ചമ്മട്ടി

ചമ്മട്ടി (scourge, whip)

ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ, 23:13; 1രാജാ, 12:11, 14; 2ദിന, 10:11, 14; ഇയ്യോ, 5:21; സദൃ, 26:3; യെശ, 10:26; നഹൂം, 3:2), ‘ബാധ’ എന്നും (ഇയ്യോ, 9:23; യെശ, 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ, 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ, 27:26; മർക്കൊ, 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്. കൂർത്ത എല്ലിൻ കഷണങ്ങളോ ഈയമോ ചേർത്തു ബന്ധിച്ച തോൽവാറാണ് ചമ്മട്ടി. അടിയേറ്റു മാംസം മുതുകിൽ നിന്നും നെഞ്ചിൽ നിന്നും കീറി വേർപെടും. ”എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം.” (സങ്കീ, 22:17). ചമ്മട്ടികൊണ്ട് അടിക്കുന്നതിനെ കുറിക്കുന്ന മറ്റൊരു ഗ്രീക്കു പദമാണ് ‘മസ്റ്റിഗൊവോ’ യെഹൂദന്മാർ ചമ്മട്ടികൊണ്ട് അടിക്കുന്നതിനെയും (മത്താ, 10:17; 23:34), കർത്താവു സ്നേഹത്തിൽ നല്കുന്ന ബാലശിക്ഷയെയും (എബ്രാ, 12:6) കുറിക്കുന്നതിനു ഈ ധാതുവാണ് പ്രയോഗിച്ചിട്ടുള്ളത്. യെഹൂദന്മാരുടെ ചമ്മട്ടിയടിയെക്കുറിച്ചു വ്യക്തമായ വിവരണം മിഷ്ണായിലുണ്ട്. ചമ്മട്ടിക്ക് മൂന്നുതോൽ വാറുകൾ ഉണ്ടായിരിക്കും. കുറ്റക്കാരൻ്റെ നഗ്നമായ നെഞ്ചിൽ 13 അടിയും ഓരോ തോളിലും 13 അടി വീതവും നല്കും. പൗലൊസ് ഒന്നു കുറയ നാല്പതടി (മുപ്പത്തൊമ്പത്) അഞ്ചു പ്രാവശ്യം അനുഭവിച്ചു. (2കൊരി, 11:24). യെഹൂദാ രാജാവായ രെഹബെയാം ജനത്തെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നു പറഞ്ഞു. (1രാജാ, 12:11, 14; 2ദിന, 10:11, 14). ഇവിടെ തേൾ എന്നത് തേളിന്റെ കൊമ്പിന്റെ (sting) ആകൃതിയിൽ കുരുക്കിട്ടിട്ടുള്ള ചമ്മട്ടിയാണ്.

ഘടികാരം

ഘടികാരം (Clock)

സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം. അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു. ആഹാസ് രാജാവിൻ്റെ സൂര്യഘടികാരത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (2രാജാ, 20:11; യെശ, 38:8). സമയം അക്കുന്നതിനു ആഹാസ് രാജാവ് നിർമ്മിച്ചതാണ് ഈ ഘടികാരം. ഇതിനെ ആഹാസിന്റെ പടികൾ എന്നു വിളിക്കുന്നു. മഅലാഹ് എന്ന എബ്രായപദത്തിനു പടികൾ എന്നർത്ഥം. സൂര്യന്റെ നിഴൽ മടങ്ങുന്ന അടയാളം നല്കുന്നതിനു ആഹാസിന്റെ ഘടികാരത്തെയാണ് യെശയ്യാ പ്രവാചകൻ ഉപയോഗിച്ചത്. പ്രാചീനകാലത്ത് പല തരത്തിലുള്ള സൂര്യഘടികാരങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടു മണിക്കുർ തിരിച്ചിട്ടുള്ള ഒരു ഉപകരണം ബാബിലോന്യർ ഉപയോഗിച്ചിരുന്നതായി ഹെരഡോട്ടസ് പ്രസ്താവിച്ചിട്ടുണ്ട്. ആഹാസ് ഉപയോഗിച്ചത് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ല. തർഗും, വുൾഗാത്ത എന്നീ പാഠങ്ങൾ അനുസരിച്ചു ആഹാസിന്റെ ഘടികാരം ബാബിലോന്യ മാതൃകയിലുള്ള ഉപകരണമാണെന്നും അതിൽ സൂചിയും മണിക്കൂർ വിഭജനവും ഉള്ളതാണെന്നും കരുതപ്പെടുന്നു. സെപ്റ്റജിന്റ്, യെഹൂദപ്പഴമകൾ, സിറിയക്കു ഭാഷാന്തരം എന്നിവയും ആധുനിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു ഇതൊരു ഗോവണി എന്നാണ്. അടുത്തുള്ള ഒരു വസ്തുവിന്റെ നിഴൽ ഗോവണിയുടെ പടികളിലൂടെ കടന്നു പോകുമ്പോൾ ആ പടികൾ പകലിന്റെ സമയം അളക്കും. ഉച്ചസമയത്തുള്ള നിഴൽ ഉയർന്ന പടികളിലും രാവിലെയും വൈകിട്ടും ഉള്ള നിഴലുകൾ താണപടികളിലും പതിക്കും. ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇരുപതോ അതിൽ അധികമോ പടികളുണ്ടായിരിക്കണം. അവ ഓരോന്നും അരമണിക്കൂർ എന്ന ക്രമത്തിൽ സമയം സൂചിപ്പിക്കും. സൂര്യൻ തിരിഞ്ഞുപോന്നു എന്നതു ആകാശത്തിലെ സൂര്യൻ മടങ്ങിവന്നു എന്നല്ല, ഘടികാരത്തിലെ സൂര്യൻ തിരിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്.

ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം

കർത്താവായ യേശുക്രിസ്തുവിന്റെ ദീർഘമായ ആറു പ്രഭാഷണങ്ങൾ മത്തായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രഥമവും ദീർഘതമവുമാണ് ഗിരിപ്രഭാഷണം. (മത്താ, 5-7 അ). മറ്റുപ്രഭാഷണങ്ങൾ: ഒന്ന്; പന്ത്രണ്ട് ശിഷ്യന്മാരുടെ ദൌത്യം. (9:35-11:1). രണ്ട്; സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ. (13:1-52). മൂന്ന്; വിനയം. 18:1-35). നാല്; കപടഭക്തിയുടെ ഭർത്സനം. 23:136). അഞ്ച്; യുഗാന്ത്യം. (24-25 അ). ഗിരിപ്രഭാഷണത്തിനു സമാന്തരമായി ലൂക്കൊസ് സുവിശേഷത്തിൽ 6:20-49-ൽ കാണുന്ന ഭാഗത്തെ പൊതുവെ സമഭൂമിപ്രഭാഷണം എന്നു വിളിക്കുന്നു. സമഭൂമിയിൽവച്ചു സംസാരിച്ചുവെന്ന് ലുക്കോസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘മല’യും ‘സമഭൂമി’യും ഒരേ സ്ഥലത്തെ വിവക്ഷിക്കുന്നു. 

പശ്ചാത്തലം: യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ ആദ്യവർഷത്തിലാണ് ഗിരിപ്രഭാഷണം ചെയ്തത്. പന്ത്രണ്ടു ശിഷ്യന്മാരെയും തിരഞ്ഞെടുത്ത ഉടനെ എന്ന് ലൂക്കൊസ് രേഖപ്പെടുത്തുന്നു. ഒരു പ്രതിഷ്ഠാപ്രസംഗത്തിന്റെ ചായ്വ് ഇതിനുണ്ട്. യെഹൂദാപ്രമാണിമാർ തങ്ങളുടെ എതിർപ്പ് പരസ്യമാക്കുന്നതിനു മുമ്പാണു ക്രിസ്തു ഈ സന്ദേശം നല്കിയത്. ഗലീലയിലെ ശുശുഷയുടെ ആദ്യമാസങ്ങളിൽ യേശു അധികവും യെഹൂദമാരുടെ പള്ളികളിൽ പ്രസംഗിക്കുകയായിരുന്നു. എന്നാൽ ഏറെ കഴിയുന്നതിനു മുമ്പ് പുരുഷാരത്തിന്റെ താത്പര്യം ഹേതുവായി ക്രിസ്തു പരസ്യസ്ഥലങ്ങളിൽ പ്രസംഗിച്ചു തുടങ്ങി. ശുശ്രൂഷയുടെ ആരംഭത്തിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നാണ് യേശു പ്രസംഗിച്ചത്. അനന്തരം ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്തു വിശദമായ വിവരണം നല്കിത്തുടങ്ങി. യേശുവിൻ്റെ ഗലീലയിലെ ശുശ്രുഷയോടു ബന്ധപ്പെട്ടതാണ് ഗിരിപ്രഭാഷണം. ഉത്തരസമഭൂമിക്കു ചറ്റുമുള്ള മലയുടെ അടിവാരങ്ങളിലൊന്നാണ് പ്രഭാഷണരംഗം. പ്രഭാഷണത്തിനുശേഷം ഉടൻതന്നെ യേശു കഫർന്നഹൂമിൽ എത്തി എന്നു കാണുന്നു. (മത്താ, 8:5). ലത്തീൻ പാരമ്പര്യമനുസരിച്ച് ‘കെരെൻ ഹത്തീം’ എന്ന പേരോടുകൂടിയ ഇരട്ടശൃങ്ഗങ്ങളുളള കുന്നാണ് ഭാഗ്യവചനങ്ങളുടെ മല.

ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള യോഗ്യതയല്ല ഗിരിപ്രഭാഷണത്തിലെ പ്രമേയം. ഈ ഗുണങ്ങൾ ഉളളവർക്കു മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്ന് തെറ്റിദ്ധാരണയുണ്ട്. പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന ഒന്നാണ് ഗിരിപ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്. ക്രിസ്തുവും പരിശുദ്ധാത്മാവിന്റെ ഉൾവാസവും കൂടാതെ ഒരു വ്യക്തിക്കും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ അതിക്രമിക്കുവാൻ കഴിയുകയില്ല. തന്മൂലം ദൈവരാജ്യത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയല്ല പ്രത്യുത, ദൈവരാജ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞവരുടെ സ്വഭാവചിത്രണമാണ് ഈ പ്രഭാഷണത്തിലുള്ളത്. പശ്ചാത്തലം ഇതു വ്യക്തമാക്കുന്നു; ഈ സന്ദേശം ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. (മത്താ, 5:2, ലൂക്കൊ, 6:20). ഭാഗ്യവചനങ്ങളിൽ ലൂക്കൊസ് നിങ്ങൾ എന്ന് മധ്യമ പുരുഷസർവ്വനാമം ഉപയോഗിക്കുന്നു. ഇതേ പ്രയോഗം മത്തായിയിലും കാണാം. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. (5:13-14). 

സംവിധാനം: പ്രാചീനകാലത്ത് ഗിരിപ്രഭാഷണം മുഴുവൻ ഒരു പ്രത്യേക സന്ദർഭത്തിൽ ക്രിസ്തു ചെയ്ത ഏക പ്രഭാഷണമായി കരുതപ്പെട്ടിരുന്നു. മത്തായി സുവിശേഷത്തിലെ സംവിധാനം അതു വ്യക്തമാക്കുന്നു. പുരുഷാരത്തെ കണ്ടപ്പോൾ യേശു മലമേൽ കയറി: ശിഷ്യന്മാർ അടുക്കൽ വന്നു; അപ്പോൾ യേശു അവരോടു ഉപദേശിച്ചു. (മത്താ, 5:2). പ്രഭാഷണം അവസാനിച്ചപ്പോൾ പുരുഷാരം അവൻ്റെ ഉപദേശത്തിൽ വിസ്മയിച്ചു എന്നിങ്ങനെയാണ് ഗിരിപ്രഭാഷണം അവസാനിക്കുന്നത്. (മത്താ, 7:28-29). ഒരടിസ്ഥാനപ്രമേയം ക്രമാനുഗതമായി വികസിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് പ്രഭാഷണത്തിന്റെ സംവിധാനം. എന്നാൽ ഇതിനെ കർത്താവിന്റെ ഉപദേശങ്ങളുടെ സമാഹാരമായി കണക്കാക്കുന്നവരുണ്ട്. അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്ന വാദമുഖങ്ങൾ ഇവയാണ്. ഒന്ന്; ഒരു പ്രഭാഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതിലേറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. ഇത്രയും ശ്രേഷ്ഠമായ ധാർമ്മികോപദേശങ്ങൾ ഒരുമിച്ചു് ഉൾക്കൊള്ളാൻ കഴിവുള്ള ബുദ്ധിരാക്ഷസന്മാരായിരുന്നില്ല ശിഷ്യന്മാർ. രണ്ട്; ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ, വിവാഹമോചനം, വ്യാകുലത, എന്നിങ്ങനെ വിശാലവും വിഭിന്നവുമാണ് ഇതിലെ വിഷയങ്ങൾ. മൂന്ന്; ചില വിഷയങ്ങൾ പൊടുന്നനെ പരസ്പരബന്ധമില്ലാത്ത മട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഉദാ: പ്രാർത്ഥനയെക്കുറിച്ചുള്ള പഠിപ്പിക്കൽ. (മത്താ, 6:1-11). നാല്; ഗിരിപ്രഭാഷണത്തിലെ 34 വാക്യങ്ങൾ കുറേക്കൂടെ പൊരുത്തമായ ചുറ്റുപാടുകളിൽ ലൂക്കൊസ് സുവിശേഷത്തിൽ കാണാം. ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഉത്തരമായിട്ടാണ് ലൂക്കൊസിൽ യേശു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. (11:1). രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് കർത്താവ് ഇടുക്കു വാതിലിനെക്കുറിച്ചു പറഞ്ഞത്. (ലൂക്കൊ, 13:23-24). മത്തായി സുവിശേഷത്തിലും ലൂക്കൊസ് സുവിശേഷത്തിലും ചേർത്തിട്ടുള്ള പ്രഭാഷണത്തിന്റെ സാമ്യം ഇവ രണ്ടിനും പൊതുവായ മറ്റൊരു സ്രോതസ്സ് ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് നയിക്കുന്നു 

വിഷയാപഗ്രഥനം: ഒന്ന്; രാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ഭാഗ്യാവസ്ഥ. (5:3-16). എട്ടു വിധത്തിലുള്ള ഭാഗ്യവാന്മാരെക്കുറിച്ചു പറഞ്ഞ ശേഷം ഒടുവിലത്തെ ഭാഗ്യവചനത്തെ വിശദമാക്കുകയും അവിശ്വാസികളുടെ ലോകത്ത് ശിഷ്യന്റെ കർത്തവ്യം വ്യക്തമാക്കുകയും ചെയ്യുന്നു. രണ്ട്; ക്രിസ്തുവിന്റെ ഉപദേശവും ന്യായപ്രമാണവും. (5:17-48). ക്രിസ്തു ന്യായപ്രമാണം നിവർത്തിക്കുന്നു. (5:17). കൊലപാതകവും കോപവും (5:21-26), വ്യഭിചാരവും മോഹവും (5:27-32), സത്യം ചെയ്യൽ (5:33-37), പ്രതികാരം ചെയ്യാതിരിക്കൽ (5:38-42), ശത്രുസ്നേഹം (5:43-48) എന്നിങ്ങനെ അക്ഷരത്തെ അതിക്രമിച്ച് ന്യായപ്രമാണത്തിന്റെ അടിസ്ഥാനതത്വങ്ങൾ വിശദമാക്കുന്നു. ന്യായമാണത്തിന്റെ മാതൃകാപരമായ പൂർത്തീകരണമാണ് ലക്ഷ്യം. മൂന്ന്; പ്രായോഗിക പ്രബോധനങ്ങൾ. (6:7:12). കപടഭക്തിയെ സൂക്ഷിക്കേണ്ടതാണ്: ഭിക്ഷ കൊടുക്കുന്നതിൽ (6:1-4); പ്രാർത്ഥനയിൽ (6:5-15); ഉപവാസത്തിൽ (6:16-18). ദൈവത്തിലാശ്രയിച്ച് വ്യാകുലപ്പെടാതിരിക്കുകയും (6:19-34) സ്നേഹത്തിൽ ജീവിക്കുകയും (7:1-12) ചെയ്യണം. നാല്; സമർപ്പണജീവിതം: (7:13-29). വഴി ഇടുങ്ങിയതാണ് (7:13-14); കളളപ്രവാചകന്മാരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം (7:15-20). കേട്ടനുസരിക്കുന്നവർക്കുളളതാണ് സ്വർഗ്ഗരാജ്യം. (7:21-27). 

ഗിരിപ്രഭാഷണത്തിലെ ഭാഷണങ്ങളോടു വാച്യമായി സാമ്യമുള്ള വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്. “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാർ” (1പതൊ, 3:14) എന്നത് മത്തായി 5:10-ൻ്റെ പ്രതിധ്വനിയാണ്. “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻറ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും; ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ (1പത്രൊ, 4:13-14) എന്ന ഭാഗത്തിന് മത്തായി 5:11-12-നോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല. 1പത്രൊസ് 2:12-നും മത്തായി 5:16-നും തമ്മിലുള്ള ബന്ധവും ചിന്താർഹമാണ്. “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗഹിപ്പിൻ” (റോമ,12:14) എന്ന പൌലൊസപ്പൊസ്തലൻ്റെ വാക്കുകൾ മത്തായി 5:44, ലൂക്കൊസ് 6:28 എന്നീ വാക്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. പീഡനത്തിലും കഷ്ടതയിലും ഗിരിപ്രഭാഷണത്തിലെ വാക്യങ്ങൾ ആദിമ ക്രൈസ്തവരെ എത്രത്തോളം ആശ്വസിപ്പിച്ചിരുന്നു എന്നതിനു തെളിവാണിത്. വാചികമായ സാമ്യം കൂടാതെ ആശയസാമ്യമുള്ള ഭാഗങ്ങളും കാണാം. മത്തായി 5:34-37-ന്റെ സംക്ഷിപ്ത രൂപമാണ് യാക്കോബ് 5:12. വ്യാകുലത്തിനെതിരെയുള്ള ഉപദേശത്തിന്റെ (മത്താ, 6:25-34, ലൂക്കൊ, 12:22-31) സാമാന്യീകരണമാണ് ഫിലിപ്പിയർ 4:6. ഗിരിപ്രഭാഷണത്തിൻ്റെ സമാപനഭാഗത്തെ (മത്താ, 7:2-27) സംക്ഷേപിച്ചിരിക്കുകയാണ് യാക്കോബ് 1:22. യാക്കോബ് 5:13-നു മത്തായി 6:19-20-നോടു ശബ്ദ സാമ്യമുണ്ട്. 

ഭാഷണങ്ങളുടെ സ്വരൂപം: ഭാഷണങ്ങളിലധികവും ലളിതമായ വിധികളാണ്. വക്താവിന്റെ അധികാരമാണ് വിധികളുടെ ഗൗരവത്തിനടിസ്ഥാനം. “കുല ചെയ്യരുത് എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു സഹോദരനോടു കോപി ക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.” (മത്താ, 5:21-22). ഭാഗ്യവചനങ്ങൾ ചില സങ്കീർത്തന ഭാഷണങ്ങളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്. (സങ്കീ, 40:4, 112:1-2). ഗിരിപ്രഭാഷണങ്ങളുടെ കാവ്യാത്മകത ശ്രദ്ധേയമാണ്. എബായ കവിതകളുടെ സവിശേഷത ഇതിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്. കർത്താവിന്റെ കവിതയായി ഗിരിപ്രഭാഷണത്തെ കരുതുന്നവരുമുണ്ട്. മത്തായി 7:7-11 പര്യായസമാന്തരതയ്ക്ക് ഉത്തമോദാഹരണമാണ്. അതിൽ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആവർത്തിക്കുകയും ഒരു സമാന്തരഭാഷണം വ്യതിരേക സമാന്തരതയിൽ അവസാനിക്കുകയും ചെയ്യുന്നു. 

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലുകൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! 

കർത്താവു പഠിപ്പിച്ച പ്രാർത്ഥന തന്നെ നാലുഗണങ്ങൾ ഉൾക്കൊളളുന്ന മൂന്നുവരി വീതമുള്ള രണ്ടു ശ്ലോകങ്ങളുള്ള ഒരു കവിതയാണ്. സദൃശവാക്യങ്ങൾക്ക് ഒപ്പമാണ് ഗിരിപ്രഭാഷണത്തിലെ പല സൂക്തങ്ങളും. കവിതയ്ക്കു സഹജമായ അതിശയോക്തി പല ഭാഷണങ്ങളിലും കാണാം. വലംകണ്ണു ചൂഴ്ന്നെടുത്തു എറിഞ്ഞുകളക, വലങ്കൈ വെട്ടി എറിഞ്ഞുകളക എന്നിവ ഉദാഹരണങ്ങൾ. 

വ്യാഖ്യാനം: തലമുറകളെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ഗിരിപ്രഭാഷണം. ക്രൈസ്തവരെയും അക്രൈസ്തവരെയും സാർവ്വത്രികമായും സാർവ്വകാലികമായും സ്വാധീനിച്ചിട്ടുളള ഉപദേശങ്ങളാണ് ഗിരിപ്രഭാഷണത്തിലുളളത്. ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയായിട്ടാണ് ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ ഗിരിപ്രഭാഷണത്തെ കണ്ടത്. സകലരെയും ബാധിക്കുന്ന ഒഴികഴിവില്ലാത്ത ദൈവിക നീതിയുടെ പ്രകാശനമാണ് ഗിരിപ്രഭാഷണം എന്ന് നവീകരണ നായകന്മാർ കരുതി. വിശ്വോത്തര സാഹിത്യകാരനായ ടോൾസ്റ്റോയി ഗിരിപ്രഭാഷണത്തെ അഞ്ചുകല്പനകളിൽ സംക്ഷേപിച്ചു. 1.കോപദമനം, 2.ബ്രഹ്മചര്യം, 3.സത്യം ചെയ്യാതിരിക്കൽ, 4.അക്രമരാഹിത്യം, 5.പരിമിതിയില്ലാത്ത ശത്രുനേഹം. ഈ കല്പനകൾ പാലിക്കുകയാണെങ്കിൽ എല്ലാ ദുഷ്ടതകളും ഒഴിഞ്ഞ് സൗവർണ്ണയുഗം ഭൂമിയിൽ സംജാതമാകും. മഹാപീഡനത്തിനു ശേഷം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ നിറവേറുന്ന ഒന്നായി യുഗപരവാദികൾ ഗിരിപ്രഭാഷണത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനമനുസരിച്ച് രാജ്യം സഹസ്രബ്ദരാജ്യമാണ്. പ്രഭാഷണത്തിന്റെ നിവൃത്തി ഭാവികമാകും. എന്നാൽ ഇതിൻ്റെ വർത്തമാനകാല പ്രസക്തിയും പ്രാധാന്യവും ഒപ്പം അതിൻറ സാർവ്വകാലികത്വവും നിഷേധിക്കാനാവുകയില്ല. ലോകത്തെ പരിഷ്ക്കരിക്കുവാനുള്ള ഒരു പദ്ധതിയല്ല ഗിരിപ്രഭാഷണം. ദൈവരാജ്യത്തിനുവേണ്ടി ലോകം ത്യജിച്ചവർ അനുഷ്ഠിക്കുവാനുള്ള നിയമങ്ങളാണിത്.

ഏകനായ ദൈവം; ഏകനല്ലാത്ത ക്രിസ്തു

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (The only God) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
(യോഹന്നാൻ 5:44)
“ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല (I am not alone), ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.”
(യോഹന്നാൻ 8:16)

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഏകനാണ്. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ട് അല്ലെങ്കിൽ, ദൈവത്തിൽ ഒന്നിലേറെ വ്യക്തികൾ ഉണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ ദൈവം ഏകനാണ് എന്നല്ലാതെ, ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ഏകദൈവത്തിനു് വെളിപ്പാടുകൾ അല്ലെങ്കിൽ, പ്രത്യക്ഷതകൾ ആണുള്ളത്.

ഏകദൈവം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്: (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്: (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവം – Father, the only true God”  (യോഹ, 17:3) \എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5)
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “അദൃശ്യനായ ഏകദൈവം” (The only wise God) എന്നും (1തിമൊ, 1:17), “ഏകദൈവം” (The only God) എന്നും (യൂദാ, 1:25), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (എഫെ, 4:6
പിതാവായ യഹോവ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം]

ഞാൻ ഏകനല്ല: എന്നാൽ ക്രിസ്തു താൻ ഏകനല്ലെന്ന് പറയുന്ന രണ്ട് വാക്യങ്ങൾ കാണാൻ കഴിയും. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല; ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം: “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വേദഭാഗങ്ങളിൽ ക്രിസ്തു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, പ്രധാനമായും രണ്ട് കാര്യങ്ങളറിയണം: 1. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? 2. അവൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണ്? അനേകം ക്രൈസ്തവർക്കും ഈ രണ്ടുകാര്യങ്ങൾ അറിയില്ല.

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: “അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്.” (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5. ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21).

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ, സ്വരൂപം എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). [കാണുക: ക്രിസ്തുവിൻ്റെ ചരിത്രപരത]

അതായത്, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞത് ഏകദൈവമല്ല; ഏകമനുഷ്യനായ യേശുക്രിസ്തുവാണ്: (യോഹ, 5:44; റോമ, 5:15). ഇനി അറിയേണ്ടത്, ഏകനല്ല എന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണ്? തനിക്ക് ബഹുത്വമുണ്ടെന്നാണോ? ഏകനായ ദൈവത്തിനോ, ഏകമനുഷ്യനായ ക്രിസ്തുവിനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല. ക്രിസ്തു “ഞാൻ ഏകനല്ല” എന്നല്ല പറയുന്നത്, “ഞാൻ തനിച്ചല്ല” അഥവാ, ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ, “I am not alone” എന്നാണ്. ഇത്, സത്യവേദപുസ്തകത്തിൻ്റെ പരിഭാഷാപ്രശ്നമാണ്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “എന്നാല്‍ ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല, പിന്നെയോ, ഞാനും എന്നെ അയച്ച എന്‍റെ പിതാവും കൂടിയാണ്.” (യോഹ, 8:16. ഒ.നോ: ഇ.ആർ.വി, പി.ഒ.സി). ഒരുത്തൻ “ഞാൻ തനിച്ചല്ല അല്ലെങ്കിൽ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞാൽ എന്താണർത്ഥം? തനിക്ക് ബഹുത്വമുണ്ടെന്നാണോ? തന്റെകൂടെ മറ്റാരോകൂടി ഉണ്ടെന്നാണ് അതിൻ്റെയർത്ഥം. യേശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരുത്തൻ ആരാണ്? ക്രിസ്തുതന്നെ അതിൻ്റെ ഉത്തരം കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി (ഒറ്റയ്ക്ക് – alone) വിട്ടിട്ടില്ല.” (യോഹ, 8:29). നമ്മൾ ചിന്തിക്കുന്ന വാക്യത്തിലും അതിൻ്റെ ഉത്തരമുണ്ട്: “നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (ഒറ്റയ്ക്ക് – alone) താനും.” (യോഹ, 16:32). അപ്പോൾ, പിതാവായ ദൈവം അദൃശ്യനായി ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞത്. നിക്കോദേമോസ് പറയുന്നത് നോക്കുക: “ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല.” (യോഹ, 3:2). അപ്പോൾ, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായല്ലോ? യേശുവെന്ന മനുഷ്യൻ്റെകൂടെ പിതാവായ ദൈവം ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് അവൻ പറഞ്ഞത്.

അപ്പോൾ രണ്ട് ചോദ്യംവരും: “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല)” എന്നു പറയത്തക്കവണ്ണം എപ്പോൾ മുതലാണ്, ദൈവം യേശുവെന്ന മനുഷ്യനോടുകൂടി ഇരുന്നത്? എപ്പോൾവരെ ഉണ്ടായിരുന്നു? അതിൻ്റെ ഉത്തരം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട്, അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ട്, സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വേദഭാഗത്ത് പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തിട്ട്, “ദൈവം അവനോടുകൂടെ ഇരുന്നു” എന്നാണ് പറയുന്നത്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (മത്താ, 3:16. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-21 പ്രവൃ, 4:27; പ്രവൃ, 10:38). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷമാണ്, ദൈവം അവനെ അഭിഷേകം ചെയ്തിട്ട് അവനോടുകൂടെ ഇരുന്നത്. യോർദ്ദാൻമുതൽ അവനോടുകൂടെയിരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത്: (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17). എപ്പോൾവരെ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു? ആദ്യരണ്ട് സുവിശേഷകന്മാരും അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: “ഏകദേശം ഒമ്പതാംമണി നേരത്ത് യേശു, ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.” (മത്താ, 27:46; മർക്കൊ, 15:33). ദൈവം യേശുവെന്ന ക്രിസ്തുവിനെ വിട്ടുമാറിയ ശേഷമാണ് അവൻ ക്രൂശിൽമരിച്ചതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് മനസ്സിലാക്കാം. കൃത്യമായ സമയം സമവീക്ഷണ സുവിശേഷകന്മാർ പറഞ്ഞിട്ടുണ്ട്: “എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു, ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു. കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 14:34-35; മത്താ, 26:38). അടുത്തഭാഗം ലൂക്കൊസ് പറയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്ന് പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:42-44). മർക്കൊസ് പറയുന്നത് ക്രിസ്തു മുമ്പോട്ടുചെന്ന് നിലത്തുവീണു എന്നാണ്. ഗത്ത്ശെമന എന്ന തോട്ടത്തിൽ വെച്ചാണ് മനുഷ്യരുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് താൻ പരിക്ഷീണനായി നിലത്തുവീണത്. അടുത്ത് പറയുന്നത്: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി” എന്നാണ്. അവൻ അത്രമാത്രം ബലഹീനൻ ആയതുകൊണ്ടാണ്, അവനെ ബലപ്പെടുത്താൻ ദൂതൻ വന്നത്. യേശു നമ്മുടെ പാപം വഹിച്ചുകൊണ്ട് അതിയായി ക്ഷീണിച്ചു എന്നതിൻ്റെ തെളിവാണ്, അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയത്. ഗത്ത്ശെമനയിൽ വെച്ചാണ്, മാനവകുലത്തിൻ്റെ സകല പാപവും (ആദാമ്യപാപം) അവൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: ( 2കൊരി, 5:21. ഒ.നോ: 1പത്രോ, 2:24; 1യോഹ, 2:2). അതിനാൽ, “ഗത്ത്ശെമനയിൽ വെച്ചാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനെ വിട്ടുമാറിയതെന്ന് മനസ്സിലാക്കാം.” തന്മൂലം, ഏകദൈവം ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല) എന്നു അവൻ പറഞ്ഞതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അല്ലാതെ, യേശുവെന്ന മനുഷ്യനോ, ഏകസത്യദൈവത്തിനോ ബഹുത്വമില്ല. “ഞാൻ ഏകനല്ല” എന്ന് ക്രിസ്തു പറഞ്ഞപോലെ, ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വിശ്വാസിക്കും പറയാവുന്നതാണ്. എന്തെന്നാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ തൻ്റെ മന്ദിരമാക്കി നമ്മോടൊപ്പം വസംചെയ്യുകയാണ്. (1കൊരി, 3:16; 1കൊരി, 6:19; എഫെ, 4:6). ദൈവം തൻ്റെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരാൾക്കും പറയാവുന്ന പ്രസ്താവനയാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്നത്. അതുകൊണ്ട്, ദൈവത്തിനോ, പറയുന്നവനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുന്നില്ല.

ദൈവത്തിനു മരണമില്ല: (1തിമൊ, 6:16). ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്തന്നെ ദൈവത്തിനു് മറുവിലയായി അർപ്പിച്ച് മരണം ആസ്വദിച്ചത്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6; എബ്രാ, 9:14). മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക:🙏

കാണുക:⏬

യേശുവിൻ്റെ ചരിത്രപരത

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ക്രൂശും, ക്രശീകരണവും

ക്രൂശും, ക്രൂശീകരണവും

ക്രൂശിനെക്കുറിക്കുന്ന ഗ്രീക്കുപദം സ്റ്റൗറൊസ് (stauros) 28 പ്രാവശ്യവും, ക്രൂശിക്കുക എന്ന ക്രിയാപദം സ്റ്റൗറോ (stauroo) 46 പ്രാവശ്യവും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ക്രൂശ് എന്ന പദത്തിന്റെ പ്രാഥമിക അർത്ഥം നിവർന്നതടി അഥവാ മരം എന്നത്രേ. വധശിക്ഷയുടെ ഉപകരണമായി ഉപയോഗിക്കുന്ന കുറ്റി എന്നത് അപ്രധാനാർത്ഥമാണ്. എന്നാൽ ഈ അർത്ഥമാണ് പുതിയനിയമ പ്രയോഗങ്ങൾക്കെല്ലാം ഉളളത്. ക്രൂശീകരണത്തെ വ്യഞ്ജിപ്പിക്കുന്ന രണ്ടു എബ്രായ പദങ്ങൾ ‘യാഖാ’യും (yaqa) (സംഖ്യാ, 25:4), ‘താലാഹും’ (talah) (ഉല്പത്തി, 40;49) ആണ്. തുക്കുക എന്നാണ് ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുളളത്. കുറ്റക്കാരെ ജീവനോടെ ക്രൂശിച്ചതിനു തെളിവ് പഴയനിയമത്തിലില്ല. വധിച്ച ശേഷം മരത്തിൽ തൂക്കുന്നതിനെക്കുറിച്ചാണ് ഈ വിവരണങ്ങളിൽ കാണുന്നത് പഴയനിയമത്തിലെ വധദണ്ഡനം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കു താക്കീതായി ശവത്തെ മരത്തിൽ തൂക്കിയിരുന്നു: (ആവ, 21:22,23; യോശു, 10:26). മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 3:13). തന്മൂലം രാത്രിയാകുന്നതിനു മുമ്പ് ശവം മരത്തിൽ നിന്നിറക്കി കുഴിച്ചിടും: (യോഹ, 19:31). ക്രിസ്തുവിന്റെ ക്രൂശിനെ അപമാനസൂചകമായി മരം എന്നു പറഞ്ഞിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. (പ്രവൃ, 5:30; 10:39; 13:29). 

ഈജിപ്റ്റിലും (ഉല്പ, 40:19), കാർത്തേജിലും, പാർസ്യയിലും (എസ്ഥേ, 7:10 കഴുമരത്തിന്മേൽ തൂക്കുക), അശ്ശൂരിലും ഗ്രീസിലും റോമിലും ക്രൂശിൽ തറച്ചുകൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. സോർ കീഴടക്കിയശേഷം പട്ടണത്തെ പ്രതിരോധിച്ച രണ്ടായിരം പേരെ കൂശിക്കുന്നതിനു അലക്സാണ്ടർ ചക്രവർത്തി കല്പന കൊടുത്തു. അടിമകളെയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. പാരമ്പര്യമനുസരിച്ച് പത്രൊസിനെ ക്രൂശിക്കുകയും പൗലൊസിനെ ശിരശ്ച്ഛേദം ചെയ്യുകയും ചെയ്തു. പൗലൊസിന്റെ റോമാപൗരത്വമാണ് ഇതിനു കാരണം. ക്രൂശീകരണം നിർത്തലാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി ആയിരുന്നു. 

കുശിന്റെ രൂപം: ഒരു നെടും തടിയാണ് കുശ്. ഈ തടിയോടു ചേർത്ത് കുറ്റക്കാരനെ ബന്ധിക്കുകയും കൈകൾ തലയ്ക്കു മുകളിൽ ക്രൂശിനോടു ചേർത്തു കെട്ടുകയോ കൈകളിൽ ആണികൾ തറയ്ക്കുകയോ ചെയ്യുകയും ചെയ്യും. ചിലപ്പോൾ നെടുംതടിക്കു കുറുകെ മറ്റൊരു തടി വച്ച് കുറ്റക്കാരൻ്റെ കൈകളെ നീട്ടി അതിനോടു ബന്ധിക്കും. നാലുതരത്തിലുള്ള ക്രൂശുകളാണ് പ്രധാനപ്പെട്ടവ: 1. സാധാരണ ക്രൂശ്; ഒറ്റത്തടി; 2. വിശുദ്ധ അന്ത്രയാസിന്റെ ക്രൂശ്; ഇംഗ്ലീഷിലെ X പോലെ; 3. വിശുദ്ധ അന്തോണിയുടെ ക്രൂശ്; T പോലെ; 4. ലത്തീൻ കൂശ്; ചരിഞ്ഞ ക്രോസ്. മറ്റുവിധത്തിലുള്ള ചില ക്രൂശുകളും കണ്ടെടുത്തിട്ടുണ്ട്: നാലുഭുജങ്ങളും തുല്യ ദൈർഘ്യമുളളതാണ് ഗ്രീക്കു കൂശ്. കൂടാതെ ഇരട്ടക്കുരിശും, മുക്കുരിശും ഉണ്ടായിരുന്നു. വിശുദ്ധ അന്തോണിയുടെ ക്രൂശിൻ രൂപം (T) തമ്മൂസ് ദേവന്റെ അടയാളത്തിൽ (തൗ) നിന്നും വന്നതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പും ക്രൂശ് പ്രതീകമായി ഉപയോഗിച്ചിരുന്നു . ഈജിപ്റ്റിലെ പ്രകാശദേവനായ ഹോറെസിൻ്റെ പുരോഹിതന്മാരുടെ വേഷത്തിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. വളരെ മുമ്പുതന്നെ ഫിനിഷ്യയിലെ സ്മാരകങ്ങളിൽ ക്രൂശിന്റെ ചിഹ്നം ഉണ്ടായിരുന്നു.

ക്രൂശീകരണം: ക്രൂശിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിക്കുക പതിവായിരുന്നു. അധികം വേദനിപ്പിക്കുന്നതിനുവേണ്ടി അസ്ഥിഖണ്ഡങ്ങളും ആണികളും ചാട്ടയോടു ബന്ധിച്ചിരുന്നു. ക്രിസ്തുവിനെ അടിപ്പിച്ചത് വിധി പ്രസ്താവിച്ചതിനു ശേഷം നിയമപരമായി ആയിരുന്നില്ല: (ലൂക്കൊ, 23:23; യോഹ, 19:1). കുറ്റക്കാരൻ സ്വന്തം ക്രൂശ് ചുമക്കേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും (കുറുംതടി) ചുമക്കേണ്ടതാണ്. മറ്റൊരാൾക്ക് കുറ്റക്കാരനുവേണ്ടി കൂശ് ചുമക്കാം: (ലൂക്കൊ, 23:26). വധശിക്ഷ നടത്തിയിരുന്നത് പട്ടണത്തിനു വെളിയിൽവച്ചായിരുന്നു: (1രാജാ, 21:13; പ്രവൃ, 7:58; എബ്രാ, 13:12). അവിടെ എത്തിക്കഴിഞ്ഞാലുടൻ കുറ്റക്കാരൻ വസ്ത്രം മാറ്റും. ഈ വസ്ത്രം പടയാളികളുടെ അവകാശമാണ്: (മത്താ, 27:35). ക്രൂശ് നിവർത്തി നിർത്തിയശേഷം കുറ്റവാളിയെ ചരടുകൊണ്ടു ബന്ധിക്കുകയോ ആണി തറയ്ക്കകയോ ചെയ്യും. ചിലപ്പോൾ കുറ്റക്കാരനെ ബന്ധിച്ചശേഷമായിരിക്കും ക്രൂശ് നിറുത്തുന്നത്. ക്രൂശോടു ചേർത്തു ബന്ധിക്കുന്നതിനു മുമ്പ് വേദന കുറയ്ക്കുന്നതിനും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതിനുമായി കൈപ്പു കലക്കിയ വീഞ്ഞു കൊടുക്കും. ക്രിസ്തു അതു നിരസിച്ചു: (മത്താ, 27:34; മർക്കൊ, 15:23). 

ആണി അടിക്കുന്നതു വേദനയ്ക്കു കാരണമാണ്. എന്നാൽ അത് മരണത്തെ ത്വരിപ്പിക്കും. ഒമ്പതു ദിവസം വരെ ക്രൂശിൽ കിടന്നശേഷം മരിച്ചവരെക്കുറിച്ചുള്ള രേഖകളുണ്ട്. മരണകാലം ദീർഘിക്കുന്നതുകൊണ്ടാണ് പതിവനുസരിച്ചു ക്രിസ്തുവിനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ അടങ്ങുന്ന ഒരു ഗണത്തെയും (യോഹ, 19:23) അവരുടെ ശതാധിപനെയും നിയമിച്ചത്: (മത്താ, 27:66). മരണത്തെ ത്വരിപ്പിക്കുവാൻ വേണ്ടി യെഹൂദന്മാർ കാലുകൾ ഒടിക്കും: (യോഹ, 19:31). രണ്ടു കളളന്മാരുടെയും കാൽ ഒടിച്ചു എങ്കിലും ക്രിസ്തു മരിച്ചു കഴിഞ്ഞിരുന്നതിനാൽ കാലുകൾ ഒടിച്ചില്ല: (യോഹ, 19:32-34). മുമ്പെ അനുഭവിച്ച പീഡകളാണ് ക്രിസ്തുവിന്റെ ശീഘ്രമരണത്തിനു കാരണമായത്. 

ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയിൽ അത് അമൂല്യവും വിശുദ്ധവുമായിത്തീർന്നു. രക്ഷയുടെ ശക്തി അനുഭവിക്കുന്നവർ ക്രൂശിൽ പ്രശംസിക്കും. എപ്പോൾ മുതലാണ് ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നതു എന്നു പറവാൻ നിവൃത്തിയില്ല. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തിനു മുമ്പുതന്നെ ക്രൂശിനെ അടയാളമായി സ്വീകരിച്ചു. ആദിമ ക്രിസ്ത്യാനികളുടെ ശവക്കല്ലറകളിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. 

ക്രൂശിന്റെ പ്രാധാന്യം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ഒരിക്കലെന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണ് ക്രൂശിന്റെ പ്രാധാന്യത്തിനു ഹേതു. രക്ഷയുടെ സുവിശേഷത്തിന്റെ പ്രതീകമാണ് ക്രൂശ്. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു; അതുകൊണ്ട് സുവിശേഷപ്രസംഗം കൂശിൻ്റെ വചനമാണ്. “ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു:” (1കൊരി, 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിൻ്റെ ശ്രത്രുക്കളാണ്: (ഫിലി, 3:18). അങ്ങനെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് പ്രശംസാവിഷയമായി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം യേശുവിന്റെ ജനനം മുതൽ മരണം വരെയുളള കഷ്ടതയുടെ പ്രതിരൂപമായി കൂശ് മാറി; (എബ്രാ, 12:2). ക്രൂശിന്റെ വചനം നിരപ്പിന്റെ വചനമാണ്; (2കൊരി, 5:19). ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ് യെഹൂദന്മാരെയും ജാതികളെയും ദൈവം നിരപ്പിച്ചതു് ക്രൂശിലൂടെയാണ്: (എഫെ, 2:14-16). ദൈവം പ്രപഞ്ചത്തിലുള്ള സകലത്തെയും തന്നോടു നിരപ്പിച്ച് സമാധാനം ഉണ്ടാക്കിയത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയായിരുന്ന്: (കൊലൊ, 1:20). ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ച് ക്രൂശിൽ തറച്ചു: (കൊലൊ, 2:14). വേദനാപൂർണ്ണമായ ആത്മത്യാഗത്തെ കൂശ് ചൂണ്ടിക്കാണിക്കുന്നു: (മത്താ, 16:24). ക്രൂശ് യെഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ ജാതികൾക്കു ഭോഷത്വവും വിശ്വാസികൾക്കു ദൈവജ്ഞാനവും ആകുന്നു: (1കൊരി, 1:18,23,24). 

അപമാനത്തിന്റെയും താഴ്ചയുടെയും പ്രതിബിംബമാണ് ക്രൂശ്. യെഹൂദന്മാർക്കു അത് ശാപത്തിന്റെ അടയാളമാണ്: (ആവ, 21:23; ഗലാ, 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ, 12:2), കൂശിലെ മരണത്തോളം (ഫിലി, 2:8) ക്രിസ്തു താഴ്ച അനുഭവിച്ചു. കുറ്റക്കാരൻ ക്രൂശും ചുമന്നുകൊണ്ടു നടക്കുന്ന ഹീനമായ കാഴ്ച റോമൻ ഭരണകാലത്ത് ഒരു സാധാരണ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് ശിഷ്യത്വത്തിന്റെ പാതയെ ക്രൂശു ചുമക്കലായി ക്രിസ്തു പറഞ്ഞത്: (മത്താ, 10:38; മർക്കൊ, 8:34; ലൂക്കൊ, 14:27). എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിന്റെ അടയാളമാണ് കൂശ്: (2കൊരി, 5:14). ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം നമുക്കുവേണ്ടി ആകയാൽ ക്രൂശിൽ നാം അവനിൽ മരിച്ചിരിക്കുകയാണ്. നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. അതിനാൽ നാം ജീവൻ്റെ പുതുക്കത്തിൽ നടക്കുന്നു: (റോമ, 6:4-6).

ക്രൂശിലെ മൊഴികൾ

ക്രൂശിലെ മൊഴികൾ (The words of the cross)

ക്രൂശിൽ കിടന്ന സമയത്ത് യേശു പറഞ്ഞ ഏഴു വാക്യങ്ങളാണ് ഇവ. ഇവയിൽ ഒന്നു മാത്രമാണ് രണ്ടു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സുവിശേഷത്തിലും മൂന്നിലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൂശും ചുമന്നുകൊണ്ട് യേശു എബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു. (യോഹ, 19:17,18). ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് രണ്ടു കളളന്മാർക്കു മദ്ധ്യേ യേശുവെന്ന ദൈവപുത്രൻ നിന്ദാപാത്രമായിത്തീർന്നു. ലജ്ജാകരമായ ക്രൂശുമരണം വരിച്ചു. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ ആറു മണിക്കൂർ സമയം ക്രിസ്തു നിസ്സീമമായ വേദനയ്ക്കു വിധേയനായി. ഈ ആറു മണിക്കൂറിനുള്ളിലാണ് ഏഴുമൊഴികളും ഉച്ചരിച്ചത്. 

സൃഷ്ടി പുതുസൃഷ്ടിയുടെ നിഴലാണ്. ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി. തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. കുശിൽ കിടന്ന സമയത്തു ക്രിസ്തു ഉച്ചരിച്ച ഏഴുമൊഴികളും ഏഴു പ്രവചനങ്ങളുടെ നിവൃത്തിയാണ്. ക്രിസ്തു മൂന്നുപ്രാവശ്യം തിരുവെഴുത്തുകളെ പ്രത്യക്ഷമായി ഉദ്ധരിക്കുകയും, മറ്റുളളിടത്ത് അവയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ, 23:33,34) — അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശ, 53:12).

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ, 23:43) — അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം. (മത്താ, 1:21). 

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27) — നിന്റെ സ്വന്ത്രപാണനിൽ കൂടിയും ഒരു വാൾ കടക്കും. (ലൂക്കൊ, 2:35).

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34) — എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ, 22:1).

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28) — എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീ, 69:21).

6. നിവൃത്തിയായി. (യോഹ, 19:30) — അവൻ നിവർത്തിച്ചിരിക്കുന്നു. (സങ്കീ, 22:31).

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46) — നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. (സങ്കീ, 31:5). 

ക്രിസ്തുവിന്റെ ആദ്യത്തമൊഴി ആരും അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. (ലൂക്കൊ, 23:34). റോമൻ പടയാളികൾക്കും യെഹൂദാ മത്രപ്രമാണികൾക്കും വേണ്ടി (പ്രവൃ, 3:17) ക്രിസ്തു പ്രാർത്ഥിച്ചു. ക്രൂശിനപ്പുറത്തു ക്രിസ്തുവിനു ലഭിക്കാൻ പോകുന്ന കീരിടവും മഹത്വവും കണ്ടു ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ’ (ലൂക്കൊ, 23:42) എന്നനുതപിച്ചു പറഞ്ഞ കള്ളനോടു പറഞ്ഞതാണ് രണ്ടാമത്തെ മൊഴി. പാപക്ഷമയ്ക്കുവേണ്ടിയുള്ള അപേക്ഷയായിരുന്നു ഒന്നാമത്തെ മൊഴിയെങ്കിൽ പാപക്ഷമ നല്കുന്നതായിരുന്നു രണ്ടാമത്തെ മൊഴി. രാജത്വം പ്രാപിച്ചുവരുമ്പോൾ തന്നെയും ഓർക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ. എന്നാൽ ആ നാൾ അവസാനിക്കുന്നതിനു മുമ്പുതന്നെ തന്നോടൊപ്പം അവൻ പറുദീസയിൽ ഇരിക്കും എന്നാണ് ക്രിസ്തു അവനു നല്കിയ ഉറപ്പ്. ‘ഓർക്കേണമേ’ എന്ന അപേക്ഷയ്ക്ക് തന്നോടുകൂടെ ആയിരിക്കുമെന്നായിരുന്നു ക്രിസ്തുവിന്റെ കൃപാപൂർണ്ണമായ മറുപടി. ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥന ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (യോഹ, 17:24). 

അമ്മയെയും പ്രിയശിഷ്യനെയും അഭിസംബോധന ചെയ്തു പറഞ്ഞ രണ്ടു വാക്യാംശങ്ങൾ ചേർന്നതാണ് മൂന്നാമത്തെ മൊഴി. ഏതവസ്ഥയിലും മററുളളവരോടു സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതിന്റെ മാതൃകയാണിത്. ശാരീരികപീഡയും പ്രാണവേദനയും അതിഭയങ്കരമായി അനുഭവിക്കുന്ന സമയത്തും യേശു സ്വന്തം അമ്മയെ ഓർക്കുകയും അവരുടെ ഭാവിക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ശിമോന്റെ പ്രവചനം പോലെ ആ അമ്മയുടെ പ്രാണനിൽ കൂടി ഒരു വാൾ കടക്കുകയായിരുന്നു. (ലൂക്കൊ, 2:34,35). ശിഷ്യന്മാർ വിട്ടോടിയതും സുഹൃത്തുക്കൾ ഉപേക്ഷിച്ചതും സ്വന്തജനം ത്യജിച്ചതും പുരുഷാരം പരിഹസിച്ചതും ദുഷ്പ്രവൃത്തിക്കാർ ആക്ഷേപിച്ചതും പടയാളികൾ ക്രൂരമായി ഉപദ്രവിച്ചതും മുൾക്കിരീടത്തിലെ മുള്ളുകളേറ്റു രക്തം വാർന്നൊഴുകിയതും എല്ലാം നേരിൽ കണ്ടു ദുഃഖം ഹൃദയത്തിലൊതുക്കിനിന്ന മറിയയ്ക്ക് യേശുവിന്റെ വാക്കുകൾ ആശ്വാസം നല്കിയിരിക്കണം. 

ക്രൂശിൽ നിന്നുയർന്ന ഏഴുമൊഴികളിൽ ആദ്യത്തെ മുന്നും അന്ധകാരം ഭൂമിയെ ആവരണം ചെയ്യുന്നതിനു മുമ്പായിരുന്നു; അവസാനത്തെ മൂന്നുമൊഴികളും അന്ധകാരം മാറിയശേഷവും. എന്നാൽ നാലാം മൊഴി അന്ധകാരം അവസാനിക്കാറായ സമയം പറഞ്ഞതായിരുന്നു. ദൈവത്തിന്റെ ക്രോധാഗ്നിയിൽ തൻ്റെ ഏകജാതനായ പുത്രൻ എരിയുന്ന സമയമായിരുന്നു അത്. ഒന്നാമത്തേതും ഒടുവിലത്തേതും പോലെ ഇതും ദൈവത്തോടുള്ള ഭാഷണമാണ്. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കെവിട്ടതെന്ത്?” (മത്താ, 27:46; മർക്കൊ, 15:34) എന്ന് അരാമ്യ ഭാഷയിലായിരുന്നു അത്. യേശുവിൻ്റെ നിലവിളി ദൈവക്രോധത്തിൻ്റെ തീവ്രത നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നാലാമത്തെ മൊഴിയെ തുടർന്നു ക്രിസ്തു പ്രസ്താവിച്ചു ‘എനിക്കു ദാഹിക്കുന്നു.’ (യോഹ, 19:28). ഇത് സങ്കീർത്തനം 69:21-ൻ്റെ നിറവേറലായി യോഹന്നാൻ രേഖപ്പെടുത്തുന്നു. ഈ മൊഴിയിൽ മാത്രമാണ് യേശുക്രിസ്തുവിൻ്റെ ശാരീരികവേദനയെക്കുറിച്ചു സൂചനയുള്ളത്. മണിക്കൂറുകൾക്കു മുമ്പ് ഗൊല്ഗോഥായിൽ എത്തിയപ്പോൾ യേശുവിനു അവർ കൈപ്പുകലർത്തിയ വീഞ്ഞു കുടിപ്പാൻ കൊടുത്തതായിരുന്നു. പക്ഷേ ക്രിസ്തു അതു നിരസിച്ചു. (മത്താ, 27:33,34; മർക്കൊ, 15:23). ഇപ്പോഴാകട്ടെ ഒരുവൻ ഒരു സ്പോഞ്ച് എടുത്ത് പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. (മത്താ, 27:48; യോഹ, 19:29). യേശു അതു കുടിച്ചു. 

ആറാമത്തെ മൊഴി ഗ്രീക്കിൽ ടെടെലെസ്റ്റയ് എന്ന് ഏകപദമാണ്. (യോഹ, 19:30). നിവൃത്തിയായി എന്നത് ജേതാവിന്റെ വിജയധ്വനിയാണ്; അല്ലാതെ, പരാജിതൻ്റെ ദീനാലാപനമല്ല. പ്രവൃത്തി വിജയകരമായി പരിസമാപിച്ചതിന്റെ പ്രതിധ്വനിയാണ്; അല്ലാതെ, വേദനയ്ക്കറുതി വന്നു എന്ന ആശ്വാസനിശ്വാസമല്ല. (യോഹ, 17:4). പിതാവായ ദൈവം തന്നെ ഏല്പിച്ച പ്രവൃത്തി നിവൃത്തിയായി, പഴയനിയമപ്രവചനങ്ങളും പ്രതിരൂപങ്ങളും നിവൃത്തിയായി. പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു (എബ്രാ, 10:12,13) എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ, 9:22). പ്രാണത്യാഗത്തിനു മുമ്പ് തന്റെ ഒടുവിലത്തെ പ്രവൃത്തിയെ സൂചിപ്പിച്ചുകൊണ്ട് ക്രിസ്തു ഉറക്കെ നിലവിളിച്ചു പറഞ്ഞതാണ് ഏഴാംമൊഴി. (ലൂക്കൊ, 23:46). തന്റെ ഏറ്റവും ശ്രേഷ്ഠമായ ഉപനിധി സൂക്ഷിക്കാൻ ക്രിസ്തു ഏല്പിച്ചത് ആത്മാക്കൾക്കു ഉടയവനായ ദൈവത്തെയാണ്. (സംഖ്യാ, 16:22). ക്രൂശിൽ നിന്നുള്ള ക്രിസ്തുവിന്റെ മൊഴികൾ ആരംഭിച്ചതും അവസാനിച്ചതും ‘പിതാവേ’ എന്ന സംബോധനയിൽ ആയിരുന്നു.

ക്രിസ്തുശിഷ്യന്മാരുടെ മരണം

ക്രിസ്തുശിഷ്യൻമാരുടെ മരണം

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

4. യോഹന്നാൻ: ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് ‘നമ്മുടെ കർത്താവും ദൈവവും’ എന്നു എന്നു സംബോധന ചെയ്തുകൊണ്ട് ചക്രവർത്തിയെ ആരാധിക്കാത്ത കാരണത്താൽ അവൻ ക്രിസ്തുവിശ്വാസികളെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും എന്ന പ്രഖ്യാപനത്തോടെ വിശ്വാസികൾക്കെതിരെ ക്രൂരമായ പീഡകൾ അഴിച്ചുവിട്ടിരുന്നു. എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട യോഹന്നാൻ എഫെസോസിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രൊസ്: തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തു മരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ): അപ്പൊസ്തല പ്രവൃത്തികൾ 12:2-ൽ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതുതായി ഭരണത്തിലേറിയ ഹെരോദ അഗ്രിപ്പാവ്, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചതായി പറയപ്പെടുന്നു.

7. അന്ത്രെയാസ്: പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; AD 69-ൽ അന്ത്രെയാസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പെട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ-കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രെയാസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രെയാസിനെ പൂർണ്ണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രെയാസ് വഴിപോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.

8. ഫിലിപ്പോസ്: യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തൊലൊമായി: ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ്: തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി: ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ്: ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ. 94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. തദ്ദായി (യൂദായെന്നും അറിയപ്പെടുന്നു): AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.

15. പൗലൊസ്: നീറോയുടെ (54-68) ഭരണകാലത്ത് എ.ഡി. 67 ജൂൺ 29-ന് റോമിൽ വെച്ച് പൗലോസിനെ ശിരച്ഛേദം ചെയ്തതായിട്ടാണ് പാരമ്പര്യം. താൻ റോമാ പൗരനായതുകൊണ്ട് ക്രൂശീകരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും വെളിപ്പാടു പുസ്തകവും. യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരും രക്തസാക്ഷിത്വമാണ് വരിച്ചതെന്നുള്ളത് സുവിശേഷവേലയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. രക്ഷിക്കപ്പെട്ടിട്ടും രക്ഷയുടെ സന്തോഷം അഥവാ സുവിശേഷം മറ്റുള്ളവരോട് അറിയിക്കാത്തവർ എന്തിനാണ് അപ്പൊസ്തലന്മാർ ജീവൻ തൃണവത്കരിച്ചതെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. മഹത്വധാരിയായ മഹാദൈവം ജഡത്തിൽ വന്നതും, കഷ്ടമേറ്റ്  ക്രൂശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കു വേണ്ടി; ക്രിസ്തുശിഷ്യന്മാർ ജീവിച്ചതും മരിച്ചതും ആ രക്ഷയുടെ സുവിശേഷം ലോകംമുഴുവൻ പ്രസിദ്ധമാക്കാൻ വേണ്ടിയും. ദൈവമക്കളായ നമ്മൾ ജീവിക്കുന്നത് ആർക്കുവേണ്ടി, എന്തിനുവേണ്ടി?????

ക്രിസ്തുവിന്റെ ന്യായാസനം

ക്രിസ്തുവിന്റെ ന്യായാസനം (The Judgement Seat of Christ)

‘ബീമ’ എന്ന ഗ്രീക്കു പദത്തെയാണ് ന്യായാസനം എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഒരു നീതിന്യായ കോടതിയിലെ ന്യായാധിപനു നീതിസഭാമണ്ഡപത്തിലോ, സേനയെ അഭിസംബോധന ചെയ്യുന്നതിനും ശിക്ഷണം നടത്തുന്നതിനും പടനായകനു പാളയത്തിലോ ഉള്ള പീഠമാണ് ബീമ. പുരാതന ഗ്രീസിൽ ഒളിമ്പിക് മത്സരങ്ങളിൽ കളരിയിൽ പൊക്കമുള്ള കല്ലോ, മരമോ കൊണ്ടു നിർമ്മിച്ച പീഠവും ഉണ്ടായിരുന്നു. ഈ പീഠത്തിലിരുന്നു വിധികർത്താവു വിജയികൾക്കു സമ്മാനം നല്കിവന്നു. പ്രസ്തുത പീഠം ‘ബീമ’ അഥവാ പ്രതിഫലം നല്കുന്ന പീഠം എന്നറിയപ്പെട്ടു. തന്മൂലം പ്രതിഫലം എന്ന ആശയമാണ് ന്യായാസനത്തിനു പിന്നിലുള്ളത്. ദൈവത്തിന്റെ ന്യായാസനവും (റോമ, 14:10), ക്രിസ്തുവിന്റെ ന്യായാസനവും (2കൊരി, 5:10) ഒന്നു തന്നെ.

വിശ്വാസികളുടെ ജീവിതവും പ്രവൃത്തികളും ശോധന ചെയ്യപ്പെടുന്ന രംഗമാണ് ക്രിസ്തുവിന്റെ ന്യായാസനം. വിശ്വാസിയുടെ പാപങ്ങൾ ഇവിടെ വിധിക്കപ്പെടുന്നില്ല. അവ കൂശിൽ എന്നേക്കുമായി വിധിക്കപ്പെട്ടു കഴിഞ്ഞു. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല.” (എബ്രാ, 10:17). എന്നാൽ അവരുടെ ജീവിതവും പ്രവൃത്തികളും പരിശോധിക്കപ്പെടേണ്ടതാണ്. അതു ദൈവത്തിന്റെ നീതിക്കു ചേർന്നതാണ്. (മത്താ, 16:36; റോമ, 14:10; ഗലാ, 6:7; എഫെ, 6:8; കൊലൊ, 3:24,25). അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.” (2കൊരി, 5:10). വിശ്വാസിക്ക് തന്റെ പ്രവൃത്തിക്കനുസരണമായി പ്രതിഫലം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യും. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും വാസ്തവമായി വീണ്ടും ജനിച്ച ഒരു ദൈവപൈതൽ രക്ഷിക്കപ്പെടും. “ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തു പോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും. എന്നാൽ തീയിൽ കൂടി എന്ന പോലെ അതേ.” (1കൊരി, 3:14,15). ക്രിസ്തു സഹസ്രാബ്ദ വാഴ്ചയ്ക്കുവേണ്ടി ഭൂമിയിലേക്കു വരുന്നതിനു മുമ്പു സ്വർഗ്ഗത്തിൽ വച്ചാണീ ന്യായവിധി നടക്കുന്നത്. സഭയുടെ ഉൽപാപണശേഷം സ്വർഗ്ഗത്തിൽ നടക്കുന്ന രണ്ടു സംഭവങ്ങളിൽ ആദ്യത്തേതാണിത്.

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4. 

2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1കൊരി, 5:7.

3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

6. യോശുവ — യഹോവയുടെ സൈന്യത്തിൻ്റെ അധിപതി: 5:14 – എബ്രാ, 2:10, 12:2.

7. ന്യായാധിപന്മാർ — അതിശയമുള്ളത്: 13:16 – യെശ, 9:6; നീതിയുള്ള ന്യായാധിപൻ: 2:16 – 2തിമൊ, 4:8.

8. രൂത്ത് — ചാർച്ചക്കാരനായ വീണ്ടെടുപ്പുകാൻ: 4:14 – എബ്രാ, 2:14.

9. 1ശമൂവേൽ — നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത രാജാവ്: 22:1,2 – പ്രവൃ, 3:13-15.

10. 2ശമൂവേൽ — ദൈവപുത്രൻ: 2ശമൂ, 7:14 – ലൂക്കൊ, 1:35.

11. 1രാജാക്കന്മാർ — വാഗ്ദത്ത രാജാവ്: 1രാജാ, 2:45 – ലൂക്കൊ, 1:33.

12. 2രാജാക്കന്മാർ — യഹോവയുടെ പ്രവാചകൻ: 3:11 – മത്താ, 21:11.

13. 1ദിനവൃത്താന്തം — ശലോമോനിലും വലീയവൻ: 29:25 – മത്താ,12:42.

14. 2ദിനവൃത്താന്തം — അഭിഷിക്ത രാജാവ്: 6:42 – പ്രവൃ, 4:26.

15. എസ്രാ — ഉദ്ധാരകൻ:  ലൂക്കൊ, 1:68.

16. നെഹെമ്യാവ് — ആകാശത്തുനിന്നും അപ്പം, പാറയിൽനിന്നും വെള്ളം: 9:15, 20 – യോഹ, 8:57,58, 1കൊരി, 10:4.

17. എസ്ഥേർ — നമ്മുടെ മൊർദ്ദെഖായി: 10 – 1യോഹ, 2:1.

18. ഇയ്യോബ് — വീണ്ടുംവരുന്ന വീണ്ടെടുപ്പുകാരൻ: 19:25 – എഫെ, 1:14.

19. സങ്കീർത്തനം — മലിക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതൻ: 110:4 – എബ്രാ, 5:6; 6:20.

20. സദൃശവാക്യങ്ങൾ — ദൈവജ്ഞാനം: 7 – 1കൊരി, 1:24.

21. സഭാപ്രസംഗി — ഓർമ്മിക്കപ്പെടാത്ത സാധുവായ ഒരു ജ്ഞാനി: 9:14,15 – 1കൊരി, 1:24.

22. ഉത്തമഗീതം — എൻ്റെ പ്രിയൻ: – 5:10 – എഫെ, 1:6.

23. യെശയ്യാവ് — കഷ്ടം അനുഭവിക്കുന്ന ദാസൻ: 53 – എഫെ, 2:14.

24. യിരെമ്യാവ് — യഹോവ നമ്മുടെ നീതി:  23:6 – 1കൊരി, 1:30; റോമ, 3:21.

25. വിലാപങ്ങൾ — വ്യസനപാത്രം: 1:12 – ലൂക്കൊ, 7:16.

26. യെഹെസ്ക്കേൽ — സിംഹാസനസ്ഥൻ: 1:26 – വെളി, 1:5; 19:6.

27. ദാനിയേൽ — കൈ തൊടാതെ പറിഞ്ഞുവന്ന കല്ല്: 2:34 – മത്താ, 21:22, 44; 1പത്രൊ, 2:4-6.

28. ഹോശേയ — ഭർത്താവ്: 2:16 – 2കൊരി, 11:2.

29. യോവേൽ — പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: 2:28 – മത്താ, 3:11.

30. ആമോസ് — ദാവീദിൻ കൂടാരത്തെ പണിയുന്നവൻ: 9:11,12 – പ്രവൃ, 15:16.

31. ഓബദ്യാവ് — ശക്തനായ രാജാവ് – 4,21 = വെളി, 17:14.

32. യോനാ — മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റ കർത്താവ്: 1:17 – മത്താ, 12:40.

33. മീഖാ — നിത്യനായ ദൈവം: 5:2 – യെശ, 9:6.

34. നഹൂം — കഷ്ടദിവസത്തിൽ ശരണം: 1:7 – മത്താ, 11:28.

35. ഹബക്കൂക് — വീണ്ടും വരുന്ന കർത്താവ്: 3 – യോഹ, 14:3.

36. സെഫന്യാവ് — രക്ഷിക്കുന്ന വീരൻ: 3:17 – പ്രവൃ, 4:12.

37. ഹഗ്ഗായി — സകല ജാതികളുടെയും മനോഹരവസ്തു: 2:7 – ലൂക്കൊ, 2:31,32.

38. സെഖര്യാവ് — സൗമ്യനായ രാജാവ്: വെട്ടപ്പെട്ട ഇടയൻ: 9:9: 13:7 – മത്താ, 21:4; 26:31.

39. മലാഖി — നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനും; നീതിസൂര്യൻ:  3:1, 4:2 – വെളി, 1:16; 17:14.

40. മത്തായി — യെഹൂദന്മാരുടെ രാജാവ്: 2:2, സെഖ, 9:9.

41. മർക്കൊസ് — യഹോവയുടെ ദാസൻ: 10:44,45, യെശ, 42:1.

42. ലൂക്കൊസ് — സമ്പൂർണ്ണ മനുഷ്യൻ: 19:10 – സെഖ, 3:8, 6:12.

43. യോഹന്നാൻ — ദൈവപുത്രൻ: 20:31.

44. പ്രവൃത്തികൾ — സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ്: 1:8,9.

45. റോമർ — നമ്മുടെ നീതി – 3:21.

46. 1കൊരിന്ത്യർ — മരിച്ചവരിൽ നിന്നും ആദ്യഫലമായി ഉയിർത്തവൻ: 15:20.

47. 2കൊരിന്ത്യർ — നമുക്കുവേണ്ടി പാപം: 5:21.

48. ഗലാത്യർ — ന്യായപ്രമാണത്തിൻ്റെ അന്ത്യം: 3:10,13.

49. എഫെസ്യർ — സഭയുടെ ശിരസ്സ്; നമ്മുടെ സർവ്വായുധ വർഗ്ഗം: 5:23, 6:11-18.

50. ഫിലിപ്പ്യർ — നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും പൂർണ്ണമായി തീർത്തു തരുന്നവൻ: 4:19.

51. കൊലൊസ്യർ — സകലത്തിനും മുമ്പൻ: 2:9,10.

52. 1തെസ്സലോനീക്യർ — വീണ്ടും വരുന്ന കർത്താവ്: 4:15-18.

53. 2തെസ്സലോനീക്യർ — വീണ്ടും വരുന്ന ന്യായാധിപതി: 1:7-9.

54. 1തിമൊഥെയൊസ് — മദ്ധ്യസ്ഥൻ: 2:5.

55. 2തിമൊഥെയൊസ് — നമ്മുടെ സുവിശേഷം; പ്രതിഫലദാതാവ്: 2:8,9, 48.

56. തീത്തൊസ് — നമ്മുടെ മഹാദൈവവും രക്ഷിതാവും: 2:12.

57. ഫിലേമോൻ — നമ്മുടെ പ്രിയൻ: 16-19.

58. എബ്രായർ — മഹാപുരോഹിതൻ: 7:25-28.

59. യാക്കോബ് — സൈന്യങ്ങളുടെ കർത്താവ്: 5:4.

60. 1പത്രൊസ് — ഇടയശ്രഷ്ടൻ: 5:4.

61. 2പത്രൊസ് — ദീർഘക്ഷമ കാണിക്കുന്ന രക്ഷകൻ: 3:9.

62. 1യോഹന്നാൻ — ജീവൻ്റെ വചനം: 1:1.

63. 2യോഹന്നാൻ — സത്യത്തിൻ്റെ പൂർണ്ണത: 1:1.

64. 3യോഹന്നാൻ — നന്മയുടെ മാതൃക: 1:11.

65. യൂദാ — വിശ്വാസിയുടെ ഭദ്രത: 24,25.

66. വെളിപ്പാട് — രാജാധിരാജാവും കർത്താധികർത്താവും: 19:6,16.

അവൻ ഒന്നാമത്തവനും ഒടക്കത്തവനും; ആരംഭവും അവസാനവും ആണ്!

അവൻ സൃഷ്ടിയുടെ സൂക്ഷിപ്പുകാരനും എല്ലാവരുടെയും സ്രഷ്ടാവുമാണ്! അവൻ പ്രപഞ്ചശില്പിയും എല്ലായ്പ്പോഴും കാര്യസ്ഥനുമാണ്!

അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു; അവൻ എല്ലായ്പ്പോഴും ഉണ്ട്; അവൻ എല്ലായ്പ്പോഴും ഉണ്ടായിരിക്കും!

അവൻ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാണ്!

അവൻ മാറാത്തവനും മാറ്റമില്ലാത്തവനും പരാജയപ്പെടാത്തവനും ഒരിക്കലും പിൻമാറാത്തവനുമാണ്!

അവൻ്റെ അടിപ്പിണരുകൾ എനിക്കു സൗഖ്യം ലഭിച്ചു! അവൻ കുത്തിത്തുളയ്ക്കപ്പെട്ടു എനിക്കു വേണ്ടി! അവൻ കഷ്ടതയിലായി എൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി!

അവൻ മരിച്ചു ഞാൻ ജീവൻ പ്രാപിച്ചു! അവൻ ഉയിർത്തെഴുന്നേറ്റു എനിക്കു ശക്തി ലഭിച്ചു! അവൻ വാഴുകയും ഞാൻ സമാധാനം അനുഭവിക്കുകയും ചെയ്യുന്നു!

ലോകത്തിന് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല, സൈന്യങ്ങൾക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല,

സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവനെ വിശദീകരിക്കാൻ കഴിയുന്നില്ല, ലോകത്തിലെ നേതാക്കൾക്ക് അവനെ അവഗണിക്കാൻ കഴിയില്ല!

ഹെരോദാവിന് അവനെ കൊല്ലാൻ കഴിഞ്ഞില്ല, പരീശന്മാർക്ക് അവനെ വാക്കിൽ കുടുക്കാനായില്ല!

മരണത്തിന് അവനെ പിടിച്ചുവെയ്ക്കാൻ കഴിഞ്ഞില്ല, നീറോയ്ക്ക് അവനെ തകർക്കാൻ കഴിഞ്ഞില്ല, ഹിറ്റ്‌ലറിന് അവനെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല,

പുതിയ യുഗത്തിന് അവനെ ഒഴിവാക്കാൻ കഴിയില്ല!

അവൻ ലോകത്തിൻ്റെ വെളിച്ചവും, വഴിയും സത്യവും ജീവനുമായ കർത്താവാണ്!

അവൻ കരുണയും, കൃപയും, ക്ഷമയും, താഴ്മയും, ദയയും, ദീർഘക്ഷമയും, ദീർഘക്ഷാന്തിയും, നന്മയും, നീതിയും, നിർമ്മലതയും, പരിശുദ്ധിയും, മനസ്സലിവും, മഹാദയയും, വിശ്വസ്തതയും, സമ്യതയുമുള്ള സ്നേഹസ്വരൂപനായ പുത്രനാണ്.

അവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനായ ദൈവമാണ്!

അവന്റെ വഴികൾ സത്യമാണ്, അവന്റെ വചനം ശാശ്വതമാണ്, അവന്റെ ഹിതത്തിന് മാറ്റമില്ല, അവന്റെ മനസ്സ് എന്നിൽ ഉണ്ട്!

അവൻ എൻ്റെ ദൈവം! അവൻ എന്നെ സൃഷ്ടിച്ചു! അവൻ എന്റെ വീണ്ടെടുപ്പുകാരൻ! അവൻ മാത്രമാണ് എന്റെ രക്ഷകൻ! അവനിലാണ് ഞാൻ ജീവിക്കുന്നത്! 

അവൻ എന്റെ വഴികാട്ടി, അവൻ എന്റെ സമാധാനം! അവൻ എന്റെ സന്തോഷം, അവൻ എന്റെ ആശ്വാസം, അവൻ മാത്രമാണ് എനിക്കുവേണ്ടി മരിച്ചത്!  

ലോകം മുഴുവൻ ഇരിക്കുകയും ചരിക്കുകയും ചെയ്യുന്നത് അവനിലാണ്; അവനാണ് കർത്താവായ യേശുക്രിസ്തു!

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളിപ്പാട് 22:12)

“ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ!”(വെളിപ്പാടു 22:20)

സ്തോത്രം

സ്തോത്രം (give thanks)

സ്തോത്രവും സ്തുതിയും പര്യായങ്ങളാണ്. ദൈവത്തിന്റെ മഹിമകളെയും പരിപൂർണ്ണതകളെയും ഓർത്തുകൊണ്ട് ഭക്തിപൂർവ്വം ദൈവിക ഗുണങ്ങളെ വാഴ്ത്തുകയാണ് സ്തുതി. കഴിഞ്ഞകാലത്ത് ദൈവം ചെയ്ത നന്മകളെ ഓർത്തുകൊണ്ടുള്ള നന്ദി പറയലാണ് സ്തോത്രത്തിൽ. പഴയനിയമകാലത്ത് യഹോവയ്ക്കു പ്രത്യേകം സ്തോത്രയാഗം അർപ്പിച്ചിരുന്നു. (ലേവ്യ, 7:11-21). ആദ്യഫലം അർപ്പിച്ചിരുന്നതും സ്തോത്രമായി ആയിരുന്നു. (ആവ, 26:1-11). ആത്മാർത്ഥമായി അധരംകൊണ്ടു ദൈവത്തിനു സ്തോത്രം പറയുന്നതും ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (എബ്രാ, 13:15; ഹോശേ, 14:2; സങ്കീ, 119:108). ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്തോത്രയാഗമായി അർപ്പിക്കേണ്ടതാണ്. (റോമ, 12:1). എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും ആവശ്യങ്ങൾ സ്തോതത്തോടെ ദൈവത്തോടു അറിയിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. (ഫിലി, 4:6).

സ്തുതി (praise)

സ്തുതിയെക്കുറിക്കുന്ന പഴയനിയമപദങ്ങൾ ‘ഹാലൽ’ (ശബ്ദം പുറപ്പെടുവിക്കുക), ‘യാദാ’ (സ്തുതിക്കുമ്പോഴുള്ള അങ്ഗചലനത്തെ വിവക്ഷിക്കുന്നു), ‘സാമർ’ (പാട്ടുപാടുക) എന്നിവയാണ്. യൂഖാറിസ്റ്റൈൻ (സ്തോത്രം അർപ്പിക്കുക) എന്നതത്രേ പുതിയനിയമപദം. തിരുവെഴുത്തുകൾ സ്തുതിയാൽ മുഖരിതമാണ്. സന്തോഷത്തിൽ നിന്നും നൈസർഗ്ഗികമായി ഉണ്ടാകുന്നതാണ് സ്തുതി. ദൈവം തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു. (സങ്കീ, 104:31; സദൃ, 8:30,31). ദൈവത്തിന്റെ സർവ്വസൃഷ്ടികളും ദൈവദൂതന്മാരും സ്തുതിയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നു. (ഇയ്യോ, 38:4-7; വെളി, 4:6-11). ഈ ഭൂമിയിൽ ദൈവരാജ്യത്തിന്റെ ആഗമനം തന്നെ ദൈവജനത്തിനും സർവ്വസൃഷ്ടിക്കും സന്തോഷവും സ്തുതിയും തിരിച്ചു കിട്ടുന്നതിലുടെയാണ് വെളിപ്പെടുന്നത്. സൃഷ്ടിക്കും വീണ്ടെടുപ്പിനുംവേണ്ടി ദൈവത്തിനു സ്തുതിയും തോത്രവും അർപ്പിക്കുന്നു. (സങ്കീ, 24, 136). സ്വർഗ്ഗത്തിൽ ദൈവദൂതന്മാരും സ്വർഗ്ഗീയജീവികളും സഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. അതിന്റെ മാറ്റൊലി തന്നെയാണ് ഭൂമിയിൽ മനുഷ്യരും ദൈവത്തെ സ്തുതിക്കുന്നത്. (വെളി, 4:11; 5:9,10). വീണ്ടെടുപ്പുകാരനായ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുക എന്നതു ദൈവജനത്തിന്റെ പ്രത്യേക ലക്ഷണമാണ്. (1പത്രൊ, 2:9; എഫെ, 1:3-14; ഫിലി, 1:11). ജാതികൾ ദൈവത്തെ മഹത്വീകരിക്കുന്നില്ല. (റോമ, 1:21; വെളി, 16:9). സ്തുതി ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു; അത് ദൈവസന്നിധിയിൽ അർപ്പിക്കുന്ന യാഗമാണ്. (സങ്കീ, 50:23).

ആദിമക്രിസ്ത്യാനികൾ ദൈവാലയത്തിൽ ചെന്നു ആരാധനയിൽ പങ്കെടുത്ത് ആനന്ദം അനുഭവിച്ചിരുന്നു. (ലൂക്കൊ, 24:53; പ്രവൃ, 3:1). ക്രിസ്തീയ ജീവിതത്തിലെ പ്രധാനഘടകം സന്തോഷമാണ്. ഈ സന്തോഷമാണ് ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നത്. യേശുവിൽ നിന്നും പാപക്ഷമയും രോഗസൗഖ്യവും പ്രാപിച്ചവർ ആനന്ദാതിരേകത്താൽ കർത്താവിനെ സ്തുതിച്ചു. (ലൂക്കൊ, 18:43; മർക്കൊ, 2:12). ആദിമസഭയിലും ക്രിസ്തുവിലുടെ വെളിപ്പെട്ട ദൈവശക്തിയും ദൈവിക നന്മയും അറിയുകയും അനുഭവിക്കുകയും ചെയ്തവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു. ഇന്നും വിശ്വാസികളുടെ അനുഭവം അതുതന്നെയാണ്. (പ്രവൃ, 2:46; 3:8; 11:18; 16:25; എഫെ, 1:1-14). ദൈവത്തെ സ്തുതിക്കുന്നതിനും സ്തോത്രം ചെയ്യുന്നതിനും സങ്കീർത്തനങ്ങൾ അന്നും ഇന്നും ഒന്നുപോലെ ഉപയോഗിച്ചു വരുന്നു. (കൊലൊ, 3:16). ക്രിസ്തുവിനെക്കുറിച്ചുള്ള സ്തുതിഗാനമാണ്. (ഫിലി, 2:6-11).