മക്കദോന്യയിലെ ഒരു പട്ടണം. അയോൻ (Eion) തുറമുഖത്തിനും ഈജിയൻ (Aegean) കടലിനും 4.8 കി.മീറ്റർ വടക്കു മാറി സ്ട്രൈമൊൻ (Strymon) നദീതീരത്തു സ്ഥിതി ചെയ്യുന്നു. മൂന്നു വശവും നദിയാൽ ചുറ്റപ്പെട്ടു, കുന്നിന്മേൽ സ്ഥിതി ചെയ്യുകയാലാണ് പട്ടണത്തിനു ഈ പേർ ലഭിച്ചത്. ഫിലിപ്പി പട്ടണത്തിനു 48 കിലോമീറ്റർ അകലെയായാണ് അംഫിപൊലിസിന്റെ സ്ഥാനം. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അഥീനിയൻ കോളനിയായി പണിത പട്ടണം പിന്നീടു മക്കെദോന്യരുടെ കീഴിലായി. ബി.സി . 167-ൽ റോമക്കാർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ അംഫിപൊലിസിനെ പ്രഥമ ജില്ലയുടെ പ്രമുഖ പട്ടണമാക്കി. പൗലൊസും ശീലാസും അംഫിപൊലിസ് കടന്നു തെസ്സലൊനീക്കയിലെത്തി. (പ്രവൃ, 17:1). അംഫിപൊലിസിന്റെ സ്ഥാനത്തു ഇന്നുള്ളതു ‘നെയൊഖോറി’ എന്ന ഗ്രാമമാണ്.
അഗ്രിപ്പാ ഒന്നാമന്റെ പുത്രൻ, അഗ്രിപ്പാ (പ്രവൃ, 25:22,23; 26:32), അഗ്രിപ്പാ രാജാവ് (പ്രവൃ, 25:26; 26:27,28) എന്നിങ്ങനെ പുതിയ നിയമത്തിൽ പറയപ്പെട്ടിരിക്കുന്നു. ജനനം എ.ഡി. 27. എ.ഡി. 48-ൽ ക്ലൗദ്യോസ് ചക്രവർത്തി ഇയാൾക്ക് ഒരു ചെറിയ രാജ്യം നല്കി. എ.ഡി. 56-ൽ നീറോ ചക്രവർത്തി ഗലീലയുടെയും പെരേയയുടെയും ഭാഗങ്ങൾ വിട്ടുകൊടുത്തു. ഫിലിപ്പിന്റെ കൈസര്യയുടെ പേര് നീറോയുടെ ബഹുമാനാർത്ഥം നെറോനിയാസ് എന്നു മാറ്റി. ദൈവാലയത്തിൽ അധികാരം ചെലുത്തുവാൻ ശ്രമിക്കുക മുലം പുരോഹിതന്മാർ അയാൾക്കു ശത്രുക്കളായി. എ.ഡി. 66-ൽ റോമിനെതിരെ യെഹൂദന്മാർ നടത്തിയ വിപ്ലവം ഒഴിവാക്കുവാൻ അഗ്രിപ്പാ രണ്ടാമൻ ആവോളം ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. യുദ്ധമുണ്ടായപ്പോൾ റോമിന്റെ പക്ഷത്തു നിന്നു. എ.ഡി. 100-ൽ അയാൾ അനപത്യനായി മരിച്ചു. ഫെസ്തൊസിന്റെ കല്പപനയാൽ പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടു. ,(പ്രവൃ, 26:1).
മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ. ഹെരോദാവ് എന്നും ഹെരോദാ രാജാവ് എന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 12:1,6,7,11,19-21. ഹെരോദാ അന്തിപ്പാസ് വിവാഹം ചെയ്ത ഹെരോദ്യാ ഇയാളുടെ സഹോദരിയായിരുന്നു. അന്തിപ്പാസിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത് ഇയാളാണ്. അഗ്രിപ്പാ ഒന്നാമൻ ബാല്യവും യൗവനവും റോമിൽ കഴിച്ചുകൂട്ടി. ഋണബാദ്ധ്യത നിമിത്തം എ.ഡി. 23-ൽ റോം വിടേണ്ടിവന്നു. സഹോദരിയുടെ ശ്രമം മൂലം അന്തിപ്പാസിന്റെ രാജധാനിയിൽ കഴിഞ്ഞു. അന്തിപ്പാസിനോടു കലഹിച്ച് അഗ്രിപ്പാ റോമിലേക്കു മടങ്ങി. നിയന്ത്രണമില്ലാത്ത സംഭാഷണം നിമിത്തം ആറുമാസം കാരാഗൃഹവാസം അനുഭവിച്ചു. തിബെര്യാസ് കൈസറിനുശേഷം ചക്രവർത്തിയായ കാളിഗുള (ഗായാസ്)യാണ് അഗ്രിപ്പാവിനെ ജയിൽ വിമുക്തനാക്കിയത്. ജയിൽ മുക്തനായ അഗ്രിപ്പാവിനെ പലസ്തീന്റെ വടക്കു കിഴക്കുള്ള പ്രദേശങ്ങളുടെ രാജാവായി അവരോധിച്ചു. എ.ഡി 39-ൽ ഹെരോദാ അന്തിപ്പാസിന്റെ നാടും ഇയാൾക്കു ലഭിച്ചു. എ.ഡി. 41-ൽ ചക്രവർത്തിയായ ക്ലൗദ്യോസ് യെഹൂദ്യ, ശമര്യപ്രദേശങ്ങളും അഗിപ്പാവിനു വിട്ടുകൊടുത്തു. മഹാനായ ഹെരോദാവിനു ശേഷം രാജത്വം ലഭിച്ചു പലസ്തീൻ മുഴുവൻ വാണ ഹെരോദാവു ഇയാൾ മാത്രമാണ്. മറിയാമ്നെ വഴിക്കു ഹശ്മോന്യ പുരോഹിത കുടുംബവുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. തന്മൂലം അഗ്രിപ്പാവിന്റെ രാജത്വം യെഹൂദന്മാർ അംഗീകരിച്ചു. യെഹൂദന്മാരുടെ പ്രീതി നേടുവാൻ വേണ്ടി അപ്പൊസ്തലനായ യാക്കോബിനെ കൊല്ലിക്കുകയും പത്രൊസിനെ തടവിലടയ്ക്കുകയും ചെയ്തു. (പ്രവൃ, 12:1-3). എ.ഡി. 44-ൽ തന്റെ 54-മത്തെ വയസ്സിൽ അഗ്രിപ്പാ ഒന്നാമൻ ശീഘ്രമരണത്തിനു വിധേയനായി. (പ്രവൃ, 12:20-23). ഇയാളുടെ പുത്രനാണ് അഗ്രിപ്പാ II, പുത്രിമാർ ബർന്നീക്കയും (പ്രവൃ, 25:13), ദ്രുസില്ലയും (അപ്പൊ, 24:24).
ഭരണകാലം ബി.സി. 4–എ.ഡി. 34. മഹാനായ ഹെരോദാവിന്റെയും ക്ലിയോപാട്രയുടെയും പുത്രൻ. ഹെരോദാവിന്റെ മരണപ്പത്രം അനുസരിച്ചു രാജ്യത്തിന്റെ പകുതി അർക്കെലയൊസിനും പകുതി ഫീലിപ്പോസ് രണ്ടാമനും അന്തിപ്പാസിനുമായി നല്കി. ബതനയ്യാ, ത്രഖൊനിത്തിസ്, ഔറൊനിത്തിസ്, ഇതുര്യ എന്നിവയാണു ഇയാൾക്കു ലഭിച്ചത്. (ലൂക്കൊ, 3:1). പലസ്തീനിലെ ഉത്തരപൂർവ്വഭാഗത്താണ് ഈ ദേശങ്ങൾ. ഹെരോദാ രാജാക്കന്മാരിൽ വച്ചു ഏറ്റവും നല്ല വ്യക്തി ഇയാളാണ്. ഇയാളുടെ ഭരണം ദീർഘവും ശാന്തവും നീതിപൂർണ്ണവുമായിരുന്നു. പ്രജകളെക്കുറിച്ചുള്ള പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. യാത്രയിൽപ്പോലും പ്രജകളുടെ കാര്യം നിവർത്തിച്ചു കൊടുക്കയും ആവലാതികൾ കേട്ടു പരിഹാരം നിർദ്ദേശിക്കയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തു. ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ ഒരു പുതിയ പട്ടണം പണിതു ഫിലിപ്പിന്റെ കൈസര്യ എന്നു പേരിട്ടു. (മത്താ, 16:13). ബേത്ത്-സയിദ ഗ്രാമത്തെ ഒരു നഗരത്തിന്റെ പദവിയിലുയർത്തി. ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ സ്മരണാർത്ഥം ആ പട്ടണത്തിനു ജൂലിയാസ് എന്നു പേരിട്ടു. എ.ഡി. 34-ൽ ഇയാൾ മരിച്ചു. ഹെരോദ്യയുടെ മകളായ സലോമിയായിരുന്നു ഭാര്യ. അവർക്കു മക്കളില്ലായിരുന്നു. മരണാനന്തരം അയാളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സുറിയാ പ്രവിശ്യയോടു ചേർത്തു. മേല്പറഞ്ഞ നാലുപേരും മഹാനായ ഹെരോദാവിന്റെ രണ്ടാം തലമുറയിലുള്ളവരാണ്. മൂന്നാം തലമുറയിലുള്ളവരാണ് അഗ്രിപ്പാ ഒന്നാമനും രണ്ടാമനും.
മഹാനായ ഹെരോദാവിനു മറിയമ്നെയിൽ ജനിച്ച പുത്രനാണ് ഫീലിപ്പോസ് ഒന്നാമൻ. മാതാവിൽ സംശയാലുവായ പിതാവു പുത്രനു രാജ്യാവകാശം മരണപ്പത്രത്തിൽ നല്കിയിരുന്നില്ല. തന്മൂലം അയാൾ ഒരു സ്വകാര്യ പൗരനായി ജീവിച്ചു. മരുമകളായ ഹെരോദ്യയായിരുന്നു ഭാര്യ. ഇവരുടെ ഏകപുത്രിയാണു യോഹന്നാൻ സ്നാപകന്റെ വധസന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ട സലോമി. ഒടുവിൽ ഹെരോദ്യയെ തന്റെ അർദ്ധസഹോദരനായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിച്ചു. (മത്താ, 14:3; മർക്കൊ, 6:17; ലൂക്കൊ, 3:19).
ഭരണകാലം ബി.സി. 4–എ.ഡി. 39. അർക്കെലയൊസിന്റെ അനുജൻ. ബൈബിളിൽ ഇടപ്രഭുവായ ഹെരോദാവു എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന്റെ ഭരണകർത്താവാണു ടെട്രാർഖ് (ഇടപ്രഭു). (ലൂക്കൊ, 3:19). ‘ആ കുറുക്കൻ’ എന്നു യേശു പറഞ്ഞതു ഹെരോദാ അന്തിപ്പാസിനെക്കുറിച്ചാണ്. (ലൂക്കൊ, 13:32). ഇയാളെ രാജാവാക്കുവാൻ പിതാവു ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടു തന്റെ മരണപ്പത്രം മാറ്റി അയാളെ ഗലീലിയ, പെരേയ പ്രദേശങ്ങളുടെ ഇടപഭുവാക്കി. അനന്തരം കൈസർ മരണപ്പത്രം സ്ഥിരീകരിച്ചു അന്തിപ്പാസിനെ ഇടപ്രഭു വാക്കി. ഇതിനെ സ്ഥിരീകരിക്കുന്ന നാണയം ലഭിച്ചിട്ടുണ്ട്. അറേബ്യ പെട്രായിലെ അരേതാ രാജാവിന്റെ മകളെയാണു അന്തിപ്പാസ് ആദ്യം വിവാഹം കഴിച്ചത്. തുടർന്നു തന്റെ അർദ്ധസഹോദരനായ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യ ഹെരോദ്യയെ വിവാഹം കഴിച്ചു. അങ്ങനെ ഹെരോദാവിന്റെ ചെറുമകളും അഗ്രിപ്പാ ഒന്നാമന്റെ സഹോദരിയും ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയും മരുമകളും ആയി ഹെരോദ്യ മാറി. ഈ ബന്ധത്തെ എതിർത്തതുകൊണ്ട് ഹെരോദാ അന്തിപ്പാസ് യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചു. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). ഇയാളുടെ ജന്മദിനത്തിനു ഹെരോദ്യയുടെ മകൾ സലോമി പ്രഭുക്കന്മാരുടെ മുമ്പിൽ നൃത്തം ചെയ്തു. സന്തുഷ്ടനായ അന്തിപ്പാസ് അവൾക്കു എന്തു വേണമെങ്കിലും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഹെരോദ്യ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടൻ ആളയച്ചു യോഹന്നാൻ സ്നാപകനെ വധിച്ചു തല സലോമിക്കു എത്തിച്ചുകൊടുത്തു. (മത്താ, 14:1-12; മർക്കൊ, 6:17-29; ലൂക്കൊ, 9:7-9).
റോമാചക്രവർത്തിയായ കാളിഗുള അന്തിപ്പാസിന്റെ ഗൂഢാലോചനകളെക്കുറിച്ചു മനസ്സിലാക്കി അവനെ റോമിലേക്കു വിളിപ്പിച്ചു. ഒരു റോമൻ സൈനികോദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയതും പാർത്ഥ്യയിലെ രാജാവുമായി റോമിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയതും 7000 പടയാളികൾക്കു ആയുധങ്ങൾ സൂക്ഷിച്ചു വച്ചതും കാളിഗുള അറിഞ്ഞു. ഇവയുടെയെല്ലാം വിവരങ്ങൾ ഹെരോദാ അഗ്രിപ്പാ ഒന്നാമൻ ചക്രവർത്തിയെ അറിയിച്ചിരുന്നു. രാജത്വത്തിനു വേണ്ടിയുള്ള അപേക്ഷയുമായിട്ടാണു അന്തിപ്പാസ് റോമിലെത്തിയതു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകൾ ചകവർത്തിയുടെ മുമ്പിൽ നിഷേധിക്കുവാൻ അന്തിപ്പാസിനു കഴിഞ്ഞില്ല. അയാളെ ഇടപ്രഭു സ്ഥാനത്തു നിന്നു മാറ്റുകയും അവിടെ നിന്നു നാടുകടത്തുകയും ചെയ്തു. അന്തിപ്പാസ് സ്പെയിനിൽ വച്ചു മരിച്ചു. അയാളുടെ പ്രദേശം കൂടി അഗ്രിപ്പാവിനു നല്കി. ഹെരോദാ അന്തിപ്പാസിനെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുന്നതിനു ആറുവർഷം മുമ്പായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശീകരണം. യോഹന്നാൻ സ്നാപകനെ വധിച്ചതിനുശേഷം കുറ്റബോധം അയാളുടെ മനസ്സാക്ഷിയെ ഉമിത്തീയിലിട്ടു നീറ്റുകയായിരുന്നു. യേശുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടപ്പോൾ താൻ ശിരശ്ചേദം ചെയ്യിച്ച യോഹന്നാൻ ഉയിർത്തെഴുന്നേറ്റതാണോ എന്നയാൾ സംശയിച്ചു. (ലൂക്കൊ, 9:7; മത്താ, 14:2). പീലാത്തോസ് യേശുവിനെ വിസ്തരിക്കുമ്പോൾ ഹെരോദാ അന്തിപ്പാസ് യെരൂശലേമിൽ ഉണ്ടായിരുന്നു. ഗലീല അന്തിപ്പാസിന്റെ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ട് യേശു ഗലീല്യൻ എന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ അയാളുടെ അടുക്കലേക്കയച്ചു. യേശുവിനെ കണ്ടപ്പോൾ അന്തിപ്പാസിനു സന്തോഷമായി. ദീർഘകാലമായി യേശുവിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. യേശു വല്ല അത്ഭുതവും പ്രവർത്തിക്കുന്നതു കാണാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ ചോദ്യങ്ങൾക്കു ഉത്തരം പറയുവാൻ ക്രിസ്തു വിസ്സമ്മതിച്ചതുകൊണ്ടു യേശുവിനെ പരിഹസിച്ചു മടക്കി പീലാത്തോസിന്റെ അടുക്കലേക്കയച്ചു. അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായി. (ലുക്കൊ, 23:5-12; പ്രവൃ, 4:27).
ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).
ബി.സി.167-മുതൽ 63-ൽ യെഹൂദ്യ റോമൻ പ്രവിശ്യ ആകുന്നതുവരെ യെഹൂദ ജനതയ്ക്ക് രാഷ്ട്രീയവും മതപരവുമായ നേതൃത്വം നല്കിയതു മക്കാബിയർ എന്ന പേരിലറിയപ്പെടുന്ന ഹശ്മോന്യ കുടുംബമാണ്. തുടർന്നു ആധിപത്യം ഹെരോദ് കുടുംബത്തിലമർന്നു. ഹശ്മോന്യ കുടുംബത്തെ നാമാവശേഷമാക്കിയത് മഹാനായ ഹെരോദാവാണ്. ഹെരോദാവിന്റെ പിതാവായ അന്തിപാതർ ഇദൂമ്യനായിരുന്നു. ഏശാവിന്റെ സന്തതികളായ എദോമ്യരാണ് ഇദൂമ്യർ. പലസ്തീന്റെ ദക്ഷിണഭാഗത്തുള്ള നെഗേവിൽ അവർ പാർത്തിരുന്നു. അവർ പരിച്ഛേദനം സ്വീകരിച്ചവർ ആകയാൽ യെഹൂദന്മാരുമായി വേർപാടിനു കാരണമില്ല. എന്നാൽ യെഹൂദന്മാർ ഇവരെ അർദ്ധ യെഹൂദന്മാരായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ.
ബി.സി. 63-ൽ പോംപി (106-48) യെരുശലേം കീഴടക്കി. പന്തീരായിരം യെഹൂദന്മാരെ കൊല്ലുകയും അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചു അതിനെ അശുദ്ധമാക്കുകയും ചെയ്തു. അരിസ്റ്റൊബുലസിനെ ബന്ധനസ്ഥനാക്കി. ഹിർക്കാനസിനു മഹാപൗരോഹിത്യം നല്കി. ബി.സി. 63-ൽ ഗലീല, ശമര്യ, യെഹൂദ്യ, പെരേയ എന്നീ ദേശങ്ങളുടെ പുരോഹിത രാജാവായി ഹിർക്കാനസ് രണ്ടാമനെ വാഴിച്ചു. ഇദൂമ്യനായ അന്തിപാതർ ആയിരുന്നു ഹിർക്കാനസിന്റെ മന്ത്രി. ബി.സി.57-ൽ ഗാബിനിയുസ് ഈ ക്രമീകരണം പരിഷ്ക്കരിക്കുകയും ഹിർക്കാനസിന്റെ അധികാരം ചുരുക്കുകയും ചെയ്തു. ബി.സി. 48-ൽ അലക്സാണ്ട്രിയയിൽ ജൂലിയസ് സീസറിനു നല്കിയ സഹായം കണക്കിലെടുത്തു ഹിർക്കാനസിനു അധികാരം മടക്കിക്കൊടുക്കുകയും അന്തിപാതറിനെ യെഹൂദ്യയിലെ ദേശാധിപതിയാക്കുകയും ചെയ്തു. മുത്തപുത്രനായ ഫസായേലിനെ യെരൂശലേമിന്റെ പ്രീഫക്ട് ആക്കുന്നതിനും രണ്ടാമത്തെ പുത്രനായ ഹെരോദാവിനെ ഗലീലയിലെ ഗവർണ്ണറാക്കുന്നതിനും അന്തിപാതർ ഹിർക്കാനസിനെ പ്രേരിപ്പിച്ചു. ബി.സി. 43-ൽ അന്തിപാതർ വധിക്കപ്പെട്ടു. അയാളുടെ സ്ഥാനം രണ്ടുമക്കൾക്കായി ലഭിച്ചു. ജൂലിയസ് സീസർ വധിക്കപ്പെട്ടതിന്റെ (ബി.സി. 44) പിറ്റെ വർഷമായിരുന്നു ഇത്. ബി.സി. 40-ൽ പാർത്ഥ്യർ പലസ്തീൻ ആക്രമിച്ചു. തുടർന്നു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹെരോദാവു യെരുശലേമിൽ നിന്നു രക്ഷപ്പെട്ടു റോമിലെത്തി, ഒക്റ്റേവിയനെയും (ഔഗുസ്തൊസ് കൈസർ) മാർക്ക് ആന്റണിയെയും കണ്ടു. അവരുടെ ശുപാർശപ്രകാരം റോമൻ സെനറ്റ് ഹെരോദാവിനു ‘യെഹൂദന്മാരുടെ രാജാവു’ എന്ന പദവി നല്കി. ബി.സി. 39-ൽ റോമൻ സഹായ വാഗ്ദാനത്തോടുകൂടി ഹെരോദാവു ആക്കറിൽ എത്തി പാർത്ഥ്യരുടെ പാവയായ ആന്റിഗോണസിനെ മാറ്റുവാൻ ശ്രമിച്ചു. രണ്ടുവർഷത്തെ സൈനിക തന്ത്രത്തിലൂടെ ഹെരോദാവു ബി.സി. 37-ൽ യെഹൂദ്യയിലെ സിംഹാസനത്തിൽ ഉറച്ചു. ആന്റണി ഹെരോദാവിനെ സിംഹാസനത്തിൽ വാഴിച്ചു എന്നും ഔഗുസ്തൊസ് കൈസർ അയാളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു എന്നും താസിത്തസ് (Tacitus) രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റണിയോടു ചങ്ങാത്തത്തിലായിരുന്ന ഹെരോദാവു ആക്ടിയം യുദ്ധത്തിൽ (ബി.സി. 31) ആന്റണി തോറ്റതോടുകൂടി ഒക്ടേവിയനെ (ഔഗുസ്തൊസ് കൈസർ) അടിപണിഞ്ഞു. അനന്തരം മരിക്കുന്നതുവരെയും ഹെരോദാവു റോമിനോടുള്ള കൂറു കോട്ടം കൂടാതെ പുലർത്തി.
ഔഗുസ്തൊസ് കൈസറുടെ കീർത്തി വർദ്ധിപ്പിക്കുവാൻ തന്നാൽ ആവുന്നതെല്ലാം ഹെരോദാവു ചെയ്തു. ശമര്യയെ പുതുക്കിപ്പണിതു സെബസ്തേ (ഔഗുസ്തൊസ്) എന്നു പേരിട്ടു. ഒരു പുതിയ തുറമുഖം നിർമ്മിച്ചു ചക്രവർത്തിയുടെ ബഹുമാനാർത്ഥം കൈസര്യ എന്നു പേരിട്ടു. മാർക്ക് ആന്റണിയുടെ പേരിൽ അന്തോണിയാ കോട്ടകെട്ടി. യെരുശലേമിലെ പടിഞ്ഞാറെ മതിലിനോടു ചേർത്തു ഒരു കൊട്ടാരം പണിതു. യവനവൽക്കരണത്തിനു പ്രാധാന്യം നല്കി. തന്റെ അധീനതയിലുണ്ടായിരുന്ന യവനായ പട്ടണങ്ങളെ അലങ്കരിച്ചു. ബി.സി. 25-ൽ ശമര്യയിലും യെഹൂദ്യയിലും ക്ഷാമം ബാധിച്ചപ്പോൾ ഈജിപ്റ്റിൽ നിന്നും ധാന്യം ഇറക്കുമതി ചെയ്തു. ഹെരോദാവിന്റെ നയപരിപാടികളുമായി ഒരിക്കലും ഇണങ്ങാത്ത യെഹൂദന്മാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ദൈവാലയം പുതുക്കിപ്പണിതു. താനൊരു പുതിയ ദൈവാലയം പണിയുകയില്ലെന്നും നിലവിലുള്ള ദൈവാലയത്തെ ശലോമോൻ നിർമ്മിച്ച ദൈവാലയത്തിന്റെ പ്രതാപത്തിലും മഹത്വത്തിലും യഥാസ്ഥാനപ്പെടുത്തുമെന്നും ഹെരോദാവു ഉറപ്പു നല്കി. ദൈവാലയത്തിന്റെ പണിക്കു കല്ലുകൊണ്ടുവരുന്നതിനു ആയിരം വാഹനങ്ങൾ ഏർപ്പെടുത്തി. ആയിരം പുരോഹിതന്മാരെ കല്പണിക്കാരായും ആശാരിമാരായും പരിശീലിപ്പിച്ചു. ദൈവാലയത്തിനു 44.5 മീറ്റർ നീളവും 8.9 മീറർ ഉയരവുമുണ്ടായിരുന്നു. വെള്ളക്കല്ലിലായിരുന്നു നിർമ്മിതി. ദൈവാലയത്തിന്റെ പ്രധാനശില്പം ഒന്നരവർഷം കൊണ്ടും പ്രാകാരങ്ങൾ എട്ടുവർഷം കൊണ്ടും പണിതു എന്നു യെഹൂദ്യപാരമ്പര്യം പറയുന്നു. ബി.സി. 20-ൽ ആരംഭിച്ച പണി 46 വർഷം കൊണ്ടാണു തീർന്നത് എന്നു യെഹൂദന്മാർ യേശുവിനോടു പറഞ്ഞു. (യോഹ, 2:20). എ.ഡി. 64-ലാണ് ദൈവാലയത്തിന്റെ പണി പൂർത്തിയായത്. തീത്തൂസിന്റെ സൈന്യം എ.ഡി. 70 ആഗസ്റ്റ് 10, ശബ്ബത്ത് നാളിൽ ദൈവാലയം നശിപ്പിച്ചു. അതിനുശേഷം യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചിട്ടില്ല. ശമര്യയിലെ ദൈവാലയവും ഹെരോദാവു പുതുക്കി പണിതു. യെരൂശലേമിലെ രാജാക്കന്മാരുടെ കല്ലറകൾക്കു മേൽ സ്മാരകശില പണിതു. അവയിലുള്ള വിലയേറിയ വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു പിന്നിലെ ലക്ഷ്യം.
ഇദമ്യവംശജനും യെഹൂദനും ആയിരുന്നെങ്കിലും പ്രായോഗിക ജീവിതത്തിൽ ദൈവഭയമില്ലാത്തവനും രാക്ഷസിയ സ്വഭാവമുള്ളവനുമായിരുന്നു ഹെരോദാവു. അസൂയ, വഞ്ചന, പ്രതികാരദാഹം, നിഷ്ഠൂരത എന്നിവയായിരുന്നു അയാളുടെ സ്വഭാവത്തിലെ സവിശേഷതകൾ. ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചു. ഹെരോദാവിനു 10 ഭാര്യമാരുണ്ടായിരുന്നു. ഡോറിസ്, മറിയാമ്നെ, മറിയാമ്നെ II, മാല്തെക്കെ, ക്ലിയോപാട്ര, പല്ലാസ്, ഫെയ്ദ്ര, എല്പിസ്. രണ്ടു ഭാര്യമാരുടെ പേരുകൾ അറിയില്ല. പതിന്നാലു മക്കളുണ്ടായിരുന്നു. മറിയാമ്നയെ വിവാഹം ചെയ്യാൻ വേണ്ടി ഡോറിസിനെ വിവാഹമോചനം ചെയ്തു. തന്റെ ഇഷ്ടപത്നിയായിരുന്ന മറിയാമ്നയെ ചെറിയ സംശയത്തിന്റെ പേരിൽ വധിച്ചു. അവളുടെ സഹോദരനെയും അപ്പൂപ്പനെയും, അമ്മയെയും, രണ്ടു പുത്രന്മാരായ അരിസ്റ്റൊബുലസ്, അലക്സാണ്ടർ എന്നിവരെയും കൊന്നു. അതിനു കൂട്ടുനിന്ന മൂത്തമകൻ അന്തിപാതറിനെ സ്വന്തം മരണത്തിനു അഞ്ചുദിവസം മുമ്പു വധിക്കുവാൻ കല്പ്പന കൊടുത്തു. ഹെരോദാവിന്റെ പുത്രനായിരിക്കുന്നതിൽ ഭേദം അയാളുടെ പന്നിയായിരിക്കുന്നതാണെന്നു അഗസ്റ്റസ് പരിഹസിച്ചതു കുറിക്കുകൊള്ളുന്ന സത്യമായിരുന്നു. ‘യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ എന്ന വിദ്വാന്മാരുടെ ചോദ്യം ഹെരോദാവിനെ കോപിഷ്ഠനാക്കിയതിൽ അത്ഭുതപ്പെടാനില്ല. ശിശുവിനെ സംബന്ധിച്ച വിവരം അറിയിക്കണമെന്നു വിദ്വാന്മാരോടു ആവശ്യപ്പെട്ടതു യേശുവിനെ നശിപ്പിക്കുവാൻ വേണ്ടിയായിരുന്നു. യേശുവിനെ നശിപ്പിക്കുന്നതിനായി ബേത്ലേഹെമിലുള്ള എല്ലാ ശിശുക്കളെയും വധിക്കുവാൻ കല്പന കൊടുത്തത് അയാളുടെ കൂരസ്വഭാവത്തിനു ഇണങ്ങിയതു തന്നെയായിരുന്നു. (മത്താ, 2:13:16).
തന്റെ മരണത്തിൽ യെഹൂദന്മാർ സന്തോഷിക്കുമെന്നു ഹെരോദാവിന് അറിയാമായിരുന്നു. തന്മൂലം യെരൂശലേമിലെ പ്രമുഖരെ തടവിലാക്കുവാൻ കല്പന കൊടുത്തു. ഇവരെ കൊന്നതിനുശേഷം മാത്രമേ തന്റെ ചമ്മവാർത്ത പരസ്യപ്പെടുത്താവൂ എന്നു ഏറ്റവും അടുത്തവരോടു ഹെരോദാവു പറഞ്ഞു പോലും. അവരുടെ വധത്തിൽ ജനം ആത്മാർത്ഥമായി വിലപിക്കുമല്ലോ. ഈ കല്പന പ്രായോഗികമായില്ല. ഹെരോദാവിന്റെ സഹോദരിയും ഭർത്താവും ചേർന്നു അവരെയെല്ലാം മോചിപ്പിച്ചു. കൊട്ടാരത്തിലെ ഉപജാപങ്ങളും രോഗവും ഹെരോദാവിനെ വലച്ചു. ആത്മഹത്യയ്ക്കൊരു വിഫലശ്രമം നടത്തി. ബി.സി. 4-ൽ മരിച്ചു. മരണപ്പത്രം മൂന്നുപ്രാവശ്യം മാറ്റി. രാജ്യം മൂന്നു മക്കൾക്കായി വിഭജിച്ചു. യെഹൂദ്യ, ശമര്യ, ഇദൂമ്യ പ്രദേശങ്ങൾ അർക്കെലെയൊസിനും (മത്താ, 2:22), ഗലീല, പെരെയ പദേശങ്ങൾ അന്തിപ്പാസിനും, ഇതുര്യ, ത്രഖോനിത്തി പ്രദേശങ്ങൾ (ലൂക്കൊ, 3:1) ഫിലിപ്പൊസിനും നല്കി. ഹെരോദാവിന്റെ മരണപ്പത്രം അംഗീകരിച്ചു അതിൻ പ്രകാരം ഔഗുസ്തൊസ് കൈസർ അവകാശങ്ങൾ നല്കി.
സ്വർഗ്ഗം (Heaven): ആകാശം എന്നർത്ഥമുള്ള എബ്രായ ഗ്രീക്കുപദങ്ങൾ സ്വർഗ്ഗത്തെയും കുറിക്കും. മൂന്നാം സ്വർഗ്ഗത്തെക്കുറിച്ചു 2കൊരിന്ത്യർ 12:2-ൽ പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും സ്വർഗ്ഗങ്ങളെ കൂടാതെ മൂന്നാം സ്വർഗ്ഗം ഉണ്ടാകുക സ്വഭാവികമല്ല. പൊതുവെയുള്ള ധാരണ അനുസരിച്ചു മൂന്നു സ്വർഗ്ഗങ്ങൾ ഇവയാണ്. ഒന്നാം സ്വർഗ്ഗം അന്തരീക്ഷമണ്ഡലമാണ്: അതു പറവകളുടെയും (ഹോശേ, 2:18), മേഘങ്ങളുടെയും (ദാനീ, 7:13) സ്ഥാനമാണ്. രണ്ടാം സ്വർഗ്ഗം നക്ഷത്രമണ്ഡലമാണ്: (ഉല്പ, 1:14-18). ദൂതന്മാരുടെ നിവാസമായി കരുതപ്പെടുന്നു. മൂന്നാം സ്വർഗ്ഗം ദൈവാധിവാസസ്ഥാനമായ സ്വർഗ്ഗാധിസ്വർഗ്ഗമാണ്. “അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു. (2ദിന, 30:27). സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ എന്നു ശലോമോൻ പ്രാർത്ഥിച്ചു. (2ദിന, 6:18).
ക്രിസ്തു ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയതു സ്വർഗ്ഗാധി സ്വർഗ്ഗത്തിലേക്കാണ്. (എഫെ, 4:8-10). വിശ്വാസിയെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തി. (എഫെ, 2:17). സൽഗുണപൂർത്തി വന്നവരാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത്. (എബ്രാ, 10:14). സ്വർഗ്ഗത്തിന്റെ പര്യായമാണ് തേജസ്സ്. (എബ്രാ, 2:10). സ്വർഗ്ഗാരോഹണത്തിൽ യേശു ആകാശങ്ങളിലൂടെ കടന്നുപോയി (എബ്രാ, 4:14), സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു (എബ്രാ, 7:26), സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തിരുന്നു. (എബ്രാ, 8:1; 1പത്രൊ, 3:21). പെന്തെകൊസ്തു നാളിൽ പരിശുദ്ധാത്മാവു അവരോഹണം ചെയ്തത് സ്വർഗ്ഗത്തിൽ നിന്നാണ്. 1പത്രൊ 1:12). സഭയെ ചേർക്കുന്നതിനു ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരും. (1തെസ്സ, 4:16; ഫിലി, 3:20,21). അപ്പൊസ്തലനായ പൌലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2). യോഹന്നാനെ സ്വർഗ്ഗത്തിലേക്കു കയറിച്ചെല്ലുവാൻ വിളിച്ചു. (വെളി, 4:1).
ദൈവരാജ്യം (the Kingdom of God): തിരുവെഴുത്തുകളിലെ പ്രമുഖ വിഷയമാണ് ദൈവരാജ്യം. ചെങ്കടൽ കടന്നശേഷം പാടിയ പാട്ടു അവസാനിക്കുന്നതു; ‘യഹോവ എന്നും എന്നേക്കും രാജാവായി വാഴും’ (പുറ, 15:18) എന്ന വാക്കുകളോടെയാണ്. ദൈവത്തിന്റെ രാജത്വം നിത്യം മാതമല്ല, സാർവ്വത്രികവും ആണ്. “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). യേശുക്രിസ്തുവിന്റെ പ്രസംഗത്തിന്റെ കേന്ദ്രവിഷയവും ദൈവരാജ്യം ആയിരുന്നു. ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ’ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2). യേശുക്രിസ്തുവിന്റെ ശുശ്രൂഷാരംഭവും ‘കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു. (മർക്കൊ, 1:15). വെളിപ്പാടു പുസ്തകത്തിൽ ലോകരാജത്വം ക്രിസ്തുവിനു ആയിത്തീർന്നു എന്ന് പ്രഖ്യാപനം കാണാം. “എഴാമത്തെ ദൂതൻ ഊതിയപ്പോൾ ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ക്രിസ്തുവിന്റെ വാഴ്ചയെ അവതരിപ്പിച്ചു കൊണ്ടാണു ബൈബിൾ സമാപിക്കുന്നത്.
ക്രിസ്തുവിന്റെ ദൈവരാജ്യസംബന്ധമായ പരാമർശങ്ങൾ ഭൂമിയിൽ ഒരു ആക്ഷരിക രാജ്യസ്ഥാപനത്ത ലക്ഷ്യമാക്കിയതായി യെഹൂദന്മാരും യേശുവിന്റെ ശിഷ്യമാരും മനസ്സിലാക്കി. എന്നാൽ യേശു അപ്രകാരം കരുതിയിരുന്നില്ല എന്നും അവന്റെ പ്രസ്താവനകൾക്കു മറ്റു വ്യാഖ്യാനങ്ങൾ നല്കേണ്ടതാണെന്നും ചിലർക്കഭിപ്രായമുണ്ട്. ദൈവരാജ്യത്തിൻ്റെ സ്വഭാവത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും നല്കപ്പെട്ടിട്ടുള്ള ചില വ്യാഖ്യാനങ്ങൾ പിൻവരുന്നവയാണ്. 1. ഒരുവൻ മരണാനന്തരം എത്തിച്ചേരുന്ന സ്വർഗ്ഗം അഥവാ നിത്യത ആണു ദൈവരാജ്യം. തന്മൂലം ദൈവരാജ്യത്തിനു ഭൂമിയുമായി ബന്ധമില്ല. 2. ദൈവരാജ്യം ആത്മീയമാണ്. മനുഷ്യഹൃദയങ്ങളിൽ ദൈവം വാഴുന്നതിനെ അതു സൂചിപ്പിക്കുന്നു. ഈ ചിന്താഗതി അനുസരിച്ചു ദൈവരാജ്യത്തിനു വർത്തമാനകാല പ്രസക്തിയുണ്ട്; പക്ഷേ ഭൂമിയുമായി അതിനു ബന്ധമില്ല. 3. ദൈവരാജ്യം ഭൗമികമാണ്. മാനുഷിക പരിശ്രമങ്ങളിലൂടെ നേടേണ്ട രാഷ്ട്രീയ, സാമൂഹിക ഘടന മാത്രമാണത്. 4. രാഷ്ട്രീയമണ്ഡലത്തിൽ യിസായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പുന:സംഘടിപ്പിക്കുന്ന ദേശീയ പ്രസ്ഥാനമാണ്. 5. ദൃശ്യമായ സംഘടിത സഭ. ഈ വാദമനുസരിച്ചു സഭ തന്നെ ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ രാജ്യമായി മാറുന്നു.
പഴയനിയമ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ദൈവിക ഭരണത്തിനു വിധേയമായ ഭൗമികരാജ്യം ഉണ്ടായിരിക്കേണ്ടതാണ്. ആ കാലത്തിന്റെ സ്ഥിതിവിശേഷങ്ങൾ ആക്ഷരികമായി വ്യാഖ്യാനിക്കാതെ ആത്മീയവത്കരിച്ചു സഭയോടോ സഭായുഗത്തോടോ ബന്ധിപ്പിക്കുന്നതു പ്രകടമായ വൈരുദ്ധ്യങ്ങൾക്കു കാരണമാകും. ദൈവരാജ്യം ചരിത്രപരവും ദാവീദിൻ്റേതും ആയ രാജ്യത്തിന്റെ തുടർച്ചയും പുനഃസ്ഥാപനവും ആണ് ദൈവം ദാവീദിനു ഒരു ശാശ്വത രാജ്യവും നിത്യ സിംഹാസനവും വാഗ്ദാനം ചെയ്തു. (1ദിന, 17:11,14; അപ്പൊ, 2:29-30). ‘എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു’ എന്നു യഹോവ പ്രസ്താവിക്കുകയും ‘എന്നോടു ചോദിച്ചുകൊൾക ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ ആറ്റങ്ങളെ കൈവശമായും തരും’ എന്നു മശീഹയ്ക്കു വാഗ്ദാനം നല്കുകയും ചെയ്തു. (സങ്കീ, 2:6-8). ഈ രാജ്യത്തെക്കുറിച്ചുള്ള വിശദമായ പ്രവചനങ്ങൾ ദാനീയേൽ പ്രവചനത്തിലുണ്ട്. ഭൂമിയിലെ അന്ത്യരാജ്യത്തിന്റെ കാലത്താണു ഒരിക്കലും നശിച്ചുപോകാത്ത രാജത്വം സ്ഥാപിക്കുന്നത്. ആ രാജ്യം എന്നേക്കും നിലനില്ക്കും. “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീ, 2:44). “സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവൻറ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചു . പോകാത്തതും ആകുന്നു.” (ദാനീ, 7:14). അന്ത്യകാലത്തു നിലവിലുള്ള എല്ലാ രാജ്യങ്ങളെയും അതു നശിപ്പിക്കും. ആ രാജ്യം ദൈവം മനുഷ്യപുത്രനു നല്കും. (ദാനീ, 7:14). മനുഷ്യപുത്രൻ മശീഹയാണ്. മശീഹയുടെ ഭരണത്തിൻ്റെ സമഗ്രചിതം യെശയ്യാവ് 11-ൽ ഉണ്ട്. അവൻ നീതിയോടെ ഭൂമിയെ ഭരിക്കും. തുടർന്നുള്ള വർണ്ണനയിൽ കാണുന്ന ചെന്നായ്, കുഞ്ഞാടു, പുള്ളിപ്പുലി, കോലാട്ടു കുട്ടി, പശുക്കിടാവ്, ബാലസിംഹം, തടിപ്പിച്ച മൃഗം, പശു, കരടി, സിംഹം, കാള, സർപ്പം, അണലി എന്നിവയെല്ലാം ഭൂമിയിലെ ജന്തുക്കളാണ്; അല്ലാതെ, സ്വർഗ്ഗത്തിലുള്ളവ അല്ല. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും അവസാനം വരുത്തിയ ശേഷം യെഹൂദന് സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ് ദൈവരാജ്യം. (പ്രവൃ, 1:6; 1കൊരി, 15:24-28).
സ്വർഗ്ഗരാജ്യം (the Kingdom of Heaven): ദൈവരാജ്യം എന്ന അർത്ഥത്തിലാണ് സ്വർഗ്ഗരാജ്യം പ്രയോഗിച്ചിട്ടുള്ളതെന്നു പൊതുവെ കരുതപ്പെടുന്നു. മത്തായി സുവിശേഷത്തിൽ മാത്രമേ സ്വർഗ്ഗരാജ്യം എന്ന പ്രയോഗം കാണപ്പെടുന്നുള്ളു. (36 പ്രാവശ്യം). ദൈവം എന്നു പ്രയോഗിക്കുന്നതു ദൈവനാമം വ്യഥാ എടുക്കുന്നതിനു തുല്യമായി കരുതി പകരം സ്വർഗ്ഗം എന്ന പദം പ്രയോഗിച്ചു എന്നാണു പലരുടെയും ധാരണ. എന്നാൽ മത്തായി സുവിശേഷത്തിൽ തന്നെ ദൈവരാജ്യം എന്ന പ്രയോഗം ഉണ്ട്. (6:33; 12:28; 19:24; 21:31,41). സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ ക്രിസ്തു ഉപമകളിലൂടെ വെളിപ്പെടുത്തി. സ്വർഗ്ഗരാജ്യം ആത്മിക രാജ്യമല്ല. വീണ്ടും ജനിച്ചവർ മാത്രമാണ് ആത്മിക രാജ്യത്തിലുള്ളത്. സ്വർഗ്ഗരാജ്യത്തിൽ വീണ്ടും ജനിച്ചവരും വീണ്ടും ജനിക്കാത്തവരുമുണ്ട്. കോതമ്പിന്റെയും കളകളുടെയും ഉപമ, വീശുവലയുടെ ഉപമ എന്നിവ അതു വ്യക്തമാക്കുന്നു. സ്വർഗ്ഗരാജ്യം നിത്യരാജ്യമല്ല. ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകൾക്കിടയിലുള്ള കാലയളവാണു അതെന്നു സ്വർഗ്ഗരാജ്യത്തിന്റെ ഉപമകൾ ചൂണ്ടിക്കാണിക്കുന്നു.
സമവീക്ഷണ സുവിശേഷങ്ങളിൽ സ്വർഗ്ഗരാജ്യവും ദൈവരാജ്യവും സമാനങ്ങളെന്നു കാണിക്കുന്ന സമാന്തരഭാഗങ്ങളുണ്ട്: മത്തായി 4:17– മർക്കൊസ് 1:15; മത്തായി 10:3– ലൂക്കൊ,സ് 9:2; മത്തായി 11:11– ലൂക്കൊസ് 7:28; മത്തായി 11:12-ലൂക്കൊസ് 16:16; മത്തായി 13:11–മർക്കൊസ് 4:11; ലൂക്കൊസ് 8:10; മത്തായി 13:31-മർക്കൊസ് 4:11,20. ഇവ സമാനങ്ങളാണെന്നല്ലാതെ അഭിന്നങ്ങളാണെന്നു പറയുക സാദ്ധ്യമല്ല. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനു വീണ്ടും ജനനം ആവശ്യമുണ്ട്. ദൈവരാജ്യത്തിൽ അവിശ്വാസികൾ ആരുമില്ല. എന്നാൽ സ്വർഗ്ഗരാജ്യത്തിൽ വിശ്വാസികളും അവിശ്വാസികളും നീതിമാന്മാരും ദുഷ്ടന്മാരും ഉണ്ടു.
സ്വർഗ്ഗം ദൈവരാജ്യം സ്വർഗ്ഗരാജ്യം: സ്വർഗ്ഗവും സ്വർഗ്ഗരാജ്യവും ദൈവരാജ്യവും അഭിന്നങ്ങളാണെന്ന് കരുതുന്നവരാണ് അനേകരും. സ്വർഗ്ഗം അനാദിനിത്യത മുതൽക്കേ നിലവിലുള്ളതായ ദൈവത്തിന്റെ വാസസ്ഥലവും, സ്വർഗ്ഗരാജ്യം യേശുക്രിസ്തു തന്റെ ക്രൂശുമരണത്താൽ ഭൂമിയിൽ സ്ഥാപിച്ച സഭയും, ദൈവരാജ്യം മഹോപദ്രവകാലാനന്തരം യേശുക്രിസ്തു എതിർക്രിസ്തുവിനെ തോല്പിച്ചിട്ട് ഭൂമിയിൽ സ്ഥാപിക്കുവാനിരിക്കുന്ന ദൈവാധിപത്യ രാജ്യവുമാണ്. പുതിയനിയമത്തിൽ 72 പ്രാവശ്യം ദൈവരാജ്യം എന്ന പ്രയോഗം ഉണ്ട്. മത്തായി സുവിശേഷത്തിൽ മാത്രം സ്വർഗ്ഗരാജ്യം എന്ന പ്രയോഗം (36 പ്രാവശ്യം) കാണപ്പെടുന്നു. സ്വർഗ്ഗരാജ്യത്തിൻ്റെ അഥവാ സഭയുടെ താക്കോലാണ് യേശു പത്രൊസിനെ ഏല്പിച്ചത്: (മത്താ, 16:19). ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം കർതാവ് മറ്റു ശിഷ്യന്മാർക്കും നല്കിയിരുന്നു: (മത്താ,18:18). എന്നാൽ താക്കോൽ പത്രൊസിനു മാത്രമാണ് നല്കിയത്. താക്കോൽ വിശേഷാധികാരത്തെയാണ് കാണിക്കുന്നത്. പത്രൊസ് ആ താക്കോൽ അഥവാ അധികാരം ഉപയോഗിച്ചാണ് യെഹൂദന്മാർക്കും (പ്രവൃ, 2:14-41) ശമര്യർക്കും (പ്രവൃ, 8:14-17) ജാതികൾക്കും (പ്രവൃ, 10:1-48) ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. യെഹൂദനും ശമര്യനും ജാതീയനായ കൊർന്നേല്യൊസും ഭൂമിയിലുള്ള സകല ജാതികളെയും (മനുഷ്യരേയും) പ്രതിനിധീകരിക്കുകയാണ്. അതിനാൽ ക്രിസ്തു സ്വന്തരക്തത്താൽ സ്ഥാപിച്ച തൻ്റെ സഭയാണ് സ്വർഗ്ഗരാജ്യമെന്ന് മനസ്സിലാക്കാം.