുണ്ട്. 

പ്രധാനദൂതന്മാരായ മീഖായേലും, റഫായേലും, ഗ്രബ്രീയേലും, ഊരീയേലും മനുഷ്യവർഗ്ഗത്തിന്റെ ദുഷ്ടത സ്രഷ്ടാവിനെ അറിയിക്കുന്നതായി ഹാനോക്കിന്റെ പുസ്തകത്തിൽ വർണ്ണിച്ചിട്ടുണ്ട്. ദൈവിക സിംഹാസനത്തിനു മുമ്പിൽ, യെഹൂദയുടെ കൊടിയുടെ അടുക്കൽ ഗ്രബ്രീയേൽ ദൂതൻ നില്ക്കുന്നതായി റബ്ബിമാരുടെ എഴുത്തുകളിൽ കാണാം.

ക്വർത്തൊസ്

ക്വർത്തൊസ് (Quartus)

പേരിനർത്ഥം – നാലാമൻ

കൊരിന്തിലെ ഒരു ക്രിസ്ത്യാനി. ക്വർത്തൊസിന്റെ വന്ദനം പൗലൊസ് റോമാസഭയ്ക്കയച്ചുകൊടുത്തു: (റോമ, 16:23). എഴുപതു ശിഷ്യന്മാരിൽ ഒരുവനായിരുന്നു ക്വർത്തൊസ് എന്നൊരു പാരമ്പര്യമുണ്ട്.

ക്ലൗദ്യൊസ് ലൂസിയാസ്

ക്ലൗദ്യൊസ് ലൂസിയാസ് (Claudius Lysias) 

പേരിനർത്ഥം – അസന്തുഷ്ട മുക്തൻ

യെരൂശലേമിലെ അന്തോണിയാ കോട്ടയിൽ താവളമടിച്ചിരുന്ന റോമൻ സൈന്യത്തിന്റെ സഹസാധിപൻ. യെഹൂദന്മാരുടെ ക്രോധത്തിൽ നിന്നും ഇയാൾ പൗലൊസിനെ രക്ഷപ്പെടുത്തി നാടുവാഴിയായ ഫെലിക്സിന്റെ അടുക്കലേക്കു അയച്ചു: (പ്രവൃ, 21:37,38; 22:24-30). ഈ സഹസ്രാധിപൻ വളരെ പണം കൊടുത്താണ് റോമാപൗരത്വം നേടിയതു: (പ്രവൃ, 22:28).

ക്ലൗദ്യൊസ്

ക്ലൗദ്യൊസ് (Claudius)

പേരിനർത്ഥം – അസന്തുഷ്ടൻ

റോമിലെ നാലാമത്തെ ചക്രവർത്തി. കാലിഗുളയെ പിന്തുടർന്നു എ.ഡി. 41 ജനുവരി 25-നു ചക്രവർത്തിയായി. ദ്രുസസ്സിന്റെയും അന്തോണിയയുടെയും മകനായി ബി.സി. പത്താമാണ്ട് ആഗസ്റ്റ് 1-നു ഗാളിലെ ലയോൺസിൽ ജനിച്ചു. ശൈശവത്തിൽ തന്നെ പിതാവു നഷ്ടപ്പെട്ട ക്ലൗദ്യൊസിനു ശരിയായ പരിഗണനയും പരിചരണവും ലഭിച്ചില്ല. സാഹിത്യ പരിശ്രമത്തിൽ ഏർപ്പെട്ട അദ്ദേഹം അനേകം ലേഖനങ്ങളെഴുതി. കാലിഗുള വധിക്കപ്പെട്ടപ്പോൾ ഭയന്നു ഒളിവിൽ കഴിഞ്ഞ ക്ലൗദ്യൊസിനെ ഒരു ഭടൻ ചക്രവർത്തിയായി പ്രഖ്യാപിച്ചു. യെഹൂദന്മാരോടു ക്ലൗദ്യൊസ് ഉദാരമായി പെരുമാറി. ക്രെസ്തൂസിന്റെ നേതൃത്വത്തിൽ ലഹള നടത്തിയ യെഹൂദന്മാരെ അദ്ദേഹം റോമിൽ നിന്നു പുറത്താക്കിയെന്നു സ്യൂട്ടോണിയസ് എഴുതി. ക്ലൗദ്യൊസിന്റെ വാഴ്ചക്കാലത്ത് റോമിൽ ക്രിസ്ത്യാനികളായ യെഹൂദന്മാർ ഉണ്ടായിരുന്നു. യെഹൂദന്മാർ എല്ലാവരും റോം വിട്ടുപോകണമെന്ന ക്ലൗദ്യൊസിന്റെ വിളംബരമനുസരിച്ച് പൗലൊസിന്റെ സുഹൃത്തുക്കളായിരുന്ന അക്വിലാസും പ്രിസ്കില്ലയും പട്ടണത്തിൽ നിന്നു പോയി. (പ്പവൃ, 18:2). റോമിൽ യെഹൂദന്മാരുടെ ലഹള നടന്നുവെന്നും അത് ഒരു ക്രിസ്തുവിന്റെ പേരിലായിരുന്നുവെന്നും മാത്രമേ സ്യൂട്ടോണിയസിനു അറിയാമായിരുന്നുള്ളു. യെഹൂദന്മാരുടെ വിപ്ലവം കാരണം യെഹൂദന്മാരുടെ സമ്മേളനങ്ങളെ ക്ലൗദ്യൊസ് നിരോധിച്ചു. ഇതിന്റെ അർത്ഥം മതാനുഷ്ഠാനങ്ങൾക്ക് യെഹൂദൻ റോമാപട്ടണം വിട്ടുപോകണമെന്നതായിരുന്നു. ഭാര്യമാരുടെ സ്വാധീനവലയത്തിൽ പെടുന്നതുവരെ ചക്രവർത്തി സുസമ്മതനായിരുന്നു. രാജ്യത്തിനു ഗുണകരമായ കാര്യങ്ങൾ പലതും ചെയ്തു. തന്റെ അനന്തരവളായ അഗ്രിപ്പിനയെ ക്ലൗദ്യൊസ് വിവാഹം കഴിച്ചു. ക്ലൗദ്യൊസിന്റെ പുത്രനായ ബ്രിട്ടാനിക്കസിനുപകരം അവളുടെ പൂർവ്വവിവാഹത്തിലെ പുത്രനായ നീറോയെ ചക്രവർത്തിയാക്കുവാൻ അഗ്രിപ്പിന ശ്രമിച്ചു. അതു സാദ്ധ്യമല്ലെന്നു കണ്ടു അവൾ ചക്രവർത്തിക്കു വിഷം കൊടുത്തു. അനന്തരം നീറോ ചക്രവർത്തിയായി. ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നുള്ള അഗബൊസിന്റെ പവചനം ക്ലൗദ്യൊസിന്റെ കാലത്തു നിറവേറി: (പ്രവൃ, 11:28).

ക്ലേമന്ത്

ക്ലേമന്ത് (Clement)

പേരിനർത്ഥം – കരുണാപൂർണ്ണൻ

ഫിലിപ്പിനഗരത്തിലെ ഒരു ക്രിസ്ത്യാനി. ഇയാളെക്കുറിച്ചു ജീവപുസ്തകത്തിൽ പേരുള്ളവൻ എന്നു പൗലൊസ് അപ്പൊസ്തലൻ പറയുന്നു: (ഫിലി, 4:3). റോമിലെ ബിഷപ്പായിരുന്ന ക്ലേമന്ത് പൗലൊസിൻ്റെ ഈ സഹപ്രവർത്തകനായിരുന്നു എന്നു കരുതപ്പെടുന്നു. 

ക്ലെയോപ്പാവ്

ക്ലെയോപ്പാവ് (Clopas)

പേരിനർത്ഥം – പിതാവിന്നു മഹത്വം

യേശുവിന്റെ അമ്മ മറിയയോടും, അമ്മയുടെ സഹോദരിയോടുമൊപ്പം ക്രൂശിനരികെ നിന്ന മറിയയുടെ ഭർത്താവ്: (യോഹ, 19:25). അല്ഫായി എന്ന് പേരിൻറ ഗ്രീക്കു രൂപമായിരിക്കണം ക്ലെയോപ്പാവ്.  

ക്ലെയൊപ്പാവ്

ക്ലെയൊപ്പാവ് (Cleopas)

പേരിനർത്ഥം – പിതാവിനാൽ പ്രശസ്തൻ

ക്ലെയൊപാട്രൊസ് എന്ന ഗ്രീക്കുനാമത്തിൻ്റെ സംക്ഷിപ്തരൂപമാണ് ക്ലെയൊപ്പാവ്. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം എമ്മവുസ്സിലേക്കു യാത്ര ചെയ്ത രണ്ടു ശിഷ്യന്മാരിലൊരാളാണ് കെയൊപ്പാവ്. (ലൂക്കൊ, 24:18). യേശു അവരോടു ചേർന്നു നടന്നു സംഭാഷിച്ചു, അവരുടെ സംഭാഷണവിഷയം എന്താണെന്നു കേൾക്കുകയും അവിശ്വാസത്തിനു അവരെ ശാസിക്കുകയും ചെയ്തു. അനന്തരം തന്റെ കഷ്ടവും പിൻവരുന്ന മഹിമയും പ്രവചിച്ചിട്ടുളള തിരുവെഴുത്തുകൾ ക്രിസ്തു അവർക്കു വിശദമാക്കിക്കൊടുത്തു. എമ്മവുസിലെത്തിയ ശേഷം അത്താഴസമയത്തു ക്രിസ്തു അവർക്കു സ്വയം വെളിപ്പെടുത്തിക്കൊടുത്തു: (ലൂക്കൊ, 24:13-35).

ക്രേസ്കേസ്

ക്രേസ്കേസ് (Crescens) 

പേരിനർത്ഥം – വൃദ്ധിപ്രാപിക്കുക

അപ്പൊസ്തലനായ പൗലൊസിന്റെ സഹചാരികളിലൊരാൾ. അപ്പൊസ്തലൻ ഇയാളെ ഗലാത്യയിലേക്കയച്ചു: 2തിമൊ, 4:10). ക്രേസ്കേസ് ലത്തീൻ പേരാണ്. ഈ വ്യക്തിയെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

ക്രിസ്പൊസ്

ക്രിസ്പൊസ് (Crispus)

പേരിനർത്ഥം – ചുരുണ്ട

കൊരിന്തിലെ യെഹൂദന്മാരുടെ പള്ളിയിലെ പ്രമാണിയായിരുന്നു ക്രിസ്പൊസ്. പൗലൊസിൽനിന്നു സുവിശേഷം കേട്ട് കുടുംബത്തോടൊപ്പം ക്രിസ്ത്യാനിയായി: (പ്രവൃ, 18:8). പൗലൊസ് സ്നാനപ്പെടുത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ക്രിസ്പൊസ്: (1കൊരി, 1:14). പാരമ്പര്യം അനുസരിച്ച് ക്രിസ്പൊസ് ഐജീനയിലെ ബിഷപ്പായി.

കോരെശ്

കോരെശ് (Cyrus)

പേരിനർത്ഥം – സുര്യൻ

കാംബിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമൻ. ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. വിശാലമനസ്ക്കനായ കോരെശ് ബൈബിൾ പ്രവചനത്തിലും (യെശ, 41:25; 44:28; 45:1-13), ചരിത്രത്തിലും (2ദിന, 36:22; എസ്രാ, 1:1; ദാനീ, 1:21; 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കി. ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു നൂറ്റാണ്ടോളം യെഹൂദ്യ പാർസി സാമ്രാജ്യത്തിൻ്റെ ഒരു പ്രവിശ്യയായി തുടർന്നു. യെഹൂദാ പ്രവാസികളോടു കോരെശ് കരുണ കാണിക്കുകയും സ്വന്തസ്ഥലത്തു പോയി ദൈവാലയം പണിയുവാൻ അവർക്കനുവാദം കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിളംബരം ദിനവൃത്താന്തത്തിലും എസ്രായുടെ പുസ്തകത്തിലും കൊടുത്തിട്ടുണ്ട്. “പാർസിരാജാവായ കോരെശ് ഇപ്രകം കല്പ്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരുശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ:” (2ദിന, 36:23). യെശയ്യാ പ്രവാചകൻ മഹനീയമായ വിശേഷണങ്ങളാണ് കോരെശിനു നല്കിയിട്ടുള്ളത്: ‘യഹോവയുടെ അഭിഷിക്തൻ’ അഥവാ ‘മശിഹാ’ എന്നും, ‘യഹോവയുടെ ഇടയൻ’ എന്നും പ്രവാചകൻ അദ്ദേഹത്തെ വിളിച്ചു: (യെശ, 45:1; 44:28). യെരുശലേം ദൈവാലയത്തിന്റെ പുനർ നിർമ്മാണത്തിന് വിളംബരം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല പണിക്കാവശ്യമായ സഹായം നല്കുകയും ചെയ്തു: (എസ്രാ, 3:7). യഹോവയുടെ ആലയം വക ഉപകരണങ്ങൾ മടക്കിക്കൊടുത്തു: (എസാ, 1:7,8). ബാബിലോൺ കോരെശിന്റെ കീഴിൽ ആയതിനുശേഷം ആദ്യത്തെ മൂന്നു വർഷം ദാനീയേൽ ശുഭമായിരുന്നു: (ദാനീ, 1:21; 6:28; 10:1). ബി.സി. 530-ൽ ഒരു യുദ്ധത്തിൽ കോരെശ് വധിക്കപ്പെട്ടു. പുത്രനായ കാമ്പിസസ് കോരെശിനു പകരം രാജാവായി.